പേജുകള്‍‌

2017 ജനുവരി 7, ശനിയാഴ്‌ച

കഥകളി അരങ്ങിൽ "മരഉരൽ"


കഥകളി വേഷക്കാർക്ക് അരങ്ങിൽ ഇരിക്കുവാനും നിൽക്കുവാനും മറ്റും ഇന്ന് ഉപയോഗിക്കാറുള്ള സ്റ്റൂളുകൾക്കു പകരം പണ്ട് ഉപയോഗിച്ചിരുന്നത് മര ഉരലുകളാണ്. പണ്ടത്തെ കഥകളി കളരികളിൽ ഇതിനു വേണ്ടി പ്രത്യേകം മരഉരലുകൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ പല അരങ്ങുകളിലും വീടുകളിൽ ഉപയോഗിച്ചു കൊണ്ടിരുന്ന മരഉരൽ തിരിച്ചിട്ടാവും ഉപയോഗിച്ചിരുന്നത്. അക്കാലത്ത് വലിയ തറവാടുകളിലും ഇല്ലങ്ങളിലും അവതരിപ്പിച്ചിരുന്ന കഥകളി കാലോചിതമായ മാറ്റങ്ങൾ രൂപം കൊണ്ടാണ് ഉത്സവപ്പറമ്പുകളിലും വിദേശീയരുടെ മുൻപിലും വിദേശരാജ്യങ്ങളിലും എത്തിപ്പെട്ടത്. ഈ കാലോചിതമായ മാറ്റങ്ങൾ കഥകളിയെ കൂടുതൽ ആകർഷകമാക്കുകയും കലാകാരന്മാരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്തിട്ടുണ്ട് എന്നതിൽ സംശയത്തിന് ഇടമില്ലല്ലോ?

                                                                        മരഉരൽ


പല ആട്ടപ്രകാരം പുസ്തകങ്ങളിൽ |"നടൻ മരഉരൽ അല്ലെങ്കിൽ പീഠത്തിൽ ഇരുന്നുകൊണ്ട് ഉത്തരീയം വീശി|' എന്നൊക്കെ കുറിപ്പിട്ടിരിക്കുന്നതു വായിച്ചിട്ടുണ്ട്. എന്നാൽ ഒരു പുസ്തകത്തിലും സ്റ്റൂൾ എന്ന് വിശേഷിപ്പിച്ചു കണ്ടിട്ടില്ല. അരങ്ങിൽ ഇന്ന് ഉപയോഗിക്കുന്ന സ്റ്റൂളിലിനു പകരം രണ്ടു "മരഉരലുകൾ" കൊണ്ടിട്ടാൽ ഇന്നത്തെ കലാകാരന്മാരുടെ അരങ്ങു സ്വാതന്ത്ര്യത്തെ എത്രകണ്ട് ബാധിക്കും എന്ന് നമുക്ക് ചിന്തിക്കാവുന്നതാണ്. അരങ്ങു പ്രവർത്തിയുടെ സ്വാതന്ത്ര്യത്തിനായി അരങ്ങിൽ നടന്മാർ അടിക്കടി 'സ്റ്റൂൾ' കാലുകൊണ്ട് തട്ടി നീക്കുന്നത് സർവ്വ സാധാരണമാണല്ലോ .

അരങ്ങിൽ  രണ്ടു മരഉരൽ ഉപയോഗിച്ചുകൊണ്ടുള്ള  ഒരു കളി എനിക്ക് കാണുവാൻ അവസരം ഉണ്ടായിട്ടുണ്ട്. 1979 കാലത്ത്  കൊല്ലം ജില്ലയിലെ കടമ്പനാടിനു സമീപമുള്ള തൂവയൂർ മഹർഷിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കളിക്കാണ് ആദ്യമായും അവസാനമായും 'മര ഉരൽ' ഉപയോഗിച്ച് കണ്ടത്.  ധാരാളം കഥകളി ആസ്വാദകർ ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു 'തൂവയൂർ'. തൂവയൂരിലെ കഥകളി ആസ്വാദകരുടെ താല്പര്യപ്രകാരം ഗുരു . ചെങ്ങന്നൂർ അവിടെ ഒരു കഥകളി കളരി ആരംഭിച്ചു. നാട്ടുകാർ കുറെ കുട്ടികളെ കഥകളി അഭ്യസിപ്പിക്കുവാൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീ.മടവൂർ കഥകളി പഠിക്കുവാൻ വിദ്യാർത്ഥിയായി   എത്തിയത് ആ കളരിയിലായിരുന്നു എന്നും കുറച്ചുനാളത്തെ അഭ്യാസത്തിനു ശേഷം ശ്രീ. മടവൂർ ഒഴികയുള്ള മറ്റു കുട്ടികൾ ആരും തന്നെ കഥകളിക്കു യോജിച്ചവരല്ല എന്ന് കണ്ടെത്തിയ ഗുരു. ചെങ്ങന്നൂർ മടവൂർ ആശാനെയും കൂട്ടി ആശാന്റെ ഗൃഹത്തിലേക്ക് മടങ്ങുകയായിരുന്നു എന്ന് ചെങ്ങന്നൂർ ആശാൻ  തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

1979 കാലഘട്ടങ്ങളിൽ തൂവയൂരിൽ എത്തുവാൻ യാത്രാസൗകര്യം വളരെ കുറവായിരുന്നു. ഏതാണ്ട് മൂന്നോളം കിലോമീറ്റർ ദൂരം നടന്നാണ് ബസ് സ്റ്റോപ്പിൽ നിന്നും ക്ഷേത്രത്തിലെത്തിയതും മടങ്ങിയതും. അന്നത്തെയൊക്കെ കളിക്ക് ശേഷം പുലർച്ചെ നടനുള്ള ഈ മടക്കയാത്രകളെല്ലാം വളരെ രസമുള്ള അനുഭവങ്ങൾ തന്നെയായിരുന്നു. രംഗാനുഭവങ്ങൾ, അരങ്ങു വിശേഷങ്ങൾ, കഴിഞ്ഞകളിയിലെ അരങ്ങുപ്രവർത്തികളിൽ ഉണ്ടായ ഗുണങ്ങൾ, വിയോജിപ്പുകൾ എന്നിവ ചർച്ച ചെയ്തുകൊണ്ടാവും യാത്ര. സീനിയർ കലാകാരന്മാരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് ജൂനിയർ നടന്മാർ പിന്നാലെ നടക്കും.

മഹർഷിമംഗലം ക്ഷേത്രത്തിലെ അണിയറയിൽ കളിദിവസം ഏതാണ്ട് വൈകിട്ട് ആറുമണിയോടെ തന്നെ ഒരു ആസ്വാദക സമൂഹം എത്തിയിരുന്നു. ഓരോരോ കലാകാരന്മാർ എത്തുന്നതും അവർ അണിയറ വിളക്കിനെ വണങ്ങുന്നതും ആദ്യം എത്തുന്ന കലാകാരന്മാർ പിന്നീട് എത്തുന്ന സഹ കലാകാരന്മാരെ സ്വീകരിക്കുന്നതും അത് ശ്രദ്ധിച്ചു വിലയിരുത്തുന്നതും ചെയ്യുന്ന രീതി അന്നവിടെ കാണപ്പെട്ടു.  മഹർഷി മംഗലം ക്ഷേത്രത്തിലെ അണിയറയിൽ ഏതാണ്ട്‌ വൈകിട്ട് ആറുമണിയോടെ ഒരു ആസ്വാദകരുടെ സംഘം എത്തിയിരുന്നു. ഓരോരോ കലാകാരന്മാരെത്തുമ്പോൾ നേരത്തെ എത്തിയ കലാകാരന്മാർ അവരെ സ്വീകരിക്കുന്ന രീതിയും മറ്റും ശ്രദ്ധിച്ചു വിലയിരുത്തുന്ന രീതി അവിടുത്തെ ആസ്വാദകരിൽ കാണാൻ സാധിച്ചിരുന്നു.  പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ, ശ്രീ. കുടമാളൂർ കരുണാകരൻ ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ, ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി, ശ്രീ. തോന്നയ്ക്കൽ പീതാംബരൻ എന്നിങ്ങനെയുള്ള കലാകാരന്മാരായിരുന്നു കളിക്ക് പങ്കെടുത്തിരുന്നത്‌. 

  കളി ആരംഭിക്കുന്നതിനു മുൻപ് എവിടെ നിന്നോ അരങ്ങിൽ രണ്ടു മരഉരൽ എത്തിക്കുവാൻ തൂവയൂരിലെ കഥകളി സംഘാടകർ മറന്നില്ല എന്നതായിരുന്നു അരങ്ങിൽ കണ്ട പ്രധാന വിശേഷം. മരഉരൽ സ്റ്റേജിൽ നടക്കുന്ന കഥകളിക്കു നടന്മാരുടെ അരങ്ങു സ്വാതന്ത്ര്യത്തിനു അസൗകര്യം സൃഷ്ട്ടിക്കും എന്നതിന് ഒരു സംശയവും ഇല്ല. എന്നാൽ അതൊന്നും വലിയ കാര്യമാക്കാതെയും പ്രകടമാക്കാതെയും പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനൊഴികെയുള്ള കലാകാരന്മാർ അരങ്ങിൽ പ്രവർത്തിച്ചത്. അരങ്ങിലെ അസ്വാതന്ത്ര്യം ആശാനിൽ രംഗാവസാനം വരെ പ്രകടമായിക്കൊണ്ടിരുന്നു എന്ന് എനിക്ക് മനസിലാക്കുവാൻ സാധിച്ചിരുന്നു. 

2016 ഡിസംബർ 7, ബുധനാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 18 - മത് അനുസ്മരണം.


ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 18  -മത് അനുസ്മരണം 2016 നവംബർ 12 ശനിയാഴ്ച മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി ആചരിച്ചു.  രാവിലെ ഒൻപതു മണിക്ക് ആചാര്യന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന സമർപ്പിച്ചു കൊണ്ടാണ് അനുസ്മരണത്തിനു തുടക്കം കുറിച്ചത്.    10: 30 മുതൽ ബ്രഹ്മശ്രീ. വി. എം. കെ. നമ്പൂതിരി, ശ്രീ. വൈരശേരി നമ്പൂതിരി, ശ്രീ. എം.അയ്യപ്പൻ നായർ, ശ്രീ. ജി. പ്രഭാകരൻ നായർ, ശ്രീമതി. സുഭദ്രകുട്ടിയമ്മ   ശ്രീ. എൻ.വി. ചേറ്റൂർ, ശ്രീ. രാമവർമ്മ രാജൂ, ശ്രീ. സുകുമാരൻ നായർ ഞാഞ്ഞൂർ എന്നിവർ പങ്കെടുത്ത അക്ഷരശ്ലോകസദസ്സും കാവ്യാർച്ചനയും നടന്നു. 






വൈകിട്ട് 4:30  മണിമുതൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസമിതിയിലെ വിദ്യാർത്ഥികൾ ചെണ്ടമേളം, ഡാൻസ് എന്നിവ അവതരിപ്പിച്ചു.  അഞ്ചരമണിക്ക് ഈശ്വര പ്രാർത്ഥനയോടെ  അനുസ്മരണ സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥി ശ്രീ. കെ. കെ.രാമചന്ദ്രൻ നായർ (എം. എൽ. എ) അവർകളെ സമിതി ഭാരവാഹികൾ സ്വീകരിച്ചു. സമിതി പ്രസിഡൻറ് ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സമിതി ഏക്സിക്യൂട്ടീവ് അംഗം ശ്രീ. കെ. രഘുനാഥൻ നായർ സ്വാഗതം ആശംസിച്ചു. 

പ്രശസ്ത കഥകളി ചെണ്ടമേള വിദഗ്ദൻ ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി അവർകളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും   ശ്രീ. കെ. കെ.രാമചന്ദ്രൻ നായർ (എം.എൽ.എ) അവർകൾ അദ്ദേഹത്തിന്   പുരസ്‌കാരം സമർപ്പിക്കുകയും ചെയ്തു.  ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി അവർകൾ പുരസ്കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തിൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള അവർകളുടെ പുലർത്തിയിരുന്ന സ്നേഹബന്ധത്തെയും, അരങ്ങു അനുഭവങ്ങളെയും  സ്മരിക്കുകയുണ്ടായി.  

ക്ഷേത്രകലാരംഗത്ത്   മികച്ച സേവനം അനുഷ്ഠിച്ച ശ്രീ. ചിറ്റക്കാട്‌ പരമേശ്വരപ്പണിക്കർ, സമിതിയിൽ കഴിഞ്ഞ പത്തുവർഷക്കാലമായി കലാ അദ്ധ്യാപനം അനുഷ്ഠിച്ചുവരുന്ന ശ്രീ. കണ്ടിയൂർ ഭരതൻ മാസ്റ്റർ അവർകളെയും സമിതി പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് കേരള സംസ്ഥാന യുവജനോത്സവത്തിൽ വഞ്ചിപ്പാട്ടിനു  ഒന്നാം സ്ഥാനം  നേടിയ മഹാത്മാ ബോയിസ് ഹൈസ്‌കൂളിലെ ടീമിനെ ചെന്നിത്തല പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ഇ.എൻ. നാരായണൻ അവർകൾ അനുമോദിക്കുകയും സമിതിയുടെ പാരിതോഷികം നൽകുകയും ചെയ്തു. തുടർന്ന് വഞ്ചിപ്പാട്ട് അവതരിപ്പിക്കുകയും ചെയ്തു. 

ശ്രീ. കെ. കെ.രാമചന്ദ്രൻ നായർ (എം.എൽ.എ) അവർകൾ തന്റെ പ്രസംഗത്തിൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ കലാപരമായ കഴിവുകളെ സ്മരിക്കുകയും കേരളീയ കലകളെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യങ്ങളെ പറ്റി വിശദമാക്കുകയും ചെയ്തു. ശ്രീ. കാരാഴ്മ വേണുഗോപാൽ (മാതൃഭൂമി സബ് എഡിറ്റർ), ശ്രീമതി. എൽ. രമാദേവി , ശ്രീമതി സുമാ വിശ്വാസ് (ഗ്രാമ പഞ്ചായത്തു അംഗങ്ങൾ) ആശംസകൾ അർപ്പിച്ചു. സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. ജി. ഹരികുമാർ   കൃതജ്ഞത അറിയിച്ചു കൊണ്ട് അനുസ്മരണ സമ്മേളനം അവസാനിച്ചു. തുടർന്ന് കഥകളി അവതരിപ്പിച്ചു.












കർണ്ണശപഥം കഥയാണ് അവതരിപ്പിച്ചത്. ശ്രീ. മോഴൂർ രാജേന്ദ്രഗോപിനാഥ്‌ ദുര്യോധനനായും ശ്രീ.മധു വാരണാസി ഭാനുമതിയായും ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള കർണ്ണനായും ശ്രീ. കലാമണ്ഡലം അഖിൽ ദുശാസനനായും ശ്രീ. ഓയൂർ രാമചന്ദ്രൻ കുന്തിയായും രംഗത്തെത്തി, ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കോട്ടക്കൽ യശ്വന്ത് എന്നിവർ സംഗീതവും ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി, ശ്രീ. കലാഭാരതി മുരളി എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. വളരെ ഗംഭീരമായും സ്മരണീയവുമായ  ഒരു പ്രകടനം  തന്നെയാണ് കലാകാരന്മാർ കാഴ്ചവെച്ചത്. 

ഏവൂർ കണ്ണമ്പള്ളിൽ കഥകളിയോഗത്തിന്റെ കോപ്പുകളും അണിയറ ശില്പികളും ചുട്ടി ആർട്ടിസ്റ്റ് ശ്രീ. തിരുവല്ലാ പ്രതീപ് എന്നിവരുടെ ആത്‌മാർത്ഥമായ സഹകരണം  കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു എന്നത് ഏറ്റവും സ്മരണാർഹമാണ്.  

2016 ജൂലൈ 26, ചൊവ്വാഴ്ച

പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവവും കഥകളിയും. (ഒരു കാലഘട്ടത്തിൻറെ സ്മരണകൾ)


കായംകുളത്തിനു സമീപമുള്ള പത്തിയൂർ ദേവീക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള പുത്തൻ മഠത്തിൽ  ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ (71) അവർകളെ ഇന്നലെ (25-07-2016) രാവിലെ അദ്ദേഹത്തിൻറെ മകളുടെ കൽപാക്കം   ടവുൺ ഷിപ്പിലുള്ള വസതിയിൽ   ചെന്ന്   ഞാൻ കാണുകയുണ്ടായി. ഒരിക്കൽ അദ്ദേഹത്തിൻറെ മകളെ കൽപാക്കം  ടവുൺ ഷിപ്പിൽ വെച്ച്   പരിചയപ്പെട്ടപ്പോൾ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാൻറെ ഒരു ആരാധകനാണ് എൻറെ അച്ഛൻ എന്ന് ആ കുട്ടി പറയുകയുണ്ടായി.  തുടർന്ന് ശ്രീ.  ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ അവർകളുമായി ഫോണിൽ സംസാരിക്കുവാൻ അവസരം ഉണ്ടായി. എൻറെ പിതാവിന്  ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് കഥകളിയിൽ  നിന്നും വിട്ടുനിന്നിരുന്നു  അവസാന കാലഘട്ടത്തിൽ വീട്ടിലെത്തി അച്ഛനെ ആശ്വസിപ്പിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അദ്ദേഹത്തെ നേരിട്ടു കാണണം എന്നും അദ്ദേഹത്തിൻറെ സ്മരണകൾ എല്ലാം അറിയണമെന്നും ആഗ്രഹിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും  അതിനുള്ള അവസരം എനിക്ക് കൈവന്നതിൽ അതിയായ സന്തോഷം ഉണ്ട്.  അദ്ദേഹത്തിൽ നിന്നും മനസിലാക്കിയ വിവരങ്ങളാണ് ഇളകിയാട്ടത്തിൽ കൂടി ഞാൻ നിങ്ങളിൽ എത്തിക്കുന്നത്.

                                                          ശ്രീമതി& ശ്രീ. ഹരിഹര സുബ്രഹ്മണ്യ അയ്യർ 

ഒരു കഥകളി ഭ്രാന്തനായിരുന്ന അദ്ദേഹത്തിൻറെ പിതാവ്‌ ശ്രീ. വരദയ്യർ അവർകൾ ആയിരുന്നു പത്തിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏതാണ്ട് 35-36 വർഷത്തോളം കാലം  സ്വന്തം ചിലവിൽ കഥകളി നടത്തി വന്നിരുന്നത്. ശ്രീ. വരദയ്യർ കായംകുളം ഹാജി ഹസ്സൻ സേട്ടിൻറെ കടയിലെ കണക്കെഴുത്തു ജോലിയായിരുന്നു  ചെയ്തുവന്നിരുന്നത്.   (എൻറെ പിതാവിന്റെ ചിറ്റപ്പനും ഈ കടയിലായിരുന്നു സേവനം ചെയ്തിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.) 

തൻറെ പിതാവായ ശ്രീ. വരദയ്യരിൽ നിന്നും മനസിലാക്കിയിട്ടുള്ളതും പിന്നീട് അനുഭവമുള്ളതുമായ ധാരാളം വിശേഷങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവെച്ചത്.  ശ്രീ.  പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തിനായിരുന്നു കഥകളി. പ്രസ്തുത കളികൾക്ക് ശ്രീ. ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ സഹോദരന്മാർ, ശ്രീ.ചെന്നിത്തല കൊച്ചുപിള്ള എന്നിവരായിരുന്നു ആദ്യകാല ഗായകന്മാർ. ശ്രീ. ഹരിപ്പാട് കുട്ടപ്പപണിക്കർ അവർകൾ ചെണ്ടയ്ക്കും. ശ്രീ. ഉണ്ണിത്താന്മാർക്കു ശേഷം ശ്രീ. സഹോദരന്മാരായിരുന്ന വൈക്കം തങ്കപ്പൻ പിള്ളയെയും  ശ്രീ. വൈക്കം പുരുഷോത്തമനെയുമാണ് ഗായകരായി ക്ഷണിക്കപ്പെട്ടിരുന്നാണ്.  ഗുരു. ചെങ്ങന്നൂരും, ശ്രീ. മാങ്കുളവും, ശ്രീ. കുടമാളൂരും, ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാനും മറ്റുമായിരുന്നു ആദ്യകാല നടന്മാർ. പിന്നീട് ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ശ്രീ. ചിറക്കര മാധവൻ കുട്ടി തുടങ്ങിയ   കലാകാരന്മാരും ഉൾപ്പെട്ടുവന്നിരുന്നു.  തനിക്ക് നല്ല ഓർമ്മയായ കാലം മുതൽ ഏവൂർ പരമേശ്വരൻ നായരുടെ ചുമതലയിലുള്ള  ശ്രീകൃഷ്ണ വിലാസം കഥകളിയോഗത്തിൻറെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചിരുന്നത്.  

പത്തിയൂർ ക്ഷേത്രത്തിലെ കഥകളിക്ക് " സ്വാമിയുടെകളി" എന്നായിരുന്നു കലാകാരന്മാരും ആസ്വാദകരും പറഞ്ഞിരുന്നത്. പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവക്കളിക്കു എത്തുന്ന കലാകാരന്മാരിൽ  മിക്കവരും തലേ ദിവസം നടക്കുന്ന തിരുവനന്തപുരം   കൊട്ടാരം കളി കഴിഞ്ഞു ഉച്ചയ്ക്ക് 12 മണിയോടെ നേരെ പത്തിയൂരിലുള്ള സ്വാമിയുടെ (വരദയ്യർ) ഗൃഹത്തിലാവും എത്തുക. കലാകാരന്മാർക്ക് വിശ്രമിക്കുവാനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും സ്വാമിയുടെ ഗൃഹത്തിൽ റെഡിയായിരിക്കും. സ്വാമി മാത്രം അവിടെ ഉണ്ടായി എന്നുവരില്ല. അദ്ദേഹം സേട്ടിൻറെ കടയിലെ ജോലി തീർത്തേ വരികയുള്ളൂ. അദ്ദേഹം എത്തുമ്പോഴേക്കും  മാങ്കുളവും എത്തിച്ചേരും. കഥയും വേഷങ്ങളും തീരുമാനിക്കുന്നത് ഇവർ ഇരുവരും തമ്മിൽ ആലോചിച്ച ശേഷമാവും. പിന്നീട് ഭക്ഷണം കഴിഞ്ഞു  പ്രധാന കലാകാരന്മാരുമൊത്താവും ശ്രീ. വരദയ്യർ ക്ഷേത്രത്തിലേക്ക് പുറപ്പെടുക. 

പത്തിയൂർ ക്ഷേത്രത്തിൽ അഞ്ചാം ഉത്സവത്തിന് സ്വാമി നടത്തുന്ന കഥകളി, അക്കാലത്ത് ആ   ഭാഗത്തു അന്നുണ്ടായിരുന്ന ആസ്വാദകർക്ക് ഒരു ഹരം തന്നെയായിരുന്നു. ആദ്യ കാലഘട്ടത്തിൽ  ഉച്ചഭാഷണിയോ ഇലക്ട്രിസിറ്റിയോ ഉണ്ടായിരുന്നില്ല. കഥകളിയുണ്ട്  എന്ന് അറിയുന്നത് കേളികൊട്ടിന്റെ ശബ്ദം കേൾക്കുമ്പോഴായിരിക്കും. മൈക്കില്ലാത്ത കാലഘട്ടത്തിലെ ശ്രീ. ഇറവങ്കര ഉണ്ണിത്താന്മാരുടെ പാട്ട് രണ്ടു കിലോമീറ്റർ ദൂരം വരെ കേൾക്കാമായിരുന്നു വത്രേ.     നോട്ടീസോ മറ്റു പരസ്യങ്ങളോ ഇല്ലാത്ത കാലഘട്ടമായതിനാൽ സ്വാമിയുടെ ഗൃഹത്തിൽ ഏതാണ്ട് ഒരു മാസം മുൻപുമുതലെ കഥകളിയിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ വിവരങ്ങളും കഥയുടെ വിവരങ്ങളും അന്വേഷിച്ചുകൊണ്ട് ആസ്വാദകർ എത്തുക പതിവായിരുന്നു. ആട്ടവിളക്കിന്റെ വെളിച്ചത്തിൽ കഥകളി വേഷത്തിന്റെ തിളക്കം ഒരു അനുഭവം തന്നെയായിരുന്നുവത്രേ. വേഷം നിശ്ചയിക്കുമ്പോൾ ഗുരു. ചെങ്ങന്നൂരിന് കത്തിവേഷവും മാങ്കുളത്തിനു പച്ചവേഷവും തന്നെയായിരിക്കും. സ്വാമിയുടെ ഗൃഹത്തിന് അടുത്തു താമസിച്ചിരുന്ന ഓടിയപ്പുറത്തു ഗോപാലനുണ്ണിത്താൻ അവർകളുടെ പുരയിടത്തിലെ കുളത്തിലാണ്   പത്തിയൂരിലെ കളിക്കെത്തുന്ന കലാകാരന്മാർക്കു കുളിക്കുവാനുള്ള സൗകര്യം. ഇവരെ അവിടേക്കു കൂട്ടിപ്പോകുന്നതും കൂട്ടി വരുന്നതുമെല്ലാം തൻ്റെ ജോലിയായിരുന്നു എന്ന് ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ അവർകൾ സ്മരിക്കുകയുണ്ടായി.

കളിക്കെത്തുന്ന പ്രമുഖരായ കലാകാരന്മാർക്കെല്ലാം സ്വാമിയുടെ വീട്ടിലെ ഒരു പ്രധാന വിഭവത്തോടു പ്രിയം അധികമാണ് പ്രത്യേകിച്ചും വൈക്കം തങ്കപ്പൻ പിള്ളയ്ക്ക്.  മാങ്ങാ അച്ചാർ. കളി കഴിഞ്ഞു പോകുന്ന മിക്ക കലാകാരന്മാരുടെ കയ്യിൽ അച്ചാർ പൊതിയും ഉണ്ടാകും.  

ഒരിക്കൽ പത്തിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിൻറെ നടത്തിപ്പിൽ രണ്ടു വിഭാഗക്കാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇതേ തുടർന്ന് ആ വർഷത്തെ  ഉത്സവത്തിന് കലാപരിപാടികൾ ഒന്നും വേണ്ടെന്നു തീരുമാനിക്കുകയുണ്ടായി. എന്നാൽ    എക്കാരണത്തെകൊണ്ടും സ്വാമിയുടെ കഥകളി മുടക്കേണ്ട എന്നുമായിരുന്നു  പൊതുജനങ്ങളുടെ തീരുമാനം. പിന്നീട് ഇരു വിഭാഗക്കാരും  ഒന്നു ചേർന്ന് ഹൈന്ദവസമിതി രൂപം കൊണ്ട് ഉത്സവം നടത്തുകയും ചെയ്തു.  

കായംകുളം,  കീരിക്കാട് സ്വദേശി ശ്രീ. പള്ളേമ്പിൽ കൃഷ്ണപിള്ള അവർകൾ ആയിരുന്നു ശ്രീ.വരദ അയ്യർ അവർകളുടെ ഉറ്റ  മിത്രം. കഥകളി നടത്തുന്നതിന് കലാകാരന്മാരെ ക്ഷണിക്കുക,    അവർക്കു അഡ്വാൻസും കളിപ്പണവും  കൊടുക്കുക തുടങ്ങിയ കഥകളിയുടെ   ചുമതലകളെല്ലാം അദ്ദേഹത്തെയാണ് സ്വാമി ഏൽപ്പിക്കുക.  ഒരിക്കൽ ഒരു കളിക്കെത്തി  പുറപ്പാടും      കൃഷ്ണവേഷവും  ചെയ്ത ഒരു ബാലനെ ശ്രീ. വരദയ്യർക്ക്  വളരെ     ഇഷ്ടമായി. 

ആ കൃഷ്ണൻ കെട്ടിയ പയ്യൻ ഏതാ? എന്ന് ശ്രീ. വരദഅയ്യർ മാങ്കുളത്തോടു ചോദിച്ചു. 

"പള്ളിപ്പാട്ടുള്ള പയ്യനാ".  ചെന്നിത്തല കൊച്ചുപിള്ള പണിക്കരാശാനാണ്‌  പഠിപ്പിക്കുന്നത് എന്ന് മാങ്കുളം മറുപടിയും പറഞ്ഞു.

 " പയ്യൻ മിടുക്കനാ"  എന്ന്  അയ്യരും പ്രതികരിച്ചു.

കളി കഴിഞ്ഞു കലാകാരന്മാർ എല്ലാവരും കളിപ്പണവും വാങ്ങി പിരിഞ്ഞു. ഒരു ബാലൻ  മാത്രം പോകാതെ ക്ഷേത്രവളപ്പിൽ ചുറ്റിത്തിരിയുന്നതു കണ്ട്  ക്ഷേത്ര ജീവനക്കാരിൽ ഒരാൾ ആ ബാലനോട് വിവരം അന്വേഷിച്ചു. 

ഞാൻ ഇന്നലെ നടന്ന കഥകളിക്കു വേഷം ചെയ്തവനാണ്. എന്നെ കളിക്ക് ക്ഷണിച്ച കൃഷ്ണപിള്ള ചേട്ടൻ ഇവിടെ നിൽക്കൂ എന്ന് പറഞ്ഞു പോയി അദ്ദേഹം ഇതുവരെ മടങ്ങി വന്നില്ല. ഞാൻ  അദ്ദേഹത്തെ കാത്തു നിൽക്കുകയാണ് "എനിക്ക് കളിപ്പണം ലഭിച്ചിട്ടില്ല" എന്നായിരുന്നു ആ ബാലൻറെ  മറുപടി.  

"അതിന് ഇവിടെ നിന്നിട്ടു ഒരു പ്രയോജനവും ഇല്ല. പടിഞ്ഞാറേ നടയുടെ തെക്കുഭാഗള്ള  പുത്തൻമഠം എന്ന  വീട്ടിലേക്കു ചെല്ലുക. ആ വീട്ടിലെ സ്വാമിയാണ്   കഥകളി  നടത്തിയത്".  എന്ന് ക്ഷേത്ര ജീവനക്കാരൻ ആ  ബാലനോട് പറഞ്ഞു.  അപ്രകാരം ബാലൻ പുത്തൻ മഠത്തിലെത്തി.

സ്വാമി തൻറെ   സഹപ്രവത്തകനായ പരമുപിള്ളയോടൊപ്പം  സേട്ടിൻറെ കടയിലേക്കു പോകാനായി വീടിനു വെളിയിൽ എത്തിയപ്പോൾ വീടിൻറെ മുൻഭാഗത്ത് നിൽക്കുന്ന ഒരു പുന്ന മരത്തിൻറെ ചുവട്ടിൽ  കണ്ണീർ വാർത്തുകൊണ്ട്  ഒരു ബാലൻ നിൽക്കുന്നത് കണ്ടു. "ആ പയ്യൻ ഏതാ" അയ്യർ പരമുപിള്ളയോട് അന്വേഷിച്ചു. 

ഇത് ശ്രദ്ധിച്ച ബാലൻ "ഇന്നലത്തെ കളിക്ക് കീരിക്കാട് കൃഷ്ണപിള്ള ചേട്ടൻ എന്നെ കൂട്ടി വന്നതാണ്. എനിക്ക് കളിപ്പണം ഒന്നും തന്നിട്ടില്ല". 

"നിൻറെ പേര് എന്താണ്" ?  "ഇന്നലെ നീ എന്ത് വേഷമാണ് ചെയ്തത്" ?  അയ്യർ ചോദിച്ചു.

"എന്റെ പേര് രാമകൃഷ്ണൻ.  ഇന്നലെ കൃഷ്ണൻറെ വേഷമാണ് ഞാൻ ചെയ്തത്"  എന്ന് ആ ബാലൻ പറഞ്ഞപ്പോൾ അയ്യരുടെ മുഖത്ത് സന്തോഷവും വാത്സല്യവും തെളിഞ്ഞു.


"ഞാൻ കളിയുടെ മൊത്തം പണവും കൃഷ്ണപിള്ളയെ ഏൽപ്പിച്ചിരുന്നുവല്ലോ എന്ന് അയ്യർ മറുപടി പറഞ്ഞുകൊണ്ട് . ആ ബാലനെയും കൂട്ടി വീട് വിട്ടു റോഡിൽ എത്തി. 
"നിനക്കു എത്ര രൂപ നൽകാമെന്നാണ് കൃഷ്ണപിള്ള പറഞ്ഞിരുന്നത്" എന്ന് അയ്യർ ആ ബാലനോട് തിരക്കി.

"അഞ്ചു രൂപ" ബാലന്റെ മറുപടി.

അയ്യർ  റോഡ് അരികിൽ   പലചരക്കു കട നടത്തിയിരുന്ന മുഹമ്മദ് കുഞ്ഞിനോട് അഞ്ചു രൂപ (അക്കാലത്തെ അഞ്ചു വെള്ളി നാണയം)  വാങ്ങി ആ ബാലന്‌ നൽകി. പത്തിയൂർ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തിന് പതിവായി കഥകളി ഉണ്ടാകും. രാമകൃഷ്ണൻ എല്ലാ വര്ഷവും  കളിക്ക് എത്തണം. ഞാൻ മുൻകൂട്ടി ക്ഷണിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്   ആ ബാലൻറെ തലയിൽ  ഇരു കൈകളും വെച്ച് ശ്രീ. വരദയ്യർ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു " നീ കേമനായി വരും".
ശ്രീ. വരദയ്യരുടെ അനുഗ്രഹം അപ്രകാരം ഫലിക്കുകയും ചെയ്തു.  ആ ബാലനാണ് പിന്നീട് ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യനായി കഥകളി ലോകത്ത്‌ അറിയപ്പെട്ട  ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള അവർകൾ .  കഥകളി ആസ്വാദകർക്കിടയിൽ മാത്രമല്ലല്ലോ അദ്ദേഹത്തിൻറെ  പ്രശസ്തി. "ഉത്തരാസ്വയംവരം കഥകളി കാണുവാൻ' എന്ന  സിനിമാ ഗാനത്തിലൂടെ കഥകളി എന്തെന്നറിയാത്തവരുടെയും കാതുകളിൽ "ഹരിപ്പാട് രാമകൃഷ്ണൻ" എന്ന നാമം മുഴങ്ങുന്നുണ്ടല്ലോ?

ശ്രീ. വരദയ്യർ അവർകൾക്ക് അനാരോഗ്യം ബാധിച്ച ശേഷമാണ് കഥകളി നടത്തുന്നത് കൈവിട്ടത്. ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കിലും തൻ്റെ വരുമാനത്തിൻറെ    നല്ലൊരു പങ്കും കഥകളിക്കും കഥകളി കലാകാരന്മാർക്കും വേണ്ടി ചിലവഴിച്ച ശ്രീ. വരദയ്യരെന്ന  മഹത്‌ വ്യക്തിയെ  സ്മരിക്കുവാൻ ഒരു അവസരം ലഭിച്ചത് മഹാഭാഗ്യം എന്ന് വിശ്വസിക്കുന്നു.

ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാന് ശേഷം അദ്ദേഹം ചെയ്തു വിജയിപ്പിച്ചിട്ടുള്ള നളചരിതത്തിലെ ഹംസം , കാട്ടാളൻ, പുഷ്ക്കരൻ, ബാലിവിജയത്തിൽ നാരദൻ തുടങ്ങിയ വേഷങ്ങളും ശ്രീ.മാങ്കുളം കഴിഞ്ഞാൽ അദ്ദേഹത്തിൻറെ ശൈലിയിലുള്ള  പച്ച വേഷങ്ങളും ശ്രീ.   ചെല്ലപ്പൻ പിള്ളയിലൂടെയാണ് കണ്ടു രസിച്ചിട്ടുള്ളത് എന്ന് ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ പറഞ്ഞു.

മാവേലിക്കര, കണ്ടിയൂർ, ഹരിപ്പാട്, മാന്നാർ തൃക്കുരട്ടി, മുതുകുളം   പാണ്ഡവർകാവ്, ഏവൂർ   തുടങ്ങിയ ക്ഷേത്രങ്ങളിലെ കളിയരങ്ങുകളുടെ മുൻപിൽ സ്ഥിര സാന്നിദ്ധ്യം നിലനിർത്തിയിരുന്ന ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ ശാരീരികമായ അസ്വസ്ഥതകൾ നിമിത്തം ചില വർഷങ്ങളായി  പൂർണ്ണ വിശ്രമത്തിലാണ്.  
അദ്ദേഹത്തിൻറെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ  ശ്രീ.  മങ്കൊമ്പ് ആശാനെയും , ശ്രീ. ഓയൂർ ആശാനെയും സ്മരിക്കപ്പെട്ടു. ഗുരു. ചെങ്ങന്നൂരിൻറെ  ശിഷ്യരിൽ ശ്രീ. മടവൂർ ആശാൻ നേടിയ അംഗീകാരങ്ങൾ അഭിമാനാർഹമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                      ശ്രീ. ഹരിഹരസുബ്രഹ്മണ്യഅയ്യർ 


                                                    ശ്രീ. ഹരിഹരസുബ്രഹ്മണ്യഅയ്യർ 

ഇനി ഒരു ആഗ്രഹമുള്ളത് ശ്രീ. ചിറക്കരയെ ഒന്ന് കണ്ടു സംസാരിക്കണം എന്നുള്ളതാണ്  എന്ന്  ശ്രീ. ഹരിഹരസുബ്രഹ്മണ്യ അയ്യർ  പറഞ്ഞപ്പോൾ   അതിന്റെ മറുപടിയായി  ശ്രീ.മാധവൻ കുട്ടി ചേട്ടൻറെ അജ്ഞാത തിരോധാനം ഞാൻ അറിയിച്ചു. അപ്പോൾ   അദ്ദേഹത്തിൻറെ ഹൃദയം വിങ്ങുന്നത് എനിക്ക് മനസിലാക്കുവാൻ സാധിച്ചു.  

ഒരു കാലഘട്ടത്തിൻറെയും എൻ്റെ പിതാവിനെയും ഞാൻ സ്നേഹിച്ചിരുന്ന മണ്മറഞ്ഞ കലാകാരന്മാരെയും സംബന്ധിച്ച    വളരെ ഹൃദയ സ്പർശിയായ സ്മരണകൾ മനസിലേറ്റി ഞാൻ അദ്ദേഹത്തോട് യാത്ര പറഞ്ഞു മടങ്ങി.

2015 ഡിസംബർ 13, ഞായറാഴ്‌ച

കേരളാബന്ദും ഒരു കഥകളിയും


1970 കളുടെ ആദ്യ കാലയളവിൽ നടന്ന  ഒരു കേരളാബന്ദ്‌ എന്റെ സ്മരണയിൽ നിന്നും മായാത്ത ഒരു അനുഭവമായി നിലനിൽക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം ബന്ദിന്റെ മുൻ ദിവസം എന്റെ ഗ്രാമമായ ചെന്നിത്തലയിൽ നിന്നും തൃപ്പെരുംതുറ വഴിയുള്ള മാന്നാർ റൂട്ടിൽ സുമാർ മൂന്നര കിലോമീറ്റർ ദൂരമുള്ള  ഇരമത്തൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന കഥകളിയാണ്.  ഇരമത്തൂർ  മഹാദേവ  ക്ഷേത്രത്തിനു സമീപം വസിച്ചിരുന്ന പ്രസിദ്ധനായിരുന്ന ഒരു ജോൽസ്യരുടെ വഴിപാടായിട്ടായിരുന്നു പ്രസ്തുത കഥകളി നടത്തുവാൻ തീരുമാനിച്ചത്. പൂതനാമോക്ഷം, നിഴൽക്കുത്ത്, കിരാതം എന്നിങ്ങനെ മൂന്നു കഥകളായിരുന്നു നിശ്ചയിച്ചിരുന്നത്. എന്റെ പിതാവിനായിരുന്നു  കളിയുടെ  ചുമതല.   

ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള ആശാൻ,  ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. മാത്തൂർ   ഗോവിന്ദൻ കുട്ടി ചേട്ടൻ,  ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ചേട്ടൻ, ശ്രീ. ചെന്നിത്തല ഭാസ്കരൻ പിള്ള ചേട്ടൻ  എന്നിങ്ങനെ പ്രധാന നടന്മാരും ശ്രീ. തകഴി കുട്ടൻപിള്ള ഭാഗവതർ,  ശ്രീ.മുദാക്കൽ ഗോപിനാഥൻ ചേട്ടൻ  എന്നിവർ സംഗീതവും ശ്രീ. വാരണാസി സഹോദരന്മാരുടെ മേളവും.  ഏവൂർ        ശ്രീകൃഷ്ണ വിലാസം     കഥകളിയോത്തിന്റെ കോപ്പുകളും എന്നിങ്ങനെയായിരുന്നു തീരുമാനം.  

കലാകാരന്മാരെയെല്ലാം   കളിക്ക് ക്ഷണിച്ചത് അച്ഛൻ തന്നെയായിരുന്നു. ശ്രീ.പന്തളം കേരളവർമ്മയുടെ അനുകൂലമായ മറുപടിയോടൊപ്പം അടുത്ത ദിവസം അദ്ദേഹത്തിൻറെ വഴിപാടായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടത്തുവാൻ ഉദ്ദേശിച്ചിരുന്ന കളിക്ക് അച്ഛനെ പങ്കെടുക്കുവാൻ ക്ഷണിക്കുകയും   വേഷം സന്താനഗോപാലത്തിൽ അർജുനൻ എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരമത്തൂരിലെ പ്രസ്തുതകളിയുടെ അടുത്ത ദിവസം കേരളാ ബന്ദ്‌ എന്ന് ഒരു രാഷ്ട്രീയ കക്ഷിയുടെ പത്രവാർത്ത കണ്ടപ്പോൾ അച്ഛന്റെ ഉള്ളൊന്നു പിടഞ്ഞു. കാരണം  ബന്ദ്‌ ദിവസം തിരുവല്ലായിൽ കളി ഏറ്റിട്ടുണ്ട്. ശ്രീ.  തകഴി കുട്ടൻ പിള്ള ചേട്ടനും  , ശ്രീ. മുദാക്കൽ ഗോപിചേട്ടനും , ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും  ഇരമത്തൂരിലെ കളി കഴിഞ്ഞ് അവരുടെ വീട്ടിലേക്ക് മടങ്ങുവാൻ സാധിക്കില്ല. ഈ അവസരത്തിൽ അവരെ വിട്ടിട്ട് തിരുവല്ലയിൽ കളിക്ക് പോകാനും സാധിക്കില്ല.   ഈ സാഹചര്യങ്ങൾ തമ്പുരാൻ (ശ്രീ.പന്തളം കേരളവർമ്മ) മനസിലാക്കും എന്നുള്ള ആശ്വാസം മാത്രമായിരുന്നു അച്ഛന് ഉണ്ടായിരുന്നത്. 

ഇരമത്തൂരിലെ കളി കഴിഞ്ഞ് കളിപ്പണവും വാങ്ങി തിരുവല്ലയിലേക്ക്   ശ്രീ.പന്തളം കേരളവർമ്മ നടന്ന്  യാത്രയായി. എങ്ങിനെയെങ്കിലും ആറുമണിക്ക്  മുൻപ് ചെല്ലപ്പൻ പിള്ള തിരുവല്ല ക്ഷേത്രത്തിൽ എത്തണം എന്ന് അറിയിച്ചിട്ടാണ് അദ്ദേഹം യാത്രയായത്.   ശ്രീ. ഹരിപ്പാട്‌ ആശാൻ  തൃപ്പെരുംതുറ, പള്ളിപ്പാട് വഴി നടന്ന് ഹരിപ്പാടിന് യാത്രയായി. ശ്രീ. വാരണാസിമാർ ഇരുവരും ചെണ്ടയും  മദ്ദളവുമായി  കളിക്ക് എത്തിയത് സൈക്കിളിലായിരുന്നു. അതുകൊണ്ട് അവരും മടങ്ങി.  ബന്ദ്‌ കാരണം  കളിയോഗം എവൂരിലേക്ക് എങ്ങിനെ  കൊണ്ടുപോകും  എന്ന് ചിന്തിച്ച്  വിഷമിച്ചു നിന്നിരുന്ന  കളിയോഗം  മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായരെ അച്ഛൻ "എന്തെങ്കിലും വഴിയുണ്ടാക്കാം" എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.  

കളിക്കോപ്പുകൾ എല്ലാം അക്കാലത്തെ രീതിയനുസരിച്ച്‌   ആട്ടപ്പെട്ടിയിലാക്കി  കെട്ടി തള്ളുവണ്ടിയിലേറ്റി   ഇരമത്തൂരിൽ നിന്നും തൃപ്പെരുംതുറ വഴി  യാത്ര തിരിച്ചു. പിന്നാലെ അച്ഛനും തകഴിയും മുദാക്കലും മാത്തൂരും കളിയോഗം മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായരും കളിയോഗത്തിലെ കലാകാരന്മാരും  ഒപ്പം  ഞാനും അനുഗമിച്ചു. ബന്ദിന്റെ  നിശബ്ദത   എങ്ങും നിറഞ്ഞു നിന്നിരുന്നു.  തൃപ്പെരുംതുറയിൽ എത്തുന്നതിന് മുൻപ്  ബന്ദ്‌ അനുഭാവികൾ സുമാർ ഇരുപതോളം പേർ      റോഡിന് നടുവിൽ നിന്ന് തള്ളുവണ്ടിയും   സാധനങ്ങളും കൊണ്ടുപോകുന്നത് തടഞ്ഞു. ബന്ദ്‌ അനുഭാവികളിൽ  പലർക്കും അച്ഛനെ അറിയാവുന്നതിനാലാവം ബഹളം ഒന്നും ഉണ്ടാക്കാൻ മുതിരാതെ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കളിയരങ്ങുകളിൽ  ഹരിപ്പാട്‌ ആശാന്റെ  ദുര്യോധനന്റെ  മുന്നിൽ എന്റെ അച്ഛൻ  നിഴൽക്കുത്തിലെ മാന്ത്രികൻ കെട്ടി താണുവീണു   തൊഴുന്നതു പോലെ ബന്ദനുഭാവികളായ ആ  ദുര്യോധനമാരെ തൊഴുതുകൊണ്ട് അച്ഛൻ ഒരു വിട്ടുവീഴ്ചചെയ്യാൻ  അപേക്ഷിച്ചു.  

"ഈ വണ്ടിയും ആട്ടപ്പെട്ടിയും ഏവൂരിലേക്കല്ല ഇപ്പോൾ  (ആട്ടപ്പെട്ടിയിൽ ശ്രീകൃഷ്ണവിലാസം കഥകളിയോഗം, ഏവൂർ എന്ന് എഴുതിയിട്ടുള്ളത് ചൂണ്ടിക്കാണിച്ച്) കൊണ്ടു പോകുന്നത്  ഇത് എന്റെ വീട്ടിൽ  എത്തിക്കുക മാത്രമേ ഇന്ന് ചെയ്യുകയുള്ളൂ. അതുകൊണ്ട് ദയവു ചെയ്ത് നിങ്ങൾ ഞങ്ങളെ ശല്ല്യം ചെയ്യരുത്. ഞങ്ങൾ ആരും ബന്ദിന് എതിരല്ല. തകഴി, ആറ്റിങ്ങൽ, കോട്ടയം, ഏവൂർ എന്നീ ഭാഗത്തുള്ള കഥകളി കലാകാരന്മാരാണ് എന്നോടൊപ്പം  ഉള്ളത്.  ഇവരെല്ലാം   ഇന്ന് എന്റെ വീട്ടിലേക്കാണ് വരുന്നത്  എന്ന് അറിയിച്ചു. അച്ഛന്റെ അപേക്ഷ കൈക്കൊണ്ട് അവരെല്ലാം മൗനാനുവാദം എന്നപോലെ സാവധാനം റോഡിന്റെ മദ്ധ്യ ഭാഗത്തുനിന്നും രണ്ടു സൈഡിലേക്ക്  ഒതുങ്ങി. പിന്നീട് യാത്രയിൽ  ഒരു തടസ്സവും ഉണ്ടായില്ല.  ഞങ്ങൾ വീട്ടിലെത്തി. ദിനചര്യകൾക്ക് ശേഷം കാപ്പികുടിയും  കഴിഞ്ഞ ശേഷം കളിയോഗം മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായർ അവർകൾ ആട്ടപ്പെട്ടികൾ രണ്ടും  തുറന്ന്   ഞൊറിയും, കുപ്പായക്കയ്യും, ഉത്തരീയവും  മറ്റും  വേഗം  വെയിലത്തിടൂ ഉച്ചയ്ക്ക് മുൻപ് വീട്ടിലെത്തണം എന്ന്        അണിയറ കലാകാരന്മാരെ  ഓർമ്മിപ്പിച്ചപ്പോൾ  അച്ഛൻ ആ ജോലി ചെയ്തു കൊള്ളാം  എന്ന് അറിയിച്ചു അവരെ യാത്രയാക്കി.    

 ശ്രീ. തകഴി കുട്ടൻപിള്ള ചേട്ടനും ശ്രീ.മുദാക്കൽ  ഗോപി ചേട്ടനും, മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും അന്ന് വീട്ടിൽ താമസിച്ചു. 
അച്ഛൻ  ഒരു കയർ എടുത്തു രണ്ടു തെങ്ങിൽ വലിച്ചു കെട്ടി. ആട്ടപ്പെട്ടി തുറന്ന്  ഞൊറികൾ അതിൽ വിരിച്ചിട്ടു. കുപ്പായക്കയ്യും ഉത്തരീയങ്ങളും മറ്റും ഞാനും എന്റെ സഹോദരങ്ങളും ചേർന്ന് വെയിലിലിട്ടു.  പിന്നീട് അച്ഛൻ വിശ്രമിക്കുവാൻ കിടന്നു. 
അത്യുൽസാഹത്തോടെയാണ് ഞാനും എന്റെ സഹോദരങ്ങളും   ഈ  കഥകളി കോപ്പുകൾ വെയിൽ മാറുന്നതിനു അനുസരിച്ച്  മാറ്റി മാറ്റി  ഇടുവാൻ താല്പ്പര്യം കാണിച്ചത്.  വൈകിട്ട് വെയിലിൽ  ഉണങ്ങിയ  കളിക്കോപ്പുകളെല്ലാം ആട്ടപ്പെട്ടിയിലാക്കി അച്ഛനും ഞങ്ങളും കൂടി  വെച്ചു.  

ഞങ്ങളുടെ വീടിന്റെ മുറ്റത്ത്  ഈ ആട്ടപ്പെട്ടിയും  കഥകളി കോപ്പുകളും   എത്തിയതിലും  അത്  വീട്ടു മുറ്റത്ത്  നിരത്തിയിടുവാൻ ഉണ്ടായ സന്ദർഭം അച്ഛനിൽ  പറഞ്ഞ് അറിയിക്കാൻ സാധിക്കാത്ത ഒരു സന്തോഷവും അനുഭൂതിയുമായിരുന്നു ഉണ്ടാക്കിയത്.    

2015 ഒക്‌ടോബർ 18, ഞായറാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (3)


 ചെന്നൈ കലാക്ഷേത്രയിൽ അവതരിപ്പിച്ച  ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവത്തിന്റെ   സമാപന ദിവസമായ 21- 09 -2015 -ന് രാവണോത്ഭവം കഥകളിയിലെ മഹാവിഷ്ണു, ഇന്ദ്രൻ,   മാലി, സുമാലി, മാല്യവാൻ, നാരദൻ എന്നിങ്ങനെ കഥാപാത്രങ്ങൾ അടങ്ങുന്ന മൂന്നു രംഗങ്ങളാണ് അവതരിപ്പിച്ചത്. മൂന്നു ചുവന്ന താടി വേഷങ്ങളുടെ അവതരണം കൊണ്ട് വളരെ ശ്രദ്ധേയമായ രംഗങ്ങളാണ്  ഇവ എന്നതാണ് രംഗങ്ങളുടെ പ്രത്യേകത.

ഗന്ധർവപുത്രിയായ വേദവതിക്ക് രാക്ഷസനായ സുകേശന് ജനിച്ച മൂന്നു പുത്രന്മാരാണ് മാലിയും, സുമാലിയും മാല്യവാനും. മൂവരും ബ്രഹ്മദേവനെ തപസ്സു ചെയത് മൂന്നു ലോകത്തെയും ജയിക്കുവാനുള്ള വരം നേടി ലോകത്തിനു ഭീഷണിയായി ലങ്കയെ  വാസസ്ഥലമാക്കി. മാല്യവാന്റെ ഭരണാധീനയിലുള്ള  ലങ്കാനഗരം   ലോക രാക്ഷസന്മാരുടെ സാമ്രാജ്ജ്യമായി മാറി.  മാല്യവാന്റെയും സഹോദരങ്ങളുടെയും ഉപദ്രവം സഹിക്കാനാവാതെ  ദേവന്മാരും താപസന്മാരും പാലാഴിയിലെത്തി  മഹാവിഷ്ണുവിനെ കണ്ട് സങ്കടമുണർത്തിച്ചു.   രാക്ഷസന്മാരെ വധിക്കാമെന്ന് അറിയിച്ച്  ദേവന്മാരെയും താപസന്മാരെയും മഹാവിഷ്ണു ആശ്വസിപ്പിച്ചു.  നാരദമുനി ലങ്കയിൽ എത്തി    മഹാവിഷ്ണുവുമായി ദേവന്മാരുടെ കൂടികാഴ്ച്ചയുടെ  വിവരം മാല്യവാനെ അറിയിച്ചു.  ഇതിന്റെ പിന്നിൽ ദേവേന്ദ്രന്റെ ചതിയുണ്ടെന്ന് മാല്യവാനെ    സൂചിപ്പിച്ച് ഒരു കലഹത്തിന് വഴിയുണ്ടാക്കി നാരദൻ മടങ്ങി.  മാല്യവാൻ സഹോദരങ്ങളോട്‌ ആലോചിച്ചശേഷം   രാക്ഷസപ്പടയുമായി ദേവപുരിയിലെത്തി ഇന്ദ്രനെ പോരിനു വിളിക്കുകയും     ഇന്ദ്രനുമായി ഘോരയുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു.  ഈ അവസരത്തിൽ ഇന്ദ്രന് സഹായിയായി മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് സുദർശന ചക്രത്താൽ മാലിയെ വധിച്ചു. മരണഭയത്താൽ മാല്യവാനും സുമാലിയും പാതാളത്തിലേക്ക് ഓടി അഭയം പ്രാപിക്കുന്നതുമാണ് കഥാഭാഗങ്ങൾ.

ദേവേന്ദ്രൻ പാലാഴിയിലെത്തി മഹാവിഷ്ണുവിനെ കണ്ട്  മാലി, സുമാലി, മാല്യവാൻ എന്നിവരുടെ ദുഷ്ക്കർമ്മങ്ങളുടെയും ലോകപീഡനങ്ങളുടെയും കഥകൾ അറിയിച്ച് സങ്കടപ്പെടുന്നതും മഹാവിഷ്ണു ദേവേന്ദ്രനെ ആശ്വസിപ്പിക്കുന്നതുമാണ് അവതരിപ്പിച്ച ആദ്യരംഗം.

മാലി, സുമാലി, മാല്യവാന്മാരുടെ തിരനോക്ക് കഴിഞ്ഞ് മാല്യവാന്റെ തന്റെടാട്ടമാണ് അവതരിപ്പിച്ചത്. തന്റെ ജനനം, ബ്രഹ്മദേവനെ  തപസ്സുചെയ്ത് പ്രീതിപ്പെടുത്തി മൂന്നു ലോകത്തിലുള്ള ആരെയും ജയിക്കുവാനുള്ള വരം നേടി.  ഈ ത്രിലോകത്തിൽ തന്നെ ജയിക്കുവാൻ കഴിവുള്ളവരായി ആരും ഇല്ല. ദക്ഷിണ സമുദ്രത്തിലുള്ള ലങ്കയിൽ സ്വർഗ്ഗതുല്ല്യമായ  ഒരു നഗരം നിർമ്മിച്ച്‌ ലോകത്തിലുള്ള എല്ലാ രക്ഷസവംശജരെയും കൂട്ടി താമസമുറപ്പിക്കുകയും ചെയ്തതാണ്  ആട്ടത്തിന്റെ ചുരുക്കം. തുടർന്ന് ഒരു തേജസ്സ് കണ്ട് നാരദമുനിയുടെ വരവാണ് എന്ന് മാല്യവാൻ മനസിലാക്കി സ്വീകരിക്കുവാൻ തയ്യാറാവുന്നു.

അടുത്ത രംഗത്തിൽ ലങ്കയിലെത്തുന്ന നാരദനെ മാല്യവാൻ ഭക്തിപൂർവ്വം സ്വീകരിച്ചിരുത്തി. ലോകവിശേഷങ്ങൾ    ചോദിച്ചറിയുന്ന മാല്യവാൻ തന്റെ ഭുജബലത്തിൽ അഹങ്കരിക്കുകയും ദേവന്മാർ തന്നോട് യുദ്ധത്തിനു വരുന്നില്ലെന്നും അറിയിക്കുന്നു. ദേവേന്ദ്രൻ  വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട്‌ നിങ്ങളെപറ്റി  പരാതിപ്പെടുകയും അദ്ദേഹം കോപിഷ്ടനാവുകയും ചെയ്തു എന്ന് അറിയിക്കുന്നു.  ഇന്ദ്രനുമായി ഞാൻ പോരിനൊരുങ്ങിയാൽ അവൻ ഭയന്ന് ഓടിപ്പോവുകയേയുള്ളൂ. വൈകുണ്ഠപതിയോട് പൊരുതേണ്ടി വന്നാലും തനിക്ക്  ഒരു വിഷമവും   ഇല്ലെന്ന് മാല്യവാൻ നാരദനെ അറിയിക്കുന്നു.    ഒരു കലഹം  സൃഷ്ടിക്കുവാനുള്ളതെല്ലാം ചെയ്തു തീർത്ത സംതൃപ്തിയോടെ മടങ്ങുവാൻ തയ്യാറാവുന്ന നാരദനോട് തന്നെ അനുഗ്രഹിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് മാല്യവാൻ നാരദനെ വണങ്ങി. നാരദൻ മാല്യവാനെ ശപിക്കുകയാണ് എന്ന് മനസിലാക്കിയ  മാല്യവാൻ തന്റെ സഹോദരങ്ങളെ വരുത്തി നാരദൻ തന്നെ    ശപിക്കുകയാണോ  അനുഗ്രഹിക്കുകയാണോ എന്ന് ശ്രദ്ധിക്കുവാൻ ആജ്ഞാപിച്ചു. മാല്യവാൻ വീണ്ടും നാരദനെ വണങ്ങി. നാരദൻ മാല്യവാനെ അനുഗ്രഹിച്ചശേഷം   ഓടി മറഞ്ഞു . നാരദനിൽ നിന്നും അറിഞ്ഞ വിവരങ്ങൾ സഹോദരന്മാരെ മാല്യവാൻ അറിയിച്ചു. ഇന്ദ്രനെ യുദ്ധത്താൽ  നേരിടുക എന്നുള്ള രാക്ഷസന്മാരുടെ തീരുമാനപ്രകാരം പടയൊരുക്കി ദേവലോകത്തേക്ക്  യാത്രയായി.
മാല്യവാനും സഹോദരന്മാരും രാക്ഷസപ്പടയും  ദേവലോകത്തെത്തി. മാല്യവാൻ   ഇന്ദ്രനെ പോരിനു വിളിക്കുകയും ഇന്ദ്രനുമായി യുദ്ധം ചെയ്യുകയും  മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് മാലിയെ വധിക്കുകയും മാല്യവാനും സുമാലിയും ഓടി മറയുന്നതുമാണ് അവതരിപ്പിച്ച അവസാനരംഗം.


                                                                                    മഹാവിഷ്ണു

                                                                    മഹാവിഷ്ണുവും ദേവേന്ദ്രനും  

                                                                    മാലി , മാല്യവാൻ, സുമാലി

                                                                      മാല്യവാൻ, മാലി, സുമാലി   

                                                                   മാലി , മാല്യവാൻ, സുമാലി

                                                                               മാല്യവാനും  ഇന്ദ്രനും

                                                                              മാല്യവാനും  ഇന്ദ്രനും 

                                                        മഹാവിഷ്ണു, മാലി, സുമാലി, മാല്യവാൻ   


കഥയിലെ നായകനാനായ മാല്യവാനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അവർകളായിരുന്നു. ചുവന്നതാടി  വേഷങ്ങളുടെ അവതരണത്തിൽ ശ്രീ. രാമചന്ദ്രൻ ഉണ്ണിത്താന്റെ കഴിവും മിഴിവും മാല്യവാന്റെ അവതരണത്തിൽ തിളങ്ങി നിന്നിരുന്നു.  മാല്യവാന്റെ  പോരിനുവിളി  കേട്ട്  ഏറ്റുമുട്ടുവാനെത്തുന്ന ഇന്ദ്രനെ മാല്യവാൻ ആക്ഷേപിക്കുന്നതു വളരെ രസകരമായിരുന്നു . (ഗൗതമമുനിയെ തെറ്റിധരിപ്പിച്ച് ആശ്രമത്തിൽ നിന്നകറ്റി അഹല്യയെ പ്രാപിക്കുവാൻ ഇന്ദ്രൻ  ശ്രമിച്ച കാരണത്താൽ     ഗൗതമമുനിയുടെ ശാപത്തിന് ഇരയായി  ഇന്ദ്രന് സഹസ്രലിംഗം  സംഭവിച്ചതുമാണ്   ആക്ഷേപഹാസ്യമായി അവതരിപ്പിച്ചത്.)   

   ശ്രീ. സദനം വിഷ്ണുപ്രസാദ് മാലിയെയും ശ്രീ. കലാമണ്ഡലം ആര്യജിത് സുമാലിയെയും ശ്രീ. കലാമണ്ഡലം വിപിൻ മഹാവിഷ്ണുവിനെയും    ശ്രീ.  കലാമണ്ഡലം സൂരജ് ഇന്ദ്രനെയും ശ്രീ. സദനം കൃഷ്ണദാസ് നാരദനെയും അവതരിപ്പിച്ച് കഥകളി വിജയിപ്പിച്ചു. ശ്രീ. നെടുംപള്ളി രാംമോഹൻ, കലാമണ്ഡലം ശ്രീരാഗ് വർമ്മ    എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ് ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ  എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാനിലയം മനോജ്‌ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.


ശ്രീ. കലാമണ്ഡലം ബാലൻ, ശ്രീ. സദനം ശ്രീനിവാസൻ എന്നിവർ ചുട്ടിയും  ശ്രീ. സദനം ശങ്കരനാരായണൻ, ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ.സദനം വിവേക്, ശ്രീ.കലാചേതന   രാജൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച്‌ കളിയുടെ വിജയത്തിന്റെ പങ്കാളികളായി.

2015 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (2)


സെപ്തംബർ 21-നു   കലാക്ഷേത്ര  അരങ്ങിൽ  അവതരിപ്പിച്ച  രാജസൂയം, കഥകളി  വൻ വിജയം ആയിരുന്നു.  വൈകിട്ട് ആറുമണിക്ക് കലാക്ഷേത്ര രുഗ്മിണി ആരങ്ങിനു മുൻപിൽ കേളി അവതരിപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ജരസന്ധന്റെ തിരനോക്കോടെ കഥകളി ആരംഭിച്ചു. ജരാസന്ധന്റെ ജനനകഥയും സ്വഭാവവും   വ്യക്തമാക്കുന്ന തന്റേടാട്ടമാണ് ആദ്യം അവതരിപ്പിച്ചത്. തുടർന്ന് കൊട്ടാര വാതിലിലെ പെരുമ്പറ പൊട്ടുന്ന ശബ്ദം  കേട്ട് ശ്രദ്ധിച്ച ജരാസന്ധൻ ഗോപുരത്തിന്റെ ചുവർ ചാടി എത്തുന്ന ബ്രാഹ്മണരെ  കണ്ട് നേരിട്ട് വിവരങ്ങൾ അറിയുവാൻ തീർച്ചയാക്കുന്നു.

ബ്രാഹ്മണരെ സ്വീകരിച്ചിരുത്തിയ ജരസന്ധൻ ബ്രാഹ്മണരുമായി ആശയവിനിമയം ചെയ്യുന്നു. മതിൽ ചാടിക്കടന്നു  വന്നതും കൊട്ടാര വാതിലിലെ പെരുമ്പറ അടിച്ചു പൊട്ടിച്ചതു സംബന്ധമായ വിവരങ്ങളും ജരാസന്ധൻ ചോദിച്ചറിയുന്നു.  ബ്രാഹ്മണരുടെ ആഗമന  ഉദ്ദേശം   ദ്വന്ദയുദ്ധം എന്ന് അറിയിക്കുന്നതോടൊപ്പം ബ്രാഹ്മണർ തങ്ങളുടെ സ്വന്തരൂപം വെളിപ്പെടുത്തി.ബ്രാഹ്മണവേഷം ധരിച്ചെത്തിയ   ശ്രീകൃഷ്ണനെയും ഭീമനെയും അർജുനനെയും ജരാസന്ധൻ ആക്ഷേപിക്കുന്നു. യുദ്ധത്തിന് ഒരുങ്ങിയ ജരാസന്ധൻ തന്നോട് പലതവണ തോറ്റോടിയ ശ്രീകൃഷ്ണനോടും കോമളരൂപനായ അർജുനനോടും എതിരിടാൻ ലജ്ജ പ്രകടിപ്പിച്ചു കൊണ്ട് ഭീമസേനനുമായി യുദ്ധം ആരംഭിച്ചു. ഭീമസേനനുമായുള്ള യുദ്ധാന്ത്യത്തിൽ ഭീമസേനൻ ജരസന്ധന്റെ ശരീരം രണ്ടായി കീറി എറിഞ്ഞു. ശരീരഭാഗങ്ങൾ യോജിച്ച് വീണ്ടും  ജരാസന്ധൻ ഭീമനുമായി യുദ്ധം ചെയ്തു. ശ്രീകൃഷ്ണൻ ഒരു പച്ചില എടുത്ത് ഭീമൻ കാണ്‍കെ രണ്ടായി കീറി തലതിരിച്ചെറിഞ്ഞു.  യുക്തി മനസിലാക്കിയ ഭീമൻ ജരാസന്ധന്റെ ശരീരം രണ്ടായി കീറി തലതിരിച്ചെറിഞ്ഞതോടെ ജരാസന്ധൻ മരണമടഞ്ഞു. ജരാസന്ധനാൽ ബന്ധനസ്ഥനാക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നതോടെ രംഗം അവസാനിച്ചു .



ജരാസന്ധന്റെ മരണവാർത്തയും ധർമ്മപുത്രർ നടത്തുന്ന രാജസൂയയാഗ വാർത്തയും അറിഞ്ഞ ചേദിരാജ്യാധിപതിയായ ശിശുപാലൻ  സൈന്യസമേധം ഇന്ദ്രപ്രസ്ഥത്തിൽ എത്തുന്നു. യാഗശാലയിൽ എത്തുന്ന ശിശുപാലൻ അവിടെ സന്നിഹിതരായ എല്ലാവരെയും നോക്കികാണുന്നു. ശ്രീകൃഷ്ണനെ ധർമ്മപുത്രർ  അഗ്രപൂജ ചെയ്യുന്നത് കണ്ട് കോപിഷ്ടനായ ശിശുപാലൻ ശ്രീകൃഷ്ണനെ നിന്ദിക്കുന്നു. അർജുനൻ ശിശുപാലനുമായി ഏറ്റുമുട്ടുന്നു. വിശ്വരൂപം പ്രാപിച്ച ശ്രീകൃഷ്ണനെ  ശിശുപാലൻ ദർശിക്കുന്നു. സുദർശനം  കൊണ്ട്  ശ്രീകൃഷ്ണൻ   ശിശുപാലനെ വധിക്കുന്നതോടെ കഥ അവസാനിച്ചു. 

                                                                                   ജരാസന്ധൻ

ശ്രീ. കോട്ടക്കൽ ദേവദാസിന്റെ ജരാസന്ധൻ, ശ്രീ. സദനം കൃഷ്ണൻ കുട്ടിയുടെ  ശിശുപാലൻ, ശ്രീ. സദനം വിഷ്ണു പ്രസാദിന്റെ ഭീമബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം ആര്യജിത്തിന്റെ അർജുന ബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം സൂരജിന്റെ കൃഷ്ണബ്രാഹ്മണൻ, ശ്രീ. സദനം കൃഷ്ണദാസിന്റെ  ഭീമസേനൻ, ശ്രീ. രാജ്കമലിന്റെ അർജുനൻ, ധർമ്മപുത്രർ    ശ്രീ. കലാമണ്ഡലം വിപിനിന്റെ  ശ്രീകൃഷ്ണൻ  എന്നിങ്ങനെയായിരുന്നു വേഷങ്ങൾ. ശിശുപാലനെ നേരിടുന്ന അര്ജുനനായത് ശ്രീ. സദനം കൃഷ്ണദാസ് ആയിരുന്നു.            


                                                                                   ജരാസന്ധൻ

                                                                    ജരാസന്ധൻ, ബ്രാഹ്മണർ 

                                                                        ജരാസന്ധൻ, ബ്രാഹ്മണർ 

                                              ജരാസന്ധൻ, കൃഷ്ണൻ, ഭീമൻ , അർജുനൻ   

                                                               ജരാസന്ധൻ,  ഭീമൻ

                                                                                    ജരാസന്ധൻ 

                                                               ശിശുപാലൻ, ശ്രീകൃഷ്ണൻ 

                                             ശിശുപാലൻ, ശ്രീകൃഷ്ണൻ, ധർമ്മപുത്രർ, അർജുനൻ  

ശ്രീ. കോട്ടക്കൽ മധു, ശ്രീ. സദനം ജോതിഷ് ബാബു എന്നിവരുടെ സംഗീതം ശ്രീ. കോട്ടക്കൽ പ്രസാദ്‌, ശ്രീ. കലാമണ്ഡലം വേണുമോഹൻ എന്നിവർ ചെണ്ടയും ശ്രീ. കോട്ടക്കൽ രവി, ശ്രീ.  കലാമണ്ഡലം ഹരിഹരൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം ബാലൻ, ശ്രീ. സദനം ശ്രീനിവാസൻ എന്നിവർ ചുട്ടിയും ശ്രീ.സദനം ശങ്കരനാരായണൻ, ശ്രീ. കോട്ടക്കൽ   കുഞ്ഞിരാമൻ , ശ്രീ. സദനം വിവേക്, ശ്രീ. കലാചേതന രാജൻ എന്നിവർ അണിയറ ശിൽപ്പികളായി   പ്രവർത്തിച്ചു.  കുറിപ്പിട്ട സമയ പരിധിക്കുള്ളിൽ കഥ അവതരിപ്പിച്ചു തീർക്കുവാൻ കലാകാരന്മാർ നിർബ്ബന്ധിതരാകുമ്പോൾ പല പതിവ് ആട്ടങ്ങളും ഒഴിവാക്കേണ്ടി വരുന്നത് ഈ കാലഘട്ടത്തിന്റെ രീതിയായി മാറിയത് ഒഴിച്ചാൽ കളി വളരെ ഗംഭീരം തന്നെയായിരുന്നു. ശ്രീ. കലാമണ്ഡലം സൂരജിന്റെ കൃഷ്ണബ്രാഹ്മണൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന വേഷമായിരുന്നു.

 ശിശുപാലന്റെ ശ്രീകൃഷ്ണനിന്ദയുടെ അവതരണത്തിൽ ഗോപസ്ത്രീകളുടെ വസ്ത്രാപഹരണമാണ് വിസ്തരിചാടിയത്‌.  ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്നുവാൻ ശ്രമിക്കുമ്പോൾ ഉറിയിൽ തൂങ്ങിക്കിടന്നതായി  നടൻ പകർന്നാട്ടത്തിലൂടെ   അഭിനയിച്ചു  ഫലിപ്പിക്കുന്നതിനിടയിൽ അപദ്ധവശാൽ കാലുസ്ലിപ്പായി  നടൻ രംഗത്തു വീണു. ശ്രീകൃഷ്ണൻ വീണതുപോലെ ഒരു അവതരണമാക്കി മാറ്റി പൊടിയും തട്ടി എഴുനെൽക്കുന്ന അവതരണത്തിലേക്കാണ് കലാകാരൻ അതു കൊണ്ടെത്തിച്ചത്.   ഒരു കലാകാരന്റെ  ഈ അവസരോചിതമായ   പ്രവർത്തിയെ അഭിനന്ദിച്ചേമതിയാവൂ.

വീണടം വിദ്യയാക്കിയ ഈ അനുഭവത്തെ നൽകിയ ശിശുപാലവേഷമിട്ട കലാകാരൻ ശ്രീ. സദനം കൃഷ്ണൻ കുട്ടി അവർകളുടെ അവസരോചിത യുക്തിക്ക് ഒരായിരം നമസ്കാരം.


2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (1)


ചെന്നൈ അഡയാർ കലക്ഷേത്രാ അരങ്ങിൽ ഭാവഭാവന,  ഭാവഷബളിമ  എന്ന നാമകരണം ചെയ്‌ത് 19-09-2015 മുതൽ 22-09-2015 വരെയുള്ള നാല് ദിവസങ്ങളിൽ  യഥാക്രമം രുഗ്മാംഗദചരിതം, ബകവധം, രാജസൂയം, രാവാണോത്ഭവം   എന്നീ കഥകൾ  അവതരിപ്പിക്കുകയുണ്ടായി.   

19-09-2015-ന് വൈകിട്ട് ആറുമണിക്ക് ആഡിറ്റോറിയത്തിനു മുൻപിൽ കേളികൊട്ടി. കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ തോടയം അവതരണത്തോടെ   കഥകളി മഹോത്സവത്തിന് തുടക്കം കുറിച്ചു. ശ്രീ. സദനം ശിവദാസൻ, ശ്രീ. കലാമണ്ഡലം വിനോവിനോദ്,    ശ്രീ. സദനം രാമകൃഷ്ണൻ, ശ്രീ. സദനം ദേവദാസ് എന്നിവർ യഥാക്രമം സംഗീതം, ചെണ്ട, മദ്ദളം എന്നിവ കൈകാര്യം ചെയ്തു.  
   
രുഗ്മാംഗദചരിതം കഥകളിയിൽ രുഗ്മാംഗദനായി ശ്രീ.കലാമണ്ഡലം ഗോപിആശാനും മോഹിനിയായി ശ്രീ.മാർഗി വിജയകുമാറും രംഗത്തെത്തി. ഏകാദശി വൃതമനുഷ്ടിക്കുവാൻ കാരണമായ കഥ (ഏകാദശി മാഹാത്മ്യം)  ശ്രീ. ഗോപി ആശാൻ ഭംഗിയായി അവതരിപ്പിച്ചു. വേഷ സൌന്ദര്യവും അഭിനയ വൈദഗ്ദ്യവും നിറഞ്ഞ ശ്രീ. ഗോപി ആശാനും ശ്രീ.മാർഗി വിജയകുമാറും കഥാപാത്രങ്ങളെ വളരെ ഗംഭീരമാക്കി.

ശ്രീ. കലാമണ്ഡലം ആരോമൽ, ശ്രീ. കലാമണ്ഡലം ചിനോഷ് ബാലൻ, ശ്രീ. സായികൃഷ്ണൻ എന്നിവർ യഥാക്രമം ധർമ്മാംഗദൻ, മഹാവിഷ്ണു, സന്ധ്യാവലി എന്നീ വേഷങ്ങൾ ചെയ്തു.  ശ്രീ. സദനം വിഷ്ണു പ്രസാദ്, ശ്രീ.കലാമണ്ഡലം ആര്യജിത് എന്നിവർ ബ്രാഹ്മണർ വേഷം ചെയ്തു.
ശ്രീ. പത്തിയൂർ ശങ്കരൻകുട്ടി, ശ്രീ. കലാമണ്ഡലം വിനോദ് എന്നിവരുടെ സംഗീതം ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയും  ശ്രീ. കലാമണ്ഡലം രാജ് നാരായണൻ മദ്ദളവും ചെയ്തു.  കഥകളി ലോകത്തിലെ  വളരെ അംഗീകരിക്കപ്പെട്ട  ഈ സൂപ്പർ ടീം കലാകാരന്മാരുടെ പ്രകടനം വളരെ  ഗംഭീരമായി.

                                                                     രുഗ്മാംഗദനും മോഹിനിയും 

                                                                                       രുഗ്മാംഗദൻ

                                                                                        മോഹിനി

20-09-2015 -ന്  വൈകിട്ട് ആറുമണിക്ക് കേളിയും തുടർന്ന്  ബകവധം കഥയിലെ പ്രധാന ഭാഗങ്ങളുമാണ് അവതരിപ്പിച്ചത്.   കൌരവർ തന്നെ പിടിച്ചു കെട്ടി ഗംഗാനദിയിൽ മുക്കിയതും നാഗങ്ങളെ കൊണ്ട് കടിപ്പിച്ചതും സ്മരിച്ച് ക്രുദ്ധനാകുന്ന ഭീമസേനനെ ധർമ്മപുത്രർ സ്വാന്തനപ്പെടുത്തുന്ന രംഗമാണ് ആദ്യം അവതരിപ്പിച്ചത്. ഭീമസേനനായി  ശ്രീ. കലാക്ഷേത്ര ഹരിപദ്മനും ധർമ്മപുത്രരായി ശ്രീ. ഗിരീഷ്‌മധുവും രംഗത്തെത്തി.


                                                                      ധർമ്മപുത്രരും ഭീമസേനനും 

ഹിഡുംബനു വേണ്ടി മർത്ത്യമാംസം തേടിയെത്തിയ ഹിഡുംബന്റെ സഹോദരി ഹിഡുംബി സുന്ദരീവേഷം (ലളിത) പൂണ്ട് വനത്തിൽ വസിക്കുന്ന ഭീമസേനന്റെ സമീപത്തെത്തുന്നു. ഭീമസേനനെ കണ്ട് അനുരക്തയായ ലളിതയുടെ താൽപ്പര്യത്തിനു പല തടസ്സങ്ങൾ പറഞ്ഞ്   ഭീമസേനൻ ഒഴിഞ്ഞു മാറുന്നു.    ഹിഡുംബിയെ തേടിയെത്തിയ ഹിഡുംബനെ ഭീമസേനൻ വധിച്ചു. അനാഥയായ  ഹിഡുംബിയെ എങ്ങിനെ സമാധാനപ്പെടുത്തണം എന്ന് ചിന്തിച്ചു വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്ന ഭീമസേനന്റെ സമീപത്ത്   വ്യാസമഹർഷി എത്തിച്ചേരുന്നതാണ് അവതരിപ്പിച്ച രണ്ടാമത്തെ രംഗം.

                                                          വേദവ്യാസമഹർഷിയും ഭീമസേനനും

                                                       വ്യാസമഹർഷി, ഭീമസേനൻ, ഹിഡുംബി   

പാണ്ഡവരുടെ എല്ലാ ദുഖങ്ങൾക്കും ശ്രീകൃഷ്ണൻ പരിഹാരം കാണുമെന്ന് ആശ്വസിപ്പിക്കുകയും ഹിഡുംബൻ  വധിക്കപ്പെട്ടതിൻ മൂലം  അനാഥയായിതീർന്ന,    ഹിഡുംബിയെ സ്വീകരിച്ച്  ഹിഡുംബിക്ക് ഒരു പുത്രന് ഉണ്ടാകുംവരെ ഒന്നിച്ചു കഴിയുവാനും വ്യാസമഹർഷി ഭീമസേനനെ ഉപദേശിക്കുകയും ചെയ്യുന്നു.  ഭീമസേനൻ ഹിഡുംബിയെ സ്വീകരിക്കുന്നു. വ്യാസമഹർഷി ഭീമസേനനേയും ഹിഡുംബിയെയും അനുഗ്രഹിച്ച് മടങ്ങുന്നു.   ഭീമസേനനും ലളിതയും തമ്മിലുള്ള സല്ലാപമാണ് മൂന്നാം രംഗത്തിൽ അവതരിപ്പിച്ചത്. ("ചെന്താർബാണമണിചെപ്പും ചേവടി പണിയും" എന്ന പ്രസിദ്ധമായ ശ്രുംഗാരപ്പദത്തിന്റെ അവതരണം ഈ രംഗത്താണ്).

                                                        ഭീമസേനനും ഹിഡുംബിയും

ഭീമസേനനും ഹിഡുംബിക്കും (ലളിത) ജനിച്ച  പുത്രൻ ഘടോൽക്കചൻ  വ്യാസമഹർഷിയുടെ  അനുഗ്രഹത്താൽ ജനിച്ചപ്പോൾത്തന്നെ പൂർണ്ണ യവ്വനത്തിലെത്തുന്നു.  ഘടോൽക്കചൻ  മാതാവോടൊപ്പം മടങ്ങുവാൻ തയ്യാറായി ഭീമസേനനോട് യാത്രാനുമതി ചോദിക്കുന്നു.  ഭീമസേനൻ യാത്രാനുമതി നല്കുന്നു.    അച്ഛൻ സ്മരിക്കുന്ന ക്ഷണത്തിൽ താൻ സമീപത്തെത്തുമെന്ന് ഉറപ്പു നൽകി ഘടോൽക്കചനും ഹിഡുംബിയും യാത്രയാകുന്നതുമാണ് അവതരിപ്പിച്ച അവസാന രംഗം.

                                                                                   ഘടോൽക്കചൻ 

                                                          ഘടോൽക്കചൻ, ഭീമസേനൻ, ഹിഡുംബി 

ഭീമസേനനായി ശ്രീ. സദനം ബാലകൃഷ്ണൻ ആശാനും വ്യാസമഹർഷിയായി ശ്രീ. ടെറൻസും   ലളിത വേഷധാരിയായ ഹിഡുംബിയായി  ശാരദാ ആചാര്യയും  ഘടോൽക്കചനായി ശ്രീ. സിബിസുദർശനും  വേഷമിട്ട്‌ കളി ഗംഭീരമാക്കി.      ശ്രീ. മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീ. സദനം ശിവദാസൻ എന്നിവർ സംഗീതവും ശ്രീ. സദനം രാമകൃഷ്ണൻ  ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും കൈകാര്യം ചെയ്ത് കളി വിജയിപ്പിച്ചു.

(ഫോട്ടോ : ഫേസ് ബുക്ക്‌ പോസ്റ്റിൽ നിന്നും എടുക്കപ്പെട്ടത്‌)