പേജുകള്‍‌

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഭക്തി സാഗരത്തില്‍ അവസാനിച്ച രാമയണം കഥകളി ഉത്സവം -1


തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ പത്തു ദിവസങ്ങളായി നടത്തി വന്ന രാമായണം കഥകളി മഹോത്സവത്തിന്റെ സമാപന കഥകളി  ആഗസ്റ്റ്‌  പതിനാറിന് രാത്രി ഒന്‍പതു മണിക്ക് തുടങ്ങി. നളചരിതം നാലാംഭാഗവും ശ്രീരാമപട്ടാഭിഷേകവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍.

ശ്രീ. കലാമണ്ഡലം അരുണും ശ്രീ. തിരുവഞ്ചൂര്‍ സുഭാഷും പുറപ്പാടിന് വേഷമിട്ടു ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നിവരുടെ  സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവവരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുതവാര്യര്‍, ശ്രീ. കലാനിലയം മനോജ്‌ എന്നിവരുടെ മദ്ദളവും ഒത്തു ചേര്‍ന്ന മേളപ്പദവും ആനന്ദ ലഹരി പകര്‍ന്നു. സുമാര്‍ എഴുപതോളം വരുന്ന ആസ്വാദകര്‍ മേളപ്പദം ആസ്വദിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന്  ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ബാഹുകന്‍, ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, ശ്രീ. കലാമണ്ഡലം ഷണ്മുഖന്റെ കേശിനി, ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. രാജീവന്‍ നമ്പൂതിരി  എന്നിവരുടെ സംഗീതം,  ശ്രീ.കലാ: കൃഷ്ണദാസ് ശ്രീ.കലാ:  അച്ചുത വാര്യര്‍ എന്നിവരുടെ മേളം അടങ്ങിയ  കോമ്പിനേഷന്‍ അവതരിപ്പിച്ച നളചരിതം നാലാം ദിവസം വളരെ ഹൃദ്യമായി.
നാലാം ദിവസം തുടക്കം മുതല്‍ അവസാനം വരെ അരങ്ങിനു മുന്‍പിലുള്ള ആസ്വാദകരെ പിടിച്ചിരുത്താന്‍ കലാകാരന്മാര്‍ക്ക് സാധിച്ചിരുന്നു. നളചരിതം കഴിഞ്ഞതോടെ നല്ലൊരു വിഭാഗം ആസ്വാദകര്‍ പിരിഞ്ഞു.



                                                                                  ബാഹുകനും ദമയന്തിയും
  
പിന്നീടു രാമായണ കഥകളുടെ സമാപന കഥയായ ശ്രീരാമപട്ടാഭിഷേകം കഥ  എട്ടു രംഗങ്ങളായി അവതരിപ്പിച്ചു. രാവണന്റെ വധത്തിനു ശേഷം ലങ്കയുടെ രാജാവായി വിഭീഷണന്‍ അഭിഷേകം ചെയ്യപ്പെടുകയും ശ്രീരാമന്റെ വനവാസകാലം അവസാനിക്കുകയും ചെയ്ത ശേഷമാണ് കഥയുടെ തുടക്കം . 


ഒന്നാം രംഗം: ശ്രീരാമനും സീതയും 
വനവാസം അവസാനിച്ചിരിക്കുന്നു.   ഒരു ദിവസം പോലും അമാന്തിച്ചാല്‍ ഭരതന്‍ അഗ്നിയില്‍ ചാടി മരിക്കും, പിന്നീടു ശതൃഘ്നന്‍, അമ്മമാര്‍ എന്നിവര്‍ എല്ലാം പ്രാണന്‍ വെടിയും എന്നും ഒറ്റ ദിവസം കൊണ്ട് എങ്ങിനെ അയോദ്ധ്യയില്‍ ചെന്നു എത്താം എന്നോര്‍ത്തു ശ്രീരാമന്‍ ശങ്കിക്കുന്നു. ലക്ഷ്മണന്‍ അവിടെ എത്തി ജ്യേഷ്ഠനെ വന്ദിച്ചു കൊണ്ട് അങ്ങയുടെ അഭിഷേകം മുടക്കി നാമെല്ലാം കാട്ടില്‍ വാഴുവാന്‍ കാരണം ആയ കൈകേയിയേ വധിച്ചാലല്ലാതെ എന്റെ കോപാഗ്നി അടങ്ങുകയില്ലെന്നു പറയുന്നു.  ഓരോരോ സമയങ്ങളില്‍ നിനക്കു ഞാന്‍ നല്‍കിയ സാരോപദേശങ്ങള്‍ നീ മറന്നു പോയോ എന്നും ചിന്തിച്ചാല്‍ മാതാവ് അപരാധം ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു  ശ്രീരാമന്‍ സഹോദരനെ സ്വാന്തപ്പെടുത്തുന്നു.


                                                                            സീത, ശ്രീരാമന്‍, ലക്ഷ്മണന്‍.

വിഭീഷണനെ കണ്ടു  പുഷ്പകവിമാനം ഇവിടെ കൊണ്ടുവരുവാന്‍ ഞാന്‍ വായൂ പുത്രനായ ഹനുമാനെ നിയോഗിച്ചു അയച്ചിട്ടുണ്ടെന്നും വിമാനം വന്നാലുടന്‍  തന്നെ യാത്ര ആരംഭിക്കാമെന്നും സീതയെ ശ്രീരാമന്‍ അറിയിക്കുന്നു.

രണ്ടാം രംഗം:  വിഭീഷണന്റെ (കത്തി) തിരനോക്ക്.  
വിഭീഷണന്‍ ഭാര്യ സരമയോടൊപ്പം. 
 ശ്രീരാമചന്ദ്രന്റെ  അനുഗ്രഹം കൊണ്ട് നാം ലങ്കയെ ഭരിച്ചു സന്തോഷമായി വാഴുന്നു എന്നും ലങ്ക വിട്ടു സീത പോകുന്നതില്‍ താന്‍ ദുഖിതയാനെന്നു സരമ വിഭീഷണനെ അറിയിക്കുന്നു. നാം വിഷമം ഉപേക്ഷിച്ചു രാമനും സീതയും ഒന്നിച്ചു സന്തോഷത്തോടെ മടങ്ങുന്നതു കാണുവാന്‍ പോകാം എന്ന് തീരുമാനിക്കുന്നു.

                                                                                 വിഭീഷണനും സരമയും


മൂന്നാം രംഗം:  ഹനുമാന്റെ തിരനോക്ക് .  
ഹനുമാന്‍ വിഭീഷണനെ കണ്ടു. പുഷ്പക വിമാനവുമായി എത്തുവാനുള്ള  ശ്രീരാമന്റെ  കല്‍പ്പന വിഭീഷണനെ ഹനുമാന്‍ അറിയിച്ചു. വിഭീഷണന്‍ ഉടന്‍തന്നെ വിമാനവുമായി പോകുന്നു എന്ന് ഹനുമാനെ അറിയിക്കുന്നു. 


നാലാം രംഗം: സുഗ്രീവന്റെ തിരനോക്ക്. 
(രംഗത്തു:  ശ്രീരാമന്‍, സീത, വിഭീഷണന്‍, ഹനുമാന്‍, സുഗ്രീവന്‍, സരമ)

 സീതാ സമേതനായ ശ്രീരാമനെ വിഭീഷണന്‍ കണ്ടു വന്ദിച്ചു. പുഷ്പക വിമാനം കൊണ്ടുവന്ന വിവരം അറിയിയിക്കുകയും  കുറച്ചു ദിവസം കൂടി  ഞങ്ങളോടൊപ്പം  ലങ്കയില്‍  വസിക്കണം എന്ന്  ശ്രീരാമനോട് അപേക്ഷിക്കുന്നു.

ഞാന്‍ വളരെ സന്തോഷമായി നിന്റെ സല്‍ക്കാരങ്ങളെല്ലാം  സ്വീകരിച്ചിരിക്കുന്നു. ഒട്ടും അമാന്തിക്കാതെ ഞാന്‍ എന്റെ രാജ്യത്ത് എത്തേണ്ടതായിട്ടുണ്ട്. എന്റെ ഭക്തനായ രാക്ഷസ രാജാവേ! നീ വളരെക്കാലം സുഖമായി വാഴുക എന്ന് വിഭീഷണനെ ശ്രീരാമന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്നു സുഗ്രീവനെയും ശ്രീരാമന്‍ അനുഗ്രഹിക്കുന്നു.  സുഗ്രീവനും വിഭീഷണനും  അങ്ങയുടെ പട്ടാഭിഷേകം കാണുവാന്‍ ഞങ്ങളെയും കൂട്ടി പോകണം എന്ന് ശ്രീരാമനോട് അപേക്ഷിക്കുന്നു. നിങ്ങളുടെ വരവിനു ഞാനും സന്തോഷവാനാണ് എന്ന് അറിയിക്കുന്ന ശ്രീരാമന്‍ ഓരോരുത്തരായി വിമാനത്തില്‍ കയറുവാന്‍ അഞ്ജാപിക്കുന്നു.  ലക്ഷ്മണന്‍, ഹനുമാന്‍ , വിഭീഷണന്‍, സുഗ്രീവന്‍ എന്നിവര്‍ വിമാനത്തില്‍ കയറി.

  ദുഖിതയായി കാണുന്ന (സീതയെ പിരിയുന്നതില്‍) സരമയുടെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കണം എന്ന് സീത, ശ്രീരാമനോട്  അപേക്ഷിക്കുന്നു. ത്വല്‍ ഭക്തി ഭവിക്കേണംഎപ്പോഴും എന്നല്ലാതെ എനിക്ക് മറ്റൊരു ആഗ്രഹവും ഇല്ല എന്ന് ശ്രീരാമനെ സരമ അറിയിക്കുന്നു. അങ്ങേക്ക് എന്നോട് കാരുണ്യം ഉണ്ടെങ്കില്‍ അടുത്ത ജന്മത്തില്‍ അങ്ങയുടെ സഹോദരിയായി ജനിക്കുവാന്‍ വരം നല്‍കണം എന്ന് സരമ ശ്രീരാമനോട് ആവശ്യപ്പെടുന്നു. ഞാന്‍ വിഷ്ണിവംശത്തില്‍ കൃഷ്ണനായി ജനിക്കുമ്പോള്‍ നീ എന്റെ സഹോദരി സുഭദ്രയായി ജനിക്കും എന്ന് അനുഗ്രഹിക്കുന്നു. ശ്രീരാമന്‍ സരമയെ അനുഗ്രഹിച്ച് യാത്രയാക്കിയ   ശേഷം പുഷ്പകവിമാനത്തില്‍ യാത്രയാകുന്നു.


                                                                                                           (തുടരും)

1 അഭിപ്രായം:

  1. നന്നായി അമ്ബുജാക്ഷേട്ടാ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ