പേജുകള്‍‌

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 3

കലിയും ദ്വാപരനും ഒന്നിച്ചു പുഷ്കര ഗൃഹത്തില്‍ എത്തിച്ചേരുന്ന  രംഗമാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. 
മ്ലാന വദനനായ  പുഷ്ക്കരന്‍ തന്റെ അടുത്തെത്തിയ ആഗതരെ കണ്ടു വിസ്മയപ്പെടുന്നു. ഈ ആഗതരെ തനിക്കു അറിയുകയില്ല എന്നും രാജ്യത്തുള്ള ജനങ്ങള്‍ നളനെ ചെന്ന് കാണും എന്നും
 അവര്‍ക്ക് വേണ്ടിയതെല്ലാം രാജാവായ നളന്‍ സാധിച്ചു കൊടുക്കുകയും ചെയ്യുമെന്നും,  ദൂരെ നിന്നു ആരും തന്നെ കാണാന്‍ വരികയില്ല എന്നും എനിക്ക് നാടും, നഗരവും, കുടയും, ചാമരവും, പടയും ഒന്നും ഇല്ല (രാജാവ് അല്ല എന്നു സാരം) എന്നും രാജകുലത്തില്‍ പിറന്നവന്‍ എന്ന ഒരു പദവി മാത്രമേ എനിക്ക് ഉള്ളൂ എന്നും പുഷ്ക്കരന്‍ സ്വയം പുലമ്പി. ഒടുവില്‍ നിങ്ങള്‍ക്ക്   എന്താണ്  എന്നാല്‍ വേണ്ടിയതെന്നും ചോദിച്ചു.
രാജ്യം കൈക്കലാക്കി നളനെ വനത്തില്‍ അയക്കുക എന്നു അറിയിച്ചു. 
പുഷ്കരന്റെ ഈ വാക്കുകള്‍ കലിക്കും ദ്വാപരനും ഉത്സാഹം ഉണ്ടാക്കുന്നു. ഈ അവസരം ശരിക്കും  കലി- ദ്വാപരന്മാര്‍ പ്രയോജനപ്പെടുത്തി.

 പുഷ്കരാ! നീ നിന്റെ ജന്മം പാഴാക്കി കളയരുത്. അസാദ്ധ്യമായി ഒന്നും തന്നെ ഇല്ല. എന്റെ സഹായം സ്വീകരിച്ചാല്‍ നളനും നിനക്കും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. നീ നളനെ ജയിച്ച് നാട് ഭരിച്ചാലും എന്നു കലിയും നീ പരാക്രമം ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല.  എന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നുകൊണ്ട് , എന്നെ പണയം വെച്ച്  നളനുമായി ചൂതു കളിച്ചാലും. നിനക്ക് വിജയം നിശ്ചയമാണ്. ധനം, ധാന്യം, രാജ്യം എന്നിവയെല്ലാം നീ കൈക്കലാക്കി നളനെ വനത്തിലേക്ക് അയക്കുക എന്നു ദ്വാപരനും അറിയിക്കുന്നു.   

തുടര്‍ന്നു കലി "ഞാന്‍ നളന്റെ ശത്രുവും നിന്റെ മിത്രവുമായ കലിയാണ് "   എന്നു അറിയിക്കുമ്പോള്‍  പുഷ്ക്കരന്‍ കലിയെ വണങ്ങി. കലി - ദ്വാപരന്മാരുടെ പ്രേരണയാല്‍ ഉണ്ടായ ധൈര്യത്തോടെ നളന്റെ കൊട്ടാരത്തിലേക്ക് അത്യധികം 
ആവേശഭരിതനായി പുഷ്ക്കരന്‍ കൊട്ടാരം നോക്കി  ചെന്ന് നളനെ ചൂതിനു വിളിച്ചു.
തന്നെ ചൂതു കളിക്കുവാനായി ആരോ ക്ഷണിക്കുന്നത് കേട്ടു നളനും ദമയന്തിയും എത്തുന്നു. കലി ബാധിതനായ നളന്‍ പുഷ്കരനോട് ചൂതു കളിച്ചു.  പല മാസങ്ങളോളം ചൂതു കളി തുടര്‍ന്നു. നളനു തോല്‍വി സുനിശ്ചയം  എന്നു കണ്ട ദമയന്തി തന്റെ കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയച്ചു. ഒടുവില്‍ നളന്‍ തോറ്റു.   പുഷ്ക്കരന്‍ നളനില്‍ നിന്നും രാജ്യം കൈക്കലാക്കി നളനെ വനത്തിലേക്ക് പോകാന്‍ ആജ്ഞാപിച്ചു. ഇനി ഇവിടെ നിന്നാല്‍ നിന്റെ രാജ്യം എങ്ങിനെ എനിക്ക് സ്വന്തം ആയി തീര്‍ന്നുവോ അതുപോലെ നിന്റെ ഭൈമിയും എനിക്ക് സ്വന്തമാകും എന്നു പുഷ്ക്കരന്‍ അറിയിക്കുന്നതോടെ നളന്‍ ദമയന്തിയും കൂട്ടി ഉടുത്ത വസ്ത്രങ്ങള്‍ മാത്രം സ്വത്താക്കി കൊണ്ട് വനത്തിലേക്ക് യാത്രയാകുന്നു. നളനെ ആരും സഹായിക്കരുതെന്നും ആരെങ്കിലും നളനെ സഹായിച്ചാല്‍ അവരെ വധിക്കുമെന്നും  പുഷ്ക്കരന്‍ പ്രജകളെ അറിയിച്ചു. ഈ രംഗങ്ങളുടെ അവതരണം വളരെ ആസ്വാദകരം ആയിരുന്നു.


നാലാം രംഗത്തിലെ കലി- ദ്വാപരന്മാരും പുഷ്കരനും തമ്മിലുള്ള സംവാദത്തില്‍ പുഷ്ക്കരന്‍ "ഞാനും രാജകുലത്തില്‍ പിറന്നവന്‍" എന്നു പറയുമ്പോള്‍ കലി ഞങ്ങളുടെ ഉദ്യമത്തിന് ആ യോഗ്യത ഒന്നേ മതി എന്നു പറഞ്ഞു."കലിയുടെ നളനും നീയും ഭേദമെന്തിവിടെ" എന്ന പദത്തിന് പുഷ്ക്കരന്‍ ഭയന്ന് ചുറ്റും നോക്കി.   വേറെ ആരും ഇല്ല എന്നു ആശ്വസിച്ച ശേഷം     ഞാനോ ? ഞാന്‍ ആര്, നളന്‍ ആര് ?എന്നു ആത്മഗതം ചെയ്തു.

"ചൂതു പൊരിക പോരിക" എന്നതിന് എന്നെ എങ്ങോട്ടാണ് കൂട്ടി പോകുന്നത്? രാജാവ് അറിഞ്ഞാല്‍ എന്റെ കഥ കഴിഞ്ഞതു    തന്നെ.  നിങ്ങള്‍ മടങ്ങി പോയാലും എന്നു പുഷ്ക്കരന്‍ മറുപടി നല്‍കി.

"നാടു വാഴ്‌ക നളനെ വന്നു സമ്പ്രതി" എന്ന (കലിയുടെ) പദത്തിന് ഞാന്‍ നാടു ഭരിക്കയോ? കൊള്ളാം. ദയവു ചെയ്തു എന്റെ അന്നം മുട്ടിക്കാതെ വന്ന വഴിയെ മടങ്ങി പോയാലും എന്നു (പുഷ്ക്കരന്‍) മറുപടി കാട്ടി.

കലി: ആഹാരത്തെ മാത്രം ചിന്തിച്ചു ഇവിടെ ഊണ്, ഉറക്കം, ഊണ്, ഉറക്കം എന്നിങ്ങനെ കഴിയുന്നതില്‍ എന്തു ഫലമാണ്  ലഭിക്കുന്നത്. നിന്റെ യവ്വന കാലമാണ് ഇന്ന്. നിനക്ക് ഭാര്യ, കുഞ്ഞുങ്ങള്‍ എന്നിങ്ങനെയുള്ള ചിന്തകള്‍ വേണ്ടേ? നിന്റെ ഇത്തരം കാര്യങ്ങളില്‍ രാജാവിന് എന്തു താല്‍പ്പര്യം ആണുള്ളത്? നീ ധൈര്യമായി രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. 
നീ രാജാവിനെ തൊഴുത്‌ ആഹാരം വാങ്ങി ഉണ്ടും ഉറങ്ങിയും കാലം കഴിച്ചാല്‍ നിനക്ക് തന്നെ നഷ്ടം. നള മഹാരാജാവ് പിന്നീടു അദ്ദേഹത്തിന്റെ മകനെ രാജാവായി അഭിഷേകം ചെയ്യിക്കും. നീ അവന്റെ മുന്‍പിലും പോയി ആഹാരം ചോദിക്കും. അതാണ്‌ സംഭവിക്കുക. 
(പുഷ്കരന് ചഞ്ചലം ഏര്‍പ്പെട്ടു. ഭാര്യ, കുഞ്ഞുങ്ങള്‍, രാജ്യം, സുഖ സൌകര്യങ്ങള്‍ എന്നിവയെ പറ്റി ചിന്തിച്ചു )
കലി: നീ മരിച്ചാല്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താന്‍ ആരുണ്ട്‌ ഈ രാജ്യത്ത്? 
നീ രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. ദ്വാപരന്‍ ഒരു കാളയുടെ രൂപം ധരിച്ചു നിന്റെ സമീപം ഉണ്ടാകും. ഞാന്‍ നീ കളിക്കുന്ന പകിടയുടെ ഉള്ളില്‍  ഒളിച്ചിരുന്ന്  നിന്നെ ജയിപ്പിക്കും.  (കലി- ദ്വാപരന്മാര്‍  പുഷ്കരന് സത്യം ചെയ്തു കൊടുക്കുന്നു.)
പുഷ്ക്കരന്‍: നിങ്ങള്‍ എന്നെ രാജാവിന്റെ മുന്‍പിലേക്ക് തള്ളി വിട്ടിട്ടു ചിരിച്ചു രസിക്കുവാനാണോ?
കലി: ഒരിക്കലും ഇല്ല. ദ്വാപരന്‍ നിന്നോടൊപ്പം ഉണ്ടാകും. ഞാന്‍ മറഞ്ഞിരുന്നു നിന്നെ സഹായിക്കും. കലിയും ദ്വാപരനും പുഷ്കരന് സത്യം ചെയ്തു കൊടുത്തു. പുഷ്ക്കരന്‍ അവരെ വണങ്ങി. കലി- ദ്വാപരന്മാര്‍  മറയുന്നത് പുഷ്ക്കരന്‍ നോക്കി നിന്നു.  

                                  പുഷ്ക്കരന്‍, കലി, ദ്വാപരന്‍


പിന്നീടു ആവേശത്തോടെ പുഷ്ക്കരന്‍ നളന്റെ കൊട്ടാരം നോക്കി യാത്രതുടര്‍ന്നു.  കൊട്ടാര വാതില്‍ക്കല്‍ എത്തിയ പുഷ്കരനെ  കൊട്ടാരത്തിന്റെ കാവല്‍ ഭടന്‍ ശ്രദ്ധിച്ചില്ല. 
നീ എന്നെ അറിയില്ലേ ? എന്ന ചോദ്യത്തിന് ഭടന്‍ മറുപടി നല്‍കിയില്ല. ഞാന്‍ രാജാവിന്റെ സഹോദരന്‍ എന്നു സ്വയം  ഭടനെ പരിചയപ്പെടുത്തിയ ശേഷം " രാജാവ് എവിടെ" എന്നു അന്വേഷിച്ചു ? അദ്ദേഹം പത്നിയും ഒന്നിച്ചു പൂന്തോട്ടത്തില്‍ ഉണ്ട് എന്നു ഭടനില്‍ നിന്നും  പുഷ്ക്കരന്‍ മനസ്സിലാക്കി. 

ചൂതിനു വിളി കേട്ടു കൊണ്ട് ദമയന്തീ സമേതനനായി നളന്‍ എത്തി. എന്നെ ആരോ ചൂതിനു വിളിക്കുന്നു. നളന്‍ പുഷ്കരനെ കണ്ടു. പുശ്ചത്തോടെ പുഷ്കരനെ നോക്കിയ ശേഷം നളന്‍  " എനിക്ക് ഒരു സഹോദരന്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ, അവന്‍ തന്നെ ഇവന്‍ "എന്നു  പറഞ്ഞു.   
നളന്‍ : (പുച്ഛത്തോടെ പുഷ്കരനെ നോക്കി )  നീയോ ?
പുഷ്ക്കരന്‍: അതേ! 
നളന്‍: നീയോ ? 
പുഷ്ക്കരന്‍: അതേ.ഞാന്‍ തന്നെ.
നളന്‍ : എന്താ, നിന്റെ ബുദ്ധി തിരിഞ്ഞു പോയോ ? 




പുഷ്ക്കരന്‍: ഇപ്പോഴാണ് എനിക്ക് ബോധം ഉണ്ടായത്.
നളന്‍: ചൂതു കളിക്കണം എന്നു തീര്‍ച്ചയാണോ?
പുഷ്ക്കരന്‍: അതേ. 
നളന്‍: തീര്‍ച്ചയാണോ?
പുഷ്ക്കരന്‍ : അതെ, തീര്‍ച്ച.
നളന്‍: പോത്തിന്റെ ചെവിയില്‍ വീണ വായിച്ചിട്ട് എന്തു ഫലമാണ് ഉണ്ടാകാന്‍ പോകുന്നത്?
നളന്‍ ചൂതിനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ചൂതു കളിക്കുള്ള സാധനങ്ങള്‍ മന്ത്രി എത്തിച്ചു.  നളനും പുഷ്കരനും ചൂതു കളിയ്ക്കാന്‍ ഇരുന്നു. പുഷ്കരന് ഇവിടെ ഞാന്‍ ഒറ്റക്കാണ്. ഞാന്‍ ചതിക്കപ്പെടുമോ  എന്ന ഭയം. ചുറ്റും നോക്കി. കാളയെ കണ്ടു. ആശ്വാസമായി. 
നളന്  ചൂതില്‍ തോല്‍വി ഉറപ്പായപ്പോള്‍ ദമയന്തി കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയയ്ക്കാന്‍ നളന്റെ സൂതനെ വിളിച്ചു അറിയിച്ചു.

ചൂതില്‍ നളന്‍ തോറ്റു. പരാജിതനും   ക്ഷീണിതനുമായ നളനും ദമയന്തിയും  പുഷ്കരന്റെ ആജ്ഞ പ്രകാരം ആഭരണങ്ങള്‍ എല്ലാം ഊരി വെച്ചു. നളന്‍ തന്റെ കിരീടം ഊരിവെച്ച് ജനങ്ങളെ എല്ലാവരെയും നോക്കി, അല്‍പ്പം പിന്നോട്ട് മാറി നിന്നു, ദമയന്തിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് പുഷ്കരന് ഒരു (വേഗത്തില്‍ ) അനുഗ്രഹം നല്‍കി രംഗം വിട്ടു. പുഷ്ക്കരന്‍ നളന്‍ പോയ ഉടനെ കൊട്ടാരത്തിന്റെ വാതില്‍ അടച്ചു.
നാടകീയമായ ഈ രംഗം വളരെ മനോഹരമായി ശ്രീ. ഗോപി ആശാന്‍ അവതരിപ്പിച്ചു. ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയും കോട്ടക്കല്‍ ശ്രീ. കേശവന്റെ പുഷ്കരനും നല്ല നിലവാരം പുലര്‍ത്തി.  

എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്ന നളനോട് വേഗം കൊട്ടാരം വിട്ടു പോകാന്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ പോകുന്ന പുഷ്ക്കരന്‍ കൊട്ടാരം വിട്ടു പോകാന്‍ ആജ്ഞാപിക്കുമ്പോള്‍ ചെണ്ടയില്‍ ഒരു ശബ്ദവും ഇല്ല. ഒരു വേഷക്കാരന്റെ  അരങ്ങിലെ ചലനങ്ങള്‍ക്ക് മേളത്തിന്റെ അസാന്നിദ്ധ്യം  അരോചകമായി തോന്നും എന്നത് അരങ്ങില്‍ വ്യക്തമായിരുന്നു.


                                 


4 അഭിപ്രായങ്ങൾ:

  1. “പുശ്ചത്തോടെ“ - പുച്ഛത്തോടെ എന്ന് മതി നായര്‍ സര്‍.
    തെറ്റി എഴുതി തെറ്റി എഴുതി ഇതും എന്നാണാവൊ ഇങ്ങനെ തെറ്റ് ശരിയാവുന്നത്. :)

    “പുഷ്ക്കരന്‍ കൊട്ടാരം വിട്ടു പോകാന്‍ ആജ്ഞാപിക്കുമ്പോള്‍ ചെണ്ടയില്‍ ഒരു ശബ്ദവും ഇല്ല. ഒരു വേഷക്കാരന്റെ അരങ്ങിലെ ചലനങ്ങള്‍ക്ക് മേളത്തിന്റെ അസാന്നിദ്ധ്യം അരോചകമായി തോന്നും എന്നത് അരങ്ങില്‍ വ്യക്തമായിരുന്നു. “

    -ഇതുകൊണ്ട് എന്താ ഉദ്ദേശിച്ചത്? മേളത്തിന്റെ സാന്നിദ്ധ്യം വേണം എന്നാണോ? ഈ രംഗമൊക്കെ എത്രയോ കാലം മുന്‍പ് കണ്ടാതാ ഞാന്‍. ഒട്ടും ഓര്‍മ്മയില്ല. :):) (നളായനം കണ്ടത് കൂട്ടില്ല ട്ടോ)

    പുഷ്കരന്‍ ശരിക്കും നളന്റെ അനിയനല്ലല്ലോ? അച്ഛന്‍ വഴിക്ക് ഒരു അകന്ന ചാര്‍ച്ചയിലുള്ള അനിയനല്ലേ? അല്ല, എങ്ങന്യാ ഇവര്‍ തമ്മിലുള്ള ബന്ധം?

    മറുപടിഇല്ലാതാക്കൂ
  2. ഓഫ്ഫ് ടോപ്പിക്ക്: തിരക്കിനോട്ടം എന്ന് ഹരീയും നിങ്ങളുമൊക്കെ എഴുതികാണാറുണ്ട്‌. അരോചകം തന്നെ അത്. തിരനോട്ടം പോരെ? പണ്ട് തിരക്കിനോക്ക് എന്നാണ് എന്ന് വിചാരിച്ച് ഇപ്പോഴും അത് വേണോ? :)മാങ്കൊമ്പിന്റെ പുസ്തകത്തിലടക്കം തിരനോട്ടം എന്ന് തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  3. തിരനോട്ടം എന്നതാവും ശരി. പണ്ടു മുതലേ പറഞ്ഞും കെട്ടും ശീലിച്ചു പോയതാണ്. എനിക്ക് അരോചകമായി തോന്നുന്നില്ല. മങ്കൊമ്പ് കുറച്ചു കാലം കലാമണ്ഡലം വാസി ആയിരുന്നതിനാല്‍ അദ്ദേഹം ഒരു പക്ഷെ തിരനോട്ടം എന്ന് സ്വീകരിച്ചു കാണും. ഞാനും അതിന് ശ്രമിക്കാം.
    പുഷ്ക്കരന്‍ വീരസേനന് ദാസിയില്‍ ജനിച്ച മകനാണ് എന്ന അഭിപ്രായം പറയുന്നവര്‍ ഉണ്ട്. അതു കൊണ്ടാവും അയാള്‍ കൊട്ടാരവുമായി ബന്ധം ഇല്ലാതെ കഴിഞ്ഞത്.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി. "പുച്ഛത്തോടെ" എന്ന് മാറ്റുന്നതാണ്.

    രംഗത്ത്‌ നാടകീയത ഉണ്ടാക്കുവാന്‍ നളനു കൊട്ടുകയും പുഷ്കരന്റെ ചലനങ്ങള്‍ക്ക് കൊട്ടാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭം. പുഷ്ക്കരന്‍ നളനോട് കൊട്ടാരം വിട്ടു പോകാന്‍ പലമുറ ആജ്ഞാപിക്കുമ്പോള്‍ രംഗത്ത്‌ വാദ്യങ്ങള്‍ ഉണ്ടായില്ല. ഒരു കഥകളി വേഷത്തിന്റെ ചലനങ്ങള്‍ക്ക് മേളം ഇല്ലെങ്കില്‍ ....

    മറുപടിഇല്ലാതാക്കൂ