പേജുകള്‍‌

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ചുനക്കരയിലെ സൌഗന്ധികം

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ 2012- ലെ തിരുഉത്സവത്തിന്റെ  ഏഴാംദിവസം  01-02-2012- (ബുധനാഴ്ച)   ആറന്മുള, കോയിപ്രം സ്വദേശി ശ്രീ. കൃഷ്ണകുമാരന്‍ നായര്‍   അവര്‍കളുടെ വഴിപാടായി ശ്രീ. കോട്ടയത്തു തമ്പുരാന്‍ രചിച്ച  കല്യാണസൌഗന്ധികം കഥകളി  അവതരിപ്പിക്കുകയുണ്ടായി. രാത്രി പത്തു മണിക്ക് കളി വിളക്കു കൊളുത്തി ശ്രീ. കലാമണ്ഡലം വിഷ്ണു രാജിന്റെ പുറപ്പാടോടു കൂടി കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. 

കൌരവന്മാരോട് ചൂതില്‍ പരാജയപ്പെട്ട പാണ്ഡവരുടെ വനവാസ കാലഘട്ടമാണ് കഥയുടെ സന്ദര്‍ഭം. വനത്തില്‍ ഭീമസേനന്‍ പാഞ്ചാലിയുമൊത്ത് നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പാഞ്ചാലിക്കു കാറ്റിലൂടെ വീണു കിട്ടിയ സൌഗന്ധിക പുഷ്പം ഭീമനെ ഏല്‍പ്പിച്ച് ഇത്തരം സൌഗന്ധിക പുഷ്പങ്ങള്‍ തനിക്കു കൊണ്ടുത്തരണം എന്നപേക്ഷിക്കുന്നു. പ്രിയതമയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു നല്‍കിയ  ഭീമന്‍ സൌഗന്ധിക പുഷ്പം തേടി വനത്തിലൂടെ സഞ്ചരിച്ചു കൊണ്ട്  ഗന്ധമാദനപര്‍വ്വതം കടന്നു. 

വനയാത്രയില്‍ പല കാഴ്ചകളും കണ്ട ഭീമന്‍ പിന്നീട്  തനിക്ക്  മാര്‍ഗ്ഗ തടസ്സമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ എല്ലാം അടിച്ചു വീഴ്ത്തി മാര്‍ഗ്ഗം സൃഷ്ട്ടിച്ചുകൊണ്ട്  മുന്നോട്ടു നീങ്ങി ചെന്നെത്തുന്നത് കദളീവനത്തിലാണ്. വന മദ്ധ്യത്തിലുള്ള കദളീ വനത്തിലെ വാഴക്കുലകള്‍ വനത്തില്‍ നിറഞ്ഞു കാണപ്പെടുന്ന പക്ഷി മൃഗാദികള്‍ ഒന്നും ശല്ല്യം (ഭക്ഷിക്കാത്തത് ) ചെയ്യാത്തത്   ആശ്ചര്യത്തോട് ഭീമന്‍ നോക്കി കണ്ടു. ഈ കദളീ വനത്തിനു അതി ശക്തനായ ഒരു കാവല്‍ക്കാരന്‍ ഉണ്ടാകും എന്ന ധാരണയോടും തന്റെ മുന്നില്‍ മാര്‍ഗ്ഗ തടസ്സമായി നില്‍ക്കുന്ന കദളി വാഴകളെയും അടിച്ചു വീഴ്ത്തിക്കൊണ്ട്‌  ഭീമന്‍ കദളീ വനത്തിലൂടെ യാത്ര തുടര്‍ന്നു. 

കദളീ വനത്തില്‍ ശ്രീരാമനെ ധ്യാനിച്ചു കൊണ്ടിരിക്കുന്ന വായൂപുത്രനായ ഹനുമാന്  ധ്യാനഭംഗം ഉണ്ടായി. തുടര്‍ന്ന് വനത്തിനു ഇളക്കം സംഭവിച്ചതും വനരാജാക്കന്മാരായ സിംഹങ്ങള്‍ വരെ ഭയപ്പെട്ടുകൊണ്ട്    അതിന്റെ  മാളത്തില്‍ ഒളിക്കുന്നതും ഹനുമാന്‍ കണ്ടു. കാട്ടുമരങ്ങള്‍ എല്ലാം തല്ലി തകര്‍ത്തുകൊണ്ട് ഒരു മനുഷ്യന്‍ വരുന്നത് കണ്ട ഹനുമാന്‍  അത് തന്റെ സഹോദരനായ  ഭീമന്‍ ആണെന്നും ആഗമനോദ്ദേശം ദിവ്യ ദൃഷ്ടിയാല്‍  മനസിലാക്കിയ ഹനുമാന്‍ ഭീമനെ പരീക്ഷിക്കുവാനും ശക്തി മനസിലാക്കുവാനും തീരുമാനിച്ചു കൊണ്ട് ഒരു വൃദ്ധവാനരന്റെ രൂപത്തില്‍ ഭീമനു  മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു ശയിക്കുന്നു.


തന്റെ യാത്രയ്ക്ക്  തടസ്സമായി ശയിക്കുന്ന വാനരനെ കണ്ടു ഭീമന്‍ മാറികിടക്കുവാന്‍ ആജ്ഞാപിക്കുകയും തന്റെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ ഗദ കൊണ്ട് വാനരന്റെ ശരീരം അടിച്ചു പൊടിക്കും എന്ന് അറിയിക്കുകയും ചെയ്യുന്നു.   വാനരന്‍ തന്റെ ദയനീയാവസ്ഥ ഭീമനെ അറിയിച്ചു കൊണ്ട് തന്നെ ചാടി കടന്നു പോകാന്‍ അറിയിക്കുന്നു. തന്റെ സഹോദരനായ ഹനുമാന്‍ എന്ന വാനരകുലോത്തമനെ മനസ്സില്‍ സ്മരിക്കുന്നതു കൊണ്ട് ഒരു വാനരനെ ചാടി കടന്നു പോകുന്നതിനു തന്നാല്‍ സാധിക്കുകയില്ല എന്ന് ഭീമന്‍  അറിയിക്കുന്നു. എന്നാല്‍ എന്റെ വാല് ഗദ കൊണ്ട് നീക്കി മാറ്റിക്കൊണ്ട് യാത്ര തുടരുവാന്‍ വാനരന്‍ ഭീമനെ അനുവദിക്കുന്നു. ഭീമന്‍ തന്റെ ഗദ ഉപയോഗിച്ച് വാനരന്റെ വാല് നീക്കുവാന്‍ സര്‍വ ശക്തിയും ഉപയോഗിച്ച്   ശ്രമിച്ചെങ്കിലും വിഫലമായി എന്നു മാത്രമല്ല തന്റെ ഗദ തിരിച്ചെടുക്കുവാന്‍ വയ്യാത്ത വിധം വാനരവാലില്‍ കുടുങ്ങുകയും ചെയ്തു. തന്റെ മാര്‍ഗ്ഗം മുടക്കിയ വൃദ്ധ വാനരന്‍ സാധാരണക്കാരന്‍ അല്ലെന്നു മനസിലാക്കിയ ഭീമന്‍ അങ്ങ് ആരാണ് എന്ന് വാനരനോട് ചോദിക്കുന്നു. തുടര്‍ന്ന് വാനരന്‍ തന്റെ യഥാര്‍ത്ഥ രൂപം കാട്ടി "ഞാന്‍  നിന്റെ സഹോദരന്‍, വായൂ പുത്രനായ ഹനുമാനാണ് " എന്ന്  ഭീമനെ അറിയിക്കുന്നു.  ഭീമന്‍ ഹനുമാനെ നമസ്കരിച്ചുകൊണ്ട്  സീതാദേവിയെ തേടി ലങ്കയിലേക്ക് പോകുവാന്‍ സമുദ്രത്തെ കടന്ന രൂപം കാണുവാന്‍ ആഗ്രഹം ഉണ്ടെന്നു അറിയിക്കുന്നു. എന്റെ സമുദ്രലംഘന രൂപം കണ്ടാല്‍ നിനക്ക് ഭയം കൊണ്ട് ആലസ്യം ഉണ്ടാകുമെന്ന് ഹനുമാന്‍ അറിയിക്കുമ്പോള്‍ തനിക്കു വേണ്ടുവോളം ധൈര്യമുണ്ടെന്നു ഭീമന്‍ ഹനുമാനെ ധരിപ്പിക്കുന്നു. ഹനുമാന്‍ അതി ഭയങ്കരവും ഭയാനകവുമായ സമുദ്ര ലംഘന രൂപം കാട്ടുമ്പോള്‍ ഭീമന്‍ ആലസ്യത്തോടെ നിലംപതിക്കുന്നു. ഹനുമാന്‍ പൂര്‍വരൂപം ധരിച്ചു കൊണ്ട് ഭീമനെ സമാശ്വസിപ്പിക്കുന്നു.  

ആസന്നമാകുവാന്‍ പോകുന്ന  മഹാഭാരത യുദ്ധവേളയില്‍ തങ്ങളെ സഹായിക്കണമെന്ന് ഭീമന്‍ ഹനുമാനോട് അപേക്ഷിക്കുന്നു. നിന്റെ സഹോദരനായ അര്‍ജുനന്റെ തേരിന്റെ കൊടിമരത്തില്‍ ഇരുന്നു കൊണ്ട്  ഭീഷണ ശബ്ദം മുഴക്കി ശതൃനാശം ഉണ്ടാക്കും എന്ന് ഉറപ്പു നല്‍കി. തുടര്‍ന്ന് ഭീമനോട് നിന്റെ ഭൈമിയുടെ ആഗ്രഹ പ്രകാരം സൌഗന്ധിക പുഷ്പം ശേഖരിക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു ഗദയും നല്‍കി യാത്രയാക്കുന്നു. ഇതാണ്  കല്യാണ സൌഗന്ധികം കഥയുടെ ചുരുക്കം.

                                        ഭീമനും പാഞ്ചാലിയും 
                            
                                                              ഭീമനും പാഞ്ചാലിയും 

                                                             ഭീമനും പാഞ്ചാലിയും
                             ( ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും ശ്രീ. മധു, വാരണാസിയും)

പാഞ്ചാല രാജതനയേ! എന്ന പദം മുതലാണ്‌ കഥകളി തുടങ്ങിയത്.   കാറ്റിലൂടെ ലഭിച്ച സൗരഭ്യമാര്‍ന്ന സൌഗന്ധിക പുഷ്പം പാഞ്ചാലി ഭീമനെ ഏല്‍പ്പിച്ചുകൊണ്ട് തനിക്കു ഇതുപോലെയുള്ള പുഷ്പങ്ങള്‍ കൊണ്ടു വന്നു തരേണം എന്ന് അറിയിക്കുന്നു.  ഭീമന്‍ പുഷ്പത്തെ വാങ്ങി അതിന്റെ സുഗന്ധം തന്റെ മൂക്ക് തുളയ്ക്കുന്നതായും പുഷ്പത്തിന് ചുറ്റും വട്ടമിടുന്ന വണ്ടുകളെ അകറ്റുന്നതായും കാണിച്ചു. നിന്റെ ആഗ്രഹം പോലെ ഞാന്‍ പുഷ്പങ്ങള്‍ കൊണ്ടു വന്നു തരാം എന്ന് ഉറപ്പു പറയുന്നു. പൂക്കള്‍ തേടി പോകുമ്പോള്‍ ശത്രുക്കള്‍ അങ്ങയോടു നേരിട്ടാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് എന്റെ ആയുധമായ ഗദ കൊണ്ട് ശത്രുവിനെ ജയിക്കുവാന്‍ എനിക്ക് കഴിയും എന്ന മറുപടിയാണ്‌ നല്‍കിയത്. അങ്ങ് വനത്തില്‍ പുഷ്പം തേടി നടന്നു ക്ഷീണിക്കുമ്പോള്‍ ജലവും ആഹാരവും ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് സുന്ദരിയായ  നിന്റെ  കണ്ണുകള്‍ കൊണ്ടുള്ള കടാക്ഷം മനസ്സില്‍ സ്മരിച്ചാല്‍ എന്റെ വിശപ്പും  ദാഹവും എല്ലാം അകന്ന്  ഉന്മേഷവനാകും എന്നാണ്  മറുപടി നല്‍കിയത്. 

                                ഭീമന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌

പാഞ്ചാലിയോട് വിട വാങ്ങിയ ഭീമന്‍ വായുവിന്റെ ഗതി നോക്കിയാണ് സൌഗന്ധിക  പുഷ്പം തേടി യാത്രയായത്.  ഗന്ധമാദനപര്‍വ്വതം നോക്കിക്കണ്ട ഭീമന്‍   പര്‍വതത്തില്‍ അഗ്നി ജ്വാലകളും, പാറക്കെട്ടുകളിലൂടെ ഒലിക്കുന്ന വിശേഷ വസ്തുക്കളും കണ്ടു.  പര്‍വതം കടന്ന ഭീമന്‍ വനത്തിലെ മരങ്ങളില്‍ ചാടി കളിക്കുകയും കായ്കള്‍ പറിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന    ധാരാളം വാനരന്മാരെയും തുള്ളിച്ചാടി നടക്കുന്ന മാന്‍ കൂട്ടങ്ങളെയും  കണ്ടു. 

ഒരു ആനയുടെ ചിന്നംവിളി  കേട്ട ഭീമന്‍ തിരഞ്ഞു കണ്ടെത്തി അതിന്റെ  ചേഷ്ടകള്‍ ശ്രദ്ധിച്ചു. പിന്നീടു മയക്കത്തിലായ ആനയുടെ  കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടുന്നതും ആന തന്റെ കാല്‍ മുന്‍പോട്ട് വലിക്കുകയും പെരുമ്പാമ്പ്‌ ആനയുടെ കാല് പിന്നോട്ട് വലിക്കുകയും ചെയ്യുന്നതും ഇര തേടി  അവിടെ എത്തിയ ഒരു സിംഹം ആനയുടെ മുതുകില്‍ ചാടി കയറി മസ്തകം അടിച്ചു പൊളിച്ചു ചോര കുടിക്കുന്നതും,  തുടര്‍ന്ന് ആന തന്റെ കൊമ്പു മുന്നോട്ടു കുത്തി നിലംപതിക്കുന്നതും  (അജഗരകബളിതം എന്നാണ് ഈ ആട്ടം അറിയപ്പെടുന്നത് ), ആനയെ വിഴുങ്ങാന്‍ സാധിക്കാതെ പെരുമ്പാമ്പ്  വായും ഉടലും  പിളര്‍ന്നു ചത്തു വീഴുന്നതും ഭീമന്‍ കണ്ടു. പിന്നീട് യാത്ര തുടര്‍ന്ന ഭീമന്‍ ഘോരവനത്തില്‍  സൂര്യരശ്മി പോലും  കടക്കാനാവാത്ത വിധം വഴിമുട്ടി  തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങളും പിണഞ്ഞു കിടക്കുന്ന മരവള്ളികളും കണ്ടു. ഈ പ്രതിബന്ധങ്ങളെ തകര്‍ത്തു  കൊണ്ട് മുന്നോട്ടു നീങ്ങുക തന്നെ എന്ന് തീരുമാനിച്ചു ഭീമന്‍ മരങ്ങളെ  അടിച്ചു വീഴ്ത്തി വഴി സൃഷ്ടിച്ചു  കൊണ്ട് മുന്നോട്ടു നീങ്ങുന്നതോടെ ആദ്യ രംഗം അവസാനിച്ചു.



                                                             ഹനുമാന്‍ തപസ്സില്‍ 

                                             ഹനുമാന്‍ : ശ്രീ. കലാമണ്ഡലം രവികുമാര്‍

അടുത്ത രംഗത്തിനു തിരശീല നീങ്ങിയപ്പോള്‍ തപസ്സില്‍ മുഴുകിയിരിക്കുന്ന ഹനുമാനെയാണ് കണ്ടത്.  ഹനുമാന്റെ തപസ്സിനു ഭംഗം സംഭവിച്ചു. തന്റെ തപസ്സിനു ഭംഗം സംഭവിക്കില്ല എന്ന ശ്രീരാമസ്വാമിയുടെ അനുഗ്രഹത്തെ സ്മരിച്ച ഹനുമാന്‍ ശരീരത്തിന്റെ മൂന്നു നാടികളെയും ബന്ധിച്ചു മനസ്സ് ദൃഡപ്പെടുത്തി വീണ്ടും തപസ്സു തുടങ്ങി. കാതുകള്‍ പൊട്ടും വിധത്തിലുള്ള ഘോര ശബ്ദം  വീണ്ടും കേട്ട് തപസ്സില്‍ നിന്നും ഉണര്‍ന്ന ഹനുമാന്‍ ശബ്ദകാരണം എന്താണ് എന്ന് ചിന്തിച്ചു.  
  
പര്‍വതങ്ങള്‍ പറക്കുകയാണോ ? ഇല്ല! ഇന്ദ്രന്‍ പര്‍വതങ്ങളുടെ ചിറകുകള്‍ മുറിക്കപ്പെട്ടതു കൊണ്ട് അവ പറക്കുകയില്ല, മരം ചെടി കൊടികളെല്ലാം തളിര്‍ത്തും പൂത്തും നില്‍ക്കുന്നതിനാല്‍ ലോക നാശത്തിനുള്ള ലക്ഷണവും കാണുന്നില്ല എന്ന് ചിന്തിച്ച ഹനുമാന്‍ കാട്ടു മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയില്‍ കൂടി ശ്രദ്ധിച്ചപ്പോള്‍ ഒരു തടിയന്‍ ഗദയുമായി വരുന്നത് കണ്ടു. തുടര്‍ന്ന്  ആനകള്‍ ഭയന്ന് ഓടുന്നതും സിംഹങ്ങള്‍ ഗുഹയ്ക്കുള്ളില്‍ ഒളിക്കുന്നതും കണ്ടു.   ഗദാധാരിയായ   ഇവന്‍ ആര് എന്ന് ചിന്തിച്ചപ്പോള്‍ തന്റെ സഹോദരനായ ഭീമന്‍ തന്നെ എന്ന് മനസിലാക്കി. തന്റെ സഹോദരനായ ഭീമന്റെ ശക്തി പരീക്ഷിച്ച്  അനുഗ്രഹിക്കുക  തന്നെ എന്ന് ഉറപ്പിച്ചു. ഇവന്‍ വഴി ഒതുങ്ങി പോകുന്നവന്‍ അല്ല അതുകൊണ്ട് ഇവന്റെ മാര്‍ഗ്ഗത്തിനു വിഘ്നം ഉണ്ടാക്കി വൃദ്ധവാനര രൂപത്തില്‍ ശയിക്കുക എന്ന് തീരുമാനിച്ചു  ശ്രീരാമനെ സ്തുതിചെയ്തുകൊണ്ട് വൃദ്ധവാനരരൂപം പ്രാപിച്ചു ഭീമന്റെ മാര്‍ഗ്ഗം തടസ്സപ്പെടുത്തും വിധത്തില്‍ ശയിച്ചു.

                            ഭീമന്റെ മാര്‍ഗ്ഗ മദ്ധ്യേ ശയിക്കുന്ന  ഹനുമാന്‍ 

                        ഹനുമാന്‍ താന്‍ ആരാണെന്ന് പറയുന്നത് ശ്രദ്ധിക്കുന്ന ഭീമന്‍

                         ഹനുമാനോട് തന്റെ ആഗ്രഹം അറിയിക്കുന്ന ഭീമന്‍

                               സമുദ്ര ലംഘന രൂപം കാട്ടുന്ന ഹനുമാന്‍

                               ഭീമനെ യാത്രയാക്കുന്നു  ഹനുമാന്‍

രംഗത്ത് എത്തിയ ഭീമന്‍ കദളീവനം കണ്ടു മുന്നോട്ടു നീങ്ങി. മാര്‍ഗ്ഗ മദ്ധ്യേ ശയിച്ചിരിക്കുന്ന വൃദ്ധവാനരനെ പുശ്ചത്തോടെ നോക്കിക്കണ്ട്   തന്റെ വഴിയില്‍ നിന്നും മാറിക്കിടക്കുവാന്‍ ഭീമന്‍ ആജ്ഞാപിച്ചു.  ജരാനര ബാധിച്ചു അനങ്ങുവാന്‍ പോലും കഴിയാത്തവാനാണ്  ഞാന്‍ എന്നും  എന്നെ ചാടി കടന്നു പോകുവാനും വാനരന്‍ ഭീമനോട് പറയുന്നു.  വാനരകുലത്തില്‍ പിറന്ന  ഹനുമാന്‍ എന്ന  എന്റെ ജ്യേഷ്ടനെ സ്മരിക്കുമ്പോള്‍ ഒരു വാനരനെ  മറി കടന്നു പോകുവാന്‍ എനിക്ക് മടിയാണെന്ന് ഭീമന്‍ മറുപടി പറയുന്നു. നീ പറഞ്ഞ കപിവരന്‍, ഹനുമാനെ പറ്റി അറിയുവാന്‍ മോഹം ഉണ്ടെന്നു പറയുന്ന വാനരനോട് ലോകത്തിനു  കണ്ടകത്തം ചെയ്തിരുന്ന രാവണന്റെ രാജധാനി ചുട്ടുകരിച്ച ഹനുമാനെ അറിയാത്തവരായി ആരുണ്ട്‌ എന്ന് ഭീമന്‍ ചോദിച്ചു .   സംവാദാനന്തരം വാനര നിര്‍ദ്ദേശ പ്രകാരം വാനരന്റെ  വാല്‍ തന്റെ ഗദ കൊണ്ട് നീക്കി യാത്ര തുടരുവാന്‍ ശ്രമിക്കുന്ന ഭീമന്‍, വാനരന്റെ വാലിനിടയില്‍ പെട്ട ഗദയെടുക്കുവാന്‍ എത്ര  പരിശ്രമിച്ചും ഫലമുണ്ടായില്ല. ഈ വാനരന്‍ ദിവ്യനാണെന്നു മനസിലാക്കിയ ഭീമന്‍ ജാള്യതയോടു  കൂടി  "അങ്ങ് ആരാണ് " എന്ന് ചോദിച്ചു.
വാനരന്‍ തന്റെ വാര്‍ദ്ധക്ക്യ രൂപം ഉപേക്ഷിക്കുകയും   സ്വയരൂപം പ്രകടിപ്പിച്ചു കൊണ്ട് നിന്റെ സഹോദരനായ  ഹനുമാനാണ് എന്ന സത്യം ഭീമനെ അറിയിച്ചു. ഭീമന്‍ ഹനുമാനെ നമസ്കരിച്ചു. 
സീതാദേവിയെ തേടി സമുദ്രം കടന്ന അങ്ങയുടെ  രൂപം കാണുവാന്‍ മോഹം ഉണ്ടെന്നു ഭീമന്‍ ഹനുമാനെ അറിയിച്ചു. സമുദ്രലംഘന രൂപം ആവുന്നത്ര ചുരുക്കി കാണിക്കാമെന്നും ആലസ്യം ഉണ്ടാകരുതെന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു. തനിക്കു ധൈര്യം ഉണ്ടെന്നും രൂപം ഒട്ടും തന്നെ ചുരുക്കാതെ കാട്ടണം എന്നുമായി ഭീമന്‍. ശ്രീരാമനെ ഭജിച്ചുകൊണ്ട്  ശരീരം വളര്‍ത്തി   ഹനുമാന്‍ തന്റെ   സമുദ്രലംഘന രൂപം കാട്ടുകയും ഭീമന്‍ ആ ഭയങ്കര രൂപം കണ്ടു  ആലസ്യത്തോടെ  നിലം പതിക്കുകയും ചെയ്തു. ഹനുമാന്‍ രൂപം കുറച്ചു കൊണ്ട്  ഭീമനെ എഴുനേല്‍പ്പിച്ചു. ഭയം വേണ്ടെന്നും  ഒട്ടും വൈകാതെ നിന്റെ  പ്രാണവല്ലഭയുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കൂ എന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു.

കൌരവന്മാരുമായി നടക്കുവാന്‍ പോകുന്ന യുദ്ധത്തില്‍ തങ്ങളെ സഹായിക്കണം എന്ന് ഭീമന്‍ ആവശ്യപ്പെടുമ്പോള്‍ ഹനുമാന്‍ ഒരിക്കല്‍ അര്‍ജുനന് ചെയ്തു കൊടുത്തിരുന്ന സത്യത്തെ സ്മരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. 

നിന്നെ ഒന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ശ്രീരാമസ്വാമി എന്റെ ആഗ്രഹം സാധിച്ചു തന്നു എന്ന് ഹനുമാനും എനിക്ക് അങ്ങയെ ഒന്നു കണ്ടു വന്ദിക്കുവാന്‍ സാധിച്ചു അത് മൂലം  ഞാന്‍ ധന്യനായി എന്ന് ഭീമനും  പരസ്പര സ്നേഹം വെളിപ്പെടുത്തി. തുടര്‍ന്ന് സഹോദരന്മാര്‍ എല്ലാവരും സുഖമായിരിക്കുന്നുവോ എന്ന് ഹനുമാന്‍ തിരക്കി. എല്ലാവരും  വനത്തില്‍ താമസിക്കുന്നു എന്നും  വിധി അനുഭവിക്കുക എന്ന് സമാധാനപെട്ടു. 
 
നിന്റെ പ്രാണപ്രിയ ആഗ്രഹിച്ച   സൌഗന്ധിക പുഷ്പം എവിടെ ലഭിക്കും എന്ന് നിനക്ക് അറിയുമോ എന്ന് ഹനുമാന്‍ ഭീമനോട് തിരക്കി. ഇല്ല എന്ന ഭീമന്റെ മറുപടിക്ക് ഭാര്യയുടെ വാക്ക് കേട്ട ഉടന്‍ ഗദയുമായി തിരിച്ചു അല്ലേ എന്ന്  ഹനുമാന്‍ സരസമായി പറഞ്ഞിട്ട്   കുബേരന്റെ ഉദ്യാനത്തില്‍ പുഷ്പങ്ങള്‍ ധാരാളം ഉണ്ടെന്നും,  ഉദ്യാനത്തിലേക്ക് പോകുവാനുള്ള വഴി പറഞ്ഞു കൊടുത്തുകൊണ്ട് അവിടെ നിന്നെ നേരിടുന്ന  രാക്ഷസന്മാരെ ജയിച്ചു വേണ്ടുവോളം പുഷ്പങ്ങള്‍ ശേഖരിച്ചു കൊള്ളുവാന്‍ ഉപദേശിച്ചു  കൊണ്ട് ഹനുമാന്‍ തപസ്സില്‍ മുഴുകി. ഗദ ഇല്ലാതെ മടങ്ങുന്നത് എങ്ങിനെ എന്ന് ചിന്തിച്ചു ഭീമന്‍ സ്നേഹത്തോടെ ഹനുമാനെ തൊട്ടു നിന്നു.  ഹനുമാന്‍ ഉണര്‍ന്നു കൊണ്ട് കാരണം തിരക്കി. ഗദ അങ്ങയുടെ വലിനടിയില്‍ പെട്ടില്ലേ, അത് മടക്കിത്തരണം  എന്ന് ഭീമന്‍ അപേക്ഷിച്ചു.  വൃദ്ധ വാനരനോട് ഭീമന്റെ പെരുമാറ്റത്തെ ഹാസ്യത്തോടെ വിമര്‍ശിച്ച ശേഷം ഹനുമാന്‍    ശ്രീരാമനെ മനസില്‍ സ്മരിച്ചു കൊണ്ട്  ഭീമന്  ഗദ നല്‍കി അനുഗ്രഹിച്ചു  യാത്രയാക്കുന്നു. 

ജ്യേഷ്ഠനെ കാണുവാന്‍ സാധിച്ചതിലും  തന്മൂലം  സൌഗന്ധിക പുഷ്പം ലഭിക്കുന്ന സ്ഥലം മനസിലാക്കുവാന്‍ സാധിച്ചതിലും സന്തോഷവാനായ ഭീമന്‍  കുബേരന്റെ ഉദ്യാനം ലക്ഷ്യമാക്കി പോയി സൌഗന്ധിക പുഷ്പം സമ്പാദിച്ചു പാഞ്ചാലിക്കു നല്‍കുക തന്നെ എന്ന്  ആടി ഫലിപ്പിച്ചു കളി അവസാനിപ്പിച്ചു.

ഭീമനായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും   പാഞ്ചാലിയായി ശ്രീ. മധു വാരണാസിയും, ഹനുമാനായി ശ്രീ. കലാമണ്ഡലം രവികുമാറും  വളരെ നല്ല  പ്രകടനം  കാഴ്ചവെച്ചു.   
 ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ഹരീഷ് നമ്പൂതിരി,  ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നീ ഗായകരും ശ്രീ. വാരണാസി നാരായണന്‍ നമ്പൂതിരി, ശ്രീ.  കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം മനോജ്‌, ശ്രീ.കലാമണ്ഡലം അജികൃഷ്ണന്‍ എന്നിവര്‍ മദ്ദളവും  ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും കൈകാര്യം ചെയ്തു. ഏവൂര്‍ കണ്ണമ്പള്ളില്‍ കഥകളി യോഗത്തിന്റെ കോപ്പുകളും അണിയറ ശില്‍പ്പികളുമാണ്  അണിയറയുടെ ചുമതല വഹിച്ചത്.

1 അഭിപ്രായം: