പേജുകള്‍‌

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

ശ്രീ. അമ്പലപ്പുഴ രാമവർമ്മ അനുസ്മരണം.


 കോട്ടയം ജില്ലയിലെ കിടങ്ങൂർ വടവാമന ഇല്ലത്ത് ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബികയുടെയും പുത്രനായി ശ്രീ.രാമവർമ്മ   1926- ൽ  ജനിച്ചു.  മലയാളം M.A. ബിരുദം നേടിയ ശ്രീ.രാമവർമ്മ സംസ്കൃതത്തിലും പാണ്ഡിത്യം നേടിയിരുന്നു. ആലുവ UC കോളേജിൽ രണ്ടു വർഷവും , കോട്ടയം C.M.S കോളേജിൽ 34 വർഷവും ആദ്ധ്യാപകനായും  സേവനം അനുഷ്ടിച്ച അദ്ദേഹം കഥകളി ലോകത്തിനു വളരെ  സുപരിചിതനായിരുന്നു. 

കോട്ടയം തിരുനക്കര മഹാദേവർ  ക്ഷേത്രത്തിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ  പരശുരാമനും  ശ്രീ. ചെന്നിത്തല ആശാന്റെ ശ്രീരാമനുമായി  നടന്ന ഒരു സീതാസ്വയംവരം കഥകളിയുടെ വിമർശനം  മാതൃഭൂമി   ആഴ്ചപ്പതിപ്പിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. "ക്രോധത്തിന്റെ    കൊടുമുടിയിൽ  നിന്നും ഭക്തിയുടെ  താഴ്വരയിലേക്ക് " എന്ന  തലക്കെട്ടിലാണ്  അദ്ദേഹം  പ്രസിദ്ധീകരിച്ചത്. 

                                             പ്രൊഫസ്സർ.  അമ്പലപ്പുഴ ശ്രീ.രാമവർമ്മ

 കലാമണ്ഡലം കഥകളി സംഘത്തിന്റെ പ്രചാരത്തിനായി   കേരളത്തിന്റെ എല്ലാ ജില്ലാ തലസ്ഥാനത്തും  കഥകളി അവതരിപ്പിച്ചു വന്നിരുന്ന  കാലഘട്ടത്തിൽ   കോട്ടയം തിരുനക്കര മൈതാനത്ത് അവതരിപ്പിച്ച സീതാസ്വയംവരം കഥകളി കണ്ട്  മാതൃഭൂമിയുടെ വാരാന്ത്യപതിപ്പിൽ  പ്രൊഫസർ . ശ്രീ. അമ്പലപ്പുഴ രാമവർമ്മ ഒരു വിമർശനം എഴുതി.  ശ്രീ. അമ്പലപ്പുഴ രാമവർമ്മയുടെ വിമർശനത്തിനു   രാമൻ എന്ന പേരുള്ള  ഒരു മാന്യവ്യക്തി അടുത്ത  വാരാന്ത്യപതിപ്പിൽ മറുപടി എഴുതി പ്രസിദ്ധീകരിച്ചപ്പോൾ അതിനും  ശ്രീ. അമ്പലപ്പുഴ രാമവർമ്മ  മറുപടി എഴുതി. ഇങ്ങിനെ വാരാന്ത്യപതിപ്പിൽ   തുടർന്നുപോയ  രാമയുദ്ധം    ശുഭം കണ്ടത് വളരെ അമാന്തിച്ചാണ്. ഈ രണ്ടു രാമന്മാരുടെ യുദ്ധം നീണ്ടു പോവുകയും അതിലെ പ്രധാന കഥാപാത്രം പരശുരാമനും  കലാകാരൻ ശ്രീ. രാമൻകുട്ടിനായർ ആശാനും ആയിരുന്നു. ഈ രാമയുദ്ധത്തിൽ പ്രതിഷേധിച്ച്   തിരുനക്കര ക്ഷേത്രത്തിലെ ഉത്സവക്കളിക്ക് ക്ഷണിച്ചാൽ ആശാൻ  എത്തതെയായി.   കുറച്ചു കാലത്തിനു ശേഷം ശ്രീ. രാമൻകുട്ടി   നായർ ആശാനും  ശ്രീ. രാമവർമ്മയും വളരെ ഉറ്റ  സ്നേഹിതന്മാരാവുകയും  പിന്നീട് തിരുനക്കര കളികൾക്ക് ആശാൻ സഹകരിക്കുകയും ചെയ്തു വന്നിരുന്നു. 

                                        
(മുൻ നിരയിൽ ഇടതു നിന്നും വലത്തോട്ട് ) ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ഗുരു ചെങ്ങന്നൂർ, ശ്രീ. LPR വർമ്മ, (പിൻ നിരയിൽ) ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള,  ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , പ്രൊഫസർ. അമ്പലപ്പുഴ രാമവർമ്മ , ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള എന്നിവർ . 

കഥകളി സംബന്ധപ്പെട്ടതും അല്ലാതെയുമുള്ള  ധാരാളം പുസ്തകങ്ങൾക്ക്  അദ്ദേഹം  അവതാരിക എഴുതുകയും ധാരാളം  പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്.    ശ്രീ.എം.കെ.കെ. നായർ അവാർഡ്,   കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം,  ഹെർമൻ ഗുണ്ടർട്ട്  പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 87 വയസ്സിലും അദ്ദേഹം ധാരാളം സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു വന്നിരുന്നു. കഥകളി നിരൂപണം എന്ന ഒരു പുസ്തകവും അദ്ദേഹം എഴുതി 1969- ൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സീതാസ്വയംവര'ത്തിൽ പരശുരാമൻ എന്നൊരു ആർട്ടിക്കിളും, പരശുരാമന്റെ രംഗ പ്രവേശം, അഭിനയം, വേഷവിധാനം മുതലായവ ഉൾപ്പെടുത്തി ഒരു അനുബന്ധവും പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അദ്ദേഹത്തെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൻ ശ്രീ. രാജാ ശ്രീകുമാർവർമ്മ അവർകൾ  ഒരിക്കൽ ചെന്നൈയിലുള്ള അദ്ദേഹത്തിൻറെ സഹോദരിയുടെ ഗൃഹത്തിൽ എത്തുന്ന വിവരം എന്നെ അറിയിക്കുകയും ഞാനും  എന്റെ സുഹൃത്ത്  മിസ്റ്റർ. വൈദ്യനാഥനും കൂടി അദ്ദേഹത്തെ  ചെന്ന് കാണുകയും വളരെ അധികം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 

 കഥകളി എന്ന കലയെ അത്യധികം സ്നേഹിച്ചിരുന്ന ഒരു  മഹത് വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിനോടുള്ള സ്നേഹത്തിനും  ബഹുമാനത്തിനും അതിരില്ല. 2013 മാർച്ച് 31-ന് ശ്രീ. രാമവർമ്മ  അവർകൾ ഇഹലോകവാസം വെടിഞ്ഞു.      അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾ, കലാസ്നേഹികൾ, കലാകാരന്മാർ, ശിഷ്യഗണങ്ങൾ,  ബന്ധു മിത്രാദികൾ   എന്നിവരോടൊപ്പം  ഞാനും ദുഖിക്കുന്നു. അദ്ദേഹത്തിൻറെ  ആത്മാവിനു നിത്യശാന്തി നേർന്നു കൊള്ളുന്നു.  

6 അഭിപ്രായങ്ങൾ:

  1. Not aware that Ambulapuzha Rama Varama Sir expired. Ente Gurunadhan. He also contributed myself to become a Kathakali Bhranthan. His Malayaloam Class was amazing. Please let me know the details Sir. Om Sree Gurubhyo Nama :, Guruveee Pranamam.........

    മറുപടിഇല്ലാതാക്കൂ
  2. Face book Comments:

    Ravindranath Purushothaman ലേഖനത്തിൽ കടന്നുകൂടിയ ഒരു പ്രമാദം ചൂണ്ടിക്കാണിച്ചു കൊള്ളുന്നു. രാമവർമ്മ സാർ ജനിച്ചത് 1926 ലാണ്.
    അദ്ദേഹത്തിന്റെ മൂത്ത സഹോദരിയേയും ഭാര്യയുടെ മൂത്ത സഹോദരിയെയും വിവാഹം കഴിച്ചയച്ചിരുന്നത് എന്റെ അയല്പ്പക്കത്താണ്.
    രണ്ടു മൂന്നു വർഷങ്ങൾക്ക് മുമ്പ് സാർ കടപ്രയിൽ വന്നിരുന്നു. എവൂരിൽ ഒരു മീറ്റിങ്ങിൽ ഭിനന്ദിക്കുന്നു.പങ്കെടുക്കാൻ പോകുന്ന വഴി.
    ബന്ധുവീടുകളിൽ മാത്രമല്ല എവൂരിലും സാറിനൊപ്പം ഞാനും പോയിരുന്നു. ഉത്തരാസ്വയംവരം കണ്ടിട്ടാണ് അന്ന് മടങ്ങിയത്.
    സാറിനെ അനുസ്മരിച്ചതിനു അംബുജാക്ഷൻ നായർ അവർകളെ അഭിനന്ദിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. കഥകളി ലോകത്തിനു തീരാനഷ്ടം തന്നെ. ദൂരദര്സന്‍ ആദ്യമായി കഥകളി അവതരിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ശ്രീ കകാമണ്ഡലം ഗോവിണ്ടാന്കുട്ടിയുറെ ആഹാര്യ രഹിതമായ സിധാര്ഥ ചരിതം കളി ഹോസ്റ്റ് ലില്‍ ബാക്കി കൂട്ടുകാരോടൊക്കെ വഴക്കടിച്ച് കാത്തിരുന്നു കണ്ടിരുന്നു. തുടര്‍ന്നു മാതൃഭൂമി പത്രത്തിന്റെ താളുകളില്‍ പ്രത്യക്ഷപ്പെട്ട ചില വിമര്സനങ്ങളിലും ശ്രീ ഗോവിന്ന്ടകുട്ടിയുറെ മറുപടിയിലും രാമവര്‍മ്മ സാര്‍ ഇടപെട്ട് എഴുതിയത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. ആ മഹാനുഭാവന്റെ വേര്‍പാടില്‍ ഞാന്‍ അനുശോചനം അറിയിച്ചുകൊള്ളുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട അംബുജാക്ഷൻ ചേട്ടൻ, നമസ്കാരം. അമ്പലപ്പുഴ രാമവർമ്മ സാറിനെ കുറിച്ച് എഴുതിയ “സ്മരണാഞ്ജലി” ചെറുതെങ്കിലും അതീവ ഹൃദ്യമായി. ഇന്നത്തെ കഥകളി ലോകത്തിലെ “അഭിനവ കഥകളി ആസ്വാദകർ” എത്രപേർ അദ്ദേഹത്തെ അടുത്ത് അറിഞ്ഞിരിക്കുന്നു? കഥകളിയെ അതിന്റെ “യാഥാർത്ഥ്യത്തിൽ” നിലനിർത്തുവാൻ രാമവർമ്മ സാർ ചെയ്ത സേവനങ്ങൾ, കഥകളി ലോകം എന്നും ആദരവോടെ സ്മരിക്കും. ആ നല്ല ആത്മാവിനു, എന്റെ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ.

    മറുപടിഇല്ലാതാക്കൂ