പേജുകള്‍‌

2011 ഡിസംബർ 1, വ്യാഴാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണവും കഥകളിയും

പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണം കഴിഞ്ഞ നവംബര്‍ 12-നു ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. രാവിലെ 9:00 മണിക്ക് ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉച്ചക്ക് 1:30-നു മലയാള കലാവേദി, ചെന്നിത്തല കാവ്യാര്‍ച്ചന അവതരിപ്പിച്ചു. 

                       ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക നാട്യ പഠന സമതി

 തുടര്‍ന്ന് 2:30- മണിക്ക്  " കളിയോഗം അരങ്ങ് 2011" നയിച്ച കഥകളി ആസ്വാദനകളരിയും  സോദാഹരണ പ്രഭാഷണവും നടന്നു. ശ്രീ. പീശപ്പള്ളി രാജീവനും കലാമണ്ഡലം ജിഷ്ണു രവിയും ചേര്‍ന്ന്  അവതരിപ്പിച്ച കഥകളി ആസ്വാദന കളരി വളരെ ശ്രദ്ധേയമായി. വൈകിട്ട് 4 :30-ന് ശ്രീ. ചെന്നിത്തല  ചെല്ലപ്പന്‍ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതിയിലെ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളം അവതരിപ്പിച്ചു.



                                                       kathakali  demonstration .

                                                            kathakali  demonstration .
 
                     നാട്യസമിതിയില്‍ ചെണ്ട അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം

                                            കഥകളി കലാകാരി   ശ്രീമതി ചവറ പാറുകുട്ടി  
                              വിളക്ക് തെളിച്ചു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു

                      ശ്രീമതി. ചവറ പാറുകുട്ടിയെ  ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                        സ്മാരക പുരസ്കാരം- 2011 നല്‍കി ആദരിക്കുന്നു.

                        
                 അഞ്ചു മണിക്ക് അനുസ്മരണ സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന്  ഗുരുപ്രണാമം ചടങ്ങില്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക പുരസ്കാരം -2011 പ്രസിദ്ധ കഥകളി ആചാര്യ ശ്രീമതി. ചവറ പാറുകുട്ടിക്ക് ശ്രീ. പി.സി. വിഷ്ണുനാഥ്  MLA. നല്‍കി. "തിരനോട്ടം" സംഘടനയുടെ പേരില്‍ ശ്രീ. എം. കെ. അനുജന്‍ ശ്രീമതി ചവറ പാറുകുട്ടിയെ ആദരിച്ചു.  മറുപടി പ്രസംഗത്തില്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനുമായുള്ള അരങ്ങ് അനുഭവങ്ങള്‍ ശ്രീമതി ചവറ പാറുകുട്ടി പങ്കുവെച്ചു. 

 ഏഴുമണി മുതല്‍   'കളിയോഗം - അരങ്ങ് 2011'   നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിച്ചു.  ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ നളനെയും, ശ്രീ.കലാമണ്ഡലം ചിനോഷ്  ബാലന്‍ കാര്‍ക്കോടകന്‍, വാഷ്ണേയന്‍ എന്നീ കഥാപാത്രങ്ങളെയും, ശ്രീ.കലാമണ്ഡലം പ്രദീപ്‌ കുമാര്‍ ബാഹുകനെയും, ശ്രീ.കലാമണ്ഡലം ശുചീന്ദ്രനാഥ്   ഋതുപര്‍ണ്ണനെയും, ശ്രീ. കലാമണ്ഡലം ജിഷ്ണു രവി ജീവലനെയും, ശ്രീ. മധു വാരണാസി ദമയന്തിയെയും, ശ്രീ. പീശപ്പള്ളി രാജീവന്‍ സുദേവനെയും   അവതരിപ്പിച്ചു. 
ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാമണ്ഡലം സജീവന്‍, ശ്രീ. കലാനിലയം ബാബു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാനിലയം മനോജ്‌, ശ്രീ.കലാമണ്ഡലം വൈശാഖ്  എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം  സുകുമാരന്‍ കഥകളി ചുട്ടിയും ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവര്‍ അണിയറ ചുമതല നിര്‍വഹിച്ചു. "സന്ദര്‍ശന്‍" അമ്പലപ്പുഴയുടെ കഥകളി കോപ്പുകളാണ് ഉപയോഗിച്ചത്.

ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്റെ വെളുത്ത നളന്‍ വളരെ ഭംഗിയായി .  നളന്റെ ഇളകിയാട്ടം എന്നെ  വളരെയധികം  ആകര്‍ഷിച്ചു.  കഥാപാത്രത്തിന്റെ സന്ദര്‍ഭം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ഇളകിയാട്ടമാണ്‌ വനകാഴ്ചയില്‍ അദ്ദേഹം അവതരിപ്പിച്ചത്.   വന്യ മൃഗങ്ങള്‍ നിറഞ്ഞ കൊടും കാട്ടില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിച്ചു വന്ന നളന്‍, കാട്ടുതീയില്‍ പെട്ട ഒരു ആന തന്റെ ഇണയെ രക്ഷിക്കുന്നതു കണ്ടപ്പോള്‍  ഒരു  മൃഗം തന്റെ ഇണയോട് ചെയ്യുന്ന ആല്‍മാര്‍ത്ഥതപോലും    തന്റെ പ്രിയ പത്നിയോട് തനിക്ക്  ചെയ്യുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന മനസ്താപം വളരെ ഹൃദ്യമായി അവതരിപ്പിച്ചു ഫലിപ്പിച്ചു. 

കാര്‍ക്കോടകനില്‍  നിന്നും  നളന്‍ (ബാഹുകന്‍) തനിക്കു മുന്‍പ് ഉണ്ടായിരുന്നതു പോലെ കൊട്ടാരത്തില്‍ ജീവിക്കുവാന്‍ സന്ദര്‍ഭം ലഭിക്കും എന്ന് മനസിലാക്കുന്നതു വരെ  ഒരു ശുഭ പ്രതീക്ഷ നളനില്‍ ഇല്ല. അങ്ങിനെ ഒരു ശുഭ പ്രതീക്ഷ കൈവന്ന ശേഷമാണ് ഇളകിയാട്ടത്തില്‍ മാന്‍ പ്രസവം പോലുള്ള ആട്ടങ്ങള്‍ അവതരിപ്പിക്കുന്നത്‌. ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ്‌  മാന്‍ പ്രസവം എന്ന ആട്ടം കൊണ്ട് കലാകാരന്‍ ഉദ്ദേശിക്കുന്നത്.  വെളുത്ത നളന് അങ്ങിനെ ഒരു ചിന്ത ഇല്ല. നാടിനെയും നഗരത്തിനേയും അപേക്ഷിച്ച് കാടുതന്നെ ഭേദം എന്ന ചിന്തയും തന്റെ പ്രിയതമയെ കൊടും കാട്ടില്‍ ഉപേക്ഷിച്ചതിലുള്ള കുറ്റ ബോധവുമാണ് വെളുത്ത നളനില്‍ ഉണ്ടാകേണ്ടത്.    സാധാരണമായി ഒരു വേടന്‍, ഒന്നോ രണ്ടോ കിളികള്‍ , മാന്‍, പാമ്പ്  എന്നിവയൊക്കെ  ഉള്‍പ്പെടുത്തി  ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന അതേ ആശയം കൊണ്ട ഇളകിയാട്ടമാണ്‌  വെളുത്ത നളനും ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നത്. 


പേടിക്കേണ്ടാ വരുവനരികേ,
വന്‍ കൊടുംകാട്ടുതീയില്‍ -
ച്ചാടിക്കൊണ്ടാലൊരു ഭയമിനി-
ക്കില്ല ഞാന്‍ തൊട്ടവര്‍ക്കും
കൂടി ക്കണ്ടാലുടനഴലൊഴി -
ച്ചീടുവേന്‍ " എന്നു ചൊല്ലി -
ത്തേടിക്കണ്ടോരുരഗപതിയോ -
ടൂചിവാന്‍ നൈഷധേന്ദ്രന്‍ .
എന്ന പദത്തില്‍ "ഞാന്‍ തൊട്ടവര്‍ക്കും " എന്നയിടത്തു വെളുത്ത നളന്‍ കാര്‍ക്കോടകനെ തൊട്ടു ( സ്ടൂളില്‍ നിന്നും പിടിച്ചിറക്കി). അതോടെ കാര്‍ക്കോടകന് ചൂട് അനുഭവപ്പെടുന്നത് മാറി. പിന്നീടു ശ്ലോകത്തിനു നളന്‍ കാര്‍ക്കോടകനെ പിടിച്ചുകൊണ്ട്  തീയില്‍ നിന്നും വെളിയില്‍ വന്നു.
പണ്ടു നില നിന്നിരുന്ന അവതരണത്തില്‍ നിന്നും ഈ രീതിയില്‍ ഉണ്ടായ മാറ്റം എങ്ങിനെ സംഭവിച്ചു എന്നു ഞാന്‍ കണ്ണനോട് ചോദിച്ചു. അതിന് കണ്ണന്‍ " പദത്തില്‍ തീയില്‍ ചാടിക്കൊണ്ടാല്‍ എനിക്കും ഞാന്‍ തൊട്ടവര്‍ക്കും ഭയം ഇല്ല എന്നും കൂടി കണ്ടാല്‍ ദുഃഖം ഒഴിച്ചിടും എന്നാണ് പദത്തില്‍ പറയുന്നത്. തേടി കണ്ടപ്പോള്‍ ദുഃഖം ഒഴിവാക്കാനാണ് തൊട്ടത്‌  എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.   ഈ രീതിയാണ്  ഇപ്പോള്‍ എല്ലാവരും ചെയ്തു വരുന്നത്   എന്ന്  അദ്ദേഹം പറഞ്ഞു.


പണ്ടത്തെ രീതി അനുസരിച്ച് തേടി കണ്ടു എന്നത് "ദൂരത്തു കണ്ടു" എന്ന രീതിയിലും, ' എരിഞ്ഞ തീയില്‍ ' 'ഭുജംഗമെന്നു തോന്നി'   'എന്നുടെ കഥകളെ ' എന്നീ മൂന്നു ചരണങ്ങളും നളന്‍ കാട്ടുതീയില്‍ അകപ്പെട്ടു കിടക്കുന്ന സര്‍പ്പരാജന്റെ  സമീപത്തേക്കു നടന്നു  നീങ്ങിക്കൊണ്ട്  പറയുന്നതായിട്ടാണ് ആടുന്നത്. 


                                                    വെളുത്ത നളനും കാര്‍ക്കോടകനും  
  

                                  
                                                    ബാഹുകനും കാര്‍ക്കോടകനും

                                          സുദേവനും ദമയന്തിയും 


ശ്രീ. പീശപ്പള്ളി രാജീവന്റെ സുദേവന്‍ ചെന്നിത്തലക്കാര്‍ക്ക് വളരെ ഇഷ്ടമായി. കഥകളിയില്‍ പങ്കെടുത്ത എല്ലാ  കലാകാരന്മാരും അവരവരുടെ കഴിവുകള്‍ ആത്മാര്‍ത്ഥതയോടെ പ്രകടിപ്പിച്ചു. 
സമിതിയില്‍ അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം കഴിഞ്ഞാണ് കഥകളി നടന്നത്. കഥകളി കൃത്യ സമയത്തിനു  തുടങ്ങുവാനെന്നവണ്ണം മദ്ദളം ഇലത്താളം എന്നിവ കഥകളിയോഗത്തിന്റെ ബന്ധപ്പെട്ടവര്‍ അരങ്ങില്‍ നേരത്തെ എത്തിച്ചിരുന്നു. ചെണ്ടമേളം കഴിഞ്ഞപ്പോള്‍ അവരുടെ ഇലത്താളത്തോടൊപ്പം കഥകളിക്കു വെച്ചിരുന്ന ഇലത്താളവും ചെണ്ട മേളത്തിന് വന്ന കുട്ടികള്‍ അറിയാതെ എടുത്തു കൊണ്ട് പോയി. അരങ്ങു കേളി തുടങ്ങുവാന്‍ ഇലത്താളം തേടിയപ്പോള്‍ ഇല്ല. പിന്നീടു ചെണ്ട മേളത്തിന് വന്ന കുട്ടികളുടെ ഗുരു സ്കൂട്ടര്‍ എടുത്തുകൊണ്ടു വേഗം അവരുടെ വീട്ടില്‍ പോയി എല്ലാ ഇലത്താളവുമായി വന്നു. ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ കളിയോഗത്തിന്റെ ഇലത്താളം തേടിയെടുത്തു. അധികം താമസിയാതെ കളി തുടങ്ങുകയും ചെയ്തു.



 കേരളീയ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും ഗള്‍ഫിലും നാട്ടിലും അവതരിപ്പിക്കുകയും  നമ്മുടെ നാടിന്റെ കലാസാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് വരും തലമുറയ്ക്ക് അവബോധം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോട് എന്ത വിധ ലാഭപ്രതീക്ഷയും ഇല്ലാതെ  പ്രവര്‍ത്തിക്കുന്ന "തിരനോട്ടം" എന്ന സംഘടന, ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13-മത്  അനുസ്മരണ വേളയില്‍ മികച്ച ഒരു കഥകളി അവതരിപ്പിക്കുവാന്‍ കാണിച്ച താല്‍പ്പര്യം  സമിതിയുടെ പേരിലും ചെല്ലപ്പന്‍ പിള്ളയുടെ കുടുംബാംഗങ്ങളുടെ പേരിലും  നന്ദിയോടെ സ്മരിക്കുന്നു.

2011 നവംബർ 17, വ്യാഴാഴ്‌ച

കര്‍ണ്ണനും കുന്തിയും

കഥകളിയിലെ  പുതിയ കഥകളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച കഥയാണ് കര്‍ണ്ണശപഥം.  ഡോക്ടര്‍. രവീന്ദ്രനാഥടാഗോറിന്റെ  കര്‍ണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകം കര്‍ണ്ണശപഥം എന്ന പേരില്‍ കഥകളി രൂപം നല്‍കിയത്  പ്രശസ്ത ബാല സാഹിത്യ കാരനായ    ശ്രീ. മാലി മാധവന്‍ നായരാണ്. ശ്രീ. മാലിയുടെ ശ്രമം അത്യുന്നത വിജയമാണ് നേടിയത്.

മാലിയുടെ കര്‍ണ്ണനെ ഒരിക്കലെങ്കിലും അവതരിപ്പിച്ചു വിജയിപ്പിക്കണം എന്നു ചിന്തിക്കാത്ത ഒരു കഥകളി കലാകാരനും ഉണ്ടാവില്ല. അത്ര കണ്ടു ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച കഥാപാത്രമാണ് കര്‍ണ്ണശപഥത്തിലെ കര്‍ണ്ണന്‍. കര്‍ണ്ണശപഥം ജനഹൃദയങ്ങളില്‍  സ്ഥാനം പിടിച്ച കാലത്ത് കഥാകൃത്ത് തന്റെ കഥ അവതരിപ്പിക്കണമെങ്കില്‍  അതിലെ കര്‍ണ്ണന്റെ വേഷം ചെയ്യുന്ന നടന് നല്‍കുന്ന കളിപ്പണം എത്രയോ അത്രയും തനിക്കും ലഭിക്കണം എന്ന് താല്‍പ്പര്യം പ്രകടിപ്പിക്കുക ഉണ്ടായി. ആ കാലയളവില്‍ ദക്ഷിണ കേരളത്തില്‍ ഈ കഥയുടെ അവതരണം കുറഞ്ഞിരുന്നു. 
കഥകളിയുടെ സമ്പ്രദായപ്രകാരമുള്ള ശ്ലോകങ്ങള്‍, കത്തി, താടി എന്നീ വേഷങ്ങള്‍ക്കുള്ള തിരനോട്ടം എന്നിവ കഥാകൃത്ത്‌ കര്‍ണ്ണശപഥത്തില്‍ ചേര്‍ത്തിട്ടില്ല. കഥകളിയുടെ ചട്ടക്കൂട്ടുകളില്‍ ഈ കഥ ഒതുങ്ങുന്നില്ല എന്നാണ് പണ്ഡിതമതം. ഇക്കാരണം കൊണ്ട് കലാമണ്ഡലം കളരിയിലെ ഒരു പ്രധാന  ആചാര്യന്‍ കഥയിലെ ദുര്യോധനന്റെ വേഷം കെട്ടുവാന്‍ ആദ്യ കാലത്ത് വിസമ്മതം കാട്ടിയിരുന്നതായി  പറയപ്പെടുന്നു. അദ്ദേഹവും ഒടുവില്‍ മാലിയുടെ കര്‍ണ്ണശപഥത്തിനു മുന്‍പില്‍ പരാജിതനായി എന്നു പറയുന്നതാണ് ഉത്തമം.

ദക്ഷിണ കേരളത്തിലെ പഴയ കഥകളി കലാകാരന്മാരില്‍ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള എന്നിവര്‍ കര്‍ണ്ണശപഥം കഥയിലെ  കര്‍ണ്ണവേഷം കെട്ടി ആസ്വാദകരുടെയും കഥാകൃത്തായ മാലിയുടെയും  പ്രശംസ നേടുക ഉണ്ടായിട്ടുണ്ട്.  

ഒരിക്കല്‍   ശാസ്താംകോട്ട കോട്ടൂര്‍ കുടുംബക്ഷേത്രത്തില്‍ നടന്ന ഒരു കര്‍ണ്ണശപഥം കളിക്ക് ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള ആശാന്റെ ദുര്യോധനനും ചെന്നിത്തല ആശാന്റെ കര്‍ണ്ണനും ആയിരുന്നു നിശ്ചയിച്ചിരുന്നത്. ആ ഭാഗത്ത്‌ ഓയൂര്‍ ആശാന്റെയും ചെന്നിത്തല ആശാന്റെയും കര്‍ണ്ണന്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു മാറ്റം എന്നവണ്ണം പ്രസിദ്ധ കത്തി വേഷക്കാരനായ  ഹരിപ്പാട്ടു ആശാന്റെ കര്‍ണ്ണന്‍ ഒന്നു കാണണം എന്ന് ചില കഥകളി ആസ്വാദകര്‍ക്ക് മോഹം ഉണ്ടായി. ഈ വിവരം കളി നടക്കുന്ന ദിവസം വൈകിട്ട് അവര്‍ ഹരിപ്പാട്ടു ആശാനോട്  നേരിട്ടു പറയുകയും ചെയ്തു. തുടര്‍ന്ന് വിവരം കളിനടത്തിപ്പുകാരുടെയും, ചുമതലക്കാരുടെയും ശ്രദ്ധയില്‍ എത്തിയപ്പോള്‍ ഈ മാറ്റത്തിനു ചെന്നിത്തല ആശാന്‍ സമ്മതിച്ചാല്‍  ഞങ്ങള്‍ക്ക് എതിരഭിപ്രായം ഇല്ല എന്ന് അറിയിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ഈ മാറ്റം ചെന്നിത്തല ആശാനെ അറിയിക്കുന്ന ചുമതല ഹരിപ്പാട്ടാശാനു തന്നെയാണ് അവര്‍ നല്‍കിയത്.  ഹരിപ്പാട്ടു ആശാന്‍ അണിയറയില്‍ എത്തിയപ്പോള്‍ സഹ കലാകാരന്മാരുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന തന്റെ ഉറ്റ സുഹൃത്തായ ചെന്നിത്തല ആശാനോട് , ചെല്ലപ്പന്‍ പിള്ളേ! താങ്കള്‍  ദുര്യോധനന്‍ തേച്ചുകൊള്ളൂ എന്നു പറഞ്ഞു. വേഷത്തിന് ഉണ്ടായ മാറ്റത്തെ പറ്റി ഒന്നും അന്വേഷിക്കാതെ തന്നെ   ആശാന്‍ തേപ്പും തുടങ്ങി. 

 ഒരു നടന്  കര്‍ണ്ണവേഷം നിശ്ചയിച്ചിട്ടു  പിന്നീട്  വേഷം മറ്റൊരു നടന് നല്‍കേണ്ടി വരുമ്പോള്‍   ചെറിയ വൈഷമ്യം തോന്നുക സഹജമാണ്. ചെന്നിത്തല ആശാന്  തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഒരു ഉത്സവക്കളിക്ക് കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍ നിശ്ചയിച്ചിരുന്നു. ആ വര്‍ഷമാണ്‌ അദ്ദേഹത്തിനു സുഖമില്ലാതെ കളിക്ക് പോകുന്നത് നിര്‍ത്തേണ്ടി വന്നത്. അദ്ദേഹം മരിക്കുന്നതുവരെ ആ നിരാശ മനസ്സില്‍ ഉണ്ടായിരുന്നു. അത്ര കണ്ട് മാനസീക സ്നേഹം "കര്‍ണ്ണന്‍ " എന്ന കഥാപാത്രത്തിനോട്  അദ്ദേഹത്തിന്  ഉണ്ടായിരുന്നു. എന്നാല്‍ ഒരു അവസരത്തില്‍ എങ്ങിനെയെങ്കിലും ഈ കര്‍ണ്ണവേഷം ഒന്നൊഴിവായി കിട്ടിയാല്‍ മതി എന്ന് ചിന്തിച്ചു അത് തന്ത്രപൂര്‍വ്വം മറ്റൊരു കലാകാരനെ   ഏല്‍പ്പിച്ച  കഥയാണ് ഇന്നത്തെ ഇളകിയാട്ടത്തില്‍ സമര്‍പ്പിക്കുന്നത്. 

അടൂരിന് സമീപമുള്ള ഒരു ക്ഷേത്രത്തിലാണ്  കളിയരങ്ങ്. കര്‍ണ്ണശപഥവും ദുര്യോധനവധവും  കഥകള്‍. ചെന്നിത്തല ആശാന്റെ  കര്‍ണ്ണന്‍, ഓയൂര്‍ ആശാന്റെ  കൃഷ്ണന്‍, കലാമണ്ഡലം രാജശേഖരന്റെ കുന്തിയും പാഞ്ചാലിയും ആയിരുന്നു നിശ്ചയിച്ചിരുന്ന വേഷങ്ങള്‍. ശ്രീ. കലാമണ്ഡലം രാജശേഖരന്‍ ഒഴികെ മറ്റു എല്ലാ കലാകാരന്മാരും വളരെ നേരത്തെ തന്നെ കളിസ്ഥലത്ത് എത്തിച്ചേര്‍ന്നിര്‍ന്നു.  ശ്രീ.രാജശേഖരന്‍   രാത്രി പത്തു മണിയോടെ എത്തിച്ചേരും എന്നു കളിയുടെ ചുമതലക്കാരന്‍ അണിയറയില്‍ പ്രസ്താവിച്ചു. ചെന്നിത്തല ആശാന്‍ ആഹാരം കഴിഞ്ഞു അണിയറയില്‍ എത്തിയപ്പോള്‍ അണിയറയുടെ ഒരു മൂലയില്‍ ഒരു പ്രശസ്ത  കഥകളി ആശാന്‍  കളിയോഗവുമായി ബന്ധപ്പെട്ട ഒരു  കലാകാരനെ കര്‍ണ്ണശപഥം കഥയിലെ കുന്തിയുടെ വേഷം ചെയ്യാന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചു. പ്രസ്തുത കഥകളിയുടെയും കഥകളിയോഗത്തിന്റെയും  ചുമതലക്കാരനും എന്നാല്‍ കഥകളി ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കാതെ കഥകളിയോടുള്ള  താല്‍പ്പര്യം കൊണ്ട് കഥകളി പഠിക്കുകയും   ഉയര്‍ന്ന  ഔദ്യോഗിക പദവി വഹിക്കുന്നതുമായ ആ കലാകാരന്‍,   രാജശേഖരന്‍ കളിക്ക് എത്തുകയില്ല എന്ന് അറിഞ്ഞുകൊണ്ട്, അതു തല്ക്കാലം പുറത്തു പറയാതെ കളി നടത്തുവാനുള്ള  ശ്രമമാണെന്നും ആശാന്‍ മനസിലാക്കി. 

 ആകാരം കൊണ്ടും വേഷം കൊണ്ടും പ്രവര്‍ത്തി കൊണ്ടും  ഇദ്ദേഹം കുന്തി വേഷത്തിന് ഒട്ടും യോജിച്ചതല്ല എന്ന്‌ നല്ലതു  പോലെ അറിയാവുന്ന ചെന്നിത്തല ആശാന്‍  ഈ കുന്തിയുടെ കൂടെ അരങ്ങില്‍ പോകുന്നതില്‍ ഭേദം ആ വേഷം എങ്ങിനെയെങ്കിലും ഒഴിവാകുന്നതാണ് നല്ലത് എന്ന്‌ തീരുമാനിച്ചു. അണിയറയില്‍ എഴുതി വെച്ചിരുന്ന വേഷത്തിന്റെ ലിസ്റ്റുമെടുത്തു കൊണ്ട്  നേരെ ഉത്സവ കമ്മിറ്റി ഓഫീസിലേക്ക് പോയ ചെന്നിത്തല ആശാന്‍ വളരെ വിനീതനായി ഒരു സങ്കട ഹര്‍ജി അവരുടെ മുന്‍പില്‍ സമര്‍പ്പിച്ചു.

കഥകളി നടന്മാര്‍ക്ക് വേഷം നിശ്ചയിക്കുമ്പോള്‍  സീനിയര്‍ ജൂനിയര്‍ എന്നൊക്കെ ചില നിയമങ്ങള്‍ സ്വീകരിക്കാറുണ്ട്.  കൊച്ചു ഗോവിന്ദപിള്ള ചേട്ടന്‍ കളിക്ക് ഉള്ളപ്പോള്‍ കര്‍ണ്ണന്റെ വേഷം അദ്ദേഹത്തിനാണ് നല്‍കേണ്ടത്.  അതുകൊണ്ട് ഞങ്ങളുടെ  വേഷങ്ങള്‍ ഒന്ന് മാറ്റുക എന്ന് അപേക്ഷിച്ചു.
  ചെന്നിത്തല ആശാന്റെ അപേക്ഷയില്‍   ന്യായമുണ്ട്   എന്ന്‌ കമ്മിറ്റിക്ക് ബോദ്ധ്യപ്പെടുകയും  ചെയ്തപ്പോള്‍ അവര്‍  തന്നെ  വേഷങ്ങളുടെ ലിസ്റ്റില്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ളയുടെ കര്‍ണ്ണന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ കൃഷ്ണന്‍ എന്ന്‌ മാറ്റം വരുത്തി  അണിയറയില്‍ ലിസ്റ്റും കൊണ്ടു വെച്ചു. അപ്പോഴേക്കും ദുര്യോധനനടന്‍ വേഷം തേക്കാന്‍ തുടങ്ങിയിരുന്നു.  ഇനി മുഖ്യമായി   ചെയ്തു തീര്‍ക്കേണ്ട ഒരു ജോലി കൂടി ബാക്കി ചെന്നിത്തല ആശാനില്‍ ഉണ്ട്, അത്  ഓയൂരിനെ തേടി കണ്ടു പിടിക്കുക എന്നതാണ്.  കളിസ്ഥലത്തുള്ള ഒരു മുറുക്കാന്‍ കടയുടെ സമീപം ഒരു ആസ്വാദകനോട് സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന യൂരാശാനെ കണ്ടെത്തി  " ചേട്ടാ! വേഷത്തിന് ഒരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് അറിയിച്ചു. ചേട്ടന്റെ കര്‍ണ്ണന്‍ കണ്ടാല്‍ കൊള്ളാമെന്നു ഇവിടെ പല ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ചേട്ടന്‍ പോയി തേച്ചുകൊള്ളൂ   എന്ന്‌ ചെന്നിത്തല ആശാന്‍ അറിയിച്ചു. ഓയൂരാശാനും വളരെ സന്തോഷത്തോടെ  അണിയറയിലെത്തി വേഷത്തിന്റെ ലിസ്റ്റില്‍ തന്റെ വേഷമാറ്റം ഉറപ്പു വരുത്തിയ ശേഷം തേപ്പു തുടങ്ങി. 


ഓയൂരാശാന്‍ ചുട്ടി തീര്‍ന്നു കഴിഞ്ഞു. തുടര്‍ന്ന്  കുന്തി വേഷത്തിന് നടന്‍ മിനുക്കാന്‍ ഇരുന്നപ്പോഴാണ് രാജശേഖരന്‍ കളിക്ക് എത്തുകയില്ല എന്നും ചെല്ലപ്പന്‍ കര്‍ണ്ണന്‍ ഒഴിഞ്ഞത് ഈ കുന്തിയില്‍ നിന്നും രക്ഷപെടുവാന്‍ ആയിരുന്നു എന്നും,  ഈ കുന്തിയുടെ കൂടെ വേണം താന്‍ കര്‍ണ്ണനായി അരങ്ങിലേക്ക് പോകേണ്ടതെന്നും ഓയൂരാശാന്‍ മനസിലാക്കിയത്.  


കളി കഴിഞ്ഞു. സൗകര്യം കിട്ടിയപ്പോള്‍ ഓയൂരാശാന്‍ ചെന്നിത്തല ആശാന്റെ കാതില്‍  " ഈ ചതി എന്നോട് വേണ്ടായിരുന്നു " എന്ന് പറയുകയും ചെയ്തു. പിന്നീട് ഈ കഥ അറിഞ്ഞവരെല്ലാം ഒരു നേരിയ പുഞ്ചിരിയോടെ    സഹോദര തുല്യനായി  താങ്കളെ  കരുതുന്ന പാവം ഓയൂരാശാന്  ഇങ്ങിനെയൊരു  ഒരു ധര്‍മ്മ സങ്കടം ഉണ്ടാക്കിയതിനെ  പറ്റി ചെന്നിത്തല ആശാനോട് ചോദിച്ചു.  

                                                   ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

രാജശേഖരന്‍ കളിക്ക് എത്താതിരുന്നതു കൊണ്ടാണ് വേറൊരു നടന്‍ കുന്തി കെട്ടേണ്ടി വന്നത്. രാജശേഖരന്‍ ഓയൂര്‍ ചേട്ടന്റെ ശിഷ്യനാണ്. അപ്പോള്‍ ശിഷ്യന്‍  എത്താതിരുന്നതിന്റെ ഫലം ഗുരുനാഥന്‍   അനുഭവിക്കട്ടെ എന്ന് മാത്രമാണ്   ഞാന്‍ ചിന്തിച്ചത് എന്ന് ചെന്നിത്തല ആശാന്‍ മറുപടി പറഞ്ഞു. 


                 (ശ്രീ.കലാമണ്ഡലം രാജശേഖരനും ഗുരുനാഥന്മാരായ ശ്രീ. ഓയൂര്‍ കൊച്ചു  ഗോവിന്ദപ്പിള്ള,  ശ്രീ. മടവൂര്‍ വാസുദേവന്‍‌ നായര്‍, ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കര്‍ എന്നിവരും )


(കലാമണ്ഡലം രാജശേഖരന്‍ ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു പിന്നീട് ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ളയുടെ ശിഷ്യനായി ഉപരിപഠനം നടത്തി. അതിനു ശേഷം കലാമണ്ഡലം കളരിയില്‍ ശ്രീ. മടവൂരാശാന്റെ ശിഷ്യനായി അഭ്യസിച്ചു എന്നത് ഇവിടെ സ്മരിച്ചു കൊള്ളട്ടെ. )

2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

കലിയോട്ടം



കഥകളി എന്ന കലാരൂപത്തെ ഭക്തിയുടെ ഭാഗമായി കാണുന്ന രീതി ദക്ഷിണ കേരളത്തില്‍ നിലവിലുണ്ട്. അതുകൊണ്ടു തന്നെയാണ് ദക്ഷിണ കേരളത്തിലെ പല ക്ഷേത്രങ്ങളിലും കഥകളി വഴിപാടായി നടത്തപ്പെടുന്നത്. വഴിപാട്ടുകാരന്റെ സാമ്പത്തീക സ്ഥിതി അനുസരിച്ചായിരിക്കും പല കളികള്‍ക്കും കലാകാരന്മാരെ നിശ്ചയിക്കുക. 

വഴിപാട്ടു കളികളില്‍ സന്താനഗോപാലം കഥയ്ക്ക്‌ എപ്പോഴും മുന്‍ഗണന ഉണ്ടാകും. സന്താനലബ്ദി എന്ന ഉദ്ദേശം ആണ് സന്താനഗോപാലം വഴിപാടിന്റെ ഉദ്ദേശം. വിവാഹം വധൂഗൃഹത്തില്‍ നടത്തിയിരുന്ന കാലത്ത് എന്റെ ഗ്രാമത്തില്‍  പല വീടുകളിലും വിവാഹത്തോട് അനുബന്ധിച്ച് നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.  രണ്ടു മനസു തമ്മില്‍ അടുപ്പിക്കുന്ന പ്രേമ ദൂതനായ ഹംസത്തിന്റെ  രസകരമായ അവതരണം വധുവിന്റെ മനസ്സിനു സന്തോഷം നല്‍കും എന്നതായിരിക്കാം ഈ കഥകളി അവതരണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.  നളന്റെ സമീപത്തേക്ക് ഹംസത്തിന്റെ  തിരിച്ചു വരവ് വരെ അവതരിപ്പിക്കുന്ന രീതിയാണ് അന്ന് നിലവില്‍ ഉണ്ടായിരുന്നത്. ഇങ്ങിനെ എന്തെങ്കിലും ചില വിശ്വാസങ്ങളുടെ അടിസ്ഥാനമാണ് ദക്ഷിണ കേരളത്തില്‍ കഥകളിക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുവാന്‍ കാരണമായി തീര്‍ന്നത് എന്ന് കരുതാം.


1970 -കളില്‍ ഒരിക്കല്‍ കഥകളിക്കു പ്രാധാന്യമുള്ള ഏവൂര്‍ ക്ഷേത്രത്തിനു സമീപം ഉള്ള ഒരു ഗൃഹത്തില്‍ നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിച്ചു . ഗൃഹത്തിന് മുന്‍പില്‍ ഒരു സ്റ്റേജുകെട്ടി നൂറോളം പേര്‍ക്ക് ഇരുന്നു കളി കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

 ഗൃഹനാഥന്റെ മകന്‍ കഥകളി അഭ്യസിച്ചിരുന്നു.  വെളുത്തനളനും  ഋതുപര്‍ണ്ണനും അദ്ദേഹമാണ് ചെയ്തത്. ഒരു പക്ഷെ തന്റെ മകന് പ്രസ്തുത വേഷങ്ങള്‍ കെട്ടി പരിചയം ലഭിക്കുവാന്‍ ഒരു അവസരം എന്നു കൂടി ഈ കളി നടത്തിപ്പിന്റെ ലക്‌ഷ്യം ആയിരുന്നിരിക്കാം . ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയായിരുന്നു അന്ന് ബാഹുകായി വേഷമിട്ടത്.  മാങ്കുളം തിരുമേനിയുടെ ശിഷ്യത്തം   സ്വീകരിച്ചിരുന്ന ഒരു കലാകാരനായിരുന്നു  കലി വേഷം ചെയ്തത്. ആ കാലഘത്തിൽ  ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്ന കളികളിൽ അദ്ദേഹത്തിൻറെ   വേഷങ്ങൾക്ക് നല്ല അംഗീകാരം ഉണ്ടായിരുന്നു.  


                                                              നളചരിതത്തിലെ  കലി


ഋതുപര്‍ണ്ണനില്‍ നിന്നും അക്ഷഹൃദയം  വശമാക്കിയ ബാഹുകന്‍ പ്രസ്തുത മന്ത്രം പരീക്ഷിച്ചു നോക്കുവാന്‍ താന്നിച്ചുവട്ടിലേക്ക് പോകുന്ന രംഗം വരെ കളി ഗംഭീരമായി നടന്നു കൊണ്ടിരുന്നു. 

 ദമയന്തിയുടെ ശാപമാകുന്ന അഗ്നി ജ്വാലയില്‍ ദഹിച്ചു ശോഷിക്കുകയും കാര്‍ക്കോടകന്റെ വിഷമാകുന്ന നദിയില്‍ മുങ്ങി വലയുകയും ചെയ്ത  കലി, ഋതുപര്‍ണ്ണനില്‍ നിന്നും നേടിയ അക്ഷഹൃദയ വിദ്യയുടെ പ്രഭാവം കൊണ്ട് പൊറുതി മുട്ടി നളനെ വിട്ട് ഒഴിയുന്നതാണ് അടുത്ത രംഗം. ഇവിടെ കലി മുന്നിലും പിന്നാലെ വാളോങ്ങിക്കൊണ്ട് ബാഹുകനും രംഗത്ത് പ്രവേശിച്ചു   സദസ്യരുടെ ഇടയിലേക്ക് ഓടി എത്തി, അവിടെ വെച്ച് ബാഹുകന്‍  കലിയെ പിടിച്ചു  രംഗത്തു കൊണ്ടു വന്നു  " എന്നെ ചതിച്ച നീ എവിടേക്ക് പോയിടുന്നു ? " എന്ന  പദം ആരംഭിക്കുകയാണ് പതിവ്. 


 ഇവിടെ സംഭവിച്ചത് വേറൊന്നാണ്‌.  തിരശീല നീങ്ങിയപ്പോള്‍ കലി മുന്നിലും ബാഹുകന്‍ വാളോങ്ങിയ നിലയില്‍ പിന്നലെയുമായി ആസ്വാദകരുടെ ഇടയില്‍  എത്തിയെങ്കിലും  കലി ബാഹുകന് പിടി കൊടുക്കാതെ കളി നടക്കുന്ന ഗൃഹത്തിന്റെ പിന്നിലേക്ക്‌ ഓടി മറഞ്ഞു. ബഹുകന്‍ ഒന്നും മനസിലാകാതെ ഒരു നിമിഷം അവിടെ നിന്നിട്ട് തിരികെ സ്റ്റേജിലെത്തി.  എന്തു ചെയ്യണം എന്നറിയാതെ പിന്നണി കലാകാരന്മാരോട് എന്താണ് എന്ന് തിരക്കി. അവര്‍ക്കും ഒരു വിവരവും ഇല്ല. ബാഹുകന്‍ അരങ്ങില്‍ ഇരുന്നു. കലി വന്നാല്‍ അല്ലേ കളി തുടരൂ. ഒരു നിമിഷം അങ്ങിനെ ഇരുന്നിട്ട് ബാഹുകന്‍ അണിയറയിലേക്ക്  പോയി. ബാഹുകന്‍ അണിയറയില്‍ എത്തിയപ്പോള്‍ കലി സദസ്യരുടെ നടുവില്‍ എത്തി. ഇപ്പാള്‍ കലി ബാഹുകനെ പ്രതീക്ഷിച്ചു നില്‍പ്പായി. കലി എത്തിയപ്പോള്‍ പൊന്നാനി ഭാഗവതര്‍ ബാഹുകനെ അണിയറയില്‍ ചെന്ന് കലി എത്തിയിരിക്കുന്നു കളി തുടരാം എന്ന് അറിയിച്ചു. കോപം കൊണ്ടു വിറച്ചു നിന്നിരുന്ന ബാഹുകന്‍ അരങ്ങിലേക്ക് വരുവാന്‍ വിസമ്മതിച്ചു.   ഒടുവില്‍ പൊന്നാനി ഭാഗവതര്‍ സ്വാന്തനപ്പെടുത്തി അരങ്ങിലേക്ക് കൂട്ടിവന്നു. കലി സ്റ്റേജിനു വളരെ സമീപം  ബാഹുകന് പിടിക്കുവാന്‍ സൌകര്യമായി നിന്നിരുന്നു. ബാഹുകന്‍ കലിയെ പിടിച്ചു കൊണ്ടു സ്റ്റേജില്‍ എത്തി കളി തുടര്‍ന്നു. 

കളി  അവസാനിച്ച ശേഷം അണിയറയില്‍ എത്തിയ മാങ്കുളം കലി കെട്ടിയ ശിഷ്യ പ്രവരനെ അതി ശക്തമായി നേരിട്ടു. കുറ്റ ബോധത്തോടെ ഒന്നും പ്രതികരിക്കാതെ നില്‍ക്കുക മാത്രമാണ് ശിഷ്യന്‍ ചെയ്തത്. കലി നടനോട് എല്ലാവരും ചോദിച്ചു കൊണ്ടിരുന്ന ഒരേ ചോദ്യം "താന്‍ എവിടെക്കാണ്‌ പോയത്?" ഉത്തരം പറയാതെ കലി നടന്‍ മൌനമായി നില്‍ക്കുക മാത്രമാണ്  ചെയ്തത്. 

ഗൃഹനാഥന്‍ കളിപ്പണം നല്‍കി എല്ലാ കലാകാരന്മാരെയും യാത്രയാക്കി. കലി നടനെ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്തോ ഒരു മഹാത്യാഗം തനിക്കു വേണ്ടി ആ നടന്‍ ചെയ്ത സംതൃപ്തി ആ ഗൃഹനാഥനില്‍ പ്രകടമായിരുന്നു. 
അന്ന് കഥകളിക്കു പങ്കെടുത്ത മിക്ക കലാകാരന്മാര്‍ക്കും കാണികള്‍ക്കും കലി ബാഹുകന് പിടി കൊടുക്കാതെ നടത്തിയ കലിയോട്ടത്തിന്റെ  മര്‍മ്മം അറിഞ്ഞിട്ടുണ്ടാവുമോ എന്ന് സംശയമാണ്. 

വളരെ കുറച്ചു നാളുകള്‍ കഴിഞ്ഞു എവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ഒരു കളി കാണുവാന്‍ പോയപ്പോള്‍ കഥകളിയോഗം മാനേജരും കഥകളി നടനുമായിരുന്ന  ശ്രീ. ഏവൂര്‍ പരമേശ്വരന്‍ നായരില്‍ നിന്നുമാണ് ഈ  "കലിയോട്ടത്തിന്റെ " രഹസ്യം അറിയുവാന്‍ സാധിച്ചത്. 

ഋതുപര്‍ണ്ണനില്‍ നിന്നും നേടിയ അക്ഷഹൃദയ വിദ്യയുടെ പ്രഭാവം കൊണ്ട് കലി പൊറുതി മുട്ടിഓടുമ്പോള്‍  തന്റെ ഗൃഹത്തിന്  ഒരു തവണ വലം വെച്ച് ഓടിയാല്‍ തന്റെ ഗൃഹത്തിനെയോ ഗൃഹാംഗങ്ങളെയോ ഏതെങ്കിലും രീതിയില്‍  " കലിദോഷം"  ബാധിച്ചിട്ടുണ്ടെങ്കില്‍ മാറി കിട്ടും എന്ന്  കഥകളി നടത്തിയ ഗൃഹനാഥന്റെ വിശ്വാസത്തിനു മുന്‍പില്‍ സാമ്പത്തിക ലാഭം ആഗ്രഹിച്ചു  കലി നടന്‍ ചെയ്ത സാഹസമാണ് അന്ന് നടന്നത്. 

നീളം കുറവും വീതി കൂടുതലുമായ ആ വീടിനെ ചുറ്റി മരച്ചീനി, ചേമ്പ് തുടങ്ങിയവ   കൃഷി ചെയ്തിരുന്നതിനാലും കലി നടന്‍ ഒരു തവണ വീടിനെ വലം വെച്ച് വരുവാന്‍ മൂന്ന് നിമിഷത്തിലധികം  സമയം എടുത്തു. ഗൃഹനാഥനും അദ്ദേഹത്തിന്‍റെ കാര്യസ്ഥനും കലിക്കു വഴികാട്ടുവാന്‍ വിളക്കുമായി വീടിനു പിറകില്‍ തയ്യാറായി നിന്നിരുന്നു അത്രേ. 

മാങ്കുളം തിരുമേനിയോട് പറഞ്ഞു  ഈ പദ്ധതി പറ്റി ഒരു ധാരണ ഉണ്ടാക്കണം എന്ന് കലി നടന്‍    ഗൃഹനാഥനോട് അപേക്ഷിച്ചിരുന്നു. മാങ്കുളം തിരുമേനിയോട് വിവരം പറഞ്ഞാല്‍ അദ്ദേഹം ഈ വികൃതിക്ക്  സമ്മതിക്കുമോ എന്ന് അറിയില്ല. അതുകൊണ്ട് എന്ത് പ്രശ്നം വന്നാലും ഞാന്‍  പരിഹരിച്ചു കൊള്ളാം എന്ന് അദ്ദേഹം കലി നടന്  ഉറപ്പു നല്‍കിയിരുന്നത്രേ.

ഈ കഥയിലെ  ഗൃഹനാഥനെ പോലെ ചിന്തിക്കുന്ന കഥകളി സ്നേഹികള്‍ കേരളമെങ്ങും ഉണ്ടായാല്‍ കഥകളി കഥകളില്‍ ഏറ്റവും കൂടുതല്‍ അരങ്ങു കാണുന്ന   കഥ നളചരിതം മൂന്നാം ദിവസം തന്നെ ആയിരുന്നിരിക്കും.


 

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള - ഒരനുസ്മരണം


ബ്രഹ്മശ്രീ.  മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരിയുടെയും ശ്രീ. കലാമണ്ഡലം കേശവന്റെയും ശിഷ്യന്‍ എന്ന നിലയില്‍  അറിയപ്പെടുന്ന കഥകളി ചെണ്ട കലാകാരനുമായ ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അവര്‍കള്‍ ചെന്നിത്തല ആശാന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് ആശാനെ പറ്റിയുള്ള സ്മരണ എഴുതി  ആശാന്റെ കുടുംബാംഗങ്ങള്‍ക്ക് 27-02-1999- ന്   സമര്‍പ്പിച്ചത്





                                   ഡോക്ടര്‍. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിലെ കഥകളി. കഥ. ഹരിശ്ചന്ദ്രചരിതം. ഹരിക്ക് തുല്യനായ
ഹരിശ്ചന്ദ്ര ചക്രവര്‍ത്തി ഒരിക്കലെങ്കിലും വ്യാജം ഉരച്ചെന്നാകില്‍  മദ്യം നിറച്ച കുംഭവുമായി തെക്കോട്ട്‌ തിരിക്കുമെന്ന് ദേവസദസ്സില്‍ വസിഷ്ഠന്‍ സത്യം ചെയ്തു. ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലെന്നു തെളിയിച്ചില്ലെങ്കില്‍ താനാര്‍ജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്ന് വിശ്വാമിത്രനും ശപഥം ചെയ്തു. ദേവസദസ്സ് പിരിഞ്ഞു. ഹരിശ്ചന്ദ്രന്റെ സമീപമെത്തുന്ന വിശ്വാമിത്രന്‍ യാഗം നടത്തുവാനുള്ള ധനം ആവശ്യപ്പെടുന്നു. ഹരിശ്ചന്ദ്രന്‍ അതു സമ്മതിച്ചു. വിശ്വാമിത്രന്‍ രതി വിരതികളെ സൃഷ്ട്ടിച്ചു ഹരിശ്ചന്ദ്രന്റെ സമീപത്തേക്ക് അയച്ചു. അവര്‍ ആക്ഷേപിക്കപ്പെട്ട് തിരിച്ചെത്തി. കോപം കൊണ്ട് വിറച്ച വിശ്വാമിത്രന്‍ രതി വിരതികളെയും കൂട്ടി  ഹരിശ്ചന്ദ്രന്റെ മുന്നിലെത്തി അവരെ സ്വീകരിക്കുവാന്‍ ആജ്ഞാപിക്കുന്നു. ഹരിശ്ചന്ദ്രന്‍ അതിന് തയ്യാറാകുന്നില്ല. രാജ്യം വിശ്വാമിത്രന്‍ നേടി. കാല്‍ക്കല്‍ വീണ ഹരിശ്ചന്ദ്രന്റെ ശിരസ്സില്‍  വിശ്വാമിത്രന്‍ ചവിട്ടി. വേദവെദാന്താദിവിദ്യാപയോധിയുടെ മറുകര കണ്ട മുനിവര്യന്റെ കാലുകള്‍ പാപിയായ തന്റെ തലയില്‍ ചവിട്ടിയപ്പോള്‍ വേദന പൂണ്ടീടുന്നോ എന്നു ചോദിക്കുന്ന സാത്വികനായ, സത്യ സന്ധനായ ഹരിചന്ദ്രന്‍ കഥകളി ലോകത്തോട്‌ വിടപറഞ്ഞു.

ആരാണീ കഥാനായകന്‍? അറുപതു വര്‍ഷം കഥകളി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

ശ്മശാനത്തിന്റെ കാവല്‍ക്കാരനായിത്തീര്‍ന്ന ഹരിചന്ദ്രന്‍ നിത്യ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസിലാക്കി ദാര്‍ശനികതയിലേക്ക്  ഉയര്‍ന്ന സന്ദര്‍ഭം. തല ചീകി പൊട്ടുതൊട്ട് അഹംഭാവവുമായി നടക്കുന്ന മനുഷ്യന്‍ ചിതയിലോടുങ്ങുന്ന രംഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ ഹരിചന്ദ്രനായി രംഗത്തു നിന്ന ചെല്ലപ്പന്‍ പിള്ളയ്ക്ക് അസ്വസ്ഥത.  അവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് - കൂടുതല്‍ വൈദ്യ പരിശോധനക്ക്  മദ്രാസിലേക്ക്. വേഷം കേട്ടരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശനമായ നിര്‍ദ്ദേശം. അതേല്‍പ്പിച്ച മാനസീക വ്യഥയുമായി നാലു വര്‍ഷം. അങ്ങിനെ ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു നിന്നും പിന്മാറി (പിന്നീടു ദൂരദര്‍ശനു വേണ്ടി അര മണിക്കൂര്‍ കചന്‍). ചെല്ലപ്പന്‍ പിള്ളയുടെ കഥകളി രംഗത്തെ അവസാന വേഷത്തിന് പിന്നില്‍ നിന്നു മേളം നല്‍കിയ രംഗം ഒരു ദുഃഖ സ്മൃതിയായി മനസ്സില്‍ തെളിഞ്ഞു.
                            സംഗീത നാടക അക്കാദമി അവാര്‍ഡ് ഫോട്ടോ 
 

അനുഗഹീത കഥകളി നടനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെ ഭൌതീക ശരീരം ചിതയിലെരിഞ്ഞപ്പോള്‍ കഥകളിയിലെ ഒരു ശൈലിയുടെ എണ്ണപ്പെട്ട ഒരു കലാകാരനാണ് തിരശീലക്ക്  പിന്നിലേക്ക്‌ മറഞ്ഞത്. കത്തി വേഷത്തില്‍ അഗ്ര ഗണ്ണ്യനായിരുന്ന ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യനായിരുന്നെങ്കിലും പച്ച വേഷങ്ങളാണ് മുഖ്യമായി ചെല്ലപ്പന്‍ പിള്ള കൈകാര്യം ചെയ്തിരുന്നത്. രുഗ്മാംഗാദചരിതത്തിലെ രുഗ്മാംഗദനും, കര്‍ണ്ണശപഥത്തിലെ കര്‍ണ്ണനും, സന്താനഗോപാലം കിരാതം എന്നീ കഥകളിലെ അര്‍ജുനനും നളചരിതം ഒന്നാം ദിവസത്തിലെ നളനും ഹംസവും, നാരദനും  ശുക്രനും  കചനും കൃഷ്ണനും ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു സജീവമാക്കിയ പുരാണ കഥാപാത്രങ്ങളാണ്.  കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങള്‍ ആസ്വാദകരിലെത്തിക്കുവാന്‍ ഒരു പ്രത്യേക സിദ്ധി വിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. നാട്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വടിവില്‍ നിന്നും അഭിനയ പ്രകടനം കൂടുതല്‍ സംവേദനക്ഷമമായ മേഖലയിലേക്ക് പലപ്പോഴും പോയിരുന്നു. ചെല്ലപ്പന്‍ പിള്ള രംഗത്തു വരുമ്പോള്‍ കാണികള്‍ക്ക് എന്നും ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതു കൊടുക്കുവാന്‍ അദ്ദേഹത്തിന്‍റെ അഭിനയ ചാതുരിക്ക് കഴിഞ്ഞിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു.

                                          നാട്ടുകാരോടൊപ്പം ശ്രീ. ചെല്ലപ്പന്‍ പിള്ള
 

                              ദൂരദര്‍ശനു വേണ്ടി അവതരിപ്പിച്ച കചന്‍

                              രുഗ്മാംഗദന്‍ : ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

നിഴല്‍കുത്തിലെ മന്ത്രവാദിയുടെ വേഷം കെട്ടി ലോകധര്‍മ്മിയായ അഭിനയ പ്രകടനങ്ങളിലൂടെ സാധാരണ ആസ്വാദകരെ ആകര്‍ഷിച്ചു കൊണ്ടാണ് ചെല്ലപ്പന്‍ പിള്ള മുന്‍നിരയിലേക്ക് ഉയര്‍ന്നത്.  ഗുരു. ചെങ്ങന്നൂര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി, കുറിച്ചി, കുടമാളൂര്‍, ചമ്പക്കുളം എന്നിവര്‍ നിറഞ്ഞു നിന്നിരുന്ന കാലഘട്ടത്തില്‍ അവരുടെ അഭിനയത്തിന്റെ സൂഷ്മതലങ്ങള്‍  ദൂരെ നിന്നു കണ്ടു മനസിലാക്കുവാന്‍ ശ്രമിച്ചിരുന്ന  കഠിനാധ്വാനിയായ കലാകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്വന്തം വ്യക്തിത്വമുള്ള ഒരു ശൈലിയിലൂടെ മുന്‍നിരയിലെത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ അതു സൃഷ്ടിച്ചേക്കാവുന്ന ദോഷവശങ്ങളെക്കുറിച്ചു  ആലോചിക്കാതെ മുഖം നോക്കാതെ പറയുവാന്‍  തന്റേടം കാണിച്ചിട്ടുള്ള   ചെല്ലപ്പന്‍ പിള്ളയുടെ ഗുരുഭക്തിയും വിനയവും സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. അണിയറകളില്‍ വെച്ച്, യാത്രക്കിടയില്‍ വെച്ച് സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലൊക്കെ  നര്‍മ്മം കലര്‍ന്ന വാക്കുകള്‍ കൊണ്ട് രസിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്നേഹം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.  ഒരിക്കല്‍ കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ നളചരിതം മൂന്നാം ദിവസം. ബാഹുകന്‍ കലാമണ്ഡലം ഗോപി. അന്നത്തെ ബാഹുകന്‍ ജന ഹൃദയങ്ങളെ ആകര്‍ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട് വെളുത്ത നളനായി രംഗത്തു വന്ന ചെല്ലപ്പന്‍പിള്ള, ദമയന്തിയെ കാട്ടിലുപേക്ഷിക്കേണ്ടി  വന്ന നളന്റെ ദുഖവും മാനസീക സംഘട്ടനവും അവതരിപ്പിച്ചപ്പോള്‍ നളനും ബാഹുകനും ഒരു തുടര്‍ച്ചയായിത്തന്നെ കണ്ടാസ്വദിക്കുവാന്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചു.
  
നിരവധി പുരസ്കാരങ്ങള്‍, വിദേശപര്യടനങ്ങള്‍ - അരനൂറ്റാണ്ടിലേറെ നീണ്ട സപര്യ ദേശീയ അവാര്‍ഡു വരെ ലഭിച്ച ഒരു കലാകാരന് വേണ്ടത്ര മാനസീക സംതൃപ്തി നല്‍കുവാന്‍, ആദരിക്കുവാന്‍ കഴിഞ്ഞിരുന്നുവോ എന്ന് സംശയമാണ്. കഥകളിയിലെ തെക്കന്‍ ശൈലിയില്‍ ഭവാവിഷ്കാരത്തിനു വളരെ അധികം കഴിവുണ്ടായിരുന്ന ഒരു കഥകളി നടന്‍ കൂടി എന്നെന്നേക്കുമായി വിട പറഞ്ഞു. 
കഥകളി ലോകം എന്നും ആ കലാപ്രതിഭയെ സ്മരിക്കും.  

2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഭക്തി സാഗരത്തില്‍ അവസാനിച്ച രാമയണം കഥകളി ഉത്സവം -2

അഞ്ചാം രംഗം. (രംഗത്തു: ഭരദ്വാജന്‍,  ശ്രീരാമന്‍, സീത,  ഹനുമാന്‍ ) 

അയോദ്ധ്യയിലേക്കുള്ള യാത്രാ മദ്ധ്യേ ശ്രീരാമാദികള്‍  ഭരദ്വാജ മുനിയുടെ ആശ്രമത്തില്‍ എത്തിച്ചേരുന്നു. മുനിയെ വണങ്ങിയ ശ്രീരാമന്‍  അയോദ്ധ്യയില്‍ തന്റെ  സഹോദരന്മാരുടെയും മാതാക്കളുടെയും ക്ഷേമ വിവരങ്ങള്‍  മുനീന്ദ്രനോട്  ചോദിച്ചറിയുന്നു. 

രാമന്റെ വേര്‍പാട് മാത്രമാണ് അവര്‍ക്ക് ദുഖമായിട്ടുള്ളൂ  എന്ന് മുനി ശ്രീരാമനെ അറിയിക്കുന്നു. അയോദ്ധ്യയിലേക്ക് ഉടനെ   മടങ്ങുവാന്‍ യാത്രാനുമതി ചോദിക്കുന്ന ശ്രീരാമനോട് ഇന്നൊരു ദിവസം ഇവിടെ തങ്ങി നാളെ യാത്ര തിരിക്കുവാനും പ്രസ്തുത വിവരം ഭരതനെ അറിയിക്കുവാന്‍ വായു പുത്രനായ ഹനുമാനെ നിയോഗിക്കുവാനും  ഭരദ്വാജമുനി നിര്‍ദ്ദേശിക്കുന്നു. 
ശ്രീരാമന്‍ ഹനുമാനോട് അയോദ്ധ്യയിലേക്കു ഉടനെ യാത്ര തിരിക്കുവാനും യാത്രാ മദ്ധ്യേ ഗുഹനെ സന്ധിച്ചു വിവരങ്ങള്‍ അറിയിക്കണം എന്നും ഗുഹന്‍ പറയും വഴി അനുസരിച്ച് അയോദ്ധ്യയില്‍ എത്തി നാളെ ഞങ്ങള്‍ എത്തുന്ന വാര്‍ത്ത‍ ഭരതനെ ധരിപ്പിക്കണം  എന്നും നിര്‍ദ്ദേശിക്കുന്നു. ശ്രീരാമ നിര്‍ദ്ദേശം സ്വീകരിച്ചു ഹനുമാന്‍ യാത്രയാകുന്നു.

രംഗം ആറ്. ( രംഗത്ത്: മുക്കുവന്മാര്‍, ഹനുമാന്‍ )

ശ്രീരാമസ്തുതി ഉള്‍ക്കൊണ്ടുള്ള വഞ്ചിപ്പാട്ട് പാടി മീന്‍ പിടിക്കുന്ന മുക്കുവന്മാരെ ഹനുമാന്‍ കണ്ട്‌ കുസൃതി ചെയ്യുന്നു. ഹനുമാന്റെ കുസൃതിത്തരങ്ങള്‍  കണ്ട്‌ മുക്കുവന്മാര്‍ ഭയന്ന് ഓടുന്നു.

രംഗം ഏഴ്.  ( രംഗത്ത്: ഗുഹന്‍ (തിരനോട്ടം),  മുക്കുവന്മാര്‍, ഹനുമാന്‍ )

 മുക്കുവന്മാര്‍ ഗുഹനെ കണ്ട്‌ ഒരു വലിയ വാനരനാല്‍ തങ്ങള്‍ക്കു ഉണ്ടായ സങ്കടം അറിയിക്കുന്നു.  ഉടന്‍ തന്നെ   ഞാന്‍ ആ മര്‍ക്കടനെ ബന്ധിക്കും എന്നു പറഞ്ഞു ഗുഹന്‍  മുക്കുവരെ സമാധാനപ്പെടുത്തുന്നു. 

തത്സമയം ഗുഹസന്നിധിയില്‍ ത്തിച്ചേരുന്ന ഹനുമാന്‍ ഞാന്‍ അങ്ങയുടെ കുലത്തിനു നാശം ഉണ്ടാക്കുവാന്‍ വന്നതല്ല എന്നും    ഭരദ്വാജമുനിയുടെ ആശ്രമത്തില്‍  ശ്രീരാമന്‍ വന്നിട്ടുണ്ടെന്നും  നാളെ  അയോദ്ധ്യയില്‍ അദ്ദേഹം കാലടി വെയ്ക്കുവാന്‍  പോകുന്നു എന്ന വിവരം താങ്കളെ അറിയിക്കുവാന്‍ എന്നെ അദ്ദേഹം നിയോഗിച്ചു അയച്ചതാണെന്നും അറിയിക്കുന്നു.

                                                            ഹനുമാനും ഗുഹനും
ഹനുമാനില്‍ നിന്നും ശ്രീരാമ വാര്‍ത്ത‍ അറിഞ്ഞ ഗുഹന്‍ ഉടന്‍ തന്നെ രാമപാദം വന്ദിക്കുവാന്‍ പുറപ്പെടുകയാണെന്ന് ഹനുമാനോട് പറയുന്നു.

രംഗം എട്ട്. ( ഭരതന്‍, ശത്രുഘ്നന്‍, ശ്രീരാമന്‍ , സീത, ലക്ഷ്മണന്‍, കൌസല്ല്യ , വിഭീഷണന്‍, സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍, വസിഷ്ഠന്‍) 

 ശ്രീരാമന്റെ മെതിയടിക്കു    മുന്‍പില്‍ നിലവിളക്കും നിറപറയും ഒരുക്കി വെച്ച്  ഭരതന്‍ പൂജ ചെയ്യുന്നു. ജ്യേഷ്ടന്‍ ഇന്ന് വരും എന്ന് കൃത്യമായി പറഞ്ഞിരുന്നു എന്നും, ജ്യേഷ്ഠന്‍ വന്നു ചേരായ്കയാല്‍     ചിന്തിക്കുവാന്‍ ഇനിയൊന്നും ഇല്ലെന്നും താന്‍ അഗ്നിയില്‍ ചാടി ജീവന്‍ അവസാനിപ്പിക്കുവാന്‍ പോവുകയാണെന്നും നീ  രാജ്യം ഭരിച്ചു കൊള്ളുക   എന്നും ശത്രുഘ്നനോട് പറയുന്നു.    ശത്രുഘ്നന്‍ തന്റെ നിസ്സഹായത ഭരതനെ അറിയിക്കുന്നു. ഭരതന്‍ ആത്മഹൂതി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഹനുമാന്‍ ബ്രാഹ്മണവേഷം ധരിച്ചു (വടു) അവിടെ എത്തി ശ്രീരാമനും, സീതയും, ലക്ഷ്മണനും പരിവാരങ്ങള്‍ എല്ലാവരും നാളെ അയോദ്ധ്യയില്‍  എത്തുന്ന വിവരം അറിയിക്കുന്നു. 
 ഹനുമാന്‍ തന്റെ സ്വന്തരൂപം ധരിച്ചു. ഭരതന്‍  ജ്യേഷ്ഠന്റെ  ആഗമന വാര്‍ത്ത അറിഞ്ഞു  അത്യധികം സന്തോഷവാനായി. അമ്മമാരെ ശ്രീരാമന്‍ എത്തി ചേരുന്ന വിവരം അറിയിക്കുവാനും   ശ്രീരാമനെ സ്വീകരിക്കുവാന്‍ വേണ്ടിയ ഒരുക്കങ്ങള്‍ (വിളക്കുകള്‍, തോരണം, വാദ്യം, അലക്കിട്ട കുടകള്‍, താലപ്പൊലി  തുടങ്ങിയവ) ചെയ്യുവാനും എല്ലാ പ്രജകളും ഈ സന്തോഷ, മംഗള  മുഹൂര്‍ത്ഥത്തിനു  സാക്ഷിയാകണം എന്നും ഭരതന്‍ സുമന്ത്രന് നിര്‍ദ്ദേശം നല്‍കാനും ശത്രുഘ്നനോട്    പറയുന്നു. ശ്രീരാമന്റെ  വരവ് പ്രതീക്ഷിച്ചു  ഭരതന്‍ അക്ഷമനായി നില്‍ക്കുന്നു.
    
   ശ്രീരാമാദികള്‍  വരുന്നത് കണ്ട ഭരതന്‍ രാമന്റെ മെതിയടി തലയില്‍ ചുമന്നു കൊണ്ട് രാമ സമീപം ഓടിയെത്തി. രാമന്റെ കാലില്‍ മെതിയടി അണിയിച്ചു  നമസ്കരിച്ച ശേഷം കൊട്ടാരത്തിലേക്ക് ആനയിച്ചു. വിഭീഷണന്‍, ഹനുമാന്‍, സുഗ്രീവന്‍, ഗുഹന്‍ തുടങ്ങിയവര്‍ സന്തോഷ  ആരാവരങ്ങളോടെ അഭിഷേകത്തിനു ആവശ്യമായ പുണ്യ തീര്‍ത്ഥജലം എത്തിക്കുക തുടങ്ങിയ  ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു. കുലഗുരുവായ വസിഷ്ടന്‍ കുറിച്ച സമയത്ത് ശ്രീരാമനെ രാജാവായി അഭിഷേകം ചെയ്യുന്നു.
ഭരതന്‍, ശത്രുഘ്നന്‍,  ലക്ഷ്മണന്‍, കൌസല്ല്യ , വിഭീഷണന്‍,  .    സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍ എന്നിവര്‍ സന്തോഷത്തോടെ ശ്രീരാമനെയും സീതയേയും രാമനാമം പാടിക്കൊണ്ട് വലം വെച്ചു. ശ്രീരാമന്‍ എല്ലാവരെയും അനുഗ്രഹിച്ചു. 





 ( ഭരതന്‍, ശത്രുഘ്നന്‍, ഹനുമാന്‍, ശ്രീരാമന്‍ , സീത, കൌസല്ല്യ , ലക്ഷ്മണന്‍)


 തന്നില്‍ ഹനുമാനോളം ഭക്തി ഭൂമിയില്‍ മറ്റാര്‍ക്കും ഇല്ല എന്ന് അരുള്‍ ചെയ്തുകൊണ്ട് ചിരഞ്ജീവിയായി ഭവിക്കാന്‍ ശ്രീരാമന്‍ ഹനുമാന് വരം  നല്‍കി. സീതാദേവിയും ഹനുമാനാണ് തന്നില്‍ ഏറ്റവും ഭക്തിയുള്ളവരില്‍ ഒന്നാമന്‍ എന്ന് അരുളിക്കൊണ്ട് ഒരു ഹാരം ഹനുമാന് നല്‍കി. ശ്രീരാമപട്ടാഭിഷേകം മംഗളമായി പര്യവസാനിച്ചതില്‍ എല്ലാവരും കൃതാര്‍ത്ഥരാകുന്നതോടെ കഥ അവസാനിക്കുന്നു.
 





( സുഗ്രീവന്‍, ഭരതന്‍, ശത്രുഘ്നന്‍,  കൌസല്ല്യ , വിഭീഷണന്‍,  ഹനുമാന്‍, ശ്രീരാമന്‍ , സീത)

  ശ്രീ. സദനം കൃഷ്ണന്‍ കുട്ടി( ശ്രീരാമന്‍), ശ്രീ. കലാകേന്ദ്രം മുരളീ കൃഷ്ണന്‍ (സീത), ശ്രീ. കലാനിലയം വിനോദ് (ലക്ഷ്മണന്‍), ശ്രീ. ഫാക്റ്റ് മോഹനന്‍ (വിഭീഷണന്‍), ശ്രീ. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി (സരമ, കൌസല്ല്യ ), ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (ഹനുമാന്‍), ശ്രീ. തിരുവല്ല ബാബു (സുഗ്രീവന്‍), ശ്രീ. കലാനിലയം കരുണാകരകുറുപ്പ് (ഭരദ്വാജന്‍, മുക്കുവന്‍(1) ), ശ്രീ. തലവടി അരവിന്ദന്‍ (ഗുഹന്‍), ശ്രീ. കലാമണ്ഡലം ശ്രീകുമാര്‍ (ഭരതന്‍), ശ്രീ. കലാമണ്ഡലം അരുണ്‍ (ശത്രുഘ്നന്‍),  ,ശ്രീ. കലാമണ്ഡലം ഷണ്മുഖന്‍ (വസിഷ്ടന്‍), ശ്രീ. തിരുവല്ല ശിവദാസന്‍ (വടു, മുക്കുവന്‍( 2)), തിരുവഞ്ചൂര്‍ സുഭാഷ് (മുക്കുവന്‍(3)) എന്നിങ്ങിനെ വേഷ വിവരങ്ങള്‍. എല്ലാ കലാകാരന്മാരും അവരവരുടെ റോളുകള്‍  ഭംഗിയായി അവതരിപ്പിച്ചു.

   ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി  ഉണ്ണികൃഷ്ണന്‍,    ശ്രീ. കലാഭാരതി പീതാംബരന്‍ എന്നിവര്‍ ചെണ്ടയും ശ്രീ. കലാനിലയം മനോജ്‌, ശ്രീ. കലാഭാരതി ജയന്‍ എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. ചിങ്ങോലി പുരുഷോത്തമനും, ശ്രീ. കലാനിലയം സജിയും അണിയറ ശില്‍പ്പികളായി ചുട്ടിയിലുള്ള  വൈദഗ്ദ്യം പ്രകടിപ്പിച്ചു. ശ്രീവല്ലഭവിലാസം കഥകളിയോഗത്തിന്റെ കോപ്പുകളായിരുന്നു   കളിക്ക് ഉപയോഗിച്ചിരുന്നത്. 


      ശ്രീവല്ലഭ ക്ഷേത്രത്തിന്റെ കിഴക്കുള്ള ജങ്ക്ഷനില്‍ ഒരു മിനി ലോറി അലങ്കരിച്ചു അതിന്റെ പിറകില്‍ ശ്രീരാമനെയും സീതയേയും ലക്ഷ്മണനെയും ഇരുത്തി, (ലോറി പിറകോട്ടു ഓടിച്ചു കൊണ്ട്)  തീവട്ടി, അലക്കിട്ടകുട, പഞ്ചവാദ്യം, വെടിക്കെട്ട്‌ എന്നിവകളോടെ )  വിഭീഷണന്‍, സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍ എന്നിവരുടെ അകമ്പടികളോടെ  കഥകളി  മണ്ഡപം വരെ എത്തിച്ചേര്‍ന്നു . (അരങ്ങിനു മുന്‍പില്‍ പതിനാലു നിലവിളക്കുകള്‍ കൊളുത്തി വെച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.) നാല് മിനി വാനുകളിലായി    ക്ഷേത്ര ദര്‍ശനം ചെയ്യാനെത്തിയ തമിഴ് വൈഷ്ണവ ബ്രാഹ്മണര്‍ ഈ  ശുഭ മുഹൂര്‍ത്ഥം കണ്ടു ശ്രീരാമനെയും സീതയേയും കുമ്പിട്ടു നിന്നു.

 ശ്രീരാമപട്ടാഭിഷേകം  കണ്ടു നിര്‍വൃതി നേടുവാന്‍ പുലര്‍ച്ചെ  മൂന്നു മണി മുതല്‍  ഭക്തജനങ്ങള്‍ നടന്നും, സ്കൂട്ടറിലും, കാറുകളിലുമായി കഥകളി  മണ്ഡപത്തിലേക്ക്   എത്തിക്കൊണ്ടിരുന്നു.

 
   ശ്രീരാമനെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്‍റെ  മെതിയടി തലയില്‍ ചുമന്നു കൊണ്ട് ഭരതന്‍
എത്തിയപ്പോള്‍ കഥകളി മണ്ഡപം നിറഞ്ഞു നിന്നിരുന്ന ഭക്ത ജനങ്ങളുടെ ആരവാരവും,  സ്ത്രീജനങ്ങളുടെ കുരവയും ചേര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതിയെ പ്രദാനം ചെയ്തു. പട്ടാഭിഷേകത്തിനു ശ്രീരാമന് നേദിച്ച പ്രസാദം വാങ്ങുവാനും ഭക്തരുടെ വലിയ തിരക്കാണ് കണ്ടത്.

  മഴ പെയ്യുമോ എന്ന് ഭയന്നു എങ്കിലും പ്രഭാതത്തില്‍ ആറു മണിക്ക്  പട്ടാഭിഷേകം കഴിയും വരെ മഴ ഉണ്ടായില്ല. കളി കഴിഞ്ഞപ്പോള്‍ വാനവും ആനന്ദാശ്രു പൊഴിച്ചു. വേഷക്കാര്‍ എല്ലാവരും ആ  ആനന്ദാശ്രു  അനുഭവിച്ചു കൊണ്ടാണ് അണിയറയില്‍ എത്തിച്ചേര്‍ന്നത്.


  സുമാര്‍  ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എനിക്ക്  രാമായണ മാസത്തില്‍ തിരുവല്ലയില്‍  നടക്കാറുള്ള രാമായണം  കഥകളി ഉത്സവത്തിന്റെ സമാപ്തി  കാണുവാന്‍ സാധിച്ചത്. 

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഭക്തി സാഗരത്തില്‍ അവസാനിച്ച രാമയണം കഥകളി ഉത്സവം -1


തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ പത്തു ദിവസങ്ങളായി നടത്തി വന്ന രാമായണം കഥകളി മഹോത്സവത്തിന്റെ സമാപന കഥകളി  ആഗസ്റ്റ്‌  പതിനാറിന് രാത്രി ഒന്‍പതു മണിക്ക് തുടങ്ങി. നളചരിതം നാലാംഭാഗവും ശ്രീരാമപട്ടാഭിഷേകവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍.

ശ്രീ. കലാമണ്ഡലം അരുണും ശ്രീ. തിരുവഞ്ചൂര്‍ സുഭാഷും പുറപ്പാടിന് വേഷമിട്ടു ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നിവരുടെ  സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവവരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുതവാര്യര്‍, ശ്രീ. കലാനിലയം മനോജ്‌ എന്നിവരുടെ മദ്ദളവും ഒത്തു ചേര്‍ന്ന മേളപ്പദവും ആനന്ദ ലഹരി പകര്‍ന്നു. സുമാര്‍ എഴുപതോളം വരുന്ന ആസ്വാദകര്‍ മേളപ്പദം ആസ്വദിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന്  ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ബാഹുകന്‍, ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, ശ്രീ. കലാമണ്ഡലം ഷണ്മുഖന്റെ കേശിനി, ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. രാജീവന്‍ നമ്പൂതിരി  എന്നിവരുടെ സംഗീതം,  ശ്രീ.കലാ: കൃഷ്ണദാസ് ശ്രീ.കലാ:  അച്ചുത വാര്യര്‍ എന്നിവരുടെ മേളം അടങ്ങിയ  കോമ്പിനേഷന്‍ അവതരിപ്പിച്ച നളചരിതം നാലാം ദിവസം വളരെ ഹൃദ്യമായി.
നാലാം ദിവസം തുടക്കം മുതല്‍ അവസാനം വരെ അരങ്ങിനു മുന്‍പിലുള്ള ആസ്വാദകരെ പിടിച്ചിരുത്താന്‍ കലാകാരന്മാര്‍ക്ക് സാധിച്ചിരുന്നു. നളചരിതം കഴിഞ്ഞതോടെ നല്ലൊരു വിഭാഗം ആസ്വാദകര്‍ പിരിഞ്ഞു.



                                                                                  ബാഹുകനും ദമയന്തിയും
  
പിന്നീടു രാമായണ കഥകളുടെ സമാപന കഥയായ ശ്രീരാമപട്ടാഭിഷേകം കഥ  എട്ടു രംഗങ്ങളായി അവതരിപ്പിച്ചു. രാവണന്റെ വധത്തിനു ശേഷം ലങ്കയുടെ രാജാവായി വിഭീഷണന്‍ അഭിഷേകം ചെയ്യപ്പെടുകയും ശ്രീരാമന്റെ വനവാസകാലം അവസാനിക്കുകയും ചെയ്ത ശേഷമാണ് കഥയുടെ തുടക്കം . 


ഒന്നാം രംഗം: ശ്രീരാമനും സീതയും 
വനവാസം അവസാനിച്ചിരിക്കുന്നു.   ഒരു ദിവസം പോലും അമാന്തിച്ചാല്‍ ഭരതന്‍ അഗ്നിയില്‍ ചാടി മരിക്കും, പിന്നീടു ശതൃഘ്നന്‍, അമ്മമാര്‍ എന്നിവര്‍ എല്ലാം പ്രാണന്‍ വെടിയും എന്നും ഒറ്റ ദിവസം കൊണ്ട് എങ്ങിനെ അയോദ്ധ്യയില്‍ ചെന്നു എത്താം എന്നോര്‍ത്തു ശ്രീരാമന്‍ ശങ്കിക്കുന്നു. ലക്ഷ്മണന്‍ അവിടെ എത്തി ജ്യേഷ്ഠനെ വന്ദിച്ചു കൊണ്ട് അങ്ങയുടെ അഭിഷേകം മുടക്കി നാമെല്ലാം കാട്ടില്‍ വാഴുവാന്‍ കാരണം ആയ കൈകേയിയേ വധിച്ചാലല്ലാതെ എന്റെ കോപാഗ്നി അടങ്ങുകയില്ലെന്നു പറയുന്നു.  ഓരോരോ സമയങ്ങളില്‍ നിനക്കു ഞാന്‍ നല്‍കിയ സാരോപദേശങ്ങള്‍ നീ മറന്നു പോയോ എന്നും ചിന്തിച്ചാല്‍ മാതാവ് അപരാധം ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു  ശ്രീരാമന്‍ സഹോദരനെ സ്വാന്തപ്പെടുത്തുന്നു.


                                                                            സീത, ശ്രീരാമന്‍, ലക്ഷ്മണന്‍.

വിഭീഷണനെ കണ്ടു  പുഷ്പകവിമാനം ഇവിടെ കൊണ്ടുവരുവാന്‍ ഞാന്‍ വായൂ പുത്രനായ ഹനുമാനെ നിയോഗിച്ചു അയച്ചിട്ടുണ്ടെന്നും വിമാനം വന്നാലുടന്‍  തന്നെ യാത്ര ആരംഭിക്കാമെന്നും സീതയെ ശ്രീരാമന്‍ അറിയിക്കുന്നു.

രണ്ടാം രംഗം:  വിഭീഷണന്റെ (കത്തി) തിരനോക്ക്.  
വിഭീഷണന്‍ ഭാര്യ സരമയോടൊപ്പം. 
 ശ്രീരാമചന്ദ്രന്റെ  അനുഗ്രഹം കൊണ്ട് നാം ലങ്കയെ ഭരിച്ചു സന്തോഷമായി വാഴുന്നു എന്നും ലങ്ക വിട്ടു സീത പോകുന്നതില്‍ താന്‍ ദുഖിതയാനെന്നു സരമ വിഭീഷണനെ അറിയിക്കുന്നു. നാം വിഷമം ഉപേക്ഷിച്ചു രാമനും സീതയും ഒന്നിച്ചു സന്തോഷത്തോടെ മടങ്ങുന്നതു കാണുവാന്‍ പോകാം എന്ന് തീരുമാനിക്കുന്നു.

                                                                                 വിഭീഷണനും സരമയും


മൂന്നാം രംഗം:  ഹനുമാന്റെ തിരനോക്ക് .  
ഹനുമാന്‍ വിഭീഷണനെ കണ്ടു. പുഷ്പക വിമാനവുമായി എത്തുവാനുള്ള  ശ്രീരാമന്റെ  കല്‍പ്പന വിഭീഷണനെ ഹനുമാന്‍ അറിയിച്ചു. വിഭീഷണന്‍ ഉടന്‍തന്നെ വിമാനവുമായി പോകുന്നു എന്ന് ഹനുമാനെ അറിയിക്കുന്നു. 


നാലാം രംഗം: സുഗ്രീവന്റെ തിരനോക്ക്. 
(രംഗത്തു:  ശ്രീരാമന്‍, സീത, വിഭീഷണന്‍, ഹനുമാന്‍, സുഗ്രീവന്‍, സരമ)

 സീതാ സമേതനായ ശ്രീരാമനെ വിഭീഷണന്‍ കണ്ടു വന്ദിച്ചു. പുഷ്പക വിമാനം കൊണ്ടുവന്ന വിവരം അറിയിയിക്കുകയും  കുറച്ചു ദിവസം കൂടി  ഞങ്ങളോടൊപ്പം  ലങ്കയില്‍  വസിക്കണം എന്ന്  ശ്രീരാമനോട് അപേക്ഷിക്കുന്നു.

ഞാന്‍ വളരെ സന്തോഷമായി നിന്റെ സല്‍ക്കാരങ്ങളെല്ലാം  സ്വീകരിച്ചിരിക്കുന്നു. ഒട്ടും അമാന്തിക്കാതെ ഞാന്‍ എന്റെ രാജ്യത്ത് എത്തേണ്ടതായിട്ടുണ്ട്. എന്റെ ഭക്തനായ രാക്ഷസ രാജാവേ! നീ വളരെക്കാലം സുഖമായി വാഴുക എന്ന് വിഭീഷണനെ ശ്രീരാമന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്നു സുഗ്രീവനെയും ശ്രീരാമന്‍ അനുഗ്രഹിക്കുന്നു.  സുഗ്രീവനും വിഭീഷണനും  അങ്ങയുടെ പട്ടാഭിഷേകം കാണുവാന്‍ ഞങ്ങളെയും കൂട്ടി പോകണം എന്ന് ശ്രീരാമനോട് അപേക്ഷിക്കുന്നു. നിങ്ങളുടെ വരവിനു ഞാനും സന്തോഷവാനാണ് എന്ന് അറിയിക്കുന്ന ശ്രീരാമന്‍ ഓരോരുത്തരായി വിമാനത്തില്‍ കയറുവാന്‍ അഞ്ജാപിക്കുന്നു.  ലക്ഷ്മണന്‍, ഹനുമാന്‍ , വിഭീഷണന്‍, സുഗ്രീവന്‍ എന്നിവര്‍ വിമാനത്തില്‍ കയറി.

  ദുഖിതയായി കാണുന്ന (സീതയെ പിരിയുന്നതില്‍) സരമയുടെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കണം എന്ന് സീത, ശ്രീരാമനോട്  അപേക്ഷിക്കുന്നു. ത്വല്‍ ഭക്തി ഭവിക്കേണംഎപ്പോഴും എന്നല്ലാതെ എനിക്ക് മറ്റൊരു ആഗ്രഹവും ഇല്ല എന്ന് ശ്രീരാമനെ സരമ അറിയിക്കുന്നു. അങ്ങേക്ക് എന്നോട് കാരുണ്യം ഉണ്ടെങ്കില്‍ അടുത്ത ജന്മത്തില്‍ അങ്ങയുടെ സഹോദരിയായി ജനിക്കുവാന്‍ വരം നല്‍കണം എന്ന് സരമ ശ്രീരാമനോട് ആവശ്യപ്പെടുന്നു. ഞാന്‍ വിഷ്ണിവംശത്തില്‍ കൃഷ്ണനായി ജനിക്കുമ്പോള്‍ നീ എന്റെ സഹോദരി സുഭദ്രയായി ജനിക്കും എന്ന് അനുഗ്രഹിക്കുന്നു. ശ്രീരാമന്‍ സരമയെ അനുഗ്രഹിച്ച് യാത്രയാക്കിയ   ശേഷം പുഷ്പകവിമാനത്തില്‍ യാത്രയാകുന്നു.


                                                                                                           (തുടരും)

2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

കഥകളിയിലെ കൊച്ചാശാന്‍

ശ്രീ.ചെങ്ങന്നൂര്‍ രാമന്‍ പിള്ള ആശാന്റെ കാലഘട്ടത്തില്‍ തിരുവല്ലാ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന ഒരു കഥകളി കലാകാരന്‍ ആയിരുന്നു ശ്രീ. കുറിയന്നൂര്‍ നാണുപിള്ള. അന്ന്‌ ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടുന്ന കഥകളി സമൂഹം  ശ്രീ. കുറിയന്നൂര്‍ നാണുപിള്ളയെ കൊച്ചാശാന്‍ എന്നാണ് വിളിച്ചിരുന്നത്‌.  ശ്രീ.ചെങ്ങന്നൂര്‍ ആശാനെക്കാള്‍ അല്‍പ്പം പ്രായം കുറവുണ്ട് കൊച്ചാശാന്.  സന്താനഗോപാലം, കുചേലവൃത്തം, രുഗ്മിണീസ്വയംവരം എന്നീ കഥയിലെ  കൃഷ്ണന്‍ , ദുര്യോധനവധത്തില്‍ ധര്‍മ്മപുത്രര്‍ , കൃഷ്ണന്‍, ശകുനി,  കാലകേയവധത്തില്‍ മാതലി,  സീതാസ്വയംവരത്തില്‍ ശ്രീരാമന്‍,ദശരഥന്‍ എന്നീ വേഷങ്ങളും നാരദന്‍, വസിഷ്ടന്‍ തുടങ്ങിയ മിനുക്കു വേഷങ്ങളും അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തിരുവല്ലയില്‍ നടന്നിരുന്ന എല്ലാ കഥകളികള്‍ക്കും കൊച്ചാശാന്റെ സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്നു.  കൊച്ചാശാന്‍  തിരുവല്ലയില്‍ പലരെയും കഥകളി അഭ്യസിപ്പിക്കുകയും അവര്‍ തിരുവല്ലായിലെ കഥകളിയോഗങ്ങളിലെ  നടന്മാരായി  പ്രവര്‍ത്തിച്ചും വന്നിരുന്നു.
ചെങ്ങന്നൂര്‍ ആശാന്റെ ഉഴിച്ചില്‍ കൊച്ചാശാന്‍ ചെയ്തു വന്നിരുന്നു. അങ്ങിനെ ഒരു ഉഴിച്ചില്‍ കാലത്ത് സ്കൂള്‍ അവധി ആയിരുന്നതിനാല്‍ ഞാനും ചെങ്ങന്നൂര്‍ ആശാന്റെ ഗൃഹത്തില്‍ താമസിക്കുവാന്‍ ഇടയായി. അന്ന്‌ ചെങ്ങന്നൂര്‍ ആശാനും  കൊച്ചാശാനും തമ്മിലുള്ള നര്‍മ്മ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു രസിക്കുവാന്‍  എനിക്ക്  അവസരം ലഭിച്ചിരുന്നു. പുരാണങ്ങളില്‍ ഉള്ള അപ്രധാന കഥാപാത്രങ്ങളെ പറ്റി അദ്ദേഹം പഠിച്ചു കൊണ്ട് ആ കഥാപാത്രത്തിനു  വളരെ മുഖ്യത്തം നല്‍കി സംസാരിക്കുക എന്നത്  കൊച്ചാശാന്റെ ഒരു വിനോദമായിരുന്നു. കൊച്ചാശാന്റെ പുരാണ വര്‍ണ്ണന മൂളി കേട്ടുകൊണ്ടിരിക്കുക എന്നല്ലാതെ  ചെങ്ങന്നൂര്‍  ആശാന്‍ ഒരു എതിരഭിപ്രായം  പറഞ്ഞു കേട്ടിട്ടില്ല.  കൊച്ചാശാന്‍ അറിഞ്ഞു വെച്ചിട്ടുള്ള അപ്രധാന കഥാപാത്രത്തെ പറ്റിയുള്ള  എന്തെങ്കിലും വിവരം  അണിയറയില്‍ വെച്ച് ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍   ഉള്‍പ്പെടുന്ന കഥകളി   കലാകാരന്മാരോട്  ചോദിക്കുകയും,   കൊച്ചാശാന്‍ പറയുന്ന  കഥാപാത്രത്തെ പറ്റി മറ്റുള്ള കലാകാരന്മാര്‍ക്ക്   ബോധം ഇല്ല എന്ന് വരുത്തി തീര്‍ത്തു കൊണ്ട് , അവിടെ കൊച്ചാശാന്‍ അതിന് സ്വയം ഉത്തരം പറഞ്ഞു  കേമന്‍ ആകുന്ന സ്വഭാവം ഉണ്ടായിരുന്നു. ചെങ്ങന്നൂര്‍ ആശാനും കൊച്ചാശാനും തമ്മിലുള്ള സ്നേഹ ബന്ധം കാരണം ഈ കലാകാരന്മാര്‍ ആരും തന്നെ  കൊച്ചാശാനോട്  പ്രതികരിക്കാതെ അംഗീകരിക്കുന്നതായി അഭിനയിക്കുകയും ചെയ്തു വന്നു. കൊച്ചാശാന്റെ ഓരോരോ കഥകളും കേട്ടു, അതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ കലാകാരന്മാര്‍ക്കെല്ലാം അത്യധികം  അസഹ്യത തോന്നി. ഒരിക്കല്‍ തിരുവല്ലാ ക്ഷേത്രത്തിലെ അണിയറയില്‍ കലാകാരന്മാര്‍ വേഷം ഒരുങ്ങി കൊണ്ടിരുന്നപ്പോള്‍ കൊച്ചാശാന്‍ ഒരു അപ്രധാന  കഥാപാത്രത്തെ പറ്റി അടുത്തിരുന്ന ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യനായ ചെന്നിത്തലയോട്   (ചെന്നിത്തല ചെല്ലപ്പന്‍ പിള്ള) ചോദിച്ചു. ഇത്തവണ എന്തു വന്നാലും ശരി കൊച്ചാശാനെ ഒന്ന് മടക്കുകതന്നെ എന്നു ചെന്നിത്തല തീരുമാനിച്ചു കൊണ്ട് ഒരു മറു ചോദ്യം ഉന്നയിച്ചു.    ആശാനെ!, ആശാന്‍ എത്ര കാലമായി ഞങ്ങളോട്  ഇങ്ങിനെ ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നു? ആശാന്റെ ചോദ്യങ്ങള്‍ക്ക്    ഒരു ഉത്തരവും നല്‍കുവാന്‍ സാധിക്കാത്ത മണ്ടന്മാര്‍ ആണ് ഞങ്ങള്‍ എല്ലാവരും എന്ന് ആശാന്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . എന്നാല്‍  ഇന്നു ഞാന്‍ ഒരു ചോദ്യം ആശാനോട് ചോദിക്കുകയാണ്. ആശാന്‍ അതിന് ഉത്തരം പറയുവാന്‍ സാധിച്ചില്ല എങ്കില്‍ ഇനിമേല്‍ ഞങ്ങളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ല എന്നു ശ്രീവല്ലഭനെ മനസ്സില്‍ വിചാരിച്ചു കൊണ്ട് ഈ അണിയറയില്‍ വെച്ച് സത്യം ചെയ്യണം എന്നു പറഞ്ഞു. അണിയറയില്‍ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും ചെന്നിത്തലയോടൊപ്പം ചേര്‍ന്നപ്പോള്‍ ആ  നിബന്ധന കൊച്ചാശാന്‍ സ്വീകരിക്കേണ്ടതായി  വന്നു. ചെന്നിത്തല  ഇങ്ങിനെ പറഞ്ഞു.   കൊച്ചാശാന്‍ എത്രയോ കാലമായി കുറിയന്നൂരില്‍ ബസ്സില്‍ വന്നു തിരുവല്ലാ മാര്‍ക്കറ്റില്‍ ഇറങ്ങി ക്ഷേത്രം വരെ നടന്നു കഥകളിക്കു  വരുന്നു. മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നതാണ് എന്റെ ചോദ്യം.
ചെന്നിത്തല ആശാന്റെ ചോദ്യത്തിന്  കൊച്ചാശാന് ശരി ഉത്തരം നല്‍കുവാന്‍ സാധിച്ചില്ല. ഞാന്‍ ഇന്നുവരെ എണ്ണി നോക്കിയിട്ടില്ല എന്നാണ്  ആശാന്‍ മറുപടി പറഞ്ഞത് . ഉടനെ ചെന്നിത്തല  ഞാനും  ഇതുവരെ എണ്ണിയിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് തുടര്‍ന്നു.
ആശാനെ, തിരുവല്ലയില്‍ കളിക്ക് വരുന്ന ഒരു കലാകാരനു മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നു എണ്ണി നോക്കേണ്ട ആവശ്യം ഇല്ല. അതുപോലെ കഥകളിക്കു വേഷം കെട്ടുന്ന കലാകാരന്മാര്‍ക്ക് ആശാന്‍ പറയുന്ന അപ്രധാന കഥാപാത്രങ്ങളെ പറ്റി  അറിയേണ്ട ആവശ്യവും ഇല്ല എന്നു ആശാന്‍ അറിയുക. ഇതു കേട്ട  കൊച്ചാശാന്  ജാള്യം   തോന്നി. പിന്നീടു ഒരിക്കലും കൊച്ചാശാന്‍ ഇത്തരം ചോദ്യങ്ങള്‍ അണിയറയില്‍ ഉന്നയിച്ചിട്ടില്ല.  കൊച്ചാശാന്റെ ചോദ്യാവലിയില്‍  നിന്നും കലാകാരന്മാരെ രക്ഷിച്ചതിന് അന്നു അവിടെ ഉണ്ടായിരുന്ന  കലാകാരന്മാര്‍ എല്ലാവരും ചേര്‍ന്ന് ചെന്നിത്തലക്ക് ഒരു  ട്രീറ്റ്  നടത്തി എന്നാണ് ശ്രീ. ആയംകുടി കുട്ടപ്പന്‍ മാരാര്‍ ആശാന്‍ ഒരിക്കല്‍  പറഞ്ഞത്.

കൊച്ചാശാന്റെ  വാര്‍ദ്ധക്യകാല ജീവിതം മാന്നാറിനു  സമീപമുള്ള  ഏതോ സ്ഥലത്ത്  ആയിരുന്നു. അക്കാലത്ത്  ഇരമത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍  ഒരു കഥകളി നടന്നു. കളി കഴിഞ്ഞു കലാകാരന്മാര്‍ വേഷം അഴിച്ചു കൊണ്ടിരുന്നപ്പോള്‍  വളരെ  അവശനായിരുന്ന കൊച്ചാശാനെ  കൂട്ടി ഒരു ബന്ധു  അണിയറയില്‍ എത്തി. ആശാന്‍ കഥകളി കോപ്പുകള്‍ ഓരോന്നും  പിടിച്ചു നോക്കുകയും ആ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നതും കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും വിഷമത്തിലായി. താന്‍ ഒരു കാലത്തു ഉപയോഗിച്ചിരുന്ന കഥകളി കോപ്പുകള്‍ എല്ലാം തന്റെ ശോഷിച്ച, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് തൊട്ടു നോക്കി   നിര്‍വൃതി അടഞ്ഞ ആ നിമിഷങ്ങള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെയാണ്  അണിയറയില്‍ ഉണ്ടായിരുന്നവര്‍ നോക്കി നിന്നത്.
 അന്ന്‌ കളിക്ക് ഉണ്ടായിരുന്ന ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള , ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, പന്തളം കേരളവര്‍മ്മ, തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍, വാരണാസി മാധവന്‍ നമ്പൂതിരി  തുടങ്ങിയവര്‍ തങ്ങള്‍ക്ക് ലഭിച്ച കളിപ്പണത്തിന്റെ  ഒരു പങ്കു കൊച്ചാശാന്  നല്‍കി അദ്ദേഹത്തിന്‍റെ  പാദങ്ങളില്‍  തൊട്ടു വണങ്ങിയപ്പോള്‍ കൊച്ചാശാന്റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണുനീര്‍ ഒഴുകി. കഥകളിക്കു കൂടുന്ന കാലത്ത് എപ്പോഴും ഫലിതവും, തര്‍ക്കങ്ങളും , കഥകളും ഉപകഥകളും പറഞ്ഞു വളരെ  അധികം സന്തോഷവാനായി കണ്ടിട്ടുള്ള ആ കൊച്ചാശാന്റെ  കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്ന ആ കാഴ്ച കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു.