പേജുകള്‍‌

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -2


ഗുരുദേവമാഹാത്മ്യം കഥകളിയിലെ   പദങ്ങളും ശ്ലോകങ്ങളും  ലളിതമായ മലയാള ഭാഷയിലാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് സാധാരണക്കാർക്ക് രംഗക്രിയകൾ പൂർണ്ണമായും മനസിലാക്കുവാൻ സാധിക്കും എന്നതാണ് ഈ കഥയുടെ പ്രത്യേകത. മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരുദേവൻ  സവർണ്ണ മേധാവിത്വത്തിന് എതിരായി പ്രവർത്തിച്ചുകൊണ്ട്  സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി ശിവപ്രതിഷ്ഠ ചെയ്യുന്ന രംഗം ഉൾപ്പെടുത്തി  ആസ്വാദകരെ   ഭക്തിയുടെ ലോകത്തിലേക്ക്  എത്തിക്കുവാൻ സാധിക്കുന്ന വിധത്തിലാണ്  കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  

"ചാതുർവർണ്ണ്യം" എന്ന പേരിലുള്ള ആദ്യ രംഗത്തിൽ ബ്രാഹ്മണൻ (മിനുക്ക്‌), ക്ഷത്രിയൻ (കത്തി), വൈശ്യൻ (പച്ച), ശൂദ്രൻ (പഴുപ്പ്) എന്നിങ്ങനെയുള്ള വേഷങ്ങളാണ് എത്തുന്നത്. 
ക്ഷത്രിയന്റെ  തിരനോക്കോടെയാണ് കഥയുടെ തുടക്കം. ബ്രാഹ്മണ സവിധത്തിൽ എത്തുന്ന ക്ഷത്രിയൻ  വൈശ്യൻ ശൂദ്രൻ  എന്നിവർ ബ്രാഹ്മണനെ വണങ്ങി. ബ്രാഹ്മണൻ ഇവരെ സ്വീകരിച്ച് ഇരിപ്പിടം നൽകി. ഓച്ഛാനിച്ചു കൊണ്ട് എത്തിയ പഞ്ചമനെ  കണ്ടപ്പോൾ ഇവൻ കുളിക്കാത്തവൻ, ഇവന്റെ ശരീരത്തിൽ ദുർഗ്ഗന്ധമുണ്ട്, നിന്റെ ശരീരത്തിന്റെ നിറം കറുപ്പ്, ഇവിടെ നിൽക്കാതെ   പോകൂ എന്നുള്ള  ബ്രാഹ്മണന്റെ  ആജ്ഞയും പഞ്ചമനെ   കഴുത്തിനു പിടിച്ചു പുറത്താക്കാൻ ക്ഷത്രിയനു    ബ്രാഹ്മണൻ  നൽകുന്ന നിർദ്ദേശവും, നീ ആ പടിക്ക് അപ്പുറത്തു നിൽക്കുക, ഇപ്പുറത്തേക്ക് വരരുത് എന്നുള്ള ക്ഷത്രിയന്റെ താക്കീതും, ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവർ തങ്ങളുടെ ജന്മമഹിമയെ പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് പഞ്ചമനെ ആക്ഷേപിക്കുന്നത് സവർണ്ണ മേധാവിത്വത്തിന്റെ കാലഘട്ടത്തെ വളരെ ഭംഗിയായി പ്രകടമാക്കും വിധമായിരുന്നു.

                                                            ക്ഷത്രിയൻ (തിരനോട്ടം)

                                           ബ്രാഹ്മണൻ, ക്ഷത്രിയൻ.  വൈശ്യൻ, ശൂദ്രൻ 

                                                           പഞ്ചമന്റെ വിലാപം 

ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും ജീവിക്കേണ്ടേ? ജന്മം ഒടുങ്ങും വരെ താങ്ങുവാൻ ഒരിടം നൽകണമെന്നുള്ള പഞ്ചാമന്റെ അപേക്ഷ കേട്ട് ബ്രാഹ്മണൻ കോപത്തോടെ   എന്നാൽ നീ എന്റെ മടിയിൽ വന്ന് ഇരുന്നു കൊൾക എന്ന് പുശ്ചത്തോടെ പറയുകയും "നീയും നിന്റെ വർഗ്ഗവും എന്നും  ഞങ്ങളുടെ അടിമകൾ എന്നും ഞങ്ങളാണ്‌ ഉടമകൾ" എന്ന  സവർണ്ണരുടെ കൂട്ടു പ്രഖ്യാപനവും  ആ  കാലഘട്ടത്തില്  അവർണ്ണരോട് ഉണ്ടായിരുന്ന ക്രൂര സമീപനത്തെ    രംഗത്ത് വെളിപ്പെടുത്തി.
സവർണ്ണരുടെ ക്രൂർതയാൽ മനം നൊന്ത് ഈ അധർമ്മത്തിൽ നിന്നും മുക്തി ലഭിക്കുമോ എന്നോർത്തുള്ള പഞ്ചമന്റെ   വിലാപം ഹൃദയസ്പർശമുണ്ടാക്കി. 


 ശ്രീനാരായണഗുരുദേവൻ ലോകനന്മയ്ക്കു വേണ്ടി ബ്രഹ്മചര്യദീക്ഷ സ്വീകരിക്കാൻ തീരുമാനിക്കുന്ന രംഗവും ആയ്യാവുഗുരുക്കളെ കണ്ട് തന്നെ ശിഷ്യനായി സ്വീകരിക്കണം എന്ന് അപേക്ഷിക്കുകയും,  ആയ്യാവുഗുരുക്കളുടെ ഉപദേശങ്ങൾ മനസ്സിൽ ഉറപ്പിക്കുവാൻ ശ്രമിക്കുന്നതും 
അയ്യാഗുരുക്കൾ ഗുരുദേവന്റെ തലയിൽ തന്റെ കൈകൾ വെച്ച് അനുഗ്രഹിച്ചുകൊണ്ട് ഉപദേശം ചെയ്യുമ്പോൾ   ഗുരുദേവന്റെ മനസ് ഉറയ്ക്കുന്നതും,  അയ്യാഗുരുക്കൾ ഗുരുദേവന്റെ മനസ് ഉറച്ചോ എന്ന് പരീക്ഷിക്കുകയും ചെയ്യുന്നതും വളരെ ഭംഗിയായി അവതരിപ്പിച്ചു.


                                                          ശ്രീനാരായണ ഗുരുദേവൻ
                                                      അയ്യാഗുരുക്കളും  ഗുരുദേവനും

                                                            ഗുരുദേവന്റെ തപസ്സ്

അയ്യാഗുരുക്കളുടെ ഉപദേശപ്രകാരം ഗുരുദേവൻ   തപസ്സു ചെയ്യുന്ന രംഗത്തിൽ (തിരശീല അൽപ്പം താഴ്ത്തി ഗുരുനാഥന്റെ മുഖം ദർശിക്കും വിധത്തിൽ) ഗുരുദേവൻ രചിച്ച "ചിത്ജഡചിന്തനം" കവിതയാണ് ആലപിച്ചത്. ഗുരുദേവനെ കാണാൻ എത്തുന്ന അവർണ്ണരായ  യുവാക്കളുടെ (ഒരു യുവാവും പഞ്ചമനുമാണ് രംഗത്ത് എത്തിയത്) സങ്കടം അറിഞ്ഞ് ആശ്വസിപ്പിക്കുകയും നിരാശ്രയരായ അവരുടെ   അപേക്ഷ കൈക്കൊണ്ട് അവരെ ആശ്ലേഷിച്ച്  അരുവിപ്പുറത്ത് താൻ  ശിവപ്രതിഷ്ഠ  ചെയ്യുമെന്ന് അറിയിക്കുന്ന രംഗവും   വളരെ ഹൃദ്യമായി.  

                                                  ഗുരുദേവന്റെ  തപസ്സ്

ഗുരുദേവൻ ശിവ പ്രതിഷ്ഠ ചെയ്യുവാൻ പോകുന്നു എന്നറിഞ്ഞ അവധൂതൻ ഗുരുദേവന്റെ സമീപമെത്തി അബ്രാഹ്മണൻ ശിവപ്രതിഷ്ഠ ചെയ്യുന്ന  തീരുമാനത്തെ ചോദ്യം ചെയ്യുന്നതും അതിനു മറുപടിയായി 'അൻപേ (സ്നേഹം) ശിവം', 'സ്നേഹമാണ് എന്റെ മൂർത്തി', 'സ്നേഹമാണ് മൂലമന്ത്രം', 'സ്നേഹമാണ് ഉലകത്തിൻ സാരസർവ്വം', 'അവനവന് ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം' എന്ന ഉപദേശങ്ങളും ഭംഗിയായി അവതരിപ്പിച്ചു.

                                                    ഗുരുദേവനും അവധൂതനും

                                    ഗുരുദേവനും അവധൂതനും

 തുടർന്നുള്ള സംവാദത്തിൽ നരജാതിയിലാണ് ബ്രാഹ്മണനും പറയനുമെല്ലാം പിറന്നത്‌ എന്നുള്ള ഗുരുദേവന്റെ ചോദ്യങ്ങൾക്ക്  മറുപടി ഇല്ലാതെ ലജ്ജിതനായി അവധൂതൻ മടങ്ങുന്നതും ഭംഗിയായി അവതരിപ്പിച്ചു

ശിവപ്രതിഷ്ഠ ചെയ്യുവാനുള്ള ഉദ്ദേശത്തോടെ അരുവിയിൽ സ്നാനം ചെയ്യാനിറങ്ങിയ ഗുരുനാഥന് അരുവിയിൽ നിന്നും ലഭിച്ച     ശിവലിംഗവുമായി അരുവിപ്പുറത്തേക്ക് യാത്ര തിരിക്കുന്ന രംഗത്തിന്റെ ഭക്തി സാന്ദ്രത നിറഞ്ഞ മുഹൂർത്ഥത്തിൽ  ആസ്വാദകർ,  അവർ അറിയാതെ തന്നെ  ഭക്തരായി മാറി. ഗുരുദേവൻ കയ്യിലേന്തിയ ശിവലിംഗത്തിൽ ആ ഭക്തർ പുഷ്പാർച്ചന ചെയ്തു വണങ്ങി. അരുവിപ്പുറത്ത് യാഗമന്ത്രങ്ങൾ ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ചു പൂജ ചെയ്തു. അപ്പോൾ  ഗുരുദേവന്റെ ചിദംബരാഷ്ടകം പിന്നണിയിൽ മുഴങ്ങി 

                                                    ശിവലിംഗവുമായി ഗുരുദേവൻ 

                                                                            പ്രതിഷ്ഠ


പിന്നണിയിൽ മുഴങ്ങിയ "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും  സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " എന്ന വരികൾക്ക് ശേഷം ധനാശിയോടെ  കളി അവസാനിച്ചു. 

ഗുരുദേവന്റെ അവതാര ശ്ലോകത്തിനും, ഗുരുദേവൻ മഹാതപസ്സിൽ നിന്നും ഉണരുന്ന സമയത്ത് ചെണ്ടയുടെ വലന്തല മേളം, പുഷ്പവൃഷ്ടി, ശംഖനാദം എന്നിവ കൊണ്ട് ധന്യമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുവാൻ സാധിച്ചു.


ശ്രീനാരായണ ഗുരുദേവനായി  വേഷമിട്ടത് ശ്രീ. കലാമണ്ഡലം പ്രശാന്ത് ആയിരുന്നു. കഥാപാത്രമായി അരങ്ങത്ത് ജീവിച്ചു എന്നുതന്നെ പറയാം.  ചൊടിപ്പുള്ള ബ്രാഹ്മണൻ, അവധൂതൻ എന്നീ വേഷങ്ങളും  സാത്വീകത നിറഞ്ഞ അയ്യാഗുരുക്കളെയും അവതരിപ്പിച്ചത് ശ്രീ. വാരനാട് സനൽ കുമാറാണ്. ശ്രീ. കലാമണ്ഡലം രഞ്ജിത്തിന്റെ ക്ഷത്രിയൻ, ശ്രീ. മഹേഷ്‌ നാട്യകല അവതരിപ്പിച്ച വൈശ്യൻ , യുവാവ്‌ എന്നീ വേഷങ്ങളും, ശ്രീ. RLV. സുനിൽകുമാറിന്റെ ശൂദ്രനും നന്നായി. പഞ്ചമാനായി വേഷമിട്ട ശ്രീ. കലാമണ്ഡലം ഷിജുകുമാറും വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. 

ശ്രീ. കലാമണ്ഡലം സജീവനും ശ്രീ. കലാമണ്ഡലം സുധീഷും സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകുമാറിന്റെ ചെണ്ടയും ശ്രീ. കലാനിലയം രാകേഷിന്റെ മദ്ദളവും വളരെ നന്നായി. ശ്രീ. കലാനിലയം വിഷ്ണു ചുട്ടിയും ശ്രീ. കളിമണ്ഡലം കൃഷ്ണകുമാർ, ശ്രീ. കലാനിലയം ബിജോയ്‌ എന്നിവർ അണിയറ കലാകാരന്മാരായും പ്രവർത്തിച്ച് കളി വിജയിപ്പിച്ചു. ഏറ്റുമാനൂർ സർഗ്ഗക്ഷേത്രയുടെ കളി കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.


'കഥകളി സാധാരണക്കാരിലേക്ക് ' എന്ന ലക്ഷ്യവുമായി 2007-ൽ രൂപീകരിച്ച്  തൃശൂർ  ജില്ലയിലെ തൃപ്രയാറിൽ പ്രവർത്തിച്ചു വരുന്ന കളിമണ്ഡലത്തിന്റെയും ആലപ്പുഴ നാട്യകലയുടെയും കൂട്ടായ്മയിൽ അവതരിപ്പിച്ച 'ഗുരുദേവമാഹത്മ്യം' കഥകളിക്ക് ധാരാളം അരങ്ങുകൾ ലഭിക്കട്ടെ എന്നും സാധാരണ ജനങ്ങളെ കഥകളി അരങ്ങുകളിലേക്ക് ആകർഷിപ്പിക്കുവൻ 'ഗുരുദേവമാഹത്മ്യം' കഥകളിക്ക് സാധിക്കട്ടെ എന്നും ആശംസിച്ചു കൊള്ളുന്നു. 

4 അഭിപ്രായങ്ങൾ:

  1. ഗുരുദേവ മഹാത്മ്യം കഥകളിയെക്കുറിച്ചുള്ള മനോഹരമായ നിരൂപണം, ഈ കഥകളിയുടെ ഒരു വേഷം ചെയ്യാൻ സാധിച്ചതിൽ വളരെ ഭാഗ്യമായിക്കരുതുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ഗുരുദേവ മാഹാത്മ്യം കഥകളിയെ കുറിച്ച് മനസ്സിലാക്കാന്‍ ഈ അവലോകനം മതി. കഥകളിയെ കുറിച്ച് ശരിക്കും ഒരു അഭിപ്രായം പറയണമെങ്കില്‍ കാണുക തന്നെ വേണം.എന്റെ അനുഭവത്തില്‍ ഇതിനെ ഒന്നു അംഗീകരിക്കാന്‍ തയ്യാറല്ലാത്ത പലരും പിന്നീട് കണ്ട ശേഷം നല്ല അഭിപ്രായം ആണ് പറഞ്ഞത്. ഇത് എല്ലായിടത്തും അരങ്ങില്‍ വരും. ഇതു കാണാതെ തന്നെ പലര്ക്കും യോജിക്കാന്‍ കഴിയാത്ത 2 കാര്യങ്ങള്‍ ഗുരുദേവന്‍റെ ആഹര്യവും ജനങ്ങളില്‍ ഇടയില്‍ കൂടി ഗുരുവിന്‍റെ വരവും ആണ്. ഇത് ചര്‍ച്ച ചെയ്യേണ്ടതാകാം.അതിനുള്ള മറുപടികള്‍ നെല്ലിയോടിനെ പ്പോലുള്ള ആചാര്യന്മാരെ കാണുമ്പോള്‍ ചോദിക്കണം .വ്യക്ത മായ മറുപടി തരും. അമ്പുജാക്ഷന്‍ നായര്‍ക് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ