പേജുകള്‍‌

2014, ഏപ്രിൽ 12, ശനിയാഴ്‌ച

ഈശ്വരോ രക്ഷതു ! -(1)


ഒരു മനുഷ്യന്റെ ജീവിതകാലത്ത് എത്രയോ സംഭവങ്ങളാവും ഉണ്ടായിരിക്കുക, അവകളിൽ  അബദ്ധങ്ങളും    സുബദ്ധങ്ങളും ഉണ്ടായിരിക്കും. ലോകം അതെല്ലാം  ശ്രദ്ധിക്കണം എന്നില്ല. എന്നാൽ ഒരു കലാകാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും    സുബദ്ധങ്ങളും വളരെ താൽപ്പര്യത്തോടെ ജനങ്ങൾ  ശ്രദ്ധിക്കുന്നത് പതിവാണ്. കലാകാരൻ പ്രസിദ്ധനാണ് എങ്കിൽ പറയേണ്ടതുമില്ല. മദ്യപിച്ചും അല്ലാതെയും  കളി അരങ്ങിലും, അണിയറയിലും മറ്റും  പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ള    പല കലാകാരന്മാരും  ഉണ്ട്.   ഒരു കലാകാരൻ എന്ന മഹത്തായ പരിഗണന കൊണ്ട്  ഇവർക്ക്   യാതൊരുവിധമായ   കേടും സംഭവിക്കാതെ മടങ്ങുവാനും  സാധിച്ചിട്ടുണ്ട്. കലാകാരന്റെ മദ്യപാനം മൂലം സംഘാടകരും ആസ്വാദകരും അതൃപ്തിയായിട്ടുള്ള സന്ദർഭങ്ങൾ കഥകളിയിൽ ധാരാളം ഉണ്ടായിട്ടുണ്ട്.   ഒരു കലാകാരന്റെ മകൻ എന്ന നിലയിൽ  ഈ വിഷയത്തെ കുറിച്ച് ഞാൻ എഴുതുന്നത്‌ ശരിയല്ല എങ്കിലും ഞാൻ നേരിട്ട് അനുഭവിക്കേണ്ടി വന്നതും അങ്ങേയറ്റം വിഷമിക്കുകയും ചെയ്ത ഒരു അനുഭവം  എന്ന നിലയിൽ ഒരു മുൻ‌കൂർ ക്ഷമാപണത്തോടെയാണ് ഞാനിതു  കുറിക്കുന്നത്. 

ഞാൻ ജനിച്ചതും എന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിചെയ്തതും ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള എന്റെ മാതൃഗൃഹത്തിലായിരുന്നു.   വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ എനിക്ക് ഓർമ്മയുള്ള കാലം മുതൽ ഉത്സവത്തിനും കാർത്തിക മഹോത്സവത്തിനുമായി വർഷത്തിൽ രണ്ടു കഥകളി പതിവുണ്ടായിരുന്നു. എന്റെ പിതാവ് ചേപ്പാട്ടു നിന്നും വിവാഹിതനായ കാലം മുതലാണ്‌ അവിടെ കളി പതിവാക്കിയത്. ഈ രണ്ടു കളികൾക്കും എത്തുന്ന കലാകാരന്മാർക്ക് ആഹാരം എന്റെ മാതൃഗൃഹത്തിലായിരുന്നു പതിവ്. ഒരു ഉത്സവക്കളിക്ക് അവിടെ പതിവുകാരായിരുന്ന ഹരിപ്പാട്‌ ആശാനും മങ്കൊമ്പ് ആശാനും എന്റെ പിതാവിനും അസൗകര്യമായി വന്നതു മുതലാണ്  ആ പതിവ് നിന്നുപോയത്. 

എന്റെ സ്കൂൾ വിദ്യാഭ്യാസവും I.T.I പഠനവും കഴിഞ്ഞ് ചെന്നിത്തലയിലുണ്ടായിരുന്ന VARMA &CO സ്ഥാപനത്തിൽ Radio mechanic ജോലി ചെയ്തിരുന്ന 1976 -77  കാലം. ഒരു ദിവസം ഉച്ചയ്ക്ക് രണ്ടു മണി സമയത്ത്  എന്റെ ഒരു സുഹൃത്ത് അവിടെയെത്തി  വളരെ അത്യാവശ്യമായി ഞാൻ വീട്ടിലേക്ക് എത്തണം എന്ന് എന്നെ അറിയിച്ചു. ഞാൻ ഉടൻ തന്നെ ഓടി അണച്ച് വീട്ടിൽ എത്തി. വീട്ടിൽ എത്തുമ്പോൾ എന്റെ പിതാവ് പട്ടാഴിയിൽ  (കൊല്ലം ജില്ല)   ഒരു കളിക്ക് പോകാനായി ഒരുങ്ങി നിൽക്കുകയാണ്.  ഞാൻ വീട്ടിനുള്ളിലേക്ക് കയറി. പ്രസിദ്ധനായ ഒരു കലാകാരൻ, മദ്യ ലഹരിയിൽ മൂളുകയും ഞരങ്ങുകയും ചെയ്തു കൊണ്ട് വീട്ടിനുള്ളിൽ ശയിക്കുന്നു. 

എന്നെ കണ്ടപ്പോൾ എന്റെ പിതാവ് വളരെ ആശ്വാസത്തോടെ നെടുവീർപ്പിടുന്നതു കണ്ടു . "മകനേ, ഇന്ന് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ  ഉത്സവക്കളിയാണ്. ഇദ്ദേഹത്തിന്  അവിടെ കളിക്ക് പോകണം. ഞാൻ അവിടെ കളിക്ക് പതിവുകാരനാണ് എന്ന വിശ്വാസത്തിൽ എന്നോടൊപ്പം ഒന്നിച്ചു അവിടേക്ക് പോകാനാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്.  എനിക്ക് ഇന്ന് പട്ടാഴിയിൽ പോകണം.  ഇപ്പോൾ തിരിച്ചാലേ എനിക്ക് കൃത്യസമയത്ത് അവിടെ എത്തിച്ചേരാൻ സാധിക്കൂ. വൈകിട്ട് നാലുമണിയോടെ ചായകുടിയും  കഴിഞ്ഞ് നീ എങ്ങിനെയെങ്കിലും ഇദ്ദേഹത്തെ  വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ എത്തിക്കണം" (എന്റെ മുഖത്തെ വല്ലായ്മ ശ്രദ്ധിച്ചു കൊണ്ട്) നീ നിന്റെ അച്ഛനു വേണ്ടി ഇത് ചെയ്തേ പറ്റൂ എന്ന് പറഞ്ഞിട്ട് യാത്രയായി. 

മദ്യപിച്ചു സ്വബോധം ഇല്ലാത്ത അവസ്ഥയിൽ ഇദ്ദേഹത്തെ സുമാർ 12 കിലോമീറ്റർ ദൂരമുള്ള വെട്ടിക്കുളങ്ങരയിൽ എത്തിക്കണം. വളരെ ദുഷ്കരമായ ഒരു ജോലിയാണ് പിതാവ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ചെന്നിത്തലയിൽ നിന്നും മാവേലിക്കര, മാവേലിക്കരയിൽ നിന്നും നങ്ങ്യാർകുളങ്ങര, അവിടെ  നിന്നും ചേപ്പാട്, ഇങ്ങിനെ മൂന്നു ബസ്സ് കയറിയിറങ്ങിവേണം അക്കാലത്ത് ചേപ്പാട്ടെത്തുവാൻ. ചേപ്പാട്ടെത്തിയാൽ അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരം നടന്നു വേണം ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ. മൂന്നരമണിയായപ്പോൾ മുതൽ ഞാൻ അദ്ദേഹത്തെ ഉണർത്തുവാൻ ശ്രമിച്ചുതുടങ്ങി. സുമാർ ഒരു മണിക്കൂർ നേരത്തെ പരിശ്രമം പിന്നീട്   സഫലമായി. ചായ കുടിയും കഴിഞ്ഞ്  അദ്ദേഹത്തിൻറെ  ബാഗ് എടുത്ത് ഞാൻ എന്റെ തോളിൽ ഇട്ടുകൊണ്ട്   ജംഗ് ഷനിലേക്ക് യാത്രതുടർന്നു. മദ്യലഹരിയിൽ വേച്ചു വെച്ചു നടക്കുന്ന അദ്ദേഹത്തെയും  കൊണ്ടുള്ള യാത്ര അൽപ്പം ബുദ്ധിമുട്ടു തന്നെയായിരുന്നു. എന്റെ പരിചയക്കാരെല്ലാം "ഇത് ആരാണ് " എന്ന് ആംഗ്യം കൊണ്ട് ചോദിക്കും. ആംഗ്യം കൊണ്ട് വ്യക്തി ആരെന്ന് എനിക്ക് മറുപടി പറയാനും സാധിക്കുന്നില്ല. ഒരുവിധത്തിൽ   ഞങ്ങൾ ചേപ്പാട് ജംഗ്ഷനിൽ എത്തി. അപ്പോഴേക്കും സമയം ആറരയോളമായി. അദ്ദേഹത്തിൻറെ സിരകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മദ്യത്തിന്റെ ലഹരി  ശമിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് എനിക്ക് അൽപ്പം ആശ്വാസവുമായി. കഥകളിയുമായി ബന്ധപ്പെട്ട ഓരോരോ കഥകളും പറഞ്ഞു കൊണ്ട്   ഞങ്ങൾ യാത്ര തുടർന്നു. 

ചേപ്പാട് ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് ദൂരത്തിൽ ക്ഷേത്രത്തിന്റെ ആറാട്ടുകുളവും മണ്ഡപവും ഉണ്ട്. അവിടെ എത്തിയപ്പോൾ അദ്ദേഹം  പെട്ടെന്ന് നിന്നു.  എനിക്ക് നിന്നോട് ഒരു ചോദ്യമുണ്ട്. ചോദിക്കട്ടെ എന്നായി. ഞാനും ശരി ചോദിച്ചു കൊള്ളൂ എന്ന് പറഞ്ഞു. 
"കർണ്ണനെ ഗർഭം ധരിച്ചിരുന്ന കുന്തിയുടെ മാനസീകാവസ്ഥ എന്തായിരുന്നു"? എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്താണ് മറുപടി പറയേണ്ടത് എന്ന് ഒരു നിമിഷം ഞാൻ ഒന്ന് സംശയിച്ചു എങ്കിലും "ഇതെങ്ങിനെ എങ്കിലും ഒന്ന് ഒഴിവായി കിട്ടിയാൽ മതി എന്നാവും ചിന്ത" എന്ന് ഒരു തമാശരൂപേണ ഒരു മറുപടി പറഞ്ഞു. 
എന്റെ മറുപടി കേട്ട ഉടൻ തന്നെ അദ്ദേഹം ശോകത്തിൽ വിതുമ്പിക്കൊണ്ട് പറഞ്ഞു "എന്നാൽ ഞാൻ ഇപ്പോൾ ഗർഭിണിയാണ്. എനിക്ക് ആ ഗർഭം ഒഴിവാക്കിയേ പറ്റൂ" എന്ന് പറഞ്ഞുകൊണ്ട് ഷർട്ട് മുകളിലേക്ക് പൊക്കി വയറിനും മുണ്ടിനും ഇടയിൽ സൂക്ഷിച്ചു വെച്ചിരുന്ന മദ്യക്കുപ്പി വെളിയിൽ എടുത്തു നിമിഷനേരം കൊണ്ട് അൽപ്പം വെള്ളംപോലും ചേർക്കാതെ കുടിച്ചു തീർത്തു. പിന്നീട് നടന്നത് എന്താണ് എന്ന് പറയുവാൻ തന്നെ വിഷമമാണ്. സ്വബോധം നഷ്ടപ്പെട്ട് കാലുകൾ നിലത്തുറയ്ക്കാതെ എന്റെ തോളിലേക്ക് അദ്ദേഹം അഭയം പ്രാപിച്ചു. അദ്ദേഹത്തെ എങ്ങിനെയോ ഞാൻ ക്ഷേത്രത്തിൽ കൊണ്ട്ത്തിച്ചു. ക്ഷേത്രവളപ്പിൽ കൂടി അദ്ദേഹത്തെ അണിയറയിൽ എത്തിച്ച് ഒരു മൂലയിൽ കിടത്തി. സംഘാടകർ, നാട്ടുകാർ, ഉത്സവഭാരവാഹികൾ എല്ലാവരും "എന്തിനാണ് ഈ നിലയിൽ ഇയ്യാളെ ഇവിടെ കൊണ്ടുവന്നത് "? എന്ന് ചോദിച്ചു കൊണ്ട് എന്നോട് പ്രതികരിച്ചു. ചിലർ കയ്യേറ്റം ചെയ്യാനും തയ്യാറായി. എല്ലാവരും എനിക്ക്  പരിചയക്കാർ ആയതിനാൽ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. രണ്ടാമത്തെ കഥയിലായിരുന്നു അദ്ദേഹത്തിന് വേഷം. അതുകൊണ്ട് വലിയ കുഴപ്പം ഇല്ലാതെ വേഷമൊക്കെ ചെയ്തു എന്നതാണ് ആശ്വാസമായത്. 

കലാകാരന്മാരെ പറ്റി ഓരോ കഥകൾ പറയുമ്പോൾ സംഘാടകർ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ എത്രയോ കഷ്ടമാണ് എന്ന് നാം ചിന്തിക്കുന്നതേ ഇല്ല. ചങ്ങനാശേരി NSS കോളേജിന്റെ നേരെ എതിർ ഭാഗത്തുള്ള തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിക്ക് കളി പതിവാണ്. 1985- 86 കാലഘട്ടത്തിലെ (എന്നാണ് ഓർമ്മ) അഷ്ടമിരോഹിണിക്കളി. കുചേലവൃത്തവും  ബാലിവിജയവുമായിരുന്നു  കഥകൾ. ശ്രീ. കുടമാളൂർ ആശാന്റെ കുചേലൻ, ശ്രീ. ചെന്നിത്തല ആശാന്റെ ശ്രീകൃഷ്ണൻ, ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്റെ രാവണൻ ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടന്റെ നാരദൻ , ശ്രീ. തലവടി അരവിന്ദൻ ചേട്ടന്റെ ബാലി, ശ്രീ. തിരുവല്ല ഗോപാലപ്പണിക്കരാശാന്റെ കളിയോഗം.  കളിക്ക് വിളക്കു വെയ്ക്കേണ്ട സമയമായിട്ടും പ്രധാന ചെണ്ട കലാകാരൻ എത്തിയിട്ടില്ല. അദ്ദേഹം എത്തുമോ ഇല്ലയോ എന്ന് അറിയുവാൻ ഇന്നത്തെപ്പോലെ ഫോണ്‍ സംവിധാനങ്ങൾ അന്നില്ല. ഒടുവിൽ ഒരു കാറുപിടിച്ച് ശ്രീ. തിരുവല്ല ഗോപാലപ്പണിക്കരാശാൻ ഒരു ചെണ്ട കലാകാരനെ കൊണ്ടുവന്നു. അപ്പോഴാണ് അടുത്ത പ്രശ്നം. ക്ഷണിക്കപ്പെട്ട ഒരു പ്രധാനഗായകരിൽ ഒരുവൻ എത്തിയിരിക്കുന്നത് ഫുൾ ഫിറ്റിലാണ്. മറ്റു ഗായകർ  കുചേലവൃത്തം പാടട്ടെ. അതിനുള്ളിൽ ഗായകന്റെ ലഹരി കുറഞ്ഞാൽ ബാലിവിജയം പാടട്ടെ എന്ന് സംഘാടകർ പച്ചക്കൊടി കാട്ടി. പക്ഷേ ഉള്ളിൽ ചെന്നതിന്റെ വീര്യം ധനാശി പാടുന്നതു വരെ കുറഞ്ഞില്ല എന്നതാണ് സത്യം. 
കളി കഴിഞ്ഞു എല്ലാ കലാകാരന്മാർക്കും കളിപ്പണം നൽകുമ്പോൾ  ഈ ഗായകന് ബസ്സുകൂലി നൽകി യാത്രയാക്കുവാനുള്ള സന്മനസ്സു സംഘാടകർക്ക് ഉണ്ടായി എന്നതാണ് സ്മരണാർഹമായ വിഷയം. എന്നാൽ ക്ഷേത്രം മുതൽ ചങ്ങനാശേരി ബസ് സ്റ്റാന്റുവരെയുള്ള മടക്കയാത്രയിൽ പ്രസ്തുത  കലാകാരന് ഒരു കുറ്റബോധവും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടില്ല എന്നതാണ് സത്യം. 

(ഒരു കഥകളി കലാകാരന്റെ  പിറവം മുതൽ എറണാകുളം വരെയുള്ള യാത്രയിൽ ഉണ്ടായ രസകരമായ ഒരു അനുഭവകഥയാണ്  അടുത്ത പോസ്റ്റിൽ.)
   

6 അഭിപ്രായങ്ങൾ:

  1. വളരെ വിചിത്രമായ അനുഭവം. ഏതായാലും പുതിയ തലമുറയിലെ കലാകാരന്മാരെക്കുറിച്ച് സംഘാടകര്‍ക്കു വിഷമങ്ങള്‍ ഉണ്ടായതായി കേട്ടിട്ടില്ല. ഒരുപക്ഷേ, ചെറുപ്പക്കാരുടെ careerനെ അതു ബാധിക്കുമോ എന്ന ശങ്കയുള്ളതുകൊണ്ടാകാം ഇത്തരം വികൃതികള്‍ക്കു് അവര്‍ വശംവദരാകാതിരിക്കുന്നതു്. They are very practical in this field.

    മറുപടിഇല്ലാതാക്കൂ
  2. nishikanth kattil: പുതിയ തലമുറ വളരെ ഭേദം തന്നെയാണ് എന്നാണ് അനുഭവം. മുഴു രാത്രിക്കളിയാണ് എങ്കിൽ പല ഗായകര്ക്കും മേളക്കാർക്കും ആദ്യ കഥ തന്നെ വേണം എന്ന നിര്ബ്ബന്ധം ഉണ്ട് . അവസാന കഥയ്ക്ക്‌ പാടാനും കൊട്ടാനും പല കലാകാരന്മാർക്കും താല്പ്പര്യം ഇല്ല. അതിനാൽ അവർ അതിനു പല അത്യാവശ്യങ്ങൾ ഉണ്ടെന്നു പറയും. അത് കൊണ്ട് അവസാന കഥയ്ക്ക്‌ കലാകാരന്മാരെ സംഘടിപ്പിക്കുന്നത് വളരെ വിഷമം പിടിച്ച ഒന്നാണ് എന്നാണ് കളിയുടെ ചുമതല വഹിക്കുന്ന കളിയോഗം മാനേജർമാര് പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. അങ്ങ് ഇവടെ എഴുതിയതെല്ലാം പരമ സത്യം ആണ്. പല കണ്ടു അനുഭാവങ്ങളും എനിക്കുണ് ഉണ്ടായിട്ടുണ്ട്. ഏതാണ്ട് പതിനഅഞ്ചു വര്ഷം മുന്പ്ര. ...ഏറ്റുമാനൂര്‍ ഉത്സവ കളി. പ്രമുഖ കഥകളി സ്ഥാപനത്തെ അന്ന് കളി എല്പ്പിചിട്ടുള്ളത് . കര്‍ണശപധം & ദുര്യോധനവധം ആയിരുന്നു കളി. ആദ്യത്തെ കഥ ഏകദേശം കഴിയറ)യി. ദുര്യോധനാന്‍ തേച്ചു... പക്ഷെ ഉടുതുകേട്ടന്‍ , കിരീടം വയ്ക്കാന്‍ പോലും പറ്റുന്നില്ല . ഫുള്‍ ഫിറ്റ്‌. അവസാനം കര്ണ,ന്‍ കെട്ടിയ ആള്‍ അദ്ധതോട് തുടചോള)ന്‍ പറഞു . ആദ്യത്തെ കഥയിലെ ദുര്യോധനന്‍ തന്നെ രണ്ടം ദുര്യോധനനും ആയി. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് . കൃഷ്ണന്നു തേച്ചു കൊണ്ടിരുന്നാല്‍ ആള്‍ രണ്ടം ദുര്യോധനനും , കര്ണടന്‍ കെട്ടിയ ആള്‍, വീടും അരങ്ങ്യില്‍ രൌദ്ര ഭീമനും ആയി . എന്തെല്ലാം ബുദ്ധിമുട്ടുകള്‍. കല കാരന്‍ മാരെ സല്ക്ക രിക്കുന്ന ആസ്വാദകരും ഒരു കാര്യം ഒര്കണം. നമ്മുടെ നാട്ടില്‍ കളിക്ക് വരുമ്പോള്‍ നമുക്ക് അത് ആദ്യത്തെ കളി ആണ്. പക്ഷെ അടുത്ത ദിവസവും, മറ്റൊരു സ്ഥലത്ത് കലാകാരന് സല്ക്കാ്രം 'സഹിക്കേണ്ടി' വരുന്നു. അങ്ങനെ തുടര്ച്ച യായി കഴിക്കുമ്പോള്‍ അദ്ദേഹം ഒരു പൂര്ണ് മദ്യപാനി ആകുന്നു. വളരെ ചിലറ വിരളം ആയി ഒഴിവാക്കുന്നു. എത്രയോ പ്രഗല്ഭ് വേഷക്കാരും ഗായകരും നമക്ക് മദ്യപനും മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. മരണം വരിക്കുമ്പോള്‍ നമ്മു സക്ഗടം ഉണ്ടാകും. ഒരു പരിധിവരെ ഇത് ഒഴിവക്കവുന്നു അല്ലെ. കലാകാരന്കരും ഇത് ശര്ധിക്കണം. അവന്‍ അവന്റെ ശരീരം ആണ് എന്ന് ബോധ്യം വേണം. മദ്യപാനം ശീലം അല്ലാത്ത എത്രയോ കല കാരന്‍ മാര്‍ നമുക്ക് ഉണ്ട്. അവരെ മാതൃക ആക്കൂ.........

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2014, ഏപ്രിൽ 13 5:54 PM

    Mr. Ambujakshan Nair,
    ഇളകിയാട്ടം സ്ഥിരമായി വായിക്കാറുണ്ട്. വളരെ രസകരം തന്നെ. 'ഈശ്വരോ രക്ഷതു' എന്ന കഥ വായിച്ചപ്പോൾ എനിക്കുണ്ടായ ഒരു അനുഭവം ഒര്മ്മവന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ കുറെയധികം വര്ഷങ്ങള്ക്ക് മുൻപ് നടന്ന ഖേദകരമായ അനുഭവം. കഥകളി അവസാനിച്ചു കഴിഞ്ഞപ്പോൾ ഒരു വിദേശ വനിത എത്തി എന്തൊക്കെയോ പറഞ്ഞു ഷൌട്ട് ചെയ്യുന്നു. വിവരം തിരക്കിയപ്പോൾ ഒരു പ്രസിദ്ധ നടനെയാണ് അവർ ചീത്ത പറയുന്നത് എന്ന് അറിയാൻ കഴിഞ്ഞത്. നടന്റെ പേര് പറഞ്ഞു അവർ ചീത്ത പറയുന്നത് കേട്ടപ്പോൽ സങ്കടം ഉണ്ടായി.
    വിദേശ വനിതയ്ക്ക് നടൻ കഥകളി കാസറ്റ് നലകമെന്നു പറഞ്ഞു അവരോടു പണം വാങ്ങി. ഏറ്റുമാനൂർ കളി ദിവസം വേഷം ഒരുങ്ങുമ്പോൾ കളികഴിഞ്ഞലുടാൻ കാസറ്റ് നല്കാമെന്ന് പറഞ്ഞിരുന്നു. വേഷം കഴിഞ്ഞ ഉടൻ നടൻ മുങ്ങി. കാസറ്റ് വാങ്ങാൻ ഗ്രീൻ റൂമിലെത്തിയ വിദേശ വനിത നടനെ മാത്രമല്ല മൊത്തത്തിൽ ബ്ലഡി ഇന്ത്യൻസ് എന്ന് പറഞ്ഞാണ് മടങ്ങിയത്.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതനായ സുഹൃത്തെ,
    കാസറ്റ് കഥകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പ്പര്യം ഉണ്ട്. എന്റെ മെയിൽ id. canair1954@gmail.com

    മറുപടിഇല്ലാതാക്കൂ
  6. അങ്ങു നേരത്തെ പങ്കുവച്ച കഥയാണെങ്കിലും ഗർഭിണിയുടെ ചരിത്രം ആസ്വദിച്ചു. തുടർന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ