പേജുകള്‍‌

2013, ഡിസംബർ 18, ബുധനാഴ്‌ച

ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി അവർകൾക്ക് ആദരാഞ്ജലി



                                             ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി അവർകൾ.

     ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി  അവർകൾ 12-08-1914 ന് കോട്ടയം ജില്ലയിലെ നാട്ടാശ്ശേരയിൽ, കുറൂർ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജ്ജനത്തിന്റെയും പുത്രനായി ജനിച്ചു. ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതപഠനം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സിൽ കഥകളി അഭ്യാസം തുടങ്ങി. ശ്രീ. കുറിച്ചി കൃഷ്ണപിള്ള, ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ എന്നിവരുടെ കീഴിൽ തെക്കൻ ചിട്ടയും, ശ്രീ. കലാമണ്ഡലം കൃഷ്ണൻ കുട്ടിപ്പൊതുവാളുടെ കീഴിൽ വടക്കൻ ചിട്ടയും അഭ്യസിച്ചു. പത്തൊൻപതാമത്തെ വയസ്സിൽ കുമാരനല്ലൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം. ശ്രീ. പൈങ്കുളം രാമചാക്യാരുടെ കീഴിൽ കണ്ണുസാധകവും, ശ്രീ. കൂറ്റൽപ്പള്ളി വാസുദേവൻ സോമയോജിപ്പാടിന്റെ കീഴിൽ പാഠകവും അഭ്യസിച്ചു. തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ ഇരുപതു വർഷത്തെ സേവനം, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ആറുവർഷത്തെ സേവനവും അനുഷ്ടിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെയും മറ്റു കലാസംഘടനകളുടെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 




ശ്രീ. പള്ളിപ്പുറം ഗോപലൻ നായർ (ദുര്യോധനൻ), ശ്രീ.കുറൂർ വാസുദേവൻ‌ നമ്പൂതിരി (ദുശാസനൻ) ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി (ശ്രീകൃഷ്ണൻ).

 ഗുരു. ചെങ്ങന്നൂർ, മാങ്കുളം വിഷ്ണുനമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയ കലാകാരന്മാരോടൊപ്പം ശ്രീ. കുറൂർ അനവധി അരങ്ങുകളിൽ കൂട്ടു വേഷം ചെയ്ത് അരങ്ങുകൾ വിജയിപ്പിച്ചിരുന്നു. ചുവന്ന താടി വേഷക്കാരനായിട്ടാണ് അദ്ദേഹത്തെ കൂടുതൽ അറിയപ്പെട്ടിരുന്നത്. കോട്ടയം ജില്ലയിലെ കളിയരങ്ങുകളിൽ രൌദ്രഭീമൻ, ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ തുടങ്ങിയ വേഷങ്ങൾ അദ്ദേഹം ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്.  ചമ്പക്കുളം പാച്ചുപിള്ള, കുറൂർ വാസുദേവൻ‌ നമ്പൂതിരി എന്നിവർ ഒന്നിച്ച് അവതരിപ്പിച്ചിട്ടുള്ള ബാലി- സുഗ്രീവന്മാർ, കലി- ദ്വാപരന്മാർ എന്നിവ ഒരു കാലഘട്ടത്തിലെ ആസ്വാദകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.  കുറൂരിന്റെ മകൻ ശ്രീ. കുറൂർ ചെറിയ വാസുദേവൻ‌ നമ്പൂതിരി പ്രസിദ്ധനായ കഥകളി ചെണ്ട വിദഗ്ദനാണ്. 

1975 -1976 കാലഘട്ടത്തിൽ ശ്രീ. അയ്മനം കൃഷ്ണക്കൈമളുടെ നേതൃത്വത്തിൽ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. ചന്ദ്രമന തിരുമേനി, ശ്രീ. കുറൂർ  തിരുമേനി, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി,   ശ്രീ. കലാമണ്ഡലം  ഹരിദാസ്‌ (കോട്ടയം) എന്നിവർ  അടങ്ങുന്ന ഒരു കഥകളി സംഘം മുംബയിൽ മൂന്നു കളികൾ അവതരിപ്പിക്കുവാൻ എത്തിയിരുന്നു. അവർ മുംബൈയിൽ എത്തിയത് മുതൽ അവിടെ നിന്നും പോകുന്നത് വരെ ഞാൻ അവരോടൊപ്പം ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് ശ്രീ. കുറൂർ  തിരുമേനിയുമായി കൂടുതൽ സംസാരിക്കാൻ അവസരം ഉണ്ടായത്. ഓരോ വേഷവും ചെയ്യുമ്പോൾ, ഓരോ കലാകാരന്മാർ  കൂട്ടു  വേഷക്കരായി എത്തുമ്പോൾ ഉണ്ടാകുന്ന അനുഭവം അദ്ദേഹം എന്നോട് പറഞ്ഞിട്ടുള്ളത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്.  എന്നോട് വളരെ നല്ല സമീപനമായിരുന്നു. പിന്നീട് ഞാൻ മുംബയിൽ നിന്നും തിരിച്ചെത്തിയ ശേഷവും പല കളിസ്ഥലങ്ങളിലും  അദ്ദേഹത്തിൻറെ ധാരാളം വേഷങ്ങൾ കണ്ടിട്ടുണ്ട്. 

ഒരിക്കൽ ഏറ്റുമാനൂരിൽ ദുര്യോധനവധം കളിക്ക് ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ദുര്യോധനനും ശ്രീ. കുറൂരിന്റെ ദുശാസനനും ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ കൃഷ്ണനും ശ്രീ. മാത്തൂരിന്റെ പാഞ്ചാലിയുമായി ഒരു കളി നടന്നത് ഓർമ്മയിൽ ഉണ്ട്. പ്രായാധിക്ക്യം കണക്കിലെടുക്കാതെ പല കളിയരങ്ങുകളുടെ മുൻപിലും കഥകളി ആസ്വദിക്കുവനായി അദ്ദേഹം എത്തിയിരുന്നത്തിലൂടെ  അദ്ദേഹത്തിൻറെ കലായോടുള്ള സ്നേഹാദരവ് പ്രകടമായിരുന്നു. ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ജ്യേഷ്ഠൻറെ സപ്തതി ആഘോഷപരിപാടികളിൽ ശ്രീ. കുറൂർ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതും സ്മരണീയമാണ്.
 
17-12 -2013-ന്  99-മത്തെ വയസ്സിൽ ശ്രീ. കുറൂർ വലിയ വാസുദേവൻ‌ നമ്പൂതിരി അന്തരിച്ചു. അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിക്കുന്ന കലാകാരന്മാർ, കലാസ്നേഹികൾ, ബന്ധു മിത്രാദികൾ എന്നിവരോടൊപ്പം ഞാനും ദു:ഖത്തിൽ പങ്കു ചേരുന്നു. ആ കലാകാരനെ മനസാ സ്മരിച്ചുകൊണ്ട് ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.
 

1 അഭിപ്രായം:

  1. കുറൂരിന് ആദരാഞ്ജലികളും ലേഖകൻ ശ്രീ അംബുജാക്ഷൻ നായർക്ക് അഭിനന്ദനങ്ങളും.

    മറുപടിഇല്ലാതാക്കൂ