പേജുകള്‍‌

2014 നവംബർ 25, ചൊവ്വാഴ്ച

ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിക്ക് കണ്ണീർ അഞ്ജലി

ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയുടെ മകൻ എന്ന നിലയിലും ഒരു കഥകളി ചെണ്ട വിദഗ്ദൻ എന്ന നിലയിലും ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുമായി എനിക്ക് വളരെ നല്ല നിലയിലുള്ള  ആത്മബന്ധം ഉണ്ടായിരുന്നു.  21-11-2014 നു ശ്രീ. തിരുവല്ല ഗോപിചേട്ടന്റെ സപ്തതി ആഘോഷ ചടങ്ങുകൾ നടക്കുമ്പോൾ ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ മരണവാർത്ത അറിഞ്ഞത്. 22-11-2014 നു വാരണാസി ഇല്ലത്ത് പോയി ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ ചലനമറ്റ ശരീരം കണ്ടപ്പോൾ എന്റെ മനസ്സ് വളരെ പിന്നോട്ട് സഞ്ചരിച്ചു.

                                              ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി
                                             (ഫോട്ടോ : ഫേസ് ബൂക്കിനോട് കടപ്പാട്) 
 
ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിക്ക് ഒരു അനുജൻ ഉണ്ടായിരുന്നു. അദ്ദേഹത്തിനെ മദ്ദളം അഭ്യസിപ്പിച്ചു കൊണ്ട് വാരണാസി ജൂനിയർ  സഹോദരന്മാർ എന്ന രണ്ടാം തലമുറയെ സൃഷ്ടിക്കാൻ പിതാവായ ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയും അദ്ദേഹത്തിൻറെ അനുജൻ ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിയും  ഉദ്ദേശിച്ചിരുന്നു.  വാരണാസി സഹോദരന്മാർ അതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു.   1975-
1976 കാലഘട്ടം എന്നാണ് എനിക്ക് ഓർമ്മ, മാവേലിക്കരയിൽ  വെച്ച് ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ അനുജനെയും കൂട്ടി ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരി ഒരു അമ്പാസ്സഡർ കാറിൽ ഡോക്ടർ പിലിഫ്സിന്റെ ആശുപത്രിക്ക് പോകും വഴിയിൽ എന്നെ കണ്ട്  കാർ നിർത്തി. (വാരണാസി സഹോദരന്മാരുമായി  എന്റെ പിതാവും ഞാനും പുലർത്തി വന്നിരുന്ന സ്നേഹബന്ധമാണ് ഇതിനു പ്രധാന കാരണം.)  ഞങ്ങൾ സംസാരിച്ചു. ഒരു മെഡിക്കൽ ചെക്ക്അപ്പിന് വേണ്ടി പിലിഫ്സിന്റെ ആശുപത്രിക്ക് പോകുകയാണ് എന്നാണ് എന്നോട് പറഞ്ഞത്.  ഏതാനും  ചില ദിവസങ്ങൾ  കഴിഞ്ഞ്   ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ കഥകളി കാണാൻ ഞാൻ  നിൽക്കുമ്പോഴാണ് ആ കുട്ടിയുടെ മരണ വാർത്ത അറിഞ്ഞത്. ആ രാത്രിയിൽ തന്നെ ഞാൻ  വാരണാസി ഇല്ലത്തേക്ക് ചെട്ടികുളങ്ങരയിൽ നിന്നും ഓടുകയായിരുന്നു എന്ന് പറയുന്നതാവും ശരി. ലുക്കൂമിയ എന്ന മാരക രോഗമാണ് ആ കുട്ടിയുടെ ജീവൻ കവർന്നെടുത്തത്.  
ഞാൻ വാരണാസി ഇല്ലത്ത് എത്തിയപ്പോൾ മരിച്ച കുട്ടിയുടെ ഒരു ആത്മസുഹൃത്ത് കുളത്തൂപ്പുഴ നെടുമങ്ങാട് റൂട്ടിലുള്ള ഒരു ഫോറസ്റ്റ് ആഫീസ്സിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ വിവരം അറിയിച്ച് കൂട്ടി വരുവാനുള്ള ചുമതല വാരണാസി സഹോദരന്മാർ എന്നെയാണ് ഏൽപ്പിച്ചത്. 

 
ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി കഥകളി ചെണ്ട അഭ്യസിച്ചു കലാമണ്ഡലം കളരിയിൽ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചുകൊണ്ട് അടുത്ത വർഷം വിരമിക്കുവാനിരുന്ന സന്ദർഭത്തിലാണ് അദ്ദേഹത്തെ മരണം കടന്നാക്രമിച്ചത്. 

]ശ്രീ. വാരണാസി മാധവൻ  നമ്പൂതിരിയും ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിയും വാരണാസി സഹോദരന്മാർ എന്നപേരിൽ കഥകളി മേളക്കാരായി ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിൽ നിറഞ്ഞു നിന്നിരുന്ന കാലഘട്ടം എന്റെ ഓർമ്മയിൽ ഉണ്ട്.  ജ്യേഷ്ഠന്റെ മരണശേഷം  ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരി  ജ്യേഷ്ഠപുത്രനായ  ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുമൊത്ത്  ധാരാളം അരങ്ങുകൾ പങ്കിട്ടു വന്നിരുന്ന കാലഘട്ടവും ഓർമ്മയിൽ ഉണ്ട്.  ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി കലാമണ്ഡലം കളരിയിൽ നിയമിതനായത്തോടെ ശ്രീ. വിഷ്ണു നമ്പൂതിരി തന്റെ കലാജീവിതത്തിൽ നിന്നും കുറേശ്ശെ വിട്ടു നില്ക്കുവാൻ തുടങ്ങി. ഇപ്പോൾ ആ ജ്യേഷ്ഠ പുത്രനും അദ്ദേഹത്തെ വിട്ടു പോയി. 
ശ്രീ. തിരുവല്ല ശ്രീ.ഗോപിക്കുട്ടൻ നായരുടെ സപ്തതി ആഘോഷത്തിൽ  പങ്കെടുത്തു കൊണ്ടിരുന്ന ശ്രീ. വാരണാസി വിഷ്ണുനമ്പൂതിരിയെ നാരായണൻ നമ്പൂതിരിയുടെ മരണവാർത്ത അറിയിക്കാതെയാണ് വാരണാസി ഇല്ലത്തേക്ക് സംഘാടകർ അയച്ചത്. 

മുൻനിരയിൽ ഇടത്തു നിന്നും ശ്രീ. ആയാങ്കുടി കുട്ടപ്പൻ മാരാർ, ശ്രീ. വെന്നിമല (കലാനിലയം) ബാബു, ശ്രീ വാരണാസി വിഷ്ണു നമ്പൂതിരി എന്നിവർ)     (ഫോട്ടോ : ഫേസ് ബൂക്കിനോട് കടപ്പാട്)

ഒരു കൂടുകുടുംബമായി ജീവിച്ചു വന്ന ജ്യേഷ്ഠനെയും ജ്യേഷ്ഠപുത്രന്മാരെയും പിരിയേണ്ടി വന്ന അനുഭവം കൊണ്ട് സദാ ക്ലേശിക്കുന്ന ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിക്ക് എല്ലാ ദുഖത്തെയും താങ്ങി തന്റെ ജീവിതം മുന്നോട്ടു പോകാനുള്ള ധൈര്യവും മനശക്തിയും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ സ്മരണയ്ക്ക് മുൻപിൽ ഞാൻ ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.

(കഥകളി കലാകാരൻ ശ്രീ. മധു വാരണാസി ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ പുത്രനാണ്.)

2014 നവംബർ 18, ചൊവ്വാഴ്ച

അണിയറയിൽ ഒരു അറസ്റ്റു വാറണ്ട്


ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാന്റെ സഹോദരൻ  ശ്രീ. ശങ്കരപ്പിള്ള അവർകൾ പോലീസ് ഉദ്യോഗസ്ഥനും ഒരു നല്ല കഥകളി ആസ്വാദകനുമായിരുന്നു. ഹരിപ്പാട്‌ പരിസരങ്ങളിൽ നടക്കുന്ന കളിയരങ്ങുകളുടെ മുൻപിൽ അദ്ദേഹം ഉണ്ടാകും. ഹരിപ്പാട്‌ ആശാനെപ്പോലെ തന്നെ ശ്രീ. ശങ്കരപ്പിള്ളയും  എന്റെ പിതാവുമായി ആത്മബന്ധം പുലർത്തിയിരുന്നു. 

    ഒരിക്കൽ എന്റെ പിതാവ് കുട്ടനാട്ടിലെ വീയപുരത്തുള്ള  ഒരു ക്ഷേത്രത്തിലെ  കഥകളിക്ക് അണിയറയിൽ ചുട്ടിക്ക് കിടക്കുമ്പോൾ എന്റെ പിതാവിന് അറസ്റ്റു വാറണ്ടുമായി രണ്ടു പോലീസുകാർ അവിടെയെത്തി. എന്റെ പിതാവ് ഭയന്നു പോയി. പോലീസ് അറസ്റ്റു ചെയ്യത്തക്ക കുറ്റം ഒന്നും ചെയ്തതായി എന്റെ പിതാവിന് ഒരു ഓർമ്മയുമില്ല. ഉത്സവക്കമ്മറ്റിക്കാരും  ചില നാട്ടുകാരും ഒന്ന് ചേർന്ന് പോലീസിനു എതിരായി ശബ്ദമുയർത്തി. ഈ സമയത്താണ്  ശ്രീ. ശങ്കരപ്പിള്ള അവർകൾ അവിടെ എത്തിയത്. അദ്ദേഹം ഈ വാറണ്ട് വാങ്ങി നോക്കി. അറസ്റ്റു വാറണ്ട് തന്നെയാണ് എന്ന് ഉറപ്പു വരുത്തി. 

പിന്നീട് ശ്രീ. ശങ്കരപ്പിള്ള അവർകൾ ഒരു അപേക്ഷ എഴുതി എന്റെ പിതാവിനെക്കൊണ്ട് ഒപ്പിടീച്ചു  പോലീസിനെ ഏൽപ്പിച്ചു. പോലീസ് മടങ്ങി. അടുത്തനാൾ കളി കഴിഞ്ഞ്
എന്റെ പിതാവും ശ്രീ. ശങ്കരപ്പിള്ളയും കൂടി നേരെ തിരുവനന്തപുരത്തുള്ള  പട്ടം പോലീസ് സ്റ്റേഷനിലേക്ക്  യാത്രയായി. പോലീസ് സ്റ്റേഷനിൽ എത്തിയ എന്റെ പിതാവിനെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. ശങ്കരപ്പിള്ളയും.

                                    ശ്രീ. ഹരിപ്പാട്‌ ആശാനും ശ്രീ. ചെന്നിത്തല ആശാനും


പണ്ടുകാലത്ത് കഥകളിക്കു എഴുത്ത് മൂലം കലാകാരനെ ക്ഷണിച്ചാൽ സൗകര്യം അറിയിക്കും. കളിക്ക് കൂടാൻ സൌകര്യമാണ് എങ്കിൽ ക്ഷണിക്കുന്നവർ അഡ്വാൻസു തുക മണിയോർഡർ അയയ്ക്കും. കളി കഴിയുമ്പോൾ ഈ കളിപ്പണത്തിൽ ഈ അഡ്വാൻസു തുക കുറച്ചിരിക്കും. തിരുവനന്തപുരത്ത് ഒരിക്കൽ ഒരു കളിക്ക് എന്റെ പിതാവിന് സംഘാടകർ അയച്ച അഡ്വാൻസു തുക ലഭിച്ചില്ല.
ഈ വിവരം കളിയുടെ ചുമതലക്കാരോട് പിതാവ് പറഞ്ഞു. കളിയുടെ ചുമതലക്കാരിൽ ഒരുവൻ ഈ അഡ്വാൻസ് തുക ലഭിക്കാതെ വന്നത് കാണിച്ചു കൊണ്ട് തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറലിന് ഒരു പരാതി എഴുതി. അതിൽ എന്റെ പിതാവ് ഒപ്പിട്ടു കൊടുത്തു. പ്രസ്തുത പരാതി സംബന്ധിച്ച് അന്വേഷണം ഉണ്ടായപ്പോൾ ഒരു പോസ്റ്റൽ ഉദ്യോഗസ്ഥൻ അറസ്റ്റിലുമായി. അദ്ദേഹത്തിൻറെ പേരിൽ  നിരവധി കേസുകൾ. ഇതെല്ലം കോടതിയിൽ എത്തി. ഈ  അന്വേഷണത്തിന്റെ ഭാഗമായി പിതാവിന് സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരായില്ല എന്ന കാരണത്താലാണ്  പിതാവിന് അറസ്റ്റു വാറണ്ട് അയച്ചത്..
താൻ ഒരു കഥകളി നടൻ ആണെന്നും ഉത്സവകാലങ്ങളിൽ ഒരു അരങ്ങിൽ നിന്നും മറ്റൊരു അരങ്ങിലേക്കുള്ള യാത്രയും തിരക്കുമായിരുന്നതിനാൽ കോടതിയിൽ നിന്നും അയച്ച സമൻസ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും അതിനാൽ തനിക്ക് മാപ്പു നൽകണം എന്നും കോടതിയെ അറിയിച്ചു എന്റെ പിതാവ് തലയൂരുകയായിരുന്നു.