പേജുകള്‍‌

2017, ഏപ്രിൽ 13, വ്യാഴാഴ്‌ച

സാമ്യമകന്നോരുദ്യാനം-2

ഇളകിയാട്ടം ബ്ലോഗിൻറെ എല്ലാ വായനക്കാർക്കും എൻറെ ഹൃദയം നിറഞ്ഞ വിഷുദിന ആശംസകൾ!

ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി അവർകളുടെ മുപ്പത്തിആറാം ചരമദിനം 2017 ഏപ്രിൽ 19 ബുധനാഴ്ച്ച അദ്ദേഹത്തിൻറെ കീരിക്കാട്ടുള്ള ഇല്ലത്തിൽ ആചരിക്കുന്ന ഈ സന്ദർഭത്തിൽ  സാമ്യമകന്നോരുദ്യാനം എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. തോന്നയ്ക്കൽ  പീതാംബരൻ ചേട്ടൻറെ ഓർമ്മക്കുറിപ്പുകളിൽ കഥകളി ആചാര്യൻ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി അവർകളെ പറ്റിയുള്ള  കുറിപ്പുകൾ വായനക്കാരുടെ ശ്രദ്ധയിൽ എത്തിക്കുകയാണ് ഈ പോസ്റ്റിൽ കൂടി ഉദ്ദേശിക്കുന്നത്. 
ഇതാ അദ്ദേഹത്തിൻറെ കുറിപ്പ് : 


                                                                       ശ്രീ. തോന്നയ്ക്കൽ പീതാംബരൻ 

ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയെ കാണുന്ന കാലം മുതൽ എന്റെ മാനസ ഗുരുവാണ് അദ്ദേഹം. തിരുമേനിയുടെ കഴിവുകൾ മനസിലാക്കിയുള്ള ആരാധന ആയിരുന്നില്ല അത്. അണിയറയിൽ കാണുമ്പോഴുള്ള അദ്ദേഹത്തിൻ്റെ ഇടപെടലുകളാണ് എന്നെ ആകർഷിച്ചത്. ഓരോരുത്തരോടും വലിപ്പച്ചെറുപ്പം നോക്കാതെയുള്ള സഹകരണം. കളിസ്ഥലത്തു വന്നാൽ കളി നന്നാകണം എന്നുള്ള വ്യഗ്രത, അതിനാവശ്യമായ കാര്യത്തിൽ തികഞ്ഞ ശ്രദ്ധാലുവായിരുന്നു; പ്രത്യേകിച്ചും തിരുമേനിയുടെ വേഷത്തിന്റെ കാര്യത്തിൽ. അദ്ദേഹത്തിനോടൊപ്പം കൊച്ചു കൊച്ചു വേഷങ്ങൾ കെട്ടുന്ന കാലം മുതൽക്കേ എന്നോട് ഒരു മമത ഉള്ളതായി അനുഭവപ്പെട്ടിരുന്നു. 

കൃഷ്ണൻ നായർ ആശാൻറെ ശിഷ്യനായപ്പോൾ മുതൽ അദ്ദേഹം എന്നിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. പ്രത്യേകിച്ചും അദ്ദേഹത്തോടൊപ്പമുള്ള കൂട്ടുവേഷങ്ങൾ കെട്ടുമ്പോൾ, അദ്ദേഹത്തിന് കൂട്ടു വേഷക്കാരിൽ നിന്നും കിട്ടേണ്ട ആട്ടങ്ങളുണ്ട്. അത് തെക്കൻ ചിട്ടയാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ആ ചിട്ടയിൽ അവസാന നിമിഷം വരെ മാറ്റം വരുത്തുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തൃപ്പൂണിത്തുറയിലെ  പഠിത്തം കഴിഞ്ഞു  നാട്ടിൽ വന്ന് കളികളിൽ പങ്കെടുത്ത്‌ നടക്കുന്ന കാലം, അണിയറയിൽ തിരുമേനിയോടൊപ്പം പങ്കെടുക്കുവാൻ അവസരം കിട്ടി. 
ഏതു കളിസ്ഥലത്തായാലും വൈകി വരിക, എത്രയും വേഗം വേഷം തീർത്ത് അരങ്ങിലേക്ക് പോവുക, ഇതൊക്കെ അദ്ദേഹത്തിൻറെ ചിട്ടയിൽപെട്ട  കാര്യങ്ങളാണ്.  ഒരിക്കൽ ധൃതി പിടിച്ചു വേഷം തീരുന്നതിനിടയിൽ തിരുമേനി എന്നെ അടുത്തേക്ക് വിളിച്ചു ചോദിച്ച. ഇത്രാം തീയതി (തീയതി ഓർമ്മയിലില്ല) പീതാംബരന് കളിയുണ്ടോ? 

ഇല്ല, എനിക്ക് കളിയില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. 


"ഹരിപ്പാടിന് അടുത്ത് രാമപുരം ക്ഷേത്രത്തിലെ കളിക്ക് പോകണം. വേഷം കല്യാണസൗഗന്ധികത്തിൽ ഭീമൻ. എനിക്ക് പകരം ഞാൻ പീതാംബരനെ കളി ഏൽപ്പിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കണം. പരാതി ഒന്നും വരുത്തരുത് ". 

തികച്ചും അപ്രതീക്ഷിതമായ സംഭവം. എന്നെ പോലുള്ള ഒരു കലാകാരന് കഥകളി ജീവിതത്തിൽ കിട്ടാത്ത അംഗീകാരം. അതുമല്ലെങ്കിൽ എൻ്റെ കഥകളി ജീവിതത്തിലെ വിലമതിക്കാൻ കഴിയാത്ത അംഗീകാരം. 
പരിപാടി ദിവസം രാമപുരം ക്ഷേത്രത്തിലെത്തി. ചുമതലക്കാരെ പരിചയപ്പെട്ടു. തിരുമേനിയുടെ പ്രതിനിധിയായി ചെന്നതുകൊണ്ടു കമ്മിറ്റിക്കാരിൽ തൃപ്തിക്കുറവൊന്നും കണ്ടില്ല. എൻ്റെ കഥകളി ജീവിതത്തിലെ അഭ്യുദയകാംക്ഷിയായിരുന്ന  പന്തളം കേരളവർമ്മ തമ്പുരാനായിരുന്നു ഹനുമാൻ. എൻ്റെ പോരായ്മകൾ മനസിലാക്കി തമ്പുരാൻ ആ കുറവുകൾ പരിഹരിച്ചു് കളി കഴിച്ചുകൂട്ടി. ഞങ്ങൾ അരങ്ങത്തു പോകുന്നതിനു മുൻപ് പരസ്പര ധാരണ വരുത്തിയിരുന്നതുകൊണ്ട്, കഥകളി ഭാഷയിൽ പറഞ്ഞാൽ  കളി 'പടിയാകാതെ' (മോശമാകാതെ) കഴിഞ്ഞു. ഞാൻ പ്രതീക്ഷിക്കാത്ത പ്രതിഫലവും ലഭിച്ചു.

ദിവസങ്ങൾക്കു ശേഷം മറ്റൊരു കളിസ്ഥലത്തു തിരുമേനിയോടൊപ്പം സഹകരിക്കുവാൻ അവസരം ലഭിച്ചു. കണ്ടമാത്രയിൽ തന്നെ സന്തോഷത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു  ഇങ്ങിനെ പറഞ്ഞു." അന്ന് ഭീമൻ നന്നായെന്നാണ് രാമപുരത്തുകാർ പറഞ്ഞത്. എനിക്ക് പീതാംബരനെ വിശ്വാസമാണ്. അതുകൊണ്ടാണ് എനിക്ക് പകരം പീതാംബരനെ ഏൽപ്പിച്ചത് ". തിരുമേനിയിൽ നിന്നും ഈ അഭിനന്ദനം കൂടി കിട്ടിയപ്പോൾ എൻറെ  സന്തോഷത്തിനു അതിരില്ലാതെയായി. 
ഞാൻ ഒരിക്കലും അദ്ദേഹത്തിനെന്നല്ല, മറ്റാരുടെയും പകരക്കാരനാവാൻ യോഗ്യനല്ലെന്നു വിശ്വസിക്കുന്നു. എൻറെ കഴിവുകളും കഴിവുകേടും എനിക്ക് മാത്രമുള്ളതാണ്. അതിൽ ഞാൻ തൃപ്തനുമാണ്. 


                                                                    ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി

മാങ്കുളം തിരുമേനിയോടൊപ്പം പങ്കെടുക്കുന്ന കൂട്ടുവേഷങ്ങൾ എല്ലാം എൻ്റെ കഥകളി ജീവിതത്തിലെ മുഹൂർത്ഥങ്ങളാണ്. ദേവയാനീചരിതത്തിൽ  എന്റെ ശുക്രൻ അദ്ദേഹത്തിൻറെ കചൻ, സന്താനഗോപാലത്തിൽ അദ്ദേഹത്തിൻറെ ബ്രാഹ്മണൻ എന്റെ അർജുനൻ, നളചരിതം ഒന്നാം ദിവസത്തിലെ അദ്ദേഹത്തിൻറെ നളൻ എന്റെ നാരദൻ, കർണ്ണശപഥത്തിൽ എന്റെ ദുര്യോധനൻ അദ്ദേഹത്തിൻറെ കർണ്ണൻ എന്നിങ്ങനെ വലുതും ചെറുതുമായ കൂട്ടുവേഷങ്ങൾ കെട്ടാൻ അവസരം കിട്ടിയിട്ടുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം പുരാണപരമായ ആട്ടക്രമങ്ങൾ എന്നെ പഠിപ്പിച്ചത് കഥകളി രംഗത്തു പിടിച്ചു നിൽക്കുവാൻ എനിക്ക് സഹായകരമായിത്തീർന്നു. 

                                                                    ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി

ഇത്തരുണത്തിൽ  മറ്റൊരു കാര്യം ഓർമ്മയിൽ വരുന്നുണ്ട്. തിരുമേനിയുടെ ചുമതലയിൽ ബോംബയിൽ രണ്ടു ദിവസത്തെ കളിയിൽ പങ്കെടുക്കുവാൻ അവസരം കിട്ടി. തിരുമേനിയും അദ്ദേഹത്തിൻറെ ശിഷ്യന്മാരും അല്ലാതെ മറ്റൊരാളായിട്ട് ഞാൻ മാത്രമേയുള്ളൂ സംഘത്തിൽ.  അദ്ദേഹത്തോടൊപ്പം അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയിൻ യാത്ര ഒരിക്കലും മറക്കുവാൻ പറ്റുന്ന അനുഭവമല്ല. കഥകളി സംബന്ധമായ വിഷയങ്ങൾ, പുരാണം, നാം കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളുടെ പാത്രസ്വഭാവം, ആട്ടത്തിൻറെ   ഔചിത്യബോധം, മറ്റു കലാകാരന്മാരെ അംഗീകരിക്കുന്നതിൽ അദ്ദേഹത്തിൻറെ നിഷ്കളങ്കമായ സമീപനം എന്നിവ മനസിലായപ്പോൾ അദ്ദേഹത്തോടുള്ള ആദരവ് പതിന്മടങ്ങു വർദ്ധിച്ചു.
**************************************************************************************************************
ശ്രീ. പീതാംബരൻ ചേട്ടനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ കലാജീവിതത്തിൽ മാങ്കുളം തിരുമേനിയ്ക്കുള്ള സ്ഥാനം പൂർണ്ണമായും വ്യക്തമാക്കിയിരിക്കുന്നു. മുന്നോക്ക സമുദായാംഗങ്ങളാണ് കഥകളിയിലെ ഒട്ടുമിക്ക കലാകാരന്മാരും. കാലഘട്ടം നിലനിർത്തിയിരുന്ന പല ദുർപ്രവണതകൾ  കൊണ്ട്  ഒരു പിന്നോക്ക സമുദായാംഗം ഈ കലയിൽ ശോഭിക്കുവാൻ പല തടസ്സങ്ങളാകും ഉണ്ടാക്കുക.  ആ കാലഘട്ടത്തിലും ശ്രീ. പീതാംബരൻ ചേട്ടന് സ്നേഹാദരവ് നൽകി കഥകളി ലോകത്തിൽ അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവരുവാൻ മുൻവന്ന  ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ സന്മനസ്സിനു മുൻപിൽ  ശിരം താഴ്ത്തി വണങ്ങുകയും ചെയ്യുന്നു.
                                                                                                                             (തുടരും)

                                       
                                                                                                                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ