പേജുകള്‍‌

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഗുരുസ്മരണാദിനം (2012)


ചെന്നൈ ബസന്റ് നഗറില്‍  ( നമ്പര്‍ -1, എലിയാട്സ് ബീച്ച് ) 14-10 -2012 -നു വൈകിട്ട് അഞ്ചര മണിയ്ക്ക് 'കലാസാഗര്‍'  സംഘടനയുടെ നേതൃത്വത്തില്‍ പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്റെ സ്മരണാദിനം ആചരിച്ചു.
വൈകിട്ട് അഞ്ചര മുതല്‍ ശ്രീ. ധനഞ്ജയന്‍, ശ്രീമതി. ശാന്താ ധനഞ്ജയന്‍ എന്നിവരുടെ ശിഷ്യരുടെ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു
  •  
                               നൃത്ത പരിപാടികള്‍

ആറുമണിക്ക് ആരംഭിച്ച ഗുരുവന്ദനം പരിപാടിയില്‍  ശ്രീ.പി.എന്‍.ശ്രീകുമാര്‍ അവര്‍കള്‍ സദസ്യരെയും  വിശിഷ്ട അതിഥികളെയും സ്വാഗതം ചെയ്തു.  മുഖ്യ അതിഥി ഡോക്ടര്‍. വൈജയന്തിമാലാ ബാലി നിലവിളക്ക് തെളിച്ച് ഉത്ഘാടനം ചെയ്തു. പ്രസിദ്ധ വയലിന്‍ വിദ്വാന്‍  T.N. കൃഷ്ണന്‍,  ശ്രീ.ശാന്താ ധനഞ്ജയന്‍, ശ്രീമതി. ധനഞ്ജയന്‍, ഡോക്ടര്‍.വൈജയന്തിമാലാ ബാലി, എന്നിവരെയും   പ്രശസ്തനായ  എഴുത്തുകാരന്‍, നാടകകൃത്ത്,  എന്നീ നിലയിലും ശ്രീ. രാജാ രവിവര്‍മ്മയുടെ കൊച്ചുമകന്‍ എന്ന നിലയിലും അറിയപ്പെടുന്ന ശ്രീ.ശ്രീകുമാര്‍ വര്‍മ്മ, പ്രശസ്ത തൊഴിലുടമ  ശ്രീ. നല്ലികുപ്പുസ്വാമി എന്നിവര്‍  അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തുകയും  പിന്നീട് കലാസാഗര്‍ അവരെയെല്ലാം  ആദരിക്കുകയും ചെയ്തു. ഡോക്ടര്‍. കെ.എസ്സ്. മോഹന്‍ദാസ്‌ അവര്‍കള്‍ വിശിഷ്ട അതിഥികള്‍ക്കും, ഗുരുസ്മരണയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും  നന്ദി പ്രകടിപ്പിച്ചു. 


ശ്രീ. ശ്രീകുമാര്‍ വര്‍മ്മ , ശ്രീമതി. വൈജയന്തീമാലാ ബാലി, ശ്രീ. നല്ലി കുപ്പുസ്വാമി,
ശ്രീ.T.N .കൃഷ്ണന്‍, ശ്രീ. ധനഞ്ജയന്‍ , ശ്രീമതി. ശാന്താ ധനഞ്ജയന്‍ 
                                                                   

രാത്രി എട്ടുമണിക്ക് ബാലിവധം കഥകളി അവതരിപ്പിച്ചു. സുഗ്രീവന്റെ തിരനോക്കോടെയാണ്  രംഗം ആരംഭിച്ചത്. തന്റെ ആഗ്രഹപ്രകാരം ദുന്ദുഭിയുടെ അസ്ഥികൂടം രാമന്‍ തന്റെ കാലിന്റെ പെരുവിരല്‍  കൊണ്ട്‌ പൊക്കി എറിഞ്ഞു. എന്നാലും ബാലിയെ വധിച്ചു തന്റെ ദുഖത്തെ ശമിപ്പിക്കുവാന്‍ രാമന് സാധിക്കുമോ എന്നുള്ള സംശയ ചിന്തയും തനിക്കു നേരിട്ട ദുഖകരമായ അവസ്ഥയെയുമാണ് രംഗത്ത് സുഗ്രീവന്‍ അവതരിപ്പിച്ചത്. 



                                                                    സുഗ്രീവന്‍


                                                             ശ്രീരാമനും സുഗ്രീവനും 

ബാലി തന്റെ കയ്യൂക്കു ശമിപ്പിക്കുന്ന ഏഴു വൃക്ഷങ്ങളില്‍  ഒന്നിനെ മുറിക്കണം എന്ന് സുഗ്രീവന്‍ ശ്രീരാമനോട് അപേക്ഷിക്കുന്നതു  മുതലാണ്‌   രണ്ടാം രംഗം തുടങ്ങിയത്. അതിനു സമ്മതിച്ച  ശ്രീരാമന്‍ തന്റെ ഒരേയൊരു  അസ്ത്രപ്രയോഗം കൊണ്ട്  ഏഴു വൃക്ഷങ്ങളെയും മുറിച്ചു വീഴ്ത്തുന്നത് കണ്ട് അത്ഭുതപ്പെട്ട  സുഗ്രീവന് രാമനില്‍ വിശ്വാസം ഉണ്ടാകുന്നു. സുഗ്രീവന്‍ രാമനെ നമസ്കരിച്ചു. ബാലിയെ പോരിനു വിളിച്ചു ധൈര്യമായി നേരിടുക എന്നും  ഞാന്‍ സഹായിക്കാമെന്നും  ശ്രീരാമന്‍ സുഗ്രീവനോടു  നിര്‍ദ്ദേശിക്കുന്നു.  ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞു ക്ഷീണിതരായപ്പോള്‍ ഇന്ദ്രന്‍ ബാലിയെ വിളിച്ചു പാലാഴി കടയുവാന്‍ ആവശ്യപ്പെട്ടു. ബാലി ഒറ്റയ്ക്ക് പാലാഴി കടഞ്ഞു. സന്തോഷവാനായ ഇന്ദ്രന്‍ ബാലിയെ അഭിനന്ദിച്ചുകൊണ്ട്  "നിന്നെ നേരിട്ട് യുദ്ധം ചെയ്യുന്ന ശത്രുവിന്റെ പകുതി ബലം നിനക്ക് വന്നുചേരും എന്ന് അനുഗ്രഹിച്ചിട്ടുണ്ട് " എന്നും കാഴ്ചയില്‍ ഞാനും ബാലിയും ഒരേ രൂപസാദൃശ്യം ഉള്ളതിനാല്‍ അപദ്ധത്തില്‍ ബാലിയുടെ നേര്‍ക്ക്‌ അയയ്ക്കുന്ന അങ്ങയുടെ അമ്പേറ്റു തനിക്കു മരണം സംഭവിച്ചേക്കുമോ  എന്ന ഭീതി തനിക്കുണ്ടെന്നും സുഗ്രീവന്‍ രാമനെ അറിയിക്കുന്നു. ഞാന്‍ നല്‍കുന്ന  ഹാരം അണിഞ്ഞു കൊണ്ട് ബാലിയെ നേരിടൂ, ഞാന്‍ മറഞ്ഞിരുന്നു കൊണ്ട് ബാലിയെ വധിച്ചു കൊള്ളാം എന്ന് സുഗ്രീവന്, ശ്രീരാമന്‍ ഉറപ്പു നല്‍കുന്നു. രാമന്‍ നല്‍കിയ മാലയും  അണിഞ്ഞുകൊണ്ട്  സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു. 


                                                          ബാലിയുടെ തിരനോക്ക് 

 ബാലിയുടെ തിരനോക്കോടെ മൂന്നാം രംഗം ആരംഭിച്ചു. തന്നെ ആരോ പോരിനു വിളിക്കുന്നതു കേട്ട് ക്രുദ്ധനായ ബാലി  മരങ്ങളുടെ ഇടയിലൂടെ വീക്ഷിച്ചു. സുഗ്രീവന്‍ തൊഴുതുകൊണ്ട്  സാവധാനം  ബാലിയുടെ സമീപമെത്തി ബാലിയുടെ പാദത്തില്‍ തൊട്ടു വന്ദിച്ചശേഷം പിന്തിരിഞ്ഞോടി ദൂരെ നിലയുറച്ചു. എന്നെ യുദ്ധത്തിനു വിളിച്ചത് നീയാണോ എന്നും, യുദ്ധത്തിനു വിളിച്ചിട്ട് ഭയന്ന് ഓടുന്നത് എന്തിനാണ് എന്നും ബാലി സുഗ്രീവനോട് ചോദിച്ചു. 
അങ്ങ് എന്നെ തെറ്റി ധരിച്ചിരിക്കുകയാണ്.  അങ്ങയുടെ മുഖം കാണുമ്പോള്‍ എനിക്കു  ഭയമാണ് എന്ന് സുഗ്രീവന്‍ മറുപടി പറഞ്ഞപ്പോള്‍ "നീ ഭയപ്പെടേണ്ട, അടുത്തുവാ" എന്ന് ബാലി സുഗ്രീവനെ വിളിച്ചു. സുഗ്രീവന്‍ ഭയത്തോടെ പതുക്കെ ബാലിയെ സമീപിച്ചു കൊണ്ട് കാലില്‍ തൊട്ടു വന്ദിച്ചു. 

 ബാലി സുഗ്രീവന്റെ കൈവെള്ളയില്‍ പിടിച്ചു തടവിക്കൊണ്ട്  "നിനക്ക് ഞാന്‍ ഈ കയ്യില്‍ ചോറ് ഉരുട്ടിവെച്ചു തന്നിട്ടില്ലേ"  എന്ന് ചോദിച്ചു. സുഗ്രീവന്‍ ചേട്ടന്‍ തന്നിട്ടുള്ള ആഹാരം ഭുജിച്ചത് സ്മരിച്ചു. ഞാന്‍ നല്‍കിയ ആഹാരം സ്വീകരിച്ച ഈ കൈകൊണ്ടു തന്നെയല്ലേ ഒരു പാമ്പിനെ പോലെ നീ എന്നെ ചതിച്ചത് എന്ന് ചോദിച്ചുകൊണ്ട് ബാലി, സുഗ്രീവന്റെ കൈ പിടിച്ചു ഒടിക്കുവാന്‍ ശ്രമിച്ചു. സുഗ്രീവന്‍ ഒരുതരത്തില്‍ ബാലിയുടെ പിടിയില്‍ നിന്നും രക്ഷപെട്ടു. 

ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞു ക്ഷീണിച്ചപ്പോള്‍ എന്റെ പിതാവിന്റെ ആഞ്ജയനുസരിച്ച് ഞാന്‍ ഒറ്റയ്ക്ക് പാലാഴി കടയുകയും സംപ്രീതനായ  പിതാവ് എന്നെ നേരിടുന്ന ശത്രുവിന്റെ പകുതി ബലം എനിക്ക് വന്നുചേരും എന്ന് വരം നല്‍കിയതും   പണ്ട് ലോകപരാക്രമിയായ ദശമുഖന്‍ എന്റെ വാലില്‍ കുടുങ്ങി കിടന്നു ദീനരോദനം ചെയ്തതും അറിവുള്ള നിനക്ക്    എന്നെ നേരിടുവാനുള്ള ധൈര്യം എങ്ങിനെ ഉണ്ടായി എന്നും ചോദിച്ചു.

എനിക്ക് ഒട്ടും തന്നെ ധൈര്യമില്ല എന്നു പറയുന്ന സുഗ്രീവനോട് രണ്ടു സന്യാസിമാര്‍ വനത്തില്‍ എത്തിയതും നീ അവരുമായി സഖ്യം ഉണ്ടാക്കിയതും ചാരന്മാര്‍ മൂലം ഞാന്‍  അറിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു .


                                                        ബാലിയും സുഗ്രീവനും 

സുഗ്രീവന്‍ വീണ്ടും  ബാലിയുടെ സമീപമെത്തി കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി പുറകെ ഓടി. പര്‍വതത്തിനു  മറഞ്ഞിരിക്കുന്ന സുഗ്രീവനെ മറഞ്ഞിരുന്നു കൊണ്ട് ബാലി വീക്ഷിക്കുന്നു. ബാലി പര്‍വ്വതത്തിന്റെ മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിച്ചു കൊണ്ട് വീണ്ടും സംവാദത്തില്‍ ഏര്‍പ്പെടുന്നു. എന്റെ തെറ്റുകള്‍ എല്ലാം ക്ഷമിച്ച് എനിക്ക് യുവരാജ പദവി നല്‍കണമെന്ന്  സുഗ്രീവന്‍ ബാലിയോട് അപേക്ഷിക്കുന്നു. 

ഞാന്‍ പണ്ട്  മായാവി എന്ന അസുരനുമായി ഗുഹയില്‍ യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും ചെയ്ത് രാജ്യമേറ്റേടുത്തില്ലെ?  അങ്ങിനെയുള്ള നിന്നെ ഞാന്‍ ഇന്ന് നശിപ്പിക്കുന്നുണ്ട് എന്ന് ബാലി പറഞ്ഞപ്പോള്‍ അരുതേ! എന്നപേക്ഷിച്ചു കൊണ്ട് സുഗ്രീവന്‍ ബാലിയെ കുമ്പിടുന്നു. ബാലി തന്റെ   ഇടതു  കാല്‍കൊണ്ട് സുഗ്രീന്റെ തലയില്‍ ശക്തിയായി ചവിട്ടി. സുഗ്രീവന്‍ താഴെ വീണു.

ക്രുദ്ധനായ സുഗ്രീവന്‍ എഴുന്നേറ്റ് ബാലിയുടെ നേരേചെന്ന് ബാലിയെ നിന്ദിച്ചു കൊണ്ട് പോരിനു വിളിച്ചു. വാനരചേഷ്ടകള്‍ നിറഞ്ഞ യുദ്ധത്തിനിടയില്‍ സുഗ്രീവന്‍ മുന്നിലും  ബാലി പിന്നിലുമായി ഓടി. മറഞ്ഞിരുന്ന  രാമന്‍ ബാലിയുടെ നേര്‍ക്ക്‌ അമ്പയച്ചു. നെഞ്ചില്‍ തറച്ച അമ്പുമായി വീണ ബാലിയുടെ വിലാപം കേട്ട് താരയും അംഗദനും എത്തി ബാലിയുടെ സമീപമിരുന്നു വിലപിച്ചു. 

രാഘവാ, രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ സാധിക്കാതെ  ഒളിഞ്ഞുനിന്ന് ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമല്ല, തോലുകൊണ്ടും ഉപയോഗമില്ല.     വനത്തില്‍ കഴിയുന്ന  ഞാന്‍    അങ്ങയുടെ രാജ്യത്ത് ഒരപരാധവും ചെയ്തിട്ടുള്ളവനല്ല എന്നുള്ള ബാലിയുടെ വിലാപത്തിന് മറുപടിയായി " വാനരശ്രേഷ്ടാ!  ദു:ഖിക്കേണ്ട. അയോദ്ധ്യയുടെ  രാജാവായ  ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം നശിപ്പിച്ച്  ധമ്മത്തെ പരിപാലിക്കുന്നതിനാണ്  അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രനും സഹോദരനും   തുല്യരാണ്. ആ നിലയ്ക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ച കുറ്റത്തിനാണ്    വധിക്കുന്നതെന്ന് അറിയിച്ചു.

 "സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ് കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവോ" എന്നു താര ബാലിയോട്  ചോദിക്കുകയും  പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ എന്നും എന്റെ ഭര്‍ത്താവിനൊപ്പം  എന്നെയും  അയച്ചാലും എന്ന് ശ്രീരാമനോട് അപേക്ഷിക്കുകയും ചെയ്തു.  അമ്പും വില്ലുമെന്തി നില്‍ക്കുന്ന ശ്രീരാമനിലെ വിഷ്ണു ചൈതന്യം ദര്‍ശിച്ചു ഭക്തിയോടെ തൊഴുതു കൊണ്ട്  മരണപ്പെടുവാന്‍  താന്‍ അര്‍ഹനാണ് എന്നും  നിരാധാരരായ  അംഗദനും താരയ്ക്കും അങ്ങയുടെ കാരുണ്യം ഉണ്ടാകണം എന്ന്  ബാലി അപേക്ഷിച്ചു.

ബാലി തന്റെ പിതാവ്  അണിയിച്ച   സുവര്‍ണ്ണഹാരം സ്വന്തം  കഴുത്തില്‍ നിന്നും ഊരിയെടുത്ത്   സുഗ്രീവനെ അണിയിച്ച്  അനുഗ്രഹിച്ചു. 
അല്ലയോ കരുണാനിധിയായ രാമാ ഒരു  വാക്ക് ഉച്ചരിക്കാന്‍ പോലും  കഴിയാതെയായ എനിക്ക് മുക്തി തരേണമേ  എന്ന് അപേക്ഷിച്ചു . ശ്രീരാമന്‍ ഒരു കാല്‍ ബാലിയുടെ ശരീരത്തു  ചവിട്ടിക്കൊണ്ട്‌ അസ്ത്രം ഊരിയെടുത്തു. മരണ വേദനകൊണ്ട ബാലി രാമനോട് കുടിക്കുവാന്‍ ജലം ആവശ്യപ്പെട്ടു. ശ്രീരാമന്‍ ഭൂമിയിലേക്ക്‌ അമ്പ്‌ തൊടുത്തപ്പോള്‍ ഭൂമിയില്‍ നിന്നും ജലധാര ബാലിയുടെ വായിലേക്ക് ചെന്നെത്തി. വിഷ്ണുചൈതന്യം  നിറഞ്ഞു നിന്നനുഗ്രഹിക്കുന്ന രാമരൂപം കണ്ടു കൊണ്ട് ബാലി ജീവന്‍ മുക്തി നേടുന്നതോടെ ബാലിവധം കഥകളി അവസാനിച്ചു. 

 ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്‍ രൂപകല്‍പ്പന ചെയ്ത  ചുട്ടി സമ്പ്രദായം  തന്നെയാണ് ബാലിയുടെയും സുഗ്രീവന്റെയും വേഷത്തിന് സ്വീകരിച്ചത്. ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ബാലിയായും ശ്രീ. കലാമണ്ഡലം ഹരി. ആര്‍.നായര്‍ സുഗ്രീവനായും രംഗത്തെത്തി വിജയിപ്പിച്ചു. ശ്രീരാമനായി അരങ്ങു വിജയിപ്പിച്ചത് ശ്രീ. സദനം കൃഷ്ണദാസായിരുന്നു. താര, അംഗദന്‍  എന്നീ വേഷങ്ങള്‍ കലാമണ്ഡലത്തിലെ രണ്ടു യുവ കലാകാരന്മാര്‍  കൈകാര്യം ചെയ്തു. ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി, ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണന്‍  എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം വിജയകൃഷ്ണന്‍, ശ്രീ. കൃഷ്ണ പ്രവീണ്‍  എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം അനീഷ്‌  മദ്ദളവും കൈകാര്യം ചെയ്തു വിജയിപ്പിച്ചു. 

                                                         ബാലിവധം (തരാവിലാപം)  
ശ്രീ. കലാമണ്ഡലം ശിവരാമന്‍, ശ്രീ. വൈശാഖ്  എന്നിവര്‍ ചുട്ടി കൈകാര്യം ചെയ്തു . ശ്രീ. കുട്ടന്‍, ശ്രീ. മോഹനന്‍, ശ്രീ. നാരായണന്‍ എന്നിവര്‍  അണിയറയും അരങ്ങും വിജയിപ്പിക്കുന്നതില്‍  പ്രധാന പങ്കു വഹിച്ചു. 

*********************************************************************************
അണിയറ വിശേഷങ്ങള്‍
  
14-10-2012- ന്  കലാകാരന്മാര്‍ എല്ലാവരും എത്തിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനുമായി വളരെ അധികം സംസാരിക്കുവാന്‍ സമയം ലഭിച്ചു. കലാമണ്ഡലത്തിലെ അഭ്യാസം കഴിഞ്ഞു ദക്ഷിണ കേരളത്തിലെ അരങ്ങുകളിലേക്ക് പ്രവേശിച്ച കാലഘട്ടം അദ്ദേഹം പങ്കുവെച്ചു. മങ്കൊമ്പ് ആശാന്‍, ചെന്നിത്തല ആശാന്‍, ചിറക്കര മാധവന്‍കുട്ടി എന്നിവരുമായി ബന്ധപ്പെട്ട വളരെ രസകരമായ കഥകളാണ് അദ്ദേഹം പങ്കു വെച്ചത്. 
ദക്ഷിണ കേരളത്തില്‍ പ്രചാരമുള്ള  ഹരിശ്ചന്ദ്രചരിതം   കഥയിലെ  വിശ്വാമിത്രന്റെ വേഷം ചെയ്യാന്‍ ശ്രീ. ഉണ്ണിത്താന്  അവസരം ലഭിച്ചിട്ടുള്ള  സന്ദര്‍ഭങ്ങളില്‍ മങ്കൊമ്പ് ആശാന്റെ വസിഷ്ഠനെ നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു.
 ചെന്നിത്തല ആശാന്റെ വേഷങ്ങള്‍, അരങ്ങിലെയും അണിയറയിലെയും രസകരമായ കഥകള്‍ പറഞ്ഞു തീര്‍ക്കണമെങ്കില്‍ തീരെ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും വേണം എന്നാണ് ശ്രീ. ഉണ്ണിത്താന്‍ പറഞ്ഞത്.


                                    ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനോടൊപ്പം

ശ്രീ. ചിറക്കര മാധവന്‍ കുട്ടിയുടെ അരങ്ങു കഥകളാണ് പിന്നീട് പങ്കുവെച്ചത്. മദ്യത്തിന്റെ ലഹരിയില്‍ ഒരു അരങ്ങില്‍ ഉണ്ടായിട്ടുള്ള  കോട്ടങ്ങള്‍ അടുത്ത അരങ്ങില്‍ പരിഹരിച്ച്‌ ആസ്വാദകരെ സ്വാധീനിക്കാനുള്ള അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേക  കഴിവുകള്‍  മനസിലാക്കുവാന്‍ സാധിച്ചു. ദേവയാനീചരിതത്തില്‍ അദ്ദേഹത്തിന്‍റെ ശുക്രന്‍, കര്‍ണ്ണശപഥത്തില്‍ കുന്തി തുടങ്ങിയ വേഷങ്ങള്‍ക്ക് കൂട്ടു വേഷക്കാരന്‍ വളരെ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കുവാന്‍ എന്നുള്ളതിന്റെ  കഥകള്‍ ശ്രീ. ഉണ്ണിത്താന്‍ അവര്‍കള്‍ പറഞ്ഞത് വളരെ രസകരമായിരുന്നു.

ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണന്‍, ഡോക്ടര്‍. കെ.എസ്. മോഹന്‍ദാസ്‌ എന്നിവര്‍ കഥകളി സംഗീതത്തെ പറ്റി സംസാരിച്ചു തുടങ്ങി. കൂട്ടത്തില്‍ ഞാനും കൂടി. ശ്രീ. കലാമണ്ഡലം ഹൈദരാലി, ശ്രീ.  ഹരിദാസ്, ശ്രീ. ശങ്കരന്‍ എമ്പ്രാന്തിരി എന്നിവരുടെ സംഗീതത്തില്‍ കൂടി കടന്നു പോയ ചര്‍ച്ച ചെന്നെത്തിയത് ശ്രീ. കലാമണ്ഡലം ബലരാമന്റെ ജന്മദിന ആഘോഷത്തിനു  ശ്രീ. ചേമാഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ആശാന്‍ ചെയ്ത  ദുര്യോധനവധത്തിലെ കൃഷ്ണന്റെ മനോഹരമായ  അവതരണത്തിലായിരുന്നു.

കീചകവധം കഥയില്‍ ഇന്നത്തെ  ആസ്വാദകര്‍ക്ക് തീരെ അറിവില്ലാത്ത ഒരു വേഷമായ മദോല്‍ഘടന്‍ എന്ന കഥാപാത്രത്തെയും  വേഷരീതിയെ  പറ്റിയുമുള്ള അറിവ്  നേടാനുള്ള സംഭാഷണങ്ങളില്‍   ഉത്തരീയം കഥകളി  സംഘടനയുടെ ഭാരവാഹികള്‍ പങ്കുകൊണ്ടിരുന്നു. ശ്രീ.കലാമണ്ഡലം വിജയകൃഷ്ണന്‍ സംഭാഷണങ്ങളില്‍ പങ്കു വഹിച്ചത് വളരെ സന്തോഷം  ഉണ്ടാക്കി.

4 അഭിപ്രായങ്ങൾ:

  1. മനോഹരമായ ഭാഷയില്‍ ബാലി വധം കഥകളി നേരില്‍ കണ്ട അനുഭവം സൃഷ്ടിച്ചതിനു നന്ദി. ശ്രീ രാമചന്ദ്രന്‍ ഉണ്ണിത്താന്‍ പങ്കു വച്ച രസകരങ്ങളായ വിവരങ്ങള്‍ ഇനിയൊരവസരത്തില്‍ ഞങ്ങളോടും പങ്കു വക്കുമല്ലോ? തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനുമായുള്ള സംഭാഷണവും കഥകളിസംഗീതത്തെപ്പറ്റിയുള്ള സംഭാഷണങ്ങളും മേലില്‍ എഴുതിവരുമെന്നു പ്രതീക്ഷിക്കുന്നു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. മിസ്റ്റര്‍. ഉണ്ണികൃഷ്ണന്‍, മിസ്റ്റര്‍. നിഷികാന്ത് ,
    ഇനി എഴുതുവാനിരിക്കുന്ന ബ്ലോഗുകളില്‍ അണിയറയിലെ സംഭാഷണങ്ങളിലൂടെ കിട്ടുന്ന വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കും എന്നുള്ളതിന് ഒരു സംശയവും വേണ്ട. ശ്രീ. ചിറക്കര മാധവന്‍ കുട്ടി ചേട്ടനെ അനുസ്മരിച്ചു കൊണ്ട് ഒരു പോസ്റ്റ്‌ ഉദ്ദേശിക്കുന്നുണ്ട്. 1981- മുതലുള്ള എന്റെ ജീവിതം ചെന്നൈയില്‍ ആയതിനാല്‍ അദ്ദേഹത്തെ പറ്റിയുള്ള കുറച്ചു വിവരങ്ങള്‍ കൂടി അറിഞ്ഞിട്ടു എഴുതി തുടങ്ങാം എന്ന് ഉദ്ദേശിക്കുന്നു.

    മറുപടിഇല്ലാതാക്കൂ