പേജുകള്‍‌

2011 മാർച്ച് 3, വ്യാഴാഴ്‌ച

മായാത്ത ഓര്‍മ്മകളില്‍ പള്ളിപ്പുറം ആശാന്‍


                                                     Sri. Pallippuram Gopalan Nair

ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാന്‍, കഥകളി ആസ്വാദകരുടെ മനസ്സില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍ ആയിരുന്നു. ഒത്ത നീളം, വസൂരിക്കലയുള്ള മുഖം, കറുപ്പ് നിറം, ഉച്ചിയില്‍ കുടുമി, കാതില്‍ കടുക്കന്‍ എന്നിവയാണ്  പള്ളിപ്പുറം ആശാന്റെ ലക്ഷണങ്ങള്‍. നല്ല വേഷ പറ്റും നര്‍മ്മ ബോധം, കഥകളി ആസ്വാദകരോടും സഹ കലാകാരന്മാരോടും ബഹുമാനം, നര്‍മ്മ സംഭാഷണം ഇവ എല്ലാം ആശാന്റെ പ്രത്യേകതകള്‍ ആയിരുന്നു. പള്ളിപ്പുറം ആശാന്‍ പച്ച, കത്തി , കരി, വെള്ളത്താടി എന്നീ വേഷങ്ങളില്‍ പ്രസിദ്ധന്‍ ആയിരുന്നു. ‍ആശാന്റെ നളന്‍, പുഷ്ക്കരന്‍ , കാട്ടാളന്‍, കചന്‍, ദക്ഷന്‍, ഹരിചന്ദ്രന്‍, വിഭീഷണന്‍, കീചകന്‍,  (ഉത്തരാസ്വയംവരം , കര്‍ണ്ണശപഥം, നിഴല്‍കുത്ത്, ദുര്യോധനവധം ഇവയിലെ) ദുര്യോധനന്‍, ബാലിവിജയം , രാവണവിജയം, തോരണയുദ്ധം ഇവയിലെ രാവണന്‍, സൌഗന്ധികം , പട്ടാഭിഷേകം ഇവയിലെ ഹനുമാന്‍ തുടങ്ങിയ പ്രധാന വേഷങ്ങള്‍ എല്ലാം കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് ദുര്യോധനവധത്തില്‍ ദുര്യോധനന്‍ ആണ്. രംഗം വലിച്ചു നീട്ടുക, വേഷത്തിനു വേണ്ടി വാശി പിടിക്കുക , അരങ്ങില്‍ മേളക്കാരെയോ ഗായകരെയോ തിരിഞ്ഞു നോക്കുക, കളിപ്പണത്തിനു കണക്കു പറയുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഒന്നും തന്നെ ആശാനില്‍ കണ്ടിട്ടില്ല. 
                                                  ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍

കലാനിലയം ഉണ്ണായിവാര്യര്‍ കഥകളി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ആയി വളരെക്കാലം സേവനം അനുഷ്ടിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് കളി ഒഴിഞ്ഞ ദിവസങ്ങള്‍ വളരെ വിരളം ആയിരുന്നു. അതുകൊണ്ടു തന്നെ കലാനിലയത്തിലെ കഥകളി അഭ്യസിപ്പിക്കുന്ന പ്രധാന ചുമതല മറ്റു  ചില കലാകാരന്മാരില്‍ ആയിരുന്നു. ആശാന് ലഭിക്കുന്ന കളികളുടെ എണ്ണം കണ്ടു അന്ന് കലാനിലയത്തില്‍ ഉണ്ടായിരുന്ന കലാകാരന്മാരില്‍ ആശാനോട് അസൂയ തോന്നാതിരുന്നവര്‍ ഉണ്ടായിരുന്നോ എന്ന് സംശയംആണ്. ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ ചെങ്ങന്നൂര്‍ ആശാനോട് പുലര്‍ത്തിയിരുന്ന അതേ ബഹുമാനം ശ്രീ. പള്ളിപ്പുറം ആശാനോടും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ്‌ കഥകളി സമാരോഹത്തിന്റെ ഉത്ഘാടന വേളയില്‍ പ്രസസ്ത സിനിമാ നടന്‍ ശ്രീ. നെടുമുടി വേണു അവര്‍കള്‍ ശ്രീ. പള്ളിപ്പുറം ആശാനെ സ്മരിക്കുക ഉണ്ടായി. അപ്പോഴുയര്‍ന്ന കരഘോഷം ആ പ്രദേശത്തെ അല്ലെങ്കില്‍ അവിടെ കൂടിയിരുന്ന കഥകളി ആസ്വാദകരുടെ മനസ്സുകളിലും പള്ളിപ്പുറം ആശാന്‍ സ്ഥാനം പിടിച്ചിരുന്നതിന്റെ ഏറ്റവും വലിയ തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.

(മുന്‍നിരയില്‍  ഇടതു നിന്നും) ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍,  ശ്രീ. ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി.(പിന്‍ നിരയില്‍ ഇടതു നിന്നും) ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള, ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, പ്രൊഫസ്സര്‍. ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള , സംഗീത സാമ്രാട്ട്. ശ്രീ എല്‍.പി. ആര്‍.വര്‍മ്മ. 

തിരുവല്ലയില്‍ നടക്കുന്ന മിക്ക വഴിപാട്ട് കളികളിലും പള്ളിപ്പുറം  ആശാന്‍ ഉണ്ടാവും അന്ന് കഥകളി ആസ്വാദകരുടെ എണ്ണം  വളരെ മെച്ചം ആയിരുന്നു. രണ്ടോ മൂന്നോ പ്രധാന നടന്മാര്‍ ഉണ്ടെങ്കില്‍ അണിയറയ്ക്കും  കഥകളി  അരങ്ങിനും ഇടയില്‍ ഒരു കാപ്പിക്കട  കെട്ടി പുലരും വരെ കഥകളിക്കാര്‍ക്കും ആസ്വാദകര്‍ക്കും കുടിക്കാന്‍ കാപ്പി ലഭിക്കും. കിഴക്കേ നടയിലും  ഒരു കടയും ഉണ്ടായിരിക്കും. ഇന്നത്തെ സ്ഥിതി വളരെ മോശമാണ്. കളി കാണാന്‍ ജനം ഇല്ലാത്തതിനാല്‍ കടകള്‍ രാത്രിയില്‍ ഉണ്ടാവില്ല. 

 തിരുവല്ലയില്‍ പതിവായി കഥകളി ഉള്ളതിനാല്‍ അണിയറക്കു  ഒരു ചെറിയ കെട്ടിടം പണ്ടു മുതലേ ഉണ്ടായിരുന്നു. ആ കെട്ടിടം  ഇന്ന് ഉള്ളതിന്റെ നേര്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ.   അവിടെ സ്ഥിരമായി കളിക്ക് പങ്കെടുത്തിരുന്ന പള്ളിപ്പുറം ആശാന്‍, ഹരിപ്പാട്ടു ആശാന്‍, മങ്കൊമ്പ് ആശാന്‍, ചെന്നിത്തല ആശാന്‍ , മാത്തൂര്‍, ആയാംകുടി കുട്ടപ്പന്‍ മാരാര്‍, വാരണാസി സഹോദരന്മാര്‍, തിരുവല്ല ഗോപികുട്ടന്‍ നായര്‍  തുടങ്ങിയ ചില  കലാകാരന്മാരുടെ ഒരു കളിയുടെ പണം സംഭാവനയായി കൊടുത്തുകൊണ്ട് തിരുവല്ലയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍   ആ കെട്ടിടം ഇന്നു കാണുന്ന സ്ഥിതിയില്‍ പണി കഴിപ്പിച്ചത്.

  പള്ളിപ്പുറം ആശാന്‍ ഒരു സാധുമനുഷ്യന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് ധാരാളം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.  ഒരിക്കല്‍ പള്ളിപ്പുറം ആശാനും മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും കൂടി അടൂരിന് സമീപം ഒരു കളി കഴിഞ്ഞു ചെങ്ങന്നൂരില്‍ എത്തി. മങ്കൊമ്പ് ആശാന്‍ അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലുള്ള  വസതിയിലേക്ക് പോയി. ചെന്നിത്തല ആശാന്‍ മാന്നാറിനുള്ള ബസ്‌ കാത്തു നിന്നു. പള്ളിപ്പുറം ആശാന്‍ കോട്ടയത്തേക്ക് പോകുന്ന ഒരു തിരക്കുള്ള ബസ്സിലാണ് കയറിയത്. ബസ്‌ മുന്നോട്ടു നീങ്ങി ചില നിമിഷങ്ങള്‍  കഴിഞ്ഞപ്പോഴാണ് ആശാന്റെ ജുബ്ബയുടെ കീശയില്‍ നിന്നും ബസ്സില്‍ കയറാന്‍ ശ്രമിക്കവേ ആരോ പണം നിറഞ്ഞ പേഴ്സ് തട്ടിയെടുത്ത വിഷയം മനസ്സിലായത്. എന്ത് ചെയ്യാന്‍. നാല് കളിയുടെ കാശാണ് അന്ന് ആശാന് നഷ്ടപ്പെട്ടത്. ബസ് നിര്‍ത്തി ആ പാവം തിരികെ ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു എത്തി. നല്ല വേള ചെന്നിത്തല ആശാനു  ബസു കിട്ടിയിരുന്നില്ല. ചെന്നിത്തല ആശാനില്‍ നിന്നും ബസ്സ് കൂലിയും വാങ്ങിയാണ്  ആ പാവം യാത്ര തുടര്‍ന്നത്.

ആശാനെ കഥകളിക്കു ക്ഷണിച്ചു കള്ളത്തരത്തില്‍ കൂടി ആശാന്റെ പണം അപഹരിച്ച ഒരു കഥകളിയോഗം മാനേജരുടെ കഥ പ്രസിദ്ധമാണ്. മുതുകുളത്ത് ഒരിക്കല്‍ ഒരു കഥകളി. കളിയുടെ ചുമതല ഒരു കഥകളിയോഗം മാനേജര്‍ക്കായിരുന്നു. ധനാശി കഴിഞ്ഞ ഉടന്‍ കലാകാരന്മാര്‍ക്ക് പണം കവറിലാക്കി വിതരണം ചെയ്യാന്‍ മാനേജര്‍ എടുത്തു വെച്ചു. അപ്പോഴാണ് അണിയറയുടെ പിറകില്‍ ഒരു സൈക്കിള്‍ വീഴുന്ന ശബ്ദവും പെട്ടെന്ന് വിയര്‍ത്തൊലിച്ചു കൊണ്ട് ഒരുവന്‍ അണിയറക്കുള്ളില്‍ എത്തിയതും. ആഗതന്‍  മാനേജരോട് എന്തോ രഹസ്യം പറഞ്ഞു  . മാനേജര്‍  ഉടനെ നെഞ്ചത്ത്‌ അടിച്ചു കൊണ്ട് ഒരു കരച്ചില്‍. എന്താണ് കാരണം എന്ന് പലരും മാനേജരോട് തിരക്കി.  മാനേജരുടെ സഹോദരിയുടെ രഹസ്യ കാമുകനെ കഴിഞ്ഞ രാത്രിയില്‍ നാട്ടുകാര്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നുപോലും. ഉടന്‍ അവരുടെ വിവാഹം നടത്തണം. അത് മാനേജരുടെ ആവശ്യമാണ്. മാനേജര്‍ക്കോ കയ്യില്‍ പണം ഇല്ല. കഥകളിക്കാര്‍ ഓരോരുത്തരും അന്നത്തെ കളിപ്പണം മാനേജര്‍ക്ക്  നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാം എന്നും കുറേശ്ശെ ആയി ഓരോരുത്തരുടെ പണവും തിരികെ നല്‍കി കൊള്ളാം എന്നും ഒരു പദ്ധതിയാണ് മാനേജര്‍ ഉദ്ദേശിച്ചിരുന്നത്. മാനേജരുടെ ഈ പദ്ധതിയില്‍ ഒട്ടും വിശ്വാസം തോന്നാത്ത ചമ്പക്കുളം പാച്ചുപിള്ള ആശാനും, മങ്കൊമ്പ് ആശാനും, ചെന്നിത്തല ആശാനും ഒരു പൈസാ പോലും കുറയാതെ മാനേജരില്‍ നിന്നും വാങ്ങി യാത്രയായി. പാവം പള്ളിപ്പുറം ആശാന്‍ മാനേജരെ വിശ്വസിച്ചു പണം വാങ്ങാതെ യാത്ര തിരിക്കുമ്പോള്‍ മാനേജര്‍ പള്ളിപ്പുറം ആശാനെ മാര്‍ച്ച്‌ 12- നു തൃക്കുന്നപ്പുഴയിലും, ഏപ്രില്‍ 4-നു കരുവറ്റയിലും ഓരോ കളി ഏല്‍പ്പിച്ചു ഡയറിയില്‍ കുറിപ്പിക്കയും ചെയ്തു. തൃക്കുന്നപ്പുഴയിലും കരുവറ്റയിലും കളിക്ക് കൂടുമ്പോള്‍ രണ്ടു ഗിഡുക്കളായി ആശാന്റെ പണം തിരികെ തന്നു കൊള്ളാം എന്ന് വിശ്വാസം നല്‍കി  മാനേജര്‍ ആശാനെ യാത്രയാക്കി. മൂന്നാമത്തെ ദിവസം  ആശാന് മാനേജരുടെ ഒരു കത്ത് ലഭിച്ചു. അതില്‍ "ചില സാങ്കേതിക കാരണങ്ങളാല്‍ കരുവറ്റയിലും,  തൃക്കുന്നപ്പുഴയിലും ഏല്‍പ്പിച്ചിരുന്ന കഥകളി റദ്ദാക്കിയ വിവരം അറിയിച്ചു കൊള്ളുന്നു" എന്നാണ് എഴുതിയിരുന്നത്. ഇത് കൊണ്ട് മാത്രം തീര്‍ന്നില്ല ആശാന്റെ ശനിദശ. ആശാന്‍ പണം ചോദിക്കും എന്ന് കരുതി പിന്നീട് ആ മാനേജരുടെ ചുമതലയില്‍ വന്ന കളികള്‍ക്കെല്ലാം ആശാനെ പങ്കെടുപ്പിക്കാതിരിക്കാന്‍ മാനേജര്‍ പ്രത്യേകംശ്രദ്ധിച്ചിരുന്നു.

 ശ്രീ. പള്ളിപ്പുറം ആശാന്റെ കാട്ടാളനും ശ്രീ. കോട്ടക്കല്‍ ശിവരാമന്റെ ദമയന്തിയും.

 അര്‍ജുനനും ബ്രാഹ്മണനും (ശ്രീ. പള്ളിപ്പുറം ആശാനും ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ ആശാനും)

1981- ല്‍ ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ നടന്ന രണ്ടു ദിവസത്തെ കളികളില്‍ രണ്ടാം ദിവസത്തെ കളി കഴിഞ്ഞു വേഷം തുടച്ചു കഴിഞ്ഞ ഉടനെയാണ് പള്ളിപ്പുറം ആശാന് മരണം സംഭവിച്ചത്. ആദ്യ ദിവസം ആശാന്റെ ദുര്യോധനവധത്തില്‍ ദുര്യോധനന്‍. രണ്ടാമത്തെ ദിവസം കിർമ്മീരവധം കഥ. കൃഷ്ണന്‍ നായര്‍ ആശാന്റെ ധര്‍മ്മപുത്രര്‍, ചെന്നിത്തല ആശാന്റെ കൃഷ്ണന്‍, കോട്ടക്കല്‍  ശിവരാമേട്ടന്റെ ലളിത, മാത്തൂരിന്റെ പാഞ്ചാലി, പള്ളിപ്പുറം ആശാന്റെ കിർമ്മീരന്‍  എന്നിങ്ങനെ വേഷങ്ങള്‍. കളി കഴിഞ്ഞു ആശാന്‍  കിർമ്മീരന്‍ തുടച്ചു .  പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത  ആശാന് തോന്നി. അദ്ദേഹം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.  അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ഒരു ഗ്ലാസ്‌ വെള്ളം ആശാന് നല്‍കി. അത് കുടിച്ചു കഴിഞ്ഞു പിറകോട്ടു ചാഞ്ഞു. ആ ദേഹത്തെ ജീവന്‍ നിലച്ചു പോയി. അണിയറയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതശരീരമാണ് വെളിയില്‍ കൊണ്ട് വന്നത്.

പള്ളിപ്പുറം ആശാന്‍ കിർമ്മീരന്റെ വേഷത്തിനു കിരീടം വെച്ച് മുറുക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാനും, ചെന്നിത്തല ആശാനും , വാരണാസിയും അണിയറയില്‍ സംസാരിച്ചു കൊണ്ടിരുന്നു. വാരണാസി ചെണ്ട കെട്ടി വെച്ച് കൊണ്ട് ചെന്നിത്തല ആശാനോട് താങ്കള്‍ ചെന്നിത്തലക്ക് ആണോ എന്ന് ചോദിച്ചു. ചെന്നിത്തല ആശാനോ ഞാന്‍ കുടമാളൂര്‍ വാസുദേവപുരത്തിനാണ് എന്ന് മറുപടി പറഞ്ഞത്. 
  കൃഷ്ണന്‍ നായര്‍ ആശാന്‍ വാസുദേവപുരത്തു കഥ എന്താണ് എന്ന് തിരക്കി. അദ്ദേഹം അവിടുത്തെ പതിവ് കാരനാണ്. ഇക്കുറി അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. ചെന്നിത്തല ആശാന്‍ നളചരിതം ഒന്നാം ദിവസം എന്ന് മറുപടി പറഞ്ഞപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ അപ്പോള്‍ പോറ്റി ( മാങ്കുളം പോറ്റി ) അദ്ദേഹം ആവുമോ നളന്‍ എന്ന് ചോദിച്ചു (ഇതിനൊരു കാരണവും ഉണ്ട്. ഒന്നാം ദിവസം എന്നാല്‍ നളന്‍ കൃഷ്ണന്‍ നായര്‍ അല്ലെങ്കില്‍ മാങ്കുളം എന്ന് ഒരു പേര് അക്കാലത്തു നില നിന്നിരുന്നു).   എന്നാല്‍ ഒരു നിമിഷം കഴിഞ്ഞാണ് മാങ്കുളം മരിച്ചു കഴിഞ്ഞിരുന്ന  വിഷയം കൃഷ്ണന്‍ നായര്‍ ആശാന്റെ സ്മരണയില്‍ എത്തിയത്. ആശാന് അപദ്ധം പറ്റിയതും ഈ സംഭാഷണങ്ങള്‍  ശ്രദ്ധിച്ചും കൊണ്ടും കിരീടം വെച്ചു മുറുക്കി  കൊണ്ടിരുന്ന പള്ളിപ്പുറം ആശാന്‍ എല്ലാവരെയും ഒന്ന് നോക്കി . കൃഷ്ണന്‍ നായര്‍ ആശാന്റെ മുഖത്തുണ്ടായ ജാള്യത ശ്രദ്ധിച്ച പള്ളിപ്പുറം ആശാന്‍ "എല്ലാവരും എല്ലാം മറന്നു നടന്നോ എപ്പോഴാ ഒരോരുത്തന്റെ   ചീട്ടു കീറുന്നത് എന്ന് അറിയില്ല" എന്ന് (കിരീടം വെച്ചു മുറുക്കി കൊണ്ട് ) ഒരു കമന്റ് പറയുകയും ചെയ്തു.

രണ്ടു ദിവസത്തെ കളി ആയിരുന്നതിനാല്‍ കലാകാരന്മാര്‍ക്ക് മുല്ലക്കലില്‍ താമസിക്കാന്‍ ക്ഷേത്രത്തിനു സമീപം മുറി ഏര്‍പ്പാട് ചെയ്തിരുന്നു. കൃഷ്ണന്‍ നായര്‍ ആശാനും , ചെന്നിത്തല ആശാനും, വരണാസി സഹോദരന്മാരും ക്ഷേത്രം വിട്ടു വെളിയില്‍ വന്നു മുറിക്കുള്ളില്‍ എത്തി ക്ഷീണം തീര്‍ക്കാന്‍ കിടന്നു. ഒരു മയക്കം കഴിഞ്ഞപ്പോളാണ് പള്ളിപ്പുറം ആശാന്റെ മരണ വാര്‍ത്തയുമായി അണിയറക്കാരന്‍ ചെന്ന് മുറിക്കു തട്ടിയത്.

പള്ളിപ്പുറം ആശാന്‍ ആരെന്നു മനസിലാക്കിയത് അന്നാണ്.   അദ്ദേഹത്തിന്റെ മൃത ശരീരം കണ്ടു വിലപിച്ച അദ്ദേഹത്തിന്റെ നാട്ടുകാര്‍  എല്ലാവരും കഥകളി സ്നേഹികള്‍ എന്ന് പറയാന്‍ ആവില്ല. ആശാന്‍ കളിക്ക് പോയി കിട്ടുന്ന പണം പകുതിയും ജാതി മത ഭേദം ഇല്ലാതെ സങ്കടപ്പെടുന്ന സാധു ജനങ്ങളില്‍ പോയി ചേര്‍ന്നിരുന്നു . ആ സാധു ജനങ്ങളുടെ  വിലാപം! അതാണ് ഞാന്‍ ഉള്‍പ്പടെ ഉണ്ടായിരുന്ന പലരെയും കൂടുതല്‍ സങ്കടപ്പെടുത്തിയത്.
മരണം എത്ര ഭീകരമാണ് !

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 4

നളചരിതം രണ്ടാം ഭാഗത്തിലെ ആറാം രംഗം വനത്തില്‍ എത്തുന്ന നളനും ദമയന്തിയും വിശപ്പും ദാഹവും കാരണമുള്ള ദുഃഖത്താല്‍ മരണം സംഭവിക്കുമോ എന്ന് ഭയന്നു. അപ്പോള്‍ കലി- ദ്വാപരന്മാര്‍ പക്ഷികളുടെ രൂപത്തില്‍ അവിടെ എത്തി. ഉടുവസ്ത്രം ഉപയോഗിച്ച് പക്ഷികളെ പിടിച്ചു ഭക്ഷിക്കുവാന്‍ നളന്‍ ശ്രമിക്കവേ നളന്റെ വസ്ത്രവുമായി പക്ഷികള്‍ പറന്നകന്നു. വസ്ത്രം നഷ്ടപ്പെട്ട നിലയില്‍ തന്റെ അവസ്ഥയെ പറ്റി ചിന്തിച്ചു വിഭ്രാന്തിയോടെ ദമയന്തിയെയും കൂട്ടി നളന്‍ ഒരു വന മണ്ഡപത്തില്‍ എത്തി.  ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ഈ അവസ്ഥ പരമശിവന്‍ തന്നില്‍ കാട്ടിയിരുന്ന കരുണാ കടാക്ഷം പിന്‍വലിച്ചതു കൊണ്ടാണോ, ഇന്ദ്രാദികള്‍ നല്‍കിയ വരങ്ങള്‍ അവസാനിച്ചതു കൊണ്ടാണോ എന്നെല്ലാം  നളന്‍ ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്നു. എന്റെ മനസ്സില്‍ ഉള്ള ദു:ഖങ്ങളും പ്രയാസങ്ങളും പറഞ്ഞു അറിയിക്കാന്‍ സാധിക്കുന്നതല്ല. ഇനി നിന്നെ രക്ഷിക്കാന്‍ എനിക്ക് പ്രയാസം  ഉണ്ടായിരിക്കുന്നു.

ദമയന്തിയോ വിശപ്പും ദാഹവും എല്ലാം സഹിക്കാം എന്റെ ക്ലേശത്തെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അങ്ങയുടെ സുഖം തന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്. അങ്ങയുടെ കയ്യോ കാലോ തിരുമ്മി അങ്ങയെ ഞാന്‍ ആശ്വസിപ്പിക്കാം എന്ന് പറയുകയും   നമ്മുടെ വിവാഹത്തിന് പൊരുത്തം ഉണ്ടെന്നു അറിഞ്ഞതെല്ലാം കള്ളമോ എന്നും ചിന്തിച്ചു ദുഖിക്കുന്നു. 

വനം  എന്നു പറഞ്ഞാല്‍ അത്ര ഭീകരം ഒന്നും അല്ല. ധാരാളം ജനങ്ങള്‍ നടന്നു തെളിഞ്ഞ വഴികള്‍ നീ കാണുക. ഈ വഴിയെ അല്‍പ്പം നടന്നാല്‍ പയോഷ്ണി എന്ന നദി കാണാം. അവിടെ നിന്നും കുണ്ഡിനത്തില്‍ എത്താന്‍ അധിക വിഷമം  ഇല്ലെന്നു പറഞ്ഞുകൊണ്ട് തന്നെ അനുഗമിക്കുന്ന സാഹസത്തില്‍ നിന്നും ദമയന്തിയെ പിന്തിരിപ്പിക്കാന്‍ നളന്‍ ശ്രമിക്കുന്നു. 
ഇതു മനസ്സിലാക്കിയ ദമയന്തി പുരുഷന് ദുഃഖം ഉണ്ടാകുമ്പോള്‍ ആശ്വാസവാക്കുകള്‍ കൊണ്ടും ശുശ്രുഷകള്‍ കൊണ്ടും സമാധാനം നല്‍കേണ്ടത് ഭാര്യയാണെന്നും  വേദശാസ്ത്ര ബോധകരുടെ അഭിപ്രായവും അതു തന്നെ എന്നും നളനെ അറിയിക്കുന്നു. സമയം സന്ധ്യയാപ്പോള്‍ നളനും ദമയന്തിയും അരുകില്‍ കണ്ട  വനമണ്ഡപത്തില്‍ വിശ്രമിച്ചു. ക്ഷീണിതയായ ദമയന്തി ഉറങ്ങിയപ്പോള്‍ നളന്‍ ദമയന്തിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അറുത്തെടുത്തു നഗ്നത മറച്ചുകൊണ്ടു ദമയന്തിയെ ഉപേക്ഷിച്ചു മറഞ്ഞു. 

നളന്‍ മറഞ്ഞു അല്‍പ്പ സമയത്തിനു  ശേഷം ഉണര്‍ന്ന ദമയന്തി,   തന്നെ കബളിപ്പിക്കാന്‍ വേണ്ടി നളന്‍  സമീപത്തു എവിടെയോ മറഞ്ഞിരിക്കുകയാണ് എന്നാണ്  ആദ്യം കരുതിയത്‌. ഇന്ദ്രാദികളില്‍  നിന്നും നേടിയ തിരസ്കരണി മന്ത്രം   നീ ഉപയോഗിച്ചാല്‍ സമീപത്തു നിന്നാല്‍ പോലും കണ്ടുപിടിക്കുക സാദ്ധ്യമല്ല. വരിപ്പുലി ഉള്‍പ്പടെയുള്ള ഹിംസ മൃഗങ്ങള്‍ നിറഞ്ഞ കാട്ടിലാണോ അങ്ങ് ഈ വക തമാശകള്‍ കാണിക്കുന്നത് എന്ന് വിലപിച്ചു കൊണ്ട് ദിക്ക് അറിയാതെ ആ രാത്രിയില്‍ ദമയന്തി നളനെ തേടി വനത്തില്‍  അലഞ്ഞു. നളനെ ഏതോ ഒരു ഭൂതം ബാധിച്ചതു കൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത്   എന്നും ആ ഭൂതം എരിതീയില്‍ വീഴും പോലെ നീറി നശിക്കട്ടെ എന്നും ദമയന്തി ശപിക്കുന്നു. 

വിലപിച്ചു കൊണ്ട് നളനെ തേടി ഇരുട്ടില്‍ വലഞ്ഞ ദമയന്തിയുടെ കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടി. ദമയന്തിയുടെ വിലാപം കേട്ട ഒരു കാട്ടാളന്‍ അവിടെ എത്തി പെരുമ്പാമ്പിനെ കൊന്നു. വനത്തില്‍ തുണഇല്ലാതെ കണ്ട ദമയന്തിയോട് കാമ പാരവശ്യത്തോടു കാട്ടാളന്‍ സമീപിക്കുമ്പോള്‍  ദേവന്മാര്‍ നല്‍കിയ വരം തനിക്കു ഈ കാട്ടാളനെ ഭസ്മമാക്കുവാന്‍ പ്രയോജനപ്പെടും എന്ന് ചിന്തിക്കുമ്പോള്‍ കാട്ടാളന്‍ ഭസ്മമാകുന്നു. ഇന്ദ്രാദികളുടെ വരം പ്രയോജനപ്പെട്ടതു ആശ്ചര്യത്തോടെ നോക്കി. ഇന്ദ്രാദികളെ  മനസ്സില്‍ വിചാരിച്ചു കൊണ്ട് ദമയന്തി  വണങ്ങി.

ആറാം രംഗം "വസ്ത്രം പക്ഷികള്‍ കൊണ്ടു പോയി" എന്ന ശ്ലോകത്തോടെയാണ് ആരംഭിച്ചത്. അത്യന്തം ദീനത രംഗത്ത്‌ അനുഭവപ്പെടുത്തുവാന്‍ നളനും ദമയന്തിക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ട വിഷയം തന്നെ. വനമണ്ഡപത്തില്‍ എത്തിയ നള  ദമയന്തിമാര്‍   ആഹാരം ഇല്ലാത്തതു കൊണ്ടും യാത്രക്ഷീണം എന്നിവകൊണ്ട് തളര്‍ന്നു.  ക്ഷീണിതയായ ദമയന്തി വനമണ്ഡപത്തില്‍ നമുക്ക് ഒന്നിച്ചു ഉറങ്ങാം എന്ന് പറയുന്നു. ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഈ ഘോരവനത്തില്‍ നാം ഒന്നിച്ചു ഉറങ്ങുന്നത് ശരിയല്ല എന്നും നീ ആദ്യം ഉറങ്ങുക, പിന്നീട് ഞാന്‍ ഉറങ്ങാം എന്ന് നളന്‍  പറഞ്ഞു.  നളന്റെ മടിയില്‍ തല വെച്ചു കൊണ്ടു ദമയന്തി ഉറങ്ങി. ദമയന്തി ഉറങ്ങിയ ശേഷം നളന്‍ ദമയന്തിയുടെ തല സാവധാനത്തില്‍ മടിയില്‍ നിന്നും താഴെ വെച്ചു. ദമയന്തിയെയും കൂട്ടി യാത്ര തുടര്‍ന്നാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടും എങ്ങിനെയും ദമയന്തി മാതൃഗൃഹത്തില്‍ ചെന്നെത്തുമെന്നുള്ള വിശ്വാസവും കൊണ്ടു ദമയന്തിയെ ഉപേക്ഷിക്കുവാന്‍ ഉറച്ചു. നഗ്ദനായി പോകുന്നത് എങ്ങിനെ എന്ന് നളന്‍ ചിന്തിക്കുമ്പോള്‍ വനമണ്ഡപത്തിനു സമീപത്തു കണ്ട ഒരു കത്തി കൊണ്ടു ദമയന്തി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു പകുതി അറുത്തു ധരിച്ചു. മാംസദാഹികളായ ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഘോരവനത്തില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിക്കുവാന്‍ സാധ്യമാകാത്ത മനസ്സും അതേ സമയം ദമയന്തിയെ ഉപേക്ഷിക്കാനായി നളനില്‍  കലിബാധ മൂലം   ഉണ്ടാകുന്ന പ്രേരണ എന്നീ രണ്ടു മാനസീക സംഘര്‍ഷം ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ അവതരിപ്പിച്ചു ഫലിപ്പിച്ചത് പ്രശംസാവഹം എന്നേ പറയാനാവൂ. ശ്രീ. മാര്‍ഗി വിജയകുമാറും വളരെ നല്ല അവതരണമാണ് കാഴ്ചവെച്ചത്.  

അടുത്ത രംഗത്തില്‍ കാട്ടാളനായി എത്തിയത് ശ്രീ.സദനം ബാലകൃഷ്ണന്‍ ആശാനായിരുന്നു. ഔചിത്യ ബോധത്തോടു കൂടിയ  അവതരണമാണ് കാട്ടാളന്‍ കാഴ്ചവെച്ചത്. ദമയന്തിയുടെ ശാപം പ്രതീക്ഷിച്ചു ചില കാട്ടാളന്മാര്‍ പീഠത്തില്‍ കയറി നിന്ന് ഭാസ്മീകരണം അവതരിപ്പിച്ചു കാട്ടുന്നുണ്ട്. എന്നാല്‍ ബാലകൃഷ്ണന്‍ ആശാന്റെ കാട്ടാളന്‍  ഈ സമയം  രംഗത്ത്‌ കുറേശ്ശെ കുറേശ്ശേയായി ശരീരം ചുരുക്കി കൊണ്ടു ക്രമേണ രംഗത്ത്‌ നിന്നും അപ്രത്യക്ഷമാകുന്ന അവതരണം വളരെ ഹൃദ്യമായി തോന്നി.

കലാക്ഷേത്രയില്‍ അവതരിപ്പിച്ച നളചരിതം രണ്ടാം ഭാഗം 
കഥകളി ആസ്വാദകരുടെ   മനസ്സില്‍ നിന്നും മായാത്ത ഒരു അനുഭവം ആയിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. 

 


 

2011 ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 3

കലിയും ദ്വാപരനും ഒന്നിച്ചു പുഷ്കര ഗൃഹത്തില്‍ എത്തിച്ചേരുന്ന  രംഗമാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. 
മ്ലാന വദനനായ  പുഷ്ക്കരന്‍ തന്റെ അടുത്തെത്തിയ ആഗതരെ കണ്ടു വിസ്മയപ്പെടുന്നു. ഈ ആഗതരെ തനിക്കു അറിയുകയില്ല എന്നും രാജ്യത്തുള്ള ജനങ്ങള്‍ നളനെ ചെന്ന് കാണും എന്നും
 അവര്‍ക്ക് വേണ്ടിയതെല്ലാം രാജാവായ നളന്‍ സാധിച്ചു കൊടുക്കുകയും ചെയ്യുമെന്നും,  ദൂരെ നിന്നു ആരും തന്നെ കാണാന്‍ വരികയില്ല എന്നും എനിക്ക് നാടും, നഗരവും, കുടയും, ചാമരവും, പടയും ഒന്നും ഇല്ല (രാജാവ് അല്ല എന്നു സാരം) എന്നും രാജകുലത്തില്‍ പിറന്നവന്‍ എന്ന ഒരു പദവി മാത്രമേ എനിക്ക് ഉള്ളൂ എന്നും പുഷ്ക്കരന്‍ സ്വയം പുലമ്പി. ഒടുവില്‍ നിങ്ങള്‍ക്ക്   എന്താണ്  എന്നാല്‍ വേണ്ടിയതെന്നും ചോദിച്ചു.
രാജ്യം കൈക്കലാക്കി നളനെ വനത്തില്‍ അയക്കുക എന്നു അറിയിച്ചു. 
പുഷ്കരന്റെ ഈ വാക്കുകള്‍ കലിക്കും ദ്വാപരനും ഉത്സാഹം ഉണ്ടാക്കുന്നു. ഈ അവസരം ശരിക്കും  കലി- ദ്വാപരന്മാര്‍ പ്രയോജനപ്പെടുത്തി.

 പുഷ്കരാ! നീ നിന്റെ ജന്മം പാഴാക്കി കളയരുത്. അസാദ്ധ്യമായി ഒന്നും തന്നെ ഇല്ല. എന്റെ സഹായം സ്വീകരിച്ചാല്‍ നളനും നിനക്കും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. നീ നളനെ ജയിച്ച് നാട് ഭരിച്ചാലും എന്നു കലിയും നീ പരാക്രമം ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല.  എന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നുകൊണ്ട് , എന്നെ പണയം വെച്ച്  നളനുമായി ചൂതു കളിച്ചാലും. നിനക്ക് വിജയം നിശ്ചയമാണ്. ധനം, ധാന്യം, രാജ്യം എന്നിവയെല്ലാം നീ കൈക്കലാക്കി നളനെ വനത്തിലേക്ക് അയക്കുക എന്നു ദ്വാപരനും അറിയിക്കുന്നു.   

തുടര്‍ന്നു കലി "ഞാന്‍ നളന്റെ ശത്രുവും നിന്റെ മിത്രവുമായ കലിയാണ് "   എന്നു അറിയിക്കുമ്പോള്‍  പുഷ്ക്കരന്‍ കലിയെ വണങ്ങി. കലി - ദ്വാപരന്മാരുടെ പ്രേരണയാല്‍ ഉണ്ടായ ധൈര്യത്തോടെ നളന്റെ കൊട്ടാരത്തിലേക്ക് അത്യധികം 
ആവേശഭരിതനായി പുഷ്ക്കരന്‍ കൊട്ടാരം നോക്കി  ചെന്ന് നളനെ ചൂതിനു വിളിച്ചു.
തന്നെ ചൂതു കളിക്കുവാനായി ആരോ ക്ഷണിക്കുന്നത് കേട്ടു നളനും ദമയന്തിയും എത്തുന്നു. കലി ബാധിതനായ നളന്‍ പുഷ്കരനോട് ചൂതു കളിച്ചു.  പല മാസങ്ങളോളം ചൂതു കളി തുടര്‍ന്നു. നളനു തോല്‍വി സുനിശ്ചയം  എന്നു കണ്ട ദമയന്തി തന്റെ കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയച്ചു. ഒടുവില്‍ നളന്‍ തോറ്റു.   പുഷ്ക്കരന്‍ നളനില്‍ നിന്നും രാജ്യം കൈക്കലാക്കി നളനെ വനത്തിലേക്ക് പോകാന്‍ ആജ്ഞാപിച്ചു. ഇനി ഇവിടെ നിന്നാല്‍ നിന്റെ രാജ്യം എങ്ങിനെ എനിക്ക് സ്വന്തം ആയി തീര്‍ന്നുവോ അതുപോലെ നിന്റെ ഭൈമിയും എനിക്ക് സ്വന്തമാകും എന്നു പുഷ്ക്കരന്‍ അറിയിക്കുന്നതോടെ നളന്‍ ദമയന്തിയും കൂട്ടി ഉടുത്ത വസ്ത്രങ്ങള്‍ മാത്രം സ്വത്താക്കി കൊണ്ട് വനത്തിലേക്ക് യാത്രയാകുന്നു. നളനെ ആരും സഹായിക്കരുതെന്നും ആരെങ്കിലും നളനെ സഹായിച്ചാല്‍ അവരെ വധിക്കുമെന്നും  പുഷ്ക്കരന്‍ പ്രജകളെ അറിയിച്ചു. ഈ രംഗങ്ങളുടെ അവതരണം വളരെ ആസ്വാദകരം ആയിരുന്നു.


നാലാം രംഗത്തിലെ കലി- ദ്വാപരന്മാരും പുഷ്കരനും തമ്മിലുള്ള സംവാദത്തില്‍ പുഷ്ക്കരന്‍ "ഞാനും രാജകുലത്തില്‍ പിറന്നവന്‍" എന്നു പറയുമ്പോള്‍ കലി ഞങ്ങളുടെ ഉദ്യമത്തിന് ആ യോഗ്യത ഒന്നേ മതി എന്നു പറഞ്ഞു."കലിയുടെ നളനും നീയും ഭേദമെന്തിവിടെ" എന്ന പദത്തിന് പുഷ്ക്കരന്‍ ഭയന്ന് ചുറ്റും നോക്കി.   വേറെ ആരും ഇല്ല എന്നു ആശ്വസിച്ച ശേഷം     ഞാനോ ? ഞാന്‍ ആര്, നളന്‍ ആര് ?എന്നു ആത്മഗതം ചെയ്തു.

"ചൂതു പൊരിക പോരിക" എന്നതിന് എന്നെ എങ്ങോട്ടാണ് കൂട്ടി പോകുന്നത്? രാജാവ് അറിഞ്ഞാല്‍ എന്റെ കഥ കഴിഞ്ഞതു    തന്നെ.  നിങ്ങള്‍ മടങ്ങി പോയാലും എന്നു പുഷ്ക്കരന്‍ മറുപടി നല്‍കി.

"നാടു വാഴ്‌ക നളനെ വന്നു സമ്പ്രതി" എന്ന (കലിയുടെ) പദത്തിന് ഞാന്‍ നാടു ഭരിക്കയോ? കൊള്ളാം. ദയവു ചെയ്തു എന്റെ അന്നം മുട്ടിക്കാതെ വന്ന വഴിയെ മടങ്ങി പോയാലും എന്നു (പുഷ്ക്കരന്‍) മറുപടി കാട്ടി.

കലി: ആഹാരത്തെ മാത്രം ചിന്തിച്ചു ഇവിടെ ഊണ്, ഉറക്കം, ഊണ്, ഉറക്കം എന്നിങ്ങനെ കഴിയുന്നതില്‍ എന്തു ഫലമാണ്  ലഭിക്കുന്നത്. നിന്റെ യവ്വന കാലമാണ് ഇന്ന്. നിനക്ക് ഭാര്യ, കുഞ്ഞുങ്ങള്‍ എന്നിങ്ങനെയുള്ള ചിന്തകള്‍ വേണ്ടേ? നിന്റെ ഇത്തരം കാര്യങ്ങളില്‍ രാജാവിന് എന്തു താല്‍പ്പര്യം ആണുള്ളത്? നീ ധൈര്യമായി രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. 
നീ രാജാവിനെ തൊഴുത്‌ ആഹാരം വാങ്ങി ഉണ്ടും ഉറങ്ങിയും കാലം കഴിച്ചാല്‍ നിനക്ക് തന്നെ നഷ്ടം. നള മഹാരാജാവ് പിന്നീടു അദ്ദേഹത്തിന്റെ മകനെ രാജാവായി അഭിഷേകം ചെയ്യിക്കും. നീ അവന്റെ മുന്‍പിലും പോയി ആഹാരം ചോദിക്കും. അതാണ്‌ സംഭവിക്കുക. 
(പുഷ്കരന് ചഞ്ചലം ഏര്‍പ്പെട്ടു. ഭാര്യ, കുഞ്ഞുങ്ങള്‍, രാജ്യം, സുഖ സൌകര്യങ്ങള്‍ എന്നിവയെ പറ്റി ചിന്തിച്ചു )
കലി: നീ മരിച്ചാല്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താന്‍ ആരുണ്ട്‌ ഈ രാജ്യത്ത്? 
നീ രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. ദ്വാപരന്‍ ഒരു കാളയുടെ രൂപം ധരിച്ചു നിന്റെ സമീപം ഉണ്ടാകും. ഞാന്‍ നീ കളിക്കുന്ന പകിടയുടെ ഉള്ളില്‍  ഒളിച്ചിരുന്ന്  നിന്നെ ജയിപ്പിക്കും.  (കലി- ദ്വാപരന്മാര്‍  പുഷ്കരന് സത്യം ചെയ്തു കൊടുക്കുന്നു.)
പുഷ്ക്കരന്‍: നിങ്ങള്‍ എന്നെ രാജാവിന്റെ മുന്‍പിലേക്ക് തള്ളി വിട്ടിട്ടു ചിരിച്ചു രസിക്കുവാനാണോ?
കലി: ഒരിക്കലും ഇല്ല. ദ്വാപരന്‍ നിന്നോടൊപ്പം ഉണ്ടാകും. ഞാന്‍ മറഞ്ഞിരുന്നു നിന്നെ സഹായിക്കും. കലിയും ദ്വാപരനും പുഷ്കരന് സത്യം ചെയ്തു കൊടുത്തു. പുഷ്ക്കരന്‍ അവരെ വണങ്ങി. കലി- ദ്വാപരന്മാര്‍  മറയുന്നത് പുഷ്ക്കരന്‍ നോക്കി നിന്നു.  

                                  പുഷ്ക്കരന്‍, കലി, ദ്വാപരന്‍


പിന്നീടു ആവേശത്തോടെ പുഷ്ക്കരന്‍ നളന്റെ കൊട്ടാരം നോക്കി യാത്രതുടര്‍ന്നു.  കൊട്ടാര വാതില്‍ക്കല്‍ എത്തിയ പുഷ്കരനെ  കൊട്ടാരത്തിന്റെ കാവല്‍ ഭടന്‍ ശ്രദ്ധിച്ചില്ല. 
നീ എന്നെ അറിയില്ലേ ? എന്ന ചോദ്യത്തിന് ഭടന്‍ മറുപടി നല്‍കിയില്ല. ഞാന്‍ രാജാവിന്റെ സഹോദരന്‍ എന്നു സ്വയം  ഭടനെ പരിചയപ്പെടുത്തിയ ശേഷം " രാജാവ് എവിടെ" എന്നു അന്വേഷിച്ചു ? അദ്ദേഹം പത്നിയും ഒന്നിച്ചു പൂന്തോട്ടത്തില്‍ ഉണ്ട് എന്നു ഭടനില്‍ നിന്നും  പുഷ്ക്കരന്‍ മനസ്സിലാക്കി. 

ചൂതിനു വിളി കേട്ടു കൊണ്ട് ദമയന്തീ സമേതനനായി നളന്‍ എത്തി. എന്നെ ആരോ ചൂതിനു വിളിക്കുന്നു. നളന്‍ പുഷ്കരനെ കണ്ടു. പുശ്ചത്തോടെ പുഷ്കരനെ നോക്കിയ ശേഷം നളന്‍  " എനിക്ക് ഒരു സഹോദരന്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ, അവന്‍ തന്നെ ഇവന്‍ "എന്നു  പറഞ്ഞു.   
നളന്‍ : (പുച്ഛത്തോടെ പുഷ്കരനെ നോക്കി )  നീയോ ?
പുഷ്ക്കരന്‍: അതേ! 
നളന്‍: നീയോ ? 
പുഷ്ക്കരന്‍: അതേ.ഞാന്‍ തന്നെ.
നളന്‍ : എന്താ, നിന്റെ ബുദ്ധി തിരിഞ്ഞു പോയോ ? 




പുഷ്ക്കരന്‍: ഇപ്പോഴാണ് എനിക്ക് ബോധം ഉണ്ടായത്.
നളന്‍: ചൂതു കളിക്കണം എന്നു തീര്‍ച്ചയാണോ?
പുഷ്ക്കരന്‍: അതേ. 
നളന്‍: തീര്‍ച്ചയാണോ?
പുഷ്ക്കരന്‍ : അതെ, തീര്‍ച്ച.
നളന്‍: പോത്തിന്റെ ചെവിയില്‍ വീണ വായിച്ചിട്ട് എന്തു ഫലമാണ് ഉണ്ടാകാന്‍ പോകുന്നത്?
നളന്‍ ചൂതിനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ചൂതു കളിക്കുള്ള സാധനങ്ങള്‍ മന്ത്രി എത്തിച്ചു.  നളനും പുഷ്കരനും ചൂതു കളിയ്ക്കാന്‍ ഇരുന്നു. പുഷ്കരന് ഇവിടെ ഞാന്‍ ഒറ്റക്കാണ്. ഞാന്‍ ചതിക്കപ്പെടുമോ  എന്ന ഭയം. ചുറ്റും നോക്കി. കാളയെ കണ്ടു. ആശ്വാസമായി. 
നളന്  ചൂതില്‍ തോല്‍വി ഉറപ്പായപ്പോള്‍ ദമയന്തി കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയയ്ക്കാന്‍ നളന്റെ സൂതനെ വിളിച്ചു അറിയിച്ചു.

ചൂതില്‍ നളന്‍ തോറ്റു. പരാജിതനും   ക്ഷീണിതനുമായ നളനും ദമയന്തിയും  പുഷ്കരന്റെ ആജ്ഞ പ്രകാരം ആഭരണങ്ങള്‍ എല്ലാം ഊരി വെച്ചു. നളന്‍ തന്റെ കിരീടം ഊരിവെച്ച് ജനങ്ങളെ എല്ലാവരെയും നോക്കി, അല്‍പ്പം പിന്നോട്ട് മാറി നിന്നു, ദമയന്തിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് പുഷ്കരന് ഒരു (വേഗത്തില്‍ ) അനുഗ്രഹം നല്‍കി രംഗം വിട്ടു. പുഷ്ക്കരന്‍ നളന്‍ പോയ ഉടനെ കൊട്ടാരത്തിന്റെ വാതില്‍ അടച്ചു.
നാടകീയമായ ഈ രംഗം വളരെ മനോഹരമായി ശ്രീ. ഗോപി ആശാന്‍ അവതരിപ്പിച്ചു. ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയും കോട്ടക്കല്‍ ശ്രീ. കേശവന്റെ പുഷ്കരനും നല്ല നിലവാരം പുലര്‍ത്തി.  

എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്ന നളനോട് വേഗം കൊട്ടാരം വിട്ടു പോകാന്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ പോകുന്ന പുഷ്ക്കരന്‍ കൊട്ടാരം വിട്ടു പോകാന്‍ ആജ്ഞാപിക്കുമ്പോള്‍ ചെണ്ടയില്‍ ഒരു ശബ്ദവും ഇല്ല. ഒരു വേഷക്കാരന്റെ  അരങ്ങിലെ ചലനങ്ങള്‍ക്ക് മേളത്തിന്റെ അസാന്നിദ്ധ്യം  അരോചകമായി തോന്നും എന്നത് അരങ്ങില്‍ വ്യക്തമായിരുന്നു.


                                 


2011 ജനുവരി 21, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -2

 ദമയന്തീ സ്വയംവരം കഴിഞ്ഞു ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തേക്കു മടങ്ങുന്ന, ഇന്ദ്രാദികളെ  ദമയന്തിയുടെ സ്വയംവരത്തിനു പങ്കെടുക്കുവാന്‍   യാത്രയാകുന്ന യുഗപാലകന്മാരായ കലിയും ദ്വാപരനും കണ്ടുമുട്ടുന്നതാണ് നളചരിതം രണ്ടാം ഭാഗത്തിന്റെ മൂന്നാം രംഗം. ദമയന്തിയുടെ വിവാഹം മംഗളമായി കഴിഞ്ഞു എന്നും നളന്‍ എന്ന സല്‍ഗുണങ്ങള്‍ നിറഞ്ഞ രാജവിനെയാണ് വരിച്ചതെന്നും ഇന്ദ്രനില്‍ നിന്നും അറിയുന്നതോടെ കലിയും ദ്വാപരനും കോപം കൊണ്ട് ജ്വലിച്ചു.  നള- ദമയന്തിമാരെയും രാജ്യത്തെയും പിരിക്കും എന്നു കലി പ്രതിജ്ഞ ചെയ്തു. നളനെ ദ്രോഹിച്ചാല്‍  പിന്നീടു നീ വ്യസനിക്കേണ്ടി വരും എന്നു കലിയെ ഉപദേശിച്ചു ഇന്ദ്രന്‍ യാത്രയായി. 
  

നളനു ലഭിച്ച സൗഭാഗ്യത്തില്‍ അസൂയയും കോപവും കൊണ്ട് കലി  നളനെ ദ്രോഹിക്കാന്‍ പഴാകാത്തതും അപായം ഇല്ലാത്തതുമായ ഒരു ഉപായം പറയുവാന്‍ ദ്വാപരനോട് ആവശ്യപ്പെട്ടു. 
"വളരെ ഗുണ ഗണങ്ങള്‍ നിറഞ്ഞവനും ദേവന്മാരുടെ പ്രീതി  സമ്പാദിച്ചവനും ആയ  നളനെ  ജയിക്കുന്നത് അസാദ്ധ്യമാണ്.
ചൂതു കളിയിലൂടെ മാത്രമേ നളനെ ജയിക്കുവാന്‍ സാദ്ധ്യമാകൂ.  നളന്റെ കുലത്തില്‍ ജനിച്ച പുഷ്കരനെ നാം കണ്ട് അവനെ പ്രീതിപ്പെടുത്തി അവനില്‍ വഞ്ചകത്തം ജനിപ്പിക്കണം. പിന്നീടു അവനെ  കൊണ്ട്  നളനുമായി ചൂതു കളിപ്പിച്ചു തോല്‍പ്പിച്ച് നളന്റെ പല തരത്തിലുള്ള ധനം, നാട്, പ്രജകള്‍ തുടങ്ങിയവ എല്ലാം പണയപ്പെടുത്തി നളനെ  കാട്ടിലേക്ക് അയക്കുവാന്‍ വഴി ഒരുക്കാം" എന്ന് ദ്വാപരന്‍ കലിയെ അറിയിച്ചു. 

തുടര്‍ന്ന്  കലി- ദ്വാപരന്മാര്‍ നിഷധ രാജ്യത്ത് പ്രവേശിക്കാനായി യാത്ര തുടരുന്നു.  കലി- ദ്വാപരന്മാരുടെ  യാത്രയില്‍ നിഷധ രാജ്യത്ത് നടക്കുന്ന  സല്‍ക്കര്‍മ്മങ്ങള്‍ മാത്രമാണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്.  സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്ത് കലിക്ക് കാല് കുത്തുവാന്‍  സാധിക്കുകയില്ല. അതുകൊണ്ട് അതിനുള്ള ഒരു ചെറിയ പഴുത് കിട്ടുമോ എന്ന്   നോക്കുവാന്‍ ദ്വാപരനെ ഒരു വഴിക്ക് യാത്രയാക്കിയിട്ട്   കലി രാജ്യമാകെ ചുറ്റി നടന്നു വീക്ഷിച്ചു. ഒരു പഴുതും ലഭിക്കാതെ വന്നപ്പോള്‍ ഒരു താന്നി മരത്തില്‍ കയറി കലി ഇരുപ്പുറപ്പിച്ചു കൊണ്ട് രാജ്യം വീക്ഷിച്ചു. പന്ത്രണ്ടു വര്‍ഷക്കാലം കാത്തിരുന്ന കലിക്ക് സന്ധ്യാ വന്ദനത്തിന്  മുന്‍പു കാല്‍ കഴുകിയ രാജാവിന്റെ കാലിന്റെ മുളങ്കാല്‍ നനഞ്ഞില്ല. ഇക്കാരണം മതി നിഷധ രാജ്യത്ത്  പ്രവേശിക്കാന്‍ എന്നു ഉറച്ചു  സന്തോഷവാനായ കലി   ദ്വാപരനെയും കൂട്ടി പുഷ്കര ഗൃഹത്തിലേക്ക് പോകാം എന്നു തീരുമാനിക്കുന്നു. ഇതാണ് ഈ രംഗത്തിന്റെ ചുരുക്കം.

രംഗ അവതരണത്തില്‍   കലി- ദ്വാപരന്മാര്‍ ഒന്നിച്ചു തിരക്കി നോക്കി. ഇരുവരും യാത്രാ മദ്ധ്യേ സന്ധിച്ചു. 
കലി: അല്ലയോ ദ്വാപരാ! നീ എവിടെക്കാണ്‌ ധൃതിയില്‍ പോകുന്നത്? 
ദ്വാപരന്‍: ഞാന്‍ ദമയന്തിയുടെ സ്വയംവര വാര്‍ത്ത അറിഞ്ഞു അവിടേക്ക് പോകുന്നു.
കലി: ഞാന്‍ അവളെ പരിണയം ചെയ്യും. നീ അതു കാണും,  തീര്‍ച്ച. നമുക്ക് ഒന്നിച്ചു പോകാം. 

ഒന്നിച്ചു യാത്രാ തുടര്‍ന്ന കലി- ദ്വാപരന്മാര്‍ ദൂരെ ഒരു പ്രകാശം കണ്ടു. അത് എന്താണെന്ന് ശ്രദ്ധിച്ചു. യാത്രാ മദ്ധ്യേ അവര്‍ എത്തുവാന്‍ എന്താണ് കാരണം എന്നു ചിന്തിച്ചു. അവരെ വണങ്ങുക തന്നെ എന്നു തീരുമാനിച്ചു.  

കലി-ദ്വാപരന്മാരും ഇന്ദ്രനും തമ്മിലുള്ള രംഗം ഇളകിയാട്ടം ചുരുക്കി കൊണ്ടുള്ള അവതരണം ആയിരുന്നു.
 
നിഷധ രാജ്യത്തു പ്രവേശിക്കുവാന്‍ യാത്ര തുടര്‍ന്ന കലിക്കും ദ്വാപരനും  നിഷധ രാജ്യത്ത്‌ അന്നദാനം, ഗോദാനം, കഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദ്രവ്യ ദാനം, മംഗല്ല്യം, പൂജാദി സല്‍- കര്‍മ്മങ്ങള്‍ എന്നിവയാണ് കണ്ടത് .  നിഷധ രാജ്യത്ത്‌ പ്രവേശിക്കാന്‍ അവസരം കണ്ടുപിടിക്കാന്‍ ദ്വാപരനെ  ഒരു വഴിക്ക് യാത്രയാക്കിയ കലി മറു വഴിക്ക് യാത്ര തുടര്‍ന്നു രാജ്യമാകെ വീക്ഷിച്ചു. രാജ്യത്ത്‌ ശിവപൂജ, ബ്രാഹ്മണര്‍ ഒന്നിച്ചിരുന്നുള്ള യാഗ മന്ത്രാദികള്‍, അര്‍ച്ചന എന്നിവയാണ് കലി കണ്ടത്. ഒടുവില്‍ ഏതെങ്കിലും മരത്തില്‍ കയറി മറഞ്ഞിരുന്നു വീക്ഷിക്കുക എന്നു തീരുമാനിച്ചു കൊണ്ട്  എത്തിയത് ഒരു ചന്ദന മരത്തിനു സമീപമാണ്. ചന്ദനമരത്തില്‍ കലിക്ക് തൊടുവാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് കലി പിന്നീടു കണ്ട ഒരു താന്നി മരത്തില്‍ കയറി ഇരുന്നു നിഷധ രാജ്യം വീക്ഷിച്ചു. 

                                        കലി 

ഉഷ്ണകാലം, മഴക്കാലം, ശൈത്യകാലം  എന്നിങ്ങനെ കാലഭേദങ്ങള്‍  ( ഉത്തരീയം വീശി ഉഷ്ണം നടിച്ചും, മഴയില്‍ നനഞ്ഞു അസ്വസ്ഥത കാട്ടി മഴക്കാലവും, തണുപ്പ് കൊണ്ട് വിറച്ചും, തണുപ്പിന്റെ ഘോരത കൊണ്ട് ചിറി പൊട്ടിയതായും കാട്ടി കുളിര്‍ കാലവും കലി രംഗത്ത്‌ പ്രകടമാക്കി.) മാറി മാറി പോയി.   
നള മഹാരാജാവ് തന്റെ രണ്ട് കുട്ടികളുമായി പോകുന്നത് കലി കണ്ടു.  താന്നി മരത്തില്‍ ഇരുപ്പു തുടങ്ങിയിട്ട് 12  വര്‍ഷങ്ങളായി എന്നു കലി  കണക്കാക്കി. രാജാവും കുട്ടികളും എങ്ങോട്ടാണ് പോകുന്നത് എന്ന് കലി ശ്രദ്ധിച്ചു. സന്ധ്യാ വന്ദനം ചെയ്യുവാന്‍ കാലു കഴുകുന്ന നള മഹാരാജാവിന്റെ കാല്‍ പൂര്‍ണ്ണമായും നനഞ്ഞിട്ടില്ല എന്ന് കലി മനസ്സിലാക്കി. ഇതു തന്നെ പറ്റിയ അവസരം എന്ന് തീര്‍ച്ചയാക്കി കലി സന്തോഷത്തോടെ  താന്നി മരത്തില്‍ നിന്നും ഇറങ്ങി.  ഇനി ദ്വാപരനെയും കൂട്ടി പുഷ്കരനെ സമീപിക്കുക തന്നെ എന്നു ഉറപ്പിച്ചു യാത്രയാകുന്നു. 

കലിയായി രംഗത്തെത്തിയ ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ വളരെ നല്ല പ്രകടനം കാഴ്ച വെച്ചു. ഇന്ദ്രനിന്ദ  കലിയുടെ ആട്ടത്തില്‍ ഉണ്ടായില്ല. ദ്വാപരനായി ( നെടുംകത്തി വേഷം) രംഗത്ത്‌ എത്തിയ ശ്രീ. സദനം വിഷ്ണു പ്രസാദ് തന്റെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം ശുചീന്ദ്രന്‍ ഇന്ദ്രാനായി രംഗത്തെത്തി. നല്ല വേഷഭംഗിയും, മുദ്രാഭംഗിയും  ശുചീന്ദ്രന് അനുഗ്രഹമാണ്. കലിയാട്ടത്തിന് ഡബിള്‍ മേളം നല്ല നടന്മാര്‍ക്കും കാണികള്‍ക്കും ഉല്‍സാഹത്തെയും രംഗ ബലത്തെയും  നല്‍കി എന്നത് സ്മരണാര്‍ഹം തന്നെ. 









2011 ജനുവരി 14, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -1

ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 30-നു , വൈകിട്ട് ആറു മണിക്ക് കഥകളി കേളി നടത്തി. ശ്രീ. സദനം രാമകൃഷ്ണന്‍ ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരി ചേങ്കിലയും ശ്രീ. നെടുമ്പള്ളി രാംമോഹന്‍  ഇലത്താളവും കൈകാര്യം ചെയ്തു. വൈകിട്ട് ആറര മണി മുതല്‍ രാത്രി പന്ത്രണ്ടര മണി വരെ നളചരിതം രണ്ടാം ഭാഗം കഥകളി അവതരിപ്പിച്ചു.  

ദേവ ശ്രേഷ്ടന്മാരായ ഇന്ദ്രാദികളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിച്ചു. ദമയന്തിയുമൊത്ത് നളന്‍ നിഷധ രാജ്യത്തെത്തി. നര്‍മ്മ സംഭാഷണങ്ങളില്‍ കൂടി ദമയന്തിയുടെ നാണം മാറ്റി എടുക്കാന്‍ ശ്രമിക്കുന്ന " കുവലയ വിലോചനേ ബാലെ  ഭൈമി" എന്ന പദത്തോടെ കഥകളിയുടെ ഒന്നാം രംഗം  ആരംഭിച്ചു.

                                 നളനും  ദമയന്തിയും    

കരിംകൂവളപ്പൂ പോലെയുള്ള കണ്ണുകള്‍, തളിരു പോലുള്ള അധരം, നല്ല സ്വഭാവം എന്നീ ഗുണങ്ങള്‍ ഉള്ളവളേ! എന്നു  നളന്‍ ദമയന്തിയെ സംബോധന ചെയ്തു കൊണ്ട് ഇന്ദ്രാദികള്‍ നമ്മുടെ
സ്വയംവരത്തിനു  എത്തി നമ്മെ കുറച്ചു കഷ്ടപ്പെടുത്തി, പിന്നീടു ആ തടസ്സങ്ങള്‍ എല്ലാം നീങ്ങി. പണ്ടു ചെയ്ത പുണ്യ ഫലങ്ങള്‍ കൊണ്ട് നിന്നെ എനിക്ക് ലഭിച്ചു. ഇനി നിന്റെ നാണം ഒന്നു മാത്രമാണ് എനിക്ക് ശതൃവായുള്ളത്. നിന്റെ നാണം ഉപേക്ഷിച്ചു നീ എന്നെ പുണരുകയില്ലേ? നിന്റെ പ്രിയ തോഴിമാരോട്  എങ്ങിനെ സ്വാതന്ത്ര്യമായി എങ്ങിനെ പെരുമാരുന്നുവോ അതുപോലെ  നീ എന്നോട് പെരുമാറുക. നമുക്ക് ഇനി ഉദ്യാനത്തിലേക്ക്‌ പോകാം എന്നു പറയുന്ന നളനെ ദമയന്തി ആലിംഗനം ചെയ്തു.  നളനും ദമയന്തിയെ  ആലിംഗനം ചെയ്തു കൊണ്ട് നളന്‍ ഉദ്യാനത്തിലേക്ക്‌ പോകുന്നു.  

രണ്ടാം രംഗം നിഷധ രാജ്യത്തിലെ ഉദ്യാനമാണ്.  നളനും ദമയന്തിയും ഒന്നിച്ചു ഉദ്യാനത്തില്‍ എത്തുന്നു.ദമയന്തി  ഉദ്യാനം നോക്കി കാണുന്നു. അതുല്യമാണ് ഈ ഉദ്യാനം. ദേവലോകത്തിലെ ഉദ്യാനവും അളകാപുരിയിലെ ഉദ്യാനവും ഈ ഉദ്യാനത്തിനോട് സാമ്യമല്ല എന്നു ദമയന്തി പറയുന്നു. ഉദ്യാനത്തിലെ അവര്‍ണ്ണനീയമായ കാഴ്ചകള്‍ നോക്കി കാണുന്ന ദമയന്തി ഒടുവില്‍ ഹംസ കോകങ്ങളുടെ ക്രീഡാ തടാകം കണ്ടു സന്തോഷത്തോടെ ആനന്ദിച്ചു. ദമയന്തി  വര്‍ണ്ണിക്കുന്ന കാഴ്ചകള്‍ അല്ല മറിച്ചു ആ മനോഹാരിത എല്ലാം ദമയന്തിയിലാണ് നളന്‍ കാണുന്നത്.

നളന്‍ വിവാഹത്തിന് മുന്‍പ് ഓരോരോ ജനങ്ങള്‍ നിന്റെ ഗുണങ്ങള്‍ പറയുന്നത് കേട്ട് കാമ പീഡകള്‍ കൊണ്ടു നിന്റെ ലാവണ്യ ശരീരം ചിന്തിച്ചു കൊണ്ടു ഓരോ ദിവസവും ഓരോ യുഗം എന്നപോലെ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു കഴിഞ്ഞു എന്നും പിന്നീടു സ്വര്‍ണ്ണ വര്‍ണ്ണ ഹംസവുമായി സൗഹൃദം  ഉണ്ടായി. ഹംസം  നിന്റെ ഇംഗിതം അറിഞ്ഞു വന്ന്, എന്റെ ചെവികളില്‍ അമൃത് എന്നപോലെ അറിയിച്ചു. പിന്നീടു എനിക്ക് നിന്നെ ലഭിക്കയും ചെയ്തു എന്ന് സ്മരിച്ചു.

(തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍) നളന്‍ ദമയന്തിയെ നോക്കി " ഈ ശില്‍പ്പം" വര്‍ണ്ണിക്കാന്‍ ആവുന്നതല്ല" എന്ന് ആരംഭിച്ച് "ബ്രഹ്മസൃഷ്ടി" എന്ന ആട്ടം അവതരിപ്പിച്ചു. ബ്രഹ്മാവ് വിശിഷ്ട വസ്തുക്കള്‍ ഒന്നു ചേര്‍ത്ത് ദമയന്തിയെ സൃഷ്ടിച്ചു എന്നും ദമയന്തിയുടെ ബാക്കി  അവശിഷ്ടങ്ങള്‍ ചന്ദ്രനിലേക്ക് എറിഞ്ഞു എന്നും ആ അവശിഷ്ടമാണ്‌ ചന്ദ്രനില്‍ കാണുന്ന കരിം പുള്ളികള്‍ എന്നും, പിന്നീടു ആ കൈകള്‍ പൊയ്കയില്‍ ശുദ്ധി ചെയ്തപ്പോള്‍ ആ പൊയ്കയില്‍ താമര പൂക്കള്‍ വിരിഞ്ഞു എന്നും, ശുദ്ധി ചെയ്ത ശേഷം കൈ കുടഞ്ഞപ്പോള്‍ അത് തെറിച്ചു വീണതാണ് നക്ഷത്രങ്ങള്‍ എന്നും ആണ് ബ്രഹ്മസൃഷ്ടി ആട്ടത്തിന്റെ ചുരുക്കം.  ദമയന്തിയുടെ സൌന്ദര്യം കണ്ട ദേവേന്ദ്രന്‍  ദേവസ്ത്രീകളെ  ഉപേക്ഷിച്ചു എന്നും ദേവസ്ത്രീകള്‍ ബ്രഹ്മാവിനോട് തങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിച്ചു തരണം എന്ന് അപേക്ഷിച്ചു. ഭൂമിയില്‍ ചെന്ന് ദമയന്തിയോട്  സൌന്ദര്യം തരുവാന്‍ അപേക്ഷിക്കൂ എന്ന് ബ്രഹ്മാവ് ദേവസ്ത്രീകളെ ഉപദേശിച്ചു . അങ്ങിനെ സൌന്ദര്യ വര്‍ദ്ധനക്കു വേണ്ടി ദമയന്തിയോട് യാചിച്ചു നില്‍ക്കുന്ന ദേവ സ്ത്രീകളാണ് പൊയ്കയില്‍ കാണുന്ന താമര മൊട്ടുക്കള്‍ എന്നിങ്ങനെയുള്ള (അലങ്കാര പ്രയോഗങ്ങള്‍) ആട്ടങ്ങള്‍ അവതരിപ്പിച്ചു. 
തുടര്‍ന്നു  ഇന്ദ്രാദികളില്‍ ഒരുവനെ വരിക്കണം എന്ന് ദമയന്തിയെ  അറിയിക്കാന്‍ ഇന്ദ്രാദികളാല്‍ നിയോഗിക്കപ്പെട്ടതും തിരസ്കരണി മന്ത്രം ഉപയോഗിച്ച് അദൃശ്യനായി കൊട്ടാരത്തില്‍ എത്തി ദമയന്തിയെ  കണ്ടു നിയോഗം അറിയിച്ചതും, അതിന് ദമയന്തിയുടെ മറുപടിയും  എല്ലാം  നളന്‍ സ്മരിച്ചു. 

പിന്നീടു നളന്‍  ദമയന്തിയും ഒന്നിച്ചു ഉദ്യാനം ചുറ്റി കണ്ടു. ഉദ്യാനം മുഴുവനും ആരോ പൂക്കള്‍ വിതറി വിട്ടിരിക്കുന്നതു പോലെ കണ്ട നളന്‍, കാമദേവന്‍  സന്തോഷം  കൊണ്ട്   നിന്റെ കാലു വേദനിക്കാതിരിക്കാന്‍ വിതറിയതാണ് ഈ പൂക്കള്‍ എന്ന്  ദമയന്തിയോട് പറഞ്ഞു. മരത്തില്‍ ചുറ്റി വരിഞ്ഞു നില്‍ക്കുന്ന വള്ളികള്‍ കണ്ട നളന്‍, നാം ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നതു പോലെ അല്ലേ എന്ന് ചോദിച്ചു. 
ചെടികളില്‍ ഇരുന്നു രമിച്ച രണ്ട് ഇണക്കിളികള്‍. അതില്‍ ഒന്നു ചെടികളുടെ ഇടയില്‍ പെട്ടെന്ന് മറഞ്ഞപ്പോള്‍  വിരഹ ദുഃഖം കൊള്ളുന്ന മറ്റേ  കിളിയെ കണ്ട് നമുക്കിടയില്‍ അങ്ങിനെ ഒരു ദുഃഖം  ഒരിക്കലും ഉണ്ടാകല്ലേ  എന്ന് പറഞ്ഞു. രണ്ട് മാന്‍ കുട്ടികള്‍ അതിന്റെ അമ്മയുടെ സ്തനങ്ങളില്‍ നിന്നും പാല് കുടിക്കുന്നത് കണ്ട് നളന്‍ ദമയന്തിയോട് നമുക്കും ഇതു പോലെ കുട്ടികള്‍ ഉണ്ടായി അതിനു നീ പാല്  കൊടുക്കും എന്ന് പറഞ്ഞു.    ഉദ്യാനത്തിലുള്ള ഒരു വള്ളിക്കുടില്‍ കണ്ട് നമുക്ക് ആ വള്ളിക്കുടിലില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു ദമയന്തിയെ കൂട്ടി പോകുന്നതോടെ രംഗം അവസാനിപ്പിച്ചു. 

നളനായി ശ്രീ. കലാമണ്ഡലം ഗോപി ആശാനും ദമയന്തിയായി ശ്രീ. മാര്‍ഗി വിജയകുമാറുമാണ് രംഗത്തെത്തിയത്. ഈ രംഗത്തിന് ശ്രീ. കോട്ടക്കല്‍ മധുവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരിയും സംഗീതവും ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. കോട്ടക്കല്‍ രവികുമാര്‍ മദ്ദളവും കൈകാര്യം  ചെയ്തു. കലാക്ഷേത്രയിലെ കഥകളിയും ഡാന്‍സും അഭ്യസിച്ച വിദ്യാര്‍ത്ഥികള്‍ കഥകളി കാണുവാന്‍ മുന്‍ നിരയില്‍ ഇരുന്നതിനാല്‍ ഈ രംഗങ്ങള്‍ ശ്രീ. ഗോപി ആശാനും ശ്രീ. മാര്‍ഗി വിജയകുമാറും മിതത്വം പാലിച്ചു കൊണ്ട് വളരെ ഭംഗിയായി    അവതരിപ്പിച്ചു  എന്നത് പ്രശംസാവഹമാണ്.




2011 ജനുവരി 4, ചൊവ്വാഴ്ച

ചെന്നൈ, മഹാലിംഗപുരം ക്ഷേത്രത്തിലെ കഥകളി

ഡിസംബര്‍ ഇരുപത്, തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്ക് ചെന്നൈ  മഹാലിംഗപുരം ക്ഷേത്രത്തില്‍ പകുതി പുറപ്പാടോടെ  കഥകളി ആരംഭിച്ചു. ശ്രീ. മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി എഴുതിയ ഭക്തി രസ പ്രധാനമായ കുചേലവൃത്തം കഥയാണ് അവതരിപ്പിച്ചത്. കഥകളിയോട്‌ വളരെ അധികം താല്‍പ്പര്യം ഉള്ള ഒരു കുടുംബമാണ്‌ കളി  സ്പോണ്‍സര്‍ ചെയ്തത്.

                                    പുറപ്പാട്  (വേഷം: കൃഷ്ണന്‍ )
  
 ശ്രീകൃഷ്ണനും സുദാമാവും (കുചേലന്‍) സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്മാരാണ്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചു ഇരുവരും വിദ്യ അഭ്യസിച്ചു. ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. കാലാന്തരത്തില്‍ കുചേലന്റെ കുടുംബം ദാരിദ്ര്യ ദുഃഖം കൊണ്ട് വലഞ്ഞപ്പോള്‍ കുചേലപത്നി യാചിച്ചു കിട്ടിയ നെല്ല് ഇടിച്ചു അവലുണ്ടാക്കി അത്  ഒരു തുണിയില്‍ പൊതിഞ്ഞു സുഹൃത്തും ലോകനാഥനുമായ കൃഷ്ണനെ കണ്ടു വരുവാന്‍ കുചേലനോട് പറയുന്നു. കുചേലന്‍ തന്റെ ഓലക്കുടയും ഊന്നുവടിയും, കക്ഷത്തില്‍ അവല്‍ പൊതിയും വെച്ചു കൊണ്ട്   ദ്വാരകാ പുരിയിലേക്ക് കൃഷ്ണനെ ദര്‍ശിക്കുവാന്‍  യാത്രയാകുന്നു. 

ദ്വാരകാപുരിയിലെ  ഏഴു നിലമാളികയില്‍ രുഗ്മിണിയുമായി സല്ലപിച്ചു കൊണ്ടിരുന്ന കൃഷ്ണന്‍ വളരെ ദൂരെ തന്റെ സതീര്‍ത്ഥ്യനെ കണ്ടപ്പോള്‍ മാളിക വിട്ടു താഴെയിറങ്ങി ഓടി ചെന്ന് സ്വീകരിച്ചു ലക്ഷ്മീ തല്‍പ്പത്തില്‍ ഇരുത്തി പാദപൂജചെയ്തു ആദരിച്ചു.  പിന്നീടു കുലങ്ങള്‍, ഗുരുകുല സ്മരണകള്‍ ഇവ പങ്കുവെച്ചു . തന്നെ കാണാന്‍ വന്ന കുചേലനോട് തനിക്കു    വിക്കുന്നു എന്നും തനിക്കു എന്താണ് കൊണ്ടു വന്നതെന്നും ചോദിക്കുന്നു. കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍ പൊതി കണ്ടെടുത്തു കൃഷ്ണന്‍ ഭുജിക്കുന്നു.  ആ "കുചിപീടകം" അത്യധികം സന്തോഷത്തോടെ ശ്രീകൃഷ്ണന്‍ വീണ്ടും ഭുജിക്കാന്‍ തുടങ്ങുമ്പോള്‍ രുഗ്മിണി തടഞ്ഞു. വൃദ്ധനായ കുചേലന്റെ ഭാര്യയുടെ ദാസിയാക്കാനാണോ അങ്ങയുടെ ഭാവം എന്ന രുഗ്മിണിയുടെ പരാതിക്ക് ഭക്തന്മാരോടുള്ള തന്റെ സക്തിയാണ്  തന്റെ ഈ പ്രവര്‍ത്തിക്കു കാരണം എന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു. (സാക്ഷാല്‍ ലക്ഷ്മീ ദേവിയുടെ അവതാരമാണ്  കൃഷ്ണാവതാരത്തില്‍ രുഗ്മിണിയായി എത്തുന്നത്‌ ) മീതിയുള്ള അവല്‍  രുഗ്മിണിയോട്  ഭുജിക്കുവാനും  മറ്റു പത്നിമാര്‍ക്കും വിതരണം ചെയ്യുവാനും  കൃഷ്ണന്‍ രുഗ്മിണിയോട് നിര്‍ദ്ദേശിക്കുന്നു. ആ ഒരു രാത്രി കുചേലന്‍ കൃഷ്ണനോടൊപ്പം സ്മരണകള്‍ പങ്കുവെച്ച് അടുത്ത നാള്‍ പ്രഭാതത്തില്‍ തന്റെ വസതിയിലേക്ക് മടങ്ങുന്നു . സ്വഗൃഹത്തില്‍  മടങ്ങി എത്തിയ കുചേലന് സര്‍വ്വ സമൃദ്ധിയോടെ കഴിയുന്ന കുടുംബത്തെയാണ് കാണാന്‍ സാധിച്ചത്. ഇതാണ് കുചേലവൃത്തം കഥയുടെ ചുരുക്കം.
 

                  കുചേലന്‍ ദ്വാരകാ പുരിയിലേക്ക്            
                   
ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകാപുരിയിലേക്ക് യാത്ര തിരിക്കുന്ന "ദാനവാരി മുകുന്ദനെ സാനന്ദം കണ്ടീടാന്‍ വിപ്രന്‍ താനേ നടന്നീടിനാനേ ചിന്ത ചെയ്തു"  എന്ന പദത്തോടെ കഥകളി ആരംഭിച്ചു. മംഗളങ്ങളായ  കുനങ്ങള്‍  കണ്ടു കൊണ്ടാണ് കുചേലന്റെ യാത്ര തുടങ്ങിയത്. എത്ര കാലമായി താന്‍ കൃഷ്ണനെ കണ്ടിട്ട്, ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞശേഷം ഇതു വരെ കൃഷ്ണനെ കണ്ടിട്ടില്ല, ഈ പ്രാകൃതനായ എന്നെ കണ്ടാല്‍ കൃഷ്ണന് എന്നെ ഓര്‍മ്മ വരുമോ? തീര്‍ച്ചയായും ഭക്ത വല്‍സലനായ ഭഗവാന്‍ തന്നെ കണ്ടാല്‍ മാനിക്കും. എന്നിങ്ങനെ ചിന്തിച്ചു കൊണ്ടു കുചേലന്‍ ദ്വാരകാപുരിയില്‍ എത്തുന്നു. കുചേലന്‍ (വൃന്ദാവനത്തില്‍ എത്തുന്ന അക്രൂരനെ പോലെ)  ഭഗവാന്‍ കൃഷ്ണന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണിനെ വണങ്ങി.  ആ പാദദൂളിയാല്‍ തന്നെ പവിത്രനാക്കുന്നു. 

                            കൃഷ്ണന്‍  കുചേലന്റെ പാദ പൂജ ചെയ്യുന്നു.  

 അടുത്ത രംഗത്തില്‍  ദ്വാരകാ പുരിയിലെ എഴുനില മാളികയില്‍ രുഗ്മിണീ  ദേവിയോടൊപ്പം ലക്ഷ്മീ തല്‍പ്പത്തില്‍ ഇരിക്കുന്ന കൃഷ്ണന്‍ വളരെ ദൂരത്തില്‍ എത്തിയ തന്റെ സതീര്‍ത്ഥ്യനായ കുചേലനെ തിരിച്ചറിഞ്ഞു. ആ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍  ഈറനണിഞ്ഞു . കൃഷ്ണന്‍ കണ്ണുനീര്‍ തുടയ്ക്കുന്നതു കണ്ട് രുഗ്മിണീ ദേവി കാരണം തിരക്കി.  " ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ,  എന്റെ കൂടെ പഠിച്ച സുദാമാവ്  എന്ന ഒരു സാധു  ബ്രാഹ്മണനെ കുറിച്ച്‌... " അതാ ആ സാധു ബ്രാഹ്മണന്‍ എന്നെ കാണാന്‍ താഴെ എത്തിയിരിക്കുന്നു  എന്നു കൃഷ്ണന്‍ പറഞ്ഞിട്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ എല്ലാം തയ്യാറാക്കി വെയ്ക്കാന്‍ രുഗ്മിണിയോടു നിര്‍ദ്ദേശിച്ച ശേഷം കൃഷ്ണന്‍ കുചേലന്റെ അടുത്തേക്ക് ഓടി എത്തുന്നു . കുചേലനെ നമസ്കരിച്ച്, ആശ്ലേഷിച്ച് തന്റെ ഏഴു നിലമാളികയിലേക്ക്‌ കൂട്ടി വന്നു. കൃഷ്ണന്‍ കുചേലനെ  ലക്ഷ്മീ തല്‍പ്പത്തില്‍ ഇരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അതിനു താല്‍പ്പര്യം കാണിക്കാതെ  കുചേലന്‍ താഴെ ഇരുന്നു. അപ്പോള്‍ കൃഷ്ണനും താഴെ ഇരിക്കുവാന്‍ തയ്യാറായപ്പോള്‍ കുചേലന്‍ ലക്ഷ്മീതല്‍പ്പത്തില്‍ ഇരുന്നു. കൃഷ്ണന്‍ കുചേലന്റെ  പാദപൂജ ചെയ്ത  ശേഷം  പാദ തീര്‍ത്ഥം കൃഷ്ണന്‍ തന്റെയും, രുഗ്മിണിയുടെയും, കൊട്ടാരവാസികളുടെയും രീരത്തില്‍  തളിച്ചു. (അരങ്ങില്‍ കൃഷ്ണന്‍ പാദ പൂജക്ക്‌ മണി ഉപയോഗിച്ചു. പാദ പൂജക്ക്‌ മണി ഉപയോഗിക്കുന്നത് ശരിയല്ല എന്നൊരു വാദം നിലവില്‍ ഉണ്ട്. ചില നടന്മാര്‍ പാപൂജക്ക് മണി ഉപയോഗിക്കാറില്ല. പാദ പൂജയെ പറ്റി അറിവുള്ളവര്‍ കമന്റില്‍ ചേര്‍ത്താല്‍ ഉപകാരം ആവും. ദൈവീകപൂജകളെ പോലെ അല്ലല്ലോ പാദപൂജ. ) കൃഷ്ണന്‍ ചന്ദനം ചാലിച്ച് കുചേലന്റെയും രുഗ്മിണിയുടെയും നെറ്റിയില്‍  ചാര്‍ത്തി. രുഗ്മിണി ചന്ദനം വാങ്ങി കൃഷ്ണന്റെ നെറ്റിയിലും ചാര്‍ത്തി.  അതിനു ശേഷം കുചേലനെ ആലിംഗനം ചെയ്ത് കുലാന്വേഷണങ്ങളില്‍  ഏര്‍പ്പെട്ടു. 
 
                                     രുഗ്മിണി, കുചേലന്‍, കൃഷ്ണന്‍

സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിച്ചു കൊണ്ടിരുന്ന കാലഘട്ടത്തില്‍  മഹര്‍ഷി പത്നിയുടെ നിര്‍ദ്ദേശ പ്രകാരം വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയതും സന്ധ്യാ സമയം ആയപ്പോള്‍ ഇടവിടാതെ പെയ്ത  മഴയും കൂരിരുട്ടും കൊണ്ടു ഭയന്ന് പരസ്പരം കൈകോര്‍ത്തു കാട്ടിലെ വള്ളീ ബന്ധത്തില്‍ കഴിഞ്ഞതും പിന്നീടു മഹര്‍ഷി ഇരുവരെയും കാണാതെ അലഞ്ഞു വനത്തില്‍ വന്നു ഇരുവരെയും കൂട്ടിപ്പോയതും എല്ലാം കൃഷ്ണന്‍ സ്മരിച്ചു. 

തുടര്‍ന്നു കുചേലന്റെ മറുപടി പദമായ അജിതാ ഹരേ! ജയാ മാധവ വിഷ്ണോ എന്ന പദത്തിന്  (കുചേലന്‍) "ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ് " (വിഷ്ണു ) എന്ന മുദ്രയാണ് കുചേലന്‍ കാണിച്ചത്. "പല ദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമൊടു കണ്മതിനു കളിയല്ലേ രുചിക്കുന്നു" എന്ന പദത്തിന് കള്ളമാണ് കുചേലന്‍ പറയുന്നത് എന്നായി  കൃഷ്ണന്‍. " ബലഭദ്രാനുജാ" എന്ന സംബോധനയില്‍  കുചേലന്‍ ബലഭദ്രനെ തിരക്കി. ജ്യേഷ്ടന്‍ സുഖമായി കഴിയുന്നു എന്ന് കൃഷ്ണന്‍ മറുപടി പറഞ്ഞു.  (പണ്ടത്തെ നടന്മാര്‍  ഇതിനുള്ള മറുപടി " അദ്ദേഹം  മദ്യ ലഹരിയില്‍ മുഴുകി കഴിയുന്നു" എന്നാണ് കാട്ടി വന്നിരുന്നത്. ബലഭദ്രന്‍ മദ്യപിക്കാറുണ്ട് എന്നത്  പുരാണ പ്രസിദ്ധം ആണല്ലോ.)

തുടര്‍ന്നുള്ള കൃഷ്ണന്റെ " ഗുരുപുരേ നിന്നും ഭവാന്‍ പിരിഞ്ഞതില്‍ പിന്നെ സഖേ" എന്ന പദത്തിന്റെ അവതരണത്തില്‍  തനിക്കു വിക്കുന്നു, എന്താണ് കൊണ്ടു വന്നിട്ടുള്ളത് എന്ന ചോദ്യത്തിന് " ലോക നാഥനായ ഭഗവാന് വിശക്കുകയോ? എന്ന് (സന്ദര്‍ഭോചിത സംശയം) കുചേലന് സംശയം ഉണ്ടായി. എന്താണ് ആ കക്ഷത്തില്‍ ഒളിച്ചു വെച്ചിരിക്കുന്നത് എന്ന കൃഷ്ണന്റെ ചോദ്യത്തിന് വ്രീളാംശത്തോടെ ഇരിക്കുന്ന കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍പ്പൊതി കൃഷ്ണന്‍ കണ്ടെടുത്തു. ഒരു പിടി അവല്‍  അത്യാനന്ദത്തോടെ  കൃഷ്ണന്‍ ഭുജിച്ചു. വീണ്ടും അവല്‍ ഭുജിക്കാന്‍ തുടങ്ങിയപ്പോള്‍ രുഗ്മിണി ദേവി കൃഷ്ണന്റെ  കയ്യില്‍ പിടിച്ചു തടഞ്ഞു.  പദത്തില്‍ "കല്യാണാംഗി രമാ മുരാന്തക കരം മെല്ലെ പിടിച്ചീടിനാള്‍" എന്നാണ്. എന്നാല്‍  ഇവിടെ രുഗ്മിണിയുടെ പിടിയും പരിഭവ പ്രകടനവും അല്‍പ്പം അധികമായി പോയോ എന്ന് സംശയം തോന്നി. കൃഷ്ണനെ രണ്ടോ മൂന്നോ തവണ പിടിച്ചു തള്ളുകയും ചെയ്തു.  തുടര്‍ന്നു രുഗ്മിണിയുടെ പദവും  കൃഷ്ണന്റെ മറുപടി പദവും കഴിയുന്നതുവരെ കണ്ണും മൂടിയിരുന്ന കുചേലനെ കൃഷ്ണന്‍  ആലിംഗനം  ചെയ്തു. (ക്ഷീണം കൊണ്ടു കുചേലന്‍ ഉറങ്ങുന്നതായാണ്  സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.)  ശ്രീകൃഷ്ണന്റെ ആലിംഗനത്തില്‍ കുചേലന്‍ കണ്ണുതുറന്നു. ഉറങ്ങിപ്പോയോ എന്ന് കൃഷ്ണന്‍ ചോദിച്ചു . ധ്യാന്യത്തില്‍ ആയിരുന്നു എന്ന് കുചേലന്‍ മറുപടി നല്‍കി. അങ്ങയുടെ സംഗമത്താല്‍ ഇന്നു വളരെ നല്ല ഒരു ദിവസം ആണ് എന്ന് കൃഷ്ണനും എനിക്കും അങ്ങിനെ തന്നെ എന്ന്  കുചേലനും പറഞ്ഞു. 

തുടര്‍ന്നു കുചേലന്റെ "പുഷ്കര വിലോചന" എന്ന പദാട്ടത്തിനു ശേഷം കുചേലന്റെ ഇളകിയാട്ടത്തില്‍ .  " ലോകനാഥനായ അങ്ങ് എന്നെ സുഹൃത്തേ! എന്ന് അതി സംബോധന  ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം സീമാതീതമാണ് " എന്നും 
എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്നും  കുചേലന്‍ കൃഷ്ണനോട് പറഞ്ഞു. ( ഈ പതിവില്ലാത്ത ഒരു ചോദ്യം  ആസ്വാദകര്‍ക്ക്   ഒരു ഞെട്ടല്‍ ഉണ്ടാക്കി കാണണം.)
ആഗ്രഹം എന്താണ് എന്ന് കൃഷ്ണന്റെ ചോദ്യത്തിന് കുചേലന്‍  "ഈ സംസാരമാകുന്ന സാഗരത്തില്‍ ജനനം മരണം എന്നുള്ള ആ ചക്രത്തില്‍ നിന്നും ഞങ്ങളെ (ഭക്തന്മാരെ) മോചിപ്പിക്കുവാന്‍ സംസാര സാഗരത്തില്‍ ഒരു തോണിയായി വന്നു കരയേറ്റണമേ" എന്ന് അഭ്യര്‍ത്ഥിച്ചു. 
അങ്ങയുടെ ആഗ്രഹങ്ങള്‍ എല്ലാം വഴി പോലെ സാദ്ധ്യമാകും എന്ന് കൃഷ്ണന്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് മടങ്ങുകയാണ് എന്ന് പറയുന്ന കുചേലനോട് ഇന്നു തന്നെ തിരിച്ചു പോകണമോ എന്ന് ചോദിച്ചു. തന്റെ കുടുംബവും കുട്ടികളും തന്റെ വരവും നോക്കി  കാത്തിരിക്കുകയാണ്. വീണ്ടും ഒരിക്കല്‍ കാണാം  എന്ന് പറഞ്ഞു കുചേലന്‍ യാത്ര പുറപ്പെട്ടു.  യാത്ര തുടര്‍ന്ന കുചേലനെ കൃഷ്ണന്‍  വീണ്ടും വീണ്ടും ആശ്ലേഷിച്ചു, പിന്നീടു കുചേലന്‍ പോകുന്നത് നോക്കി നിന്നു. ദൂരെ മറയുന്ന കുചേലനെ കൃഷ്ണനും  രുഗ്മിണിയും ഒന്നിച്ചു നിന്നു  അനുഗ്രഹിച്ചു. 


ഇളകിയാട്ടങ്ങളില്‍  ഓരോ അരങ്ങിനേയും വ്യത്യസ്തമാക്കുന്ന കീഴ്പ്പടം ശൈലി ഇവിടെ സ്പഷ്ടമാക്കാന്‍ കുചേലനായി വേഷമിട്ട ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാനും കൃഷ്ണനായി വേഷമിട്ട  ശ്രീ. സദനം ഭാസിക്കും   സാധിച്ചു എന്നത്  പ്രത്യേകം   സ്മരണാര്‍ഹമാണ്. രുഗ്മിണിയായി വേഷമിട്ടത് ശ്രീ. വെള്ളിനേഴി ഹരിദാസ്‌ ആയിരുന്നു. 

 ശ്രീ. പാലനാട് ദിവാകരന്‍ ശ്രീ. പനയൂര്‍  കുട്ടന്‍  എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം ബാലസുന്ദരന്‍ ചെണ്ടയും  ശ്രീ. സദനം ദേവദാസ്  മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. സദനം ശ്രീനിവാസന്‍ ആയിരുന്നു ചുട്ടി കൈകാര്യം ചെയ്തത് .
 
കഥകളിയോട്‌ വളരെ താല്‍പ്പര്യവും കഥകളി പഠിച്ചിട്ടുള്ളതുമായ ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ യുവ കലാകാരന്മാര്‍ അതീവ താല്‍പ്പര്യത്തോടെ അണിയറ ജോലികള്‍ ചെയ്യുകയും ഉടുത്തു കെട്ടിക്കുന്നതു മുതല്‍ കളിക്ക് ശേഷം കളിക്കോപ്പുകള്‍ അടുക്കി വെയ്ക്കുന്നതു വരെയുള്ള ജോലികള്‍ ശുഷ്ക്കാന്തിയോടു ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്.
 കഥകളിക്കു അനുയോജ്യമായ  സ്റ്റേജ് സൌകര്യങ്ങള്‍ അല്ല  മഹാലിംഗപുരം ക്ഷേത്രത്തില്‍ ഉള്ളത്. എന്നിട്ടും കഥകളി വിജയത്തില്‍ എത്തിയത് കലാകാരന്മാരുടെ മികച്ച  പ്രകടനം  കൊണ്ടു മാത്രമാണ്  എന്നതില്‍ ഒരു സംശയവും ഇല്ല. 

2010 ഡിസംബർ 10, വെള്ളിയാഴ്‌ച

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം 2010  നവംബര്‍ 13 , ശനിയാഴ്ച ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ സ്കൂള്‍ ആഡിറ്റോറിയത്തില്‍  നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണ പരിപാടികള്‍   ആരംഭിച്ചു. രണ്ട്  പതിനഞ്ചു മണിക്ക്  മലയാളവേദി, ചെന്നിത്തല എന്ന സംഘടന  കാവ്യാര്‍ച്ചന നടത്തി.


                                     Sri. Chennithala Chellappan Pillai


വൈകിട്ട് അഞ്ചു മണിക്കു  ശ്രീ. ഞാഞ്ഞൂല്‍ ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ,  ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ  അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു.  ശ്രീ.എന്‍. വിശ്വനാഥന്‍ നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
 
                                  Sri. Thiruvalla Gopikuttan Nair

പ്രസിദ്ധ കഥകളി ഗായകന്‍ ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക്   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍  സമര്‍പ്പിച്ച്‌ അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ പിന്നീടു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
 
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി സമിതിയുടെ വക പുരസ്കാരം നല്‍കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. ഡോ: മോഹന്‍ ദാസിനും  അദ്ദേഹത്തിന്റെ പിതാവിനും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുമായി    ഉണ്ടായിരുന്ന   സ്നേഹബന്ധം, ഒരിക്കല്‍  എവൂരില്‍ ഒരു കഥകളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്‌, തന്റെ താല്‍പ്പര്യത്തിനു സമ്മതിപ്പിച്ചതും ഹംസവേഷത്തിനു ആവശ്യമായ  ചുണ്ടും ചിറകും  പിന്നീടു ഡോ:  മോഹന്‍ദാസ്‌  ചെന്നിത്തലക്ക് പോയി  എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അനുസ്മരിച്ചത്. 

തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന്‍ നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി. 
                            Sri. N. Vishnu Nampoothiri

കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ.മധു വാരണാസി പ്രഹളാനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും ,  ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്‍ നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അശ്വിന്‍ എന്നിവര്‍  ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.

                                 ഹിരണ്യന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്‌
                                നരസിംഹം: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്‍
                                  നരസിംഹവും ഹിരണ്യനും 
                                  നരസിംഹവും പ്രഹളാദനും

                                 നരസിംഹവും പ്രഹളാദനും

ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു.  ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍  കേശവന്‍ നായര്‍, ശ്രീ. ഏവൂര്‍  മാധവന്‍ കുട്ടി, ശ്രീ. പന്മന അരുണ്‍  എന്നിവരായിരുന്നു  അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന്‍ എന്ന ബാല നടന്‍  നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ   കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി.