പേജുകള്‍‌

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (3)


 ചെന്നൈ കലാക്ഷേത്രയിൽ അവതരിപ്പിച്ച  ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവത്തിന്റെ   സമാപന ദിവസമായ 21- 09 -2015 -ന് രാവണോത്ഭവം കഥകളിയിലെ മഹാവിഷ്ണു, ഇന്ദ്രൻ,   മാലി, സുമാലി, മാല്യവാൻ, നാരദൻ എന്നിങ്ങനെ കഥാപാത്രങ്ങൾ അടങ്ങുന്ന മൂന്നു രംഗങ്ങളാണ് അവതരിപ്പിച്ചത്. മൂന്നു ചുവന്ന താടി വേഷങ്ങളുടെ അവതരണം കൊണ്ട് വളരെ ശ്രദ്ധേയമായ രംഗങ്ങളാണ്  ഇവ എന്നതാണ് രംഗങ്ങളുടെ പ്രത്യേകത.

ഗന്ധർവപുത്രിയായ വേദവതിക്ക് രാക്ഷസനായ സുകേശന് ജനിച്ച മൂന്നു പുത്രന്മാരാണ് മാലിയും, സുമാലിയും മാല്യവാനും. മൂവരും ബ്രഹ്മദേവനെ തപസ്സു ചെയത് മൂന്നു ലോകത്തെയും ജയിക്കുവാനുള്ള വരം നേടി ലോകത്തിനു ഭീഷണിയായി ലങ്കയെ  വാസസ്ഥലമാക്കി. മാല്യവാന്റെ ഭരണാധീനയിലുള്ള  ലങ്കാനഗരം   ലോക രാക്ഷസന്മാരുടെ സാമ്രാജ്ജ്യമായി മാറി.  മാല്യവാന്റെയും സഹോദരങ്ങളുടെയും ഉപദ്രവം സഹിക്കാനാവാതെ  ദേവന്മാരും താപസന്മാരും പാലാഴിയിലെത്തി  മഹാവിഷ്ണുവിനെ കണ്ട് സങ്കടമുണർത്തിച്ചു.   രാക്ഷസന്മാരെ വധിക്കാമെന്ന് അറിയിച്ച്  ദേവന്മാരെയും താപസന്മാരെയും മഹാവിഷ്ണു ആശ്വസിപ്പിച്ചു.  നാരദമുനി ലങ്കയിൽ എത്തി    മഹാവിഷ്ണുവുമായി ദേവന്മാരുടെ കൂടികാഴ്ച്ചയുടെ  വിവരം മാല്യവാനെ അറിയിച്ചു.  ഇതിന്റെ പിന്നിൽ ദേവേന്ദ്രന്റെ ചതിയുണ്ടെന്ന് മാല്യവാനെ    സൂചിപ്പിച്ച് ഒരു കലഹത്തിന് വഴിയുണ്ടാക്കി നാരദൻ മടങ്ങി.  മാല്യവാൻ സഹോദരങ്ങളോട്‌ ആലോചിച്ചശേഷം   രാക്ഷസപ്പടയുമായി ദേവപുരിയിലെത്തി ഇന്ദ്രനെ പോരിനു വിളിക്കുകയും     ഇന്ദ്രനുമായി ഘോരയുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു.  ഈ അവസരത്തിൽ ഇന്ദ്രന് സഹായിയായി മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് സുദർശന ചക്രത്താൽ മാലിയെ വധിച്ചു. മരണഭയത്താൽ മാല്യവാനും സുമാലിയും പാതാളത്തിലേക്ക് ഓടി അഭയം പ്രാപിക്കുന്നതുമാണ് കഥാഭാഗങ്ങൾ.

ദേവേന്ദ്രൻ പാലാഴിയിലെത്തി മഹാവിഷ്ണുവിനെ കണ്ട്  മാലി, സുമാലി, മാല്യവാൻ എന്നിവരുടെ ദുഷ്ക്കർമ്മങ്ങളുടെയും ലോകപീഡനങ്ങളുടെയും കഥകൾ അറിയിച്ച് സങ്കടപ്പെടുന്നതും മഹാവിഷ്ണു ദേവേന്ദ്രനെ ആശ്വസിപ്പിക്കുന്നതുമാണ് അവതരിപ്പിച്ച ആദ്യരംഗം.

മാലി, സുമാലി, മാല്യവാന്മാരുടെ തിരനോക്ക് കഴിഞ്ഞ് മാല്യവാന്റെ തന്റെടാട്ടമാണ് അവതരിപ്പിച്ചത്. തന്റെ ജനനം, ബ്രഹ്മദേവനെ  തപസ്സുചെയ്ത് പ്രീതിപ്പെടുത്തി മൂന്നു ലോകത്തിലുള്ള ആരെയും ജയിക്കുവാനുള്ള വരം നേടി.  ഈ ത്രിലോകത്തിൽ തന്നെ ജയിക്കുവാൻ കഴിവുള്ളവരായി ആരും ഇല്ല. ദക്ഷിണ സമുദ്രത്തിലുള്ള ലങ്കയിൽ സ്വർഗ്ഗതുല്ല്യമായ  ഒരു നഗരം നിർമ്മിച്ച്‌ ലോകത്തിലുള്ള എല്ലാ രക്ഷസവംശജരെയും കൂട്ടി താമസമുറപ്പിക്കുകയും ചെയ്തതാണ്  ആട്ടത്തിന്റെ ചുരുക്കം. തുടർന്ന് ഒരു തേജസ്സ് കണ്ട് നാരദമുനിയുടെ വരവാണ് എന്ന് മാല്യവാൻ മനസിലാക്കി സ്വീകരിക്കുവാൻ തയ്യാറാവുന്നു.

അടുത്ത രംഗത്തിൽ ലങ്കയിലെത്തുന്ന നാരദനെ മാല്യവാൻ ഭക്തിപൂർവ്വം സ്വീകരിച്ചിരുത്തി. ലോകവിശേഷങ്ങൾ    ചോദിച്ചറിയുന്ന മാല്യവാൻ തന്റെ ഭുജബലത്തിൽ അഹങ്കരിക്കുകയും ദേവന്മാർ തന്നോട് യുദ്ധത്തിനു വരുന്നില്ലെന്നും അറിയിക്കുന്നു. ദേവേന്ദ്രൻ  വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട്‌ നിങ്ങളെപറ്റി  പരാതിപ്പെടുകയും അദ്ദേഹം കോപിഷ്ടനാവുകയും ചെയ്തു എന്ന് അറിയിക്കുന്നു.  ഇന്ദ്രനുമായി ഞാൻ പോരിനൊരുങ്ങിയാൽ അവൻ ഭയന്ന് ഓടിപ്പോവുകയേയുള്ളൂ. വൈകുണ്ഠപതിയോട് പൊരുതേണ്ടി വന്നാലും തനിക്ക്  ഒരു വിഷമവും   ഇല്ലെന്ന് മാല്യവാൻ നാരദനെ അറിയിക്കുന്നു.    ഒരു കലഹം  സൃഷ്ടിക്കുവാനുള്ളതെല്ലാം ചെയ്തു തീർത്ത സംതൃപ്തിയോടെ മടങ്ങുവാൻ തയ്യാറാവുന്ന നാരദനോട് തന്നെ അനുഗ്രഹിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് മാല്യവാൻ നാരദനെ വണങ്ങി. നാരദൻ മാല്യവാനെ ശപിക്കുകയാണ് എന്ന് മനസിലാക്കിയ  മാല്യവാൻ തന്റെ സഹോദരങ്ങളെ വരുത്തി നാരദൻ തന്നെ    ശപിക്കുകയാണോ  അനുഗ്രഹിക്കുകയാണോ എന്ന് ശ്രദ്ധിക്കുവാൻ ആജ്ഞാപിച്ചു. മാല്യവാൻ വീണ്ടും നാരദനെ വണങ്ങി. നാരദൻ മാല്യവാനെ അനുഗ്രഹിച്ചശേഷം   ഓടി മറഞ്ഞു . നാരദനിൽ നിന്നും അറിഞ്ഞ വിവരങ്ങൾ സഹോദരന്മാരെ മാല്യവാൻ അറിയിച്ചു. ഇന്ദ്രനെ യുദ്ധത്താൽ  നേരിടുക എന്നുള്ള രാക്ഷസന്മാരുടെ തീരുമാനപ്രകാരം പടയൊരുക്കി ദേവലോകത്തേക്ക്  യാത്രയായി.
മാല്യവാനും സഹോദരന്മാരും രാക്ഷസപ്പടയും  ദേവലോകത്തെത്തി. മാല്യവാൻ   ഇന്ദ്രനെ പോരിനു വിളിക്കുകയും ഇന്ദ്രനുമായി യുദ്ധം ചെയ്യുകയും  മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് മാലിയെ വധിക്കുകയും മാല്യവാനും സുമാലിയും ഓടി മറയുന്നതുമാണ് അവതരിപ്പിച്ച അവസാനരംഗം.


                                                                                    മഹാവിഷ്ണു

                                                                    മഹാവിഷ്ണുവും ദേവേന്ദ്രനും  

                                                                    മാലി , മാല്യവാൻ, സുമാലി

                                                                      മാല്യവാൻ, മാലി, സുമാലി   

                                                                   മാലി , മാല്യവാൻ, സുമാലി

                                                                               മാല്യവാനും  ഇന്ദ്രനും

                                                                              മാല്യവാനും  ഇന്ദ്രനും 

                                                        മഹാവിഷ്ണു, മാലി, സുമാലി, മാല്യവാൻ   


കഥയിലെ നായകനാനായ മാല്യവാനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അവർകളായിരുന്നു. ചുവന്നതാടി  വേഷങ്ങളുടെ അവതരണത്തിൽ ശ്രീ. രാമചന്ദ്രൻ ഉണ്ണിത്താന്റെ കഴിവും മിഴിവും മാല്യവാന്റെ അവതരണത്തിൽ തിളങ്ങി നിന്നിരുന്നു.  മാല്യവാന്റെ  പോരിനുവിളി  കേട്ട്  ഏറ്റുമുട്ടുവാനെത്തുന്ന ഇന്ദ്രനെ മാല്യവാൻ ആക്ഷേപിക്കുന്നതു വളരെ രസകരമായിരുന്നു . (ഗൗതമമുനിയെ തെറ്റിധരിപ്പിച്ച് ആശ്രമത്തിൽ നിന്നകറ്റി അഹല്യയെ പ്രാപിക്കുവാൻ ഇന്ദ്രൻ  ശ്രമിച്ച കാരണത്താൽ     ഗൗതമമുനിയുടെ ശാപത്തിന് ഇരയായി  ഇന്ദ്രന് സഹസ്രലിംഗം  സംഭവിച്ചതുമാണ്   ആക്ഷേപഹാസ്യമായി അവതരിപ്പിച്ചത്.)   

   ശ്രീ. സദനം വിഷ്ണുപ്രസാദ് മാലിയെയും ശ്രീ. കലാമണ്ഡലം ആര്യജിത് സുമാലിയെയും ശ്രീ. കലാമണ്ഡലം വിപിൻ മഹാവിഷ്ണുവിനെയും    ശ്രീ.  കലാമണ്ഡലം സൂരജ് ഇന്ദ്രനെയും ശ്രീ. സദനം കൃഷ്ണദാസ് നാരദനെയും അവതരിപ്പിച്ച് കഥകളി വിജയിപ്പിച്ചു. ശ്രീ. നെടുംപള്ളി രാംമോഹൻ, കലാമണ്ഡലം ശ്രീരാഗ് വർമ്മ    എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ് ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ  എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാനിലയം മനോജ്‌ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.


ശ്രീ. കലാമണ്ഡലം ബാലൻ, ശ്രീ. സദനം ശ്രീനിവാസൻ എന്നിവർ ചുട്ടിയും  ശ്രീ. സദനം ശങ്കരനാരായണൻ, ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ.സദനം വിവേക്, ശ്രീ.കലാചേതന   രാജൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച്‌ കളിയുടെ വിജയത്തിന്റെ പങ്കാളികളായി.

4 അഭിപ്രായങ്ങൾ: