പേജുകള്‍‌

2014, ജൂലൈ 25, വെള്ളിയാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം-1)

ദക്ഷിണ കേരളത്തിൽ വളരെയധികം   പ്രചാരമുണ്ടായിരുന്ന ഒരു ആട്ടക്കഥയാണ് നിഴൽകുത്ത്. വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് എന്ന പ്രാകൃത ഗാനമാണ് കഥയ്ക്ക്‌ ആധാരം.   പണ്ട് കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ക്ഷുദ്രപ്രയോഗം, ആഭിചാര പ്രയോഗം എന്നിവകളിൽ  നിന്നും കുടുംബരക്ഷയ്ക്കായി വേലൻ സമുദായത്തിലെ അംഗങ്ങൾ മാസത്തിൽ ഒരിക്കൽ    സന്ധ്യാവേളയിൽ  ദക്ഷിണ കേരളത്തിലെ ഹിന്ദുഭവനങ്ങൾ സന്ദർശിക്കുകയും ആചാരപ്രകാരം നിലവിളക്കു കൊളുത്തി വെച്ച്   വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് പാടുകയും  ദക്ഷിണ സ്വീകരിച്ച്   മടങ്ങുകയും   പതിവായിരുന്നു. ഈ സംസ്കാരം കൊണ്ടാകാം ദക്ഷിണ കേരളത്തിൽ   ഈ കഥയ്ക്ക്  പ്രചാരം നിലനിന്നിരുന്നത്. 

11 -09 -1885 -ൽ കരുനാഗപ്പള്ളി, മരുതൂർകുളങ്ങര കണ്ണുംകുഴി വീട്ടിൽ  ജനിച്ച ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളാണ്  വേലഭാരതത്തിലെ  നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി നിഴൽക്കുത്ത് ആട്ടക്കഥ  രചിച്ചത്. പ്രശസ്ത  കഥകളി ആചാര്യനായിരുന്ന ശ്രീ. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ അവർകൾ സാധാരണ ജനങ്ങളെ കഥകളി അരങ്ങിലേക്ക് ആകർഷിക്കുവാൻ വേണ്ടി ഒരു   ആട്ടക്കഥ എഴുതണം എന്ന് ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളോട് ആവശ്യപ്പെട്ടു.    സംസ്കൃത പണ്ഡിതൻ,  കഥകളി വിമർശകൻ എന്നീ നിലയിൽ പ്രശസ്തനായിരുന്ന ശ്രീ. പന്നിശ്ശേരി, അക്കാലത്ത്  സാധാരണ ജനങ്ങളിൽ വളരെ സ്വാധീനമുണ്ടായിരുന്ന നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി ആട്ടക്കഥ രചിക്കുകയും ചെയ്തു.  നിഴൽക്കുത്ത്  ആട്ടക്കഥ മഹാകവി വള്ളത്തോൾ   സശ്രദ്ധം വായിക്കുകയും  ഒരു  പ്രാകൃത ഗീതത്തെ  കഥകളി ആവിഷ്കാരമാക്കിയ  ശ്രീ. പന്നിശ്ശേരിയെ അനുമോദിക്കുകയും ചെയ്തു.  
"തന്വികളണി മണി മാലികേ! വൃതം  ഇന്നവസാനിച്ചിതു ബാലികേ !.. എന്ന മലയന്റെ മലയത്തിയോടുള്ള പദം അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടതായി  ആട്ടകഥയുടെ പ്രസിദ്ധീകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിഴൽക്കുത്ത് ആട്ടക്കഥയിൽ 14 രംഗങ്ങൾ ഉണ്ടെങ്കിലും അവസാനത്തെ ഏഴു രംഗങ്ങൾക്ക് മാത്രമാണ് രംഗപ്രചാരം ലഭിച്ചത്.  പദങ്ങൾ  ലളിതവും സാധാരണ ജനങ്ങൾക്ക്‌   ഹൃദ്യമായ കഥയായതിനാലും ദക്ഷിണ  കേരളത്തിൽ നിഴൽക്കുത്ത് കഥകളിക്ക് നല്ല പ്രചാരം ലഭിച്ചു.

കൌരവരുടെ മാതുലനായ ശകുനിയുടെ നിർദ്ദേശപ്രകാരം പാണ്ഡവന്മാരെ "നിഴൽക്കുത്ത്" എന്ന മാന്ത്രിക പ്രയോഗത്തിലൂടെ വധിക്കുവാൻ  വേണ്ടി    വനവാസിയും മാന്ത്രികനുമായ ഭാരതമലയനെ   വരുത്തുവാനായി ദുര്യോധനൻ നിയോഗിച്ചയച്ച  ദൂതൻ, മലയനെ കണ്ടശേഷം കൊട്ടാരത്തിൽ മടങ്ങിയെത്തുന്നു. മാന്ത്രികൻ വ്രതത്തിലാണെന്നും വ്രതം കഴിഞ്ഞ് രണ്ടു  ദിവസങ്ങൾക്കുള്ളിൽ   കൊട്ടാരത്തിൽ എത്തുമെന്നും   ദൂതൻ ദുര്യോധനനെ അറിയിക്കുന്നു. സിംഹതുല്യനായ ത്രിഗർത്തന്റെ ഗൃഹത്തിൽ ചെന്ന് ത്രിഗർത്തനെ കണ്ടു എത്രയും വേഗം കൊട്ടാരത്തിലെത്തുവാൻ അറിയിക്കണം എന്ന് ദൂതന് ദുര്യോധനൻ നിർദ്ദേശം നൽകി യാത്രയാക്കുന്നതുമാണ് അവതരിപ്പിക്കുന്ന ആദ്യ രംഗം. 

                                             ദുര്യോധനൻ 

രണ്ടാം രംഗത്തിൽ ത്രിഗർത്തൻ ദുര്യോധനന്റെ കൊട്ടാരത്തിൽ  എത്തുന്നു. പാണ്ഡവരെ നശിപ്പിക്കുവാനെത്തുന്ന മാന്ത്രികന്റെ മന്ത്രശക്തി പരീക്ഷിക്കുവാനായി   കോട്ടവാതിലിൽ നിൽക്കണം എന്നും കോട്ടയ്ക്കുള്ളിലേക്ക് മാന്ത്രികനെ കടത്തിവിടരുതെന്നും ദുര്യോധനൻ ത്രിഗർത്തന് നിർദ്ദേശം നൽകുന്നു. ത്രിഗർത്തൻ കോട്ടയുടെ കാവൽ ചുമതല ഏറ്റെടുക്കുന്നു. 

മൂന്നാം രംഗത്തിൽ വൃതം കഴിഞ്ഞ് സ്വഗൃഹത്തിൽ മടങ്ങിയെത്തുന്ന മലയനെ പത്നിയായ മലയത്തിയും മകൻ മണികണ്ഠനും സ്വീകരിക്കുന്നു. താൻ ഉടനെ ദുര്യോധന മഹാരാജാവിനെ കാണാൻ യാത്രയാവുകയാണ് എന്ന് മലയൻ മലയത്തിയെ അറിയിക്കുന്നു. വൃതം കഴിഞ്ഞു വന്നയുടൻ മടങ്ങുന്നതിൽ പരിഭവിച്ചു കൊണ്ടാണ് എങ്കിലും മഹാരാജാവിന് സമർപ്പിക്കുവാൻ ആനക്കൊമ്പ്, തേൻ തുടങ്ങിയ കാഴ്ചവസ്തുക്കൾ മലയത്തി മലയനെ ഏൽപ്പിക്കുന്നു. മഹാരാജാവിനെ കണ്ടു മടങ്ങുമ്പോൾ തന്റെ ചെറുപ്പകാലത്ത് തനിക്ക് ആഹാരവും വസ്ത്രങ്ങളും  നൽകി സഹായിച്ചിട്ടുള്ള കുന്തീദേവിയെ കണ്ടു വണങ്ങി വരേണം എന്ന് മലയത്തി മലയനെ അറിയിക്കുന്നു. യാത്രാരംഭത്തിൽ ചില ദുർലക്ഷണങ്ങൾ മലയന് അനുഭവപ്പെടുന്നു.  

                                   മലയൻ, മലയത്തി, മണികണ്ഠൻ 

നാലാം രംഗത്തിൽ കോട്ടവാതുക്കൽ എത്തുന്ന മലയനെ ത്രിഗർത്തൻ തടയുന്നു. രാജാവിന്റെ ക്ഷണം അനുസരിച്ചാണ് താൻ എത്തിയതെന്നും തന്നെ കൊട്ടാരത്തിനുള്ളിലേക്ക് കടത്തി വിടണമെന്നും അപേക്ഷിച്ചും വഴങ്ങാത്ത ത്രിഗർത്തനെ തന്റെ മാന്ത്രിക ശക്തിയാൽ നിർവീര്യനാക്കുകയും പിന്നീട്  മോചിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ത്രിഗർത്തന്റെ അനുമതിയോടെ കോട്ടയ്ക്കുള്ളിൽ കടന്ന മലയൻ കൊട്ടാരത്തിലെ കാഴ്ചകൾ എല്ലാം കണ്ടപ്പോൾ തന്റെ വേഷം മാറി സുന്ദരരൂപം ധരിച്ച് രാജസവിധത്തിൽ എത്തുകതന്നെ എന്ന് തീരുമാനിക്കുന്നു.  

                                                           ത്രിഗർത്തനും മലയനും 

അഞ്ചാം രംഗത്തിൽ മാന്ത്രികൻ കൊട്ടാരത്തിൽ എത്തി കാഴ്ച വസ്തുക്കൾ സമർപ്പിച്ച്‌ ദുര്യോധനമഹാരാജാവിനെ വണങ്ങി. തന്നെ വരുത്തിയത് എന്തിനാണ് എന്ന് അന്വേഷിക്കുന്നു.   തന്റെ ശതൃക്കളായ പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലണം എന്ന രാജാവിന്റെ ആവശ്യം അറിഞ്ഞ് മാന്ത്രികൻ  വിഷമിക്കുന്നു. കൗരവരും പാണ്ഡവരും തനിക്ക് തമ്പുരാക്കന്മാരാണ് അതുകൊണ്ട് അവരെ വധിക്കുവാൻ തനിക്ക് സാധിക്കില്ല എന്ന് സങ്കടപൂർവം മാന്ത്രികൻ രാജാവിനെ ഉണർത്തിച്ചു. തുടർന്ന് പല കാരണങ്ങളും പറഞ്ഞ്   ഈ   ദുഷ്ക്കർമ്മം   ചെയ്യുന്നതിൽ   നിന്നും ഒഴിഞ്ഞു മാറുവാനുള്ള മാന്ത്രികന്റെ തന്ത്രശ്രമങ്ങളെല്ലാം  വിഫലമായി.    സ്തംഭനം, മോഹനം തുടങ്ങിയ മാന്ത്രിക പ്രയോഗങ്ങൾ മഹാരാജാവിൽ ഫലിക്കുകയും ഇല്ല, രാജാവിന്റെ ഇംഗിതം പൂർത്തീകരിക്കാതെ  കൊട്ടാരത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടുവാൻ സാധിക്കുകയില്ല എന്ന് മാന്ത്രികനു മനസിലായി. ഒടുവിൽ ജീവഭയം മൂലം പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലുവാനുള്ള മാന്ത്രികവേലകൾ ആരംഭിച്ചു. അഞ്ജനത്തിൽ പാണ്ഡവരെ ആവാഹിച്ചപ്പോൾ അവരോടൊപ്പം ശ്രീകൃഷ്ണന്റെ രൂപം കണ്ട മാന്ത്രികൻ അമ്പരന്നു. മാന്ത്രികവിധിപ്രകാരം അഞ്ജനത്തിൽ രക്തം അർപ്പിച്ച് ശ്രീകൃഷ്ണന്റെ രൂപം അഞ്ജനത്തിൽ നിന്നും ഒഴിവാക്കിയ ശേഷം മാന്ത്രികൻ പാണ്ഡവരെ നിഴൽക്കുത്തി വധിക്കുന്നു. സന്തോഷവാനായ ദുര്യോധനൻ മാന്ത്രികന് ധാരാളം സമ്മാനങ്ങൾ നല്കി യാത്രയാക്കുന്നു.  

                                      ദുര്യോധനനും മാന്ത്രികനും 

രാജകൊട്ടാരത്തിൽ നിന്നും സമ്മാനങ്ങളുമായി എത്തുന്ന മാന്ത്രികൻറെ മുഖത്തെ വിഷാദകാരണം എന്തെന്ന്  മലയത്തി അന്വേഷിക്കുന്നതാണ് ആറാം രംഗം.  സംഭാഷണ മദ്ധ്യേ പാണ്ഡവരെ വധിച്ച വാർത്ത  മലയത്തി മനസിലാക്കി.   അഞ്ചു കുഞ്ഞുങ്ങൾ നഷ്ടമായ കുന്തീദേവിയുടെ ദുഃഖത്തെ മനസ്സിൽ കണ്ട മലയത്തി, അതിനു കാരണക്കാരനായ   തന്റെ ഭർത്താവും  പുത്രദുഖം അറിയണം എന്ന് തീരുമാനിച്ചു കൊണ്ട്  സ്വപുത്രനെ ഓടിച്ചിട്ടു പിടിച്ച് മലയന്റെ കണ്‍മുൻപിൽ വെച്ചു തന്നെ വധിച്ചു. പുത്രവധം കണ്ട മലയനും  ബോധരഹിതനായി നിലംപതിച്ചു.  മലയത്തി പാണ്ഡവരുടെ വസതി ലക്ഷ്യമാക്കി ഓടി. 

ഏഴാം രംഗത്തിൽ പാണ്ഡവരുടെ മൃതശരീരങ്ങൾക്ക് മുൻപിലിരുന്നു വിലപിക്കുന്ന കുന്തീദേവിയുടെ സമീപം ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെടുന്നു. ശ്രീകൃഷ്ണൻ പുണ്യജലം പാണ്ഡവരുടെ മൃത ശരീരങ്ങളിൽ തളിച്ച്   ജീവൻ നല്കുന്നു. 

                                    ശ്രീകൃഷ്ണൻ, മലയത്തി, കുന്തി 

സ്വപുത്രൻറെ രക്തം പുരണ്ട കൈകളുമായി ഭ്രാന്തിയെ പോലെ മലയത്തി അവിടെ എത്തിച്ചേരുന്നു. മലയത്തിയുടെ ഭക്തിയിൽ അലിയുന്ന ശ്രീകൃഷ്ണൻ മലയൻ നിരപരാധിയാണെന്നും ദുര്യോധനനാണ് കുറ്റക്കാരനെന്നും നിന്റെ  മകനും ഭർത്താവും ജീവിക്കും എന്ന്   അറിയിച്ച്  മലയത്തിയെ ആശ്വസിപ്പിച്ചും അനുഗ്രഹിച്ചും യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു.                            (തുടരും)

4 അഭിപ്രായങ്ങൾ:

  1. അഭിപ്രായങ്ങളൊന്നുമില്ല;

    മറുപടിഇല്ലാതാക്കൂ
  2. മലയനും മന്ത്രവാദിയും രണ്ടല്ലേ, പലപ്പോഴും മാറി പ്രയോഗിച്ചു കാണുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. മലയനും മന്ത്രവാദിയും രണ്ടല്ലേ, പലപ്പോഴും മാറി പ്രയോഗിച്ചു കാണുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. അത്യപൂർവമായ ഈ കഥ തയാറാക്കിയ മഹാത്മാ പന്നിശ്ശേരി നാണുപിള്ളക്ക് അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ