പേജുകള്‍‌

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

"വാഴേങ്കട ശൈലിയുടെ കരുത്തനായ പ്രതിനിധി"


ശ്രീ. എൻ. രാംദാസ്സ് അവർകൾ     എഴുതി 1986 - ജൂലൈയിൽ   നൃത്യകലാരംഗം   മാഗസിനിൽ  പ്രസിദ്ധീകരിച്ച   ലേഖനം.

                                                      ശ്രീ. എൻ. രാംദാസ്സ്  അവർകൾ

 മീനച്ചൂട് അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന 1985 - ലെ ഒരു രാത്രി (കൃത്യമായി പറഞ്ഞാൽ എപ്രിൽ -2). ഓർമ്മയിൽ ഇന്നും ഒരു ഉൾപ്പുളകത്തോടെ പച്ച പിടിച്ചു നിൽക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവമാണ്. കഥകളി കാണുവാനായി തെരഞ്ഞെടുത്ത ദിവസങ്ങളിൽ ആ ദിവസവും ഉൾപ്പെടുന്നു. നാടകശാലയിലെ സാമാന്യം നിറഞ്ഞ സദസ്സിനു മുന്നിൽ പ്രഗത്ഭ ഗായകനായ കലാമണ്ഡലം ഗംഗാധരനും ശിഷ്യൻ ഹരിദാസും മേളവിദഗ്ദരായ ചന്ദ്രമന്നാടിയാരും സദനം ശ്രീധരനും ചേർന്ന് അവതരിപ്പിച്ച മേളപ്പദം കൊട്ടിക്കലാശിച്ചു. ജ്വലിക്കുന്ന കളിവിളക്കിനോടു ചേർന്നു തന്നെ ഞങ്ങൾ ഇരിക്കുന്നു. ഗംഗാധരനും ഹരിദാസും ചേർന്ന് ശ്രുതി മധുരമായി കാംബോജിയിൽ ആലപിച്ചു. " മാർഗ്ഗേ തത്ര നഖം പചോഷ്മള രജ:പുഞ്ജേ..." 

തിരശ്ശീല മാറിയപ്പോൾ സാക്ഷാൽ ധർമ്മപുത്രർ മുന്നിൽ നിൽക്കുന്നു. നഖം പൊള്ളിക്കുന്ന ചൂട്. നെറ്റിയിൽ തീ കോരിയിടുന്നതു പോലുള്ള വെയിൽ, കാന്തരവാസമാകുന്ന ദുർവ്വിധി ലഭിച്ചതിലുള്ള ദു:ഖം, - അതെല്ലാം അവിടെ കാണാമായിരുന്നു. തുടർന്നു മൂന്നു മണിക്കൂർ സമയം കഥകളിയുടെ അഭൌമസൌന്ദര്യവും, കല്ലുവഴിച്ചിട്ടയുടെ ഭംഗിയും, കോട്ടയം കഥകളുടെ ലാവണ്യവും ദർശിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നുപോയി. ഒരു നിമിഷം പോലും 'കിർമ്മീരവധ'ത്തിലെ ധർമ്മപുത്രരുടെ നില മറക്കാതെ, കാണികളെ പിടിച്ചിരുത്തിയത് കലാമണ്ഡലം വാസുപ്പിഷാരടി ആയിരുന്നു.

                                                    ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

കഴിഞ്ഞ തലമുറയിലെ കഥകളി നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ശ്രീ. വാഴേങ്കട കുഞ്ചുനായർ. തന്റെ ഗുരുനാഥനെ കുറിച്ചു പറയുമ്പോൾ വാസുപ്പിഷാരടി വാചാലനാവുന്നു. താൻ കെട്ടുന്ന അമാനുഷ കഥാപാത്രങ്ങളെ മനസ്സിലാക്കി പാത്രസ്വഭാവത്തിനു കോട്ടം വരാതെ അവയെ അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.  അഭ്യാസ പാടവത്തിലും, ആഹാര്യ സൌന്ദര്യത്തിലും അഭിനയ നൈപുണ്യത്തിലും കുഞ്ചുനായരേക്കാൾ മികച്ച നടന്മാർ ഉണ്ടായിരുന്നിരിക്കാം. എന്നാൽ പാത്രസ്വഭാവം പൂർണ്ണമായി ഉൾക്കൊള്ളുന്നവർ അദ്ദേഹത്തെപ്പോലെ അധികം പേർ ഉണ്ടായിരുന്നില്ല. ഉണ്ണായിവാര്യരുടെ നളനെ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞ കുഞ്ചുനായരുടെ ഏറ്റവും മികച്ച വേഷങ്ങൾ നളബാഹുകന്മാർ തന്നെയായിരുന്നു - പ്രത്യേകിച്ച്   മൂന്നും നാലും ദിവസങ്ങളിലെ ബാഹുകൻ. തന്റെ സ്വത്വം മറച്ച്, മറ്റൊരു വേഷത്തിൽ രംഗത്തു പ്രവർത്തിക്കുന്ന (നാട്യശാസ്ത്രത്തിൽ  അവഹിത്ഥം എന്ന് പറയുന്നു) ബാഹുകനെ പോലെയുള്ള കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിക്കുവാൻ പ്രത്യേക സിദ്ധികൾ ഇല്ലാതെ സാധിക്കുകയില്ല. അതായിരുന്നു കുഞ്ചുനായരുടെ പ്രത്യേകതയും. കാണികൾക്കു വേണ്ടി ഒരിക്കലും അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ നിലവാരം താഴ്ത്തിയിരുന്നില്ല. ഔചിത്യപൂർവ്വവും മിതമായ മനോധർമ്മപ്രകടനങ്ങൾ അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു.

                           ബാഹുകൻ: ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

                           ബാഹുകൻ: ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

കുഞ്ചുനായരുടെ കീഴിൽ അഭ്യസിച്ച വാസുപ്പിഷാരടിക്കും ഈ ഗുണങ്ങൾ ലഭിച്ചില്ലെങ്കിൽ അത്ഭുതപ്പെടാനില്ല. കഥകളിയിലെ ശക്തമായ "വാഴേങ്കട ശൈലി"യുടെ കരുത്തനായ പ്രതിനിധിയായി വാസു നിലകൊള്ളുന്നു. കുഞ്ചുനായരുടെ മറ്റു ശിഷ്യന്മാരായ കോട്ടക്കൽ ശിവരാമനും, നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും തങ്ങൾ കെട്ടുന്ന വേഷങ്ങളിൽ കനിഷ്ഠികാധിഷ്ഠിതരാണ്. വാസു ആകട്ടെ ഗുരുനാഥൻ അനശ്വരങ്ങളാക്കിയ പച്ച, കത്തി, മിനുക്ക്‌ വേഷങ്ങളിലൂടെ ഗുരുനാഥനെ അനശ്വരനാക്കുന്നു.

പാലക്കാട് ജില്ലയിൽ കോങ്ങാട് തൃക്കോവിൽ പിഷാരത്ത് രാഘവപ്പിഷാരടിയുടെയും ലക്ഷ്മിക്കുട്ടിപ്പിഷാരസ്യാരുടെയും രണ്ടാമത്തെ പുത്രനായി നാൽപ്പതു വർഷം മുൻപ് വാസു ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ ഒറ്റപ്പാലത്ത് കലാമണ്ഡലം ബാലകൃഷ്ണൻ നായരുടെയും കുമാരൻ നായരുടെയും കളരിയിൽ കച്ചകെട്ടി അഭ്യാസം തുടങ്ങിയ വാസു  ഒരു വർഷത്തിനു ശേഷം കോട്ടക്കൽ P.S.V. നാട്യസംഘത്തിൽ എത്തിച്ചേർന്നു. അന്നു മുതൽ വാഴേങ്കട കുഞ്ചുനായർ ആയിരുന്നു വാസുവിന്റെ മുഖ്യ ഗുരുനാഥൻ. കോട്ടക്കലിൽ മൂന്നു വർഷത്തെ കഥകളി  അഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും ഗുരുനാഥനായ വാഴേങ്കട കുഞ്ചുനായർ  കലാമണ്ഡലത്തിലേക്ക് മാറി. ഒരു വർഷം കഴിയും മുൻപേ വാസുവും കലാമണ്ഡലത്തിൽ എത്തി. അതിനിടെ ശാരീരികമായ ചില പ്രശ്നങ്ങളാൽ അഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു. കലാമണ്ഡലത്തിൽ ചേരുന്നതിനു മുൻപ് കുറച്ചു കാലം ഗുരു കുഞ്ചുക്കുറുപ്പിന്റെ കൂടെ താമസിക്കുവാനും ആ മഹാ നടന്റെ ജീവിതാനുഭവങ്ങളും മറ്റും മനസ്സിലാക്കുവാനും  വിലയേറിയ ഉപദേശങ്ങൾ സ്വീകരിക്കാനും വാസുവിന് ഭാഗ്യം സിദ്ധിച്ചു. കലാമണ്ഡലത്തിൽ അഞ്ചു വർഷവും പിന്നീട് കേന്ദ്രഗവണ്‍മേന്റ്  സ്കോളർഷിപ്പോടുകൂടി രണ്ടു വർഷവും അഭ്യാസം തുടര്ന്നു. കുഞ്ചുനായരുടെ മകനായ വിജയനും, താടി വേഷക്കാരനായ നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരിയും,  ഈ. വാസുവും അദ്ദേഹത്തിൻറെ സഹപാഠികൾ ആയിരുന്നു. 1968 -ൽ  പഠനം പൂർത്തിയാക്കി. തുടർന്ന് താൽക്കാലികമായി പലപ്പോഴും കലാമണ്ഡലത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്  എങ്കിലും 1979 - ലാണ്  സ്ഥിരാദ്ധ്യാപകനായി അവിടെ നിയമിതനായത്. ഇപ്പോൾ കലാമണ്ഡലത്തിൽ അസ്സിസ്റ്റന്റ്  പ്രൊഫസ്സറാണ്. അതിനിടെ 1972 മുതൽ  1977 വരെയുള്ള കാലത്ത് ഗുരുവായൂർ കഥകളി ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കളരിയിൽ ആശാൻ ആയിരുന്നു. 

                                                  ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

ചുവന്നതാടിയും സ്ത്രീവേഷവും ഒഴികെ എല്ലാത്തരം വേഷവും കെട്ടാറുള്ള വാസുപിഷാരടി ഇന്ന് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന ഒരു ആദ്യാവസാന വേഷക്കാരൻ ആണ്. ഒരു പക്ഷെ അദ്ദേഹത്തിൻറെ തലമുറയിൽ ഈ വിവിധതരം വേഷങ്ങളും കെട്ടി നന്നാക്കാൻ കഴിവുള്ള ഏക നടനും 'ഷാരടി വാസു' മാത്രമാണ്.  

                                                 ശ്രീ. വാഴേങ്കട കുഞ്ചുനായർ അവർകൾ

ഗുരുനാഥന്റെ മാസ്റ്റർ പീസ് വേഷങ്ങളായ നളബാഹുകന്മാർ തന്നെയാണ് ഇദ്ദേഹത്തിന്  ഏറ്റവം കൂടുതൽ ഇഷ്ടപ്പെട്ട പചവേഷങ്ങൾ, പ്രത്യകിച്ച്  ബാഹുകൻ. നാലാം ദിവസത്തെ ബാഹുകനെ കുറിച്ച് ഒരൽപം :-  ചേർത്തലയ്ക്കടുത്ത് വാരണാട്  ദേവീക്ഷേത്രത്തിൽ, കഴിഞ്ഞ ഫെബ്രുവരി 11- ന് കലാമണ്ഡലം മേജർ ട്രൂപ്പിന്റെ കളി നടക്കുന്നു. പ്രശസ്തനായ ഗോപിയുടെ നാലാം ദിവസവും, രാമൻകുട്ടിനായരുടെ രാവണോത്ഭവവും, വാസുവിന്റെ തോരണയുദ്ധവും ആയിരുന്നു നിശ്ചയിച്ചിരുന്നത്. പ്രശസ്തരായ കലാകാരന്മാരെ ഒരുമിച്ചു കാണുവാനുള്ള ആഗ്രഹവും പേറി നിരവധി ആളുകൽ  എത്തിയിരുന്നു. ഒന്നാംകിടക്കാരായ ഉണ്ണികൃഷ്ണക്കുറുപ്പും, കൃഷ്ണൻകുട്ടിപ്പൊതുവാളും, ഗോപിയും വ്യക്തിപരമായ കാരണങ്ങളാൽ എത്താതിരുന്നത് ചിലമുഖങ്ങളിലെങ്കിലും നിരാശ പരത്തി. എന്നാൽ; വാസു പിഷാരടിയുടെ നാലാം ദിവസത്തെ ബാഹുകൻ കണ്ടു കഴിഞ്ഞപ്പോൾ മുൻധാരണകളില്ലാതെ കളി ആസ്വദിച്ചവർ പ്രഗത്ഭന്മാരുടെ അഭാവം മറന്നു.
 
നളന്റെ രൂപം മറച്ച്  ബാഹുകനായി ഭീമരാജധാനിയിൽ എത്തിച്ചേർന്ന ആ കഥാപാത്രത്തെ ഇത്രയ്ക്കടുത്തറിഞ്ഞ ഒരു വേഷം മുൻപ് ഞാൻ കണ്ടിട്ടില്ല.( കുഞ്ചുനായരുടെ വേഷം കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.) കേശിനിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത ശേഷം പെട്ടെന്ന് അവളെ യാത്രയാക്കിയിട്ട്‌  "പണ്ട് ദമയന്തീ സ്വയംവരത്തിന് എന്റെ സ്വന്തം ശരീരം ഒളിപ്പിച്ചു വെച്ച് ദേവദൂതനായി  ഇവിടെ എത്തിയ ഞാൻ ഇന്നിതാ രണ്ടാം സ്വയംവരത്തിന് വീണ്ടും സ്വന്തരൂപം മറച്ച്, മറ്റൊരു രാജാവിന്റെ സാരഥിയായി ഇവിടെ എത്തിയിരിക്കുന്നു."- എന്ന് തുടങ്ങിയ ഇളകിയാട്ടത്തിനിടയിലും തുടർന്നുള്ള പുനസ്സമാഗമ രംഗത്തിലും കഥാപാത്രത്തിന്റെ സ്വഭാവത്തിന് മങ്ങലേറ്റില്ല. നല്ല കഥകളി പ്രതീക്ഷിക്കുന്ന മുൻധാരണകളില്ലാത്ത പ്രേക്ഷകമനസ്സുകളിൽ ബാഹുകൻ പുനർജ്ജനിച്ചു. വാസു പറയുന്നു: "പുനസ്സമാഗമ രംഗത്ത് തരം താണ പ്രകടനം കാഴ്ചവെച്ചാൽ പിന്നെ നളദമയന്തിമാർ വേണ്ട. മണ്ണാനും മണ്ണാത്തിയുമാവും  ഭേദം. രണ്ടും ചാരിത്ര്യ സംശയമാണല്ലോ?"  സന്ദർഭത്തിന്  യോജിക്കാത്ത അനാവശ്യമായ ആട്ടങ്ങ്ൽ ( പല പ്രഗത്ഭന്മാരും ചെയ്യാറുള്ളതാണ് ) വാസുവിൽ നിന്നു പ്രതീക്ഷിയ്ക്കേണ്ട).

ഇതുപോലെ  തന്നെ ഉദാത്തമാണ് അദ്ദേഹത്തിന്റെ മൂന്നാം ദിവസവും. കാർക്കോടകന്റെ അടുത്തുനിന്ന് യാത്ര ആരംഭിക്കുന്ന ബാഹുകന്റെ  മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളൂ - ദമയന്തീ സമാഗമം. അതിനായി അക്ഷഹൃദയം വശമാക്കണം. ഋതുപർണ്ണനെ കാണുന്നത് അതിനുവേണ്ടിയാണ്  ("അഥധ്യായൻ ജയാം" എന്ന് ഉണ്ണായിവാര്യർ  തന്നെ പറഞ്ഞിരിക്കുന്നു). ഇവിടെയും പാത്ര സ്വഭാവത്തിന് നിരക്കാത്ത വിസ്തരിച്ചുള്ള ആട്ടങ്ങളും സഹനടന്മാരെ കളിയാക്കുന്ന 'വീരക്രുത്യങ്ങളും' ഒന്നും കാണാനായി വാസുവിന്റെ ബാഹുകന്റെ മുന്നിലേക്ക്‌ പോകേണ്ടതില്ല. ഒന്ന്, രണ്ട്, മൂന്ന്  ദിവസങ്ങളിലെ നളനും, രണ്ടാം ദിവസത്തെ പുഷ്കരനും, സുദേവനും വാസുവിനെ വിശ്വസിച്ചേൽപ്പിക്കാവുന്ന ഉണ്ണായിയുടെ കഥാപാത്രങ്ങളാണ്. 
 

1 അഭിപ്രായം: