പേജുകള്‍‌

2012 ജൂൺ 2, ശനിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -5 ( യുവജനോത്സവം തുടര്‍ച്ച)



തിരുവല്ലയില്‍ നടന്ന യുവജനോത്സവത്തിലെ കഥകളി മത്സരത്തില്‍ പങ്കെടുത്ത കഥാനായകനായ ബാലന് തന്റെ തലയില്‍ കിരീടം ഉറച്ച നാള്‍ മുതല്‍ ചെന്നിത്തല ആശാനോട് ഒരു പ്രത്യേക ആദരവ് ഉണ്ടായി. വേഷം കെട്ടുമ്പോള്‍ ചെന്നിത്തല  ആശാന്‍ തന്നെ കിരീടം വെച്ച് മുറുക്കി കൊടുക്കണം എന്ന നിര്‍ബ്ബന്ധം  ഉണ്ടായിരുന്നു.   ചെങ്ങന്നൂരിനു കിഴക്ക് മാലക്കര ആനന്ദവാടി ആശ്രമത്തിലെ ഒരു കുടുംബാംഗമാണ് ഈ ബാലന്‍. ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായിരുന്ന  ശ്രീ. വി.കെ. കൃഷ്ണമേനോന്‍ അവര്‍കളുടെ ഫോട്ടോ ആശ്രമത്തില്‍   വെച്ചിരുന്നതായി ഓര്‍ക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്‍റെ കുടുംബവും ഈ ആശ്രമവും തമ്മില്‍ എന്തെകിലും ബന്ധം ഉണ്ടായിരിക്കണം. മാലക്കര ആനന്ദവാടി ആശ്രമത്തില്‍ ധാരാളം വിദേശിയര്‍ താമസിച്ചു കൊണ്ട് ശ്രീ. കലാമണ്ഡലം  (അമ്പലപ്പുഴ) ശേഖറിന്റെ  ശിഷ്യരായി കഥകളി അഭ്യസിച്ചു വന്നിരുന്നു. 

                               ശ്രീ. അമ്പലപ്പുഴ ശേഖർ ഗുരു. കുഞ്ചുക്കുറുപ്പിനോടൊപ്പം 
   
കാലക്രമത്തില്‍ ആശ്രമത്തിനു സ്വന്തമായി ഒരു കഥകളിയോഗം വേണം എന്ന താല്‍പ്പര്യം ഉണ്ടായി.  അക്കാലത്ത് കൊല്ലം ഇരവിപുരത്തു നടത്തിവന്നിരുന്ന ഒരു കഥകളിയോഗത്തിന്റെ മാനേജര്‍ക്ക് പ്രായാധിക്ക്യം കാരണം കളിയോഗം നടത്തി കൊണ്ട് പോകാന്‍ സാധിക്കാത്ത നിലയെ അറിഞ്ഞു കൊണ്ട്  ചെന്നിത്തല ആശാനും അമ്പലപ്പുഴ ശേഖറും കൂടി  ആ കളിയോഗം വാങ്ങി  ആശ്രമത്തില്‍ എത്തിച്ചു. ആശ്രമത്തില്‍ കഥകളിയോഗം വാങ്ങി  പുതുപ്പിക്കുകയും ചെയ്തതോടെ കഥാനായകന്  കഥകളിയോടുള്ള ഭ്രമം അമിതമായി  വര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ന്ന്  ആശ്രമത്തില്‍  ധാരാളം കളികള്‍ നടത്തി വന്നിരുന്നു.

ഞാന്‍ ആദ്യമായി അവിടെ കണ്ടത് കംസവധം കഥകളിയാണ് .  കൃഷ്ണന്‍ നായര്‍ ആശാന്റെ അക്രൂരന്‍, ചെന്നിത്തല ആശാന്റെ കംസന്‍, മങ്കൊമ്പ് ആശാന്റെയും ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെയും മല്ലന്മാര്‍, മാങ്ങാനം രാമപിഷാരടിയുടെ അരിഷ്ടന്‍, അമ്പലപ്പുഴ ശേഖറിന്റെ സുദാമന്‍, കഥാനായകന്റെ കൃഷ്ണന്‍, നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ( സംഗീതം) എന്നിങ്ങനെയായിരുന്നു. ഒരിക്കല്‍ തിരുവല്ല ക്ഷേത്രത്തില്‍ ആശ്രമത്തിന്റെ വകയായി ഒരു വഴിപാടു കഥകളി നടത്തിയതും ഓര്‍മ്മയുണ്ട്. സന്താനഗോപാലവും ദുര്യോധനവധവും ആയിരുന്നു അന്നത്തെ കഥകള്‍. അമ്പലപ്പുഴ ശേഖറിന്റെ അര്‍ജുനന്‍ ധര്‍മ്മപുത്രര്‍ എന്നീ വേഷങ്ങളും, മങ്കൊമ്പ് ആശാന്റെ ബ്രാഹ്മണനും  രൌദ്രഭീമനും  ചെന്നിത്തല ആശാന്റെ ദുര്യോധനനും കഥാനായകന്റെ രണ്ടു കഥയിലെ കൃഷ്ണനും. 

മാലക്കര ആനന്ദവാടി ആശ്രമത്തില്‍  പത്മശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ  ഹനുമാനും ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെ അഴകിയ രാവണനുമായി തോരണയുദ്ധം,  പത്മശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ ബലഭദ്രനും ശ്രീ. മങ്കൊമ്പ് ആശാന്റെ കൃഷ്ണനും ചേര്‍ന്നുള്ള സുഭദ്രാഹരണം, ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി, ശ്രീ. കുടമാളൂര്‍ ആശാന്‍, ശ്രീ. ചെന്നിത്തല ആശാന്‍ എന്നിവര്‍ കാട്ടാളന്‍, കാട്ടാളത്തി, അര്‍ജുനന്‍ എന്നിങ്ങിനെ കിരാതം എന്നിങ്ങനെ ധാരാളം കളികള്‍ അവിടെ നടന്നിട്ടുണ്ട്. അവിടെ നടന്നിട്ടുള്ള ഒട്ടുമിക്ക കഥകളികളും റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ത്മശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ രുഗ്മാംഗദനും , ശ്രീ. കുടമാളൂര്‍ ആശാന്റെ മോഹിനിയും , മാലക്കര ബാലന്റെ ധര്‍മ്മാംഗദനുമായുള്ള  രുഗ്മാംഗദചരിതം കളിയുടെ   വീഡിയോ കാസ്സറ്റുമാത്രം എങ്ങിനെയോ ചില കഥകളി ആസ്വാദകരില്‍ എത്തിയിട്ടുണ്ട്.

 കലാജീവിതത്തോടൊപ്പം വിദ്യാഭ്യാസവും തുടര്‍ന്ന കഥാനായകന്‍ തന്റെ കോളേജു  പഠനത്തില്‍  ഏതോ ഒരു വിഷയത്തിന് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മാനസീകമായി ബാധിപ്പ് ഉണ്ടായി. താന്‍ പഠിച്ചു മാര്‍ക്ക് കുറഞ്ഞ  ആ സബ്ജക്റ്റിലെ പാഠങ്ങള്‍ എപ്പോഴും ഉരുവിട്ടു കൊണ്ടിരിക്കുന്ന ഒരു രീതിയിലേക്ക് മാറി. കഥകളിക്കു തേച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരുക്കം നിര്‍ത്തി പഠിച്ച പാഠങ്ങള്‍ ഉരുവിടും. ഈ ബാലന്റെ ശ്രദ്ധ വീണ്ടും വേഷം ഒരുങ്ങുന്നതിലേക്ക് കൊണ്ടു വരേണ്ട ജോലി  ചെന്നിത്തല ആശാനില്‍ നിക്ഷിപ്തമായി. 

"കുഞ്ഞേ! ഇങ്ങിനെ ഇരുന്നാല്‍ മതിയോ ? സമയം പോകുന്നു വേഷം തേച്ചാട്ടെ" എന്ന് ചെന്നിത്തല ആശാന്‍ പറഞ്ഞാല്‍ വീണ്ടും തേപ്പു തുടങ്ങും. 

വേഷം കെട്ടി അരങ്ങത്തു   വന്നാല്‍ കുഴപ്പം ഇല്ലാതെ രംഗ    ക്രിയകള്‍ ചെയ്തിരുന്നു. ചെന്നിത്തല ആശാന്റെ സരസമായ  ഇടപെടലില്‍ കൂടിയും ധൈര്യം നല്‍കിയും  കുറച്ചു കാലത്തിനു ശേഷം ബാലന്‍ സ്വയം കിരീടം വെച്ചു മുറുക്കുവാന്‍ പ്രാപ്തനായി. 

കാലക്രമത്തില്‍  കഥകളി ഈ ബാലന്റെ ഒരു ബലഹീനതയായി മാറി. ഒരു ചെറിയ സംഭവം സൂചിപ്പിക്കട്ടെ. ഒരിക്കല്‍ മാലക്കര ആശ്രമത്തില്‍ ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുക ഉണ്ടായി. ചെന്നിത്തല ആശാന്റെ ശ്രീരാമന്‍, അമ്പലപ്പുഴ ശേഖറിന്റെ ഹനുമാന്‍, കടപ്ര ഗോപിയുടെ  (കഥകളി അഭ്യസിച്ച ശേഷം ബോംബയില്‍ ഡാന്‍സര്‍. നാട്ടില്‍ വരുമ്പോള്‍ സൌകര്യമുള്ള കളികള്‍ക്ക് കൂടുക പതിവായിരുന്നു.) വിഭീഷണന്‍, കഥാനായകന്റെ ഭരതന്‍. കളി കഴിഞ്ഞു വീട്ടില്‍ എത്തിയ ചെന്നിത്തല ആശാന്‍ ദിനചര്യ കഴിഞ്ഞു  ഉറങ്ങാന്‍ കിടന്നപ്പോള്‍ ആശാനേ വീണ്ടും  കൂട്ടി പോകുവാന്‍  മാലക്കരയില്‍ നിന്നും കാര്‍ എത്തി. അന്ന് പട്ടാഭിഷേകം കഥകളി നടത്തണം എന്നും കഥാനായകന് ശ്രീരാമന്‍   കെട്ടണം എന്നും നിര്‍ബ്ബന്ധം. മാര്‍ഗ്ഗ മദ്ധ്യേ  ചെങ്ങന്നൂരില്‍ നിന്നും മങ്കൊമ്പ് ആശാനേ കൂടി കൂട്ടി പോയി പട്ടാഭിഷേകം അവതരിപ്പിച്ചു. ഇതുപോലെയുള്ള കഥകളി സംഭവങ്ങള്‍ മാലക്കരയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്.

മാലക്കരയില്‍  തുടര്‍ച്ചയായി ഉണ്ടാകുന്ന കളികള്‍ക്ക് പങ്കെടുക്കേണ്ടി വരുന്നത് കാരണം ചെന്നിത്തല ആശാന്റെ  പല പതിവു കളികള്‍ക്കും പങ്കെടുക്കുന്നതില്‍ തടസ്സം ഉണ്ടായി. ഇക്കാരണത്താല്‍  മാലക്കരയിലെ കളികളില്‍ നിന്നും തന്നെ  ഒഴിവാക്കിത്തരണം എന്ന് അമ്പലപ്പുഴ ശേഖറിനോട് സൂചിപ്പിക്കുവാന്‍ ചെന്നിത്തല ആശാന്‍ മറന്നില്ല. മാലക്കര ആശ്രമത്തിലെ ഒരു വിവാഹച്ചടങ്ങിന് ചെന്നിത്തല ആശാന് ക്ഷണം ലഭിച്ചു. അന്ന് കൊല്ലം ജില്ലയില്‍ ഒരു കളിക്ക് പോകേണ്ടത് കൊണ്ട് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ തനിക്കു സാധിക്കുന്നില്ല എന്ന വിവരം ചെന്നിത്തല ആശാന്‍ അമ്പലപ്പുഴ ശേഖറിനെ അറിയിച്ചിരുന്നു . ആശ്രമത്തില്‍ നടക്കുന്ന കളികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന എല്ലാ  കലാകാരന്മാരും   വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും  ചെന്നിത്തല ആശാന്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെ  മാലക്കര ആനന്ദവാടിയുമായുള്ള ചെന്നിത്തല ആശാന്റെ ബന്ധം മുറിഞ്ഞു. കാലക്രമത്തില്‍  കഥാനായകന്   ചെണ്ട കൊട്ട് പഠിക്കണം എന്ന് ആഗ്രഹം   ഉണ്ടാവുകയും പിന്നീട് ഭ്രമം  ചെണ്ടയിലേക്ക് മാറുകയും ചെയ്തു.   ശ്രീ.ആയാംകുടി കുട്ടപ്പന്‍ മാരാര്‍ ആശാന്‍ ആയിരുന്നു  ചെണ്ട അഭ്യസിപ്പിച്ചിരുന്നത്  എന്നാണ് എന്റെ  അറിവ്.
  
ഈ ബാലന്റെ കഥകളി ഭ്രമം കാരണം ആനന്ദവാടിയില്‍ ധാരാളം കളികള്‍ നടക്കുകയും പരിസരവാസികള്‍ക്ക് ധാരാളം കളികള്‍ കാണുവാന്‍ അവസരവും കഥകളി കലാകാരന്മാര്‍ക്ക് കുറച്ചു സാമ്പത്തീക ലാഭം  ഉണ്ടാകുവാന്‍ അവസരം ഉണ്ടായി എന്നത് ഒരു തരത്തില്‍  ആശ്വാസകരമാണ്. 



 

2012 മേയ് 18, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -5 (യുവജനോത്സവം)



കഥകളിയും കദളിപ്പഴവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? ഉണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതം തോന്നും അല്ലെ?.ബന്ധം തിരുവല്ലയില്‍ ഉണ്ട്.  തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മുഖ്യ വഴിപാടാണ് ഇവ രണ്ടും.   കഥകളീശ്വരനായ ശ്രീവല്ലഭന് കദളിപ്പഴം വഴിപാടായി ലഭിക്കാത്ത ഒരു ദിവസം പോലും ഇല്ലത്രെ. 
 

ശ്രീവല്ലഭ ക്ഷേത്രത്തിന്റെ  നടയ്ക്കു നേരെയുള്ള കഥകളി മണ്ഡപം   ക്ഷേത്ര മതില്‍ക്കെട്ടിന്  വെളിയില്‍ ആകയാല്‍ കഥകളി ഇല്ലാത്ത ദിവസങ്ങള്‍ ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന സ്വാമിമാരുടെ രാത്രികാല  താവളമായിത്തീരും.     ഓരോ വഴിപാടു കഥകളിയുടെ കഥ, പങ്കെടുക്കുന്ന കലാകാരന്മാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ  ഫ്ലക്സ് ബോര്‍ഡുകള്‍ കഥകളി മണ്ഡപത്തില്‍ കാണാം. പണ്ട് ഇത്തരം ഫ്ലക്സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയും, മണ്ഡപത്തിന്റെ തൂണുകളില്‍ പ്രസ്തുത നോട്ടീസ് ഒട്ടുകയും ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.  ക്ഷേത്ര മതിലിനോട് ചേര്‍ന്ന് ഒരു അണിയറയുണ്ട്. കഥകളി ഉള്ള ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെ അണിയറയില്‍ കളിക്കോപ്പുകള്‍ എത്തും.  കഥകളി മണ്ഡപത്തില്‍ സ്ഥിരമായി രാത്രി കഴിച്ചു കൂട്ടുവാന്‍ എത്തുന്ന  സ്വാമിമാരെല്ലാം കഥകളി ഉള്ള ദിവസങ്ങളില്‍ വേറെ താവളം അന്വേഷിച്ചു പോകുന്നത് പതിവാണ്. ഈ അണിയറ കണ്ടാണ്‌ ഇന്ന് കളിയുണ്ടെന്നും നാം വേറെ താവളം തേടണം എന്നും ഇവര്‍ മനസിലാക്കുന്നത്‌. 

1970- കാലഘട്ടത്തില്‍ ഒരു രാത്രിയില്‍ തിരുവല്ല ക്ഷേത്രത്തിലെ കഥകളിക്കുള്ള അണിയറ പൂട്ടിയിട്ടിരിക്കുന്നത് കണ്ട് ഇന്ന് കഥകളി ഇല്ല എന്ന വിശ്വാസത്തോടെ കഥകളി മണ്ഡപത്തില്‍ നിമ്മതിയോടെ ഉറങ്ങികൊണ്ടിരുന്ന  സ്വാമിമാര്‍ക്കെല്ലാം ഒരു ഷോക്ക്‌ നല്‍കികൊണ്ട് അപ്രതീക്ഷിതമായ ഒരു കഥകളി അവതരണം ഉണ്ടായി. കഥകളിയുടെ ചരിത്രത്തില്‍ ഇത്രയും   രസകരമായ ഒരു സംഭവം ഉണ്ടായിക്കാണുമോ എന്ന് സംശയം ആണ്. 


മാവേലിക്കരയിലും പരിസരക്ഷേത്രങ്ങളിലും നടന്നിരുന്ന കഥകളികളില്‍ സ്ഥിര സാന്നിദ്ധ്യവും  കൃഷ്ണന്‍, അര്‍ജുനന്‍, രുഗ്മാംഗദന്‍, കചന്‍, കര്‍ണ്ണന്‍, പുഷ്ക്കരന്‍, ഹംസം, മാന്ത്രികന്‍ തുടങ്ങിയ വേഷങ്ങള്‍ക്ക് ആ ഭാഗത്തെ ജനങ്ങള്‍ക്കിടയില്‍ വളരെ നല്ല അംഗീകാരം ഉണ്ടായിരുന്ന നടന്‍ ആയിരുന്നു ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാന്‍. മാവേലിക്കര ക്ഷേത്ര പരിസരത്തുള്ള ഒരു വീട്ടിലെ പെണ്‍കുട്ടിയെ കഥകളി അഭ്യസിപ്പിച്ചു സ്കൂള്‍ യുവജനോത്സവങ്ങളിലും മറ്റും പങ്കെടുപ്പിക്കണം എന്ന്  കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്കു  താല്‍പ്പര്യം ഉണ്ടായപ്പോള്‍ ഗുരുനാഥനായി അവരുടെ മനസ്സില്‍ കണ്ടത് ചെന്നിത്തല ആശാനെയാണ്. അവര്‍ ആശാന്റെ വീട്ടില്‍ എത്തി താല്‍പ്പര്യം  അറിയിച്ചു. കഥകളിക്കു പങ്കെടുക്കുക എന്നതൊഴിച്ചാല്‍ മറ്റു പ്രവര്‍ത്തന മേഖലകളില്‍ തീരെ താല്‍പ്പര്യം ഇല്ലാത്ത  ആശാന്‍ തന്റെ കഴിവുകളുടെ പരിമിതികളെ  പറ്റി അവരെ പറഞ്ഞു മനസിലാക്കുവാന്‍ പരമാവധി ശ്രമിച്ചു. ചിട്ടപ്രകാരം കഥകളി അഭ്യസിപ്പിക്കുന്ന കലാമണ്ഡലം, കോട്ടക്കല്‍, സദനം, കലാനിലയം തുടങ്ങിയ സ്ഥാപനങ്ങളില്‍  അഭ്യസിച്ചിട്ടുള്ള ഏതെങ്കിലും കലാകാരനെ കൊണ്ട് കുട്ടിയെ കഥകളി അഭ്യസിപ്പിക്കുക എന്ന ആശാന്റെ നിര്‍ദ്ദേശം അവര്‍ അംഗീകരിക്കുവാന്‍ തയ്യാറായില്ല. തങ്ങളുടെ കുട്ടിക്ക് ഒരു കല അറിഞ്ഞിരിക്കണം, യുവജനോത്സവത്തില്‍ പങ്കെടുപ്പിക്കണം എന്ന ലക്‌ഷ്യം അല്ലാതെ സമ്മാനം ലഭിച്ചില്ല എന്ന പരാതി ഒരിക്കലും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു ആശാനേ പരമാവധി സ്വാധീനിക്കുകയും കഥകളി അഭ്യാസം തുടങ്ങുവാന്‍ നല്ല  ദിവസവും സമയവും കുറിക്കുകയും ചെയ്താണ് അവര്‍ മടങ്ങിയത്. 


                 കേരള കലാമണ്ഡലം തെക്കന്‍ കളരിയിലേക്ക് ചെന്നിത്തല ആശാനേ 
                ക്ഷണിച്ചു  കൊണ്ടുള്ള കത്ത്. ആശാന്‍ ക്ഷണം നിരസിക്കുകയായിരുന്നു.

  കഥകളി അഭ്യസിക്കുവാന്‍ വളരെ താല്‍പ്പര്യത്തോടെ തന്നെ സമീപിച്ച പലരെയും വളരെ നയപരമായും തന്ത്രപരമായും അകറ്റി രക്ഷപെട്ട കഥകള്‍ ചെന്നിത്തല ആശാന്‍ സ്മരിച്ചു. തന്റെ ഗുരുനാഥന്‍ ശ്രീ. ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാന്റെ പേരില്‍ പകല്‍ക്കുറിയില്‍ സ്ഥാപിച്ചിട്ടുള്ള കലാഭാരതി കഥകളി സ്കൂളില്‍  ആശാന്റെ ശിഷ്യന്മാര്‍ നാലുപേരും സഹകരിച്ചു കുട്ടികളെ കഥകളി അഭ്യസിപ്പിക്കണം എന്ന ഒരു തീരുമാനം ഉണ്ടായിട്ടു കൂടി കലാഭാരതിയുടെ  ചുമതലയില്‍  നടക്കുന്ന കളികളില്‍ പങ്കെടുത്തിട്ടുള്ളതല്ലാതെ കഥകളി അഭ്യസിപ്പിക്കുവാന്‍ പോയിട്ടില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ കലാഭാരതിയില്‍ ആശാന്മാര്‍ ആരുമില്ല, അവിടെ എത്തിയേ പറ്റൂ എന്ന നിര്‍ബ്ബന്ധം ഉണ്ടായപ്പോള്‍ അവിടെ വരെപോയി ഒരു ദിവസം താമസിച്ചു അടുത്ത ദിവസം തിരുവല്ലയില്‍ ഒരു കളിക്ക് കൂടണം എന്ന കാരണത്താല്‍ തടിതപ്പിയ സംഭവംവരെ ആശാന്റെ ചിന്തകളില്‍ എത്തി.  തനിക്കു ഈ സാഹസത്തില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്ന് ചിന്തിച്ചു ഒരേ കുഴപ്പത്തില്‍ കഴിഞ്ഞ ആശാന്റെ മനസ്സില്‍ എത്തിയത് തന്റെ ആത്മസുഹൃത്തായ ശ്രീ. കലാമണ്ഡലം (അമ്പലപ്പുഴ) ശേഖറിന്റെ രൂപം ആണ്. കഥകളി അഭ്യസിപ്പിക്കുവാനും അരങ്ങില്‍ പ്രവര്‍ത്തിക്കുവാനും ഒരുപോലെ കഴിവുള്ള ശ്രീ. ശേഖറിനെ പ്രസ്തുത കുട്ടിയെ അഭ്യസിപ്പിക്കുന്നതിനുള്ള  ചുമതല ഏല്‍പ്പിച്ചുകൊണ്ട് രക്ഷപെടുകയല്ലാതെ വേറൊരു മാര്‍ഗ്ഗവും ആശാന്റെ മുന്നില്‍ കണ്ടില്ല. ഉടന്‍ തന്നെ വളരെ അത്യാവശ്യമായി (അഭ്യാസത്തിനു നാള്‍ കുറിച്ച ദിവസം) തന്റെ വീട്ടില്‍ വരെ എത്തണം എന്ന് കാണിച്ചു അമ്പലപ്പുഴ ശേഖറിനു ഒരു ലെറ്റര്‍ ചെന്നിത്തല ആശാന്‍ എഴുതി പോസ്റ്റ്‌ ചെയ്തു.

 ബാലിവധത്തില്‍ ശ്രീരാമനും (ചെന്നിത്തല ആശാന്‍) ലക്ഷ്മണനും (കലാമണ്ഡലം ശേഖര്‍)

 ശ്രീ. ശേഖര്‍ പ്രസ്തുത ദിവസം രാവിലെ തന്നെ ചെന്നിത്തല ആശാന്റെ വീട്ടില്‍ എത്തി. കത്തയയ്കാനുള്ള സാഹചര്യവും മറ്റു വിവരങ്ങളും ആശാന്‍  ശേഖറിനോട് വിശദീകരിച്ചു. പിന്നീടു ഇരുവരും മാവേലിക്കരയ്ക്ക് യാത്ര തിരിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി, കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അമ്പലപ്പുഴ ശേഖറിനെ പരിചയപ്പെടുത്തി. കഥകളിയിലെ മിന്നിത്തിളങ്ങുന്ന രണ്ടു നക്ഷത്രങ്ങളായ  ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെയും പത്മശ്രീ. കലാമണ്ഡലം രാമന്‍കുട്ടിനായരുടെയും ശിഷ്യന്‍ എന്ന നിലയില്‍ ശ്രീ. ശേഖറിനെ കുട്ടിയുടെ രക്ഷിതാക്കള്‍ സസന്തോഷം സ്വീകരിക്കുകയും  ആദ്യം ചെന്നിത്തല ആശാനും പിന്നീടു ശേഖറിനും ദക്ഷിണ നല്‍കി അന്നു തന്നെ കഥകളി അഭ്യാസം തുടങ്ങി വെയ്ക്കുകയും ചെയ്തു. അമ്പലപ്പുഴ ശേഖറിന്റെ ശിഷ്യ എന്ന നിലയില്‍ കഥകളി അഭ്യസിച്ചു അരങ്ങേറ്റവും കഴിഞ്ഞു. ഈ കാലഘട്ടങ്ങളിലെല്ലാം തന്നെ ചെന്നിത്തല ആശാനോടുള്ള സ്നേഹബന്ധം നിലനിര്‍ത്തുന്നതിലും  ആ കുടുംബത്തിലെ അംഗങ്ങള്‍ ആരും വീഴ്ച വരുത്തിയിരുന്നില്ല.


തിരുവല്ലയില്‍ വെച്ചു നടന്ന ഒരു യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ ഈ കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ യാത്രയാകുമ്പോള്‍  ചെന്നിത്തല ആശാനെയും കൂട്ടിയാണ് പോയത്. യുവജനോത്സവത്തിനു  ശ്രീ. ശേഖറിന്റെ മറ്റൊരുശിഷ്യന്‍  (മാലക്കര സ്വദേശിയായ ഒരു ബാലന്‍ )  കഥകളി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കുടുംബം, സ്വാധീനം, സാമ്പത്തീകം എന്നിങ്ങനെ മുന്‍പന്തിയിലുള്ള ഒരു കുടുംബാംഗമാണ് ഈ ബാലന്‍. ഈ കുട്ടിയുടെ വേഷത്തിന്  വേണ്ടിയ കഥകളി ഗായകര്‍, മേളക്കാര്‍, ചുട്ടികലാകാരന്‍ എന്നിവരും രക്ഷിതാക്കളും   ബന്ധുജനങ്ങളും എല്ലാം കൂടി  മൂന്നു മിനിവാനിലാണ് അവിടെ എത്തിയിരുന്നത്.  കഥകളി മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ എല്ലാം വേഷം ഒരുങ്ങി കൊണ്ടിരിക്കുന്ന വേളയില്‍ ശ്രീ. ശേഖര്‍, ചെന്നിത്തല ആശാനേ വിളിച്ചു ഇങ്ങിനെ പറഞ്ഞു.  
 
ചെല്ലപ്പന്‍ പിള്ളേ, (മാലക്കര കുട്ടിയെ കാട്ടിക്കൊണ്ട്) ഇവന്റെ തലയില്‍ കിരീടം ഉറയ്ക്കാറില്ല.  ഞാനും പിന്നീട്  പലരും ഇവന്  കിരീടം വെച്ചു മുറുക്കി കൊടുത്തിട്ടുണ്ട്. അരങ്ങത്തു ചെന്ന്  പ്രവര്‍ത്തിക്കുമ്പോള്‍  കിരീടം ഇളകും. പിന്നീട് ഇവന്‍    കിരീടം വീഴുമോ എന്ന ശ്രദ്ധയിലാവും കളിക്കുക. അതിനാല്‍   അരങ്ങില്‍ സ്വാതന്ത്ര്യമായി ഒന്നും  ചെയ്യുവാന്‍ അവനു ഇതുവരെ  കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് താങ്കള്‍ എനിക്കുവേണ്ടി അവന്റെ കിരീടം വെച്ചുമുറുക്കി കൊടുക്കുക.


ശേഖറിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു കൊണ്ട്  ചെന്നിത്തല ആശാന്‍ അവന്റെ കിരീടം (സാമാന്യം ശക്തി ഉപയോഗിച്ച് )    വെച്ചുമുറുക്കി കൊടുത്തു. തലയില്‍ കിരീടം നല്ലതുപോലെ  ഉറച്ചിട്ടുണ്ടോ എന്ന് തലയാട്ടി പരീക്ഷിച്ചു നോക്കിയ ആ ബാലന്റെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി സംതൃപ്തിയുടെ സൂചന തന്നിരുന്നു. യുവജനോത്സവത്തില്‍ ബാലിവിജയത്തില്‍ രാവണന്റെ " ചിത്രമഹോ നമുക്കൊരു ശതൃവുണ്ടായതും " എന്ന പദമാണ് ആടാന്‍ നിശ്ചയിച്ചിരുന്നത്. അരങ്ങില്‍ എത്തിയ ബാലന്  "ചിത്രമാഹോ നമുക്കൊരു ഭാഗ്യം ഉണ്ടായതും" എന്ന അനുഭൂതിയാണ് തോന്നിയത്. തന്റെ കിരീടം അല്‍പ്പം പോലും  അനങ്ങിയിട്ടില്ല. കളി കഴിഞ്ഞു, അരങ്ങില്‍ തന്നാല്‍ ആവും വിധം ഭംഗിയായി ചെയ്തു എന്ന തൃപ്തിയോടെ വെളിയില്‍ വന്ന ബാലന് വേഷം അഴിക്കുവാന്‍ താല്‍പ്പര്യം ഇല്ല.  ആശാന്റെയും, രക്ഷിതാക്കളുടെയും, ബന്ധു മിത്രാദികളുടെയും എല്ലാവരുടെയും അഭ്യര്‍ത്ഥന  അവന്‍ തള്ളി. അവനു ഇനിയും കളിക്കണം. കിരീടം ആദ്യമായി ഉറച്ചു കിട്ടിയതാണ്. ഇനി ഇതുപോലെ കിരീടം ഉറച്ചു കിട്ടുമോ എന്ന് അവനു സംശയം. ഈ അവസരം പാഴാക്കുവാന്‍ അവനു താല്‍പ്പര്യം ഇല്ല. എനിക്ക്  മതിയാവോളം കളിക്കണം.

ഇനിയും കളിക്കാതെ വേഷം അഴിക്കില്ല എന്ന് ബാലന്‍ കടും നിര്‍ബ്ബന്ധം ആയപ്പോള്‍ ഒരു വേദി ഒരുക്കുവാന്‍ രക്ഷിതാക്കളും, ബന്ധുക്കളും  ഗുരുവും നിര്‍ബ്ബന്ധിതരായി. തിരുവല്ല ശ്രീവല്ലഭന്‍ അല്ലാതെ ആരാണ് ഇവിടെ രക്ഷകന്‍. രാത്രി ഒന്‍പതര മണിയോടെ യുവജനോത്സവവേദിയില്‍ നിന്നും വേഷത്തോടെ ബാലനും ഗായകര്‍, മേളക്കാര്‍, രക്ഷിതാക്കള്‍, ബന്ധുജനങ്ങള്‍ എല്ലാം മിനിവാനുകളില്‍   ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തില്‍ എത്തി. മണ്ഡപത്തിനു മുന്‍പില്‍ ഒരു വിളക്ക് കൊളുത്തി വെച്ചു. മേളക്കാരും ഗായകരും എല്ലാം തയ്യാറായി. ശുദ്ധമദ്ദളം കൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ മണ്ഡപത്തില്‍ ഉറങ്ങികൊണ്ടിരുന്ന സ്വാമിമാരെല്ലാം ഉണര്‍ന്നു. ഉറക്കച്ചടവോടെ അവര്‍ എഴുനേറ്റു ഒരു ഭാഗത്തേക്ക് ഒതുങ്ങി. ബാലന്റെ രക്ഷിതാക്കളും  ബന്ധുജനങ്ങളും മണ്ഡപത്തിനു മുന്‍പില്‍ കാണികളായി ഇരുന്നു.  ഗായകന്‍ വന്ദനശ്ലോകം പാടി. പിന്നീട് ആ ബാലന്റെ കളിയും തുടങ്ങി.
 ഏതു പദം പാടണം എന്ന് ബാലന്‍ ഗായകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. അത് ഗായകന്‍ പാടും. അവന്‍ കളിക്കും. വേഷം (രാവണന്‍) കത്തിയാണ് എന്നല്ലേ ഉള്ളൂ, പാര്‍ഷതി മമ സഖീ! മാകുരു ദേവിതം", "വഴിയില്‍ നിന്നു പോക വൈകാതെ വാനരാധമ", "കുവലയ വിലോചനെ കുമതിയാകിയ ദക്ഷന്‍" തുടങ്ങിയ  പദങ്ങള്‍  നിര്‍ദ്ദേശ പ്രകാരം   ഗായകര്‍   പാടുകയും ബാലന്‍ കളിക്കുകയും  ഉണ്ടായി. തലയില്‍ ഉറച്ച കിരീടവുമായി, തന്റെ ഗുരുനാഥന്‍ ചൊല്ലിയാടിച്ച പദങ്ങള്‍  എല്ലാം  ആ തിരുനടയില്‍ അവന്‍ കളിച്ചു,  മതിയാവോളം .

  
ശ്രീവല്ലഭന്റെ മുന്‍പില്‍ ഇത്രയും   സന്തോഷത്തോടെയും താല്‍പ്പര്യത്തോടെയും സംതൃപ്തിയോടെയും   കളിച്ച ഒരു വേഷക്കാരന്‍ ഉണ്ടാകുമോ  എന്ന് സംശയമാണ്.


 

2012 ഏപ്രിൽ 30, തിങ്കളാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും - 4 (അഭിമാനത്തോടെ ആശാൻ

മാവേലിക്കരയ്ക്ക്  കിഴക്ക്   കൊച്ചാലുംമൂട് എന്ന സ്ഥലത്ത്   ശ്രീ. രാഘവന്‍പിള്ള  ഒരു കഥകളി ആസ്വാദകന്‍  ഉണ്ടായിരുന്നു. കറുത്ത നിറം, ആറടി നീളം, ഒത്തവണ്ണം,  കപ്പടാമീശ, കഷണ്ടി എന്നിവയാണ് അദ്ദേഹത്തിന്‍റെ ലക്ഷണം.  മാവേലിക്കര - തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്ളൂസ്റ്റാര്‍ എന്ന ബസ്സിലെ ചെക്കിംഗ് ഇന്‍സ്പെക്റ്ററായി അദ്ദേഹം കുറച്ചു കാലം ജോലി ചെയ്തിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി , ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കുന്ന കഥകളി  സമീപപ്രദേശത്തു എവിടെയെങ്കിലും ഉണ്ടെന്നു അറിഞ്ഞാല്‍ അവിടെ ശ്രീ. രാഘവന്‍ പിള്ള എത്തുകയും അണിയറയില്‍ ഈ  കലാകാരന്മാരുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും  ചെയ്യും.  കൃഷ്ണന്‍ നായര്‍ ആശാനും, മാങ്കുളവും ഒന്നിക്കുന്ന സീതാസ്വയംവരം, സുഭദ്രാഹരണം എന്നിവയും  കൃഷ്ണന്‍ നായര്‍ ആശാനും  കുടമാളൂര്‍ ആശാനും ഒന്നിക്കുന്ന നളചരിതം -4 , മണ്ണാനും മണ്ണാത്തിയും  എന്നിവ  ഇദ്ദേഹത്തിനു വളരെ ഹരമായിരുന്നു.  അരങ്ങത്തു വേഷക്കാര്‍ രസകരമായ ഇളകിയാട്ടം  ചെയ്യുമ്പോള്‍ അദ്ദേഹത്തിനു  രസിച്ചാല്‍ പരിസരം മറന്നു  ഉച്ചത്തില്‍  ചിരിക്കുകയും മറ്റും ചെയ്യുമായിരുന്നു. കഥകളി കണ്ടിട്ട് കലാകാരന്മാരോട് അവര്‍ ചെയ്ത വേഷത്തെ പറ്റിയുള്ള  തന്റെ അഭിപ്രായം പറയുന്നതിനു ഒരു മടിയും അദ്ദേഹം കാട്ടിയിരുന്നില്ല.


              കഥകളി ആസ്വാദകന്‍ ശ്രീ. രാഘവന്‍ പിള്ള ചേട്ടന്‍  ശ്രീ. ചെന്നിത്തല 
               ആശാനെ ആദരിക്കുന്നു. സമീപം ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരി.
                

പന്തളത്തിന് കിഴക്ക് തട്ടയില്‍ ഒരിപ്പുറം ക്ഷേത്രത്തില്‍ എല്ലാ മീനമാസത്തിലെ ഭരണിക്ക് കഥകളി പതിവാണ്. സുമാര്‍ മുപ്പത്തി അഞ്ചു  വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ നടന്ന ഒരു കളിക്ക്  നളചരിതം മൂന്നാം ദിവസവും കീചകവധവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍. അന്ന് ബാഹുക വേഷത്തിന് ക്ഷണിക്കപ്പെട്ടിരുന്നത്  ശ്രീ.  കൃഷ്ണന്‍ നായര്‍ ആശാനെയാണ്.

 കാര്‍ക്കോടകനുമായി പിരിഞ്ഞ ശേഷം ബാഹുകന്‍  വനത്തിലൂടെ യാത്ര തുടര്‍ന്നു. വനകാഴ്ചയില്‍  പുല്ലുമേയുന്ന   ഒരു പേടമാനിനെ ബാഹുകന്‍ കണ്ടു. വനത്തില്‍  ശത്രുക്കള്‍ ധാരാളം  ഉണ്ടെന്ന കാരണം കൊണ്ട് ഒരു ചെറിയ ശബ്ദം ഉണ്ടായാല്‍ പോലും മാന്‍ ഭയത്താല്‍  നടുങ്ങുകയും ചുറ്റും പകച്ചുകൊണ്ട്, ചെവി കൂര്‍പ്പിക്കുന്നതും  ബാഹുകന്‍ കണ്ടു. അല്‍പ്പം അകലെ മാനിനെ ശ്രദ്ധിച്ചു കൊണ്ട് ഒരു സിംഹം ശബ്ദം ഉണ്ടാക്കാതെ പതുക്കെ പതുക്കെ സമീപിക്കുന്നു. വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ പലമുറ ഇരുന്നും പിന്നീട് സാവധാനം നീങ്ങി മാനിനോട് അടുക്കുവാന്‍ സിംഹം ശ്രമിക്കുന്നു. സിംഹം മാനിനെ തുറിച്ചു നോക്കികൊണ്ട്  ഇടയ്ക്കിടെ ചുണ്ട് നനയ്ക്കുന്നുമുണ്ട്. മാനിന്റെ ശരീരത്തില്‍ തന്നെ ശ്രദ്ധ വെച്ചുകൊണ്ട് സാവധാനം മുന്നോട്ടു നീങ്ങിയ സിംഹം കാലെടുത്തു വെച്ചത് ഒരു ചുള്ളിക്കൊമ്പിലാണ്. ചുള്ളിക്കൊമ്പ് ഒടിഞ്ഞ നേരിയ ശബ്ദം കേട്ട് മാന്‍ ഞെട്ടി, ശബ്ദം  ഉണ്ടായ ഭാഗത്തേക്ക് നോക്കിയപ്പോള്‍ തന്നെ സമീപിക്കുന്ന ക്കുന്ന സിംഹത്തെയാണ് കണ്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല മാന്‍ വേഗത്തില്‍ ചാടി ചാടി ഓടുവാന്‍ തുടങ്ങി . സിംഹം അല്‍പ്പദൂരം മാനിന്റെ പിന്നാലെ ഓടി. എന്നാല്‍ മാന്‍ വളരെ വേഗം ചാടി ഓടി മറയുന്നത്‌   കണ്ട്  ഓട്ടം നിര്‍ത്തി മാന്‍ പോയ ഭാഗത്തേക്ക് നോക്കി നിന്ന ശേഷം വിഷണ്ണനായി മടങ്ങി.

                             
                                 ബാഹുകന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ 

കൃഷ്ണന്‍ നായര്‍ ആശാന്‍  "ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണ ചെയ്യും" എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ട് വിസ്തരിച്ചു കാണിച്ച ഈ ഇളകിയാട്ടം ശ്രദ്ധിച്ചു കൊണ്ട്  അരങ്ങിനു വളരെ മുന്‍പില്‍   ശ്രീ. രാഘവന്‍ പിള്ളയും ഉണ്ടായിരുന്നു

മാംസക്കൊതി പൂണ്ടു സിംഹം മാനിനെ സമീപിക്കുകയും സിംഹത്തിന്റെ കാല്‍ ചുള്ളിക്കൊമ്പില്‍ പെട്ട ശബ്ദം കേട്ട്   മാന്‍ ചാടി ഓടി മറയുന്നതും സിംഹം അല്‍പ്പദൂരം ഓടിയ ശേഷം വിഷണ്ണനായി മടങ്ങി എന്ന് ആശാന്‍ കാണിച്ച ഉടന്‍ അരങ്ങിനു മുന്‍പില്‍ ഇരുന്ന ശ്രീ. രാഘവന്‍ പിള്ള പെട്ടെന്ന് ചാടി എഴുനേറ്റു ആശാന്റെ മുഖത്തേക്ക് നോക്കി കൈകുത്തി എന്തോ കാണിച്ചു കൊണ്ട്  എഴുനേറ്റു പോയി. തന്റെ ഒരു പ്രിയപ്പെട്ട ആസ്വാദകന്‍ തന്റെ അരങ്ങിലേക്ക് കൈകുത്തി കാട്ടിയിട്ട്  അരങ്ങിനു മുന്‍പില്‍ നിന്നും എഴുനേറ്റു പോകുന്നത് കണ്ടപ്പോള്‍ ആശാന് വളരെ വിഷമം തോന്നി. തനിക്കു എന്തെങ്കിലും പിശക് സംഭവിച്ചോ എന്ന സംശയം ആശാനെ വല്ലാതെ  അലട്ടി. തുടര്‍ന്നുള്ള ബാഹുകന്റെ രംഗങ്ങള്‍ക്ക് മുന്‍പില്‍ പ്രസ്തുത ആസ്വാദകന്‍ ഉണ്ടായിരുന്നു എങ്കിലും   തനിക്കു ഉണ്ടായ സംശയം ആസ്വാദകനെ കണ്ടു ചോദിച്ചു അറിയണം എന്ന് ആശാന്‍ ഉറപ്പിച്ചു.  വേഷം അഴിച്ച ശേഷം അരങ്ങിനു മുന്‍പിലും പരിസരങ്ങളിലും ആശാന്‍ ആസ്വാദകനെ  തേടി. ഒടുവില്‍ ക്ഷേത്ര പരിസരത്തുള്ള ചായക്കടയില്‍ ചായകുടിച്ചു കൊണ്ടിരുന്ന തന്റെ ആസ്വാദകനെ കണ്ട് കടയിലേക്ക്  ചെന്നു.  ആശാന്‍ കടയുടെ സമീപത്തേക്ക് വരുന്നത് കണ്ടപ്പോള്‍ രാഘവന്‍ പിള്ള ഒരു ചായ ഓര്‍ഡര്‍ ചെയ്ത് വാങ്ങി ആശാനു  നല്‍കി.  ചായ സ്വീകരിച്ചു കൊണ്ട് ആശാന്‍ തന്റെ സംശയം അദ്ദേഹത്തിനോട് ചോദിച്ചു? അരങ്ങിലേക്ക് നോക്കി കൈകുത്തി കാട്ടുവാന്‍ ഞാന്‍ എന്ത് തെറ്റാണ് എന്റെ ഭാഗത്ത് നിന്നും സംഭവിച്ചത്? അപ്പോഴേക്കും ഒരു ചില ആസ്വാദകര്‍ ഇരുവര്‍ക്കു ചുറ്റും കൂടിയിരുന്നു. ആശാന്റെ ചോദ്യം കേട്ടപ്പോള്‍ "ആ മാനിനെ പിടിക്കുവാന്‍ കഴിയാതെ പോയ സിംഹത്തെയാണ് ഞാന്‍ " പോയി കടിക്കട്ടെ " എന്ന് കൈകൊണ്ടു കാണിച്ചത് എന്ന് അദ്ദേഹം  മറുപടി പറയുന്നതു കേട്ടപ്പോള്‍  ചുറ്റും കൂടിയിരുന്നവര്‍ പൊട്ടിച്ചിരിച്ചു.  ആശാനും സന്തോഷത്തോടെ പുഞ്ചിരിച്ചു.

തന്റെ അരങ്ങിനു മുന്‍പില്‍ ഇരുന്ന ഒരു ആസ്വാദകന്റെ മനസ്സില്‍, തന്റെ അരങ്ങു പ്രവര്‍ത്തിയിലൂടെ ഒരു മാനിനേയും സിംഹത്തെയും ചിത്രീകരിച്ചു പരിസരം മറന്നുപോകും വിധത്തിലുള്ള  ഒരു അനുഭവം സൃഷ്ടിക്കുവാന്‍ സാധിച്ചതിലുള്ള അഭിമാനത്തോടെയാണ്   ആശാന്‍ അണിയറയിലേക്ക് മടങ്ങിയത്.

2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -3 (വെളുത്ത നളനും ബാഹുകനും)

കഥകളിയില്‍ പദാട്ടത്തിനു ശേഷം അവതരിപ്പിക്കുന്ന രംഗത്തിന്റെ പൂര്‍ണ്ണതയ്ക്കായി നടന്മാര്‍ ചെയ്യുന്ന ആട്ടത്തിനാണ് ഇളകിയാട്ടം എന്ന് പറയുന്നത്. കഥയിലെ ശ്ലോകങ്ങളിലോ പദങ്ങളിലോ ഉള്‍ക്കൊള്ളുന്നതോ  കഥയുമായോ കഥയിലെ കഥാപാത്രങ്ങളുമായോ  കഥാസന്ദര്‍ഭങ്ങളുമായി ബന്ധമുള്ളതോ,  രംഗ സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്നതോ ആയ  വിഷയങ്ങള്‍   അവതരിപ്പിച്ചു ഫലിപ്പിച്ചു രംഗ പൂര്‍ണ്ണത വരുത്തുക എന്നതാണ്  ഇളകിയാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. നളചരിതം മൂന്നാം ദിവസത്തില്‍ കാര്‍ക്കോടക ദംശനത്തിന് മുന്‍പുള്ള   നളന്റെ മാനസീകാവസ്ഥയും  കാര്‍ക്കോടക ദംശനത്തിന് ശേഷമുള്ള മാനസീകാവസ്ഥയും വനകാഴ്ചകളിലൂടെ നടന്‍ രംഗത്ത്‌ അവതരിപ്പിക്കുന്നു. പ്രിയപത്നിയായ  ദമയന്തിയെ ഘോരവനത്തില്‍ ഉപേക്ഷിച്ച  കുറ്റബോധമാണ് വെളുത്ത നളന്‍ രംഗത്ത്‌ അവതരിപ്പിക്കുക. ഭാവിയില്‍  ദമയന്തിയുമായി ഒന്നിച്ചു ജീവിക്കാനാവും എന്ന ഒരു പ്രതീക്ഷ വെളുത്ത നളനില്‍ ഇല്ല. എന്നാല്‍ കാര്‍ക്കോടകനുമായുള്ള സംവാദത്തില്‍   ബാഹുകന്  ഒരു ശുഭ പ്രതീക്ഷ ലഭിക്കുന്നുണ്ട്. " മുന്നേപ്പോലെ  മന്ദിരത്തില്‍ ചെന്നു വാണുകൊള്ളുവാനും എന്നിയേ അറിയാമെന്നാകില്‍ ചൊല്ലേണമെല്ലാം" എന്നുള്ള ബാഹുകന്റെ പദത്തിനു  "ചിന്തിതമചിരാല്‍ വരുമേ നിനക്കൊരന്തരമില്ല നൃപതേ" എന്ന കാര്‍ക്കോടകന്റെ മറുപടിപ്പദം ഈ ശുഭ പ്രതീക്ഷയ്ക്ക് വഴി ഒരുക്കുകയാണ്. അതുകൊണ്ട് ബാഹുകന്‍  ശുഭകരമായി അവസാനിക്കുന്ന  വനകാഴ്ചയാണ് അവതരിപ്പിച്ചു ഫലിപ്പിക്കുക. 

ഒരു കൊമ്പനാന തന്റെ ഇണയായ  ഒരു പിടിയാന കാട്ടുതീയില്‍പെട്ടപ്പോള്‍ അതിനെ രക്ഷിക്കുന്ന കാഴ്ചയാണ്   ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ വെളുത്ത നളനായി ഒരു അരങ്ങില്‍ അവതരിപ്പിച്ചു  കണ്ടത്.   ആപത്തില്‍പെട്ട ഇണയെ രക്ഷിക്കുന്ന മൃഗധര്‍മ്മം കണ്ട നളന്‍  തന്റെ  പ്രിയപത്നിയെ ഘോരവനത്തില്‍ രാത്രിയില്‍ ഉപേക്ഷിച്ചു വന്ന കുറ്റ ബോധം നിറഞ്ഞ മനസീകാവസ്ഥയാണ് അദ്ദേഹം  രംഗത്തു പ്രകടമാക്കിയത്. 

ഒരു മരത്തിന്റെ കൊമ്പില്‍ രണ്ടു  ഇണക്കിളികള്‍. അവയില്‍ ഒന്നിനെ ലക്ഷ്യമാക്കി അമ്പ്‌എയ്യാന്‍ ശ്രമിക്കുന്ന ഒരു വേടന്‍. അപ്പോള്‍ മരത്തിന്റെ പൊന്തില്‍ നിന്നും വെളിയില്‍ വന്ന ഒരു സര്‍പ്പം വേടന്റെ കാലില്‍ കൊത്തുകയും തുടര്‍ന്ന് വേടന് ലക്ഷ്യം തെറ്റുകയും, അമ്പ്‌ മരത്തിന്റെ ഇലകളില്‍ പെട്ട ശബ്ദം   കേട്ട് ഇണക്കിളികള്‍ പറന്നു പോകുകയും  വേടന്‍ പാമ്പു കടിയാല്‍ മരിച്ചു  വീഴുകയും ചെയ്യുന്ന കാഴ്ചകണ്ട് ഇതുപോലൊരു സര്‍പ്പം ഞങ്ങളുടെ ( നളന്റെയും ദമയന്തിയുടെയും)  ജീവിതത്തില്‍ വന്നു ഞങ്ങളെ രക്ഷിക്കുമോ എന്നുള്ള ചിന്തയോടെ  ചില നടന്മാര്‍  വെളുത്ത നളനെ   അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. അടുത്ത രംഗത്തില്‍ നളന് സഹായിയായി സര്‍പ്പരാജനായ കാര്‍ക്കോടകന്‍ എത്തുന്നതിന്റെ സൂചനയെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള അവതരണമാണ് ഇവിടെ പ്രകടമാകുന്നത്.

കാര്‍ക്കോടകനില്‍ നിന്നും ശുഭപ്രതീക്ഷയുടെ സൂചന ലഭിക്കുന്ന ബാഹുകന്‍   എല്ലാ കഷ്ടതകളും മാറി ശുഭകരമായി പര്യവസാനിക്കുന്ന കാഴ്ചകളാണ് കാണുക.  ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ ബാഹുകനായി വരുമ്പോള്‍ "മാന്‍പ്രസവമാണ്" അവതരിപ്പിക്കുന്നത്.  ആരും തുണയില്ലാതെ കഷ്ടം അനുഭവിക്കുന്നവര്‍ക്ക് ഈശ്വരന്‍ തുണ ചെയ്യും എന്ന ആശയം ആണ് ഈ ആട്ടത്തിന്റെ ഉദ്ദേശം.  പ്രസവസമയമടുത്ത നിലയില്‍ ഗര്‍ഭിണിയായ ഒരു  മാനിനെ  ലക്ഷ്യമാക്കി അമ്പ്‌ എയ്യാന്‍ ശ്രമിക്കുന്ന ഒരു വേടന്‍, ഒരുഭാഗത്ത്  ക്രൂരനായ ഒരു സിംഹം, മറ്റൊരു ഭാഗത്ത് കാട്ടുതീ മറുഭാഗം പുഴ എന്നിങ്ങനെ മാനിനു രക്ഷ പെടുവാന്‍ ഒരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയില്‍ ഈശ്വര കൃപയാല്‍ പെട്ടെന്ന് ഉണ്ടായ മിന്നലേറ്റ് വേടന്‍ മരിച്ചു വീഴുകയും, വേടന്‍ കുലച്ച അമ്പ്  ലക്ഷ്യം തെറ്റി സിംഹത്തിന്റെമേല്‍  തറയ്ക്കുകയും  സിംഹം മരിച്ചു വീഴുകയും (മിന്നലിനെയും ഇടിയെയും തുടര്‍ന്ന് ) മഴപെയ്തു കാട്ടുതീ അണയുകയും ചെയ്യുന്നു. മാന്‍ സുഖപ്രസവം കഴിഞ്ഞു   കുട്ടികളുമായി നടന്നു നീങ്ങുന്ന കാഴ്ചയാണ്  മാന്‍പ്രസവം എന്ന പേരില്‍ അവതരിപ്പിക്കുന്നത്‌. രക്ഷപെടുവാന്‍ ഒരു പഴുതും ഇല്ലാത്ത അവസ്ഥയിലുള്ള മാനിനു ഈശ്വരന്‍ തുണ ചെയ്തു.  മാനിനു ആപത്തുകള്‍ ഒഴിഞ്ഞു സുഖ പ്രസവം ഉണ്ടായി അതിന്റെ കുട്ടികളുമായി സന്തോഷത്തോടു നടന്നു നീങ്ങിയതു പോലെ തന്റെ ജീവിതത്തില്‍ സംഭവിച്ച വിപത്തുക്കള്‍ എല്ലാം നീങ്ങി വീണ്ടും ദമയന്തിയുമൊത്തു കൊട്ടാരത്തില്‍ ജീവിക്കുവാന്‍ ഈശ്വരന്‍ വഴിയൊരുക്കും എന്നൊരു  ശുഭപ്രതീക്ഷ ബാഹുകന് ഉണ്ടാകുന്നു എന്നതാണ് ഈ ആട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു അരങ്ങില്‍ എത്തുന്ന  വെളുത്ത നളനും ബാഹുകനും  വേടനെ ഉള്‍പ്പെടുത്തിക്കൊണ്ട്   ഒരേ പോലുള്ള വനകാഴ്ചകള്‍ അവതരിപ്പിക്കുന്ന രീതി ഉണ്ടാകാറുണ്ട്.  അപ്പോള്‍ ഒരു ആവര്‍ത്തന വിരസത  ആസ്വാദകര്‍ക്കിടയില്‍  ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. വെളുത്ത നളനായും ബാഹുകനായും ഒരു അരങ്ങില്‍ എത്തുന്ന കലാകാരന്മാര്‍ക്കിടയില്‍ ഒരു ധാരണ ഉണ്ടായാല്‍ ഈ ആവര്‍ത്തന വിരസത ഒഴിവാക്കാം എന്ന അഭിപ്രായം പരക്കെ ഉയര്‍ന്നിരുന്ന കാലം സ്മരണീയമാണ്.  ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ വെളുത്ത നളനും ശ്രീ.കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ബാഹുകനും ഉണ്ടായിട്ടുള്ള അരങ്ങുകളില്‍ ഒരേ പോലുള്ള വനകാഴ്ചകള്‍ അവതരിപ്പിക്കുമ്പോള്‍  അല്‍പ്പം പോലും ആവര്‍ത്തന വിരസത ഉണ്ടാകാതെ ഇതില്‍ ഏതു കൂടുതല്‍ ആകര്‍ഷകമായി എന്ന് വിലയിരുത്തുന്ന ആസ്വാദക സമൂഹവും ഉണ്ടായിരുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.  

ദക്ഷിണ കേരളത്തില്‍ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ എന്നിവരുടെ ബാഹുകന്‍ ഉണ്ടാകുമ്പോള്‍ വെളുത്ത നളന്‍ ചെയ്യുവാനുള്ള കൂടുതല്‍ അവസരം ശ്രീ. ചെന്നിത്തല ആശാന് ലഭിച്ചിരുന്നു. വനത്തില്‍ വിശ്രമിക്കുന്ന ഒരു കലമാനെയും ഒരു പേടമാനെയും വെളുത്ത നളന്‍ കാണുന്നു. കലമാന്‍ തന്റെ വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന കൊമ്പുകൊണ്ട് പേടമാന്റെ കണ്‍പുരികം ചൊറിഞ്ഞു കൊടുക്കുന്നു. അപ്പോള്‍ കലമാനിനു പേടമാന്റെ കണ്ണോ പുരികമോ കാണുവാന്‍ സാധിക്കുന്നില്ല.  അല്‍പ്പം ശ്രദ്ധ തെറ്റികലമാന്റെ കൊമ്പു കൊണ്ടാല്‍ നഷ്ടപ്പെടുന്നത് തന്റെ കണ്ണാണ് എന്ന് അറിഞ്ഞും  പേടമാന്‍ തന്റെ ഇണയെ വിശ്വസിച്ചു ചലിക്കാതെ കിടക്കുന്ന കാഴ്ച വെളുത്ത നളന്‍ കാണുന്നു. "ഒരു മൃഗം  തന്റെ ഇണയ്ക്ക് നല്‍കുന്ന വിശ്വാസം പോലും  തന്റെ പ്രിയതമയ്ക്ക് നല്‍കുവാന്‍ തനിക്കു സാധിച്ചില്ലല്ലോ എന്നും  താന്‍ ആപത്തു നിറഞ്ഞ കൊടുംകാട്ടില്‍  തന്റെ പ്രിയതമയെ ദയാലേശം  ഉപേക്ഷിച്ചു വന്നതിലുള്ള പാശ്ചാത്താപവുമാണ് ചെന്നിത്തല ആശാന്‍ അവതരിപ്പിച്ചു വന്നിരുന്നത്.

എല്ലാ അരങ്ങുകളിലും ഒരേ വനകാഴ്ച എന്ന രീതി ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൃഷ്ണന്‍ നായര്‍ ആശാന്റെ ബാഹുകനും ചെന്നിത്തല ആശാന്റെ വെളുത്ത നളനും ഉണ്ടാകുമ്പോള്‍ അണിയറയില്‍ വെച്ച്  കൃഷ്ണന്‍ നായര്‍ ആശാനോട് എന്താണ്  ഇന്നത്തെ വനകാഴ്ചയില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്ന സ്വഭാവം ചെന്നിത്തല ആശാന് ഉണ്ടായിരുന്നു. എന്നാല്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരിക്കലും എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പറയുന്ന അനുഭവം ഉണ്ടായിട്ടില്ല . എന്നാല്‍ താങ്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്  ചെന്നിത്തല ആശാനോട് തിരിച്ചു ചോദിക്കുകയും അതില്‍ നിന്നും  വ്യത്യാസമായി  അവതരിപ്പിക്കുക  എന്ന രീതി കൃഷ്ണന്‍ നായര്‍ ആശാന്‍ സ്വീകരിച്ചിരുന്നു . ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരു അരങ്ങില്‍ ബാഹുകനായി അവതരിപ്പിച്ച വനകാഴ്ചയും തുടര്‍ന്നുണ്ടായ ഒരു ആസ്വാദകന്റെ പ്രതികരണവും എന്റെ അടുത്ത ബ്ലോഗ്‌ പോസ്റ്റില്‍ കൂടി വായനക്കാര്‍ക്ക്   സമര്‍പ്പിക്കുന്നതാണ്. 


2012 ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചുനക്കരയിലെ രാജസൂയം

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിനു (02- 02-2012) രാത്രി 10- മണി മുതല്‍ കഥകളി അവതരിപ്പിച്ചു.   ശ്രീ. കലാമണ്ഡലം വിഷ്ണുരാജ് , ശ്രീ. കലാമണ്ഡലം അഭിലാഷ് മോഹന്‍ എന്നിവര്‍ പുറപ്പാടിന് വേഷം കെട്ടി. ഡബിള്‍ മേളപ്പദം ഉണ്ടായി.   ശ്രീ. ലക്കിടി ഇളയേടത്തു നമ്പൂതിരി രചിച്ച രാജസൂയവും  (വടക്കന്‍), ശ്രീ. ഇരട്ടക്കുളങ്ങര രാമവാര്യര്‍ രചിച്ച കിരാതവുമാണ്  അവതരിപ്പിച്ച കഥകള്‍.

മഗധ രാജാവ് ബ്രുഹദ്രഥന് മക്കള്‍ ഇല്ലാത്തതിന്റെ ദുഃഖം തീര്‍ക്കുവാന്‍ ചണ്ഡകൌശികന്‍ എന്ന മുനീന്ദ്രന്‍ ഒരു മാമ്പഴം നല്‍കി. രാജാവ് ആ മാമ്പഴം രണ്ടായി മുറിച്ച്  തന്റെ രണ്ടു ഭാര്യമാര്‍ക്ക് നല്‍കി. രണ്ടു ഭാര്യമാരും ഗര്‍ഭം ധരിച്ചു, പ്രസവിച്ചത് ഒരു ശിശുവിന്റെ രണ്ടു പകുതികള്‍. രാജ്ഞിമാര്‍ ഈ ശിശുവിന്റെ രണ്ടു പകുതികളെയും പെരുവഴിയില്‍ ഉപേക്ഷിച്ചു. രാത്രിയില്‍ ഇരതേടി വന്ന ജര എന്ന രാക്ഷസി ഈ രണ്ടു ശിശുഭാഗങ്ങള്‍ ഭക്ഷിക്കാനായി ചേര്‍ത്ത് എടുത്തപ്പോള്‍ ഈ രണ്ടുഭാഗങ്ങള്‍ സന്ധിച്ചു ഒരു കുഞ്ഞായി ഭവിച്ചു കരയുവാന്‍ തുടങ്ങി. കുഞ്ഞിന്റെ രോദനം കേട്ട രാക്ഷസിക്ക്  മനസലിയുകയും കുട്ടികള്‍ ഇല്ലാതെ ദുഖിക്കുന്ന രാജാവിന് നല്‍കുകയും ചെയ്തു. ജരയാല്‍ സന്ധിക്കപ്പെട്ട കുട്ടിക്ക്  ജരാസന്ധന്‍ എന്ന്  രാജാവ് പേരും നല്‍കി. ജരാസന്ധന്‍ വളര്‍ന്നപ്പോള്‍   മഗധാധിപനായി. 
മഗധരാജധാനിയായ ഗിരിവജ്രം  അഞ്ചു വന്‍മലകളാല്‍ ചുറ്റപ്പെട്ടുകിടന്ന കാരണം കൊണ്ട് ശത്രുക്കള്‍ക്ക് ഗിരിവജ്രത്തെ ആക്രമിക്കുവാന്‍ പ്രയാസമായിരുന്നു. ജരാസന്ധന്‍ തന്റെ അയല്‍ രാജാക്കന്മാരെ ആക്രമിച്ചു പരാജയപ്പെടുത്തി കാരാഗൃഹത്തില്‍   അടച്ചു പീഡിപ്പിച്ചു വന്നു. ജരാസന്ധന്റെ മൂന്നു പെണ്‍മക്കളെ കംസനാണ് വിവാഹം ചെയ്തത്. കംസവധമാണ് കൃഷ്ണനോടുള്ള ജരാസന്ധന്റെ  പകയുടെ പ്രധാന കാരണം. 
പാഞ്ചാലീ സ്വയംവരത്തിനു ജരാസന്ധന്‍ പങ്കെടുത്തു വില്ലു കുലച്ചപ്പോള്‍, വില്ലു താടിക്ക് തട്ടി ജരാസന്ധന്റെ പല്ല് നഷ്ടപ്പെട്ടതായി കഥകളില്‍ പറയപ്പെടുന്നുണ്ട്. 

 ബ്രാഹ്മണഭക്തനാണ് ജരാസന്ധന്‍. ജരാസന്ധനെ വധിച്ച ശേഷം രാജസൂയയാഗം നടത്തണം എന്ന ഉദ്ദേശത്തോടെ കൃഷ്ണന്‍ ധര്‍മ്മപുത്രരോട്  യാഗത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു കൊള്ളുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട്   ഭീമനെയും, അര്‍ജുനനെയും കൂട്ടി ബ്രാഹ്മണവേഷത്തില്‍  മഗധത്തിലെത്തി.
വൈരോജനന്‍ എന്ന അസുരനെ കൊന്ന് അയാളുടെ ശരീരത്തിന്റെ തോലുകൊണ്ട്  ഉണ്ടാക്കി കൊട്ടാരത്തിന്റെ വാതുക്കല്‍ വെച്ചിരുന്ന പെരുമ്പറകള്‍   അടിച്ചു പൊട്ടിച്ച ശേഷം  മതില്‍ ചാടിയാണ്  ജരാസന്ധന്റെ കൊട്ടാരത്തില്‍ ബ്രാഹ്മണര്‍ എത്തിയത്. ഈ പെരുമ്പറകളില്‍  ഒന്നു തട്ടിയാല്‍ അതിന്റെ ശബ്ദ തരംഗങ്ങള്‍ ദിവസങ്ങള്‍ തോറും നില്‍ക്കും എന്നതാണ് പ്രത്യേകത. 

മൂന്ന് ബ്രാഹ്മണര്‍ മതില്‍ ചാടി വരുന്നത് കണ്ട് ശത്രുവാണോ എന്ന് സംശയം (ബ്രാഹ്മണര്‍ മതില്‍ ചാടി ആദ്യം ഇടതുകാല്‍ ഊന്നിയാണ്  കൊട്ടാരത്തില്‍ പ്രവേശിക്കുന്നത് ) രാജാവിന്  തോന്നിയെങ്കിലും ആഗമനോദ്ദേശം ആരായുന്നു.  (കൃഷ്ണ ബ്രാഹ്മണന്‍ മാത്രമാണ് ജരാസന്ധനോട് സംസാരിക്കുക, മറ്റു രണ്ടുപേര്‍ക്കും  മൌനവൃതമാണ്  എന്ന് കൃഷ്ണബ്രാഹ്മണന്‍ ജരാസന്ധനെ അറിയിക്കുന്നുണ്ട്) ഞങ്ങള്‍ ചോദിക്കുന്നത് നല്‍കാം എന്ന് സത്യം ചെയ്യണം എന്ന് ബ്രാഹ്മണര്‍ ആവശ്യപ്പെടുന്നു. ജരാസന്ധന്‍ അപ്രകാരം സത്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ദ്വന്ദയുദ്ധമാണ് വേണ്ടത് കൃഷ്ണബ്രാഹ്മണന്‍  അറിയിച്ചുകൊണ്ട് അവരുടെ സ്വന്തരൂപം സ്വീകരിക്കുന്നു. ഞാന്‍ പല പ്രാവശ്യം തോല്‍പ്പിച്ച കൃഷ്ണനോടും  കൃശഗാത്രനായ അര്‍ജുനനോടും ദ്വന്ദയുദ്ധം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു കൊണ്ട് ഭീമനുമായി ഏറ്റുമുട്ടുന്നു. എല്ലാ യുദ്ധ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ജരാസന്ധന്‍ യുദ്ധം ചെയ്തത്. യുദ്ധ സമയം കഴിഞ്ഞുള്ള സമയങ്ങളില്‍ ഭീമനുമായി അദ്ദേഹം വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നു. പതിനേഴു ദിവസം നീണ്ടു നിന്ന യുദ്ധത്തില്‍ ഭീമസേനന്‍ ജരാസന്ധന്റെ ഒരു കാലില്‍ ചവിട്ടിക്കൊണ്ട് അടുത്ത കാലില്‍ പിടിച്ചു ശരീരം രണ്ടായി കീറി എറിഞ്ഞു. ജരസന്ധിച്ചു എത്തിയ ജരാസന്ധന്‍ വീണ്ടും യുദ്ധത്തിനു മുതിരുന്നു. ജരാസന്ധന്റെ ജീവരഹസ്യം അറിയാവുന്ന കൃഷ്ണന്‍ ഒരു പച്ചില എടുത്തു രണ്ടായി മുറിച്ചു (തല തിരിച്ചു) എതിര്‍ ദിശകളിലേക്ക് എറിഞ്ഞു ഭീമനെ കാണിക്കുന്നു. കൃഷ്ണന്റെ യുക്തി മനസിലാക്കിയ  ഭീമന്‍ ജരാസന്ധന്റെ ശരീരം രണ്ടായി കീറി തല തിരിച്ചിടുന്നു. ജരസന്ധിക്കാതെ ജരാസന്ധന്‍ മരിക്കുന്നു. ജയിലില്‍ കഴിയുന്ന എല്ലാ രാജാക്കന്മാരെയും മോചിപ്പിച്ചു കൃഷ്ണനും, ഭീമനും, അര്‍ജുനനും മടങ്ങുന്നു.

കൃഷ്ണനെ യാഗാഗ്രസ്ഥാനത്തിരുത്തി ധര്‍മ്മപുത്രര്‍ പൂജിക്കുമ്പോള്‍ ശിശുപാലന്‍ അവിടെയെത്തി കൃഷ്ണ നിന്ദചെയ്യുന്നു. (രുഗ്മിണീ സ്വയംവരം ശിശുപാലനു കൃഷ്ണനോട് ശതൃതയ്ക്കുള്ള പ്രധാന കാരണം)  സ്ത്രീവധം, മാതുലവധം, വെണ്ണമോഷണം,  ഗോപസ്ത്രീകളുടെ വസ്ത്രാപഹരണം തുടങ്ങിയ നിന്ദ്യ കര്‍മ്മങ്ങള്‍ ചെയ്ത ഒരു കാലിച്ചെറുക്കന്‍ ഈ പൂജയ്ക്ക് അര്‍ഹന്‍ അല്ല എന്നാണ് ശിശുപാലന്റെ വാദം. സഹികെട്ട അര്‍ജുനന്‍ ശിശുപാലനോട് ഏറ്റുമുട്ടുന്നു. തത്സമയം വിശ്വരൂപം കാട്ടിയ കൃഷ്ണനെ ശരണം പ്രാപിക്കുന്ന ശിശുപാലന്റെ ഗളം മുറിച്ച് കൃഷ്ണന്‍ മോക്ഷം നല്‍കുന്നു. സഭാവാസികള്‍ കൃഷ്ണനെ സ്തുതിക്കുന്നു. രാജസൂയയാഗം നിര്‍വിഘ്നം പര്യവസാനിക്കുന്നു. ഇതാണ് രാജസൂയം കഥയുടെ ചുരുക്കം.


                                                       ജരാസന്ധന്റെ തിരനോട്ടം 

ജരാസന്ധന്റെ തിരനോട്ടത്തോടെ രംഗം ആരംഭിച്ചു.  എനിക്ക് സുഖം ഭവിച്ചു, അതിനുള്ള കാരണം എന്ത് ? മഗധരാജാവിന്  കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിച്ചപ്പോള്‍ ഒരു മുനിവര്യന്‍ അദ്ദേഹത്തിനു ഒരു മാമ്പഴം നല്‍കി ഭാര്യക്ക്‌ നല്‍കൂ എന്ന് പറഞ്ഞു  അനുഗ്രഹിച്ചതും മാമ്പഴം രണ്ടായി മുറിച്ചു രണ്ടു രാജ്ഞിമാര്‍ക്കു  നല്‍കിയതും, അതുമൂലം ഗര്‍ഭം ഭരിച്ച രാജ്ഞിമാര്‍  പ്രസവിച്ച ഒരു കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരത്തിന്റെ ഇരുഭാഗങ്ങള്‍ ഉപേക്ഷിക്കുകയും, ജര എന്ന രാക്ഷസി ആ   ശരീരഭാഗങ്ങള്‍ രണ്ടും ഭക്ഷിക്കാനായി ചേര്‍ത്തെടുത്തപ്പോള്‍ ജര സന്ധിച്ചു ഒരു കുഞ്ഞായി ജീവന്‍നേടി കരയുകയും, കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മനസലിഞ്ഞ രാക്ഷസി കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിച്ച രാജാവിനു നല്‍കിയതും പിന്നീട് വളര്‍ന്നു ബലവാനായപ്പോള്‍ മഗധത്തിന്റെ രാജാവായതും അയല്‍ നാട്ടിലുള്ള  രാജാക്കന്മാരെയെല്ലാം യുദ്ധം ചെയ്തു തോല്‍പ്പിച്ചു കാരാഗൃഹത്തില്‍ അടച്ചതും, ഒരിക്കല്‍ കൃഷ്ണന്‍ പോരിനു വിളിച്ചതും പാല്‍മണം  മാറാത്ത കൃഷ്ണന്‍  എന്റെ യുദ്ധ ശക്തികണ്ടു  ഭയന്നു
ഓടിയെന്നും  പിന്നീട് എന്റെ പേര്  കേട്ടാലേ മൂത്രം ഒഴിച്ചുകൊണ്ട്  അവന്‍ ഓടുമെന്നും അതിനാല്‍  ഒരുവന്‍ പോലും എന്നോട് എതിര്‍ക്കുവാന്‍ ധൈര്യം കാട്ടിയിട്ടില്ല എന്നുമായിരുന്നു ജരാസന്ധന്റെ (തന്റേടാട്ടം) ഇരുന്നാട്ടത്തില്‍ അവതരിപ്പിച്ചത്. 
 

                                                    ജരാസന്ധന്‍
                                                    
തുടര്‍ന്ന് പെരുമ്പറ പൊട്ടുന്ന കര്‍ണ്ണകഠോരമായ ശബ്ദം കേട്ട് ശ്രദ്ധിച്ച ജരാസന്ധന്‍ മൂന്നു ബ്രാഹ്മണര്‍ മതില്‍ ചാടി വരുന്നത് കണ്ടു. അവര്‍ തന്റെ ശതൃക്കള്‍ ആയിരിക്കുമോ എന്ന് സംശയം ജരാസന്ധന് ഉണ്ടായെങ്കിലും  ആഗതരെ കണ്ട്‌ സുഖ വിവരം അറിയുക എന്ന് തീരുമാനിക്കുന്നതോടെ ആദ്യ രംഗം അവസാനിച്ചു.
 
                                          ജരാസന്ധനും ബ്രാഹ്മണന്മാരും 
 

രണ്ടാം രംഗത്തില്‍  ആഗതരായ ബ്രാഹ്മണരുടെ  പാദങ്ങളില്‍ തന്റെ ശിരസ്സ് തൊട്ടു ജരാസന്ധന്‍ വണങ്ങി. തന്നെ കാണുവാന്‍ എത്തിയ മൂന്നു  ബ്രാഹ്മണന്മാരെയും  സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി. പദാട്ടങ്ങള്‍ക്കിടയില്‍  മാറി മാറി ഓരോ  ബ്രാഹ്മണരോട്  സംഭാഷണം   നടത്തുന്ന   ജരാസന്ധന്‍ പെരുമ്പറ അടിച്ചു പൊട്ടിച്ചത് നിങ്ങളാണോ എന്ന് ചോദിച്ചു. അതിനു  ഞാന്‍ ഒന്ന് അടിച്ചപ്പോള്‍ പൊട്ടിപ്പോയതാണ് എന്ന് ഭീമബ്രാഹ്മണന്‍ അറിയിച്ചു.ഇവര്‍ ബ്രാഹ്മണര്‍  തന്നെയോ എന്ന് സംശയത്തോടെ  ഭീമബ്രാഹ്മണന്റെ കൈപ്പത്തി പിടിച്ചു തടവി നോക്കി തഴമ്പ് കണ്ട് അത്ഭുതപ്പെട്ട ജരാസന്ധന്‍ ചെണ്ട കൊട്ടുമോ എന്ന് ചോദിച്ചു?
പാചകത്തിനു പോകാറുണ്ടെന്നും തന്മൂലം ഉണ്ടായ തഴമ്പ് ആണെന്നും  ബ്രാഹ്മണന്‍ മറുപടി നല്‍കി. 
ഭീമബ്രാഹ്മണനോട്  ഒന്നു നടന്നു കാണിക്കുവാന്‍  ആവശ്യപ്പെട്ട ജരാസന്ധന്,  ആ ബ്രാഹ്മണന്‍ നടക്കുമ്പോള്‍ ഭൂമി കുലുങ്ങുന്നതു പോലെയുള്ള അനുഭവം ഉണ്ടാകുന്നതായി തോന്നി. തന്റെ കയ്യില്‍ ഒന്നു പിടിക്കുവാന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ട ജരാസന്ധന് ,  ബ്രാഹ്മണന്റെ കൈക്കുള്ളില്‍ തന്റെ കയ്യ് ഞെരിഞ്ഞുപോയതായ  അനുഭവം ഉണ്ടായി. ബ്രാഹ്മണന്റെ ശരീരം നോക്കി കണ്ട ശേഷം നീ ബ്രാഹ്മണന്‍ തന്നെയല്ലേ എന്ന് വീണ്ടും സംശയം ഉന്നയിച്ച ജരാസന്ധന്‍ നീ ചില്ലറ പാചകം ചെയ്തിരുന്നു എന്ന് പറഞ്ഞത് ശരിയായിരിക്കാം എന്ന് സമ്മതിച്ചു. തേങ്ങാ തിരുമ്മല്‍, അരകല്ലില്‍ അരയ്ക്കുന്നത്, ആട്ടുകല്ലില്‍ അരയ്ക്കുന്നത്, ഉരലില്‍ ഉലക്കകൊണ്ട് ഇടിച്ചതിന്റെയൊക്കെ തഴമ്പാകാം  ബ്രാഹ്മണന്റെ കയ്യില്‍ കാണുന്നത് എന്നും   ശരീരത്തിന്റെ വലിപ്പവും ബലവും നല്ലതു പോലെ ആഹാരം കഴിക്കുന്നത്‌ കൊണ്ടാകാം എന്നും വിശ്വസിക്കുന്നു.

കൃഷ്ണബ്രാഹ്മണനെ ശ്രദ്ധിച്ച ജരാസന്ധന്‍ മുന്‍പ് എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു എന്ന് ഭാവിച്ചു കൊണ്ട് ഇതിനു മുന്‍പ് നാം തമ്മില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന ബ്രാഹ്മണന്റെ  മറുപടിക്ക്‌  ഞാന്‍ കൃഷ്ണനുമായി പണ്ട് യുദ്ധം ചെയ്തപ്പോള്‍ ആയിരിക്കാം എന്ന് ജരാസന്ധന്‍ പറഞ്ഞു. അന്ന് കൃഷ്ണനുമായി യുദ്ധം ഉണ്ടായപ്പോള്‍ അവന്‍ എന്നെ ഭയന്ന് ഓടുകയും അവനെ വിടാതെ  വിരട്ടിക്കൊണ്ട് ഞാന്‍ പിന്നാലെയും പോയത് കണ്ടിരിക്കാം എന്ന് പറഞ്ഞപ്പോള്‍  ഇരുവര്‍ ഓടുന്നത് കണ്ടു എന്നാല്‍ ആര് മുന്നില്‍, ആര് പിന്നില്‍ എന്ന് ഓര്‍മ്മയില്ല  എന്നായിരുന്നു  ബ്രാഹ്മണന്റെ മറുപടി. കൃഷ്ണന്‍ തന്നെ ഭയന്ന് ഓടിയ ധാരാളം കഥകള്‍ ബ്രാഹ്മരോട് പറഞ്ഞ ശേഷം പൂജാകര്‍മ്മങ്ങള്‍  അറിയില്ലേ എന്ന് തിരക്കി.   ബ്രാഹ്മണരുടെ വേഷഭൂഷാദികള്‍ ശ്രദ്ധിച്ച ജരാസന്ധന്‍ (താറുടുത്തിരിക്കുന്നത്, ചന്ദനം പൂശല്‍ , പൂണൂല്‍ ധരിച്ചിരിക്കുന്നത്‌, തുടങ്ങിയവ )   നിങ്ങള്‍ കള്ള ബ്രാഹ്മണര്‍ അല്ലേ എന്ന്  സംശയം ഉന്നയിച്ചു. ഞങ്ങള്‍ യഥാര്‍ത്ഥ ബ്രാഹ്മണര്‍ തന്നെയാണ്, അങ്ങയെ ഒന്നു കാണുവാന്‍ വന്നതാണ്‌ എന്ന് പറഞ്ഞു പൂണൂല്‍ കാണിച്ചപ്പോള്‍ ആശാരിമാരും  പൂണൂല്‍ ധരിക്കാറുണ്ട് എന്ന് ജരാസന്ധന്‍ പറഞ്ഞു.
അര്‍ജുനബ്രാഹ്മണനെ നോക്കികണ്ട ജരാസന്ധന്‍, സുന്ദരമായ ശരീരവും   കാലിന്റെ മുട്ടിനു താഴെവരെനീണ്ട  ബലമുള്ള കൈകളും, വളര്‍ന്ന മുടികളും ബ്രാഹ്മണനില്‍ കണ്ടു. കൈ വിരലുകളിലെ തഴമ്പ് ശ്രദ്ധിച്ചു. സംശയത്തോടെ ബ്രാഹ്മണന്‍ തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുവാന്‍ ഇരു കൈകളിലെ തഴമ്പിന്റെ രഹസ്യം ആരാഞ്ഞു. ചന്ദനം അരയ്ക്കുക, പാചകത്തിന് സഹായിക്കുക, നൃത്തം അഭ്യസിപ്പിക്കുക  തുടങ്ങിയ ജോലികള്‍ തന്നെയാണ് കാരണം എന്ന് ബ്രാഹ്മണന്‍ മറുപടി നല്‍കി.  ചന്ദനം അരയ്ക്കുക, പാചകത്തിന് സഹായമായി   കിണറ്റില്‍ നിന്നും വെള്ളം കോരുക, പിച്ചാത്തി കൊണ്ട് പച്ചക്കറി മുറിക്കുക, തുടങ്ങിയ ജോലികള്‍ ചെയ്യുന്നവര്‍ക്കു ഇത്തരം തഴമ്പ് ഉണ്ടാകാം എന്ന് ജരാസന്ധന് വിശ്വാസമായി.  തുടര്‍ന്ന് ബ്രാഹ്മണരുടെ ആഗമന ഉദ്ദേശം അറിയുവാന്‍  താല്‍പ്പര്യപ്പെട്ടു . 

 ഞങ്ങള്‍ ചോദിക്കുന്നത് എന്തും തരും എന്ന് സത്യം ചെയ്തു  തന്നാല്‍ മാത്രമേ ആഗമന  ഉദ്ദേശം അറിയിക്കുകയുള്ളൂ എന്ന് ബ്രാഹ്മണര്‍ പറയുന്നു. എന്റെ ജീവന്‍ ചോദിച്ചാലും ഞാന്‍ തരും എന്ന് പറയുന്ന ജരാസന്ധന്‍ പാലാഴിയില്‍ പള്ളികൊള്ളുന്ന വിഷ്ണു ഒരു ബാലന്റെ രൂപം ധരിച്ചു  കുടയും വടിയുമായി വന്ന്, തനിക്കു തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് വേണം എന്ന്  മഹാബലി ചക്രവര്‍ത്തിയോട് സത്യം ചെയ്തു വാങ്ങി, പിന്നീട് ആ ബാലന്‍ വലിയ രൂപം പ്രാപിച്ചു രണ്ടു അടി കൊണ്ട് മൂന്നു ലോകവും അളന്നശേഷം മൂന്നാമത്തെ കാല്‍ചുവട് എവിടെ വെയ്ക്കണം എന്ന് ആവശ്യപ്പെട്ടു. മഹാബലി താഴെ ഇരുന്നുകൊണ്ട് തന്റെ തല കാട്ടിക്കൊടുത്തപ്പോള്‍  മഹാബലിയെ ഭൂമിയിലേക്ക്‌ കാലുകൊണ്ട്‌ ചവുട്ടി താഴ്ത്തുകയും ചെയ്തു. അതുപോലെ എന്തെങ്കിലും കപട  ഉദ്ദേശത്തോടെ, ഒരു ചരടുവാങ്ങി (പൂണൂല്‍) ധരിച്ചു   വന്നവരാണോ നിങ്ങള്‍ എന്ന് സംശയം ചോദിച്ചു. 
ഞങ്ങള്‍ യഥാര്‍ത്ഥ ബ്രാഹ്മണര്‍ തന്നെയാണ് എന്ന് അറിയിക്കുമ്പോള്‍  ബ്രാഹ്മണ ഭക്തനായ ജരാസന്ധന്‍ അവര്‍ ആവശ്യപ്പെടുന്നത് സത്യം ചെയ്തു കൊടുത്തു. 
എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടിയത് ദ്വന്ദയുദ്ധം ആണെന്നും ഇവന്‍ ഭീമന്‍, ഇവന്‍ അര്‍ജുനന്‍ ഞാന്‍ കൃഷ്ണന്‍ ആണെന്നും അറിയിച്ചു കൊണ്ട്    ബ്രാഹ്മണര്‍ മറഞ്ഞ് ഭീമന്‍, അര്‍ജുനന്‍, കൃഷ്ണന്‍ എന്നിവര്‍ രംഗത്ത് എത്തി.
                                                            

                                          ജരാസന്ധന്‍ , ഭീമന്‍, കൃഷ്ണന്‍ അര്‍ജുനന്‍

ബ്രാഹ്മണവേഷധാരികളായി വന്ന് ദ്വന്ദയുദ്ധം ആവശ്യപ്പെട്ട കൃഷ്ണനോട് നാണമില്ലേ ഇങ്ങിനെ വേഷം മാറി വരുവാന്‍ എന്നു ചോദിച്ചുകൊണ്ട് പണ്ട് നാം തമ്മില്‍ നടന്നിട്ടുള്ള യുദ്ധങ്ങള്‍,  എന്റെ കരബലം നിനക്ക് അറിവുള്ളതല്ലേ എന്നും  പണ്ട് നിന്നെ പിടിച്ചു ചുരുട്ടി എറിഞ്ഞതും എല്ലാം ഓര്‍ക്കുന്നില്ലേ എന്നു ചോദിച്ചു. 
പണ്ട് അര്‍ജുനന്‍ സന്യാസി വേഷം ധരിച്ചു കൊണ്ടു  കൃഷ്ണന്റെ കാല്‍ക്കല്‍ വീണു സുഭദ്രയെ തട്ടികൊണ്ടു പോയ കഥയും ജരാസന്ധന്‍ പുശ്ചത്തോടെ ഓര്‍മ്മിപ്പിച്ചു. 
തുടര്‍ന്ന് തന്നോട് പലതവണ തോറ്റോടിയ കൃഷ്ണനോടും, സുന്ദരരൂപനായ അര്‍ജുനനോടും യുദ്ധം ചെയ്യാന്‍ താല്‍പ്പര്യം  ഇല്ലെന്നും (ഭീമന്റെ ശരീരം നോക്കി കണ്ട് ) ഇവന്‍ കൊള്ളാം, ഇവനോട് യുദ്ധം ചെയ്യന്‍ ഞാന്‍ തയ്യാര്‍  എന്നു അറിയിക്കുന്നു.

യുദ്ധത്തിനു തയ്യാറായ ഭീമനെ ജരാസന്ധനും ജരാസന്ധനെ ഭീമനും യുദ്ധക്കച്ച കെട്ടിച്ചു.   നിന്റെ കൈക്കേറ്റ ഗദ തിരഞ്ഞെടുക്കുവാന്‍ ഭീമന് ജരാസന്ധന്‍ നിര്‍ദ്ദേശം നല്‍കി. യുദ്ധത്തില്‍ എതിരിയുടെ കഴുത്തില്‍ ഞെക്കുക, ശ്വാസം മുട്ടിക്കുക തുടങ്ങിയ കള്ളത്തരങ്ങള്‍  ചെയ്യില്ല എന്നു ഭീമനെ കൊണ്ട് ജരാസന്ധന്‍ സത്യം ചെയ്യിച്ചു.


                                                    ജരാസന്ധനും  ഭീമനും

ഭീമനും ജരാസന്ധനും തമ്മില്‍ ഗദായുദ്ധം ആരംഭിച്ചു. ഭീമന്‍ ജരാസന്ധന്റെ ഗദ അടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കരബലം ഉപയോഗിച്ച് പൊരുതി. ഘോരയുദ്ധത്തില്‍ താഴെ വീണ ജരാസന്ധന്റെ കാലില്‍ പിടിക്കുവാന്‍ ഭീമന്‍ ശ്രമം നടത്തി.  ജരാസന്ധന്‍ കാലു മടക്കി വെച്ച് കൊണ്ട് കാലിനു പിടികൊടുക്കാതെ പോരാടി. ഒടുവില്‍ ജരാസന്ധന്റെ കാലില്‍ പിടിച്ച  ഭീമന്‍ തന്റെ ഒരു കാലുകൊണ്ട്‌  ജരാസന്ധന്റെ ഒരു കാലില്‍ ചവുട്ടി പിടിച്ചു കൊണ്ട് മറു കാലില്‍ പിടിച്ചു വലിച്ചു. ജരാസന്ധന്റെ ശരീരം രണ്ടായി കീറി എറിഞ്ഞു.  എറിയപ്പെട്ട ശരീര ഭാഗങ്ങള്‍ വീണ്ടും ഒന്നു ചേര്‍ന്ന് ജരാസന്ധന്‍ യുദ്ധം ചെയ്തു. വീണ്ടും ഭീമന്‍ ജരാസന്ധന്റെ ശരീരം രണ്ടായി കീറി എറിഞ്ഞു. വീണ്ടും ജരസന്ധിച്ചു പോരിനായി വന്ന ജരാസന്ധനെ ഭീമന്‍ നേരിട്ടു. അപ്പോള്‍ കൃഷ്ണന്‍ ഒരു ഇല രണ്ടായി കീറി എതിര്‍ ദിശകളിലേക്ക് എറിഞ്ഞു കാണിച്ചു കൊണ്ട് ക്ഷണം ഓടി മറഞ്ഞു. യുക്തി മനസിലാക്കിയ ഭീമന്‍ ജരാസന്ധന്റെ ശരീരം രണ്ടായി കീറി  രണ്ടു എതിര്‍ ഭാഗത്തേക്ക് എറിഞ്ഞു. ജര വീണ്ടും സന്ധിക്കനാവാതെ ജരാസന്ധന്‍ മരിച്ചു വീണു. ഭീമനും കൃഷ്ണനും അര്‍ജുനനും ഒന്നു ചേര്‍ന്ന് ജയിലില്‍ അടച്ചിരുന്ന രാജാക്കന്മാരെ മോചിപ്പിച്ച ശേഷം ജരാസന്ധപുത്രനെ രാജാവായി അഭിഷേകം ചെയ്തു. മോചിപ്പിച്ച എല്ലാ രാജാക്കന്മാരെയും  കൃഷ്ണന്‍ നടക്കുവാന്‍ പോകുന്ന  രാജസൂയ യാഗത്തിന്   ക്ഷണിച്ചു  മടങ്ങുന്നതോടെ രംഗം അവസാനിച്ചു.


                                          യാഗശാലയില്‍ എത്തുന്ന  ശിശുപാലന്‍

 ശിശുപാലന്റെ തിരനോട്ടം കഴിഞ്ഞു അടുത്ത രംഗം ആരംഭിച്ചു. ധര്‍മ്മപുത്രര്‍ നടത്തുന്ന രാജസൂയയാഗ സ്ഥലത്ത് പ്രവേശിക്കുന്ന ശിശുപാലന്‍ കൃഷ്ണനെ അഗ്രപൂജ ചെയ്യുന്നതില്‍ കോപം പൂണ്ട്,   കൃഷ്ണന്‍ ചെറുപ്പം മുതല്‍ ചെയ്തിട്ടുള്ള ഓരോ പ്രവര്‍ത്തികള്‍ എണ്ണി എണ്ണി   പറഞ്ഞും കന്നുകാലി ചെറുക്കന്‍ എന്ന്  ആക്ഷേപിച്ചും  നിന്ദിക്കുന്നു.  കൃഷ്ണന്‍ ചെയ്ത വെണ്ണമോഷണം, ഗോപസ്ത്രീകളുടെ വസ്ത്രാപഹരണം എന്നിവയാണ്  ശിശുപാലന്‍ വിസ്തരിച്ച്  ആക്ഷേപിച്ചത്.




                                          യാഗശാലയില്‍ എത്തുന്ന  ശിശുപാലന്‍ 

                            അര്‍ജുനനും ശിശുപാലനും 

                                          അര്‍ജുനനും  ശിശുപാലനും ഏറ്റു മുട്ടുന്നു.

                                          കൃഷ്ണന്‍  ശിശുപാലനെ വധിക്കുന്നു.

കൃഷ്ണനിന്ദ സഹികാനാവാതെ  അര്‍ജുനന്‍ ശിശുപാലനോട് 
ഏറ്റുമുട്ടി.അപ്പോള്‍ കൃഷ്ണന്‍ വിശ്വരൂപം ധരിച്ചത് കണ്ടു ശിശുപാലന്‍ വണങ്ങി. സുദര്‍ശനം കൊണ്ട് കൃഷ്ണന്‍
ശിശുപാലനെ വധിച്ചു.

 ജരാസന്ധനായി  ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ബ്രാഹ്മണരായി ശ്രീ. സദനം വിഷ്ണുപ്രസാദ്‌, ശ്രീ. കലാമണ്ഡലം അഖില്‍, ശ്രീ. കലാമണ്ഡലം ശബരീനാഥ് എന്നിവരും കൃഷ്ണനായി ശ്രീ.  RLVഗോപി, ഭീമനായി ശ്രീ. കലാമണ്ഡലം ഹരി.ആര്‍.  നായര്‍, അര്‍ജുനനായി ശ്രീ. കലാമണ്ഡലം വൈശാഖ്, ശിശുപാലനായി  ശ്രീ. സദനം കൃഷ്ണന്‍ കുട്ടിയും, നാരദനായി ശ്രീ. കലാമണ്ഡലം അഖിലും, ധര്‍മ്മപുത്രരായി ശ്രീ. കലാനിലയം രവീന്ദ്രനാഥപ്പൈയും രംഗത്തെത്തി  വളരെ നല്ല ഒരു അവതരണം  കാഴ്ചവെച്ചു. 

കിരാതം (സമ്പൂര്‍ണ്ണം ) കഥയില്‍  പ്രധാന വേഷങ്ങളായ അര്‍ജുനന്‍:  ശ്രീ.ഫാക്റ്റ് മോഹനനും, ഇന്ദ്രന്‍: ശ്രീ.  ശ്രീ.കലാനിലയം രവീന്ദ്രനാഥപ്പൈയും, ഉര്‍വ്വശി: ശ്രീ. മാര്‍ഗി വിജയകുമാറും, കാട്ടാളന്‍ : ശ്രീ. കോട്ടക്കല്‍  ദേവദാസും, കാട്ടാളത്തി: ശ്രീ. കലാമണ്ഡലം (ഓയൂര്‍) രാമചന്ദ്രനും കൈകാര്യം ചെയ്തു. 

 ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍, ശ്രീ. കലാമണ്ഡലം ജയപ്രകാശ്, ശ്രീ. കലാമണ്ഡലം വിനോദ് എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കലാഭാരതി പീതാംബരന്‍ എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം ഹരികുമാര്‍, ശ്രീ. കലാമണ്ഡലം അച്ചുതവാര്യര്‍, ശ്രീ. കലാമണ്ഡലം അജികൃഷ്ണന്‍  എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍, ശ്രീ. തിരുവല്ല പ്രതീപ് എന്നിവര്‍ ചുട്ടി ഒരുക്കി. ഏവൂര്‍ കണ്ണംപള്ളില്‍ കഥകളിയോഗത്തിന്റെ കോപ്പുകളാണ്  കളിക്ക് ഉപയോഗിച്ചത്.



2012 ഫെബ്രുവരി 13, തിങ്കളാഴ്‌ച

ചുനക്കരയിലെ സൌഗന്ധികം

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ 2012- ലെ തിരുഉത്സവത്തിന്റെ  ഏഴാംദിവസം  01-02-2012- (ബുധനാഴ്ച)   ആറന്മുള, കോയിപ്രം സ്വദേശി ശ്രീ. കൃഷ്ണകുമാരന്‍ നായര്‍   അവര്‍കളുടെ വഴിപാടായി ശ്രീ. കോട്ടയത്തു തമ്പുരാന്‍ രചിച്ച  കല്യാണസൌഗന്ധികം കഥകളി  അവതരിപ്പിക്കുകയുണ്ടായി. രാത്രി പത്തു മണിക്ക് കളി വിളക്കു കൊളുത്തി ശ്രീ. കലാമണ്ഡലം വിഷ്ണു രാജിന്റെ പുറപ്പാടോടു കൂടി കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. 

കൌരവന്മാരോട് ചൂതില്‍ പരാജയപ്പെട്ട പാണ്ഡവരുടെ വനവാസ കാലഘട്ടമാണ് കഥയുടെ സന്ദര്‍ഭം. വനത്തില്‍ ഭീമസേനന്‍ പാഞ്ചാലിയുമൊത്ത് നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പാഞ്ചാലിക്കു കാറ്റിലൂടെ വീണു കിട്ടിയ സൌഗന്ധിക പുഷ്പം ഭീമനെ ഏല്‍പ്പിച്ച് ഇത്തരം സൌഗന്ധിക പുഷ്പങ്ങള്‍ തനിക്കു കൊണ്ടുത്തരണം എന്നപേക്ഷിക്കുന്നു. പ്രിയതമയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു നല്‍കിയ  ഭീമന്‍ സൌഗന്ധിക പുഷ്പം തേടി വനത്തിലൂടെ സഞ്ചരിച്ചു കൊണ്ട്  ഗന്ധമാദനപര്‍വ്വതം കടന്നു. 

വനയാത്രയില്‍ പല കാഴ്ചകളും കണ്ട ഭീമന്‍ പിന്നീട്  തനിക്ക്  മാര്‍ഗ്ഗ തടസ്സമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ എല്ലാം അടിച്ചു വീഴ്ത്തി മാര്‍ഗ്ഗം സൃഷ്ട്ടിച്ചുകൊണ്ട്  മുന്നോട്ടു നീങ്ങി ചെന്നെത്തുന്നത് കദളീവനത്തിലാണ്. വന മദ്ധ്യത്തിലുള്ള കദളീ വനത്തിലെ വാഴക്കുലകള്‍ വനത്തില്‍ നിറഞ്ഞു കാണപ്പെടുന്ന പക്ഷി മൃഗാദികള്‍ ഒന്നും ശല്ല്യം (ഭക്ഷിക്കാത്തത് ) ചെയ്യാത്തത്   ആശ്ചര്യത്തോട് ഭീമന്‍ നോക്കി കണ്ടു. ഈ കദളീ വനത്തിനു അതി ശക്തനായ ഒരു കാവല്‍ക്കാരന്‍ ഉണ്ടാകും എന്ന ധാരണയോടും തന്റെ മുന്നില്‍ മാര്‍ഗ്ഗ തടസ്സമായി നില്‍ക്കുന്ന കദളി വാഴകളെയും അടിച്ചു വീഴ്ത്തിക്കൊണ്ട്‌  ഭീമന്‍ കദളീ വനത്തിലൂടെ യാത്ര തുടര്‍ന്നു. 

കദളീ വനത്തില്‍ ശ്രീരാമനെ ധ്യാനിച്ചു കൊണ്ടിരിക്കുന്ന വായൂപുത്രനായ ഹനുമാന്  ധ്യാനഭംഗം ഉണ്ടായി. തുടര്‍ന്ന് വനത്തിനു ഇളക്കം സംഭവിച്ചതും വനരാജാക്കന്മാരായ സിംഹങ്ങള്‍ വരെ ഭയപ്പെട്ടുകൊണ്ട്    അതിന്റെ  മാളത്തില്‍ ഒളിക്കുന്നതും ഹനുമാന്‍ കണ്ടു. കാട്ടുമരങ്ങള്‍ എല്ലാം തല്ലി തകര്‍ത്തുകൊണ്ട് ഒരു മനുഷ്യന്‍ വരുന്നത് കണ്ട ഹനുമാന്‍  അത് തന്റെ സഹോദരനായ  ഭീമന്‍ ആണെന്നും ആഗമനോദ്ദേശം ദിവ്യ ദൃഷ്ടിയാല്‍  മനസിലാക്കിയ ഹനുമാന്‍ ഭീമനെ പരീക്ഷിക്കുവാനും ശക്തി മനസിലാക്കുവാനും തീരുമാനിച്ചു കൊണ്ട് ഒരു വൃദ്ധവാനരന്റെ രൂപത്തില്‍ ഭീമനു  മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു ശയിക്കുന്നു.


തന്റെ യാത്രയ്ക്ക്  തടസ്സമായി ശയിക്കുന്ന വാനരനെ കണ്ടു ഭീമന്‍ മാറികിടക്കുവാന്‍ ആജ്ഞാപിക്കുകയും തന്റെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ ഗദ കൊണ്ട് വാനരന്റെ ശരീരം അടിച്ചു പൊടിക്കും എന്ന് അറിയിക്കുകയും ചെയ്യുന്നു.   വാനരന്‍ തന്റെ ദയനീയാവസ്ഥ ഭീമനെ അറിയിച്ചു കൊണ്ട് തന്നെ ചാടി കടന്നു പോകാന്‍ അറിയിക്കുന്നു. തന്റെ സഹോദരനായ ഹനുമാന്‍ എന്ന വാനരകുലോത്തമനെ മനസ്സില്‍ സ്മരിക്കുന്നതു കൊണ്ട് ഒരു വാനരനെ ചാടി കടന്നു പോകുന്നതിനു തന്നാല്‍ സാധിക്കുകയില്ല എന്ന് ഭീമന്‍  അറിയിക്കുന്നു. എന്നാല്‍ എന്റെ വാല് ഗദ കൊണ്ട് നീക്കി മാറ്റിക്കൊണ്ട് യാത്ര തുടരുവാന്‍ വാനരന്‍ ഭീമനെ അനുവദിക്കുന്നു. ഭീമന്‍ തന്റെ ഗദ ഉപയോഗിച്ച് വാനരന്റെ വാല് നീക്കുവാന്‍ സര്‍വ ശക്തിയും ഉപയോഗിച്ച്   ശ്രമിച്ചെങ്കിലും വിഫലമായി എന്നു മാത്രമല്ല തന്റെ ഗദ തിരിച്ചെടുക്കുവാന്‍ വയ്യാത്ത വിധം വാനരവാലില്‍ കുടുങ്ങുകയും ചെയ്തു. തന്റെ മാര്‍ഗ്ഗം മുടക്കിയ വൃദ്ധ വാനരന്‍ സാധാരണക്കാരന്‍ അല്ലെന്നു മനസിലാക്കിയ ഭീമന്‍ അങ്ങ് ആരാണ് എന്ന് വാനരനോട് ചോദിക്കുന്നു. തുടര്‍ന്ന് വാനരന്‍ തന്റെ യഥാര്‍ത്ഥ രൂപം കാട്ടി "ഞാന്‍  നിന്റെ സഹോദരന്‍, വായൂ പുത്രനായ ഹനുമാനാണ് " എന്ന്  ഭീമനെ അറിയിക്കുന്നു.  ഭീമന്‍ ഹനുമാനെ നമസ്കരിച്ചുകൊണ്ട്  സീതാദേവിയെ തേടി ലങ്കയിലേക്ക് പോകുവാന്‍ സമുദ്രത്തെ കടന്ന രൂപം കാണുവാന്‍ ആഗ്രഹം ഉണ്ടെന്നു അറിയിക്കുന്നു. എന്റെ സമുദ്രലംഘന രൂപം കണ്ടാല്‍ നിനക്ക് ഭയം കൊണ്ട് ആലസ്യം ഉണ്ടാകുമെന്ന് ഹനുമാന്‍ അറിയിക്കുമ്പോള്‍ തനിക്കു വേണ്ടുവോളം ധൈര്യമുണ്ടെന്നു ഭീമന്‍ ഹനുമാനെ ധരിപ്പിക്കുന്നു. ഹനുമാന്‍ അതി ഭയങ്കരവും ഭയാനകവുമായ സമുദ്ര ലംഘന രൂപം കാട്ടുമ്പോള്‍ ഭീമന്‍ ആലസ്യത്തോടെ നിലംപതിക്കുന്നു. ഹനുമാന്‍ പൂര്‍വരൂപം ധരിച്ചു കൊണ്ട് ഭീമനെ സമാശ്വസിപ്പിക്കുന്നു.  

ആസന്നമാകുവാന്‍ പോകുന്ന  മഹാഭാരത യുദ്ധവേളയില്‍ തങ്ങളെ സഹായിക്കണമെന്ന് ഭീമന്‍ ഹനുമാനോട് അപേക്ഷിക്കുന്നു. നിന്റെ സഹോദരനായ അര്‍ജുനന്റെ തേരിന്റെ കൊടിമരത്തില്‍ ഇരുന്നു കൊണ്ട്  ഭീഷണ ശബ്ദം മുഴക്കി ശതൃനാശം ഉണ്ടാക്കും എന്ന് ഉറപ്പു നല്‍കി. തുടര്‍ന്ന് ഭീമനോട് നിന്റെ ഭൈമിയുടെ ആഗ്രഹ പ്രകാരം സൌഗന്ധിക പുഷ്പം ശേഖരിക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു ഗദയും നല്‍കി യാത്രയാക്കുന്നു. ഇതാണ്  കല്യാണ സൌഗന്ധികം കഥയുടെ ചുരുക്കം.

                                        ഭീമനും പാഞ്ചാലിയും 
                            
                                                              ഭീമനും പാഞ്ചാലിയും 

                                                             ഭീമനും പാഞ്ചാലിയും
                             ( ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും ശ്രീ. മധു, വാരണാസിയും)

പാഞ്ചാല രാജതനയേ! എന്ന പദം മുതലാണ്‌ കഥകളി തുടങ്ങിയത്.   കാറ്റിലൂടെ ലഭിച്ച സൗരഭ്യമാര്‍ന്ന സൌഗന്ധിക പുഷ്പം പാഞ്ചാലി ഭീമനെ ഏല്‍പ്പിച്ചുകൊണ്ട് തനിക്കു ഇതുപോലെയുള്ള പുഷ്പങ്ങള്‍ കൊണ്ടു വന്നു തരേണം എന്ന് അറിയിക്കുന്നു.  ഭീമന്‍ പുഷ്പത്തെ വാങ്ങി അതിന്റെ സുഗന്ധം തന്റെ മൂക്ക് തുളയ്ക്കുന്നതായും പുഷ്പത്തിന് ചുറ്റും വട്ടമിടുന്ന വണ്ടുകളെ അകറ്റുന്നതായും കാണിച്ചു. നിന്റെ ആഗ്രഹം പോലെ ഞാന്‍ പുഷ്പങ്ങള്‍ കൊണ്ടു വന്നു തരാം എന്ന് ഉറപ്പു പറയുന്നു. പൂക്കള്‍ തേടി പോകുമ്പോള്‍ ശത്രുക്കള്‍ അങ്ങയോടു നേരിട്ടാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് എന്റെ ആയുധമായ ഗദ കൊണ്ട് ശത്രുവിനെ ജയിക്കുവാന്‍ എനിക്ക് കഴിയും എന്ന മറുപടിയാണ്‌ നല്‍കിയത്. അങ്ങ് വനത്തില്‍ പുഷ്പം തേടി നടന്നു ക്ഷീണിക്കുമ്പോള്‍ ജലവും ആഹാരവും ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് സുന്ദരിയായ  നിന്റെ  കണ്ണുകള്‍ കൊണ്ടുള്ള കടാക്ഷം മനസ്സില്‍ സ്മരിച്ചാല്‍ എന്റെ വിശപ്പും  ദാഹവും എല്ലാം അകന്ന്  ഉന്മേഷവനാകും എന്നാണ്  മറുപടി നല്‍കിയത്. 

                                ഭീമന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌

പാഞ്ചാലിയോട് വിട വാങ്ങിയ ഭീമന്‍ വായുവിന്റെ ഗതി നോക്കിയാണ് സൌഗന്ധിക  പുഷ്പം തേടി യാത്രയായത്.  ഗന്ധമാദനപര്‍വ്വതം നോക്കിക്കണ്ട ഭീമന്‍   പര്‍വതത്തില്‍ അഗ്നി ജ്വാലകളും, പാറക്കെട്ടുകളിലൂടെ ഒലിക്കുന്ന വിശേഷ വസ്തുക്കളും കണ്ടു.  പര്‍വതം കടന്ന ഭീമന്‍ വനത്തിലെ മരങ്ങളില്‍ ചാടി കളിക്കുകയും കായ്കള്‍ പറിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന    ധാരാളം വാനരന്മാരെയും തുള്ളിച്ചാടി നടക്കുന്ന മാന്‍ കൂട്ടങ്ങളെയും  കണ്ടു. 

ഒരു ആനയുടെ ചിന്നംവിളി  കേട്ട ഭീമന്‍ തിരഞ്ഞു കണ്ടെത്തി അതിന്റെ  ചേഷ്ടകള്‍ ശ്രദ്ധിച്ചു. പിന്നീടു മയക്കത്തിലായ ആനയുടെ  കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടുന്നതും ആന തന്റെ കാല്‍ മുന്‍പോട്ട് വലിക്കുകയും പെരുമ്പാമ്പ്‌ ആനയുടെ കാല് പിന്നോട്ട് വലിക്കുകയും ചെയ്യുന്നതും ഇര തേടി  അവിടെ എത്തിയ ഒരു സിംഹം ആനയുടെ മുതുകില്‍ ചാടി കയറി മസ്തകം അടിച്ചു പൊളിച്ചു ചോര കുടിക്കുന്നതും,  തുടര്‍ന്ന് ആന തന്റെ കൊമ്പു മുന്നോട്ടു കുത്തി നിലംപതിക്കുന്നതും  (അജഗരകബളിതം എന്നാണ് ഈ ആട്ടം അറിയപ്പെടുന്നത് ), ആനയെ വിഴുങ്ങാന്‍ സാധിക്കാതെ പെരുമ്പാമ്പ്  വായും ഉടലും  പിളര്‍ന്നു ചത്തു വീഴുന്നതും ഭീമന്‍ കണ്ടു. പിന്നീട് യാത്ര തുടര്‍ന്ന ഭീമന്‍ ഘോരവനത്തില്‍  സൂര്യരശ്മി പോലും  കടക്കാനാവാത്ത വിധം വഴിമുട്ടി  തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങളും പിണഞ്ഞു കിടക്കുന്ന മരവള്ളികളും കണ്ടു. ഈ പ്രതിബന്ധങ്ങളെ തകര്‍ത്തു  കൊണ്ട് മുന്നോട്ടു നീങ്ങുക തന്നെ എന്ന് തീരുമാനിച്ചു ഭീമന്‍ മരങ്ങളെ  അടിച്ചു വീഴ്ത്തി വഴി സൃഷ്ടിച്ചു  കൊണ്ട് മുന്നോട്ടു നീങ്ങുന്നതോടെ ആദ്യ രംഗം അവസാനിച്ചു.



                                                             ഹനുമാന്‍ തപസ്സില്‍ 

                                             ഹനുമാന്‍ : ശ്രീ. കലാമണ്ഡലം രവികുമാര്‍

അടുത്ത രംഗത്തിനു തിരശീല നീങ്ങിയപ്പോള്‍ തപസ്സില്‍ മുഴുകിയിരിക്കുന്ന ഹനുമാനെയാണ് കണ്ടത്.  ഹനുമാന്റെ തപസ്സിനു ഭംഗം സംഭവിച്ചു. തന്റെ തപസ്സിനു ഭംഗം സംഭവിക്കില്ല എന്ന ശ്രീരാമസ്വാമിയുടെ അനുഗ്രഹത്തെ സ്മരിച്ച ഹനുമാന്‍ ശരീരത്തിന്റെ മൂന്നു നാടികളെയും ബന്ധിച്ചു മനസ്സ് ദൃഡപ്പെടുത്തി വീണ്ടും തപസ്സു തുടങ്ങി. കാതുകള്‍ പൊട്ടും വിധത്തിലുള്ള ഘോര ശബ്ദം  വീണ്ടും കേട്ട് തപസ്സില്‍ നിന്നും ഉണര്‍ന്ന ഹനുമാന്‍ ശബ്ദകാരണം എന്താണ് എന്ന് ചിന്തിച്ചു.  
  
പര്‍വതങ്ങള്‍ പറക്കുകയാണോ ? ഇല്ല! ഇന്ദ്രന്‍ പര്‍വതങ്ങളുടെ ചിറകുകള്‍ മുറിക്കപ്പെട്ടതു കൊണ്ട് അവ പറക്കുകയില്ല, മരം ചെടി കൊടികളെല്ലാം തളിര്‍ത്തും പൂത്തും നില്‍ക്കുന്നതിനാല്‍ ലോക നാശത്തിനുള്ള ലക്ഷണവും കാണുന്നില്ല എന്ന് ചിന്തിച്ച ഹനുമാന്‍ കാട്ടു മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയില്‍ കൂടി ശ്രദ്ധിച്ചപ്പോള്‍ ഒരു തടിയന്‍ ഗദയുമായി വരുന്നത് കണ്ടു. തുടര്‍ന്ന്  ആനകള്‍ ഭയന്ന് ഓടുന്നതും സിംഹങ്ങള്‍ ഗുഹയ്ക്കുള്ളില്‍ ഒളിക്കുന്നതും കണ്ടു.   ഗദാധാരിയായ   ഇവന്‍ ആര് എന്ന് ചിന്തിച്ചപ്പോള്‍ തന്റെ സഹോദരനായ ഭീമന്‍ തന്നെ എന്ന് മനസിലാക്കി. തന്റെ സഹോദരനായ ഭീമന്റെ ശക്തി പരീക്ഷിച്ച്  അനുഗ്രഹിക്കുക  തന്നെ എന്ന് ഉറപ്പിച്ചു. ഇവന്‍ വഴി ഒതുങ്ങി പോകുന്നവന്‍ അല്ല അതുകൊണ്ട് ഇവന്റെ മാര്‍ഗ്ഗത്തിനു വിഘ്നം ഉണ്ടാക്കി വൃദ്ധവാനര രൂപത്തില്‍ ശയിക്കുക എന്ന് തീരുമാനിച്ചു  ശ്രീരാമനെ സ്തുതിചെയ്തുകൊണ്ട് വൃദ്ധവാനരരൂപം പ്രാപിച്ചു ഭീമന്റെ മാര്‍ഗ്ഗം തടസ്സപ്പെടുത്തും വിധത്തില്‍ ശയിച്ചു.

                            ഭീമന്റെ മാര്‍ഗ്ഗ മദ്ധ്യേ ശയിക്കുന്ന  ഹനുമാന്‍ 

                        ഹനുമാന്‍ താന്‍ ആരാണെന്ന് പറയുന്നത് ശ്രദ്ധിക്കുന്ന ഭീമന്‍

                         ഹനുമാനോട് തന്റെ ആഗ്രഹം അറിയിക്കുന്ന ഭീമന്‍

                               സമുദ്ര ലംഘന രൂപം കാട്ടുന്ന ഹനുമാന്‍

                               ഭീമനെ യാത്രയാക്കുന്നു  ഹനുമാന്‍

രംഗത്ത് എത്തിയ ഭീമന്‍ കദളീവനം കണ്ടു മുന്നോട്ടു നീങ്ങി. മാര്‍ഗ്ഗ മദ്ധ്യേ ശയിച്ചിരിക്കുന്ന വൃദ്ധവാനരനെ പുശ്ചത്തോടെ നോക്കിക്കണ്ട്   തന്റെ വഴിയില്‍ നിന്നും മാറിക്കിടക്കുവാന്‍ ഭീമന്‍ ആജ്ഞാപിച്ചു.  ജരാനര ബാധിച്ചു അനങ്ങുവാന്‍ പോലും കഴിയാത്തവാനാണ്  ഞാന്‍ എന്നും  എന്നെ ചാടി കടന്നു പോകുവാനും വാനരന്‍ ഭീമനോട് പറയുന്നു.  വാനരകുലത്തില്‍ പിറന്ന  ഹനുമാന്‍ എന്ന  എന്റെ ജ്യേഷ്ടനെ സ്മരിക്കുമ്പോള്‍ ഒരു വാനരനെ  മറി കടന്നു പോകുവാന്‍ എനിക്ക് മടിയാണെന്ന് ഭീമന്‍ മറുപടി പറയുന്നു. നീ പറഞ്ഞ കപിവരന്‍, ഹനുമാനെ പറ്റി അറിയുവാന്‍ മോഹം ഉണ്ടെന്നു പറയുന്ന വാനരനോട് ലോകത്തിനു  കണ്ടകത്തം ചെയ്തിരുന്ന രാവണന്റെ രാജധാനി ചുട്ടുകരിച്ച ഹനുമാനെ അറിയാത്തവരായി ആരുണ്ട്‌ എന്ന് ഭീമന്‍ ചോദിച്ചു .   സംവാദാനന്തരം വാനര നിര്‍ദ്ദേശ പ്രകാരം വാനരന്റെ  വാല്‍ തന്റെ ഗദ കൊണ്ട് നീക്കി യാത്ര തുടരുവാന്‍ ശ്രമിക്കുന്ന ഭീമന്‍, വാനരന്റെ വാലിനിടയില്‍ പെട്ട ഗദയെടുക്കുവാന്‍ എത്ര  പരിശ്രമിച്ചും ഫലമുണ്ടായില്ല. ഈ വാനരന്‍ ദിവ്യനാണെന്നു മനസിലാക്കിയ ഭീമന്‍ ജാള്യതയോടു  കൂടി  "അങ്ങ് ആരാണ് " എന്ന് ചോദിച്ചു.
വാനരന്‍ തന്റെ വാര്‍ദ്ധക്ക്യ രൂപം ഉപേക്ഷിക്കുകയും   സ്വയരൂപം പ്രകടിപ്പിച്ചു കൊണ്ട് നിന്റെ സഹോദരനായ  ഹനുമാനാണ് എന്ന സത്യം ഭീമനെ അറിയിച്ചു. ഭീമന്‍ ഹനുമാനെ നമസ്കരിച്ചു. 
സീതാദേവിയെ തേടി സമുദ്രം കടന്ന അങ്ങയുടെ  രൂപം കാണുവാന്‍ മോഹം ഉണ്ടെന്നു ഭീമന്‍ ഹനുമാനെ അറിയിച്ചു. സമുദ്രലംഘന രൂപം ആവുന്നത്ര ചുരുക്കി കാണിക്കാമെന്നും ആലസ്യം ഉണ്ടാകരുതെന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു. തനിക്കു ധൈര്യം ഉണ്ടെന്നും രൂപം ഒട്ടും തന്നെ ചുരുക്കാതെ കാട്ടണം എന്നുമായി ഭീമന്‍. ശ്രീരാമനെ ഭജിച്ചുകൊണ്ട്  ശരീരം വളര്‍ത്തി   ഹനുമാന്‍ തന്റെ   സമുദ്രലംഘന രൂപം കാട്ടുകയും ഭീമന്‍ ആ ഭയങ്കര രൂപം കണ്ടു  ആലസ്യത്തോടെ  നിലം പതിക്കുകയും ചെയ്തു. ഹനുമാന്‍ രൂപം കുറച്ചു കൊണ്ട്  ഭീമനെ എഴുനേല്‍പ്പിച്ചു. ഭയം വേണ്ടെന്നും  ഒട്ടും വൈകാതെ നിന്റെ  പ്രാണവല്ലഭയുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കൂ എന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു.

കൌരവന്മാരുമായി നടക്കുവാന്‍ പോകുന്ന യുദ്ധത്തില്‍ തങ്ങളെ സഹായിക്കണം എന്ന് ഭീമന്‍ ആവശ്യപ്പെടുമ്പോള്‍ ഹനുമാന്‍ ഒരിക്കല്‍ അര്‍ജുനന് ചെയ്തു കൊടുത്തിരുന്ന സത്യത്തെ സ്മരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. 

നിന്നെ ഒന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ശ്രീരാമസ്വാമി എന്റെ ആഗ്രഹം സാധിച്ചു തന്നു എന്ന് ഹനുമാനും എനിക്ക് അങ്ങയെ ഒന്നു കണ്ടു വന്ദിക്കുവാന്‍ സാധിച്ചു അത് മൂലം  ഞാന്‍ ധന്യനായി എന്ന് ഭീമനും  പരസ്പര സ്നേഹം വെളിപ്പെടുത്തി. തുടര്‍ന്ന് സഹോദരന്മാര്‍ എല്ലാവരും സുഖമായിരിക്കുന്നുവോ എന്ന് ഹനുമാന്‍ തിരക്കി. എല്ലാവരും  വനത്തില്‍ താമസിക്കുന്നു എന്നും  വിധി അനുഭവിക്കുക എന്ന് സമാധാനപെട്ടു. 
 
നിന്റെ പ്രാണപ്രിയ ആഗ്രഹിച്ച   സൌഗന്ധിക പുഷ്പം എവിടെ ലഭിക്കും എന്ന് നിനക്ക് അറിയുമോ എന്ന് ഹനുമാന്‍ ഭീമനോട് തിരക്കി. ഇല്ല എന്ന ഭീമന്റെ മറുപടിക്ക് ഭാര്യയുടെ വാക്ക് കേട്ട ഉടന്‍ ഗദയുമായി തിരിച്ചു അല്ലേ എന്ന്  ഹനുമാന്‍ സരസമായി പറഞ്ഞിട്ട്   കുബേരന്റെ ഉദ്യാനത്തില്‍ പുഷ്പങ്ങള്‍ ധാരാളം ഉണ്ടെന്നും,  ഉദ്യാനത്തിലേക്ക് പോകുവാനുള്ള വഴി പറഞ്ഞു കൊടുത്തുകൊണ്ട് അവിടെ നിന്നെ നേരിടുന്ന  രാക്ഷസന്മാരെ ജയിച്ചു വേണ്ടുവോളം പുഷ്പങ്ങള്‍ ശേഖരിച്ചു കൊള്ളുവാന്‍ ഉപദേശിച്ചു  കൊണ്ട് ഹനുമാന്‍ തപസ്സില്‍ മുഴുകി. ഗദ ഇല്ലാതെ മടങ്ങുന്നത് എങ്ങിനെ എന്ന് ചിന്തിച്ചു ഭീമന്‍ സ്നേഹത്തോടെ ഹനുമാനെ തൊട്ടു നിന്നു.  ഹനുമാന്‍ ഉണര്‍ന്നു കൊണ്ട് കാരണം തിരക്കി. ഗദ അങ്ങയുടെ വലിനടിയില്‍ പെട്ടില്ലേ, അത് മടക്കിത്തരണം  എന്ന് ഭീമന്‍ അപേക്ഷിച്ചു.  വൃദ്ധ വാനരനോട് ഭീമന്റെ പെരുമാറ്റത്തെ ഹാസ്യത്തോടെ വിമര്‍ശിച്ച ശേഷം ഹനുമാന്‍    ശ്രീരാമനെ മനസില്‍ സ്മരിച്ചു കൊണ്ട്  ഭീമന്  ഗദ നല്‍കി അനുഗ്രഹിച്ചു  യാത്രയാക്കുന്നു. 

ജ്യേഷ്ഠനെ കാണുവാന്‍ സാധിച്ചതിലും  തന്മൂലം  സൌഗന്ധിക പുഷ്പം ലഭിക്കുന്ന സ്ഥലം മനസിലാക്കുവാന്‍ സാധിച്ചതിലും സന്തോഷവാനായ ഭീമന്‍  കുബേരന്റെ ഉദ്യാനം ലക്ഷ്യമാക്കി പോയി സൌഗന്ധിക പുഷ്പം സമ്പാദിച്ചു പാഞ്ചാലിക്കു നല്‍കുക തന്നെ എന്ന്  ആടി ഫലിപ്പിച്ചു കളി അവസാനിപ്പിച്ചു.

ഭീമനായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും   പാഞ്ചാലിയായി ശ്രീ. മധു വാരണാസിയും, ഹനുമാനായി ശ്രീ. കലാമണ്ഡലം രവികുമാറും  വളരെ നല്ല  പ്രകടനം  കാഴ്ചവെച്ചു.   
 ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ഹരീഷ് നമ്പൂതിരി,  ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നീ ഗായകരും ശ്രീ. വാരണാസി നാരായണന്‍ നമ്പൂതിരി, ശ്രീ.  കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം മനോജ്‌, ശ്രീ.കലാമണ്ഡലം അജികൃഷ്ണന്‍ എന്നിവര്‍ മദ്ദളവും  ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും കൈകാര്യം ചെയ്തു. ഏവൂര്‍ കണ്ണമ്പള്ളില്‍ കഥകളി യോഗത്തിന്റെ കോപ്പുകളും അണിയറ ശില്‍പ്പികളുമാണ്  അണിയറയുടെ ചുമതല വഹിച്ചത്.