പേജുകള്‍‌

2010, ജൂൺ 22, ചൊവ്വാഴ്ച

ദുര്‍വാസാവും പോലീസുകാരനും

പാർത്ഥൻ തന്നുടെ വേഷമിട്ടു സഭയില്‍ പ്രാപിച്ചു  ശോഭിക്കുവാന്‍
പാര്ത്താല്‍ കുഞ്ഞനതാം യുവാവിനു സമന്മാരില്ല മറ്റാരുമേ ! "

"വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ! ഭവ ചിത്തം
വിശ്വപ്രിയമായ്  നടനം ചെയവത് വിധേയനെന്റെ കൃത്യം".

പ്രസിദ്ധനായിരുന്ന കഥകളി ആചാര്യന്‍   ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍  ആശാനെ സംബന്ധിച്ച വരികള്‍  ആണിത്.   കാലകേയവധത്തില്‍ അര്‍ജുനന്‍  മുതല്‍ കംസവധത്തില്‍  ആനക്കാരന്‍ വരെ മടി കൂടാതെ അരങ്ങത്ത് പ്രവര്‍ത്തിക്കാന്‍  കഴിവും സന്മനസ്സും ഉണ്ടായിരുന്ന  കലാകാരന്‍ ആയിരുന്നു അദ്ദേഹം.  വേഷം ഒന്നാം തരമെന്നോ രണ്ടാം തരമെന്നോ എന്നൊന്നും ആശാന് വ്യത്യാസം ഇല്ലായിരുന്നു മറിച്ച് സദസ്സിനെ അറിഞ്ഞു വേണം നടന്റെ പ്രവര്‍ത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം . ഉണ്ണായി വാര്യരുടെ നളചരിതത്തിലെ ഹംസ വേഷത്തിനു പണിക്കരുടെ അത്രയും ജനസമ്മിതി നേടിയ ഒരു  നടന്‍ വേറെ ആരും ഇല്ല.  പണിക്കര്‍ക്ക്   ശേഷം ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ളയാണ്   ഹംസ വേഷത്തിനു ഏറ്റവും കൂടുതല്‍ ജനസമ്മിതി നേടിയത് . എന്നാല്‍  പണിക്കര്‍ ആശാന്റെ ശിഷ്യന്‍ എന്ന നിലയില്‍ തന്നെയാണ്   ഒയൂരിനു അതിനു സാധിച്ചത്  എന്ന് നാം സ്മരിക്കേണ്ടത് തന്നെയാണ്.  പണിക്കരുടെ ഹംസത്തെ കൂടാതെ പുഷ്ക്കരന്‍, കാട്ടാളന്‍, സുദേവന്‍ എന്നീ  നളചരിതത്തിലെ വേഷങ്ങള്‍ക്കും  ഹനുമാന്‍, സാന്ദീപനി, സന്താനഗോപലത്തില്‍ ബ്രാഹ്മണന്‍ എന്നീ വേഷങ്ങള്‍ക്കും അദ്ദേഹം പ്രസിദ്ധന്‍ ആയിരുന്നു. സഹ കലാകാരന്മാരോട് അസൂയയോ വിരോധമോ  ലവലേശം അദ്ദേഹത്തിന് ഇല്ലായിരുന്നു. ആശാന്റെ കിരാതത്തിലെ  കാട്ടാളനും ബാണയുദ്ധത്തിലെ  വൃദ്ധയും  മഹാകവി വള്ളത്തോളിനെ വളരെ അധികം ആകര്‍ഷിച്ചിരുന്നു.
നളചരിതത്തിലെ അദ്ദേഹത്തിന്റെ പുഷ്ക്കരന്‍,  കലി -  ദ്വാപരന്മാരുടെ വാക്കുകള്‍ കേട്ട ഉടനെ ചൂതിനു വിളിക്കാന്‍ തയ്യാറാകുന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നില്ല. പൂര്‍ണ്ണമായും  കലിയുടെയും ദ്വാപരന്റെയും പ്രേരണക്ക് വശംവദനാകുന്ന പുഷ്കരനെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ധാരാളം സംശയങ്ങള്‍ പുഷ്കരന് ഉണ്ടാകും. അതെല്ലാം തീര്‍ക്കേണ്ട  ചുമതല കലിക്കും ദ്വാപരനും ഉണ്ടായിരിക്കണം . ഈ നാട്ടിലുള്ള എല്ലാ പ്രജകള്‍ക്കും   നളനോട് ബഹുമാനമാണ് . നിങ്ങള്‍ രണ്ടു പേര്‍ മാത്രം നളനെ  ദുഷിക്കുകയും വെറുക്കുകയും ചെയ്യാന്‍ കാരണം എന്താണ് ? നളനെ തോല്പ്പിച്ചു  ഞാന്‍ രാജാവാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കാന്‍ കാരണം എന്ത് ? .  എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ " ഇവനെ ഉത്തേജിപ്പിക്കുക തന്നെ  " എന്ന് കാട്ടി പുഷ്കരന്റെ പിറകില്‍ നിന്നും കലിയും ദ്വാപരനും  അലറുകയും പട്ടുത്തരീയം കൊണ്ട് പുഷ്കരനെ ഉഴിയുകയും ചെയ്യുമ്പോള്‍ ആവേശത്തോടെ പുഷ്ക്കരന്‍  നളനെ നേരിടുവാന്‍ തയ്യാറാകുന്ന രീതി ആയിരുന്നു അദ്ദേഹത്തിന്റെ അവതരണത്തില്‍ ഉണ്ടായിരുന്നത്. നളനെ നേരിടുന്ന പുഷ്കരനോ രാജ്യം തനിക്കു സ്വന്തം ആകുന്നതു  വരെ ധൈര്യം അവലംബിച്ച് നില്‍ക്കുക  എന്ന രീതിയില്‍ നിന്നും അല്പ്പം പോലും  വ്യതിചലിച്ചിരുന്നില്ല. പണ്ഡിതരെയും പാമരന്മാരെയും ഒന്ന് പോലെ രസിപ്പിക്കാന്‍ സാധിക്കുന്ന മനോധര്‍മ്മവും  അത്ഭുതാവഹമായ കലാകുശലതയും പണിക്കര്‍ ആശാന്റെ പ്രത്യേകതകള്‍ ആയിരുന്നു. കഥകളിയില്‍ നര്‍മ്മ രസം പ്രധാനമായി വേണ്ടിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ ആശാന്‍ കാണിച്ചിരുന്ന താല്‍പ്പര്യം    സ്മരണീയമാണ്.  അദ്ദേഹത്തിന്റെ ബാലിവിജയത്തില്‍ നാരദന്‍, നളചരിതം ഒന്നിലെ ഹംസം, കംസവധത്തില്‍ ആനക്കാരന്‍ തുടങ്ങിയ വേഷങ്ങള്‍ ഇതിനു ഉത്തമ ഉദാഹരണങ്ങള്‍ ആണ്. കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ നര്‍മ്മ  പ്രയോഗങ്ങള്‍ക്കു    ഉദാഹരണമായി അറിയപ്പെടുന്ന ഒരു കഥയാണ് ഇന്നിവിടെ സമര്‍പ്പിക്കുന്നത്. 

തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഒരു ഉത്സവക്കളി.  അംബരീക്ഷചരിതം ആയിരുന്നു കഥ. സൂര്യവംശത്തില്‍ പിറന്ന നഭാഗന്‍ എന്ന രാജാവിന്റെ പുത്രന്‍ ആണ് അംബരീക്ഷന്‍.  വിഷ്ണു ഭക്തനായ അംബരീക്ഷന്‍ ഏകാദശി വൃതം മുടക്കം കൂടാതെ കൃത്യ നിഷ്ഠയോടെ അനുഷ്ടിച്ചു  വന്നിരുന്നു.   ഏകാദശിക്ക് അടുത്ത നാള്‍ ദ്വാദശിക്ക് പാരണ ചെയ്തു  വൃതം അവസാനിപ്പിക്കാന്‍ തയ്യാറാകുന്ന സമയത്ത് ദുര്‍വാസ്സാവ്    മഹര്‍ഷി അംബരീക്ഷന്റെ കൊട്ടാരത്തില്‍ എത്തി. ദുര്‍വാസാവിനെ സന്തോഷത്തോടെയും ആദരവോടെയും സ്വീകരിച്ച അംബരീക്ഷന്‍ സ്നാനം കഴിച്ചു വന്നാല്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി  പാരണ വീട്ടാം എന്ന്  അറിയിച്ചു. അംബരീക്ഷന്റെ വൃതം മുടക്കാന്‍ എത്തിയ ദുര്‍വാസ്സാവ് മനപ്പൂര്‍വം   സ്നാനം കഴിഞ്ഞു എത്താന്‍ വളരെ അധികം  അമാന്തിച്ചു. ദുര്‍വാസാവിനെ പ്രതീക്ഷിച്ചിരുന്ന  രാജാവ്‌  മുഹൂര്‍ത്ഥം അവസാനിക്കും മുന്‍പ്   ഒരു ബ്രാഹ്മണനെ മുന്‍ നിര്‍ത്തി   പാരണ വീട്ടി.
താന്‍ എത്തുന്നതിനു മുന്‍പ്   പാരണ വീട്ടിയതില്‍ അത്യന്തം കോപാകുലനായ ദുര്‍വാസ്സാവ് അംബരീക്ഷനെ ശിക്ഷിക്കാന്‍  "കൃത്യ" എന്ന ഒരു  ദുര്‍മൂര്‍ത്തിയെ വരുത്തി. തന്റെ ഭക്തനായ അംബരീക്ഷനെ  ആപത്തില്‍ നിന്നും രക്ഷിക്കാന്‍ മഹാവിഷ്ണു തന്റെ ആയുധമായ സുദര്‍ശനത്തെ അയച്ചു. സുദര്‍ശനം  കൃത്യയെ വധിച്ച ശേഷം ദുര്‍വാസ്സാവിന്റെ  നേരെ നീങ്ങി. സുദര്‍ശനത്തില്‍ നിന്നും വമിച്ച ഉജ്ജ്വലമായ ഉഷ്ണം സഹിക്കാതെ വന്നപ്പോള്‍  ദുര്‍വാസ്സാവ്  ഓടി രക്ഷപെടുവാന്‍ ശ്രമിച്ചു.  സുദര്‍ശനം ദുര്‍വാസ്സാവിനെ പിന്‍ തുടര്‍ന്ന്    ശല്ല്യം ചെയ്തു.  ക്ഷിപ്രകോപിയായ ദുര്‍വാസ്സാവിന്റെ ശാപം ഒന്നും  സുദര്‍ശനത്തിനുമേല്‍ ഫലിക്കാതെ വന്നപ്പോള്‍  ദുര്‍വാസ്സാവ് ഓടി ബ്രഹ്മാവിനെ അഭയം പ്രാപിച്ചു. ബ്രഹ്മാവ് നിസ്സഹായത കാട്ടിയപ്പോള്‍ പരമശിവന്റെ കാലടിയില്‍ വീണു  അഭയം തേടി. ശിവനും കൈ ഒഴിഞ്ഞപ്പോള്‍  മഹാവിഷ്ണുവിനെ തന്നെ അഭയം തേടി. ഈ ആപത്തില്‍ നിന്നും രക്ഷ നേടാന്‍ അംബരീക്ഷനെ ശരണം പ്രാപിക്കുക അല്ലാതെ മറ്റു വഴി ഒന്നും ഇല്ലെന്നു വിഷ്ണു ഉപദേശിച്ചു. ദുര്‍വാസ്സാവ്  ഗത്യന്തരമില്ലാതെ അംബരീക്ഷനെ ശരണം പ്രാപിച്ചപ്പോള്‍  സുദര്‍ശനം പിന്മാറി. ഇതാണ് അംബരീക്ഷചരിതത്തിന്റെ കഥ.
തിരുവല്ലയിലെ അന്നത്തെ  കഥകളിക്ക് കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ ആയിരുന്നു ദുര്‍വാസ്സാവ്  വേഷം അണിഞ്ഞത്. ക്ഷേത്രത്തിന്റെ മതിലിനു ഉള്ളിലാണ് അന്ന് ഉത്സവക്കളി നടന്നിരുന്നത്.   മതിലിനു ഉള്ളില്‍ തെക്ക്  ഭാഗത്ത്‌  സ്റ്റേജ്. കിഴക്കേ നടയിലെ ഗോപുരത്തിലേക്ക് സ്റ്റേജില്‍ നിന്നും കുറച്ചു ദൂരമുണ്ട്. അംബരീക്ഷനെ ചതിക്കാന്‍ ശ്രമിച്ച  ദുര്‍വാസ്സാവിനെ  രണ്ടു കൈകളിലും  തീ പന്തവുമായി തുരത്തുന്ന സുദര്‍ശനം ( താടി  വേഷം). ദുര്‍വാസ്സാവും  പിന്നാലെ സുദര്‍ശനവുമായി സദസ്യരുടെ ഇടയില്‍ കൂടി ഓടി സദസ്യര്‍ക്ക്   ഒരുവലത്തു വെച്ച് വരുമ്പോള്‍ രംഗത്ത് ആദ്യം ബ്രഹ്മാവ് , അടുത്ത വലത്തിനു  പരമശിവന്‍. പിന്നീട്  മഹാവിഷ്ണു, പിന്നീടു  അംബരീക്ഷ മഹാരാജാവ് . ഇങ്ങിനെയാണ്  അവതരണ രീതി. മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം അംബരീക്ഷ രാജാവിന്റെ സമീപത്തേക്ക്  പോകാനായി സദസ്യരുടെ ഇടയിലൂടെ ഓടി നീങ്ങിയ  പണിക്കര്‍ ആശാന്റെ കണ്ണില്‍ പെട്ടത് ഗോപുരവാതിലില്‍ ഒരു സ്ടൂളിന്മേല്‍ ഇരുന്നു ഉറങ്ങുന്ന പോലീസുകാരനെയാണ്.  ആശാന്‍ നേരെ പോലീസുകാരന്റെ സമീപം എത്തി. ആശാന്റെ പിന്നാലെ  രണ്ടു കൈകളിലും തീ പന്തവുമായി  വരുന്ന താടി വേഷത്തില്‍ സുദര്‍ശനം. ഈ സന്ദര്‍ഭം   ഒരു നര്‍മ്മ പ്രയോഗത്തിനായി ഉപയോഗിക്കാന്‍ ആശാന്‍ ഒട്ടും മറന്നില്ല.  ആശാന്‍  ഉറങ്ങികൊണ്ടിരുന്ന പോലീസുകാരന്റെ രണ്ടു  കാലിലും   കെട്ടിപ്പിടിച്ച. ഞെട്ടി ഉണര്‍ന്ന  പോലീസുകാരന്  ആശാന്റെ വേഷവും അടുത്തേക്ക് വരുന്ന തീ പന്തവുമായി വരുന്ന സുദര്‍ശനത്തെയും കണ്ടപ്പോള്‍ എന്തെന്നറിയാതെ ഭയന്ന് മിഴിച്ചു നിന്ന പോലീസുകാരനോട്‌ മുദ്രയിലും വാക്കുകളിലും ഒക്കെയായി  സുദര്‍ശനത്തെചൂണ്ടി ഇങ്ങിനെ പറഞ്ഞു.
 "ഇവന്‍ എന്റെ പിന്നാലെ കൂടി എന്നെ  ശല്ല്യം ചെയ്തുകൊണ്ടേ  വരികയാണ്‌. ബ്രഹ്മാവും  ശിവനും വിഷ്ണുവും  എല്ലാം എന്നെ കയ്യൊഴിഞ്ഞു. നിയമ പാലകനായ അങ്ങെങ്കിലും എന്നെ  രക്ഷിക്കണം. ദയവു ചെയ്തു എന്നെ കൈ വിടരുത് ".
പണിക്കര്‍ ആശാന്റെ ഈ പൊടിക്കൈ പ്രയോഗം  കാണുകയും കേള്‍ക്കുകയും  ചെയ്തു കൊണ്ടിരുന്ന  സദസ്യരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍   എന്തെന്നറിയാതെ അമ്പരന്നു നിന്നിരുന്ന  ആ പാവം പോലീസുകാരനെ നോക്കി "എന്താ! അങ്ങേക്കും എന്നെ രക്ഷിക്കാനാവില്ല എന്നാണോ?" എന്ന് ഒരു ചോദ്യം ചോദിച്ചു കൊണ്ട്  " അയ്യോ  എന്റെ തലയില്‍ എഴുത്ത് അങ്ങിനെ എങ്കില്‍ അങ്ങിനെ ആവട്ടെ",  ഞാന്‍ ഇനി രാജാവിനെ തന്നെ അഭയം പ്രാപിച്ചു കൊള്ളാം എന്ന് മുദ്ര  കാട്ടി എഴുനേറ്റ് സ്റ്റേജിലേക്ക് നീങ്ങി ദുര്‍വാസ്സാവ്.

8 അഭിപ്രായങ്ങൾ:

  1. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. Good Joke indeed. I never had such a laugh since I stopped reading "Bhalithabindukkal" in manorama weekly some 20 years back.

    മറുപടിഇല്ലാതാക്കൂ
  3. Dear ambujan chettan

    Excellent contribution,

    jaypee manikarnika

    മറുപടിഇല്ലാതാക്കൂ
  4. Mr. സുനില്‍,
    ബ്ലോഗ്‌ എഡിറ്റിംഗ് പരിചയ കുറവ് കൊണ്ട് എന്റെ ഒരു കമ്മന്റ് ഡിലിറ്റ് ചെയ്യാന്‍ ശ്രമിക്കവേ താങ്കളുടെ കമന്റ് ഡിലിറ്റ് ആയി . ക്ഷമിക്കുക. എന്റെ ബ്ലോഗില്‍ എത്തിയതിനു വളരെ അധികം നന്ദി.
    എത്രയോ വലിയ കലാകാരന്‍മാര്‍ക്ക് പോലും നാടകീയത നിറഞ്ഞ കഥകളെ അവതരിപ്പിക്കുമ്പോള്‍ ഔചിത്യം പരിപൂര്‍ണമായി നിലനിര്‍ത്താന്‍ സാധിക്കാതെ പോകുന്നുണ്ട്. കാലകേയവധത്തില്‍ അര്‍ജുനനെയോ ക്രിമ്മീരവധത്തില്‍ ധര്മ്മപുത്രരെയോ അല്ലെങ്കില്‍ നളചരിതത്തില്‍ പുഷ്കരനെയോ അവതരിപ്പിക്കുമ്പോള്‍ എന്തായാലും പോലീസുകാരന്റെ കാലില്‍ പിടിക്കാന്‍ വേഷത്തോടെ പോവുകയില്ല. കഥകളിയില്‍ ചില കഥാപാത്രങ്ങള്‍ക്ക് രസികത്തം ഒരു പരിധിവരെ ആവാം. ബാണയുദ്ധത്തിലെ വൃദ്ധ വേഷം കാലകേയവധത്തിലെ അര്‍ജുനനെ പോലെ അവതരിപ്പിക്കണം എന്ന് ഞാന്‍ കരുതുന്നുമില്ല. എന്നാല്‍ കഥകളിയില്‍ അളവില്‍ കൂടിയ രസികത്തം തീര്‍ച്ചയായുംകഥാപാത്രത്തിന്റെ ഔചിത്യത്തെ ബാധിക്കും. കഥകളി അരങ്ങിലെ രസികത്തമാണ് എന്റെ ബ്ലോഗിലെ പ്രധാന വിഷയം.

    അഭിപ്രയം എഴുതിയ ശ്രീ. പരദൂഷണനും, ജയനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. മിസ്റ്റര്‍. അമ്ബുജാക്ഷന്‍ ,
    താങ്കളുടെ ബ്ലോഗ്‌ വളരെ നന്നാകുന്നുണ്ട് , രസിക്കാന്‍ വകയുണ്ട്.
    കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ അവര്കളെ പറ്റി ചില വരികള്‍ സമര്‍പ്പിക്കുന്നു.

    കത്തിയും കരിയുമെന്നപോലെ ചെറുതാടിയും കള മരാളവും,
    ചിത്തഹാരിമുകില്‍ വര്‍ണ്ണനൊത്തിതര പച്ചയും കളഭപാലനും,
    മുത്തി, കുബ്ജ, മുനി, അന്തണന്‍, ലളിത, മാതലിക്ക് പരിതച്ചനും,
    കാത്തിടും കളിവിലക്കിലുജ്ജ്വല ഹരം പകര്‍ന്ന കവിതേ. തൊഴാം.

    മറുപടിഇല്ലാതാക്കൂ
  6. താങ്കള്‍ എഴുതിയ പോലൊരു അനുഭവം ഞാന്‍ വായിച്ചിട്ടുണ്ട്. അല്ല, 2003 മുതല്‍ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് എന്നു പറയുന്നതാവും ശരി.തിക്കോടിയന്റെ 'അരങ്ങു കാണാത്ത നടന്‍'എന്ന കൃതിയിലെ 'അന്നത്തെ നാടകം'എന്ന ലേഖനം ഒന്നു വായിക്കാന്‍ അപേക്ഷ.ഏതായാലും ഇത്തരം രസികത്തങ്ങള്‍ ഇന്നു കൊണ്ടാടാന്‍ ആരെങ്കിലും തയ്യാറാകുമോ?

    മറുപടിഇല്ലാതാക്കൂ
  7. രസികന്‍ കഥ, രസകരമായ വിവരണം. വളരെ ഇഷ്ടപ്പെട്ടു. പോലീസ്കാരന്‍റെ, പരിഭ്രമിച്ചു എന്ത് ചെയ്യണമെന്നു അറിയാത്ത ആ മുഖം ഓര്‍ത്തു ഒരുപാട് ചിരിച്ചു.

    മറുപടിഇല്ലാതാക്കൂ
  8. അംബുജാക്ഷന്‍ ചേട്ടാ, "ദുര്‍വാസാവും പോലിസുകാരനും" നന്നായി. കുറിച്ചി കുഞ്ഞന്‍പണിക്കര്‍ ആശാന്റെ അരങ്ങിലെ മികവും അരങ്ങിനു പുറത്തു സഹകലാകാരന്മാരോടുള്ള സമീപനവും സ്വതസിദ്ധമായ രസികത്വവും എല്ലാം നേരില്‍ കണ്ട പ്രതീതിയാണ് ബ്ലോഗ്‌ വായിച്ചപ്പോള്‍ കിട്ടിയത്. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ