പേജുകള്‍‌

2011 ജൂലൈ 10, ഞായറാഴ്‌ച

കൊച്ചു ഗോവിന്ദനും ചെല്ലപ്പനും

പതിമൂന്നു  വയസ്സുള്ള കൊച്ചു ഗോവിന്ദന്‍ എന്ന  ബാലനെയും കൂട്ടി  ശ്രീ. പള്ളിക്കല്‍ കേശവപിള്ള എന്ന സംകൃത പണ്ഡിതന്‍ പ്രസിദ്ധ കഥകളി ആചാര്യനായിരുന്ന ശ്രീ. ചെന്നിത്തല കൊച്ചു പിള്ള പണിക്കരാശാന്റെ  ചിറ്റാടത്തു  കുടുംബത്തില്‍  എത്തി.  തന്റെ ആരാധകനായിരുന്ന ശ്രീ. പള്ളിക്കല്‍ കേശവപിള്ള കൂട്ടിവന്ന ബാലനെ  ആശാന്‍ ശിഷ്യനായി സ്വീകരിച്ചു സ്വഗൃഹത്തില്‍ താമസിപ്പിച്ചു.  കഥകളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു അരങ്ങേറ്റം കഴിഞ്ഞിരുന്ന   കൊച്ചു ഗോവിന്ദന്‍  തന്റെ ഗുരുവിന്റെ മക്കളും കൊച്ചു മക്കളും   ഒന്നിച്ചു  കഴിയുന്ന കൂട്ടു കുടുംബത്തിലെ ഇരുപത്തി രണ്ടാമത്തെ അംഗമായി.

                        ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍

കൊച്ചു ഗോവിന്ദനെ  എല്ലാ കുടുംബാംഗങ്ങള്‍ക്കും വളരെ ഇഷ്ടമായി.  അക്കാലത്ത്  നിലവില്‍ നിന്നിരുന്ന ഹിന്ദു കുടുംബങ്ങളിലെ സംസ്കാരം നിലനിര്‍ത്തുവാനുള്ള എല്ലാ സല്‍ഗുണങ്ങളും ആ ബാലനില്‍ ഉണ്ടായിരുന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. സന്ധ്യാ വന്ദനം, സന്ധ്യാകീര്‍ത്തനം,
ഭാഗവത പാരായണം,   രാമായണ പാരായണം എന്നിവയില്‍  അതീവ തല്‍പ്പരനായിരുന്നു ആ ബാലന്‍. ഇതിനാല്‍  ആ കുടുംബത്തിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുവാനും വാത്സല്യത്തിനു പാത്രമാകുവാനും  കൊച്ചു ഗോവിന്ദന്  നിഷ്പ്രയാസം സാധിച്ചു.

എല്ലാ രാത്രിയിലും  ഗോവിന്ദന്‍ റാന്തല്‍ വിളക്കിനു മുന്‍പില്‍ ഇരുന്നു   രാമായണം വായിക്കും. അടുത്ത മുറിയിലെ ചാരുകസേരയില്‍   ഇരുന്നു കൊണ്ടു കൊച്ചു പിള്ള പണിക്കര്‍ ആശാന്‍ കാതോര്‍ത്തു  ശ്രദ്ധിക്കും. ഗോവിന്ദനെ ചുറ്റി കുടുംബാംഗങ്ങള്‍ എല്ലാവരും  ഇരുന്നു കൊണ്ടു  ഗോവിന്ദന്റെ രാമായണ പാരായണം ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങളില്‍ ഒരുവനായ ഒന്‍പതു വയസ്സുള്ള ചെല്ലപ്പന്‍ എന്ന  ബാലന്‍ വില്ലനായി മാറി. അന്നു വരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങള്‍  എല്ലാവരും പുതിയ അതിഥിയെ ശ്രദ്ധിക്കുന്നതിലുള്ള അമര്‍ഷം ചെല്ലപ്പനില്‍ നിറഞ്ഞു.   പലപ്പോഴും വില്ലന്‍ തന്റെ എതിര്‍പ്പ്  കാണിക്കുന്നത് കൊച്ചു ഗോവിന്ദന്‍ ഭഗവതമോ രാമായണമോ വായിച്ചോ കൊണ്ടിരിക്കുമ്പോള്‍ ഓടിച്ചെന്നു റാന്തല്‍ വിളക്ക് കാലുകൊണ്ട്‌ തട്ടിക്കളയും.   നിസ്സഹായനായ ഗോവിന്ദന്റെ കണ്ണില്‍ നിന്നും  കണ്ണീര്‍   മുത്തുക്കള്‍ പൊഴിയും. എല്ലാവരും ഗോവിന്ദനെ സമാധാന പെടുത്തും. കുടുംബാംഗങ്ങളുടെ ശ്രദ്ധ തന്റെ നേര്‍ക്ക്‌ തിരിയുവാന്‍ ചെല്ലപ്പന്‍ എന്തു വികൃതിത്തരവും ചെയ്യും എന്ന രീതി ആയിരുന്നു.

കൊച്ചുപിള്ള പണിക്കരുടെ കൊച്ചു മകനായ ചെല്ലപ്പനും    പണിക്കര്‍ ആശാന്‍ കഥകളിയുടെ ബാലപാഠങ്ങള്‍ ചൊല്ലിക്കൊടുത്തു വന്നിരുന്നു. പലപ്പോഴും പ്രായാധിക്കം കൊണ്ടു അലസതയില്‍ ശയിച്ചിരുന്ന പണിക്കര്‍ ആശാനോട്  മകള്‍ പാര്‍വതി അമ്മ ചോദിക്കും അച്ഛാ!  ഗോവിന്ദനെ എന്തിനാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത് ? അവനു എന്തെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ടേ?എന്ന് .  
 ഗോവിന്ദനെ കഥകളി  അഭ്യസിപ്പിക്കുമ്പോള്‍  ഒപ്പം തന്റെ മകനായ ചെല്ലപ്പനും പ്രയോജനപ്പെടും എന്ന ഒരു ഉദ്ദേശം കൂടി പാര്‍വതി അമ്മയ്ക്ക് ഉണ്ടായിരുന്നു.

കാലക്രമത്തില്‍  താന്‍ വശമാക്കിയിട്ടുള്ള കൈമുദ്രകളും കലാശങ്ങളും കൊച്ചു ഗോവിന്ദന്‍, ചെല്ലപ്പന്  പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി. അതോടെ വില്ലത്തരങ്ങള്‍ ഉപേക്ഷിച്ചു ചെല്ലപ്പന്‍, ഗോവിന്ദനെ തന്റെ മൂത്ത സഹോദരനെ പോലെ സ്നേഹിക്കുവാന്‍ തുടങ്ങി. എപ്പോഴും ഗോവിന്ദന്റെ പിന്നാലെ ചെല്ലപ്പന്‍ ഉണ്ടാവും.  ആ സ്നേഹ ബന്ധം വളര്‍ന്നു. ചെല്ലപ്പനും കഥകളി അരങ്ങേറ്റം കഴിഞ്ഞു. മൂന്ന് വര്‍ഷം അവിടെ താമസിച്ചു കഥകളി അഭ്യസിച്ച ഗോവിന്ദന്‍, ഗുരുവായ  പണിക്കരാശാന്‍ തീരെ അവശനായപ്പോള്‍ ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്റെ   ശിഷ്യനായി കുറിച്ചിയില്‍ മൂന്നു മാസം താമസിച്ചു കൊണ്ട് കഥകളി അഭ്യസിച്ചു. ചെന്നിത്തല  കൊച്ചുപിള്ള പണിക്കരാശാന്‍ മരണം അടഞ്ഞതോടെ  ചെല്ലപ്പന്റെ കഥകളി അഭ്യാസം നിലച്ചു.

ചെങ്ങന്നൂര്‍ രാമന്‍ പിള്ള ആശാന്‍ കഥകളി കലാകാരനായി അരങ്ങില്‍ പ്രബലമാകുവാന്‍ ശ്രീ. കൊച്ചുപിള്ള പണിക്കര്‍ ആശാന്‍ ചെയ്തിട്ടുള്ള സഹായങ്ങള്‍ എന്നും മനസ്സില്‍ സ്മരിച്ചിരുന്ന ചെങ്ങന്നൂര്‍ ആശാന്‍, പണിക്കരുടെ കൊച്ചു മകന്റെ തുടര്‍ന്നുള്ള കഥകളി അഭ്യാസത്തിന്റെ ചുമതല ഏറ്റെടുത്തു. കഥകളി അരങ്ങുകളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്ന ചെല്ലപ്പന്റെ കഥകളി സംബന്ധമായ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുവാനാണ് ശ്രീ. രാമന്‍ പിള്ള ആശാന്‍ ശ്രമിച്ചത്. സമയം കിട്ടുമ്പോള്‍ ചില പദങ്ങള്‍ ചെല്ലപ്പനെ കൊണ്ടു ചെയ്യിപ്പിക്കും. കുറവുകള്‍  മനസിലാക്കി കൊടുക്കും. അന്ന്‌  ചെങ്ങന്നൂര്‍ ആശാന്റെ പ്രധാന ശിഷ്യനായി  ആശാന്റെ ആട്ടപ്പെട്ടിയും ചുമ്മി    കഥകളി അരങ്ങുകളിലെല്ലാം ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍  ഉണ്ടായിരുന്നു.

ചെങ്ങന്നൂര്‍ ആശാനെ കൊണ്ടു  ശ്രീ. ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയെ ബാലിവിജയത്തില്‍ രാവണന്‍   കീചകന്‍ , നരകാസുരന്‍ തുടങ്ങിയ കത്തി വേഷങ്ങള്‍ ചൊല്ലിയാടിക്കണം എന്ന അദ്ദേഹത്തിന്‍റെ അമ്മാവന്‍ ശ്രീ. നാണുപിള്ള അവര്‍കള്‍   തീരുമാനിച്ചതിന്‍ പ്രകാരം ആശാന്‍ ഹരിപ്പാട്ടേക്കു  യാത്ര തിരിക്കുമ്പോള്‍ അന്ന്‌, മടവൂരിനെ ഒഴിവാക്കി ചെല്ലപ്പനെയും കൂട്ടിയാണ് ഹരിപ്പാട്ടു എത്തിയത്. ആശാന്‍ രാമകൃഷ്ണനെയും ചെല്ലപ്പനെയും ഒന്നിച്ചു നിര്‍ത്തി ചൊല്ലിയാടിച്ചപ്പോള്‍ പണം ചിലവു ചെയ്തു ഗുരു.  ചെങ്ങന്നൂരിനെ വരുത്തിയ രാമകൃഷ്ണപിള്ളയുടെ അമ്മാവന്  എന്തോ ഒരു ഒരു നീരസം ഉണ്ടായി. അതിനും ഒരു കാരണം ഉണ്ട്.  ഹരിപ്പാട്ടും പരിസരങ്ങളിലും അക്കാലത്ത് നടന്നിരുന്ന   കളികളില്‍ രാമകൃഷ്ണപിള്ളയുടെ പ്രധാന കൂട്ടു വേഷക്കരനായി സഹകരിച്ചിരുന്നത്‌   ചെല്ലപ്പനാണ്.   അപ്പോള്‍ തന്നെ ശ്രീ. നാണുപിള്ള അവര്‍കള്‍ ചെല്ലപ്പനോട് നിനക്കു കളിക്ക് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ചേര്‍ത്തു വെച്ച് ആശാനെ നിന്റെ വീട്ടില്‍ വരുത്തി കഥകളി  അഭ്യസിച്ചു കൂടേ എന്ന് ചോദിച്ചു. പിന്നീടു ഒരു നിമിഷം പോലും ചെല്ലപ്പന്‍ അവിടെ നിന്നില്ല.  ആശാനെ ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു കൊണ്ടു  ഒന്‍പതു  കിലോമീറ്റര്‍ ദൂരമുള്ള സ്വന്ത ഗൃഹത്തിലേക്ക്  പള്ളിപ്പാട്ട് പുഞ്ച വഴി നടന്നു നീങ്ങി .

അടുത്ത വര്‍ഷം കഥകളിക്കു ലഭിച്ച പണത്തില്‍ ഒരു പങ്കു ചേര്‍ത്തു വെച്ച് രാമന്‍പിള്ള ആശാനെ തന്റെ വസതിയില്‍ കൂട്ടിവന്നു. അങ്ങിനെ സ്വഗൃഹത്തില്‍ ഗുരുനാഥനെ കൂട്ടി വന്നു  പത്തു ദിവസം കഥകളി അഭ്യസിച്ചു. ഈ വിവരം അറിഞ്ഞു കൊണ്ടു ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയുടെ അമ്മാവന്‍   ശ്രീ. നാണുപിള്ള അവര്‍കള്‍ സസന്തോഷം അവിടെ എത്തി ചെല്ലപ്പനെ അനുഗ്രഹിച്ചു.

കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ശിഷ്യത്വം  ഗോവിന്ദന് വളരെ  അനുഗ്രഹമായി. കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ കെട്ടി പേരെടുത്ത നളചരിതത്തിലെ ഹംസം, ബാലിവിജയത്തിലെ നാരദന്‍ എന്നീ വേഷങ്ങള്‍ക്ക് ആശാന് അസൌകര്യം ഉണ്ടാകുന്ന  കളികള്‍ക്ക് എല്ലാം ഗോവിന്ദന്‍ ക്ഷണിക്കപ്പെടുവാന്‍ തുടങ്ങിയതോടെ കഥകളി ലോകത്തെ തിരക്കിട്ട നടനായി ഗോവിന്ദന്‍ മാറി. തുടര്‍ന്നു ശ്രീ. ഗുരു കുഞ്ചുക്കുറുപ്പ്, ശ്രീ. വാഴേങ്കട കുഞ്ചുനായര്‍ ആശാന്‍ തുടങ്ങിയ പ്രഗല്‍ഭന്മാരുടെ നളന്റെ വേഷത്തിനും ഹംസം കെട്ടുവാനുള്ള അവസരം ഗോവിന്ദനെ തേടി എത്തി. ഈ കാലയളവില്‍ ധാരാളം അരങ്ങുകളില്‍ ചെല്ലപ്പന്‍   നളനായും ഗോവിന്ദന്‍ ഹംസമായും അരങ്ങുകള്‍ പങ്കിട്ടിരുന്നു.

ഒരിക്കല്‍ ഹരിപ്പാട്ടു ക്ഷേത്രത്തില്‍ നടന്ന നളചരിതം കളിക്ക് ഹംസ വേഷത്തിന് ക്ഷണിച്ചിരുന്ന കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ എത്താതിരുന്നപ്പോള്‍ അന്ന്‌ മാങ്കുളത്തിന്റെ നളനോടൊപ്പം ഹംസം കെട്ടുവാന്‍  ചെല്ലപ്പനെ ചെങ്ങന്നൂര്‍ ആശാന്‍ നിര്‍ബ്ബന്ധിച്ചു. അരങ്ങില്‍ മാങ്കുളത്തിന്റെ അതൃപ്തി അല്ലാതെ ഒന്നും നേടുവാന്‍ ചെല്ലപ്പന് കഴിഞ്ഞിരുന്നില്ല . അരങ്ങില്‍ കഥാപാത്ര സംബന്ധമായ മാങ്കുളത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ ചെല്ലപ്പന്‍ നന്നേ  വിഷമിച്ചു.  കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ മരണം അടഞ്ഞതോടെ ഹംസവേഷത്തിനു നടന്മാരുടെ അഭാവം ഉണ്ടായതു കൊണ്ട് ചെല്ലപ്പന്  അവസരങ്ങള്‍ ധാരാളം ഉണ്ടായി തുടങ്ങി. അപ്പോള്‍  ചെങ്ങന്നൂര്‍  ആശാന്‍ ഉപയോഗിച്ചിരുന്ന  ഹംസത്തിന്റെ ചുണ്ട് ചെല്ലപ്പന്  നല്‍കിയിട്ടു നിനക്കു ഇതു പ്രയോജനപ്പെടട്ടെ എന്ന് അനുഗ്രഹിച്ചു.

 ഹരിപ്പാട്‌ രാമകൃഷ്ണ പിള്ളയുടെ നളന്റെ വേഷത്തിന് ഹംസം കെട്ടുവാന്‍ ധാരാളം അവസരം  ലഭിച്ചുവന്നു എങ്കിലും അന്ന്‌ മാങ്കുളത്തിന്റെ പ്രീതി സമ്പാദിക്കാതെ അരങ്ങില്‍ ഹംസ വേഷക്കാരനായി നില നില്‍ക്കാനാവില്ല എന്ന ബോധം ചെല്ലപ്പനില്‍ ഉണ്ടായി. മാങ്കുളം തിരുമേനിയെ തൃപ്തിപ്പെടുത്തുവാന്‍  ഓരോ അരങ്ങുകളിലും മാങ്കുളവും ഗോവിന്ദനും ചേര്‍ന്നു അവതരിപ്പിക്കുന്ന നള ഹംസ രംഗങ്ങള്‍ കണ്ടു കണ്ടു മാങ്കുളം തിരുമേനിയുടെ നളന്‍  ഹംസത്തിനോട്  അരങ്ങില്‍ ചോദിക്കുന്ന ഓരോ  ചോദ്യങ്ങള്‍ക്ക് നല്‍കുന്ന യുക്തി പൂര്‍വമായ ഉത്തരങ്ങള്‍ എല്ലാം മനസ്സിലാക്കി  കാലക്രമത്തില്‍ മാങ്കുളത്തിന്റെ അംഗീകാരം ചെല്ലപ്പനും നേടിയെടുത്തു. തുടര്‍ന്നു മാങ്കുളം തിരുമേനിയുടെയും, കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും നളവേഷങ്ങള്‍ക്ക് കൊച്ചു ഗോവിന്ദന് അസൌകര്യം എങ്കില്‍ ആ അവസരം ചെല്ലപ്പനെ തേടി എത്തി. എല്ലാ കഥയിലെ കൂട്ടുവേഷങ്ങളും ഇവര്‍ ഒന്നിച്ചു ചെയ്തു വന്നു.

അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയി. കഥകളി ലോകത്ത്  യഥാര്‍ത്ഥ  സഹോദരന്മാരെ പോലെ ഗോവിന്ദനും   ചെല്ലപ്പനും  അറിയപ്പെട്ടു. സിങ്കപ്പൂരിലെ  ഭാസ്കര്‍ അക്കാദമിയുടെ ക്ഷണം അനുസരിച്ച് അവിടെയുള്ള കുട്ടികളെ   കഥകളി അഭ്യസിപ്പിക്കുവാന്‍ പോയ ഗോവിന്ദന്‍ തിരിച്ചു വരുമ്പോള്‍ വളരെ ആകര്‍ഷകമായ കഥകളി കോപ്പുകള്‍,  വെള്ള, മഞ്ഞ നിറത്തിലുള്ള ഞൊറികള്‍ അതിന് അനുസരിച്ചുള്ള   കുപ്പായ കൈകള്‍ എന്നിവ ചെയ്യിച്ചു കൊണ്ടാണ് എത്തിയത്.

കളിക്ക് ചെല്ലപ്പന്‍ ഉണ്ടെങ്കില്‍ ചെല്ലപ്പന്റെ വേഷങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ പ്രസ്തുത കോപ്പുകളും എടുത്തു  കൊണ്ടു വരുന്നത് ഗോവിന്ദന്റെ സ്വഭാവമായി.  ഓയൂരും പരിസരങ്ങളിലും ചെല്ലപ്പന് കളിയുണ്ടെങ്കില്‍ ചെല്ലപ്പന്‍ യൂരിലുള്ള സഹോദരന്റെ വസതിയില്‍ എത്തും. ഗോവിന്ദന് മാവേലിക്കര പരിസരത്തു കളിയുണ്ടെങ്കില്‍ ചെല്ലപ്പന്റെ വസതിയില്‍ എത്തും. അങ്ങിനെ ആ ആത്മസഹോദരബന്ധം നിലനിര്‍ത്തി വന്നിരുന്നു.

                                               കൊച്ചുഗോവിന്ദന്‍ ഹംസ മുദ്രയില്‍ 

കൊച്ചു ഗോവിന്ദനും ചെല്ലപ്പനും ഹംസ വേഷത്തിന് പ്രസിദ്ധരായപ്പോള്‍  കൊച്ചു ഗോവിന്ദന്‍ ക്ഷണിക്കപ്പെടുന്ന ചില  കളിസ്ഥലങ്ങളില്‍  ചെല്ലപ്പന് ഹംസം നിശ്ചയിക്കുവാന്‍ തുടങ്ങി.  ഗോവിന്ദ പിള്ള ജ്യേഷ്ടന്റെ ഹംസം എത്രയോ തവണ അരങ്ങിനു മുന്‍പില്‍ ഇരുന്നു കണ്ടു കണ്ടാണ്‌ ഞാന്‍ ഒരു ഹംസ വേഷക്കാരന്‍ ആയത്‌. അദ്ദേഹം കളിക്കുള്ളപ്പോള്‍ ഞാന്‍ ആ വേഷം ചെയ്യില്ല എന്ന് തറപ്പിച്ചു പറയും. ഒരിക്കല്‍ ചെന്നിത്തലയില്‍ നടന്ന ഒരു കളിക്ക് കൊച്ചു ഗോവിന്ദന്‍ എത്തി. അവിടെ അന്നു നളചരിതം ഒന്നാം ഭാഗം. കൊച്ചു ഗോവിന്ദനെ അവിടെ കളിക്ക് ക്ഷണിച്ചിരുന്നില്ല. ചെല്ലപ്പന്റെ ഹംസം ഒന്ന് കാണുക എന്ന ഉദ്ദേശം ഗോവിന്ദന്‍ അന്നു സഫലമാക്കി. 

ബ്രഹ്മശ്രീ . മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ നളനും ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദ പിള്ളയുടെ ഹംസവും  


ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ നളനും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ഹംസവും 


സംഗീത നാടക അക്കാദമിയുടെയും കലാമണ്ഡലത്തിന്റെയും  അവാര്‍ഡുകള്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇരുവരെയും തേടി എത്തി. ചെല്ലപ്പന്‍ തന്റെ എഴുപത്തി നാലാമത്തെ വയസ്സില്‍ മരണം അടഞ്ഞു.  പ്രിയ സഹോദരന്റെ വേര്‍പാട് ഗോവിന്ദനെ വല്ലാതെ അലട്ടി. ചെല്ലപ്പന്റെ സ്മരണാദിനം ചെന്നിത്തലയില്‍ അനുഷ്ടിച്ചപ്പോള്‍ അവിടെ ഗോവിന്ദനെ ആദരിച്ചിരുന്നു.
                                                                                                                                                               
                                 പ്രിയ സഹോദരന്റെ സ്മരണയ്ക്ക് മുന്‍പില്‍ ഓയൂര്‍ ദീപം കൊളുത്തുന്നു.

                                ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള

                                ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

 ബാല്യ കാലത്ത് കൊച്ചുപിള്ള പണിക്കര്‍ ആശാന്റെ ഗൃഹത്തില്‍  ചെല്ലപ്പനുമൊന്നിച്ചു ജീവിച്ച കാലഘട്ടം ഗോവിന്ദന്‍ സ്മരിച്ചു.  ഞങ്ങള്‍ ഒന്നിച്ചു കൂടുമ്പോള്‍ പങ്കു വെയ്ക്കുന്ന എല്ലാ സന്തോഷപ്രദമായ സംഭാഷണങ്ങള്‍  അവസാനിക്കുന്നത് ( ബാല്യ കാല കുസൃതികള്‍ ഓര്‍ത്ത് കൊണ്ട്)  "ഞാന്‍ ചേട്ടനോട് ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട് " എന്ന ചെല്ലപ്പന്റെ  കുറ്റബോധം നിറഞ്ഞ ഈറന്‍ മിഴികളോടെ ആവും.   മറുപടി ഒന്നും പറയാതെ   പ്രിയ സഹോദരന്റെ തോളില്‍ കയ്യിട്ടു  എന്റെ   ശരീരത്തോട് ചേര്‍ത്തു ആശ്ളേഷിക്കും എന്നാണ് പറഞ്ഞത്.

കാലത്തിന്റെ യവനികയില്‍ കൊച്ചു ഗോവിന്ദനും മറഞ്ഞു . ഇരുവരുടെയും  സഹോദര ബന്ധത്തിന്റെ മുന്‍പില്‍ ഒരു തുള്ളി കണ്ണുനീര്‍ അഞ്ജലിയായി സമര്‍പ്പിക്കുന്നു.

2011 മേയ് 4, ബുധനാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -3


    ഇന്ന് ഏകാദശി ദിവസമാണ്. രാജാവിന്റെ  വ്രതം മുടക്കാന്‍  പറ്റിയ സന്ദര്‍ഭം ഇന്നാണ് എന്ന് ഉറപ്പിച്ചു കൊണ്ട്   മോഹിനി കാമാശയോടെ   രുഗ്മാംഗദനെ പുണരുവാന്‍ ഉദ്യമിക്കയും രാജാവ്  തടയുകയും ചെയ്യുന്നതാണ് മൂന്നാം രംഗത്തിന്റെ തുടക്കം.
തനിക്കു കാമകേളികള്‍ ഒട്ടും തന്നെ തൃപ്തി വരുന്നില്ല എന്നും വ്രതം ഉപേക്ഷിച്ചു തന്നോടൊപ്പം സന്തോഷമായി രമിക്കണം എന്ന് ആവശ്യപ്പെടുന്ന മോഹിനിയെ  " ദിവ്യമായ ഇന്നത്തെ ഏകാദശി  വ്രതം കഴിഞ്ഞാല്‍ നിന്റെ ഇംഗിതങ്ങള്‍  എല്ലാം പൂര്‍ത്തി ചെയ്യാമെന്നും, ഇന്ന്  ഈശ്വര ചിന്തയല്ലാതെ മറ്റു ചിന്തകള്‍ പാടില്ല എന്നും, ആഹാരം വര്‍ജ്ജിക്കണം എന്നും രുഗ്മാംഗദന്‍ മോഹിനിയോട് പറയുന്നു.

പട്ടിണി കിടന്നാല്‍ ആരോഗ്യം നശിക്കും എന്നും കാമ 
തൃപ്തിയാണ് സുഖകരമായുള്ളത് എന്നും താന്‍ വ്രതം നോക്കില്ല  എന്നും, അങ്ങും വ്രതം ഉപേക്ഷിക്കണം എന്ന് മോഹിനി വാശി പിടിക്കുന്നു.

ഞാന്‍ രാജ്യവും സര്‍വ്വ സുഖങ്ങളും   സമ്പത്തുക്കളും ത്വജിക്കാന്‍  തയ്യാറാണെന്നും   ഏകാദശി വ്രതം അനുഷ്ടിക്കുവാന്‍ എന്നെ അനുവദിക്കണം എന്ന് രാജാവ് മോഹിനിയോടു അപേക്ഷിക്കുന്നു.

അല്ലയോ മഹാരാജാവേ! സത്യഭംഗം ചെയ്യുന്നത് യുക്തമാണോ? സത്യസന്ധന്‍ എന്ന കീര്‍ത്തി സമ്പാദിച്ച അങ്ങ് എന്നോട് അപ്രിയം ചെയ്യുകയില്ല എന്ന് സത്യം ചെയ്തത് മറന്നുവോ എന്ന് മോഹിനി ഓര്‍മ്മപ്പെടുത്തുന്നു.

എനിക്ക് നിന്നോട് ഒരു അപ്രിയവും ഇല്ല. നീ എന്നെ വ്രതം അനുഷ്ടിക്കുവാന്‍ അനുവദിച്ചാല്‍ മാത്രം മതി എന്ന രാജാവിന്റെ
അപേക്ഷ നിരസിച്ച മോഹിനി " അമ്മ തന്‍ മടയില്‍ വെച്ചു നിന്‍മകന്‍ ധര്‍മ്മാംഗദനെ ചെമ്മേ വാളാല്‍ വെട്ടാമെങ്കില്‍ ഇമ്മഹാവ്രതം നോറ്റാലും" എന്ന  ക്രൂര നിബന്ധന വെയ്ക്കുന്നു.

കഷ്ടം! ഇത്തരം ശാട്യങ്ങള്‍ ദുഷ്ടേ! നിനക്കുണ്ടാകുവാന്‍ എന്താണ് ഇവിടെ ഉണ്ടായത്. നിന്റെ നിഷ്ടുരങ്ങള്‍ ഉപേക്ഷിച്ചു നിന്റെ ആഗ്രഹം എന്താണെന്ന്  പറഞ്ഞാലും എന്ന രാജാവിന്റെ വാക്കിനു അച്ഛനും അമ്മയ്ക്കും കണ്ണില്‍ അശ്രു തെല്ലും വീണിടാതെ പുത്രഹത്യ   കൃത്യം ചെയ്‌താല്‍ വ്രതം അനുഷ്ടിക്കാം എന്നാണ് മോഹിനി അറിയിച്ചത്.

 എന്റെ ദൈവമേ! ഈ മോഹിനിക്ക് എന്താണ് എന്നിലിത്ര  ശത്രുത. അല്ലയോ (സ്നേഹാമൃതാത്മികെ)  മോഹിനി, നീ എന്നെ ചതിക്കല്ലേ എന്ന്  ദയാപൂര്‍വ്വം  അപേക്ഷിക്കുന്ന രാജാവിനോട്  പുത്രനെ വധിക്കാതെ വ്രതം അനുഷ്ടിച്ചാല്‍ അങ്ങേക്ക് സത്യഭംഗം സംഭവിക്കും എന്ന് (ബ്രഹ്മ നിര്‍ദ്ദേശം സ്മരിച്ചു കൊണ്ട് ) മോഹിനി ഓര്‍മ്മപ്പെടുത്തുന്നു.

മോഹിനിയുടെ വാക്കുകള്‍ കേട്ട് രുഗ്മാംഗദ രാജാവ് മോഹാലസ്യപ്പെട്ടു വീണു. ( മോഹിനി രാജാവിനെ വീശി. രാജാവിന് ബോധം തെളിഞ്ഞപ്പോള്‍ പഴയ മോഹിനിയായി നിലകൊണ്ടു.)  പിന്നീട് ബോധം തെളിഞ്ഞു മഹാവിഷ്ണുവിനെ വിളിച്ചു വിലപിച്ചു. 

അമ്മ സന്ധ്യാവലിയുമായി എത്തുന്ന ധര്‍മ്മാംഗദന്‍ പിതാവിനെ നമസ്കരിച്ച ശേഷം  അച്ഛന്‍ വിഷമിക്കരുത്. അങ്ങേക്ക് ശ്രേഷ്ഠന്മാരായ പുത്രന്മാര്‍  ഇനിയും ഉണ്ടാകും. സത്യഭംഗം ഒരിക്കലും  സംഭവിക്കരുത്. അച്ഛന്‍ അല്‍പ്പം പോലും വിഷമിക്കാതെ എന്നെ വധിച്ചു കൊള്ളുക എന്നു പറഞ്ഞ്, വാള്‍ പിതാവിനെ ഏല്‍പ്പിച്ച ശേഷം   സന്ധ്യാവലിയുടെ മടിയില്‍ തലവെച്ചു കിടന്നു.

കഷ്ടം! ഒരു പുത്രന്റെ മുഖം കാണണം എന്ന ആഗ്രഹത്തോടെ ഞാന്‍ ധാരാളം പൂജകള്‍, ഹോമങ്ങള്‍, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തു. ഒരു സല്‍പ്പുത്രനും ജനിച്ചു. മകനെ എടുത്തു താലോലിച്ചു. അവന്‍ വളര്‍ന്നു. ഇപ്പോള്‍ അവനു യവ്വനവും വന്നു. ഭാവിയില്‍ രാജാവായി വാഴിക്കേണ്ട അവനെ ഈ കൈകള്‍ കൊണ്ട് കഴുത്ത് അറക്കുക! അത് എങ്ങിനെ സാദ്ധ്യമാകും. ഞാന്‍  അഗ്നി സാക്ഷിയായി സ്വീകരിച്ച (സന്ധ്യാവലിയെ നോക്കി) പ്രിയ പത്നിയെയും  ( മകനെ നോക്കി) പൊന്നോമല്‍ പുത്രനെയും പറ്റി ചിന്തിക്കാതെ   ഈ മോഹിനിയെ വനത്തില്‍ നിന്നും കൂട്ടിവന്നതിനാല്‍  ഇപ്രകാരം അനിഷ്ടങ്ങള്‍  സംഭവിച്ചു എന്ന്  പുലമ്പുന്ന രുഗ്മാംഗദനെ  തന്നോടൊപ്പം ഇരുന്നു അല്‍പ്പം ആഹാരം കഴിച്ചാല്‍ മാത്രം മതി എന്ന്  മോഹിനി പറയുന്നു.

ധര്‍മ്മ സങ്കടത്തിലായ രാജാവ് രാജ്യവും സമ്പത്തുക്കളും  എല്ലാം നിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു ഞങ്ങള്‍ വനത്തിലേക്ക് പൊയ്ക്കൊള്ളാം, നീ ദയവു ചെയ്തു പിടിവാശി ഉപേക്ഷിച്ചാലും  എന്ന് മോഹിനിയോടു ആപേക്ഷിക്കുന്നു. മോഹിനി സാദ്ധ്യമല്ല എന്ന് ഉറപ്പിച്ചു പറയുന്നു. 

                          ( മോഹിനി,രുഗ്മാംഗദന്‍, ധര്‍മ്മാംഗദന്‍, സന്ധ്യാവലി) 

 (രാജാവ് മോഹിനിയെ നോക്കി)  നീ ഒരു സ്ത്രീ അല്ല. മോഹിനി രൂപം പൂണ്ട രാക്ഷസിയാണ്.  പത്തു മാസം ചുമന്നു  പ്രസവിച്ച ഒരു കുഞ്ഞിനെ മടയില്‍ കിടത്തി വധിക്കുവാന്‍ പറയുന്നത് അതുകൊണ്ടാണ്. 
( രാജാവ് മകനെ വെട്ടാന്‍  വാള്‍ ഓങ്ങി. വാള്‍ രാജാവിന്റെ കയ്യില്‍ നിന്നും താഴെ വീണു. ധര്‍മാംഗദന്‍ എഴുനേറ്റ് വാള്‍ പിതാവിനെ ഏല്‍പ്പിച്ചു വീണ്ടും മാതാവിന്റെ മടിയില്‍ കിടന്നു.)

(രാജാവ്) ഇല്ല. ഞാന്‍ ഈ ക്രൂര കൃത്യം ചെയ്യുക ഇല്ല. ഏകാദശി വ്രതം മുടക്കുകയും ഇല്ല. നീ എന്ത് ചെയ്യാന്‍ പോകുന്നു.

(മോഹിനി) ഞാന്‍ ഇവിടെ വിഷം കഴിച്ചു മരിക്കും.

(രാജാവ്  ചിന്തിക്കുന്നു) ഒരു സ്ത്രീ എന്റെ രാജ്യത്ത് ആത്മഹത്യ ചെയ്യുക, അതും ഞാന്‍ സത്യഭംഗം ചെയ്തതിന്റെ പേരില്‍. എന്റെ കുലത്തിന് ദുഷ്കീര്‍ത്തി സംഭവിച്ചു കൂടാ. വ്രതം മുടക്കുവാന്‍ പാടില്ല. വ്രതം പൂര്‍ത്തിയാകണം എങ്കില്‍ മകനെ വധിക്കണം. വിധിമതം അങ്ങിനെ എങ്കില്‍ അങ്ങിനെതന്നെ ആകട്ടെ. (വാള്‍ നോക്കി) എത്രയോ യുദ്ധങ്ങളില്‍ ശത്രുക്കളുടെ രക്തം കുടിച്ച വാളാണിത്. ഇന്നിതാ എന്റെ പ്രിയ പുത്രന്റെ രക്തം കുടിച്ചു വേണോ ദാഹം അടക്കുവാന്‍.   (മഹാവിഷ്ണുവിനെ സ്മരിച്ചു കൊണ്ട്) അങ്ങയുടെ പാദസേവ ചെയ്ത ഈ ഭക്തനെ രക്ഷിക്കൂ. എന്റെ മകനെ രക്ഷിക്കൂ.  പണ്ട് അങ്ങ്  നരസിംഹാവതാരം എടുത്തു ഭക്തനായ പ്രഹളാദനെ രക്ഷിച്ചതു പോലെ എന്റെ മകനെയും  രക്ഷിക്കൂ എന്ന് അപേക്ഷിച്ചു. (പിന്നീട് വാളെയും,  പുത്രനെയും , മോഹിനിയെയും  മാറി മാറി നോക്കി) ധൈര്യം സംഭരിച്ചു പുത്രനെ നോക്കി വെട്ടാന്‍ വാളോങ്ങി. ( രാജാവ് മകനെ വെട്ടാന്‍ വാള്‍ ഓങ്ങുമ്പോള്‍ ശുഭപ്രാപ്തിക്കായി  മോഹിനി പ്രാര്‍ത്ഥിക്കുന്നു)  മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു രാജാവിനെ തടഞ്ഞു.

ബാലനെ വധിക്കരുത്, നിനക്ക് കീര്‍ത്തിയും മുക്തിയും ലഭിച്ചിരിക്കുന്നു. നിന്റെ വ്രതം മുടക്കുവാന്‍ ബ്രഹ്മാവ് അയച്ചതാണ്‌ ഈ മോഹിനിയെ. ദ്വാദശി ദിവസം പകല്‍ ഉറങ്ങുന്നവരുടെ വ്രത ഫലത്തിന്‍ ആറില്‍ ഒരു പങ്ക്‌ മോഹിനിക്ക് ലഭിക്കും എന്ന് വിഷ്ണു അറിയിച്ച് മോഹിനിയെ യാത്രയാക്കി. മോഹിനി വിഷ്ണുവിനെയും രാജാവിനെയും മറ്റും വണങ്ങി യാത്രയായി.

പിന്നീട് ധര്‍മ്മാംഗദനെ അരികില്‍ വിളിച്ചു " നിന്നെ പോലെ ധന്യന്‍" ഈ ഭൂമിയില്‍ വേറെ ആരും ഇല്ലെന്നും വളരെക്കാലം സുഖമായി ജീവിക്കും എന്നും മരണശേഷം "എന്റെ സായൂജ്യം " (വിഷ്ണു ലോകം) നിനക്കും ലഭിക്കും എന്ന് വിഷ്ണു അറിയിക്കുന്നു. 

                            ( മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു പുത്രവധം  തടയുന്നു)


                             (വിഷ്ണു,രുഗ്മാംഗദന്‍, ധര്‍മ്മാംഗദന്‍, സന്ധ്യാവലി)

മഹാവിഷ്ണുവിന്റെ നിര്‍ദേശം അനുസരിച്ച് ധര്‍മ്മാംഗദനെ യുവ രാജാവായി അഭിഷേകം ചെയ്യിച്ചു അനുഗ്രഹിച്ച ശേഷം മഹാവിഷ്ണുവിനോടൊപ്പം രുഗ്മാംഗദനും സന്ധ്യാവലിയും
 വിഷ്ണുലോകത്തേക്ക് മറയുന്നു. 
 പത്മശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ രുഗ്മാംഗദനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ മോഹിനിയായും, ശ്രീ. കലാമണ്ഡലം വൈശാഖ് ധര്‍മ്മാംഗദനായും, ശ്രീ. കലാമണ്ഡലം അരുണ്‍ സന്ധ്യാവലിയായും, ശ്രീ. കലാനിലയം അരവിന്ദന്‍ വിഷ്ണുവായും രംഗത്തെത്തി വിജയിപ്പിച്ചു. 

ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാനിലയം രാജീവന്‍ , ശ്രീ. നെടുമ്പള്ളി രാംമോഹന്‍ എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. അശോകന്‍, ശ്രീകാന്ത് വര്‍മ്മ എന്നിവര്‍  ചെണ്ടയും ശ്രീ. കലാഭാരതി ജയന്‍, ശ്രീ.ഏവൂര്‍ മധു എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.

   ധര്‍മ്മാംഗദനെ യുവ രാജാവായി അഭിഷേകം ചെയ്യുന്ന സമയത്ത്  (എന്തോ അപാകതയാല്‍) വിഷ്ണു വേഷം കെട്ടിയ ബാല നടനോട് രംഗത്ത് വെച്ച് ( ഒരു കത്തി വേഷത്തിന്റെ അലര്‍ച്ച യോടെ) ദേക്ഷ്യം കാട്ടിയ ഗോപി ആശാന്റെ രീതി വളരെ അരോചകമായി തോന്നിയത് ഒഴിച്ചാല്‍ കഥകളി വിജയം ആയിരുന്നു എന്നതിന് സംശയം ഇല്ല. 

2011 ഏപ്രിൽ 14, വ്യാഴാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -2


ആദ്യ രംഗത്തിന്റെ അവതരണത്തില്‍ വനത്തില്‍ വിശ്രമിക്കുന്ന രുഗ്മാംഗദരാജാവിന്റെ  സമീപം മോഹിനി എത്തുന്നു.    സുഗന്ധവാസനയും മുത്തു പൊഴിയുന്നത് പോലുള്ള ശബ്ദവുമാണ്‌ മോഹിനിയില്‍ രാജാവിന് അനുഭവപ്പെട്ടത്. മോഹിനി രാജാവിനെ " കോമളാകൃതേ" എന്ന് മോഹിനി സംബോധന ചെയ്യുമ്പോള്‍ വീണ വായിക്കുന്നതു പോലെയുള്ള  അനുഭൂതി രാജാവിന് അനുഭവപ്പെട്ടു. 


                                   (രുഗ്മാംഗദനും മോഹിനിയും )

രാജാവിന്റെ താല്‍പ്പര്യം മാസസ്സിലാക്കിയ മോഹിനി, തന്നോട് ആപ്രിയം ചെയ്യുകയില്ല എന്ന സത്യം ചെയ്യണം എന്ന നിബന്ധന വെച്ചപ്പോള്‍ " സത്യം എന്തിനു? എന്ന് രാജാവ് ചോദിക്കുകയും രാജ്ഞിയെയും മകനെയും മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു .

താന്‍ ദേവസ്ത്രീകളെ കണ്ടിട്ടുണ്ട് എന്നും, താന്‍ കണ്ടിട്ടുള്ള ദേവസ്ത്രീകള്‍ക്ക്  ഇത്രയും (ശില്‍പ്പ)  സൌന്ദര്യം ഇല്ലെന്നും ഈ മോഹിനിയുടെ വരവ്  പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കും പോലെയുള്ള പ്രതീതിയാണെന്നുമായി  രുഗ്മാംഗദന്‍. 

മോഹിനി: അങ്ങ്  ദേവസ്ത്രീകളെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞുവല്ലോ ?

രുഗ്മാംഗദന്‍: അതെ. എന്റെ പൂന്തോട്ടത്തില്‍ ഉള്ള ധാരാളം വിശേഷപ്പെട്ട പുഷ്പങ്ങള്‍ ആരോ രാത്രിയില്‍ ആരോ  കൊണ്ടു പോയ്ക്കൊണ്ടിരുന്നു. അതിന്റെ രഹസ്യം അറിയുവാന്‍ ഞാന്‍ ദൂതന്മാരെ നിയോഗിച്ചു. അവരാല്‍ അതിന്റെ രഹസ്യം അറിയുവാന്‍ സാധിച്ചില്ല. ഒരു ദിവസം രാത്രി ഞാന്‍ പൂന്തോട്ടത്തിന്റെ നടുവില്‍ ചെടികള്‍ക്ക്  ഇടയില്‍ മറഞ്ഞിരുന്നു. അപ്പോള്‍ അവിടെ ഒരു വിമാനം താഴേക്കു ഇറങ്ങി നിന്നു. അതില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി പൂക്കള്‍ ഇറുത്തു വിമാനത്തില്‍ ഇട്ടു. പിന്നീട് അവര്‍ വിമാനത്തില്‍ കയറി യാത്ര പുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്ന ഇടത്തില്‍ നിന്നും വെളിയില്‍ വന്ന്‌, ഉയര്‍ന്നു കൊണ്ടിരുന്ന വിമാനത്തില്‍ പിടിച്ചു. വിമാനം പെട്ടെന്ന് നിന്നു. വിമാനത്തില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി വന്ന്‌ അവരുടെ യാത്ര മുടക്കിയത്തിനു എന്നെ ശപിക്കുവാന്‍ തുടങ്ങി. എന്നെ ശപിക്കരുതെ! നിങ്ങളുടെ യാത്ര തുടരുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിയാലും എന്ന് അപേക്ഷിച്ചു.   

ഇന്നത്തെ ദിവസം  ആഹാരം കഴിക്കാത്ത ഒരാള്‍ വന്നു തൊട്ടാല്‍ മതി വിമാനം ഗതി  എന്ന് അവര്‍ പറഞ്ഞു. ഞാന്‍ ദൂതന്മാരെ നാടു മുഴുവന്‍ അന്ന് ആഹാരം കഴിക്കാത്തവരെ തേടുവാന്‍ അയച്ചു. ദൂതന്മാര്‍ ഒരു കിഴവിയെ കണ്ടു പിടിച്ചു. അവരോടെ രാജാവിന് നിങ്ങളെ കാണണം എന്ന് പറഞ്ഞു കൂട്ടിവന്നു. 
ദൂതന്മാര്‍ പൂന്തോട്ടത്തില്‍ എത്തി. 
അല്ലയോ രാജാവേ! ഈ കിഴവി ഇന്ന് ആഹാരം കഴിച്ചിട്ടില്ല എന്ന് അറിയിച്ചു. 
ഞാന്‍ ആ അമ്മയോട് വിമാനത്തില്‍ ഒന്ന് തൊടുവാന്‍ അപേക്ഷിച്ചു. 
ആ അമ്മ  വിമാനത്തില്‍ തൊട്ടു. വിമാനം മേലേക്ക് ഉയരുവാന്‍ തയ്യാറായി. ഞാന്‍ ഈ അത്ഭുതത്തിന്റെ കാരണം തിരക്കി. ഇന്ന് ഏകാദശി ദിവസം ആണെന്നും ഏകാദശി നാള്‍ അന്നം വര്‍ജ്ജിക്കണം എന്നും, ഈ വൃദ്ധ ഇന്ന് അന്നം കഴിക്കാത്തതിനാല്‍ അതിന്റെ പുണ്യ ഫലം കൊണ്ടാണ് വിമാനം ഉയര്‍ന്നതെന്നും ദേവസ്ത്രീകള്‍ അറിയിച്ച ശേഷം വിമാനത്തില്‍ യാത്രയായി. 
ആ അമ്മയ്ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കി ഞാന്‍ യാത്രയാക്കി. 

രുഗ്മാംഗദന്‍: അല്ലയോ മോഹിനി! നീ ദേവലോകത്തെ ഉപേക്ഷിച്ച് ഈ കാട്ടില്‍ എത്താന്‍ കാരണം എന്താണ്?
 മോഹിനി: അങ്ങയോടുള്ള സ്നേഹം തന്നെ. 
രുഗ്മാംഗദന്‍: എന്നോട് സ്നേഹം തോന്നാന്‍ കാരണം എന്താണ്?
മോഹിനി: ദേവലോകത്ത് ദേവസ്ത്രീകള്‍ അങ്ങയെ പുകഴ്ത്തി,   വീണ വായിക്കുന്നത് ഞാന്‍ കേട്ടു.  അപ്പോള്‍ മുതല്‍ അങ്ങയോടു എനിക്ക് സ്നേഹം ഉണ്ടായി.
രുഗ്മാംഗദന്‍: ദേവലോകത്ത് ദേവസ്ത്രീകള്‍ എന്നെ പുകഴ്ത്തി,   വീണ വായിക്കുന്നു വെന്നോ?
മോഹിനി: സത്യം തന്നെ.
രുഗ്മാംഗദന്‍: ഞാന്‍ സത്യം ചെയ്യണം എന്ന് പറഞ്ഞത് എന്തിനാണ്?
മോഹിനി: അങ്ങ് രാജാവല്ലേ! അങ്ങേക്ക് ധാരാളം ഭാര്യമാര്‍ ഉണ്ടാകും. അതുകൊണ്ടാണ് ഞാന്‍ സത്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്‌.
രുഗ്മാംഗദന്‍: കഷ്ടം! 
അഗ്നി സാക്ഷിയായി സ്വീകരിച്ച ഒരു ഭാര്യ മാത്രമാണ് എനിക്ക്  ഉള്ളത്. 
മോഹിനി: ഞാന്‍ അങ്ങയുടെ കൂടെ കൊട്ടാരത്തിലേക്ക് വന്നാല്‍ അവര്‍ എന്നെ ആക്ഷേപിക്കുകയില്ലേ?
രുഗ്മാംഗദന്‍: എന്റെ ഭാര്യ എന്നോട് അഹിതം ഭാവിക്കുകയില്ല. എനിക്ക് ഒരു മകനും ഉണ്ട്. 
മോഹിനി: എനിക്ക് അവരെ കാണുവാന്‍ ആഗ്രഹം ഉണ്ട്. 
രുഗ്മാംഗദന്‍: എന്നാല്‍ നാം വേഗം കൊട്ടാരത്തിലേക്ക് മടങ്ങുക തന്നെ.
രുഗ്മാംഗദന്‍: (ഭടന്മാരെ നോക്കി) ഞാന്‍ വേട്ട അവസാനിപ്പിച്ചു മടങ്ങുന്നു. വിവരം കൊട്ടാരത്തില്‍ അറിയിച്ചാലും. യാത്രക്ക് രഥം  ഒരുക്കുക. 
( മോഹിനിയോടു) രഥം  തയ്യാറായി. നമുക്ക് പോകാം. 
മോഹിനി: രഥത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് ഭയമാണ്.
രുഗ്മാംഗദന്‍:  അല്‍പ്പവും ഭയപ്പെടേണ്ട. എന്നെ കെട്ടി പിടിച്ചു കൊള്ളുക .
 രുഗ്മാംഗദനും മോഹിനിയും യാത്രയാകുന്നതോടെ രംഗം അവസാനിച്ചു. രുഗ്മാംഗദനായി ശ്രീ. കലാമണ്ഡലം ഗോപി ആശാനും മോഹിനിയായി ശ്രീ. മാര്‍ഗി വിജയകുമാറും വളരെ നല്ല ഒരു പ്രകടനം കാഴ്ചവെച്ചു.



ബ്രാഹ്മണര്‍: ശ്രീ. മധു വാരണാസിയും ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണനും

 രണ്ടാം രംഗത്തിലെ ബ്രാഹ്മണന്മാരായി വേഷമിട്ടത്
ശ്രീ. മധു വാരണാസിയും ചിങ്ങോലി ഗോപാലകൃഷ്ണനും ആയിരുന്നു .

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -1

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ കഥകളി  മാര്‍ച്ച്‌- 25, 26- എന്നീ തീയതികളില്‍ നടന്നു. മാര്‍ച്ച്‌ 26-നു  രുഗ്മാംഗദചരിതം, നിഴല്‍കുത്ത് എന്നീ രണ്ടു കഥകളാണ് അവതരിപ്പിച്ചത്. ശ്രീ. കലാമണ്ഡലം വൈശാഖ് പുറപ്പാടിന് വേഷമിട്ടു അരങ്ങിലെത്തി. മേളപ്പദം ഉണ്ടായില്ല.
ഏകാദശി വ്രതത്തിന്റെ   മാഹാത്മ്യമാണ് രുഗ്മാംഗദചരിതം കഥയുടെ പ്രധാന മൂല്യം.

                        പുറപ്പാട്: ശ്രീ. കലാമണ്ഡലം വൈശാഖ് 


സൂര്യവംശ രാജാക്കന്മാരില്‍  പ്രശസ്തനായിരുന്നു രുഗ്മാംഗദന്‍. അദ്ദേഹത്തിനു  സന്ധ്യാവലി എന്ന പത്നിയും ധര്‍മ്മാംഗദന്‍ എന്ന ഒരു മകനും ഉണ്ട്.    അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പൂന്തോട്ടം അതിസൌരഭ്യമുള്ള  പൂച്ചെടികള്‍ നിറഞ്ഞതായിരുന്നു. രാത്രിയില്‍ അദ്ദേഹത്തിന്റെ പൂന്തോട്ടത്തിലെ സൌരഭ്യ പുഷ്പങ്ങള്‍ അപ്രത്യക്ഷമാവുക പതിവായി. കൊട്ടാരത്തിലെ രാജഭടന്മാര്‍ക്കൊന്നും ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.  ഒരു രാത്രിയില്‍  രുഗ്മാംഗദ മഹാരാജാവ്  പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു കൊണ്ട് പൂക്കള്‍ മറയുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ തീരുമാനിച്ചു.  

രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു വിമാനം പൂന്തോട്ടത്തില്‍ വന്നിറങ്ങി. വിമാനത്തില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി പൂന്തോട്ടത്തിലെ സൌരഭ്യ പുഷ്പങ്ങള്‍ എല്ലാം ഇറുത്തെടുത്തുകൊണ്ട് വിമാനത്തില്‍ കയറി. യാത്രക്കായി വിമാനം മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ പൂച്ചെടികള്‍ക്കിടയില്‍ നിന്നും വെളിയില്‍ വന്ന രുഗ്മാംഗദന്‍ വിമാനത്തില്‍ പിടിച്ചു. വിമാനം പെട്ടെന്ന് താഴെ നിന്നു. വിമാനത്തിന്റെ ഗതി മുടങ്ങിയതിനാല്‍ കോപത്തോടെ ദേവസ്ത്രീകള്‍ വിമാനത്തില്‍ നിന്നും ഇറങ്ങി വന്നു രുഗ്മാംഗദനെ ശപിക്കുവാന്‍ തുടങ്ങി. ഉടനെ രുഗ്മാംഗദന്‍ ദയവു ചെയ്തു എന്നെ ശപിക്കരുതെ, വിമാനത്തിന്റെ ഗതി തുടരുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിചെയ്താലും എന്ന് ദേവസ്ത്രീകളോട് അപേക്ഷിച്ചു.  ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിവരൂ, അവര്‍ വന്നു തൊട്ടാല്‍ മതി വിമാനത്തിന്റെ ഗതി തുടരും എന്ന് ദേവസ്ത്രീകള്‍ അറിയിച്ചു. രാജാവ്  തന്റെ ഭടന്മാരെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ അയച്ച്‌ ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിവരുവാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ കണ്ണിനു കാഴ്ച നഷ്ടപ്പെട്ട ഒരു വൃദ്ധയെ ഭടന്മാര്‍ കൂട്ടിവന്നു. അന്ന് ആ വൃദ്ധക്ക്‌ എന്തുകൊണ്ടോ ആഹാരം ലഭിച്ചിരുന്നില്ല. ആ വൃദ്ധ വിമാനത്തില്‍ സ്പര്‍ശിച്ചപ്പോള്‍  വിമാനം യാത്രക്ക് തയ്യാറായി. ദേവസ്ത്രീകള്‍ സന്തോഷത്തോടെ യാത്രയാകുവാന്‍ തയ്യാറായപ്പോള്‍ രുഗ്മാംഗദന്‍ അവരോട് താന്‍ വിമാനത്തില്‍ തൊട്ടപ്പോള്‍ വിമാനം നില്‍ക്കുകയും ആ വൃദ്ധ തൊട്ടപ്പോള്‍ വിമാനം ഉയരുകയും ചെയ്തതിന്റെ മര്‍മ്മം എന്തെന്ന് അറിയിക്കുവാന്‍ അപേക്ഷിച്ചു. 

ഇന്ന് ഏകാദശി ദിവസമാണ്. ഏകാദശി വ്രതം അനുഷ്ടിക്കുന്നത് പുണ്യമാണ് എന്നും,  ഏകാദശി വ്രതഭാഗത്തില്‍ ഒന്നാണ് ഉപവാസം. അറിഞ്ഞോ അറിയാതെയോ ഈ വൃദ്ധ ഉപവാസം അനുഷ്ടിച്ചിരിക്കുന്നു. അതിന്റെ പുണ്യ ഫലമാണ് ആ വൃദ്ധ സ്പര്‍ശിച്ചപ്പോള്‍ വിമാനം ഉയര്‍ന്നത് എന്ന് പറഞ്ഞു ദേവസ്ത്രീകള്‍ യാത്രയായി. 
രുഗ്മാംഗദന്‍ ഏകാദശി വ്രതാനുഷ്ടാനങ്ങള്‍ എല്ലാം മനസ്സിലാക്കി  രാജ്യം മുഴുവന്‍ ഏകാദശി വ്രതമാഹത്മ്യം പ്രചരിപ്പിക്കുകയും   രാജ്യത്തെ എല്ലാജനങ്ങളും ഏകാദശി വ്രതം അനുഷ്ടിക്കണം എന്ന് കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ എല്ലാം ഏകാദശി വ്രതാനുഷ്ടാനങ്ങള്‍ ചെയ്തു വന്നതിനാല്‍ എല്ലാ ജനങ്ങളും മരണശേഷം വിഷ്ണുലോകം പ്രാപിക്കുകയും അതിനാല്‍ ബാധിക്കപ്പെട്ട യമധര്‍മ്മന്‍ ബ്രഹ്മാവിനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു. ബ്രഹ്മാവ് അതി സുന്ദരിയായ മോഹിനി എന്ന ഒരു സ്ത്രീയെ സൃഷ്ടിച്ച് രുഗ്മാംഗദന്റെ വ്രതം മുടക്കാനായി ഭൂമിയിലേക്ക്‌ അയച്ചു. 

നായാട്ടിനായി വനത്തില്‍  എത്തിയ രുഗ്മാംഗദന്റെ മുന്‍പില്‍ മോഹിനി പ്രത്യക്ഷപ്പെട്ടു. മോഹിനിയെ കണ്ടമാത്രയില്‍ തന്നെ രാജാവ് അവളില്‍ മോഹിതനായി. തന്റെ പ്രിയതമാ പദവി അലങ്കരിക്കുവാന്‍ രാജാവ് മോഹിനിയെ ക്ഷണിച്ചു. തന്നോട് ഒരിക്കലും അപ്രിയം ചെയ്യുകയില്ല എന്ന ഒരു സത്യം ചെയ്തു തന്നാല്‍ രാജാവിന്റെ പ്രിയതമയാകുവാന്‍ തയ്യാറാണെന്ന് മോഹിനി അറിയിച്ചു. രാജാവ് അപ്രകാരം സത്യം ചെയ്തു കൊടുത്തുകൊണ്ട് നായാട്ടു അവസാനിപ്പിച്ച്  മോഹിനിയും കൂട്ടി കൊട്ടാരത്തിലേക്ക് മടങ്ങി.  

കൊട്ടാരത്തില്‍ എത്തിയ രുഗ്മാംഗദന്‍  മോഹിനിയോടൊപ്പം വളരെക്കാലം സന്തോഷമായി കഴിഞ്ഞു . രാജാവ് അക്കാലത്തും ഏകാദശി വ്രതത്തിനു ഒരു ഭാഗവും വരുത്തിയിരുന്നില്ല. ഒരു ഏകാദശി ദിവസം രുഗ്മാംഗദന്‍ വ്രതം അനുഷ്ടിക്കവേ, മോഹിനി ബ്രഹ്മനിയോഗം ഉണര്‍ന്നു കൊണ്ട് രാജാവിന്റെ വ്രതം മുടക്കുവാന്‍ തീരുമാനിച്ചു. 
വ്രതാചരണത്തില്‍ മുഴുകിയിരുന്ന രാജാവിനെ സമീപിച്ചു കൊണ്ട്  മോഹിനി തന്നോടൊപ്പം കാമകേളിയില്‍ പങ്കെടുക്കുവാന്‍ നിര്‍ബ്ബന്ധിച്ചു. വ്രതം കഴിയുന്നതു വരെ ക്ഷമിക്കുവാന്‍ രാജാവ് മോഹിനിയോട് അപേക്ഷിച്ചുവെങ്കിലും മോഹിനി വഴങ്ങിയില്ല. വ്രതത്തില്‍ നിന്നും രാജാവ് പിന്മാറുന്നില്ല എന്ന് കണ്ടപ്പോള്‍ തന്റെ അനിഷ്ടത്തിനു എതിരായി ഒന്നും ചെയ്യുകയില്ല എന്ന് പണ്ട് സത്യം ചെയ്തിരുന്ന വിഷയം മോഹിനി രാജാവിനെ ഓര്‍മ്മിപ്പിച്ചു. പിന്നീട്  വ്രതം തുടരുവാന്‍ മോഹിനി വെച്ചത് ക്രൂരമായ ഒരു നിബന്ധന ആയിരുന്നു.   ധര്‍മ്മാംഗദനെ, അവന്റെ  അമ്മയായ സന്ധ്യാവലിയുടെ  മടിയില്‍ കിടത്തി, രാജാവ് വാളുകൊണ്ട് ധര്‍മ്മാംഗദന്റെ കഴുത്ത് വെട്ടണം. ഈ സമയത്ത് രാജാവിനോ, രാജ്ഞിക്കോ കണ്ണില്‍ നിന്നും കണ്ണുനീര്‍ അല്‍പ്പം പോലും വരുവാനും പാടില്ല. 

ധര്‍മ്മ സങ്കടത്തിലായ രാജാവ് മോഹിനിയുടെ ക്രൂര നിബന്ധനയാല്‍  മനമുരുകി വിലപിക്കുമ്പോള്‍ ധര്‍മ്മാംഗദന്‍ വാളുമായി എത്തി പിതാവിനെ സമാധാനിപ്പിച്ചു. ഇനിയും  അങ്ങേക്ക് പുത്രന്മാര്‍ ഉണ്ടാകും. എന്തു കാരണം കൊണ്ടും വ്രതം മുടക്കരുത്. അച്ഛന്‍ എന്നെ വധിച്ചു കൊള്‍ക എന്നു പറഞ്ഞുകൊണ്ട് അമ്മയുടെ മടിയില്‍ കിടന്നു. ഒടുവില്‍ രാജാവ്  ധര്‍മ്മാംഗദനെ വെട്ടുവാന്‍ തയ്യാറാകുമ്പോള്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു തടഞ്ഞു.  മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശ പ്രകാരം ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തു അനുഗ്രഹിച്ചു. മഹാവിഷ്ണു രുഗ്മാംഗദനെയും സന്ധ്യാവലിയെയും ഉടലോടെ വിഷ്ണുലോകത്തേക്ക് കൂട്ടിപ്പോയി. ഇതാണ് രുഗ്മാംഗദചരിതം കഥയുടെ ഉള്ളടക്കം.

 രുഗ്മാംഗദന്‍ (ശ്രീ. കലാമണ്ഡലം ഗോപി ) മോഹിനി (ശ്രീ. മാര്‍ഗി വിജയകുമാര്‍)

രുഗ്മാംഗദചരിതം കഥയിലെ  മൂന്നു രംഗങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നത്.  നായാട്ടിനു പോകുന്ന രുഗ്മാംഗദ മഹാരാജാവ്  വനത്തില്‍ മോഹിനിയെ കണ്ടുമുട്ടുന്നതും, അദ്ദേഹം  മോഹിനിയെ പ്രിയതമ പദവിക്ക് ക്ഷണിക്കുന്നതും തുടര്‍ന്ന് മോഹിനി ആവശ്യപ്പെട്ട സത്യം ചെയ്തു കൊട്ടാരത്തിലേക്ക് കൂട്ടി വരുന്നതുമാണ് ആദ്യ രംഗം. 

രണ്ടാംരംഗം ബ്രാഹ്മണര്‍ പരസ്പരം കണ്ടു സംസാരിക്കുന്നതാണ്.  നായാട്ടിനു പോയ മഹാരാജാവിനു മോഹിനി എന്നു പേരുള്ള ഒരു സുന്ദരിയായ സ്ത്രീയെ ലഭിച്ചുവെന്നും ആ സ്ത്രീയുമായി രാജാവ് കാമ സല്ലാപങ്ങളില്‍ മുഴുകി കഴിയുകയാണെന്നും, ഏകാദശി വ്രതത്തിന് ഭംഗം വരുത്തിയിട്ടില്ലെന്നും വൃതാന്ത്യത്തില്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ ചെന്നാല്‍ ആഹാരവും വസ്ത്രവും ലഭിക്കുമെന്നും പരസ്പരം സംസാരിച്ചു കൊണ്ട്  ബ്രാഹ്മണര്‍  രുഗ്മാംഗദന്റെ കൊട്ടാരത്തിലേക്ക് യാത്രയാകുന്നു.


 രുഗ്മാംഗദരാജാവിന്റെ ഏകാദശി വ്രതം മുടക്കുവാന്‍ മോഹിനി ശ്രമിക്കുന്നതും തുടര്‍ന്ന് പുത്രനെ നിഗ്രഹിക്കുവാന്‍ തയ്യാറാകുന്ന രാജാവിനെ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു തടയുകയും ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തു വെച്ച ശേഷം മഹാവിഷ്ണുവോടൊപ്പം രുഗ്മാംഗദനും  സന്ധ്യാവലിയും വിഷ്ണുലോകം പ്രാപിക്കുന്നതുമാണ് അവസാന രംഗം.

                                                                                    ( തുടരും)

2011 മാർച്ച് 3, വ്യാഴാഴ്‌ച

മായാത്ത ഓര്‍മ്മകളില്‍ പള്ളിപ്പുറം ആശാന്‍


                                                     Sri. Pallippuram Gopalan Nair

ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാന്‍, കഥകളി ആസ്വാദകരുടെ മനസ്സില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍ ആയിരുന്നു. ഒത്ത നീളം, വസൂരിക്കലയുള്ള മുഖം, കറുപ്പ് നിറം, ഉച്ചിയില്‍ കുടുമി, കാതില്‍ കടുക്കന്‍ എന്നിവയാണ്  പള്ളിപ്പുറം ആശാന്റെ ലക്ഷണങ്ങള്‍. നല്ല വേഷ പറ്റും നര്‍മ്മ ബോധം, കഥകളി ആസ്വാദകരോടും സഹ കലാകാരന്മാരോടും ബഹുമാനം, നര്‍മ്മ സംഭാഷണം ഇവ എല്ലാം ആശാന്റെ പ്രത്യേകതകള്‍ ആയിരുന്നു. പള്ളിപ്പുറം ആശാന്‍ പച്ച, കത്തി , കരി, വെള്ളത്താടി എന്നീ വേഷങ്ങളില്‍ പ്രസിദ്ധന്‍ ആയിരുന്നു. ‍ആശാന്റെ നളന്‍, പുഷ്ക്കരന്‍ , കാട്ടാളന്‍, കചന്‍, ദക്ഷന്‍, ഹരിചന്ദ്രന്‍, വിഭീഷണന്‍, കീചകന്‍,  (ഉത്തരാസ്വയംവരം , കര്‍ണ്ണശപഥം, നിഴല്‍കുത്ത്, ദുര്യോധനവധം ഇവയിലെ) ദുര്യോധനന്‍, ബാലിവിജയം , രാവണവിജയം, തോരണയുദ്ധം ഇവയിലെ രാവണന്‍, സൌഗന്ധികം , പട്ടാഭിഷേകം ഇവയിലെ ഹനുമാന്‍ തുടങ്ങിയ പ്രധാന വേഷങ്ങള്‍ എല്ലാം കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് ദുര്യോധനവധത്തില്‍ ദുര്യോധനന്‍ ആണ്. രംഗം വലിച്ചു നീട്ടുക, വേഷത്തിനു വേണ്ടി വാശി പിടിക്കുക , അരങ്ങില്‍ മേളക്കാരെയോ ഗായകരെയോ തിരിഞ്ഞു നോക്കുക, കളിപ്പണത്തിനു കണക്കു പറയുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഒന്നും തന്നെ ആശാനില്‍ കണ്ടിട്ടില്ല. 
                                                  ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍

കലാനിലയം ഉണ്ണായിവാര്യര്‍ കഥകളി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ആയി വളരെക്കാലം സേവനം അനുഷ്ടിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് കളി ഒഴിഞ്ഞ ദിവസങ്ങള്‍ വളരെ വിരളം ആയിരുന്നു. അതുകൊണ്ടു തന്നെ കലാനിലയത്തിലെ കഥകളി അഭ്യസിപ്പിക്കുന്ന പ്രധാന ചുമതല മറ്റു  ചില കലാകാരന്മാരില്‍ ആയിരുന്നു. ആശാന് ലഭിക്കുന്ന കളികളുടെ എണ്ണം കണ്ടു അന്ന് കലാനിലയത്തില്‍ ഉണ്ടായിരുന്ന കലാകാരന്മാരില്‍ ആശാനോട് അസൂയ തോന്നാതിരുന്നവര്‍ ഉണ്ടായിരുന്നോ എന്ന് സംശയംആണ്. ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ ചെങ്ങന്നൂര്‍ ആശാനോട് പുലര്‍ത്തിയിരുന്ന അതേ ബഹുമാനം ശ്രീ. പള്ളിപ്പുറം ആശാനോടും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ്‌ കഥകളി സമാരോഹത്തിന്റെ ഉത്ഘാടന വേളയില്‍ പ്രസസ്ത സിനിമാ നടന്‍ ശ്രീ. നെടുമുടി വേണു അവര്‍കള്‍ ശ്രീ. പള്ളിപ്പുറം ആശാനെ സ്മരിക്കുക ഉണ്ടായി. അപ്പോഴുയര്‍ന്ന കരഘോഷം ആ പ്രദേശത്തെ അല്ലെങ്കില്‍ അവിടെ കൂടിയിരുന്ന കഥകളി ആസ്വാദകരുടെ മനസ്സുകളിലും പള്ളിപ്പുറം ആശാന്‍ സ്ഥാനം പിടിച്ചിരുന്നതിന്റെ ഏറ്റവും വലിയ തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.

(മുന്‍നിരയില്‍  ഇടതു നിന്നും) ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍,  ശ്രീ. ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി.(പിന്‍ നിരയില്‍ ഇടതു നിന്നും) ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള, ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, പ്രൊഫസ്സര്‍. ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള , സംഗീത സാമ്രാട്ട്. ശ്രീ എല്‍.പി. ആര്‍.വര്‍മ്മ. 

തിരുവല്ലയില്‍ നടക്കുന്ന മിക്ക വഴിപാട്ട് കളികളിലും പള്ളിപ്പുറം  ആശാന്‍ ഉണ്ടാവും അന്ന് കഥകളി ആസ്വാദകരുടെ എണ്ണം  വളരെ മെച്ചം ആയിരുന്നു. രണ്ടോ മൂന്നോ പ്രധാന നടന്മാര്‍ ഉണ്ടെങ്കില്‍ അണിയറയ്ക്കും  കഥകളി  അരങ്ങിനും ഇടയില്‍ ഒരു കാപ്പിക്കട  കെട്ടി പുലരും വരെ കഥകളിക്കാര്‍ക്കും ആസ്വാദകര്‍ക്കും കുടിക്കാന്‍ കാപ്പി ലഭിക്കും. കിഴക്കേ നടയിലും  ഒരു കടയും ഉണ്ടായിരിക്കും. ഇന്നത്തെ സ്ഥിതി വളരെ മോശമാണ്. കളി കാണാന്‍ ജനം ഇല്ലാത്തതിനാല്‍ കടകള്‍ രാത്രിയില്‍ ഉണ്ടാവില്ല. 

 തിരുവല്ലയില്‍ പതിവായി കഥകളി ഉള്ളതിനാല്‍ അണിയറക്കു  ഒരു ചെറിയ കെട്ടിടം പണ്ടു മുതലേ ഉണ്ടായിരുന്നു. ആ കെട്ടിടം  ഇന്ന് ഉള്ളതിന്റെ നേര്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ.   അവിടെ സ്ഥിരമായി കളിക്ക് പങ്കെടുത്തിരുന്ന പള്ളിപ്പുറം ആശാന്‍, ഹരിപ്പാട്ടു ആശാന്‍, മങ്കൊമ്പ് ആശാന്‍, ചെന്നിത്തല ആശാന്‍ , മാത്തൂര്‍, ആയാംകുടി കുട്ടപ്പന്‍ മാരാര്‍, വാരണാസി സഹോദരന്മാര്‍, തിരുവല്ല ഗോപികുട്ടന്‍ നായര്‍  തുടങ്ങിയ ചില  കലാകാരന്മാരുടെ ഒരു കളിയുടെ പണം സംഭാവനയായി കൊടുത്തുകൊണ്ട് തിരുവല്ലയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍   ആ കെട്ടിടം ഇന്നു കാണുന്ന സ്ഥിതിയില്‍ പണി കഴിപ്പിച്ചത്.

  പള്ളിപ്പുറം ആശാന്‍ ഒരു സാധുമനുഷ്യന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് ധാരാളം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.  ഒരിക്കല്‍ പള്ളിപ്പുറം ആശാനും മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും കൂടി അടൂരിന് സമീപം ഒരു കളി കഴിഞ്ഞു ചെങ്ങന്നൂരില്‍ എത്തി. മങ്കൊമ്പ് ആശാന്‍ അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലുള്ള  വസതിയിലേക്ക് പോയി. ചെന്നിത്തല ആശാന്‍ മാന്നാറിനുള്ള ബസ്‌ കാത്തു നിന്നു. പള്ളിപ്പുറം ആശാന്‍ കോട്ടയത്തേക്ക് പോകുന്ന ഒരു തിരക്കുള്ള ബസ്സിലാണ് കയറിയത്. ബസ്‌ മുന്നോട്ടു നീങ്ങി ചില നിമിഷങ്ങള്‍  കഴിഞ്ഞപ്പോഴാണ് ആശാന്റെ ജുബ്ബയുടെ കീശയില്‍ നിന്നും ബസ്സില്‍ കയറാന്‍ ശ്രമിക്കവേ ആരോ പണം നിറഞ്ഞ പേഴ്സ് തട്ടിയെടുത്ത വിഷയം മനസ്സിലായത്. എന്ത് ചെയ്യാന്‍. നാല് കളിയുടെ കാശാണ് അന്ന് ആശാന് നഷ്ടപ്പെട്ടത്. ബസ് നിര്‍ത്തി ആ പാവം തിരികെ ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു എത്തി. നല്ല വേള ചെന്നിത്തല ആശാനു  ബസു കിട്ടിയിരുന്നില്ല. ചെന്നിത്തല ആശാനില്‍ നിന്നും ബസ്സ് കൂലിയും വാങ്ങിയാണ്  ആ പാവം യാത്ര തുടര്‍ന്നത്.

ആശാനെ കഥകളിക്കു ക്ഷണിച്ചു കള്ളത്തരത്തില്‍ കൂടി ആശാന്റെ പണം അപഹരിച്ച ഒരു കഥകളിയോഗം മാനേജരുടെ കഥ പ്രസിദ്ധമാണ്. മുതുകുളത്ത് ഒരിക്കല്‍ ഒരു കഥകളി. കളിയുടെ ചുമതല ഒരു കഥകളിയോഗം മാനേജര്‍ക്കായിരുന്നു. ധനാശി കഴിഞ്ഞ ഉടന്‍ കലാകാരന്മാര്‍ക്ക് പണം കവറിലാക്കി വിതരണം ചെയ്യാന്‍ മാനേജര്‍ എടുത്തു വെച്ചു. അപ്പോഴാണ് അണിയറയുടെ പിറകില്‍ ഒരു സൈക്കിള്‍ വീഴുന്ന ശബ്ദവും പെട്ടെന്ന് വിയര്‍ത്തൊലിച്ചു കൊണ്ട് ഒരുവന്‍ അണിയറക്കുള്ളില്‍ എത്തിയതും. ആഗതന്‍  മാനേജരോട് എന്തോ രഹസ്യം പറഞ്ഞു  . മാനേജര്‍  ഉടനെ നെഞ്ചത്ത്‌ അടിച്ചു കൊണ്ട് ഒരു കരച്ചില്‍. എന്താണ് കാരണം എന്ന് പലരും മാനേജരോട് തിരക്കി.  മാനേജരുടെ സഹോദരിയുടെ രഹസ്യ കാമുകനെ കഴിഞ്ഞ രാത്രിയില്‍ നാട്ടുകാര്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നുപോലും. ഉടന്‍ അവരുടെ വിവാഹം നടത്തണം. അത് മാനേജരുടെ ആവശ്യമാണ്. മാനേജര്‍ക്കോ കയ്യില്‍ പണം ഇല്ല. കഥകളിക്കാര്‍ ഓരോരുത്തരും അന്നത്തെ കളിപ്പണം മാനേജര്‍ക്ക്  നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാം എന്നും കുറേശ്ശെ ആയി ഓരോരുത്തരുടെ പണവും തിരികെ നല്‍കി കൊള്ളാം എന്നും ഒരു പദ്ധതിയാണ് മാനേജര്‍ ഉദ്ദേശിച്ചിരുന്നത്. മാനേജരുടെ ഈ പദ്ധതിയില്‍ ഒട്ടും വിശ്വാസം തോന്നാത്ത ചമ്പക്കുളം പാച്ചുപിള്ള ആശാനും, മങ്കൊമ്പ് ആശാനും, ചെന്നിത്തല ആശാനും ഒരു പൈസാ പോലും കുറയാതെ മാനേജരില്‍ നിന്നും വാങ്ങി യാത്രയായി. പാവം പള്ളിപ്പുറം ആശാന്‍ മാനേജരെ വിശ്വസിച്ചു പണം വാങ്ങാതെ യാത്ര തിരിക്കുമ്പോള്‍ മാനേജര്‍ പള്ളിപ്പുറം ആശാനെ മാര്‍ച്ച്‌ 12- നു തൃക്കുന്നപ്പുഴയിലും, ഏപ്രില്‍ 4-നു കരുവറ്റയിലും ഓരോ കളി ഏല്‍പ്പിച്ചു ഡയറിയില്‍ കുറിപ്പിക്കയും ചെയ്തു. തൃക്കുന്നപ്പുഴയിലും കരുവറ്റയിലും കളിക്ക് കൂടുമ്പോള്‍ രണ്ടു ഗിഡുക്കളായി ആശാന്റെ പണം തിരികെ തന്നു കൊള്ളാം എന്ന് വിശ്വാസം നല്‍കി  മാനേജര്‍ ആശാനെ യാത്രയാക്കി. മൂന്നാമത്തെ ദിവസം  ആശാന് മാനേജരുടെ ഒരു കത്ത് ലഭിച്ചു. അതില്‍ "ചില സാങ്കേതിക കാരണങ്ങളാല്‍ കരുവറ്റയിലും,  തൃക്കുന്നപ്പുഴയിലും ഏല്‍പ്പിച്ചിരുന്ന കഥകളി റദ്ദാക്കിയ വിവരം അറിയിച്ചു കൊള്ളുന്നു" എന്നാണ് എഴുതിയിരുന്നത്. ഇത് കൊണ്ട് മാത്രം തീര്‍ന്നില്ല ആശാന്റെ ശനിദശ. ആശാന്‍ പണം ചോദിക്കും എന്ന് കരുതി പിന്നീട് ആ മാനേജരുടെ ചുമതലയില്‍ വന്ന കളികള്‍ക്കെല്ലാം ആശാനെ പങ്കെടുപ്പിക്കാതിരിക്കാന്‍ മാനേജര്‍ പ്രത്യേകംശ്രദ്ധിച്ചിരുന്നു.

 ശ്രീ. പള്ളിപ്പുറം ആശാന്റെ കാട്ടാളനും ശ്രീ. കോട്ടക്കല്‍ ശിവരാമന്റെ ദമയന്തിയും.

 അര്‍ജുനനും ബ്രാഹ്മണനും (ശ്രീ. പള്ളിപ്പുറം ആശാനും ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ ആശാനും)

1981- ല്‍ ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ നടന്ന രണ്ടു ദിവസത്തെ കളികളില്‍ രണ്ടാം ദിവസത്തെ കളി കഴിഞ്ഞു വേഷം തുടച്ചു കഴിഞ്ഞ ഉടനെയാണ് പള്ളിപ്പുറം ആശാന് മരണം സംഭവിച്ചത്. ആദ്യ ദിവസം ആശാന്റെ ദുര്യോധനവധത്തില്‍ ദുര്യോധനന്‍. രണ്ടാമത്തെ ദിവസം കിർമ്മീരവധം കഥ. കൃഷ്ണന്‍ നായര്‍ ആശാന്റെ ധര്‍മ്മപുത്രര്‍, ചെന്നിത്തല ആശാന്റെ കൃഷ്ണന്‍, കോട്ടക്കല്‍  ശിവരാമേട്ടന്റെ ലളിത, മാത്തൂരിന്റെ പാഞ്ചാലി, പള്ളിപ്പുറം ആശാന്റെ കിർമ്മീരന്‍  എന്നിങ്ങനെ വേഷങ്ങള്‍. കളി കഴിഞ്ഞു ആശാന്‍  കിർമ്മീരന്‍ തുടച്ചു .  പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത  ആശാന് തോന്നി. അദ്ദേഹം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.  അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ഒരു ഗ്ലാസ്‌ വെള്ളം ആശാന് നല്‍കി. അത് കുടിച്ചു കഴിഞ്ഞു പിറകോട്ടു ചാഞ്ഞു. ആ ദേഹത്തെ ജീവന്‍ നിലച്ചു പോയി. അണിയറയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതശരീരമാണ് വെളിയില്‍ കൊണ്ട് വന്നത്.

പള്ളിപ്പുറം ആശാന്‍ കിർമ്മീരന്റെ വേഷത്തിനു കിരീടം വെച്ച് മുറുക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാനും, ചെന്നിത്തല ആശാനും , വാരണാസിയും അണിയറയില്‍ സംസാരിച്ചു കൊണ്ടിരുന്നു. വാരണാസി ചെണ്ട കെട്ടി വെച്ച് കൊണ്ട് ചെന്നിത്തല ആശാനോട് താങ്കള്‍ ചെന്നിത്തലക്ക് ആണോ എന്ന് ചോദിച്ചു. ചെന്നിത്തല ആശാനോ ഞാന്‍ കുടമാളൂര്‍ വാസുദേവപുരത്തിനാണ് എന്ന് മറുപടി പറഞ്ഞത്. 
  കൃഷ്ണന്‍ നായര്‍ ആശാന്‍ വാസുദേവപുരത്തു കഥ എന്താണ് എന്ന് തിരക്കി. അദ്ദേഹം അവിടുത്തെ പതിവ് കാരനാണ്. ഇക്കുറി അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. ചെന്നിത്തല ആശാന്‍ നളചരിതം ഒന്നാം ദിവസം എന്ന് മറുപടി പറഞ്ഞപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ അപ്പോള്‍ പോറ്റി ( മാങ്കുളം പോറ്റി ) അദ്ദേഹം ആവുമോ നളന്‍ എന്ന് ചോദിച്ചു (ഇതിനൊരു കാരണവും ഉണ്ട്. ഒന്നാം ദിവസം എന്നാല്‍ നളന്‍ കൃഷ്ണന്‍ നായര്‍ അല്ലെങ്കില്‍ മാങ്കുളം എന്ന് ഒരു പേര് അക്കാലത്തു നില നിന്നിരുന്നു).   എന്നാല്‍ ഒരു നിമിഷം കഴിഞ്ഞാണ് മാങ്കുളം മരിച്ചു കഴിഞ്ഞിരുന്ന  വിഷയം കൃഷ്ണന്‍ നായര്‍ ആശാന്റെ സ്മരണയില്‍ എത്തിയത്. ആശാന് അപദ്ധം പറ്റിയതും ഈ സംഭാഷണങ്ങള്‍  ശ്രദ്ധിച്ചും കൊണ്ടും കിരീടം വെച്ചു മുറുക്കി  കൊണ്ടിരുന്ന പള്ളിപ്പുറം ആശാന്‍ എല്ലാവരെയും ഒന്ന് നോക്കി . കൃഷ്ണന്‍ നായര്‍ ആശാന്റെ മുഖത്തുണ്ടായ ജാള്യത ശ്രദ്ധിച്ച പള്ളിപ്പുറം ആശാന്‍ "എല്ലാവരും എല്ലാം മറന്നു നടന്നോ എപ്പോഴാ ഒരോരുത്തന്റെ   ചീട്ടു കീറുന്നത് എന്ന് അറിയില്ല" എന്ന് (കിരീടം വെച്ചു മുറുക്കി കൊണ്ട് ) ഒരു കമന്റ് പറയുകയും ചെയ്തു.

രണ്ടു ദിവസത്തെ കളി ആയിരുന്നതിനാല്‍ കലാകാരന്മാര്‍ക്ക് മുല്ലക്കലില്‍ താമസിക്കാന്‍ ക്ഷേത്രത്തിനു സമീപം മുറി ഏര്‍പ്പാട് ചെയ്തിരുന്നു. കൃഷ്ണന്‍ നായര്‍ ആശാനും , ചെന്നിത്തല ആശാനും, വരണാസി സഹോദരന്മാരും ക്ഷേത്രം വിട്ടു വെളിയില്‍ വന്നു മുറിക്കുള്ളില്‍ എത്തി ക്ഷീണം തീര്‍ക്കാന്‍ കിടന്നു. ഒരു മയക്കം കഴിഞ്ഞപ്പോളാണ് പള്ളിപ്പുറം ആശാന്റെ മരണ വാര്‍ത്തയുമായി അണിയറക്കാരന്‍ ചെന്ന് മുറിക്കു തട്ടിയത്.

പള്ളിപ്പുറം ആശാന്‍ ആരെന്നു മനസിലാക്കിയത് അന്നാണ്.   അദ്ദേഹത്തിന്റെ മൃത ശരീരം കണ്ടു വിലപിച്ച അദ്ദേഹത്തിന്റെ നാട്ടുകാര്‍  എല്ലാവരും കഥകളി സ്നേഹികള്‍ എന്ന് പറയാന്‍ ആവില്ല. ആശാന്‍ കളിക്ക് പോയി കിട്ടുന്ന പണം പകുതിയും ജാതി മത ഭേദം ഇല്ലാതെ സങ്കടപ്പെടുന്ന സാധു ജനങ്ങളില്‍ പോയി ചേര്‍ന്നിരുന്നു . ആ സാധു ജനങ്ങളുടെ  വിലാപം! അതാണ് ഞാന്‍ ഉള്‍പ്പടെ ഉണ്ടായിരുന്ന പലരെയും കൂടുതല്‍ സങ്കടപ്പെടുത്തിയത്.
മരണം എത്ര ഭീകരമാണ് !

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 4

നളചരിതം രണ്ടാം ഭാഗത്തിലെ ആറാം രംഗം വനത്തില്‍ എത്തുന്ന നളനും ദമയന്തിയും വിശപ്പും ദാഹവും കാരണമുള്ള ദുഃഖത്താല്‍ മരണം സംഭവിക്കുമോ എന്ന് ഭയന്നു. അപ്പോള്‍ കലി- ദ്വാപരന്മാര്‍ പക്ഷികളുടെ രൂപത്തില്‍ അവിടെ എത്തി. ഉടുവസ്ത്രം ഉപയോഗിച്ച് പക്ഷികളെ പിടിച്ചു ഭക്ഷിക്കുവാന്‍ നളന്‍ ശ്രമിക്കവേ നളന്റെ വസ്ത്രവുമായി പക്ഷികള്‍ പറന്നകന്നു. വസ്ത്രം നഷ്ടപ്പെട്ട നിലയില്‍ തന്റെ അവസ്ഥയെ പറ്റി ചിന്തിച്ചു വിഭ്രാന്തിയോടെ ദമയന്തിയെയും കൂട്ടി നളന്‍ ഒരു വന മണ്ഡപത്തില്‍ എത്തി.  ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ഈ അവസ്ഥ പരമശിവന്‍ തന്നില്‍ കാട്ടിയിരുന്ന കരുണാ കടാക്ഷം പിന്‍വലിച്ചതു കൊണ്ടാണോ, ഇന്ദ്രാദികള്‍ നല്‍കിയ വരങ്ങള്‍ അവസാനിച്ചതു കൊണ്ടാണോ എന്നെല്ലാം  നളന്‍ ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്നു. എന്റെ മനസ്സില്‍ ഉള്ള ദു:ഖങ്ങളും പ്രയാസങ്ങളും പറഞ്ഞു അറിയിക്കാന്‍ സാധിക്കുന്നതല്ല. ഇനി നിന്നെ രക്ഷിക്കാന്‍ എനിക്ക് പ്രയാസം  ഉണ്ടായിരിക്കുന്നു.

ദമയന്തിയോ വിശപ്പും ദാഹവും എല്ലാം സഹിക്കാം എന്റെ ക്ലേശത്തെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അങ്ങയുടെ സുഖം തന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്. അങ്ങയുടെ കയ്യോ കാലോ തിരുമ്മി അങ്ങയെ ഞാന്‍ ആശ്വസിപ്പിക്കാം എന്ന് പറയുകയും   നമ്മുടെ വിവാഹത്തിന് പൊരുത്തം ഉണ്ടെന്നു അറിഞ്ഞതെല്ലാം കള്ളമോ എന്നും ചിന്തിച്ചു ദുഖിക്കുന്നു. 

വനം  എന്നു പറഞ്ഞാല്‍ അത്ര ഭീകരം ഒന്നും അല്ല. ധാരാളം ജനങ്ങള്‍ നടന്നു തെളിഞ്ഞ വഴികള്‍ നീ കാണുക. ഈ വഴിയെ അല്‍പ്പം നടന്നാല്‍ പയോഷ്ണി എന്ന നദി കാണാം. അവിടെ നിന്നും കുണ്ഡിനത്തില്‍ എത്താന്‍ അധിക വിഷമം  ഇല്ലെന്നു പറഞ്ഞുകൊണ്ട് തന്നെ അനുഗമിക്കുന്ന സാഹസത്തില്‍ നിന്നും ദമയന്തിയെ പിന്തിരിപ്പിക്കാന്‍ നളന്‍ ശ്രമിക്കുന്നു. 
ഇതു മനസ്സിലാക്കിയ ദമയന്തി പുരുഷന് ദുഃഖം ഉണ്ടാകുമ്പോള്‍ ആശ്വാസവാക്കുകള്‍ കൊണ്ടും ശുശ്രുഷകള്‍ കൊണ്ടും സമാധാനം നല്‍കേണ്ടത് ഭാര്യയാണെന്നും  വേദശാസ്ത്ര ബോധകരുടെ അഭിപ്രായവും അതു തന്നെ എന്നും നളനെ അറിയിക്കുന്നു. സമയം സന്ധ്യയാപ്പോള്‍ നളനും ദമയന്തിയും അരുകില്‍ കണ്ട  വനമണ്ഡപത്തില്‍ വിശ്രമിച്ചു. ക്ഷീണിതയായ ദമയന്തി ഉറങ്ങിയപ്പോള്‍ നളന്‍ ദമയന്തിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അറുത്തെടുത്തു നഗ്നത മറച്ചുകൊണ്ടു ദമയന്തിയെ ഉപേക്ഷിച്ചു മറഞ്ഞു. 

നളന്‍ മറഞ്ഞു അല്‍പ്പ സമയത്തിനു  ശേഷം ഉണര്‍ന്ന ദമയന്തി,   തന്നെ കബളിപ്പിക്കാന്‍ വേണ്ടി നളന്‍  സമീപത്തു എവിടെയോ മറഞ്ഞിരിക്കുകയാണ് എന്നാണ്  ആദ്യം കരുതിയത്‌. ഇന്ദ്രാദികളില്‍  നിന്നും നേടിയ തിരസ്കരണി മന്ത്രം   നീ ഉപയോഗിച്ചാല്‍ സമീപത്തു നിന്നാല്‍ പോലും കണ്ടുപിടിക്കുക സാദ്ധ്യമല്ല. വരിപ്പുലി ഉള്‍പ്പടെയുള്ള ഹിംസ മൃഗങ്ങള്‍ നിറഞ്ഞ കാട്ടിലാണോ അങ്ങ് ഈ വക തമാശകള്‍ കാണിക്കുന്നത് എന്ന് വിലപിച്ചു കൊണ്ട് ദിക്ക് അറിയാതെ ആ രാത്രിയില്‍ ദമയന്തി നളനെ തേടി വനത്തില്‍  അലഞ്ഞു. നളനെ ഏതോ ഒരു ഭൂതം ബാധിച്ചതു കൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത്   എന്നും ആ ഭൂതം എരിതീയില്‍ വീഴും പോലെ നീറി നശിക്കട്ടെ എന്നും ദമയന്തി ശപിക്കുന്നു. 

വിലപിച്ചു കൊണ്ട് നളനെ തേടി ഇരുട്ടില്‍ വലഞ്ഞ ദമയന്തിയുടെ കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടി. ദമയന്തിയുടെ വിലാപം കേട്ട ഒരു കാട്ടാളന്‍ അവിടെ എത്തി പെരുമ്പാമ്പിനെ കൊന്നു. വനത്തില്‍ തുണഇല്ലാതെ കണ്ട ദമയന്തിയോട് കാമ പാരവശ്യത്തോടു കാട്ടാളന്‍ സമീപിക്കുമ്പോള്‍  ദേവന്മാര്‍ നല്‍കിയ വരം തനിക്കു ഈ കാട്ടാളനെ ഭസ്മമാക്കുവാന്‍ പ്രയോജനപ്പെടും എന്ന് ചിന്തിക്കുമ്പോള്‍ കാട്ടാളന്‍ ഭസ്മമാകുന്നു. ഇന്ദ്രാദികളുടെ വരം പ്രയോജനപ്പെട്ടതു ആശ്ചര്യത്തോടെ നോക്കി. ഇന്ദ്രാദികളെ  മനസ്സില്‍ വിചാരിച്ചു കൊണ്ട് ദമയന്തി  വണങ്ങി.

ആറാം രംഗം "വസ്ത്രം പക്ഷികള്‍ കൊണ്ടു പോയി" എന്ന ശ്ലോകത്തോടെയാണ് ആരംഭിച്ചത്. അത്യന്തം ദീനത രംഗത്ത്‌ അനുഭവപ്പെടുത്തുവാന്‍ നളനും ദമയന്തിക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ട വിഷയം തന്നെ. വനമണ്ഡപത്തില്‍ എത്തിയ നള  ദമയന്തിമാര്‍   ആഹാരം ഇല്ലാത്തതു കൊണ്ടും യാത്രക്ഷീണം എന്നിവകൊണ്ട് തളര്‍ന്നു.  ക്ഷീണിതയായ ദമയന്തി വനമണ്ഡപത്തില്‍ നമുക്ക് ഒന്നിച്ചു ഉറങ്ങാം എന്ന് പറയുന്നു. ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഈ ഘോരവനത്തില്‍ നാം ഒന്നിച്ചു ഉറങ്ങുന്നത് ശരിയല്ല എന്നും നീ ആദ്യം ഉറങ്ങുക, പിന്നീട് ഞാന്‍ ഉറങ്ങാം എന്ന് നളന്‍  പറഞ്ഞു.  നളന്റെ മടിയില്‍ തല വെച്ചു കൊണ്ടു ദമയന്തി ഉറങ്ങി. ദമയന്തി ഉറങ്ങിയ ശേഷം നളന്‍ ദമയന്തിയുടെ തല സാവധാനത്തില്‍ മടിയില്‍ നിന്നും താഴെ വെച്ചു. ദമയന്തിയെയും കൂട്ടി യാത്ര തുടര്‍ന്നാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടും എങ്ങിനെയും ദമയന്തി മാതൃഗൃഹത്തില്‍ ചെന്നെത്തുമെന്നുള്ള വിശ്വാസവും കൊണ്ടു ദമയന്തിയെ ഉപേക്ഷിക്കുവാന്‍ ഉറച്ചു. നഗ്ദനായി പോകുന്നത് എങ്ങിനെ എന്ന് നളന്‍ ചിന്തിക്കുമ്പോള്‍ വനമണ്ഡപത്തിനു സമീപത്തു കണ്ട ഒരു കത്തി കൊണ്ടു ദമയന്തി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു പകുതി അറുത്തു ധരിച്ചു. മാംസദാഹികളായ ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഘോരവനത്തില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിക്കുവാന്‍ സാധ്യമാകാത്ത മനസ്സും അതേ സമയം ദമയന്തിയെ ഉപേക്ഷിക്കാനായി നളനില്‍  കലിബാധ മൂലം   ഉണ്ടാകുന്ന പ്രേരണ എന്നീ രണ്ടു മാനസീക സംഘര്‍ഷം ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ അവതരിപ്പിച്ചു ഫലിപ്പിച്ചത് പ്രശംസാവഹം എന്നേ പറയാനാവൂ. ശ്രീ. മാര്‍ഗി വിജയകുമാറും വളരെ നല്ല അവതരണമാണ് കാഴ്ചവെച്ചത്.  

അടുത്ത രംഗത്തില്‍ കാട്ടാളനായി എത്തിയത് ശ്രീ.സദനം ബാലകൃഷ്ണന്‍ ആശാനായിരുന്നു. ഔചിത്യ ബോധത്തോടു കൂടിയ  അവതരണമാണ് കാട്ടാളന്‍ കാഴ്ചവെച്ചത്. ദമയന്തിയുടെ ശാപം പ്രതീക്ഷിച്ചു ചില കാട്ടാളന്മാര്‍ പീഠത്തില്‍ കയറി നിന്ന് ഭാസ്മീകരണം അവതരിപ്പിച്ചു കാട്ടുന്നുണ്ട്. എന്നാല്‍ ബാലകൃഷ്ണന്‍ ആശാന്റെ കാട്ടാളന്‍  ഈ സമയം  രംഗത്ത്‌ കുറേശ്ശെ കുറേശ്ശേയായി ശരീരം ചുരുക്കി കൊണ്ടു ക്രമേണ രംഗത്ത്‌ നിന്നും അപ്രത്യക്ഷമാകുന്ന അവതരണം വളരെ ഹൃദ്യമായി തോന്നി.

കലാക്ഷേത്രയില്‍ അവതരിപ്പിച്ച നളചരിതം രണ്ടാം ഭാഗം 
കഥകളി ആസ്വാദകരുടെ   മനസ്സില്‍ നിന്നും മായാത്ത ഒരു അനുഭവം ആയിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. 

 


 

2011 ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 3

കലിയും ദ്വാപരനും ഒന്നിച്ചു പുഷ്കര ഗൃഹത്തില്‍ എത്തിച്ചേരുന്ന  രംഗമാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. 
മ്ലാന വദനനായ  പുഷ്ക്കരന്‍ തന്റെ അടുത്തെത്തിയ ആഗതരെ കണ്ടു വിസ്മയപ്പെടുന്നു. ഈ ആഗതരെ തനിക്കു അറിയുകയില്ല എന്നും രാജ്യത്തുള്ള ജനങ്ങള്‍ നളനെ ചെന്ന് കാണും എന്നും
 അവര്‍ക്ക് വേണ്ടിയതെല്ലാം രാജാവായ നളന്‍ സാധിച്ചു കൊടുക്കുകയും ചെയ്യുമെന്നും,  ദൂരെ നിന്നു ആരും തന്നെ കാണാന്‍ വരികയില്ല എന്നും എനിക്ക് നാടും, നഗരവും, കുടയും, ചാമരവും, പടയും ഒന്നും ഇല്ല (രാജാവ് അല്ല എന്നു സാരം) എന്നും രാജകുലത്തില്‍ പിറന്നവന്‍ എന്ന ഒരു പദവി മാത്രമേ എനിക്ക് ഉള്ളൂ എന്നും പുഷ്ക്കരന്‍ സ്വയം പുലമ്പി. ഒടുവില്‍ നിങ്ങള്‍ക്ക്   എന്താണ്  എന്നാല്‍ വേണ്ടിയതെന്നും ചോദിച്ചു.
രാജ്യം കൈക്കലാക്കി നളനെ വനത്തില്‍ അയക്കുക എന്നു അറിയിച്ചു. 
പുഷ്കരന്റെ ഈ വാക്കുകള്‍ കലിക്കും ദ്വാപരനും ഉത്സാഹം ഉണ്ടാക്കുന്നു. ഈ അവസരം ശരിക്കും  കലി- ദ്വാപരന്മാര്‍ പ്രയോജനപ്പെടുത്തി.

 പുഷ്കരാ! നീ നിന്റെ ജന്മം പാഴാക്കി കളയരുത്. അസാദ്ധ്യമായി ഒന്നും തന്നെ ഇല്ല. എന്റെ സഹായം സ്വീകരിച്ചാല്‍ നളനും നിനക്കും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. നീ നളനെ ജയിച്ച് നാട് ഭരിച്ചാലും എന്നു കലിയും നീ പരാക്രമം ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല.  എന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നുകൊണ്ട് , എന്നെ പണയം വെച്ച്  നളനുമായി ചൂതു കളിച്ചാലും. നിനക്ക് വിജയം നിശ്ചയമാണ്. ധനം, ധാന്യം, രാജ്യം എന്നിവയെല്ലാം നീ കൈക്കലാക്കി നളനെ വനത്തിലേക്ക് അയക്കുക എന്നു ദ്വാപരനും അറിയിക്കുന്നു.   

തുടര്‍ന്നു കലി "ഞാന്‍ നളന്റെ ശത്രുവും നിന്റെ മിത്രവുമായ കലിയാണ് "   എന്നു അറിയിക്കുമ്പോള്‍  പുഷ്ക്കരന്‍ കലിയെ വണങ്ങി. കലി - ദ്വാപരന്മാരുടെ പ്രേരണയാല്‍ ഉണ്ടായ ധൈര്യത്തോടെ നളന്റെ കൊട്ടാരത്തിലേക്ക് അത്യധികം 
ആവേശഭരിതനായി പുഷ്ക്കരന്‍ കൊട്ടാരം നോക്കി  ചെന്ന് നളനെ ചൂതിനു വിളിച്ചു.
തന്നെ ചൂതു കളിക്കുവാനായി ആരോ ക്ഷണിക്കുന്നത് കേട്ടു നളനും ദമയന്തിയും എത്തുന്നു. കലി ബാധിതനായ നളന്‍ പുഷ്കരനോട് ചൂതു കളിച്ചു.  പല മാസങ്ങളോളം ചൂതു കളി തുടര്‍ന്നു. നളനു തോല്‍വി സുനിശ്ചയം  എന്നു കണ്ട ദമയന്തി തന്റെ കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയച്ചു. ഒടുവില്‍ നളന്‍ തോറ്റു.   പുഷ്ക്കരന്‍ നളനില്‍ നിന്നും രാജ്യം കൈക്കലാക്കി നളനെ വനത്തിലേക്ക് പോകാന്‍ ആജ്ഞാപിച്ചു. ഇനി ഇവിടെ നിന്നാല്‍ നിന്റെ രാജ്യം എങ്ങിനെ എനിക്ക് സ്വന്തം ആയി തീര്‍ന്നുവോ അതുപോലെ നിന്റെ ഭൈമിയും എനിക്ക് സ്വന്തമാകും എന്നു പുഷ്ക്കരന്‍ അറിയിക്കുന്നതോടെ നളന്‍ ദമയന്തിയും കൂട്ടി ഉടുത്ത വസ്ത്രങ്ങള്‍ മാത്രം സ്വത്താക്കി കൊണ്ട് വനത്തിലേക്ക് യാത്രയാകുന്നു. നളനെ ആരും സഹായിക്കരുതെന്നും ആരെങ്കിലും നളനെ സഹായിച്ചാല്‍ അവരെ വധിക്കുമെന്നും  പുഷ്ക്കരന്‍ പ്രജകളെ അറിയിച്ചു. ഈ രംഗങ്ങളുടെ അവതരണം വളരെ ആസ്വാദകരം ആയിരുന്നു.


നാലാം രംഗത്തിലെ കലി- ദ്വാപരന്മാരും പുഷ്കരനും തമ്മിലുള്ള സംവാദത്തില്‍ പുഷ്ക്കരന്‍ "ഞാനും രാജകുലത്തില്‍ പിറന്നവന്‍" എന്നു പറയുമ്പോള്‍ കലി ഞങ്ങളുടെ ഉദ്യമത്തിന് ആ യോഗ്യത ഒന്നേ മതി എന്നു പറഞ്ഞു."കലിയുടെ നളനും നീയും ഭേദമെന്തിവിടെ" എന്ന പദത്തിന് പുഷ്ക്കരന്‍ ഭയന്ന് ചുറ്റും നോക്കി.   വേറെ ആരും ഇല്ല എന്നു ആശ്വസിച്ച ശേഷം     ഞാനോ ? ഞാന്‍ ആര്, നളന്‍ ആര് ?എന്നു ആത്മഗതം ചെയ്തു.

"ചൂതു പൊരിക പോരിക" എന്നതിന് എന്നെ എങ്ങോട്ടാണ് കൂട്ടി പോകുന്നത്? രാജാവ് അറിഞ്ഞാല്‍ എന്റെ കഥ കഴിഞ്ഞതു    തന്നെ.  നിങ്ങള്‍ മടങ്ങി പോയാലും എന്നു പുഷ്ക്കരന്‍ മറുപടി നല്‍കി.

"നാടു വാഴ്‌ക നളനെ വന്നു സമ്പ്രതി" എന്ന (കലിയുടെ) പദത്തിന് ഞാന്‍ നാടു ഭരിക്കയോ? കൊള്ളാം. ദയവു ചെയ്തു എന്റെ അന്നം മുട്ടിക്കാതെ വന്ന വഴിയെ മടങ്ങി പോയാലും എന്നു (പുഷ്ക്കരന്‍) മറുപടി കാട്ടി.

കലി: ആഹാരത്തെ മാത്രം ചിന്തിച്ചു ഇവിടെ ഊണ്, ഉറക്കം, ഊണ്, ഉറക്കം എന്നിങ്ങനെ കഴിയുന്നതില്‍ എന്തു ഫലമാണ്  ലഭിക്കുന്നത്. നിന്റെ യവ്വന കാലമാണ് ഇന്ന്. നിനക്ക് ഭാര്യ, കുഞ്ഞുങ്ങള്‍ എന്നിങ്ങനെയുള്ള ചിന്തകള്‍ വേണ്ടേ? നിന്റെ ഇത്തരം കാര്യങ്ങളില്‍ രാജാവിന് എന്തു താല്‍പ്പര്യം ആണുള്ളത്? നീ ധൈര്യമായി രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. 
നീ രാജാവിനെ തൊഴുത്‌ ആഹാരം വാങ്ങി ഉണ്ടും ഉറങ്ങിയും കാലം കഴിച്ചാല്‍ നിനക്ക് തന്നെ നഷ്ടം. നള മഹാരാജാവ് പിന്നീടു അദ്ദേഹത്തിന്റെ മകനെ രാജാവായി അഭിഷേകം ചെയ്യിക്കും. നീ അവന്റെ മുന്‍പിലും പോയി ആഹാരം ചോദിക്കും. അതാണ്‌ സംഭവിക്കുക. 
(പുഷ്കരന് ചഞ്ചലം ഏര്‍പ്പെട്ടു. ഭാര്യ, കുഞ്ഞുങ്ങള്‍, രാജ്യം, സുഖ സൌകര്യങ്ങള്‍ എന്നിവയെ പറ്റി ചിന്തിച്ചു )
കലി: നീ മരിച്ചാല്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താന്‍ ആരുണ്ട്‌ ഈ രാജ്യത്ത്? 
നീ രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. ദ്വാപരന്‍ ഒരു കാളയുടെ രൂപം ധരിച്ചു നിന്റെ സമീപം ഉണ്ടാകും. ഞാന്‍ നീ കളിക്കുന്ന പകിടയുടെ ഉള്ളില്‍  ഒളിച്ചിരുന്ന്  നിന്നെ ജയിപ്പിക്കും.  (കലി- ദ്വാപരന്മാര്‍  പുഷ്കരന് സത്യം ചെയ്തു കൊടുക്കുന്നു.)
പുഷ്ക്കരന്‍: നിങ്ങള്‍ എന്നെ രാജാവിന്റെ മുന്‍പിലേക്ക് തള്ളി വിട്ടിട്ടു ചിരിച്ചു രസിക്കുവാനാണോ?
കലി: ഒരിക്കലും ഇല്ല. ദ്വാപരന്‍ നിന്നോടൊപ്പം ഉണ്ടാകും. ഞാന്‍ മറഞ്ഞിരുന്നു നിന്നെ സഹായിക്കും. കലിയും ദ്വാപരനും പുഷ്കരന് സത്യം ചെയ്തു കൊടുത്തു. പുഷ്ക്കരന്‍ അവരെ വണങ്ങി. കലി- ദ്വാപരന്മാര്‍  മറയുന്നത് പുഷ്ക്കരന്‍ നോക്കി നിന്നു.  

                                  പുഷ്ക്കരന്‍, കലി, ദ്വാപരന്‍


പിന്നീടു ആവേശത്തോടെ പുഷ്ക്കരന്‍ നളന്റെ കൊട്ടാരം നോക്കി യാത്രതുടര്‍ന്നു.  കൊട്ടാര വാതില്‍ക്കല്‍ എത്തിയ പുഷ്കരനെ  കൊട്ടാരത്തിന്റെ കാവല്‍ ഭടന്‍ ശ്രദ്ധിച്ചില്ല. 
നീ എന്നെ അറിയില്ലേ ? എന്ന ചോദ്യത്തിന് ഭടന്‍ മറുപടി നല്‍കിയില്ല. ഞാന്‍ രാജാവിന്റെ സഹോദരന്‍ എന്നു സ്വയം  ഭടനെ പരിചയപ്പെടുത്തിയ ശേഷം " രാജാവ് എവിടെ" എന്നു അന്വേഷിച്ചു ? അദ്ദേഹം പത്നിയും ഒന്നിച്ചു പൂന്തോട്ടത്തില്‍ ഉണ്ട് എന്നു ഭടനില്‍ നിന്നും  പുഷ്ക്കരന്‍ മനസ്സിലാക്കി. 

ചൂതിനു വിളി കേട്ടു കൊണ്ട് ദമയന്തീ സമേതനനായി നളന്‍ എത്തി. എന്നെ ആരോ ചൂതിനു വിളിക്കുന്നു. നളന്‍ പുഷ്കരനെ കണ്ടു. പുശ്ചത്തോടെ പുഷ്കരനെ നോക്കിയ ശേഷം നളന്‍  " എനിക്ക് ഒരു സഹോദരന്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ, അവന്‍ തന്നെ ഇവന്‍ "എന്നു  പറഞ്ഞു.   
നളന്‍ : (പുച്ഛത്തോടെ പുഷ്കരനെ നോക്കി )  നീയോ ?
പുഷ്ക്കരന്‍: അതേ! 
നളന്‍: നീയോ ? 
പുഷ്ക്കരന്‍: അതേ.ഞാന്‍ തന്നെ.
നളന്‍ : എന്താ, നിന്റെ ബുദ്ധി തിരിഞ്ഞു പോയോ ? 




പുഷ്ക്കരന്‍: ഇപ്പോഴാണ് എനിക്ക് ബോധം ഉണ്ടായത്.
നളന്‍: ചൂതു കളിക്കണം എന്നു തീര്‍ച്ചയാണോ?
പുഷ്ക്കരന്‍: അതേ. 
നളന്‍: തീര്‍ച്ചയാണോ?
പുഷ്ക്കരന്‍ : അതെ, തീര്‍ച്ച.
നളന്‍: പോത്തിന്റെ ചെവിയില്‍ വീണ വായിച്ചിട്ട് എന്തു ഫലമാണ് ഉണ്ടാകാന്‍ പോകുന്നത്?
നളന്‍ ചൂതിനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ചൂതു കളിക്കുള്ള സാധനങ്ങള്‍ മന്ത്രി എത്തിച്ചു.  നളനും പുഷ്കരനും ചൂതു കളിയ്ക്കാന്‍ ഇരുന്നു. പുഷ്കരന് ഇവിടെ ഞാന്‍ ഒറ്റക്കാണ്. ഞാന്‍ ചതിക്കപ്പെടുമോ  എന്ന ഭയം. ചുറ്റും നോക്കി. കാളയെ കണ്ടു. ആശ്വാസമായി. 
നളന്  ചൂതില്‍ തോല്‍വി ഉറപ്പായപ്പോള്‍ ദമയന്തി കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയയ്ക്കാന്‍ നളന്റെ സൂതനെ വിളിച്ചു അറിയിച്ചു.

ചൂതില്‍ നളന്‍ തോറ്റു. പരാജിതനും   ക്ഷീണിതനുമായ നളനും ദമയന്തിയും  പുഷ്കരന്റെ ആജ്ഞ പ്രകാരം ആഭരണങ്ങള്‍ എല്ലാം ഊരി വെച്ചു. നളന്‍ തന്റെ കിരീടം ഊരിവെച്ച് ജനങ്ങളെ എല്ലാവരെയും നോക്കി, അല്‍പ്പം പിന്നോട്ട് മാറി നിന്നു, ദമയന്തിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് പുഷ്കരന് ഒരു (വേഗത്തില്‍ ) അനുഗ്രഹം നല്‍കി രംഗം വിട്ടു. പുഷ്ക്കരന്‍ നളന്‍ പോയ ഉടനെ കൊട്ടാരത്തിന്റെ വാതില്‍ അടച്ചു.
നാടകീയമായ ഈ രംഗം വളരെ മനോഹരമായി ശ്രീ. ഗോപി ആശാന്‍ അവതരിപ്പിച്ചു. ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയും കോട്ടക്കല്‍ ശ്രീ. കേശവന്റെ പുഷ്കരനും നല്ല നിലവാരം പുലര്‍ത്തി.  

എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്ന നളനോട് വേഗം കൊട്ടാരം വിട്ടു പോകാന്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ പോകുന്ന പുഷ്ക്കരന്‍ കൊട്ടാരം വിട്ടു പോകാന്‍ ആജ്ഞാപിക്കുമ്പോള്‍ ചെണ്ടയില്‍ ഒരു ശബ്ദവും ഇല്ല. ഒരു വേഷക്കാരന്റെ  അരങ്ങിലെ ചലനങ്ങള്‍ക്ക് മേളത്തിന്റെ അസാന്നിദ്ധ്യം  അരോചകമായി തോന്നും എന്നത് അരങ്ങില്‍ വ്യക്തമായിരുന്നു.