പേജുകള്‍‌

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

എന്റെ കൃഷ്ണന്‍നായര്‍ ചേട്ടന്‍

(കൊല്ലം കഥകളി ക്ലബ്ബ്  1991- ല്‍ പ്രസിദ്ധീകരിച്ച കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മരണികയില്‍ പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള അവര്‍കള്‍ എഴതി  പ്രസിദ്ധീ കരിച്ച ലേഖനം. തികഞ്ഞ ആത്മാര്‍ത്ഥതയോടെ എഴുതിയ ഈ ലേഖനം പത്മശ്രീ. കൃഷ്ണന്‍നായര്‍ ആശാന്റെ 2012 -ലെ അനുസ്മരണ ദിനത്തെ മുന്നിട്ടു ഞാന്‍ എന്റെ ബ്ളോഗ്  വയാനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.)


                                            പത്മശ്രീ: കലാമണ്ഡലം കൃഷ്ണന്‍നായര്‍

എന്റെ കൃഷ്ണന്‍ നായര്‍ ചേട്ടന്‍  പോയി; കഥകളിയും തീര്‍ന്നു. ഇനിയുള്ളത് കുട്ടിക്കളി മാത്രം. ആ മഹാനുഭാവന്റെ കലാവിരുതിനെ കുറിച്ചോ എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന അനുഭവങ്ങളെ കുറിച്ചോ ഒന്നും എഴുതി ഫലിപ്പിക്കുവാനുള്ള കഴിവ് എനിക്കില്ല. എഴുതി അങ്ങിനെ ശീലവും ഇല്ല. ഒന്നും പറയാനില്ലെന്ന തോന്നല്‍ വരാതിരിക്കുവാന്‍ ചിലത് കുത്തി കുറിക്കുന്നെന്നുമാത്രം. 

ഇങ്ങിനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന ഒരു നടന്‍ എന്റെ അറിവില്‍ വേറെയില്ല. പണ്ടും ഉണ്ടായിരുന്നില്ലെന്നുവേണം കരുതുവാന്‍.  ഇനി ഉണ്ടാകുമെന്ന പ്രത്യാശയും ഇല്ല. ഒരു രാത്രിയിലെ കളിക്ക് കൃഷ്ണന്‍ നായര്‍ ആശാന്റെ ഒരു പ്രധാന 'പച്ച' വേഷം ആദ്യമായി രംഗത്തു വന്നാല്‍ മറ്റെന്തെല്ലാം പോരായ്മകള്‍ ഉണ്ടായാലും ശരി, അന്നത്തെ കളി വിജയിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അതു രണ്ടാം ദിവസത്തെ നളനോ, കാലകേയവധത്തില്‍ അര്‍ജുനനോ, കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രരോ, സൌഗന്ധികത്തില്‍ ഭീമസേനനോ ഏതായാലും ശരി അതോടെ കളി വിജയിച്ചു.  എന്നാല്‍ അതിന് ശേഷം വരുന്ന കഥകളില്‍ വേഷം കെട്ടുവാനാണ് ഞങ്ങളെ പോലുള്ള നടന്മാരെ ക്ഷണിക്കുന്നത്. 

ഒരു സംഭവം പറയാം. തിരുവട്ടാര്‍ ഉത്സവക്കളിയില്‍ പങ്കെടുത്ത ശേഷം ഞാന്‍ മടങ്ങുമ്പോള്‍ തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി. അന്ന്‌ അവിടെ ഒന്ന് 'സേവി'ക്കാമെന്ന മോഹവും ഉണ്ടായിരുന്നു. ഗുരുനാഥനായ രാമന്‍ പിള്ള ആശാനോട് ഞാന്‍ എന്റെ ആഗ്രഹം ഉണര്‍ത്തിച്ചു. അപ്പോള്‍ ആശാന്‍ പറഞ്ഞു, ' എടാ, ഇന്നത്തെ വേഷമെല്ലാം നിശ്ചയിച്ചു കഴിഞ്ഞു. കൃഷ്ണന്‍നായരുടെയാ ചെറിയ നരകാസുരന്‍. നമുക്കിന്ന്‌ അയാളുടെ ആട്ടം ഒന്ന് കാണാം.   

അന്ന്‌ നരകാസുരവധം ആയിരുന്നു കഥ.  ഞാനും ആശാന്റെ അടുത്തിരുന്നു ആട്ടം കണ്ടു. ആശാന്റെ പ്രസിദ്ധ വേഷങ്ങളില്‍ ഒന്നായിരുന്നുവല്ലോ ചെറിയ നരകാസുരന്‍. അതു കൃഷ്ണന്‍നായരാശാന്‍ ആടുന്നത് രാമന്‍ പിള്ള ആശാന്റെ അടുത്തിരുന്നു കാണുക എന്നത് തന്നെ ഒരു അനുഭവം ആണല്ലോ. ആശാന്‍ എല്ലാം സശ്രദ്ധം കാണുകയാണ്. ആദ്യത്തെ രംഗത്തെ കേകിയും മറ്റും ആശാന് സ്വന്തം പ്രവര്‍ത്തിയിലുള്ള അഭിമാനത്തിന് ക്ഷതം പറ്റിയില്ല. പ്രത്യേകതകള്‍ അപ്പപ്പോള്‍ പറയുന്നുമുണ്ടായിരുന്നു.  അതുകഴിഞ്ഞ്‌ പടപ്പുറപ്പാടും ദേവലോകത്തേക്കുള്ള യാത്രയും ആയപ്പോള്‍ ആശാന് മതിപ്പ് വര്‍ദ്ധിച്ചു. സ്വര്‍ഗ്ഗത്തു പ്രവേശിച്ച് ദേവേന്ദ്രനെ പോര്‍ക്ക് വിളിച്ച്, പേടിത്തൊണ്ടന്‍ ഭയന്നു വിറച്ച് സ്വര്‍ഗ്ഗ കവാടം ബന്ധിച്ച് അകത്തിരിക്കുകയാണെന്നുറച്ച്‌ സ്വര്‍ഗ്ഗകവാടം ആകെ ഒന്നുഴിഞ്ഞു നോക്കി, പിന്‍വാങ്ങി, കണ്ണും കയ്യും മെയ്യും എല്ലാം ചേര്‍ത്ത് മുന്‍പോട്ടൊരു കുതിയും ശക്തിയായ തെള്ളും ചവിട്ടും. സ്വര്‍ഗ്ഗകവാടം പടപടാ മറിഞ്ഞു നിലംപതിച്ചു. കൂടെ കല്ലും കട്ടയും കുമ്മായപ്പൊടിയും എല്ലാംകൂടി അടര്‍ന്നും പൊടിഞ്ഞും തുരു തുരാ വീണു. അതിലൂടെ ആന - കുതിര കാലാള്‍ പടയുടെ ഞെങ്ങി ഞെരുങ്ങിയുള്ള തെള്ളിക്കയറ്റം! ബോംബിട്ടും മറ്റും വന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് ഇന്നു നമുക്ക് ടെലിവിഷനിലും മറ്റും കാണാൻ  കഴിഞ്ഞേക്കും, എന്നാല്‍ ഒരു നടന്‍ രംഗത്ത് അത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്,  മറ്റൊരാളാല്‍ അസാദ്ധ്യമാണ്.
 ആ 'തകര്‍പ്പന്‍' പണികണ്ട് അതില്‍ ലയിച്ചിരുന്നുപോയ ഞാന്‍ ആശാന്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. ആശാന്‍ പറഞ്ഞു: 
   'എടാ, ഇതിങ്ങിനെ ചെയ്യാന്‍ നമുക്ക് പറ്റുമോ? പിന്നൊന്നു കൂടിയുണ്ട്, കൃഷ്ണന്‍നായരാ അതിങ്ങിനെ തള്ളിയിട്ടതെങ്കിലും അത് ശരിക്കും തകര്‍ത്തത് പൊതുവാളിന്റെ  ചെണ്ടയാ. ' 
അതാണ്‌ ഞാന്‍ ആദ്യം തന്നെ പറഞ്ഞത്, ഇങ്ങിനെ അനുഭവിപ്പിക്കുവാന്‍ കഴിയുന്ന ഒരു നടന്‍ വേറെ ഇല്ലെന്ന്. 
രണ്ട് അനുഭവിപ്പിക്കലുകളുടെ മേളനമാണ് ഇവിടെ നാം കണ്ടത്. പൊതുവാളാശാന്റെ ചെണ്ടയുടെ അനുഭവിപ്പിക്കാനുള്ള കഴിവും അതുല്ല്യം തന്നെ.  

ഈ അനുഭവിപ്പിക്കല്‍  അദ്ദേഹത്തിന്‍റെ  എല്ലാ വേഷങ്ങള്‍ക്കും ഉണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ എല്ലാ സിദ്ധികളും കൈമുതലായുള്ള ഒരു നടനേ ഇതു കഴിയുകയുള്ളൂ. 'കരവിംശതി ദശമുഖവും' നടിക്കുന്നിടത്തും ഇതു തന്നെയാണ് നാം കാണുന്നത്.

          കുചേലനും കൃഷ്ണനും (കൃഷ്ണന്‍ നായര്‍ ആശാനും തോന്നക്കല്‍ പീതാംബരനും)

സര്‍വ്വാരാധ്യനായ ഒരു മഹാനടനായിരുന്നു കൃഷ്ണന്‍നായര്‍ ആശാന്‍. എന്നാല്‍ അങ്ങിനെ ഒരകല്‍ച്ച എന്നെപ്പോലുള്ള ഇളംപ്രായക്കാര്‍ക്ക് (അദ്ദേഹത്തേക്കാള്‍) പോലും തോന്നിച്ചിട്ടില്ല. അണിയറയില്‍ അങ്ങിനെ ഒരു സങ്കോചമൊന്നും വേണ്ട. ചില നോട്ടവും നര്‍മ്മോക്തിയും കളിയാക്കലും ഒക്കെകൊണ്ട്  വിരസത അകറ്റാന്‍ അദ്ദേഹത്തിന്‍റെ വിരുത് അന്യാദൃശ്യമായിരുന്നു. ഇനി അതെല്ലാം ഓര്‍മ്മകളില്‍ മാത്രം. ഉടുത്തുകെട്ടിനോ  തുടയ്ക്കാന്‍ എണ്ണയ്ക്കോ തുണിക്കോ അരച്ചെടുത്ത മനയോലയ്ക്കോ ഒക്കെ ദാരിദ്ര്യം കാണിക്കുന്ന അണിയറക്കാരോടും  ഒരു ചിരിയോ, കുത്തുവാക്കോകൊണ്ട് കാര്യം അവസാനിപ്പിക്കും. പക്ഷെ ആ കൊള്ളുന്ന ചിരി മാത്രം മതിയല്ലോ!

അദ്ദേഹത്തോടൊപ്പം എത്രയോ കൂട്ടുവേഷങ്ങള്‍ കെട്ടുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നളനോടൊപ്പം ഹംസം, പുഷ്ക്കരന്‍ മുതലായ പല വേഷങ്ങള്‍ക്കും കളി നടത്തിപ്പുകാര്‍ ഞാനും എന്നെക്കാള്‍ മെച്ചപ്പെട്ടവരുമായ രണ്ടോ മൂന്നോ കലാകാരന്മാരുടെ പേര് നിര്‍ദ്ദേശിച്ചിട്ട്‌  ആര് വേണം എന്ന് ചോദിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍ ചെല്ലപ്പന്‍പിള്ള മതി എന്ന് പറഞ്ഞിട്ടുള്ളതായി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു മേനി പറച്ചിലായി ആരും കരുതരുതെന്നപേക്ഷ. ഇതുപോലെ തരാതരം പല കൂട്ടുവേഷങ്ങള്‍ക്കും മറ്റു പലരെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലെകില്‍ ആര് കൂട്ടുവേഷം കെട്ടിയാല്‍ അദ്ദേഹത്തിനെന്തു ചേതം? കൂടെ കെട്ടുന്നവന്‍ ധന്യത നേടുന്നു. 


മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂര്‍ ഭാഗത്ത് എവിടെയെങ്കിലും കളിക്ക് വന്നാല്‍ മിക്കപ്പോഴും എന്റെ കൂടെ ഭവനത്തില്‍ സന്തോഷത്തോടെ വന്നു തങ്ങുമായിരുന്നു. ഹരിപ്പാട്ടു അമ്പലത്തില്‍ ഒന്‍പതാംഉത്സവം എഴുന്നള്ളിയുള്ള വരവു പോലെയാണ് എന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് എല്ലാം അനുഭവപ്പെടുന്നത്. എന്റെ ഗുരുനാഥന്‍ രാമന്‍പിള്ള ആശാന്‍ വരുന്നത് പോലെയാണ് എനിക്കും. ഈ സഹവാസത്തില്‍ ഞാന്‍ ധാരാളം ഗ്രഹിക്കുകയും ധന്യത നേടുകയും ചെയ്തിട്ടുണ്ട്. ആശാന്‍ വന്നാല്‍ കുട്ടികള്‍ക്കെല്ലാം ഭയബഹുമാനങ്ങള്‍ കൊണ്ടുള്ള ഒരകല്‍ച്ചയുണ്ടെങ്കില്‍, കൃഷ്ണന്‍നായര്‍ ചേട്ടന്റെ തലയില്‍ കയറാനും അവര്‍ മടിക്കുകയില്ലായിരുന്നു.

                             കൃഷ്ണന്‍ നായര്‍ ആശാന്റെ സുന്ദരബ്രാഹ്മണന്‍ 
  

മിക്കവാറും എല്ലാ കൂട്ടുവേഷങ്ങളിലും ഞാന്‍ അദ്ദേഹത്തിന്‍റെ ഇംഗിതം അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ രുഗ്മിണീ സ്വയംവരത്തില്‍ അദ്ദേഹത്തിന്‍റെ സുന്ദര ബ്രാഹ്മണനും എന്റെ കൃഷ്ണനും കൂടിയാല്‍ എന്റെ ഒരു നിര്‍ബ്ബന്ധം അദ്ദേഹം സാധിച്ചു തരികയാണ് പതിവ്. ഉറപ്പിനു വേണ്ടി കൃഷ്ണന്റെ ഒരു കത്ത് ബ്രാഹ്മണന്‍ നേടിയെടുക്കുവാന്‍ ശ്രമിക്കാറുണ്ട്. അതു സീല്‍വെച്ച് കിട്ടിയാല്‍ കാര്യം സാധിച്ച ചാരിതാര്‍ത്ഥ്യത്തോടെ രണ്ടാം മുണ്ടിന്റെ തുമ്പില്‍കെട്ടി ഭദ്രമായി തിരുകി, ഭവ്യത ഭാവിക്കുകയും ചെയ്യും. എന്നാല്‍, 'തരുണീമണിയാമെന്നുടെ രമണിയെ തരസാകൊണ്ടിഹ പോന്നീടുന്നേന്‍' എന്ന് ബ്രാഹ്മണനു ഉറപ്പു കൊടുക്കുകയും 'നലമൊടുപോകനാം കുണ്ഡിനനഗരേ' എന്ന് പറഞ്ഞ് ബ്രാഹ്മണനെ കൂടെ തേരിലേറ്റി പുറപ്പെടാന്‍ സന്നദ്ധനാകുകയും ചെയ്യുന്ന കൃഷ്ണന്‍ പിന്നെ ഒരു കത്തുകൂടി കൊടുക്കെണ്ടതില്ലെന്നു  ഞാന്‍ ഉറച്ചു നില്‍ക്കും. അതു ബോദ്ധ്യമായെന്നദ്ദേഹം ഭാവിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരിക്കലും അദ്ദേഹം എന്നോട് നീരസം ഭാവിച്ചിട്ടുമില്ല. 


                                               ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                             
 എനിക്ക് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ കഥകളിക്കാരനായിത്തന്നെ ജീവിക്കുക; എനിക്ക് കൂട്ടു വേഷങ്ങള്‍ക്ക് വേണ്ടി എനിക്ക് മുന്‍പേ തന്നെ എന്റെ കൃഷ്ണന്‍നായര്‍ ചേട്ടനും പുനര്‍ജ്ജനിച്ചിരിക്കണമെന്നു മാത്രം.
ആ മഹാനുഭാവന്റെ പാദാരവിന്ദങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിച്ചു കൊള്ളുന്നു. 

7 അഭിപ്രായങ്ങൾ:

  1. ഹൃദയസ്പൃക്കായ എഴുത്ത്, അംബു ചേട്ടാ. ഇത് ഈ ചരമദിനത്തിൽ പ്രസിദ്ധീകരിച്ചത് വളരെ ഉചിതമായി.

    മറുപടിഇല്ലാതാക്കൂ
  2. ഹൃദയ സ്പര്‍ശിയായ അനുസ്മരണം കലാസ്നേഹികള്‍ക്കായി പുന പ്രസിദ്ധീകരണം ചെയ്തതിനു വളരെ നന്ദി. ഇരുപത്തി രണ്ടു വര്‍ഷം പിന്നോട്ട് പോയ അനുഭവം. കൃഷ്ണന്‍ നായര്‍ ആശാന്റെ പരശുരാമനും ബാഹുകനും, ഒടുവില്‍ കുന്തിയും കണ്ടത് ഇന്നലെ എന്നപോലെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജനിക്കാന്‍ സാധിച്ചത് ഒരു മഹാ ഭാഗ്യം തന്നെ.

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിലുള്ളത് അതുപോലെ തന്നെ എഴുതിവക്കാന്‍ ചെന്നിത്തല ആശാന് കഴിഞ്ഞു. അത് ഇവിടെ ഈ അവസരത്തില്‍ പുന:പ്രസിദ്ധീകരിച്ചത് ഏറ്റവും ഉചിതമായ കാര്യം.

    മറുപടിഇല്ലാതാക്കൂ
  4. ചെല്ലപ്പന്‍പിള്ള ആശാന്റെ എളിമയും ലാളിത്യവും നിഷ്കളങ്കതയും കൊണ്ട് ഈ കുറിപ്പ് അതിമനോഹരമായിരിക്കുന്നു. സന്തോഷം.........

    മറുപടിഇല്ലാതാക്കൂ
  5. ഈ ലേഖനം മുന്‍പ് ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ വായിക്കുമ്പോള്‍ അതിന്റെ മനോഹാരിത കൂടിയതായി തോന്നുന്നു. ചെന്നിത്തല ആശാന് കൃഷ്ണന്‍ നായര്‍ ആശാനോടുണ്ടായിരുന്ന സ്നേഹവും ബഹുമാനവും ലേഖനത്തിലെ ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്നു. ഈ പരസ്പര വിശ്വാസവും ബഹുമാനവും ഇവരുടെ കൂട്ടുവേഷങ്ങളുടെ മികവിന് കാരണമായിരുന്നു. ഇവരൊക്കെ ജീവിച്ച കാലഖട്ടത്തില്‍ ജീവിച്ചു, ഇവരുടെ കുറെ അരങ്ങുകളും കാണാന്‍ കഴിഞ്ഞത് എന്റെ മഹാഭാഗ്യം. ഈ രണ്ടു കാലാസ്നേഹികളെയും സ്മരിക്കാന്‍ ഒരവസരം തന്നതിന് അംബുജാക്ഷന്‍ നായരോട് നന്ദി പറയട്ടെ. ഇവരുടെ സ്മരണക്കു മുന്‍പില്‍ എന്റെ കൂപ്പുകൈ.
    ഏവൂര്‍ മോഹന്‍ദാസ്‌

    മറുപടിഇല്ലാതാക്കൂ
  6. ചെന്നിത്തല ചേട്ടന്‍റെ വാക്കുകള്‍ ആത്മാര്‍ധത കൊണ്ട് തിളങ്ങുന്നതാണ്

    മറുപടിഇല്ലാതാക്കൂ
  7. ഒരു കലാകാരനെ അംഗീകരിക്കാന്‍ ഒരു കലാകാരനേ കഴിയൂ. ഇങ്ങനെ കലവറയില്ലാതെ പ്രശംസിക്കുക, വാക്കുകളില്‍ തികഞ്ഞ ആര്‍ജ്ജവം കലര്‍ത്തുക തുടങ്ങിയവ സുമനസ്സുകളുടെ സ്വഭാവം തന്നെ. ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചതു കൊണ്ടു് ഒന്നു വായിക്കാന്‍ കഴിഞ്ഞു. അല്ലാത്തപക്ഷം ഇതൊരിക്കലും വായിക്കാന്‍ സാധിക്കുമായിരുന്നില്ല. ഓഗസ്റ്റു 15നാണല്ലോ കൃഷ്ണന്‍ നായരാശാന്‍ ദിവംഗതനായതു്. അദ്ദേഹത്തെസ്മരിച്ചുകൊണ്ടു് ഊ ലേഖനം പോസ്റ്റു ചെയ്തതിനു നന്ദി രേഖപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ