പേജുകള്‍‌

2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-3).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനത്തിന്റെ മൂന്നാം  ഭാഗം പ്രസിദ്ധീകരിക്കുന്നു.


അപ്പോഴിതാ കഥകളി നഭോമണ്ഡലത്തിൽ ഒരു പുതിയ താരം ഉദിച്ചുയരുന്നു- മഹാകവി വള്ളത്തോൾ. ഒപ്പം അച്ഛന്റെ ഭാഗിനേയനായ ശ്രീ.മുകുന്ദരാജാവുമുണ്ട്. കാരണവപ്പാടു സ്ഥാനം കിട്ടുന്നതിനു മുൻപ് അച്ഛൻ മണക്കുളം കോവിലകത്തു താമസിക്കുന്ന കാലത്തുതന്നെ മഹാകവിയും അച്ഛനുമായി അടുപ്പമായിരുന്നു. കഥകളി പരിജ്ഞാനത്തിൽ വള്ളത്തോൾ അന്നും അദ്വിതീയൻ തന്നെയായിരുന്നു. കോവിലകത്തെ ചൊല്ലിയാട്ടം കാണാൻ മഹാകവി നിത്യമെന്നോണം വരാറുണ്ട്. അങ്ങിനെയിരിക്കെ കളിയോഗത്തിന്റെ ഭാരം ചുമക്കാൻ തനിക്ക് ഇനിയെത്രകാലം സാധിക്കുമെന്ന് അച്ഛന് ആശങ്ക തുടങ്ങി. 1097-ലാണെന്ന് തോന്നുന്നു, ഒരു ദിവസം മഹാകവിയും അച്ഛനും മുകുന്ദരാജാവും തമ്മിൽ നടന്ന സംഭാഷണത്തിനിടയ്ക്ക് ഈ വിഷയവും പരാമർശിക്കപ്പെട്ടു. കഥകളിയുടെ ഭാവി ഭദ്രമാകണമെങ്കിൽ സംഘടിതമായ ഒരു ഉദ്യമം കൂടാതെ പറ്റില്ല എന്ന തീരുമാനത്തിലാണ്, ക്രമത്തിൽ ഗൌരവ പൂർണ്ണമായിത്തീർന്ന ആ ചർച്ച ചെന്നെത്തിയത്. ആ ഉദ്യമത്തിന് മഹാകവി തന്നെ നേതൃത്വം നൽകാനും നിശ്ചയിച്ചു. പിന്നീടുള്ള സംഭവങ്ങളെല്ലാം കഥകളിപ്രിയർക്ക് സുപരിചിതം ആയിരിക്കുമല്ലോ? കേരള കലാമണ്ഡലത്തിന്റെ സംസ്ഥാപനത്തിലാണ് ആ സംഭവം ചെന്നു കലാശിച്ചത്. കലാമണ്ഡലദ്വാരാ മഹാകവിയും മുകുന്ദരാജാവും കൂടി കഥകളിക്കു നൽകിയ പുനരുജ്ജീവനവും നവചൈതന്യവും സീമാതീതമാണ്. ആ ചരിത്രമൊക്കെ അധുനാതനമാകയാൽ, കൂടുതൽ പറയേണ്ട ആവശ്യമില്ല. 

1106-ൽ കക്കാട്ടു കോവിലകത്ത്, അച്ഛന്റെ സാന്നിധാനത്തിൽ വെച്ചാണ്, കേരള കലാമണ്ഡലം ഉൽഘാടനം ചെയ്യപ്പെട്ടത്. തന്റെ കളിയോഗംവക കളിക്കോപ്പുകളെയും, വേഷക്കാരേയും, മേളക്കാരേയുമെല്ലാം അച്ഛൻ, ഭാവി കണ്ടറിഞ്ഞിട്ടോ എന്നു തോന്നുമാറ് കലാമണ്ഡലത്തിന് സമർപ്പിച്ചു. കോപ്പുകളും വാദ്യോപകരണങ്ങളുമെല്ലാം ദാനമായിട്ടുതന്നെയാണ് ആ ഔദാര്യനിധി കലാമണ്ഡലത്തിനു നൽകിയത്. അങ്ങിനെ തന്റെ വേഷം ആദ്യവസാനമായി ത്തന്നെ ആടിയിട്ട് സ്മര്യപുരുഷൻ തിരശീലക്കുള്ളിൽ മറഞ്ഞു- അതിനു ശേഷം "കഥകളിഅരങ്ങത്തേക്ക് " വന്നിട്ടില്ല. 1118 കന്നിയിൽ 82-ആം വയസ്സിൽ, വാർദ്ധക്ക്യസഹജമായ, സുഖക്കേട്‌ കൊണ്ട്; അച്ഛൻ ദിവംഗതനായി. 

"വാമനാവതാരത്തിനു" പുറമേ മൂന്നു ആട്ടക്കഥകൾ കൂടി അച്ഛൻ എഴുതുകയുണ്ടായി. ഓരോന്നിനുമുണ്ട് ഓരോ സവിശേഷത. വാമാനാവതാരത്തിൽ വാമനന്റെ 'വടു'വേഷമാണ് പുതുമയുടെ വശം. പ്രസിദ്ധീകൃതമായ മറ്റൊരു ആട്ടക്കഥയാണ് "ഗോപാലഘൃതകുംഭം". ഇത് കുഞ്ചുക്കുറുപ്പാശാൻ ചിട്ടപ്പെടുത്തി  അരങ്ങേറുകയും ചെയ്തിട്ടുണ്ട് എന്നാണ് ഓർമ്മ. ഭക്തിനിർഭരമാണ് കഥ. ഒരു ബ്രഹ്മചാരി ബാലനും, ഉണ്ണികൃഷ്ണനും, ബാലന്റെ അമ്മയും, ഗുരുവും, ഗുരുപത്നിയുമാണ്‌ പ്രധാനപാത്രങ്ങൾ. ഇന്ന് കയ്യെഴുത്തുപ്രതിപോലും കിട്ടാനില്ലാത്ത "നാഗാനന്ദ'വും "ദേവീമാഹാത്മ്യ"വുമാണ് മറ്റു രണ്ടു കഥകൾ. നാഗാനന്ദത്തിലെ ഇതിവൃത്തം സാക്ഷാൽ സംസ്കൃതനാടകത്തിലേതുതന്നെ. അഹിംസയാണ് പ്രധാന പ്രമേയം. ഇത് മറ്റു കഥകളിൽനിന്ന് ഇതിനെ ഒറ്റപ്പെടുത്തിയിരുന്നു. ഗാന്ധിജിയുടെ അഹിംസാ സന്ദേശം ആസേതുഹിമാലയം അലയടിക്കുന്ന കാലത്താണ് ഇതെഴുതപ്പെടുന്നത്. ദേവീമാഹാത്മ്യത്തിന്റെ പ്രത്യേകത, അതിലെ ആദ്യാവസാന കഥാപാത്രം ദുർഗ്ഗാദേവിയാണെന്നത്രേ. ഈ കഥകൾ രണ്ടും ഇന്നെവിടെയാണെന്നറിയില്ല. 

അച്ഛന്റെ  കലോപാസനാത്മകമായ ജീവിതത്തെക്കുറിച്ചുള്ള ഈ വിനീതപുത്രന്റെ സ്മരണ ബ്രുഹത്താണ്; സുന്ദരകലകളുടെ പരിപോഷണത്തിന്നായിത്തന്നെ സ്വജീവിതം സമർപ്പണം ചെയ്ത ആ കലോപാസകന്റെ സ്മരണയ്ക്കുമുമ്പിൽ നമോവാകം.
                                                                           (അവസാനിച്ചു.)

2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-2).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നു.

കോവിലകത്തുവെച്ചുള്ള കളികൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് നടത്താറുള്ളത്. "ഇന്ന് കളി വേണം. എല്ലാവരും ഇല്ലേ?" ഉച്ച തിരിഞ്ഞ് മൂന്നോ നാലോ മണിയാകുമ്പോഴായിരിക്കും  കൽപ്പന പുറപ്പെടുന്നത്. കഥയും വേഷക്കരേയും മറ്റും ഉടൻ നിശ്ചയിക്കും. ഈ കളികൾ നാലു മണിക്കൂറിലധികം നീണ്ടു നിൽക്കാറില്ല. അന്ന്, കഥകളിയെ സംബന്ധിച്ചിടത്തോളം, അതൊരു നീണ്ട സമയമല്ലല്ലൊ. കോവിലകത്തിന്റെ പടിഞ്ഞാറെ തിണ്ണയിലാണ് ഇത്തരം അരങ്ങുകൾ അധികവും നടത്തുക പതിവ്. 


ഈ അരങ്ങുകളിൽ തന്റെ രസികത്തം മുഴുവൻ പ്രകടിപ്പിക്കാൻ അച്ഛൻ മടിക്കാറില്ല. കുഞ്ചുക്കുറുപ്പിനെക്കൊണ്ട് എന്തെല്ലാം വേഷങ്ങളാണ് കെട്ടിച്ചിട്ടുള്ളത്‌!. ഹനൂമാൻ, കാട്ടാളൻ, ലളിത- ഇതെല്ലാം അദ്ദേഹം കെട്ടിയത് ഈ ലേഖകൻ കണ്ടിട്ടുണ്ട്; ചുവന്ന താടി കെട്ടി കണ്ടിട്ടില്ല. ഒരു ഒന്നാംകിട നടന് എതു നിസ്സാരവേഷവും കെട്ടാമെന്നും അത് ഒന്നാംതരമാക്കാമെന്നും അച്ഛൻ കരുതിയിരുന്നു. ആ ധാരണ തികച്ചും ശരിയാണെന്ന് കുറുപ്പാശാൻ അനേകം തവണ തെളിയിച്ചിട്ടുണ്ട്. അവർക്ക് പരസ്പരം ഉണ്ടായിരുന്ന സ്നേഹാദരങ്ങൾക്ക് തെളിവാണ് ഈ സംഭവങ്ങൾ. 

കോവിലകത്തിന്റെ മുറ്റത്ത് തയാറാക്കുന്ന പന്തലിൽ വെച്ച് നടത്തുന്ന 'മുഴുവൻ കളി'കളിൽപ്പോലും, പുലരുന്നതുവരെ അച്ഛൻ ചെണ്ട കൊട്ടിയിട്ടുണ്ട്- പുറപ്പാടും മേളപ്പദവുമടക്കം. ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞതിനുശേഷമുണ്ടായ ഇത്തരം രണ്ടു സംഭവങ്ങൾക്ക് ഈ ലേഖകൻ ദൃക്സാക്ഷിയാണ്. ഇവയിൽ ഒന്ന് വിശേഷിച്ചും എടുത്തു പറയേണ്ടതാണ്; സ്ഥലം ചിറ്റഞ്ഞൂർ കോവിലകം; കഥ ദക്ഷയാഗം- വീരഭദ്രനും ഭദ്രകാളിയും ദക്ഷന്റെ യാഗശാല തകർക്കുന്നതും, ദക്ഷനുമായി ഏറ്റുമുട്ടി യുദ്ധം ചെയ്യുന്നതുമായ ശബ്ദായമാനമായ രംഗം കൂടി, യാതൊരു കൂസലും കൂടാതെ, വാർദ്ധക്ക്യം പോലും മറന്ന്, ചെണ്ടമേൽ കൈകാര്യം ചെയ്തതോർക്കുമ്പോൾ ഇപ്പോഴാണ് അത്ഭുതം തോന്നുന്നത്. ഇതാണ് ശരിയായ കളിഭ്രാന്ത്.

ഈ ഭ്രാന്തിന് മറ്റൊരു ഉദാഹരണം പറയാം: അച്ഛൻ കുന്നംകുളത്ത് മണക്കുളം കോവിലകത്ത് താമസിക്കുന്ന കാലത്താണ് ഇതും സംഭവിക്കുന്നത്‌. യശശ്ശരീരനായ കാവുങ്കൽ ശങ്കരപ്പണിക്കരെന്ന അനുഗ്രഹീത നടനെ പറ്റി കേട്ടിട്ടില്ലാത്ത കഥകളി പ്രേമികൾ ഉണ്ടാകാൻ ഇടയില്ല. (കഥകളി രംഗത്തിന് കഴിവുറ്റ നടന്മാരെ സംഭാവന ചെയ്യുന്ന പാരമ്പര്യം കാവുങ്കൽ തറവാട് വളരെക്കാലമായി പുലർത്തിവരുന്നുണ്ട്. ഇന്നത്തെ കാവുങ്കൽ ശങ്കരൻകുട്ടിപ്പണിക്കരും, ചാത്തുണ്ണിപ്പണിക്കരും ആ പാരമ്പര്യത്തിന്റെ അവകാശികളാണ്.) എന്നാൽ  ഒരു കാര്യം, അന്ന് പരക്കെ അറിവുള്ള സംഗതിയായിരുന്നുവെങ്കിലും, ഇന്ന് അധികംപേരും അറിഞ്ഞിരിക്കനിടയില്ല. അന്നത്തെ രാജശാസനപ്രകാരം ജാതിഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു കാവുങ്കൽ ശങ്കരപ്പണിക്കർ. അതുകാരണം പണിക്കരെ ക്ഷേത്രത്തിലേക്കും ഇല്ലങ്ങളിലേക്കും കളിക്ക് ക്ഷണിക്കാറില്ല. പക്ഷേ, അച്ഛന് ശങ്കരപ്പണിക്കരുടെ വേഷം കാണണമെന്ന് വലിയ ആഗ്രഹം. പണിക്കർക്കാകട്ടെ തന്റെ വേഷം അച്ഛനെ കാണിക്കണമെന്ന് അതിലധികം ആഗ്രഹം. ഈ ആഗ്രഹങ്ങൾ രണ്ടും ഒന്നിച്ചുചേർന്നപ്പോൾ ചിലതൊക്കെ സംഭവിച്ചു. അച്ഛൻ തന്റെ "വാമനാവതാരം" ആട്ടക്കഥ എഴുതിയതും പ്രസിദ്ധീകരിച്ചതും അതിനു കുറച്ചുമുമ്പായിരുന്നു. അത് ചിട്ടപ്പെടുത്തിയതും, അതിലെ പ്രധാന കഥാപാത്രമായ മഹാബലിയുടെ വേഷം ഇദംപ്രഥമമായി കെട്ടിയതും കുഞ്ചുക്കുറുപ്പാണ്. ശങ്കരപ്പണിക്കരെക്കൊണ്ട് 'മഹാബലി' കെട്ടിക്കണമെന്ന് അച്ഛനൊരു മോഹം. സ്വന്തം കോവിലകമുറ്റത്ത് പണിക്കരെ കേറ്റാൻതന്നെ പാടില്ല. പിന്നെയല്ലേ കളിപ്പിക്കുന്ന കാര്യം. എന്തു ചെയ്യും? അവസാനം അടുത്തുതന്നെയുള്ള ഒരു നായർവീട്ടിൽ വെച്ച് കളി നിശ്ചയിച്ചു. അച്ഛൻ അവിടെ പോയി കളികണ്ടു.  കഥകളിയോഗം ശങ്കരപ്പണിക്കരുടേതുതന്നെ. മഹാബലി "വിശ്വജിദാഖ്യം മുഖ്യമഖം" നടത്തുവാൻ തീരുമാനിച്ച്, അതിന്റെ പ്ലാൻ കുലഗുരുവായ ശുക്രമഹർഷിക്ക് വിവരിച്ചു കൊടുക്കയാണ്. പ്രസ്തുത പദത്തിൽ ഇങ്ങിനെയൊരു ഭാഗമുണ്ട്;

"ദേവമാമുനികളൊക്കെ വരേണം;
ദേവോപദേവകുലവും വരേണം;
ഭാവമാർന്നപല നാരികളും, നര-
ദേവരും പലരുമിങ്ങുവരേണം."

ഇതിൽ  "ഭാവമാർന്ന പല നാരികളും" എന്ന ഭാഗവും, അവരുടെ വരവും ശങ്കരപ്പണിക്കർ ഒന്നു വിസ്തരിച്ചഭിനയിച്ചു. അതെങ്ങിനെയായിരുന്നുവെന്ന് പണിക്കരുടെ വേഷം കണ്ടിട്ടുള്ളവരോട് പറയേണ്ട ആവശ്യമില്ല. ഇതിന്റെ ഫലം എന്തായിരുന്നു എന്നല്ലേ? അടുത്ത ദിവസമോ, അടുത്ത മറ്റൊരു അവസരത്തിലോ എന്ന് ഓർമ്മയില്ല, പണിക്കരെക്കൊണ്ട് സ്വന്തം കോവിലകമുറ്റത്തുതന്നെ അച്ഛൻ കളിപ്പിച്ചു! ആരും ഒന്നും പറഞ്ഞില്ല. അച്ഛന് ധൈര്യമായി. വീണ്ടും കളിപ്പിച്ചു. അപ്പോഴും ഒന്നുമുണ്ടായില്ല. അതിനു ശേഷം അച്ഛന്റെ നിർദ്ദേശം അനുസരിച്ച് പലപ്രാവശ്യവും മണക്കുളം കോവിലകമുറ്റത്ത് ശങ്കരപ്പണിക്കരുടെ കളിയുണ്ടായിട്ടുണ്ട്. ഭ്രഷ്ടിനെ കളിവാതിലിന് അകത്തേക്ക് കടത്താത്ത വിശിഷ്ടന്മാർ പലരും അച്ഛനോടൊപ്പം മുൻവരിയിൽത്തന്നെയിരുന്ന് കളി കണ്ട് തലകുലുക്കി "ബലേ, ഭേഷ്" എന്ന് പറഞ്ഞിട്ടുണ്ട്. 

ഭ്രഷ്ട് എന്നെല്ലാം കേൾക്കുമ്പോൾ ഇന്നു നമുക്ക് ചിരിയാണ് വരുക. അന്നത്തെ സാമൂഹ്യ പരിതസ്ഥിതികളിൽ അത് സ്ത്രീ പുരുഷന്മാർക്ക് വരാവുന്ന ഗുരുതരമായ ഒരു പതിത്വമായിരുന്നു. ആദ്യമാദ്യം ശങ്കരപ്പണിക്കർ മുറ്റത്തു നിന്നുകൊണ്ടും, അച്ഛൻ മാളികമുകളിലിരുന്ന് ജനലിൽ കൂടി നോക്കിയുമാണ് സംസാരിച്ചിരുന്നത്. ക്രമേണ പണിക്കർ ഇറയത്തുകയറാനും, അച്ഛൻ താഴേക്കിറങ്ങിവന്ന് നേരിട്ട് സംസാരിക്കാനും തുടങ്ങി. ഒടുവിൽ, നിറഞ്ഞ സദസ്സിൽ വെച്ച് അച്ഛൻ ശങ്കരപ്പണിക്കർക്ക് ഓണപ്പുടവ നൽകാനും സന്നദ്ധനായി. അങ്ങിനെ, ജാതിഭ്രഷ്ടിനെ അച്ഛന്റെ കളിഭ്രാന്ത് നാമാവിശേഷമാക്കി.

1099-ലാണ് അച്ഛന് ചരിത്രപ്രസക്തിയുള്ള കക്കാട്ട് കാരണവപ്പാട് സ്ഥാനം ലഭിച്ചത്. തന്റെ ദേഹവും ദേഹിയുമായ കഥകളിയോഗത്തോടൊന്നിച്ച് അച്ഛൻ കക്കാട്ട് കോവിലകത്തേക്ക് താമസം മാറ്റി. ചൊട്ടിശങ്കുണ്ണി നായരും, കുഞ്ചുക്കുറുപ്പും, തലപ്പിള്ളി അപ്പുവും, മൂത്താൻ ഭാഗവതരും എല്ലാം ഒന്നിച്ചുണ്ടായിരുന്നു. അരക്കളിയായിട്ടും മുഴുക്കളിയായിട്ടും മറ്റും അവിടെയുമുണ്ടാകാറുണ്ട് ഇടയ്ക്കിടെ കളിയരങ്ങുകൾ. അരക്കളിയാണെങ്കിൽ കോവിലകത്തിനകത്ത്;  മുഴുക്കളിയാണ് എങ്കിൽ പുറത്ത് ഇതായിരുന്നു ചിട്ട. മുഴുക്കളിയാണെങ്കിൽ മേളക്കാരെയും ചിലപ്പോൾ വേറെ വേഷക്കാരേയും പുറമേനിന്ന് ക്ഷണിച്ചുവരുത്തും. ഇങ്ങിനെ കഴിഞ്ഞു ചില വർഷങ്ങൾ.
                                                                                                                ( തുടരും )

2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-1).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനം പ്രസിദ്ധീകരിക്കുന്നു.


ഞാൻ ഒരു കഥകളി ഭ്രാന്തനല്ല; കഥകളി പ്രേമിയാണ്‌. എന്നാൽ കഥകളി ഭ്രാന്തിന്റെ ഒരംശം എന്റെ സിരകളിലൂടെ സദാ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. സാമാന്യസങ്കേതത്തിന് വിരുദ്ധമായി, അനുകൂല സാഹചര്യങ്ങളിൽ ഈ പ്രേമം തനി ഭ്രാന്തായി മാറുമെന്നും എനിക്കറിയാം. കാരണം ഈ ലേഖകന്റെ വന്ദ്യ  പിതാവ് 1118-ൽ തീപ്പെട്ട കക്കാട്ട് കാരണവപ്പാട് തമ്പുരാൻ  ഒരു തികഞ്ഞ കഥകളി ഭ്രാന്തനായിരുന്നു എന്നതു തന്നെ.

മുപ്പതു  മുപ്പത്തഞ്ച് കൊല്ലങ്ങൾക്കു മുൻപ് കേരളകലാമണ്ഡലം, യശശ്ശരീരനായ മഹാകവി വള്ളത്തോളിന്റെ ഹൃദയത്തിൽ നിന്ന് ജന്മമെടുക്കുന്നതിനുമുമ്പ്  മദ്ധ്യകേരളത്തിൽ നാലഞ്ചു കഥകളി യോഗങ്ങളുണ്ടായിരുന്നു. പുന്നത്തൂർ കളിയോഗം, ഒളപ്പമണ്ണ കളിയോഗം, കവളപ്പാറ കളിയോഗം, മഞ്ഞക്കുളം കളിയോഗം എന്നിവ അവയിൽ പ്രമുഖങ്ങൾ ആയിരുന്നു. ഇതിൽ മഞ്ഞക്കുളം കളിയോഗത്തിന്റെ ജനയിതാവ്, അന്നത്തെ മഞ്ഞക്കുളം മൂപ്പിലായിരുന്ന വലിയ തമ്പുരാൻ ആയിരുന്നു.  ഇന്നത്തെ വലിയ തമ്പുരാനും കലാമണ്ഡലസ്ഥാപനത്തിൽ മഹാകവിയുടെ വലംകയ്യായി പ്രവർത്തിച്ച ദേഹവുമായ ശ്രീ.എം.മുകുന്ദ  രാജാവിന്റെ   മാതുലൻ; ഈ ലേഖകന്റെ പിതാവ്. സംസ്കൃത വിദ്വാൻ, കവി, സംഗീതജ്ഞൻ, വൈണികൻ, വാദ്യവിദഗ്ദൻ, എന്നുവേണ്ട, ഒരു സകലകലാവല്ലഭൻ എന്ന് തന്നെ വേണം അദ്ദേഹത്തെ പറ്റി പറയുക. സുന്ദരകലകളുടെ ഉറവിടമായിരുന്ന അവിടുന്ന് കേരളീയർക്ക് പൊതുവെ സുപരിചിതനായിരുന്നില്ല 
എങ്കിലും, വളരെ പരിമിതമല്ലാത്ത ഒരു പരിധിക്കകത്ത്- വിശേഷിച്ച് കർണ്ണാടക സംഗീതം, കഥകളി എന്നീ കലകളുമായി ബന്ധപ്പെട്ട കലോപാകസകരുടെയും കലാസ്വാദകരുടെയും ഇടയിൽ- അദ്ദേഹം സുപ്രസിദ്ധനും സമാരാധ്യനും ആയിരുന്നു. 

എറണാകുളം കഥകളി ക്ലബ്ബിന്റെ  മൂന്നാം വാർഷിക (1961 -1962) സോവനീയറിനു വേണ്ടി ഒരു ലേഖനം എഴുതാൻ പുറപ്പെടുമ്പോൾ, സ്വാഭാവികമായി, ഈ ലേഖകൻ ഒരു നാൽപ്പത്തഞ്ചു കൊല്ലം മുൻപുള്ള തന്റെ ബാല്യ കാലത്തേക്ക് തിരിഞ്ഞു നോക്കാൻ നിർബ്ബന്ധിതനായിത്തീരുകയാണ്. അന്ന് കണ്ണിലും കാതിലും, അതുവഴി ഹൃദയത്തിലും പതിഞ്ഞ കേളികൊട്ടും പാട്ടും ചൊല്ലിയാട്ടവും കളിയരങ്ങുകളും, കാലത്തിന്റെ കനത്ത തിരശീല നീക്കി, ഭാവനാരംഗത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.

വടക്കാഞ്ചേരി - മുളങ്കുന്നത്തുകാവ് റോഡിൽ 'അത്താണി' എന്നൊരു സ്ഥലമുണ്ട്.  അവിടെനിന്ന്, റയിൽ മുറിച്ചു കടന്ന്, ഏകദേശം ഒന്നരനാഴിക നടന്നു ചെന്നാൽ അമ്പലപ്പുരത്തുള്ള മണക്കുളം കോവിലകത്ത് എത്തുകയായി. അന്ന് നാൽപ്പത്തിഅഞ്ചു കൊല്ലത്തോളം മുൻപ്- അവിടെ ചെല്ലുന്ന ഒരാൾക്ക്‌ കോവിലകത്തിന്റെ തന്നെ ഭാഗമായ ഓടുമേഞ്ഞ ഒരു ഷെഡിൽ നിന്ന്, 
"ന്തത്തീന്ധത്താ, കിടധീത്തീ, ധിത്തിത്തൈ"  എന്നോ  "ഥോം, ന്തത്തീന്ധകത്തോം, ധിത്താ ധികിതത്തൈ" എന്നോ ഇത്യാദി ചില വായ്‌ത്തരികൾ കേൾക്കാമായിരുന്നു.  കോപ്പനാശാൻ - "ആശാരിക്കോപ്പൻ" എന്ന  അപരാഭിദാനത്താൽ പ്രസിദ്ധനായ കൊളപ്പുള്ളി കോപ്പൻ നായർ കഥകളി വിദ്യാർത്ഥികളെ ചൊല്ലിയാടിക്കുന്ന ശബ്ദമാണ് ആ കേട്ടത്.

                                         ശ്രീ. കോപ്പൻനായർ 
ഏറെക്കഴിഞ്ഞില്ല, മൂന്നു ബാലന്മാരുടെയും ഒരു ബാലികയുടെയും അരങ്ങേറ്റം നടക്കുന്ന കാഴ്ചയാണ് അന്നത്തെ പ്രേക്ഷകർ കാണുന്നത്. കഥ, ലവണാസുരവധം. രണ്ടു ബാലന്മാർ കുശലവന്മാർ; മറ്റൊരു ബാലൻ ശത്രുഘ്നൻ; ബാലിക സീത; കോപ്പനാശാൻ ഹനൂമാൻ, ഇത്രയുമായിരുന്നു നടീനടന്മാരും വേഷങ്ങളും. ഇന്ന് ബാലികമാർ കഥകളി വേഷം ചെയ്യുന്നതിൽ പുതുമയൊന്നും ഇല്ലെങ്കിലും, ഏകദേശം അരനൂറ്റാണ്ടിനു മുൻപുള്ള ആ കാലത്തെല്ലാം അതൊരു ധീരമായ കാൽവെപ്പു തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം. ഇതിൽ ശ്ലാഘയർഹിക്കുന്നത് മണക്കുളം രാജാവും, ബാലികയുടെ തറവാട്ടുകാരുമാണെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും ഇതിൽ അന്തർഭവിച്ചിട്ടുള്ള ധീരതയെ അഭിനന്ദിക്കുവാൻ അന്ന് അധികംപേർ ഉണ്ടായിരുന്നില്ല. 

                                    ഗുരു.കുഞ്ചുക്കുറുപ്പ് സിംഹമുദ്രയിൽ

കാലം പിന്നെയും കഴിഞ്ഞു. ഗുരു.കുഞ്ചുക്കുറുപ്പ് എന്ന് ഇന്നും പ്രഖ്യാതനായ തകഴി കുഞ്ചുക്കുറുപ്പെന്ന യുവനടൻ, തെക്ക് തിരുവിതാംകൂറിൽ നിന്നും മദ്ധ്യകേരളത്തിൽ പ്രത്യക്ഷപ്പെടുകയായി. താമസമുണ്ടായില്ല അദ്ദേഹം മണക്കുളം രാജാവിന്റെ കഥകളി വലയത്തിൽ വന്നുചേരാൻ. ഇതിന്നിടെ, അന്നത്തെ അരങ്ങേറ്റരംഗത്ത് നാം കണ്ട ബാലന്മാരിൽ ഒരാൾ മറ്റുള്ളവരേക്കാൾ രംഗശ്രീമാനായി ശോഭിക്കുന്നു. രാജാവിന്റെ വാത്സല്ല്യവർഷം ഈ ബാലന്റെമേൽ ചൊരിയുവാൻ തുടങ്ങി. ഈ ബാലന് നാട്യകലയിൽ സവിശേഷപരിശീലനം നൽകാനുള്ള ചുമതല പുതിയ ആചാര്യനായ കുഞ്ചുക്കുറുപ്പ് ഏറ്റെടുക്കുന്നു. കുന്നംകുളത്തുകാരനായ ഈ ബാലനാണ് തലപ്പിള്ളി അപ്പു. കൗമാരകാലത്തും അതിനുശേഷവും പ്രധാനപ്പെട്ട പല വേഷങ്ങളും ഈയാൾ കെട്ടിയിട്ടുണ്ട്. അരങ്ങത്ത് തന്റെ പ്രാഗത്ഭ്യം എന്നും പ്രകടിപ്പിച്ചിരുന്ന അപ്പു, മിക്കപ്പോഴും തന്റെ ഗുരുനാഥനായ കുഞ്ചുക്കുറുപ്പാശാന്റെകൂടെത്തന്നെയാണ് വേഷം കെട്ടിയിരുന്നത്. കുറുപ്പാശാന്റെ കുചേലനും അപ്പുവിന്റെ കൃഷ്ണനും ചേർന്നുള്ള കുചേലവൃത്തം അന്നത്തെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല.

കൃഷ്ണനു പുറമേ സുഭദ്രാഹരണത്തിൽ അർജുനൻ, നളചരിതത്തിൽ നളൻ, ബാഹുകൻ തുടങ്ങിയ വേഷങ്ങളും ഈ നടൻ ഭംഗിയായി അഭിനയിച്ചിരുന്നു. പ്രായേണ ശാന്ത സ്വഭാവങ്ങളായ പച്ചവേഷങ്ങളിലാണ് അപ്പു ഏറ്റവും ശോഭിക്കാറുള്ളത്. അതിമനോഹരമായ മുഖം, വൃത്തിയായ മുദ്രകൾ, ഒതുക്കവും ചിട്ടയുമൊത്ത ചൊല്ലിയാട്ടം എന്നിവയെല്ലാം ഈ നടന്റെ നേട്ടങ്ങളായിരുന്നു. കണ്ണുകൾക്ക്‌ ഓജസ്സ് സ്വൽപ്പം കുറവായിരുന്നു. എന്നാൽ നെറ്റി, മൂക്ക്, ചുണ്ട്, കവിൾ, താടി എന്നീ ഉപാംഗങ്ങളെ സംബന്ധിച്ചിടത്തോളം കഥകളിക്ക് അനുയോജ്യമായ  ഇതിലും നല്ലൊരു മുഖം കാണാൻ പ്രയാസം. നേത്രരോഗം അപ്പുവിന്റെ കുടുംബത്തിന്റെ പാരമ്പര്യമാണ് എന്നു പറയാം. അവസാനം ഈ ഹതഭാഗ്യവാന് കാഴ്ചതന്നെ നഷ്ടപ്പെട്ടു എന്നാണ് അറിവ്. ഏതായാലും അച്ഛന്റെ വാത്സല്ല്യ ഭാജനമായിരുന്ന ഈ കലാകാരൻ ചെറുപ്പത്തിൽതന്നെ അതായത് ഇരുപത്തിഅഞ്ചു വയസ്സിനിടയ്ക്കാണ് എന്ന് തോന്നുന്നു മരണമടഞ്ഞു.  

ഇതിന്നിടെ, മണക്കുളം മൂപ്പിൽ രാജാവ് തിരുത്തിപ്പറമ്പിലുള്ള (അമ്പലപുരം) കോവിലകത്തുനിന്ന് കുന്നംകുളത്തുള്ള കോവിലകത്തേക്ക് താമസം മാറ്റി. അപ്പോഴേക്കും അദ്ദേഹത്തിൻറെ കീഴിൽ സ്വന്തമായി ഒരു കളിയോഗംതന്നെ രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു. താമസംവിനാ അദ്ദേഹം ഒരു സെറ്റ് ഒന്നാംതരം കളിക്കോപ്പിന്റെ ഉടമസ്ഥനായിത്തീർന്നു. കിരീടങ്ങൾ, മെയ്ക്കോപ്പുകൾ, കുപ്പായങ്ങൾ, തിരശീല, ചെണ്ട, മദ്ദളം ഇത്യാദികൾ നിറച്ച അഞ്ചാറുകളിപ്പെട്ടികൾ കുന്നംകുളത്തുള്ള മണക്കുളം കോവിലകത്ത് സ്ഥലംപിടിച്ചു. വേഷക്കാരിൽ പ്രധാനി കുഞ്ചുക്കുറുപ്പാശാനും തലപ്പിള്ളി അപ്പുവും തന്നെ; പാട്ടിന് മൂത്താൻ ഭാഗവതർ; ശങ്കിടിപ്പാട്ടിനും മദ്ദളത്തിനും മണക്കുളത്തിലെ പ്രവൃത്തിക്കാരായ രണ്ട് നമ്പിടിമാർ; ചുട്ടിക്കാരൻ ആറടിയിലധികം ഉയരമുള്ള സാക്ഷാൽ 'ചൊട്ടി ശങ്കുണ്ണി' നായർ. ചെണ്ടയ്ക്കു മാത്രം സ്ഥിരമായ ആളില്ല. ആ കുറവ് അച്ഛൻ തന്നെയാണ് നികത്താറു്. നിന്നുകൊണ്ടല്ല, കസേരയിൽ ഇരുന്നു കൊണ്ടാണ് കൊട്ടുക എന്നൊരു വ്യത്യാസം മാത്രം.
                                                                                 ( തുടരും)

2013 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

കൈപ്പുഴ മഠത്തിൽ ഗണപതി - തോട്ടം ശങ്കരൻ നമ്പൂതിരിയുടെ സമകാലീകൻ.


ബ്രഹ്മശ്രീ. തോട്ടം ശങ്കരൻ നമ്പൂതിരിയുടെ സമകലീകനായ പ്രശസ്ത കഥകളി നടൻ ശ്രീ. തിരുവല്ലാ കൈപ്പുഴ മഠത്തിൽ ശ്രീ. ഗണപതി  അവർകളെ  പറ്റി പ്രൊഫസ്സർ: അമ്പലപ്പുഴ രാമവർമ്മ  എഴുതി 1980- ൽ പ്രസിദ്ധീകരിച്ച ലേഖനം.


തിരുവല്ലാ താലൂക്ക് അനവധി പ്രശസ്ത നടന്മാരെ കഥകളി ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അവരിൽ ബ്രഹ്മസ്വം കുഞ്ഞുപിള്ള കേരളത്തിന്റെ തെക്കും വടക്കും ഒരു പോലെ കേൾവി കേട്ട മഹാനടനായിരുന്നു. പിൽക്കാലത്ത് തോട്ടം ശങ്കരൻ നമ്പൂതിരിയോടൊപ്പം കൽക്കട്ടയിൽ പോയി ഉദയശങ്കറുടെ പ്രീതി ബഹുമാനങ്ങൾ ആർജ്ജിക്കുവാൻ ഭാഗ്യം സിദ്ധിച്ച അതിപ്രഗത്ഭനായ ഒരു നടനായിരുന്നു ശ്രീ. തിരുവല്ലാ കൈപ്പുഴ മഠത്തിൽ ഗണപതി (ഗണപതിപ്പണ്ടാരത്തിൽ അഥവാ  ഗണപതി തമ്പാൻ)

 ഗണപതിയെപറ്റി ഇന്നത്തെ കഥകളി പ്രേമികളിൽ മുതിർന്ന തലമുറയിൽപ്പെട്ടവർക്ക് പോലും വേണ്ടത്ര അറിവുണ്ടെന്നും തോന്നുന്നില്ല. ആ അനുഗഹീത നടൻ യവ്വനദശയിൽത്തന്നെ കാലയവനികയിൽ മറഞ്ഞതാവാം അതിനു കാരണം. അദ്ദേഹത്തിൻറെ വേഷങ്ങൾ പലതും കണ്ടിട്ടുള്ള വയോവൃദ്ധന്മാർ അത്യാവേശത്തോടെ അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നതു കേട്ടിട്ടുണ്ട്. ഈ ലേഖകന്റെ ബാല്യകാലത്ത് അദ്ദേഹത്തിൻറെ ഒരു കൃഷ്ണൻ (ദുര്യോധനവധത്തിൽ) കാണാൻ ഇടയായത് ഇന്നും അവ്യക്ത കാന്തിയോടെ പച്ചപിടിച്ചു നിൽക്കുന്നു. 

അന്നത്തെ കഥകളി പ്രേമികളുടെ കണ്ണിലുണ്ണിയും ആരാധ്യ പുരുഷനുമായിരുന്നു ഗണപതി. കേരളത്തിലുടനീളം അരങ്ങുകളിൽ പ്രത്യക്ഷപ്പെട്ട് ബഹുജന പ്രീതിനേടാൻ അൽപ്പായുസായിരുന്ന ആ ഹതഭാഗ്യവാനു കഴിഞ്ഞില്ല. കഥകളി  ലോകത്ത് ഏതാനും വർഷങ്ങൾ അനൽപ്പമായ കാന്തി പ്രചുരിമ പരത്തി പ്രേക്ഷകരുടെ കണ്ണും കരളും കവർന്നശേഷം പെട്ടെന്നു പൊലിഞ്ഞു പോയ ഒരുജ്ജ്വല താരമായിരുന്നു ഗണപതി. 

തിരുവല്ലാ താലൂക്കിൽ മതിൽ ഭാഗം മുറിയിൽ കൈപ്പുഴ മഠത്തിൽ കൊല്ലവർഷം 1080- ലാണ്‌ ഗണപതിയുടെ ജനനം. അമ്മ കുഞ്ഞുലക്ഷ്മിത്തമ്പുരാട്ടിയും അച്ഛൻ ചെറുകുടൽ ഇല്ലത്തെ ഒരു പോറ്റിയുമായിരുന്നു. ബാല്യത്തിൽത്തന്നേ ഗണപതിയിൽ കഥകളിക്കമ്പം മൊട്ടിട്ടു. നാലാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന ആ ബാലൻ പള്ളിക്കൂടത്തിൽ പോകാതെ, അടുത്തുണ്ടായിരുന്ന കഥകളിക്കളരിയിൽ ചെന്ന്  അവിടത്തെ അഭ്യാസമുറകൾ നോക്കി നിൽക്കുമായിരുന്നു. ബാലന്റെ കലാവാസന കണ്ടറിഞ്ഞ ആശാൻ അയാളെ കച്ചകെട്ടിക്കുവാൻ അച്ഛനമ്മമാരെ പ്രേരിപ്പിച്ചു. അങ്ങിനെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗണപതി, അരയാക്കീഴ് ഇല്ലത്ത് പരമേശ്വരൻ പോറ്റിയുടെ ശിഷ്യത്വം സ്വീകരിച്ച്‌  കഥകളിക്ക് കച്ചകെട്ടി. കളരിയിലെ ക്ലേശങ്ങൾ സഹിച്ച് ആ ബാലൻ അടിക്കടി അഭ്യാസത്തിൽ തെളിഞ്ഞു വന്നു. പതിനഞ്ചാം വയസ്സിൽ രുഗ്മിണീസ്വയംവരത്തിൽ കൃഷ്ണനായി അരങ്ങേറി.

പിന്നീട് പല പ്രധാന നടന്മാരുമായുള്ള സമ്പർക്കം കൊണ്ടും വിദ്വജ്ജന സഹവാസം കൊണ്ടും സ്വപരിശ്രമം കൊണ്ടും ഗണപതി, കളിയരങ്ങുകളിൽ ഒന്നിനൊന്നു ശോഭിച്ചു വന്നു. സംസ്കൃതത്തിൽ ശാസ്ത്രി ബിരുദം അദ്ദേഹം നേടിയിരുന്നു. ആദ്യ കാലത്ത് കുറേനാൾ മുത്തുറ്റ് സംസ്കൃത കോളേജിൽ ആദ്ധ്യാപകനും   ആയിരുന്നു. 

ഗണപതിയുടെ വേഷങ്ങളിൽ ഏറ്റവും മികച്ചവ ശ്രീകൃഷ്ണനും ശ്രീരാമനുമായിരുന്നു. രുഗ്മിണീസ്വയംവരം, ദുര്യോധനവധം, കുചേലവൃത്തം എന്നീ കഥകളിൽ അദ്ദേഹത്തിൻറെ കൃഷ്ണനെ ജയിക്കുവാൻ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല എന്നാണ് ദൃക് സാക്ഷികളുടെ അഭിപ്രായം. അന്ന് രാമായണം കഥ മുഴുവൻ തിരുവല്ലാ ക്ഷേത്രത്തിൽ തുടർച്ചയായി ആടി വന്നിരുന്നു. ഗണപതിയുടെ ശ്രീരാമനും, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ലക്ഷ്മണനും കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.  ഗണപതിയുടെ ചിട്ടകളും അഭിനയ രീതികളും  മാങ്കുളത്തിനെ നല്ലതുപോലെ സ്വാധീനിച്ചിരുന്നു. മുദ്ര, കലാശം, ചുറുചുറുക്ക് എന്നിവയിലെല്ലാം മാങ്കുളം ഗണപതിയെയാണ് അനുകരിച്ചിരുന്നത്. 

ഒന്നാം ദിവസത്തെ നളൻ, കചൻ, 'സന്താനഗോപാല'ത്തിലും 'കാലകേയവധ'ത്തിലും 'കിരാത'ത്തിലും അർജുനൻ മുതലായവയാണ് ഗണപതിയുടെ മറ്റു പ്രധാന പച്ച വേഷങ്ങൾ. 'സന്താനഗോപാല'ത്തിൽ ബ്രാഹ്മണൻ, സുന്ദരബ്രാഹ്മണൻ, മാതലി തുടങ്ങിയ മിനുക്ക്‌ വേഷങ്ങളും അതീവ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. 'ബകവധ'ത്തിൽ ആശാരി, ഹംസം, നിഴൽക്കുത്തിലെ മലയൻ, നളചരിതത്തിലെയും, കിരാതത്തിലെയും കാട്ടാളൻ എന്നിവയും ഗണപതിയുടെ പ്രസിദ്ധിയാർജ്ജിച്ച വേഷങ്ങളാണ്. കത്തിയും താടിയും വേഷങ്ങൾ അദ്ദേഹം കെട്ടാറില്ലായിരുന്നു. 

അസാമാന്യമായ വേഷഭംഗി, കൈമുദ്രയുടെ വെടിപ്പ്, കലാശത്തിന്റെ അനായാസത, പ്രസരിപ്പ്, രസസ്പുരണപാടവം, പുരാണപരിജ്ഞാനം മുതലായവയിൽ ഗണപതി അദ്വിതീയനായിരുന്നു. അദ്ദേഹത്തിൻറെ വേഷം ഒരിക്കൽ കണ്ടാൽ മതി അതങ്ങിനെ മായാതെ മനസിൽ പതിഞ്ഞു കിടക്കുമായിരുന്നു. അത്ഭുതാവഹമായ ഓജസ്സും തേജസ്സും കളിയാടിയിരുന്ന ആ കൃഷ്ണന്റെ മുൻപിൽ ഭക്തജനങ്ങൾ കൂപ്പുകൈയ്യുമായി ചെന്ന് വന്ദിച്ച് അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. 

തോട്ടം  ശങ്കരൻ നമ്പൂതിരിയുടെ പ്രധാന സഹനടനായിരുന്നു ഗണപതി. ഉദയശങ്കറിന്റെ ക്ഷണപ്രകാരം തോട്ടം കൽക്കട്ടയിലേക്ക് പോയപ്പോൾ, തന്റെ യുവസുഹൃത്തും കൂട്ടുവേഷക്കരനുമായ ഗണപതിയേയും കൂട്ടിപ്പോയിരുന്നു. അവരിരുവരുടെയും അഭിനയചാതുരിയിൽ ഉദയശങ്കറിന് അളവറ്റ മതിപ്പു തോന്നി. കൽക്കട്ടയിൽ വെച്ച് തോട്ടവും ഗണപതിയും പ്രേക്ഷകരുടെ കരകവിഞ്ഞ ആദരാഭിനന്ദനങ്ങൾ  നേടി. ബോംബെ, ഡെൽഹി മുതലായ നഗരങ്ങളിൽ കഥകളി പ്രകടനങ്ങൾ നടത്തി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു തുടങ്ങിയ മഹാന്മാരിൽ നിന്ന് അനവധി പാരിതോഷികങ്ങൾ വാങ്ങിയിട്ടുണ്ട്. 

കൽക്കത്തയിൽ വെച്ച് ഒരിക്കൽ രംഗത്ത് അഭിനയിച്ചു തീർന്നയുടൻ ഗണപതി അന്ത്യ ശ്വാസം വലിക്കുകയാണ്‌ ഉണ്ടായത്. തോട്ടത്തിന്റെ അന്ത്യവും അങ്ങിനെ തന്നെ ആയിരുന്നുവല്ലോ. മരണത്തിലും അഭേദ്യമായ സൗഹൃദവും സഹകരണവും പുലർത്തണമെന്നായിരുന്നുവോ വിധി നിശ്ചയം? കേവലം മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു ആ ദാരുണ മരണം.

ഗണപതിയുടെ മരണവാർത്ത കേരളത്തിലറിഞ്ഞപ്പോൾ കഥകളി പ്രേമികൾ പൊട്ടിക്കരഞ്ഞു പോയി: സാക്ഷാൽ ശ്രീകൃഷ്ണഭഗവാന്റെ ദേഹവിയോഗത്തിൽ ദ്വാരകാവാസികളെന്ന പോലെ.

ഗണപതിയുടെ ജീവിതം കലാരംഗത്തു വൻപിച്ച   വിജയമായിരുന്നുവെങ്കിലും, ഒട്ടേറെ ദു:ഖാനുഭവങ്ങൾ  വ്യക്തിപരമായി അദ്ദേഹത്തിനു സഹിക്കേണ്ടിവന്നുചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു. മുത്തൂറ്റ് ഒരു നല്ല നായർ തറവാട്ടിൽ നിന്നാണ് അദ്ദേഹം വിവാഹം ചെയ്തിരുന്നത്. വിവാഹ ശേഷം മൂന്നു കുട്ടികൾക്ക് ജന്മം നൽകിയിട്ട് ആ സഹധർമ്മിണിയും അദ്ദേഹത്തെ വിട്ടു പരലോകത്തേക്കു പോയി. അതിന്റെ പത്താം ദിവസം മൂത്ത മകളും അമ്മയെ അനുഗമിച്ചു. താമസിയാതെ ഇളയ മകളും ദിവംഗതയായി.ഈ ദുർയോഗങ്ങൾ താങ്ങാൻ ആർക്കു സാധിക്കും? ഭാര്യയും രണ്ടു മക്കളും മരിച്ചതിനു ശേഷമാണ് ഗണപതി തോട്ടത്തോടൊപ്പം കൽക്കട്ടാക്കു പോയത്. നാടുവിട്ടു പോയാൽ ഒരു പക്ഷേ തനിക്കു മന:സ്വാസ്ഥ്യം ലഭിച്ചേക്കാം എന്നു കരുതിയാവാം അങ്ങിനെ ചെയ്തത്. അവിടെയും ദുർവിധി അദ്ദേഹത്തെ വെറുതേ വിട്ടില്ല. വിലമതിക്കാനാവാത്ത ആ ജീവൻ തന്നെ വിധി അപഹരിച്ചു കളഞ്ഞു.

രണ്ടാമത് കൽക്കട്ടാക്ക്  പോയപ്പോഴായിരുന്നു ആ കലാകാരന്റെ എന്നെന്നേക്കുമായുള്ള വേർപാട്. തന്റെ അൽപ്പായുസിനെ പറ്റി അദ്ദേഹത്തിന് നന്നേ ബോധ്യമുണ്ടായിരുന്നുവെന്ന് തോന്നുന്നു. അന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം തന്റെ ജാതകം പരിശോധിച്ചു; മനസു കൊണ്ടു ചില നിശ്ചയങ്ങൾ ചെയ്തു. സ്വത്തുക്കൾ ജ്യേഷ്ഠത്തിയുടെ പേർക്ക് ഇഷ്ടദാനമായി എഴുതിക്കൊടുത്തു. ഇരുനൂറുരൂപ അവശേഷിച്ച ഏകപുത്രനു കൊടുക്കണമെന്നും വ്യവസ്ഥ ചെയ്തു. 

ജ്യേഷ്ഠത്തിയോട് യാത്ര ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങിനെയായിരുന്നു. 'ചേച്ചീ ഞാൻ പോകട്ടെ.'  അത് ജ്യേഷ്ഠത്തിയെ വല്ലാതെ സ്പർശിച്ചു. 
അവർ പറഞ്ഞു:- ' നീ അങ്ങിനെ പറയാതെ. പോയിട്ട് വരാമെന്നു പറഞ്ഞു പോകൂ'. ഉടൻ തന്നെ ആ അനുജൻ  പറയുകയാണ്:- 'മനുഷ്യന്റെ സ്ഥിതിയല്ലേ? വരണമെന്ന് തന്നെയാണ് കരുതുന്നത്. വരുന്നെങ്കിൽ ആറുമാസത്തിനകം വരും.'

കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ആ കലാകാരൻ അന്തരിച്ചതായി കൽക്കട്ടയിൽ നിന്നും ജ്യേഷ്ഠന്റെ പേർക്ക് കമ്പി സന്ദേശം ലഭിച്ചു. എഴുമറ്റൂർ ഉത്സവം നടക്കുന്നതിനിടയിലാണ് നാട്ടുകാർ ഈ ദു:ഖവാർത്തയറിഞ്ഞത്. അത് അവരെ കണ്ണീർക്കയത്തിൽ ആറാടിച്ചു. 
ഗണപതിയുടെ ജ്യേഷ്ഠസഹോദരനും പുത്രനും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ജ്യേഷ്ഠനായ രാമവർമ്മ പാണ്ടാരത്തിലിന് തൊണ്ണൂറ്റിമൂന്നു വയസ്സു കഴിഞ്ഞു. ചേർത്തല പുത്തൻ കോവിലകത്ത് തങ്കം നമ്പിഷ്ടാതിരിയെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ പുത്രീ ഭർത്താവായിരുന്നു യശശരീരനായ ശ്രീ. വയലാർ രാമവർമ്മ.

ഗണപതിക്ക്‌ ഒരു അനന്തിരവൻ ഉണ്ട്, കവിയും ആട്ടക്കഥാകൃത്തുമായ ശ്രീ. ചേർത്തല കേരളവർമ്മ. ഈ ലേഖനത്തിന് അവശ്യം ആവശ്യമായ വിവരങ്ങൾ തന്നു സഹായിച്ചത് അദ്ദേഹമാണെന്നുകൂടി കൃതജ്ഞതാപുരസ്സരം ഇവിടെ സ്മരിച്ചു കൊള്ളട്ടെ.

ഗണപതി ഈ ലോകത്തുനിന്നു നിഷ്ക്രമിച്ചു എന്നേയുള്ളൂ. അദ്ദേഹത്തിന്റെ സദ്‌യശസ്സ് കഥകളി രംഗത്ത് എന്നെന്നും നൂതന ചൈതന്യത്തോടെ നിലനിൽക്കും എന്നതിന് സംശയം ഇല്ല.
                                                           

2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -2


ഗുരുദേവമാഹാത്മ്യം കഥകളിയിലെ   പദങ്ങളും ശ്ലോകങ്ങളും  ലളിതമായ മലയാള ഭാഷയിലാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് സാധാരണക്കാർക്ക് രംഗക്രിയകൾ പൂർണ്ണമായും മനസിലാക്കുവാൻ സാധിക്കും എന്നതാണ് ഈ കഥയുടെ പ്രത്യേകത. മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരുദേവൻ  സവർണ്ണ മേധാവിത്വത്തിന് എതിരായി പ്രവർത്തിച്ചുകൊണ്ട്  സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി ശിവപ്രതിഷ്ഠ ചെയ്യുന്ന രംഗം ഉൾപ്പെടുത്തി  ആസ്വാദകരെ   ഭക്തിയുടെ ലോകത്തിലേക്ക്  എത്തിക്കുവാൻ സാധിക്കുന്ന വിധത്തിലാണ്  കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  

"ചാതുർവർണ്ണ്യം" എന്ന പേരിലുള്ള ആദ്യ രംഗത്തിൽ ബ്രാഹ്മണൻ (മിനുക്ക്‌), ക്ഷത്രിയൻ (കത്തി), വൈശ്യൻ (പച്ച), ശൂദ്രൻ (പഴുപ്പ്) എന്നിങ്ങനെയുള്ള വേഷങ്ങളാണ് എത്തുന്നത്. 
ക്ഷത്രിയന്റെ  തിരനോക്കോടെയാണ് കഥയുടെ തുടക്കം. ബ്രാഹ്മണ സവിധത്തിൽ എത്തുന്ന ക്ഷത്രിയൻ  വൈശ്യൻ ശൂദ്രൻ  എന്നിവർ ബ്രാഹ്മണനെ വണങ്ങി. ബ്രാഹ്മണൻ ഇവരെ സ്വീകരിച്ച് ഇരിപ്പിടം നൽകി. ഓച്ഛാനിച്ചു കൊണ്ട് എത്തിയ പഞ്ചമനെ  കണ്ടപ്പോൾ ഇവൻ കുളിക്കാത്തവൻ, ഇവന്റെ ശരീരത്തിൽ ദുർഗ്ഗന്ധമുണ്ട്, നിന്റെ ശരീരത്തിന്റെ നിറം കറുപ്പ്, ഇവിടെ നിൽക്കാതെ   പോകൂ എന്നുള്ള  ബ്രാഹ്മണന്റെ  ആജ്ഞയും പഞ്ചമനെ   കഴുത്തിനു പിടിച്ചു പുറത്താക്കാൻ ക്ഷത്രിയനു    ബ്രാഹ്മണൻ  നൽകുന്ന നിർദ്ദേശവും, നീ ആ പടിക്ക് അപ്പുറത്തു നിൽക്കുക, ഇപ്പുറത്തേക്ക് വരരുത് എന്നുള്ള ക്ഷത്രിയന്റെ താക്കീതും, ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവർ തങ്ങളുടെ ജന്മമഹിമയെ പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് പഞ്ചമനെ ആക്ഷേപിക്കുന്നത് സവർണ്ണ മേധാവിത്വത്തിന്റെ കാലഘട്ടത്തെ വളരെ ഭംഗിയായി പ്രകടമാക്കും വിധമായിരുന്നു.

                                                            ക്ഷത്രിയൻ (തിരനോട്ടം)

                                           ബ്രാഹ്മണൻ, ക്ഷത്രിയൻ.  വൈശ്യൻ, ശൂദ്രൻ 

                                                           പഞ്ചമന്റെ വിലാപം 

ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും ജീവിക്കേണ്ടേ? ജന്മം ഒടുങ്ങും വരെ താങ്ങുവാൻ ഒരിടം നൽകണമെന്നുള്ള പഞ്ചാമന്റെ അപേക്ഷ കേട്ട് ബ്രാഹ്മണൻ കോപത്തോടെ   എന്നാൽ നീ എന്റെ മടിയിൽ വന്ന് ഇരുന്നു കൊൾക എന്ന് പുശ്ചത്തോടെ പറയുകയും "നീയും നിന്റെ വർഗ്ഗവും എന്നും  ഞങ്ങളുടെ അടിമകൾ എന്നും ഞങ്ങളാണ്‌ ഉടമകൾ" എന്ന  സവർണ്ണരുടെ കൂട്ടു പ്രഖ്യാപനവും  ആ  കാലഘട്ടത്തില്  അവർണ്ണരോട് ഉണ്ടായിരുന്ന ക്രൂര സമീപനത്തെ    രംഗത്ത് വെളിപ്പെടുത്തി.
സവർണ്ണരുടെ ക്രൂർതയാൽ മനം നൊന്ത് ഈ അധർമ്മത്തിൽ നിന്നും മുക്തി ലഭിക്കുമോ എന്നോർത്തുള്ള പഞ്ചമന്റെ   വിലാപം ഹൃദയസ്പർശമുണ്ടാക്കി. 


 ശ്രീനാരായണഗുരുദേവൻ ലോകനന്മയ്ക്കു വേണ്ടി ബ്രഹ്മചര്യദീക്ഷ സ്വീകരിക്കാൻ തീരുമാനിക്കുന്ന രംഗവും ആയ്യാവുഗുരുക്കളെ കണ്ട് തന്നെ ശിഷ്യനായി സ്വീകരിക്കണം എന്ന് അപേക്ഷിക്കുകയും,  ആയ്യാവുഗുരുക്കളുടെ ഉപദേശങ്ങൾ മനസ്സിൽ ഉറപ്പിക്കുവാൻ ശ്രമിക്കുന്നതും 
അയ്യാഗുരുക്കൾ ഗുരുദേവന്റെ തലയിൽ തന്റെ കൈകൾ വെച്ച് അനുഗ്രഹിച്ചുകൊണ്ട് ഉപദേശം ചെയ്യുമ്പോൾ   ഗുരുദേവന്റെ മനസ് ഉറയ്ക്കുന്നതും,  അയ്യാഗുരുക്കൾ ഗുരുദേവന്റെ മനസ് ഉറച്ചോ എന്ന് പരീക്ഷിക്കുകയും ചെയ്യുന്നതും വളരെ ഭംഗിയായി അവതരിപ്പിച്ചു.


                                                          ശ്രീനാരായണ ഗുരുദേവൻ
                                                      അയ്യാഗുരുക്കളും  ഗുരുദേവനും

                                                            ഗുരുദേവന്റെ തപസ്സ്

അയ്യാഗുരുക്കളുടെ ഉപദേശപ്രകാരം ഗുരുദേവൻ   തപസ്സു ചെയ്യുന്ന രംഗത്തിൽ (തിരശീല അൽപ്പം താഴ്ത്തി ഗുരുനാഥന്റെ മുഖം ദർശിക്കും വിധത്തിൽ) ഗുരുദേവൻ രചിച്ച "ചിത്ജഡചിന്തനം" കവിതയാണ് ആലപിച്ചത്. ഗുരുദേവനെ കാണാൻ എത്തുന്ന അവർണ്ണരായ  യുവാക്കളുടെ (ഒരു യുവാവും പഞ്ചമനുമാണ് രംഗത്ത് എത്തിയത്) സങ്കടം അറിഞ്ഞ് ആശ്വസിപ്പിക്കുകയും നിരാശ്രയരായ അവരുടെ   അപേക്ഷ കൈക്കൊണ്ട് അവരെ ആശ്ലേഷിച്ച്  അരുവിപ്പുറത്ത് താൻ  ശിവപ്രതിഷ്ഠ  ചെയ്യുമെന്ന് അറിയിക്കുന്ന രംഗവും   വളരെ ഹൃദ്യമായി.  

                                                  ഗുരുദേവന്റെ  തപസ്സ്

ഗുരുദേവൻ ശിവ പ്രതിഷ്ഠ ചെയ്യുവാൻ പോകുന്നു എന്നറിഞ്ഞ അവധൂതൻ ഗുരുദേവന്റെ സമീപമെത്തി അബ്രാഹ്മണൻ ശിവപ്രതിഷ്ഠ ചെയ്യുന്ന  തീരുമാനത്തെ ചോദ്യം ചെയ്യുന്നതും അതിനു മറുപടിയായി 'അൻപേ (സ്നേഹം) ശിവം', 'സ്നേഹമാണ് എന്റെ മൂർത്തി', 'സ്നേഹമാണ് മൂലമന്ത്രം', 'സ്നേഹമാണ് ഉലകത്തിൻ സാരസർവ്വം', 'അവനവന് ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം' എന്ന ഉപദേശങ്ങളും ഭംഗിയായി അവതരിപ്പിച്ചു.

                                                    ഗുരുദേവനും അവധൂതനും

                                    ഗുരുദേവനും അവധൂതനും

 തുടർന്നുള്ള സംവാദത്തിൽ നരജാതിയിലാണ് ബ്രാഹ്മണനും പറയനുമെല്ലാം പിറന്നത്‌ എന്നുള്ള ഗുരുദേവന്റെ ചോദ്യങ്ങൾക്ക്  മറുപടി ഇല്ലാതെ ലജ്ജിതനായി അവധൂതൻ മടങ്ങുന്നതും ഭംഗിയായി അവതരിപ്പിച്ചു

ശിവപ്രതിഷ്ഠ ചെയ്യുവാനുള്ള ഉദ്ദേശത്തോടെ അരുവിയിൽ സ്നാനം ചെയ്യാനിറങ്ങിയ ഗുരുനാഥന് അരുവിയിൽ നിന്നും ലഭിച്ച     ശിവലിംഗവുമായി അരുവിപ്പുറത്തേക്ക് യാത്ര തിരിക്കുന്ന രംഗത്തിന്റെ ഭക്തി സാന്ദ്രത നിറഞ്ഞ മുഹൂർത്ഥത്തിൽ  ആസ്വാദകർ,  അവർ അറിയാതെ തന്നെ  ഭക്തരായി മാറി. ഗുരുദേവൻ കയ്യിലേന്തിയ ശിവലിംഗത്തിൽ ആ ഭക്തർ പുഷ്പാർച്ചന ചെയ്തു വണങ്ങി. അരുവിപ്പുറത്ത് യാഗമന്ത്രങ്ങൾ ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ചു പൂജ ചെയ്തു. അപ്പോൾ  ഗുരുദേവന്റെ ചിദംബരാഷ്ടകം പിന്നണിയിൽ മുഴങ്ങി 

                                                    ശിവലിംഗവുമായി ഗുരുദേവൻ 

                                                                            പ്രതിഷ്ഠ


പിന്നണിയിൽ മുഴങ്ങിയ "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും  സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " എന്ന വരികൾക്ക് ശേഷം ധനാശിയോടെ  കളി അവസാനിച്ചു. 

ഗുരുദേവന്റെ അവതാര ശ്ലോകത്തിനും, ഗുരുദേവൻ മഹാതപസ്സിൽ നിന്നും ഉണരുന്ന സമയത്ത് ചെണ്ടയുടെ വലന്തല മേളം, പുഷ്പവൃഷ്ടി, ശംഖനാദം എന്നിവ കൊണ്ട് ധന്യമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുവാൻ സാധിച്ചു.


ശ്രീനാരായണ ഗുരുദേവനായി  വേഷമിട്ടത് ശ്രീ. കലാമണ്ഡലം പ്രശാന്ത് ആയിരുന്നു. കഥാപാത്രമായി അരങ്ങത്ത് ജീവിച്ചു എന്നുതന്നെ പറയാം.  ചൊടിപ്പുള്ള ബ്രാഹ്മണൻ, അവധൂതൻ എന്നീ വേഷങ്ങളും  സാത്വീകത നിറഞ്ഞ അയ്യാഗുരുക്കളെയും അവതരിപ്പിച്ചത് ശ്രീ. വാരനാട് സനൽ കുമാറാണ്. ശ്രീ. കലാമണ്ഡലം രഞ്ജിത്തിന്റെ ക്ഷത്രിയൻ, ശ്രീ. മഹേഷ്‌ നാട്യകല അവതരിപ്പിച്ച വൈശ്യൻ , യുവാവ്‌ എന്നീ വേഷങ്ങളും, ശ്രീ. RLV. സുനിൽകുമാറിന്റെ ശൂദ്രനും നന്നായി. പഞ്ചമാനായി വേഷമിട്ട ശ്രീ. കലാമണ്ഡലം ഷിജുകുമാറും വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. 

ശ്രീ. കലാമണ്ഡലം സജീവനും ശ്രീ. കലാമണ്ഡലം സുധീഷും സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകുമാറിന്റെ ചെണ്ടയും ശ്രീ. കലാനിലയം രാകേഷിന്റെ മദ്ദളവും വളരെ നന്നായി. ശ്രീ. കലാനിലയം വിഷ്ണു ചുട്ടിയും ശ്രീ. കളിമണ്ഡലം കൃഷ്ണകുമാർ, ശ്രീ. കലാനിലയം ബിജോയ്‌ എന്നിവർ അണിയറ കലാകാരന്മാരായും പ്രവർത്തിച്ച് കളി വിജയിപ്പിച്ചു. ഏറ്റുമാനൂർ സർഗ്ഗക്ഷേത്രയുടെ കളി കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.


'കഥകളി സാധാരണക്കാരിലേക്ക് ' എന്ന ലക്ഷ്യവുമായി 2007-ൽ രൂപീകരിച്ച്  തൃശൂർ  ജില്ലയിലെ തൃപ്രയാറിൽ പ്രവർത്തിച്ചു വരുന്ന കളിമണ്ഡലത്തിന്റെയും ആലപ്പുഴ നാട്യകലയുടെയും കൂട്ടായ്മയിൽ അവതരിപ്പിച്ച 'ഗുരുദേവമാഹത്മ്യം' കഥകളിക്ക് ധാരാളം അരങ്ങുകൾ ലഭിക്കട്ടെ എന്നും സാധാരണ ജനങ്ങളെ കഥകളി അരങ്ങുകളിലേക്ക് ആകർഷിപ്പിക്കുവൻ 'ഗുരുദേവമാഹത്മ്യം' കഥകളിക്ക് സാധിക്കട്ടെ എന്നും ആശംസിച്ചു കൊള്ളുന്നു. 

2013 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -1

159- മത്  ശ്രീനാരായണ ഗുരുദേവ ജയന്തിയുടെയും 125- മത് അരുവിപ്പുറം പ്രതിഷ്ടാദിന ആഘോഷത്തിന്റെയും ഭാഗമായി  24 ആഗസ്റ്റ്‌ 2013-ന് വൈകിട്ട് ആറുമണിക്ക്  ചെന്നൈ ആശാൻ മെമ്മോറിയൽ ഹാളിൽ ശ്രീ. കലാമണ്ഡലം ഗണേശൻ  രചിച്ച ഗുരുദേവമാഹാത്മ്യം കഥകളി അവതരിപ്പിക്കുകയുണ്ടായി. 
സവർണ്ണന്മാരാൽ   ഒരു ജനതയെ  അധകൃതർ  എന്ന് പേരിട്ട്    തൊട്ടുകൂടാത്തവരെന്നു  മുദ്രകുത്തി   അടിമകളെ പോലെ അകറ്റി നിർത്തിയിരുന്ന ഒരു കാലഘട്ടമാണ്  കഥയുടെ സന്ദർഭം.
  പ്രസ്തുത  കാലഘട്ടത്തിൽ അവതരിച്ച ശ്രീനാരായണഗുരു ദേവൻ ലൌകീക ജീവിതം ഉപേക്ഷിച്ച്  ബ്രഹ്മചര്യ ദീക്ഷ നേടുകയും   പിന്നീട്   നെയ്യാറിന്റെ തീരപ്രദേശമായ അരുവിപ്പുറത്തെത്തി ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങളുടെ സങ്കടത്തിന് വിരമാമിട്ടുകൊണ്ട്   ശിവപ്രതിഷ്ഠ ചെയ്യുവാനും  തീരുമാനിച്ചു. വിവരമറിഞ്ഞ യാഥാസ്ഥിതികരുടെ കടും എതിർപ്പിനെ വകവെയ്ക്കാതെ അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠ നടത്തി പൂജ ചെയ്തു. ശ്രീനാരായണ ഗുരുദേവനാൽ    പ്രതിഷ്ഠ ചെയ്യപ്പെട്ട അരുവിപ്പുറത്തെ ശിവലിംഗം  എല്ലാ ജനവിഭാഗങ്ങളുടെയും ആരാധനാ മൂർത്തിയായി ഭവിച്ചു. ഇതാണ് ഗുരുദേവമാഹാത്മ്യം കഥകളിയുടെ ഉള്ളടക്കം. 

ഏഴു രംഗങ്ങളാണ് ഗുരുദേവമാഹാത്മ്യം  കഥയിലുള്ളത്. ചാതുർവർണ്ണ്യം എന്നാണ് ആദ്യരംഗത്തിന് പേരിട്ടിരിക്കുന്നത്.  ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, പഞ്ചമൻ  എന്നിങ്ങനെ അഞ്ചു കഥാപാത്രങ്ങളാണ് ഈ രംഗത്ത് എത്തുന്നത്.  ബ്രാഹ്മണസവിധത്തിൽ എത്തുന്ന  ക്ഷത്രിയൻ,   വൈശ്യൻ , ശൂദ്രൻ   എന്നിവരെ ബ്രാഹ്മണൻ സ്വീകരിക്കുകയും പഞ്ചമനെ   വെറുപ്പോടെ വീക്ഷിക്കുകയും ചെയ്യുന്നു. 

                                            ക്ഷത്രിയൻ , വൈശ്യൻ , ശൂദ്രൻ, പഞ്ചമൻ 
                                  ബ്രാഹ്മണൻ, വൈശ്യൻ , ശൂദ്രൻ

ബ്രാഹ്മണൻ പഞ്ചമനോട് ഞങ്ങൾ ഭൂമിയിലെ ദേവന്മാരാണെന്നും  ബ്രഹ്മാവിന്റെ മുഖത്തു നിന്നാണ്  ഉത്ഭവിച്ചതെന്നും  വർണ്ണ വ്യവസ്ഥകളിൽ ഞങ്ങളാണ് ഏറ്റവും   ഉയർന്നവരെന്നും  യജ്ഞങ്ങൾ, യാഗങ്ങൾ എന്നിവയുടെ  അധികാരിയായി വാഴുന്നവരാണെന്നും വീമ്പിളക്കിക്കൊണ്ട്  പഞ്ചമനെ അധിക്ഷേപിക്കുന്നു.


ക്ഷത്രിയരായ ഞങ്ങൾ   ബ്രഹ്മാവിന്റെ ഭുജത്തിൽ നിന്നും ഉത്ഭവിച്ചവരാണെന്നും   ഭൂമിയിലെ രാജാക്കന്മാർ ഞങ്ങളാണ് എന്നും   യാഗ  യജ്ഞാദികൾ നടത്തുവാൻ ഉത്തരവു നൽകുവാൻ ബ്രഹ്മാവിന്റെ അനുവാദം നേടിയവരാണ് ഞങ്ങൾ എന്ന്   അഭിമാനിക്കുകയും    പഞ്ചമനെ  ആക്ഷേപിക്കുകയും ചെയ്യുന്നു.

വൈശ്യരായ ഞങ്ങൾ ബ്രഹ്മാവിന്റെ തുടയിൽ നിന്നും ജനിച്ചവരാണെന്നും     രാജ്യഭരണങ്ങൾക്കായി ക്രയവിക്രയങ്ങൾ മൂലം രാജാവിന് ധനം നേടി നൽകുന്ന മാഢ്യധനന്മാരാണ് ഞങ്ങൾ എന്ന് അഭിമാനിച്ചു കൊണ്ട് പഞ്ചമനെ നിന്ദിക്കുന്നു. 


 ശൂദ്രരായ ഞങ്ങൾ ബ്രഹ്മാവിന്റെ പാദങ്ങളിൽ നിന്ന് ഉത്ഭവിച്ചവരാണെന്നും  ശിൽപ്പവേലകളിൽ പ്രഗത്ഭരാണെന്നും   ഭൂമീദേവന്മാരായ ബ്രാഹ്മണരുടെ  പാദസേവ ചെയ്യുന്നവരാണ്  എന്നും അഭിമാനിച്ചു കൊണ്ട്   പഞ്ചമനെ നിന്ദിക്കുന്നു. 

                                                           ദുഖിതനായ പഞ്ചമൻ

പഞ്ചമരായ ഞങ്ങളുടെ ജനന കഥകൾ അറിവില്ല എന്നും ഞങ്ങളെയും മനുഷ്യരായി കരുതണമെന്നും ഞങ്ങളുടെ ജീവൻ ഒടുങ്ങും വരെ തങ്ങുവാനൊരിടം നൽകണം തമ്പുരാക്കന്മാരേ എന്ന് അപേക്ഷിക്കുന്നു. 
ഇതിനു മറുപടിയായി  ബ്രാഹ്മണനും ക്ഷത്രിയനും  വൈശ്യനും ശൂദ്രനും പഞ്ചമനെ നോക്കി നീയും നിന്റെ വർഗ്ഗവും എന്നും ഞങ്ങളുടെ അടിമകളാണ് എന്നും ഉടമകൾ ഞങ്ങളാണെന്നും അറിയിച്ച് ഇവിടെ നിന്നും പോകാൻ ആജ്ഞാപിക്കുന്നു.
സവർണ്ണരുടെ ക്രൂരത അനുഭവിച്ചു കഴിയുന്ന ഞങ്ങൾ എന്തു പാപമാണ് ചെയ്തത് ? അധകൃതർ എന്നുള്ള അപമാന ഭാരത്തിൽ നിന്നും ഞങ്ങൾക്ക് മുക്തി ലഭിക്കുമോ? സർവ്വേശ്വരാ! നീ ഒരു മനുഷ്യനായി ജനിച്ച് ഞങ്ങളുടെ ഈ ദുർവിധിക്ക് ഒരു മാറ്റം ഉണ്ടാക്കണമേ! എന്ന് വിലപിക്കുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു. 

ഒടുക്കപ്പെട്ട ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി ചെമ്പഴന്തിയിലെ (തിരുവനന്തപുരം)    മഹേശ്വരാലയത്തിൽ  അവതരിച്ച ശ്രീനാരായണ ഗുരു ദേവന്റെ ബാല്യകാലം പിന്നിട്ട ശേഷം  വിദ്യാഭ്യാസം പൂർത്തിയാക്കി സ്വദേശത്തെത്തി നാണു ആശാനായി വാഴുന്ന കാലമാണ് രണ്ടാം രംഗത്തിന്റെ സന്ദർഭം.
(ഗുരുനാഥനാണ് രംഗത്ത്) സ്വന്തം ഗ്രാമം വിടേണ്ട സമയം അടുത്തിരിക്കുന്നു.  ലൌകീക ജീവത ബന്ധനങ്ങൾ ഉപേക്ഷിച്ച് ലോകസേവയ്ക്കുള്ള സമയം അടുത്തിരിക്കുന്നു എന്നും അതിന്  ബ്രഹ്മദീക്ഷയാണ് താൻ സ്വീകരിക്കേണ്ട മർഗ്ഗമെന്നും   ഗുരുദേവൻ മനസിലാക്കുന്നു.   

സ്വദേശം വിട്ട ഗുരുദേവൻ യാത്രാമധ്യേ വരിഷ്ഠൻ, ചട്ടമ്പി സ്വാമികൾ എന്നിവരെ കണ്ടു. ചട്ടമ്പി സ്വാമികളുടെ ഉപദേശപ്രകാരം ഗുരുദേവൻ അയ്യാവുഗുരുക്കളെ കാണുവാൻ  തീരുമാനിക്കുന്നു. ഗുരുദേവൻ അയ്യാവുഗുരുക്കളെ കണ്ട് ശിഷ്യത്വം സ്വീകരിച്ച്  ജ്ഞാനോപദേശം സ്വീകരിക്കുന്നു. മരുത്വാമലയിൽ ചെന്ന് തപശക്തിയാർജ്ജിക്കുകയും  മനുഷ്യഹൃദയങ്ങളെ പരിശുദ്ധമാക്കുകയും   സ്നേഹമാണ് ശിവം എന്ന് അവരെ ബോധ്യപ്പെടുത്തണം എന്നും അയ്യാവുഗുരുക്കൾ ഗുരുദേവന് ഉപദേശം നൽകുന്നതുമാണ്     മൂന്നാം രംഗം. 

നാലാം രംഗത്തിൽ  ലോകശാന്തിക്കായുള്ള പ്രാർത്ഥനയോടു കൂടിയുള്ള മരുത്വാമലയിൽ  ഗുരുദേവൻ തപസ്സു ചെയ്യുന്നു. മഹാതപസ്സിൽ നിന്നുണർന്ന ഗുരുദേവൻ, താൻ  ആർജ്ജിച്ച തപശക്തി മുഴുവൻ കർമ്മത്തിൽക്കൂടി എല്ലാ സാധാരണ ജനങ്ങൾക്കും വിതരണം ചെയ്യേണ്ടതാണെന്ന് മനസ്സിൽ ഉറപ്പിക്കുന്നു. ജാതിയിലായാലും ധനത്തിലായാലും ഉയർന്നവൻ താഴ്ന്നവൻ എന്നിങ്ങനെയുള്ള വ്യവസ്ഥാ വ്യത്യാസങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ വേണ്ടി തന്റെ ജീവിതം സമർപ്പിക്കുക എന്ന് തീരുമാനിക്കുന്നു. 

അഞ്ചാം രംഗത്തിൽ രണ്ടു യുവാക്കൾ   ഗുരുദേവസവിധത്തിൽ എത്തി ഗുരുവിനെ വന്ദിക്കുന്നു. ഗുരു ആഗമന കാരണം ആരായുന്നു. 
ഈശ്വര ദർശനം അങ്ങയിൽ കാണുന്നുണ്ടെന്നും ക്ഷേത്രദർശനം  ഞങ്ങൾക്ക് സാദ്ധ്യമാക്കിത്തരേണമെന്നും അവർ ഗുരുദേവനോട്‌ അപേക്ഷിക്കുന്നു.
ഈ ഭൂമിയിൽ ആരാധനാ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഔദാര്യമല്ല, അവ  അവകാശമായി ഭവിക്കട്ടെ എന്ന് ഗുരുദേവൻ അനുഗ്രഹിച്ചു. സത്യചിന്തയിൽ വർണ്ണവ്യത്യാസങ്ങൾ ഇല്ലെന്നും എല്ലാവരുടെയും രക്തത്തിന് ഒരേ നിറമാണെന്നും മനുഷ്യൻ എന്ന ഒരു ജാതി മാത്രമേ ലോകത്തിലുള്ളൂ എന്നും ഗുരുനാഥൻ യുവാക്കളെ അറിയിച്ച് ആശ്വസിപ്പിച്ചു. വരുന്ന ശിവരാത്രി ചതയം നക്ഷത്ര ദിവസം സർവ്വജനങ്ങൾക്കും ആരാധിക്കുവനായി വേദമന്ത്രങ്ങളും, അഷ്ടബന്ധവും ഇല്ലാതെ   നാമജപവും, ഹൃദയബന്ധവും ഉറപ്പിച്ചു കൊണ്ട് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ ചെയ്യുമെന്നും നിങ്ങൾ എല്ലാവരും കഴിവുള്ള നേർച്ചകളുമായി എത്തിച്ചേരുക എന്നറിയിച്ച് അവരെ യാത്രയാക്കുന്നു. 

ആറാം രംഗത്തിൽ  ഗുരുദേവൻ ശിവപ്രതിഷ്ഠചെയ്യുന്നു എന്നറിഞ്ഞ സവർണ്ണരുടെ പ്രതിനിധിയായ അവധൂതൻ  ഗുരുദേവ സന്നിധിയിൽ എത്തി ഗുരുവിനോട് പ്രതികരിക്കുന്നു. ബ്രാഹ്മണർക്കാണ്     പ്രതിഷ്ഠ ചെയ്യുവാനുള്ള അവകാശമെന്നും ബ്രാഹ്മണർക്ക് അതിനുള്ള അവകാശം ഇല്ലെന്നും അറിയിക്കുന്നു. അവിവേകവും അനാചാരവും അനുഷ്ടിക്കരുതെന്ന് അവധൂതൻ ഗുരുദേവന് താക്കീതു നൽകി. 
ഞാൻ പ്രതിഷ്ടിക്കുന്നത് എന്റെ ശിവനെയാണെന്നും നരജാതിയിൽ നിന്നുതന്നെയാണ് ബ്രാഹ്മണനും ഉണ്ടായതെന്നും  പറയൻ, ബ്രാഹ്മണൻ എന്നുള്ള  വ്യത്യാസം നരജാതിയിൽ ഇല്ലെന്നും ഗുരുദേവൻ അവധൂതനെ അറിയിച്ചു. അവധൂതൻ കുപിതനായി മടങ്ങുന്നതോടെ ആറാംരംഗം അവസാനിക്കുന്നു. 

ഏഴാം രംഗത്തിൽ  അരുവിയിൽ  സ്നാനം ചെയ്യുമ്പോൾ പ്രതിഷ്ഠ ചെയ്യുന്നതിന്   ലഭിച്ച ശിവലിംഗവും  നെഞ്ചിലേറ്റി ഗുരുദേവൻ പ്രതിഷ്ടാ സ്ഥലത്തേക്ക് നടന്നെത്തി. വഴിയോരം കൂടി നിന്ന ഭക്തർ ശിവലിംഗത്തിൽ പുഷ്പം അർപ്പിച്ചു. അരുവിപ്പുറത്ത് ഗുരുദേവൻ നാനാ ജാതി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു.  

                          ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ച് ആരാധിക്കുന്നു 

                                 ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ച് ആരാധന ചെയ്യുന്നു.

 "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " എന്ന ഗുരുദേവ വചനത്തോടെ കഥ അവസാനിക്കുന്നു. 
(അവതരണ വിശേഷങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും അടുത്ത പോസ്റ്റിൽ)

2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

"വാഴേങ്കട ശൈലിയുടെ കരുത്തനായ പ്രതിനിധി"


ശ്രീ. എൻ. രാംദാസ്സ് അവർകൾ     എഴുതി 1986 - ജൂലൈയിൽ   നൃത്യകലാരംഗം   മാഗസിനിൽ  പ്രസിദ്ധീകരിച്ച   ലേഖനം.

                                                      ശ്രീ. എൻ. രാംദാസ്സ്  അവർകൾ

 മീനച്ചൂട് അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന 1985 - ലെ ഒരു രാത്രി (കൃത്യമായി പറഞ്ഞാൽ എപ്രിൽ -2). ഓർമ്മയിൽ ഇന്നും ഒരു ഉൾപ്പുളകത്തോടെ പച്ച പിടിച്ചു നിൽക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവമാണ്. കഥകളി കാണുവാനായി തെരഞ്ഞെടുത്ത ദിവസങ്ങളിൽ ആ ദിവസവും ഉൾപ്പെടുന്നു. നാടകശാലയിലെ സാമാന്യം നിറഞ്ഞ സദസ്സിനു മുന്നിൽ പ്രഗത്ഭ ഗായകനായ കലാമണ്ഡലം ഗംഗാധരനും ശിഷ്യൻ ഹരിദാസും മേളവിദഗ്ദരായ ചന്ദ്രമന്നാടിയാരും സദനം ശ്രീധരനും ചേർന്ന് അവതരിപ്പിച്ച മേളപ്പദം കൊട്ടിക്കലാശിച്ചു. ജ്വലിക്കുന്ന കളിവിളക്കിനോടു ചേർന്നു തന്നെ ഞങ്ങൾ ഇരിക്കുന്നു. ഗംഗാധരനും ഹരിദാസും ചേർന്ന് ശ്രുതി മധുരമായി കാംബോജിയിൽ ആലപിച്ചു. " മാർഗ്ഗേ തത്ര നഖം പചോഷ്മള രജ:പുഞ്ജേ..." 

തിരശ്ശീല മാറിയപ്പോൾ സാക്ഷാൽ ധർമ്മപുത്രർ മുന്നിൽ നിൽക്കുന്നു. നഖം പൊള്ളിക്കുന്ന ചൂട്. നെറ്റിയിൽ തീ കോരിയിടുന്നതു പോലുള്ള വെയിൽ, കാന്തരവാസമാകുന്ന ദുർവ്വിധി ലഭിച്ചതിലുള്ള ദു:ഖം, - അതെല്ലാം അവിടെ കാണാമായിരുന്നു. തുടർന്നു മൂന്നു മണിക്കൂർ സമയം കഥകളിയുടെ അഭൌമസൌന്ദര്യവും, കല്ലുവഴിച്ചിട്ടയുടെ ഭംഗിയും, കോട്ടയം കഥകളുടെ ലാവണ്യവും ദർശിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നുപോയി. ഒരു നിമിഷം പോലും 'കിർമ്മീരവധ'ത്തിലെ ധർമ്മപുത്രരുടെ നില മറക്കാതെ, കാണികളെ പിടിച്ചിരുത്തിയത് കലാമണ്ഡലം വാസുപ്പിഷാരടി ആയിരുന്നു.

                                                    ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

കഴിഞ്ഞ തലമുറയിലെ കഥകളി നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ശ്രീ. വാഴേങ്കട കുഞ്ചുനായർ. തന്റെ ഗുരുനാഥനെ കുറിച്ചു പറയുമ്പോൾ വാസുപ്പിഷാരടി വാചാലനാവുന്നു. താൻ കെട്ടുന്ന അമാനുഷ കഥാപാത്രങ്ങളെ മനസ്സിലാക്കി പാത്രസ്വഭാവത്തിനു കോട്ടം വരാതെ അവയെ അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.  അഭ്യാസ പാടവത്തിലും, ആഹാര്യ സൌന്ദര്യത്തിലും അഭിനയ നൈപുണ്യത്തിലും കുഞ്ചുനായരേക്കാൾ മികച്ച നടന്മാർ ഉണ്ടായിരുന്നിരിക്കാം. എന്നാൽ പാത്രസ്വഭാവം പൂർണ്ണമായി ഉൾക്കൊള്ളുന്നവർ അദ്ദേഹത്തെപ്പോലെ അധികം പേർ ഉണ്ടായിരുന്നില്ല. ഉണ്ണായിവാര്യരുടെ നളനെ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞ കുഞ്ചുനായരുടെ ഏറ്റവും മികച്ച വേഷങ്ങൾ നളബാഹുകന്മാർ തന്നെയായിരുന്നു - പ്രത്യേകിച്ച്   മൂന്നും നാലും ദിവസങ്ങളിലെ ബാഹുകൻ. തന്റെ സ്വത്വം മറച്ച്, മറ്റൊരു വേഷത്തിൽ രംഗത്തു പ്രവർത്തിക്കുന്ന (നാട്യശാസ്ത്രത്തിൽ  അവഹിത്ഥം എന്ന് പറയുന്നു) ബാഹുകനെ പോലെയുള്ള കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിക്കുവാൻ പ്രത്യേക സിദ്ധികൾ ഇല്ലാതെ സാധിക്കുകയില്ല. അതായിരുന്നു കുഞ്ചുനായരുടെ പ്രത്യേകതയും. കാണികൾക്കു വേണ്ടി ഒരിക്കലും അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ നിലവാരം താഴ്ത്തിയിരുന്നില്ല. ഔചിത്യപൂർവ്വവും മിതമായ മനോധർമ്മപ്രകടനങ്ങൾ അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു.

                           ബാഹുകൻ: ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

                           ബാഹുകൻ: ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

കുഞ്ചുനായരുടെ കീഴിൽ അഭ്യസിച്ച വാസുപ്പിഷാരടിക്കും ഈ ഗുണങ്ങൾ ലഭിച്ചില്ലെങ്കിൽ അത്ഭുതപ്പെടാനില്ല. കഥകളിയിലെ ശക്തമായ "വാഴേങ്കട ശൈലി"യുടെ കരുത്തനായ പ്രതിനിധിയായി വാസു നിലകൊള്ളുന്നു. കുഞ്ചുനായരുടെ മറ്റു ശിഷ്യന്മാരായ കോട്ടക്കൽ ശിവരാമനും, നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും തങ്ങൾ കെട്ടുന്ന വേഷങ്ങളിൽ കനിഷ്ഠികാധിഷ്ഠിതരാണ്. വാസു ആകട്ടെ ഗുരുനാഥൻ അനശ്വരങ്ങളാക്കിയ പച്ച, കത്തി, മിനുക്ക്‌ വേഷങ്ങളിലൂടെ ഗുരുനാഥനെ അനശ്വരനാക്കുന്നു.

പാലക്കാട് ജില്ലയിൽ കോങ്ങാട് തൃക്കോവിൽ പിഷാരത്ത് രാഘവപ്പിഷാരടിയുടെയും ലക്ഷ്മിക്കുട്ടിപ്പിഷാരസ്യാരുടെയും രണ്ടാമത്തെ പുത്രനായി നാൽപ്പതു വർഷം മുൻപ് വാസു ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ ഒറ്റപ്പാലത്ത് കലാമണ്ഡലം ബാലകൃഷ്ണൻ നായരുടെയും കുമാരൻ നായരുടെയും കളരിയിൽ കച്ചകെട്ടി അഭ്യാസം തുടങ്ങിയ വാസു  ഒരു വർഷത്തിനു ശേഷം കോട്ടക്കൽ P.S.V. നാട്യസംഘത്തിൽ എത്തിച്ചേർന്നു. അന്നു മുതൽ വാഴേങ്കട കുഞ്ചുനായർ ആയിരുന്നു വാസുവിന്റെ മുഖ്യ ഗുരുനാഥൻ. കോട്ടക്കലിൽ മൂന്നു വർഷത്തെ കഥകളി  അഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും ഗുരുനാഥനായ വാഴേങ്കട കുഞ്ചുനായർ  കലാമണ്ഡലത്തിലേക്ക് മാറി. ഒരു വർഷം കഴിയും മുൻപേ വാസുവും കലാമണ്ഡലത്തിൽ എത്തി. അതിനിടെ ശാരീരികമായ ചില പ്രശ്നങ്ങളാൽ അഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു. കലാമണ്ഡലത്തിൽ ചേരുന്നതിനു മുൻപ് കുറച്ചു കാലം ഗുരു കുഞ്ചുക്കുറുപ്പിന്റെ കൂടെ താമസിക്കുവാനും ആ മഹാ നടന്റെ ജീവിതാനുഭവങ്ങളും മറ്റും മനസ്സിലാക്കുവാനും  വിലയേറിയ ഉപദേശങ്ങൾ സ്വീകരിക്കാനും വാസുവിന് ഭാഗ്യം സിദ്ധിച്ചു. കലാമണ്ഡലത്തിൽ അഞ്ചു വർഷവും പിന്നീട് കേന്ദ്രഗവണ്‍മേന്റ്  സ്കോളർഷിപ്പോടുകൂടി രണ്ടു വർഷവും അഭ്യാസം തുടര്ന്നു. കുഞ്ചുനായരുടെ മകനായ വിജയനും, താടി വേഷക്കാരനായ നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരിയും,  ഈ. വാസുവും അദ്ദേഹത്തിൻറെ സഹപാഠികൾ ആയിരുന്നു. 1968 -ൽ  പഠനം പൂർത്തിയാക്കി. തുടർന്ന് താൽക്കാലികമായി പലപ്പോഴും കലാമണ്ഡലത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്  എങ്കിലും 1979 - ലാണ്  സ്ഥിരാദ്ധ്യാപകനായി അവിടെ നിയമിതനായത്. ഇപ്പോൾ കലാമണ്ഡലത്തിൽ അസ്സിസ്റ്റന്റ്  പ്രൊഫസ്സറാണ്. അതിനിടെ 1972 മുതൽ  1977 വരെയുള്ള കാലത്ത് ഗുരുവായൂർ കഥകളി ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കളരിയിൽ ആശാൻ ആയിരുന്നു. 

                                                  ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

ചുവന്നതാടിയും സ്ത്രീവേഷവും ഒഴികെ എല്ലാത്തരം വേഷവും കെട്ടാറുള്ള വാസുപിഷാരടി ഇന്ന് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന ഒരു ആദ്യാവസാന വേഷക്കാരൻ ആണ്. ഒരു പക്ഷെ അദ്ദേഹത്തിൻറെ തലമുറയിൽ ഈ വിവിധതരം വേഷങ്ങളും കെട്ടി നന്നാക്കാൻ കഴിവുള്ള ഏക നടനും 'ഷാരടി വാസു' മാത്രമാണ്.  

                                                 ശ്രീ. വാഴേങ്കട കുഞ്ചുനായർ അവർകൾ

ഗുരുനാഥന്റെ മാസ്റ്റർ പീസ് വേഷങ്ങളായ നളബാഹുകന്മാർ തന്നെയാണ് ഇദ്ദേഹത്തിന്  ഏറ്റവം കൂടുതൽ ഇഷ്ടപ്പെട്ട പചവേഷങ്ങൾ, പ്രത്യകിച്ച്  ബാഹുകൻ. നാലാം ദിവസത്തെ ബാഹുകനെ കുറിച്ച് ഒരൽപം :-  ചേർത്തലയ്ക്കടുത്ത് വാരണാട്  ദേവീക്ഷേത്രത്തിൽ, കഴിഞ്ഞ ഫെബ്രുവരി 11- ന് കലാമണ്ഡലം മേജർ ട്രൂപ്പിന്റെ കളി നടക്കുന്നു. പ്രശസ്തനായ ഗോപിയുടെ നാലാം ദിവസവും, രാമൻകുട്ടിനായരുടെ രാവണോത്ഭവവും, വാസുവിന്റെ തോരണയുദ്ധവും ആയിരുന്നു നിശ്ചയിച്ചിരുന്നത്. പ്രശസ്തരായ കലാകാരന്മാരെ ഒരുമിച്ചു കാണുവാനുള്ള ആഗ്രഹവും പേറി നിരവധി ആളുകൽ  എത്തിയിരുന്നു. ഒന്നാംകിടക്കാരായ ഉണ്ണികൃഷ്ണക്കുറുപ്പും, കൃഷ്ണൻകുട്ടിപ്പൊതുവാളും, ഗോപിയും വ്യക്തിപരമായ കാരണങ്ങളാൽ എത്താതിരുന്നത് ചിലമുഖങ്ങളിലെങ്കിലും നിരാശ പരത്തി. എന്നാൽ; വാസു പിഷാരടിയുടെ നാലാം ദിവസത്തെ ബാഹുകൻ കണ്ടു കഴിഞ്ഞപ്പോൾ മുൻധാരണകളില്ലാതെ കളി ആസ്വദിച്ചവർ പ്രഗത്ഭന്മാരുടെ അഭാവം മറന്നു.
 
നളന്റെ രൂപം മറച്ച്  ബാഹുകനായി ഭീമരാജധാനിയിൽ എത്തിച്ചേർന്ന ആ കഥാപാത്രത്തെ ഇത്രയ്ക്കടുത്തറിഞ്ഞ ഒരു വേഷം മുൻപ് ഞാൻ കണ്ടിട്ടില്ല.( കുഞ്ചുനായരുടെ വേഷം കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.) കേശിനിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത ശേഷം പെട്ടെന്ന് അവളെ യാത്രയാക്കിയിട്ട്‌  "പണ്ട് ദമയന്തീ സ്വയംവരത്തിന് എന്റെ സ്വന്തം ശരീരം ഒളിപ്പിച്ചു വെച്ച് ദേവദൂതനായി  ഇവിടെ എത്തിയ ഞാൻ ഇന്നിതാ രണ്ടാം സ്വയംവരത്തിന് വീണ്ടും സ്വന്തരൂപം മറച്ച്, മറ്റൊരു രാജാവിന്റെ സാരഥിയായി ഇവിടെ എത്തിയിരിക്കുന്നു."- എന്ന് തുടങ്ങിയ ഇളകിയാട്ടത്തിനിടയിലും തുടർന്നുള്ള പുനസ്സമാഗമ രംഗത്തിലും കഥാപാത്രത്തിന്റെ സ്വഭാവത്തിന് മങ്ങലേറ്റില്ല. നല്ല കഥകളി പ്രതീക്ഷിക്കുന്ന മുൻധാരണകളില്ലാത്ത പ്രേക്ഷകമനസ്സുകളിൽ ബാഹുകൻ പുനർജ്ജനിച്ചു. വാസു പറയുന്നു: "പുനസ്സമാഗമ രംഗത്ത് തരം താണ പ്രകടനം കാഴ്ചവെച്ചാൽ പിന്നെ നളദമയന്തിമാർ വേണ്ട. മണ്ണാനും മണ്ണാത്തിയുമാവും  ഭേദം. രണ്ടും ചാരിത്ര്യ സംശയമാണല്ലോ?"  സന്ദർഭത്തിന്  യോജിക്കാത്ത അനാവശ്യമായ ആട്ടങ്ങ്ൽ ( പല പ്രഗത്ഭന്മാരും ചെയ്യാറുള്ളതാണ് ) വാസുവിൽ നിന്നു പ്രതീക്ഷിയ്ക്കേണ്ട).

ഇതുപോലെ  തന്നെ ഉദാത്തമാണ് അദ്ദേഹത്തിന്റെ മൂന്നാം ദിവസവും. കാർക്കോടകന്റെ അടുത്തുനിന്ന് യാത്ര ആരംഭിക്കുന്ന ബാഹുകന്റെ  മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളൂ - ദമയന്തീ സമാഗമം. അതിനായി അക്ഷഹൃദയം വശമാക്കണം. ഋതുപർണ്ണനെ കാണുന്നത് അതിനുവേണ്ടിയാണ്  ("അഥധ്യായൻ ജയാം" എന്ന് ഉണ്ണായിവാര്യർ  തന്നെ പറഞ്ഞിരിക്കുന്നു). ഇവിടെയും പാത്ര സ്വഭാവത്തിന് നിരക്കാത്ത വിസ്തരിച്ചുള്ള ആട്ടങ്ങളും സഹനടന്മാരെ കളിയാക്കുന്ന 'വീരക്രുത്യങ്ങളും' ഒന്നും കാണാനായി വാസുവിന്റെ ബാഹുകന്റെ മുന്നിലേക്ക്‌ പോകേണ്ടതില്ല. ഒന്ന്, രണ്ട്, മൂന്ന്  ദിവസങ്ങളിലെ നളനും, രണ്ടാം ദിവസത്തെ പുഷ്കരനും, സുദേവനും വാസുവിനെ വിശ്വസിച്ചേൽപ്പിക്കാവുന്ന ഉണ്ണായിയുടെ കഥാപാത്രങ്ങളാണ്.