പേജുകള്‍‌

2010, ജൂലൈ 1, വ്യാഴാഴ്‌ച

കഥകളി കഴിഞ്ഞ് ഒരു പോരാട്ടം



കഥകളി കലാകാരന്മാർ ഏറ്റിരിക്കുന്ന കളികൾക്ക് പോകാൻ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ പലരും പകരത്തിന് അവർക്ക് സ്വാതന്ത്ര്യമുള്ള കലാകാരന്മാരെ അയയ്ക്കുക പതിവായിരുന്നു. പണ്ട് ശ്രീ. കലാമണ്ഡലം രാമൻകുട്ടി ആശാൻ ശ്രീ. കലാമണ്ഡലം വാസുപിഷാരടിയെയും,  ശ്രീ. കോട്ടക്കൽ ശിവരാമൻ ശ്രീ. കലാനിലയം ഗോപാലകൃഷ്ണനെയുംശ്രീ. കുടമാളൂർ കരുണാകരൻ നായർ ശ്രീ.മാത്തൂർ ഗോവിന്ദൻ കുട്ടിയെയും, ശ്രീ.മാത്തൂർ ഗോവിന്ദൻ കുട്ടി അദ്ദേഹത്തിന്റെ മകൻ ശ്രീ. കലാകേന്ദ്രം മുരളീകൃഷ്ണനെയും അടുത്ത കാലത്ത് ശ്രീ.കോട്ടക്കൽ ചന്ദ്രശേഖര വാര്യർ ശ്രീ.കോട്ടക്കൽ കേശവനെയും പകരക്കാരനായി തങ്ങൾക്ക് അസൗകര്യമായി വന്നിട്ടുള്ള  കളികൾക്ക് അയച്ചിട്ടുള്ള അനുഭവങ്ങള്‍  ഉണ്ട്. ഇതിനാൽ കഥകളി സംഘാടകർക്ക് വലിയ ബുദ്ധിമുട്ട് ഒഴിവാകുകയും പകരക്കാരനായി എത്തുന്ന കലാകാരൻ ആപ്രദേശത്തെ കലാ ആസ്വാദകർക്ക് പരിചിതനാവുകയും ചെയ്യും. ഒരു കഥകളി ഗായകൻ ഏറ്റിരുന്ന കഥകളിക്ക് പങ്കെടുക്കാൻ അസൗകര്യം ഉണ്ടായപ്പോൾ പകരത്തിന് രണ്ടു യുവ ഗായകന്മാരെ അയച്ചു. ഒരു പൊന്നാനി ഗായകനു പകരം രണ്ടു ഗായകർ കളിക്കു വന്ന കാരണത്തിനാല്‍ കഥകളി കലാകാരന്മാർ കഥകളിക്കു ശേഷം  അനുഭവിക്കേണ്ടി വന്ന ഒരു  ബുദ്ധിമുട്ടിന്റെ  കഥയാണ്  ഇളകിയാട്ടത്തിലൂടെ നിങ്ങളിൽ എത്തിക്കുന്നത്.
ശിവരാത്രിയോട് സംബന്ധിച്ചാവും മാന്നാർ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് ഒരു കഥകളി പതിവായിരുന്നു
1980 - ന് മുൻപുള്ള കാലഘട്ടങ്ങളിലേക്ക് ഒന്നു ചിന്തിച്ചാൽ അവിടെ  കഥകളിക്കു നിശ്ചയിക്കുന്ന കഥകളും വേഷങ്ങളും ഒരിക്കലും കഥകളി കലാകാരന്മാർക്ക് സൗകര്യപ്രദം ആയിരിക്കയില്ല അങ്ങിനെ ആയിരുന്നു  അവിടുത്തെ രീതി. അക്കാലത്ത് പ്രസിദ്ധനായിരുന്ന നടൻ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി മാന്നാത്തെ കഥകളി ആസ്വാദകരുടെ താൽപ്പര്യത്തിന് ഇണങ്ങി നളചരിതം രണ്ടിലെ നളൻ കഴിഞ്ഞ് കാലകേയവധത്തിൽ അർജ്ജുനനായി രംഗത്ത് എത്തിയിട്ടുണ്ട്. ഏതെങ്കിലും നടന്മാർ ഇങ്ങിനെയുള്ള വേഷ തീരുമാനങ്ങളോട് എതിർക്കുന്നതു കൊണ്ട്  അവിടെ ഒരു പ്രയോജനവും ഉണ്ടാവുകയുമില്ല.
മാന്നാത്തെ ഒരു ഉത്സവക്കളിക്ക് ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയെയാണ് പൊന്നാനി ഗായകനായി ക്ഷണിച്ചിരുന്നത്. ശിങ്കിടിക്കും മാറ്റത്തിനും വേറെ രണ്ടു ഗായകരും. അന്നേ ദിവസം FACT കഥകളി ട്രൂപ്പിന്റെ ഒരു കളിക്ക് ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി പങ്കെടുക്കാൻ നിർബ്ബന്ധിതനായപ്പോൾ പകരക്കാരായി രണ്ടു യുവ കഥകളി ഗായകന്മാരെ അദ്ദേഹം   മാന്നാറിലെ കഥകളിക്ക് അയയ്ക്കുകയും ചെയ്തു. കല്യാണസൗഗന്ധികം ആയിരുന്നു അന്നത്തെ ആദ്യകഥ. ശ്രീ. കലാമണ്ഡലം രാമൻ കുട്ടി ആശാന്റെ ഹനുമാനും ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാന്റെ ഭീമസേനനും. ചെന്നിത്തല ആശാൻ കല്യാണസൗഗന്ധികം കഴിഞ്ഞ് സമീപസ്ഥലമായ മുന്നൂറ്റി മംഗലം ക്ഷേത്രത്തിൽ നടക്കുന്ന കർണ്ണശപഥം കഥകളിക്ക് ചുട്ടിയോടെ യാത്രയാവുകയും ചെയ്തു
മുന്നൂറ്റി മംഗലത്തെ കളിയും കഴിഞ്ഞ് ചെന്നിത്തല ആശാൻ മാന്നാത്ത് എത്തുമ്പോൾ പകൽ സമയം ഏഴുമണിയായി. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര വാതിലിൽ നിന്നിരുന്ന ചില കലാകാരന്മാർ ചെന്നിത്തല ആശാനെ കണ്ടപ്പോൾ തെല്ലൊരു ആശ്വാസത്തോടെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു .  
                               ശ്രീ. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി)

കലാകാരന്മാർ ആരും പിരിഞ്ഞിട്ടില്ല. രാമൻ കുട്ടി ആശാൻ രാവിലത്തെ വേണാടിനു പോകാനിരുന്നതാണ്. ആശാനും ദേവസ്വം ആഫീസിനു വെളിയിൽ ഇരിക്കുകയാണ്കഥകളി സംഗീതത്തിന് ഉത്സവക്കമ്മിറ്റി ക്ഷണിച്ചിരുന്നത് ശങ്കരൻ എമ്പ്രാന്തിരിയെയാണ്. എമ്പ്രാന്തിരിക്കേ പണം നൽകൂ എന്നും അദ്ദേഹത്തിന് പകരക്കാരായി എത്തിയ രണ്ടു കഥകളി ഗായകന്മാർക്ക്  പണം നൽകുക ഇല്ലാ എന്നുള്ള പിടിവാശിയിലാണ് കമ്മിറ്റിക്കാർ. കളിക്കു പങ്കെടുത്ത കലാകാരന്മാരിൽ രണ്ടു പേർക്ക് വേതനം നിഷേധിച്ചപ്പോൾ രാമൻ കുട്ടി ആശാൻ ഉൾപ്ടെയുള്ള കലാകാരന്മാരെല്ലാവരും കളിപ്പണം  വാങ്ങാതെ  സമര മാർഗ്ഗത്തിലാണ്. ഇതിന് ആശാൻ എത്തിയാൽ ഒരു സുഗമമായ പരിഹാരം ഉണ്ടാകും എന്ന വിശ്വാസത്തിൽ ആശാനെ പ്രതീക്ഷിച്ച് നിൽക്കുക ആയിരുന്നു ഞങ്ങൾ

 ഗോപുര വാതിലിൽ നിന്നും ദേവസ്വം ആഫീസിലേക്ക് അൽപ്പ ദൂരമുണ്ട്. സഹ കലാകാരന്മാരിൽ നിന്നും വിശദമായി വിവരങ്ങൾ മനസിലാക്കിയ ചെന്നിത്തല ആശാൻ നേരെ ദേവസ്വം ആഫീസിലേക്ക് കയറി. ഉത്സവ കമ്മിറ്റിക്കാരോട് ഒരു സംഭാഷണത്തിനും മുതിർന്നില്ല. സഹ കലാകാരന്മാരുടെ പോരാട്ടത്തെ മറികടന്ന്  വവുച്ചറിൽ കയ്യൊപ്പിട്ട് തന്റെ കളിപ്പണം സ്വീകരിച്ചു. കൂട്ടത്തിൽ എമ്പ്രാന്തിരിക്ക് എഴുതിയിരിക്കുന്ന തുക എത്രയെന്ന്  വവുച്ചർ നോക്കി മനസിലാക്കിയ ശേഷം രാമൻ കുട്ടി ആശാനോട് വവുച്ചറിൽ കയ്യൊപ്പിട്ട് പണം വാങ്ങുവാൻ ആവശ്യപ്പെട്ടു. ആശാനും പിന്നാലെ മറ്റു കലാകാരന്മാരെല്ലാവരും കളിപ്പണം വാങ്ങിരണ്ടു കളിയുടെ പണം കൈവശം വെച്ചിരുന്ന ചെന്നിത്തല ആശാൻ എമ്പ്രാന്തിരിക്ക് വവുച്ചറിൽ എഴുതിയിരിക്കുന്ന തുക സ്വന്ത പണത്തിൽ നിന്നും എടുത്ത് എമ്പ്രാന്തിരിയുടെ പകരക്കാരായി എത്തിയ രണ്ടു ഗായകന്മാർക്ക്  വീതിച്ചു നൽകിയിട്ട് സഹ കലാകാരന്മാരോട് യാത്ര പറഞ്ഞു പിരിയുകയും ചെയ്തു.

ഉത്സവം അവസാനിച്ച് ഒരാഴ്ച  കഴിഞ്ഞപ്പോൾ മാന്നാറിലെ ഉത്സവ കമ്മിറ്റിയിലെ ചില അംഗങ്ങൾ ചെന്നിത്തല ആശാന്റെ വീട്ടിലെത്തി. ആശാനോട് എമ്പ്രാന്തിരിയുടെ പകരക്കാർക്ക് നൽകിയ തുക സ്വീകരിക്കണം എന്നായി. എമ്പ്രാന്തിരിക്കു വേണ്ടി ഒപ്പിട്ട് ആശാൻ വവുച്ചറിൽ  പണം സ്വീകരിച്ച ശേഷം കമ്മിറ്റിക്കാരുമായി അൽപ്പം  മുഷിഞ്ഞു സംസാരിക്കേണ്ടതായി വന്നു.

 "മാന്നാറും ചെന്നിത്തലയുമായി മൂന്നു കിലോമീറ്ററിന്റെ ദൂരമേയുള്ളൂ. എനിക്ക് നിങ്ങളും വേണം എന്റെ സഹപ്രവർത്തകരും വേണം. ഒരു കളി കഴിഞ്ഞാൽ പണവും വാങ്ങി എത്രയും വേഗം വീട്ടിൽ എത്തിച്ചേരണം എന്നു കരുതുന്നവരാണ് കലാകാരന്മാർ.  വെള്ളിനേഴി വരെ ചെന്നെത്തേണ്ട കലാകാരന്മാരുടെ മാനസീകാവസ്ഥ മനസിലാക്കുവാൻ എനിക്കു സാധിക്കും. നാളെ ഞങ്ങൾ ഒന്നിച്ചു സഹകരിക്കേണ്ടവരാണ്. അതുകൊണ്ടാണ് അത്രയും കലാകാരന്മാരുടെ പ്രശ്നം ഞാൻ ഏറ്റെടുത്തത്. എന്റെ പണം ഇന്ന് ഇല്ലെങ്കിൽ നാളെ വന്നുചേരും എന്ന് എനിക്കു വിശ്വാസം ഉണ്ടായിരുന്നു." എന്നാണ് ആശാൻ അവരോട് പറഞ്ഞത്.

                       (ചെന്നിത്തല ആശാന്റെ കിരാതത്തില്‍ അര്‍ജുനന് ശ്രീ.  എമ്പ്രാന്തിരി പാടുന്നു)

ചെന്നിത്തല ആശാന്റെ ന്യായങ്ങളിലൊന്നും തൃപ്തിപ്പെടാത്ത  കമ്മററിക്കാർ ഇനി ഒരിക്കലും മാന്നാറിലെ കളികൾക്ക് ചെന്നിത്തല ആശാനെയും എമ്പ്രാന്തിരിയെയും പങ്കെടുപ്പിക്കരുത് എന്ന് ഒരു തീരുമാനം ഉണ്ടാക്കിയ ശേഷമേ ഈ കമ്മററി പിരിച്ചു വിടുകയുളളൂ എന്ന് ഉറക്കെ ഒരു പ്രഖ്യാപനവും നടത്തിയാണ് കമ്മററിക്കാർ പിരിഞ്ഞത്. തുടർന്നുള്ള വര്‍ഷങ്ങളില്‍ പുതിയ കമ്മറ്റികള്‍ വരികയും  മാന്നാറിലെ കളികൾക്ക് ചെന്നിത്തല ആശാൻ ക്ഷണിക്കപ്പെടുകയും ചെയ്തു വന്നു

1998-ൽ മാന്നാർ ക്ഷേത്രത്തിൽ ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെ കഥകളി പദക്കച്ചേരി നിശ്ചയിച്ചിരുന്നു. അന്ന് സകുടുംബത്തുടൻ  കാറിൽ മാന്നാറിൽ എത്തിയ ഗാനഗന്ധർവനായ എമ്പ്രാന്തിരി ചെന്നിത്തലയിലെത്തി  ശാരീരികമായ അസ്വസ്ഥതയാൽ കഥകളി രംഗം വിട്ടു നിന്നിരുന്ന ചെന്നിത്തല ആശാനെ കണ്ടു മടങ്ങിയ സന്ദര്‍ഭത്തെ സ്മരിക്കുന്നതോടെ ഈ  കഥ   അവസാനിക്കുന്നു.

4 അഭിപ്രായങ്ങൾ:

  1. ചിത്രം വിചിത്രം ...
    ബാക്കി എഴുതാന്‍ വയ്യ.
    -സു-

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരം കഥകള്‍ വായിച്ചു അറിയാനെങ്കിലും സാധിക്കുന്നുണ്ടല്ലോ. തുടരണം എഴുത്ത് ട്ടോ.
    സസ്നേഹം മുരളി

    മറുപടിഇല്ലാതാക്കൂ
  3. സേര്‍,
    അങ്ങയുടെ അരങ്ങനുഭവം അദ്ഭുതാവഹം തന്നെ. ഇതു ബ്ളോഗില്‍ മാത്രം ഒതുങ്ങി ഒരു ന്യൂനപക്ഷത്തില്‍ നിലനില്‍ക്കേണ്ടതല്ല.എല്ലാ കഥകളി ആസ്വാദകരും കലാകാരന്മാരുടെയും മറ്റും നന്മ അറിയേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

    മറുപടിഇല്ലാതാക്കൂ
  4. ഒരു പുസ്തകം തന്നെ എഴുതണം സര്‍ . കളി കഴിഞ്ഞു കലാകാരന്മാരുടെ കൂടെ ഉറക്കളിചിരിക്കുന്ന ഒരു തോന്നല്‍ ....

    മറുപടിഇല്ലാതാക്കൂ