പേജുകള്‍‌

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

ശ്രീ.ചേർത്തല തങ്കപ്പപ്പണിക്കർ

(കഥകളിയുടെ സുവർണ്ണ കാലം എന്ന് കഥകളി ആസ്വാദകർ വിലയിരുത്തിയിട്ടുള്ള കാലഘട്ടം 1960-കളാണ്.  1962 - ഫെബ്രുവരിയിൽ ഒരു കഥകളി മാസികയിൽ ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ അവർകളെ പറ്റി ശ്രീ. ഇയ്യങ്കോട് ശ്രീധരൻ അവർകൾ എഴുതി പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഇന്നത്തെ കഥകളി ആസ്വാദകരിൽ എത്തിക്കുക എന്നതാണ്  ഈ പോസ്റ്റിന്റെ ലക്‌ഷ്യം. 
 കഥകളിലോകത്തിൽ   തെക്കും  വടക്കുമെന്ന പേരിൽ  എന്നും എപ്പോഴും വൈജാത്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.  തെക്കുള്ള ഒരു കലാകാരൻ  വടക്ക് അംഗീകരിക്കപ്പെടുക എന്നത്  വളരെ വിരളമായ അനുഭവമാണ്. അതുകൊണ്ടു തന്നെ ഈ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് ഞാൻ കരുതുന്നത്. )
 
                                                     ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ

മൂന്നു കൊല്ലങ്ങൾക്കു  മുൻപ് ഒരു നട്ടുച്ചനേരത്ത് വെളുത്ത് ചെല്ലിച്ച ഒരു മനുഷ്യൻ, കലാമണ്ഡലത്തിൽ വന്നു കയറി. ഉമ്മറത്തുണ്ടായിരുന്ന ചില കുട്ടികളോട് അദ്ദേഹം അന്വേഷിച്ചു. 
 ശ്രീധരനില്ലേ, ഇവിടെ?
"ഉവവ് "
"ഒന്ന് വരാൻ പറയൂ"
അത് കേട്ട ഒരാൾ എന്റെ സമീപത്തോടിയെത്തി എന്നെ ഒരു സർവ്വോദയക്കാരൻ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. സർവ്വോദയക്കാരനോ! ഞാൻ തെല്ലൊന്നമ്പരക്കാതിരുന്നില്ല. സംസാരിക്കുമ്പോഴെല്ലാം അൽപ്പം ഇടതുപക്ഷം ചായ്‌വ് പ്രകടിപ്പിക്കാറുള്ള എന്നെ കളിയാക്കാൻ അവരെല്ലാം കരുതിക്കൂട്ടി പരിഹസിക്കുകയായിരുന്നുവെന്നാണ് ആദ്യം ധരിച്ചത്. ഉമ്മറത്ത് വന്ന് നോക്കിയപ്പോൾ കാര്യം മനസിലായി. ശുഭമായ ഖാദിയിൽ മുങ്ങിയ ഒരു കൃശഗാത്രൻ! ഒരു നിരാഹാരം നടത്തിയ സത്യാഗ്രഹിയുടെ പാരവശ്യമാണ് മുഖത്തുണ്ടായിരുന്നത്.  
"ശ്രീധരനെന്നല്ലേ പേര് "
"അതെ!"
"ഞാൻ ഗാന്ധിസേവാസദനത്തിൽ നിന്ന് വരികയാണ്. എന്റെ കൂടെ ഇന്നൊരു കളിക്ക് വരാൻ പറ്റുമോ?"
"ആലോചിക്കട്ടെ"
"ആലോചിക്കാനൊന്നും ഇടയില്ല. വേഗം തീർച്ചയാക്കി വരികയാണെങ്കിൽ എന്റെ കൂടെ വരണം."
ങ്ഹേ!! ഇതെന്തു പ്രകൃതം! ഞാൻ ഒന്ന് വല്ലാതെയായി. ഒടുവില ചോദിച്ചു. 
"എവിടെ വെച്ചാണ് കളി"
"ഇതാ ഇവിടെ അടുത്താണ്. അമ്പലപുരത്ത്. നമ്മുടെ കുട്ടൻമേനോന്റെ വീട്ടിൽ വെച്ചാണ്‌." (മദ്ധ്യ മലയാളത്തിലെ കഥകളി ലോകത്തിനും പ്രത്യേകിച്ച് കേരളകലാമണ്ഡലത്തിനും മറക്കാനാവാത്ത ഒരു നാമധേയമാണ്, 'കുട്ടൻമേനോൻ. ' ആ ഒന്നാംതരം കലാസ്വാദകൻ ഈയ്യിടെ അന്തരിച്ചു പോയെന്നത് വളരെ വേദനയോടുകൂടിയാണ് അറിഞ്ഞത് .) 
"എനിക്ക് ലീവ് എടുക്കേണ്ടിവരും"
"എന്നാൽ വേഗമാകട്ടെ"
ഞാൻ വേഗത്തിൽ ലീവ് വാങ്ങി. ആ മനുഷ്യന്റെ കൂടെയിറങ്ങിത്തിരിച്ചു. അദ്ദേഹത്തിൻറെ കൂടെ നടക്കാൻ വളരെ പണിപ്പെടേണ്ടിയിരുന്നു. നടക്കുക എന്നതിൽ കവിഞ്ഞ്, എന്നാൽ ഓടുക എന്ന നിലവാരത്തിലേക്ക് എത്തുകയും ചെയ്യാത്ത ഒരു മട്ടിലാണ് അദ്ദേഹം തെന്നിത്തെന്നി പോയിരുന്നത്. ചെയ്യുന്ന പ്രവർത്തികൾക്കെല്ലാമൊരു കൃത്യത; അതിലുപരിയായ വേഗത; മാലപ്പടക്കത്തിന് തീ പിടിച്ച പോലെ വെറുമൊരു നിസ്സാരകാര്യത്തിൽ നിന്നാരംഭിച്ച് ചുറ്റുപാടുകളെ മുഴുവൻ കുറച്ചു നേരത്തേക്ക് കിടിലംകൊള്ളിക്കുന്ന ശുണ്ഠി; സാഹിത്യാഭിരുചിയുണ്ടെന്ന് കാണിക്കാൻ സംസാരത്തിനിടയിൽ എല്ലാം സ്ഥാനം പിടിക്കുന്ന ചില അലക്കിത്തേച്ച വാചകങ്ങൾ;  അതിർകടന്ന ആത്മവിശ്വാസത്തിന്റെ കുപ്പായം ധരിച്ച ചങ്കൂറ്റം! കൂടുതലടുപ്പമുണ്ടെങ്കിൽ ആ ഹൃദയത്തിന്റെ അടച്ചിട്ട എല്ലാ മുറികളും കയറിയിറങ്ങുവാൻ സ്വാതന്ത്ര്യം തരുന്ന വിശ്വസ്തതയിൽ സ്പുടം ചെയ്ത ആത്മാർത്ഥത.....
ഇങ്ങിനെയെല്ലാമുള്ള ചേർത്തല തങ്കപ്പപണിക്കരെന്ന കഥകളി ഗായകനെ കാണുമ്പോൾ "ഈ മനുഷ്യൻ ഊണുകഴിക്കാറില്ലേ," എന്ന് നിങ്ങൾക്ക് തോന്നും. നിങ്ങൾക്കെന്നല്ല, ആർക്കും അതു തന്നെയാണ് തോന്നുക. അത്, തോന്നുന്ന ആളിന്റെ കുറ്റം കൊണ്ടല്ല; നേരെ മറിച്ച് പണിക്കരുടെ ശരീരത്തിന്റെ കൃശത്വവും ബലഹീനതയുമാണ് ആരെക്കൊണ്ടും അങ്ങിനെ തോന്നിപ്പിക്കുന്നത്. 
ഇങ്ങിനെയൊക്കെയാണെങ്കിലും അദ്ദേഹം കേൾക്കെ "ഈ പാട്ടുകാരന് കുറച്ച് വിശ്രമമാണാവശ്യം" എന്നോ മറ്റോ പറഞ്ഞേക്കരുത് !അഥവാ കേട്ടുപോയെന്നാൽ, അതിനൊരു മറുപടിയും കിട്ടും. 
"അല്ല! ചേങ്കിലയാണാവശ്യം!"  

 ചേർത്തല മുതൽ ഈ തലവരെ. 

                                                       ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ
  
  ഇരുപുറത്തും  ഓളം തല്ലുന്ന വിശാലമായ കായൽ, പഞ്ചാര മണൽ നിറഞ്ഞ തീരപ്രദേങ്ങൾ! കായൽപ്പരപ്പിലൂടെ നീന്തി വരുന്ന കാറ്റിൽ 'കമലദള'മാടുന്ന തെങ്ങിൻ തലപ്പുകൾ. ഇവയെല്ലാം ചേർന്ന ചേർത്തലയിലെ വാത്ത്യാട്ടു വീട്ടിൽ പിറന്ന തങ്കപ്പപ്പണിക്കർക്ക്‌ മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞു. തിരുവിതാംകൂർ വിദ്യാഭ്യാസരീതി പ്രകാരം ഏഴാംക്ളാസ് വരെ പഠിച്ച ശേഷം കുറച്ചുകാലം സംസ്കൃതപഠനം നടത്തി. ശാസ്ത്രിവരെ പഠിച്ചെങ്കിലും പരീക്ഷയ്ക്കൊന്നുമിരുന്നില്ല, അപ്പോഴേക്കും
 സംഗീതാഭിരുചി മനസ്സിൽ നാമ്പെടുത്തു കഴിഞ്ഞിരുന്നു. ഒപ്പം കഥകളി ഭ്രമവും. അവ രണ്ടും കൂടി പൊരുത്തപ്പെട്ടപ്പോൾ, കഥകളി സംഗീതം പഠിക്കുവാൻ തീർച്ചപ്പെടുത്തി. തിരുവല്ലാ ചെല്ലപ്പൻപിള്ളയുടെ അടുത്താണാദ്യം പഠനം  രംഭിച്ചതെ- ങ്കിലും, മറ്റു ചില കാരണങ്ങളാൽ തകഴി കുട്ടൻപിള്ളയാണ് അഭ്യസിപ്പിച്ചത്. അതിൽ പിന്നീട്, ഗുരു കുഞ്ചുക്കുറുപ്പ് അമ്പലപ്പുഴയിൽ നടത്തി വന്നിരുന്ന കളരിയിൽ കുറച്ചുകാലം ചൊല്ലിയാട്ടത്തിന്  പാടി പരിചയം നേടി. ആയിടയ്ക്കുതന്നെ ചേർത്തല കുട്ടപ്പക്കുറുപ്പോടൊത്ത് ഒരുപാട് അരങ്ങുകളിൽ പങ്കെടുത്തു. ഈയൊരു സന്ദർഭത്തിൽ, കേരളത്തിന്റെ വടക്ക് ഒരു കലാമണ്ഡലം നമ്പീശൻ പേരെടുത്തു വരികയായിരുന്നു. കുറെ വടക്കൻ ചിട്ടകളും മനസ്സിലാക്കുന്നത്‌ നന്നായിരിക്കുമെന്ന് തങ്കപ്പപ്പണിക്കർക്ക് തോന്നി. നേരെ പോരൂരിലുള്ള ഗാന്ധി സേവാസദനത്തിൽ വന്നു. നമ്പീശനന്ന് അവിടെയായിരുന്നു. അൽപ്പകാലം ഒരു ശിഷ്യനെന്നപോലെ, നമ്പീശന്റെ കൂടെ കൂടി. അക്കൂട്ടത്തിൽ പലതും നേടാനും ചിലത് പുറം തള്ളാനും സാധിച്ചു. നമ്പീശൻ വീണ്ടും കലാമണ്ഡലത്തിലേക്ക്‌ തന്നെ   പോയപ്പോൾ തങ്കപ്പപ്പണിക്കരെ ഗാന്ധി സേവാസദനത്തിന് ആവശ്യമായി വന്നു. ഈ ജോലിക്കാലത്തിന്നിടയിൽ തങ്കപ്പപ്പണിക്കർ വളർന്നു. കേരളത്തിന് പുറത്ത് പലേടത്തും പോയി. മദ്ധ്യമലയാളത്തിലെ കഥകളിപ്രേമികൾക്കെല്ലാം തന്നെ 'ചേർത്തല തങ്കപ്പൻ' സുപരിചിതനായി.  തെക്ക്, ചേർത്തലയിൽ നിന്നും മലയാളത്തിന്റെ ഈ തലവരെ വന്ന്, ചേങ്കില കയ്യിലെടുത്ത്, തങ്കപ്പപ്പണിക്കർ വിജയിച്ചിരിക്കയാണ്. അതൊരത്ഭുതമല്ലേ?

ശരീരവും, ശാരീരവും. 

ഈ ഗായകൻ ജീവിതത്തിലെ മുപ്പത്തിരണ്ടു നാഴികക്കല്ലുകൾ പിന്നിട്ടു. ഈ യാത്രയിൽ "ആരോഗ്യം അപകടം. സൂക്ഷിച്ചു യാത്ര ചെയ്യുക!" എന്ന ധാരാളം കൈനാട്ടികൾ തന്റെ ജീവിതപാതയിലദ്ദേഹം കണ്ടുമുട്ടിയിട്ടുണ്ട്. എന്നിട്ടും ഒട്ടും അധീരനാവാതെയാണ് അദ്ദേഹം ഇത്രയും നടന്നത്. 
കഥകളിയിലെ തെക്കനെന്നും  വടക്കനെന്നുമുള്ള സർവ്വസജാതീയ വൈജാത്യങ്ങൾക്കുമതീതനായി തങ്കപ്പപ്പണിക്കരും അദ്ദേഹത്തിൻറെ സംഗീതവും നിലകൊള്ളുന്നു. തെക്കർക്കും വടക്കർക്കും പണിക്കരെ ഇഷ്ടമാണ്.  എന്തെന്നാൽ ഈ രണ്ടു സമ്പ്രദായങ്ങളിലും പയറ്റിത്തെളിഞ്ഞ് ഭിന്ന സ്വഭാവക്കാരായ രണ്ടു വിഭാഗം ആസ്വാദകരെയും തൃപ്തിപ്പെടുത്താവുന്ന മൂന്നാമതൊരു രീതിയാണ് പണിക്കരുടെ കയ്യിലുള്ളത്. തെക്ക് തിരുനക്കര ഉത്സവക്കളിക്ക് പാടുന്ന അതേമട്ടിൽത്തന്നെ അദ്ദേഹം, ഇങ്ങു വടക്കു് തിരുവേഗപ്പുറം   ഉത്സവക്കളിക്കും  പാടുന്നു. തിരുനക്കരക്കാരും തിരുവേഗപ്പുറക്കാരും ആ പാട്ടുകേട്ട്, അറിയാതെ "ബലേ!"പറഞ്ഞു പോകുന്നു.  അതിഗായകനുള്ള ഒരു ഒരു പ്രത്യേക കഴിവാണ്. വളരെ പണിപ്പെട്ട് നേടിയെടുത്ത കഴിവ്. തകഴി കുട്ടൻപിള്ളയുടെ കീഴിലഭ്യസിക്കുകയും, ചേർത്തല കുട്ടപ്പപ്പക്കുറുപ്പിന്റെ കൂടെ പരിചയിക്കുകയും ചെയ്ത തങ്കപ്പപ്പണിക്കർ ഒടുവിൽ ചെന്നെത്തിയത് സാക്ഷാൽ കലാമണ്ഡലം നമ്പീശന്റെ അടുത്താണ്. കഥകളി സംഗീതത്തിലെ ഈ ത്രിമൂർത്തികളെ സ്വാധീനിച്ചു കഴിഞ്ഞപ്പോൾ; തങ്കപ്പപ്പണിക്കരെന്ന ഗായകൻ ഇപ്പറഞ്ഞ മൂന്നു ത്രിമൂർത്തികളുടെയും ഗുണം ചെയ്യുന്ന നാലാമതൊരു മൂർത്തിയാവുകയാണുണ്ടായത്.  തെക്കനെന്നും  വടക്കനെന്നും പറഞ്ഞ് വെറുതെ ബഹളം കൂട്ടിക്കൊണ്ടിരുന്ന പലരും അതുകണ്ട് അത്ഭുതപ്പെട്ടുപോയി. അവരുടെയെല്ലാം മുൻപിൽവെച്ച്, അൽപ്പം ശക്തിയായൊരു കാറ്റടിച്ചാൽ പാറിപപോകുമെന്ന ശങ്ക ജനിപ്പിക്കുന്ന മട്ടിലുള്ള ഒരു ചെറുപ്പക്കാരൻ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസങ്ങൾ എങ്ങിനെ പരിഹരിക്കണമെന്ന് തന്റെ ജീവിതം കൊണ്ട് പരീക്ഷണം ചെയ്ത് കാണിച്ചിരിക്കുന്നു! മാത്രമോ? ആ പരീക്ഷണം അങ്ങേയറ്റം വിജയിപ്പിക്കുകയും ചെയ്തിരിക്കുന്നു!. 

തങ്കപ്പപ്പണിക്കർ ചേങ്കിലയുമെടുത്ത് അരങ്ങത്ത് നിൽക്കുമ്പോൾ, ശരീരത്തിന്റെ ബലഹീനതകൊണ്ടോ, ചേങ്കിലയുടെ കനം കൊണ്ടോ, എന്തോ ഏതാണ്ടൊരു ചോദ്യ ചിഹ്നംപോലെയാണ് ജീവിതത്തിലും അദ്ദേഹം. അതേപോലെ അൽപ്പം കൽക്കണ്ടവും, കുരുമുളകും ചുക്കുവെള്ളവും ഇടയ്ക്കിടയ്ക്ക് കൊടുക്കുകയാണെങ്കിൽ, ഒരു രാത്രി മുഴുവൻ ഒരൊറ്റ നിൽപ്പിലങ്ങനെ തന്നെ നിന്ന് പാടിയേക്കും. അതുകാണുമ്പോൾ ഒരു സാധാരണ ആസ്വാദകൻ തീരുമാനിക്കുന്നു.
         "സാധു! നാളേക്ക് കിടപ്പിലായിപപോകും."
പക്ഷെ, പിറ്റേന്നും ആ ആസ്വാദകൻ   തങ്കപ്പപ്പണിക്കരെ അതേ മട്ടിൽത്തന്നെ കാണുന്നു! അയാൾ മൂക്കത്തു വിരൽ വെയ്ക്കുന്നു. അങ്ങിനെ പലർക്കും ഒരു ചോദ്യ ചിഹ്നമായിക്കൊണ്ട് അദ്ദേഹം പാടുന്നു. ആ ശരീരം ബലഹീനമാണെങ്കിലും ശാരീരം ആരോഗ്യപൂർണ്ണമാണ് ; സുന്ദരമാണ്. ആത്മാർത്ഥതയോടെ പാടുവാനുള്ള ഈ ഗായകന്റെ കഴിവിനെ പലരും പുകഴ്ത്തുന്നു. ഏത് സന്ദർഭത്തിലായാലും ആ സന്ദർഭത്തിന്റെ വികാരങ്ങൾക്കനുസരിച്ച്, സ്വന്തം ഹൃദയത്തുടിപ്പുകളുടെ താളം ചേർത്തുകൊണ്ട് തങ്കപ്പപ്പണിക്കർ പാടുന്നു. വിഷാദപദങ്ങൾ, പ്രത്യേകിച്ചും അവർണ്ണനീയമായ അന്നരദ്യതയോടെ അദ്ദേഹം പാടുമ്പോൾ നടന്റെ ഭാവാവിഷ്ക്കരണത്തിന്  പോലും നിറപ്പകിട്ടേറുന്നു. ആസ്വാദകരുടെ കണ്ണുകൾക്കിടയിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടുന്നു. 

അണിയറയിൽ 

  തങ്കപ്പപണിക്കർ വളർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കഥകളിയരങ്ങുകളെല്ലാമിന്ന് ഈ ഗായകനെ ആവശ്യപ്പെട്ടു- കൊണ്ടിരിക്കുന്നു. ഗാന്ധിസേവാസദനം കഥകളി വിദ്യാലയത്തിലെ ഗായകനായി നാലഞ്ചുകൊല്ലത്തോളം തുടർച്ചയായി ജോലിചെയ്തു വരികയാണദ്ദേഹം. ഈയിടെയാണ് രാജിവെച്ചത്. ഒരു കലാകാരന്റെ വളർച്ച മനസിലാക്കാത്ത സ്ഥാപനത്തിൽ ആ കലാകാരന് ജീവിക്കാൻ പ്രയാസമാണെന്നാണ് ആ രാജിയെപറ്റി പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. എന്നും ഒരേമാനദണ്ഡമുപയോഗിച്ച് ഒരു കലാകാരന്റെ കഴിവിനെ അളക്കുവാൻ ശ്രമിക്കുന്നത് ഒരു വലിയ വിഡ്ഢിത്തമാണെന്നദ്ദേഹം വിശ്വസിക്കുന്നു. 

തൂവെള്ള ഖാദിവസ്ത്രങ്ങൾ ധരിച്ച് ഉള്ളിലുള്ള പാാരവശ്യത്തെ മുഖത്തെ പ്രസന്നതകൊണ്ട് മൂടി, കയ്യിലൊരു "യൂക്കാലിപ്സ് " ബാഗുമായി വല്ല കളിസ്ഥലത്തും എത്തിച്ചേരുന്ന തങ്കപ്പപണിക്കർ ആളൊരു ശുദ്ധനാണ്. ശുദ്ധന്മാർക്കാണല്ലോ ശുണ്ഠി വേഗത്തിൽ വരിക. അതെ! തങ്കപ്പപണിക്കർക്കും വല്ലാത്ത ശുണ്ഠി, ഇടിപോലെയുള്ള ശുണ്ഠിയാണ്. ഒരു പൊട്ടിത്തെറി......ഒരു മിന്നൽ......കഴിഞ്ഞു...... പിന്നെയെല്ലാം ശാന്തമാണ്. 

കുറച്ചു നേരം നിങ്ങളാമനുഷ്യനെ ശ്രദ്ധിക്കണം. അതാ ബാഗ് തുറക്കുന്നു. അതിൽ നിന്നും അഞ്ചു പത്തു മരുന്നുകുപ്പികൾ പുറത്തുവരുന്നു. ബോണ്‍വിറ്റ, ഹാർലിക്സ്, വിറ്റമിൻ-ബി കോമ്പ്ളെക്സ് ; രക്ത വർദ്ധിനിക്കുതകുന്ന ടാബ്ലെറ്റുകൾ ..... അങ്ങിനെ പലതും. ഇവയെല്ലാമാണ് തങ്കപ്പപണിക്കരുടെ നിതാന്തപരിചാരകർ. പരിചയമുണ്ടെങ്കിൽ സംസാരിക്കാൻ തുടങ്ങാം. മിതഭാഷിയാണെങ്കിലും സുഹൃത്തുക്കളുടെ അടുത്തെത്തുമ്പോൾ അദ്ദേഹം വായാടിയായേക്കും.  

"എന്താ! ഭാഗവതരെ! ആരോഗ്യം ഒന്ന് ഭേദപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു" ഒരു സുഹൃത്ത് അന്വേഷിക്കുന്നു. 
"സ്വൽപ്പം ഭേദമായിട്ടുണ്ടെന്നു തോന്നുന്നു. പൊടിവലിയൊക്കെ നിർത്തിയിരിക്കുകയാണ്. ഇടവിട്ട് മരുന്ന് കഴിക്കുന്നുണ്ട്." തങ്കപ്പപ്പണിക്കരുടെ മറുപടിയാണത്. 
"എല്ലാറ്റിനും അത്യാവശ്യം ആരോഗ്യമാണല്ലോ!" ആ സുഹൃത്ത് ഒരു സാധാരണ സത്യം പറയുന്നു. 
"ആട്ടെ! സ്വല്പ്പം പൊടിയുണ്ടോ, കയ്യിൽ" പൊടിവലി നിർത്തി എന്ന് അൽപ്പം മുൻപേ പറഞ്ഞ മനുഷ്യൻ പെട്ടെന്ന് പൊടിയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ ആ സുഹൃത്ത്‌ ഒന്ന് അന്ധാളിക്കും. പക്ഷേ തങ്കപ്പപ്പണിക്കരെ കൂടുതലടുത്ത് പരിചയമുള്ള സുഹൃത്തുക്കൾക്കത് ഒരത്ഭുതമായിരിക്കയില്ലെന്നു മാത്രം. 

2014 സെപ്റ്റംബർ 27, ശനിയാഴ്‌ച

മാവേലിക്കര കഥകളി ആസ്വാദകസംഘം അവതരിപ്പിച്ച ലവണാസുരവധം കഥകളി

മാവേലിക്കര  കഥകളി ആസ്വാദകസംഘം സംഘടിപ്പിച്ച ഓണക്കൂട്ടം പരിപാടികളുടെ ഭാഗമായി 2014, സെപ്തംബർ 10-ന് മാവേലിക്കര ഗവ: TTI ആഡിറ്റോറിയത്തിൽ (ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള നഗർ) വൈകിട്ട് ആറുമണി മുതൽ ലവണാസുരവധം കഥകളി അവതരിപ്പിക്കുകയുണ്ടായി. മണ്ണാനും മണ്ണാത്തിയും തമ്മിലുള്ള ഗൃഹകലഹമാണ് ആദ്യം അവതരിപ്പിച്ച രംഗം. 

ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമൻ അയോദ്ധ്യ ഭരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അയോദ്ധ്യാ നഗര പരിസരത്തിൽ താമസിച്ചിരുന്ന ഒരു മണ്ണാന്റെ ഗൃഹത്തിൽ നടന്ന   കലഹമാണ് രംഗത്തിന്റെ ഇതിവൃത്തം. മാതൃ ഗൃഹത്തിൽ ചില ദിനങ്ങൾ താമസിച്ചു മടങ്ങിയെത്തിയ പത്നിയായ മണ്ണാത്തിക്ക് പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് മണ്ണാൻ മർദ്ദിക്കുകയും അപമാനിക്കുകയും ബന്ധം ഉപേക്ഷിച്ച് വീട്ടിൽ നിന്നും  പുറത്താക്കപ്പെടുകയും ചെയ്യുന്നു. "രാവണനഗരമായ ലങ്കയിൽ താമസിച്ചു മടങ്ങിയെത്തിയ സീതയെ സ്വീകരിച്ച രാമനെപ്പോലെ അന്യഗൃഹത്തിൽ താമസിച്ചു മടങ്ങിയെത്തിയ നിന്നെ സ്വീകരിക്കുവാൻ ഞാൻ വിഡ്ഢിയല്ല" എന്നായിരുന്നു മണ്ണാന്റെ തീരുമാനം (ഈ ഗൃഹകലഹം ചാരന്മാർ മൂലം അറിഞ്ഞപ്പോഴാണ് സീതയെ വനത്തിൽ ഉപേക്ഷിക്കുവാൻ ശ്രീരാമൻ തീരുമാനിച്ചത് ).

 തികച്ചും ലോകധർമ്മിയായ അവതരണമാണ് രംഗത്തിനുള്ളത്. മണ്ണാൻ വിശപ്പോടും ദാഹത്തോടും വീട്ടിൽ എത്തുന്നതും വീട്ടിൽ സ്വപത്നിയെ തേടുന്നതും, അവൾ ഇല്ലെന്നു മനസിലാക്കുമ്പോൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറുകയും, വിശപ്പ് അകറ്റുവാൻ ആഹാരം തേടി ഓരോ പാത്രങ്ങളും തുറന്നു നോക്കുകയും, അതിൽ ആഹാരം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരികുടിച്ച് വിശപ്പ് ശമിപ്പിക്കുകയും, സൂക്ഷിച്ചു വെച്ചിരുന്ന മുറുക്കാൻ പൊതിയഴിച്ച് മുറുക്കിയശേഷം അവൾ എന്നോടെ പറയാതെ എവിടെപ്പോയി?, വരട്ടെ അവൾ, ശിക്ഷിക്കുന്നുണ്ട് എന്ന് ഉറപ്പിച്ച് വടിയുമായി മണ്ണാൻ കാത്തിരുന്നു. ഈ സമയം മണ്ണാത്തി അവിടെയെത്തുന്നു. മണ്ണാത്തിയുടെ അടിമുടി സംശയത്തോടെ വീക്ഷിച്ചുകൊണ്ട് മണ്ണാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണ്ണാത്തി ഉത്തരം നൽകിയെങ്കിലും വിശ്വസിക്കുവാൻ മണ്ണാൻ തയ്യാറായില്ല. മണ്ണാന്റെയും മണ്ണാത്തിയുടെയും വിവാഹത്തിന് മുൻപ് അവർക്കിടയിൽ നടന്നിട്ടുള്ള ബന്ധങ്ങൾ വരെ പരസ്പരം വിവാദിച്ചു. കുടുംബ പ്രാരാബ്ദം പോറ്റുവാൻ രാജ്യത്തെ ജനങ്ങളുടെ  വീടുകൾ തോറും നടന്ന് അഴുക്കു വസ്ത്രങ്ങൾ സംഭരിക്കുകയും അവ അലക്കി, ഉണക്കി, ജനങ്ങളെ ഏൽപ്പിച്ച് അവർ നൽകുന്ന പണം കുറവ് എന്ന് തോന്നുമ്പോൾ പ്രാരാബ്ദം പറഞ്ഞ് പണം കൂടുതൽ വാങ്ങിയിട്ടുള്ള തന്റെ പങ്കിനെ മണ്ണാത്തി ഓർമ്മിപ്പിച്ചു. കുടുംബനാഥനായ മണ്ണാൻ പലപ്പോഴും മദ്യത്തിന് അടിമപ്പെട്ട് അലസനായി കഴിയുകയും മദ്യപിച്ച് ശർദ്ദിക്കുകയും  ദേഹോപദ്രവം ചെയ്യുകയും  ചെയ്തിരുന്നു എന്നും  മണ്ണാനെ കുറ്റപ്പെടുത്തുകയും ചെയ്തു.  വിവാഹത്തിനു മുൻപ് മണ്ണാത്തിയുടെ പിതാവിന് മദ്യം നൽകി അബോധവാനാക്കിയശേഷം പീഡിപ്പിക്കുവാൻ ശ്രമിച്ചില്ലേ? എന്നും മണ്ണാനെ മണ്ണാത്തി കുറ്റപ്പെടുത്തി. ഭർത്താവിനെ സ്വാന്തനപ്പെടുത്തുവാൻ മണ്ണാത്തി പലമുറ ശ്രമിച്ചും പരാജിതയായി. ഒടുവിൽ വിവാഹ ബന്ധം മുറിക്കുവാനായി മണ്ണാൻ മണ്ണാത്തിയുടെ താലി പിടിച്ച് പൊട്ടിച്ചു. ബന്ധം മുറിഞ്ഞ നിലയിൽ മണ്ണാത്തി തന്റെ പിതാവിൽ നിന്നും മണ്ണാൻ സ്വീകരിച്ച സ്ത്രീധനങ്ങളും തിരികെ വാങ്ങി മണ്ണാത്തി പിരിയുന്നതായിട്ടായിരുന്നു അവതരണം. മാറത്തടിയും നിലവിളിയും ഒരു സ്ത്രീയ്ക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടാകരുതേ! എന്നുമൊക്കെ  മണ്ണാത്തിയുടെ അവതരണത്തിൽ ഉണ്ടായിരുന്നു. 

                                 മണ്ണാൻ : ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ 
                                         

                                        മണ്ണാനും മണ്ണാത്തിയും                    
        (ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീ. ശ്രീ. കലാമണ്ഡലം അനിൽകുമാറും)

ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ മണ്ണാനെയും ശ്രീ. കലാമണ്ഡലം അനിൽകുമാർ മണ്ണാത്തിയെയും  അവതരിപ്പിച്ചു വിജയിപ്പിച്ചു . ദക്ഷിണ കേരളത്തിൽ കൂടുതൽ അവതരിപ്പിച്ചിട്ടുള്ള രംഗമാണ് മണ്ണാനും മണ്ണാത്തിയും. ഓരോ കാലഘട്ടങ്ങളിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരും  ശ്രീ. കുടമാളൂർ കരുണാകരൻ നായരും , ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയും  ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ളയും, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും ശ്രീ. ഓയൂർ രാമചന്ദ്രനും യഥാക്രമം മണ്ണാനെയും മണ്ണാത്തിയെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്.  ഈ കാലഘട്ടം ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീ.  കലാമണ്ഡലം അനിൽകുമാറിനുമാണ് എന്നുള്ളതിന് ഒരു സംശയവും ഇല്ല. ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ ശ്രീ. കലാമണ്ഡലം ശ്രീരാഗവർമ്മയുമാണ് ഈ രംഗത്തിന് പാടിയത്. 

രണ്ടാം രംഗത്തിൽ കുശനും ലവനും മാതാവായ സീതാദേവിയെ സമീപിച്ച്   ബ്രാഹ്മണബാലന്മാരോടൊപ്പം    വനത്തിലേക്ക് ലീലാ- വിനോദങ്ങൾക്കായി യാത്രാനുമതി ചോദിക്കുന്നതാണ്. വനയാത്രയിൽ ദുഷ്ടമൃഗങ്ങൾ   ശത്രുക്കൾ എന്നിവയെ എങ്ങിനെ നേരിടും എന്ന മാതൃശങ്കയെ മാറ്റുവാൻ ഇണക്കിളികളിൽ ഒന്നിനെ അമ്പെയ്തു വീഴ്ത്തുവാൻ കുശലവന്മാർ തുനിഞ്ഞെങ്കിലും പാപം എന്ന് ഉണർന്ന് ശ്രമം ഉപേക്ഷിച്ചു. മാതൃപാദങ്ങളിൽ വണങ്ങിയ  കുമാരന്മാർക്ക്   മനസില്ലാമനസ്സോടെ സീത യാത്രാനുമതി നല്കി.

                                                   സീതാദേവിയും കുശലവന്മാരും   
                         (ശ്രീ. ഓയൂർ രാമചന്ദ്രൻ , ശ്രീ. കൃഷ്ണപ്രസാദ് , ശ്രീ. രവീന്ദ്രനാഥപൈ)           

മൂന്നാം രംഗത്തിൽ കാനനഭംഗി കണ്ടു രസിച്ച കുശലവന്മാർ  യാഗാശ്വത്തെ കാണുന്നു. ബ്രാഹ്മണകുമാരന്മാരുടെ ഉപദേശം ലംഘിച്ചു കൊണ്ട് അശ്വത്തെ ബന്ധിക്കുവാൻ കുശൻ ലവന് അനുമതി നൽകിയശേഷം  വനത്തിലേക്ക് കടന്നു. ലവൻ അശ്വത്തെ ബന്ധിച്ചു. യാഗാശ്വത്തെ തേടിയെത്തിയ ശതൃഘ്നൻ ലവനുമായി ഏറ്റുമുട്ടി. പരാജയപ്പെട്ട ലവനെ ശതൃഘ്നൻ ബന്ധിച്ചു. യുദ്ധകോലാഹലങ്ങളും  ലവന്റെ ദീനരോദനവും  ശ്രദ്ധിച്ച കുശൻ ഓടിയെത്തി, ലവനെ ബന്ധന വിമുക്തനാക്കി. ഇരുവരും ശതൃഘ്നനെ നേരിട്ടു. ശതൃഘ്നൻ പരാജിതനായി മടങ്ങി. 

                                                            വനത്തിൽ കുശലവന്മാർ 

             ശതൃഘ്നനും ലവനും ( ശ്രീ. കലാമണ്ഡലം വിശാഖും  ശ്രീ. രവീന്ദ്രനാഥപൈയും)

                                 ശതൃഘ്നനും കുശനും (  ശ്രീ. കൃഷ്ണപ്രസാദും ശ്രീ.  വിശാഖും)

നാലാം രംഗത്തിൽ  (ഹനുമാൻറെ  തിരനോട്ടത്തിനു ശേഷം) അശ്വത്തെ ബന്ധിച്ച ബാലന്മാരെ ഹനുമാൻ ശ്രദ്ധിക്കുന്നു. അമ്പും വില്ലും ധരിച്ച കുമാരന്മാരുടെ തേജസ്സ് ഹനുമാന്റെ ഹൃദയത്തെ വശീകരിച്ചു.  പണ്ട് ഋശ്യമുകാചലത്തിൽ രാമലക്ഷ്മണന്മാരെ ആദ്യമായി സന്ധിച്ച അതേ സാദൃശ്യം കുമാരന്മാരിൽ ഹനുമാൻ ദർശിച്ചു. കുമാരന്മാർ നിസ്സാരന്മാരല്ലെന്ന് മനസിലാക്കിയ ഹനുമാൻ ആ ചുണക്കുട്ടികളോട് ബലപരീക്ഷണം നടത്തുവാൻ തയ്യാറായി. വാനരചാപല്യം കുമാരരിൽ  ഉത്സാഹം ഉണ്ടാക്കി. ഹനുമാനും കുമാരന്മാരും തമ്മിൽ യുദ്ധം നടന്നു. ഇതിനിടയിൽ ഹനുമാന്റെ കുസൃതി ചോദ്യങ്ങൾക്ക് കുമാരന്മാർ തക്ക മറുപടികളും നല്കി. (രാമായണം അറിയുമോ എന്നും അതിലെ ഹനുമാൻ താനാണെന്നും കുമാരന്മാരെ ഹനുമാൻ അറിയിച്ചു. രാമായണം ഞങ്ങൾക്ക് അറിയാം എന്നും ആ ഹനുമാൻ നിസ്സാരനായ നീ അല്ലെന്നും കുമാരന്മാർ മറുപടി നല്കി.) കുമാരന്മാർ എയ്ത ശരവർഷങ്ങൾ പരമാവധി നേരിട്ട ഹനുമാൻ ഒടുവിൽ കീഴടങ്ങി. ബന്ധിതനാക്കിയ  ഹനുമാനെയും കൂട്ടി കുമാരന്മാർ ആശ്രമത്തിലേക്കു  മടങ്ങുന്നു. 

                                ഹനുമാൻ : ശ്രീ. കലാമണ്ഡലം രതീശൻ 

                                                       ഹനുമാനും കുശലവന്മാരും 

                                                            ഹനുമാനും കുശലവന്മാരും


                                       ഹനുമാനും കുശലവന്മാരും

 അഞ്ചാം രംഗത്തിൽ ബന്ധിതനാക്കിയ ഹനുമാനെ മാതൃസവിധത്തിൽ എത്തിക്കുന്നു. രാവണസവിധത്തിൽ നിന്നും തന്റെ പ്രാണനെ രക്ഷിക്കുവാൻ കാരണഭൂതനായ, തന്റെ ഭക്തനായ ഹനുമാനെ ബന്ധനസ്ഥനായ നിലയിൽ കണ്ട സീതാദേവി അന്ധാളിച്ചു. വികാരഭരിതമായ സന്ദർഭം.  ആദരണീയനാണ് ഈ ഹനുമാൻ എന്നും അദ്ദേഹത്തെ ബന്ധിച്ചത് കഷ്ടമാണ് എന്നും എത്രയും വേഗം ബന്ധന വിമുക്തനാക്കാനും സീത കുമാരന്മാരെ അറിയിച്ചു. കുമാരന്മാർ ഹനുമാനെ ബന്ധനവിമുക്തനാക്കി. സുഖമോ? ദേവീ എന്ന ഹനുമാന്റെ സീതയോടുള്ള ക്ഷേമാന്വേഷണം.  കുമാരന്മാരുടെ അത്ഭുതമായ പരാക്രമം താൻ  അനുഭവിച്ചു എന്നും അവർ മൂന്നുലോകവും പാലിക്കാൻ യോഗ്യരായി വരുമെന്നും ഹനുമാൻ അറിയിക്കുന്നു. 

                             കുശലവന്മാരും ഹനുമാനും സീതാദേവിയും 

                                 കുശലവന്മാരും ഹനുമാനും സീതാദേവിയും

 ശ്രീരാമൻ ആശ്വമേധയാഗം നടത്തുവാൻ തീരുമാനിച്ചുവെന്നും    യാഗഭാഗമായ അശ്വത്തെ കുമാരന്മാർ ബന്ധിച്ചതും ശതൃഘ്നൻ കുമാരന്മാരിടം പരാജയപെട്ടതും അശ്വത്തെ മോചിപ്പിച്ച്‌ കൊണ്ടു പോകാനാണ് താൻ എത്തിയതെന്നും ഹനുമാൻ സീതയെ ധരിപ്പിക്കുന്നു. ആശ്വമേധയാഗത്തിന് രാജാവിന്റെ പട്ടമഹിഷിയുടെ സ്ഥാനത്തെ പറ്റി സീത ആരായുന്നു. കൃതൃമമായി കാഞ്ചന സീതയെ സൃഷ്ടിച്ച് പട്ടമഹിഷി സ്ഥാനം അലങ്കരിക്കനാണ് ശ്രീരാമസ്വാമിയുടെ നിർദ്ദേശം എന്ന വിവരം ഹനുമാൻ സീതയെ അറിയിച്ചപ്പോൾ സീത വിവശയായി. എത്ര വലിയ യാഗങ്ങൾ നടത്തി വിജയിക്കുന്നതിനേക്കാൾ എത്രയോ വലുതാണ്  ഈ പൊന്നോമന പുത്രന്മാരുടെ മുഖപങ്കജങ്ങൾ കാണുകയും  അവരുടെ കുസൃതികൾ കണ്ടു ആനന്ദിക്കുകയും    ചെയ്യുക.ആ ഭാഗ്യം ദേവിക്കു ലഭിചില്ലേ എന്ന് ഹനുമാൻ സീതയെ ആശ്വസിപ്പിച്ചു. അശ്വത്തെ മോചിപ്പിക്കുവാൻ സീത കുമാരന്മാർക്കു നിർദ്ദേശം നല്കി. കുമാരന്മാർ അശ്വത്തെ മോചിപ്പിച്ചു. സീതയോട് ഹനുമാൻ യാത്ര പറഞ്ഞ  ഹനുമാൻ കുമാരന്മാരെയും കൂട്ടി ആശ്രമത്തിനു വെളിയിൽ എത്തി. രാമായണത്തിലെ ഹനുമാൻ താൻ തന്നെയാണ് എന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുവാൻ തന്റെ മാറ് പിളർന്നു ഹൃദയത്തിൽ കുടികൊള്ളുന്ന ശ്രീരാമനെയും സീതയേയും കാട്ടിക്കൊടുത്തു. പിന്നീട് ഒരിക്കൽ ഞാൻ വന്ന് നിങ്ങൾ ഇരുവരെയും ശ്രീരാമസന്നിധിയിലേക്ക് കൂട്ടിപ്പോകാം എന്ന് കുമാരന്മാർക്ക്‌ ഉറപ്പു നല്കിയാണ്  ഹനുമാൻ മടങ്ങിയത്. 

                                                          സീതാദേവിയും  ഹനുമാനും

                               സീതാദേവി   ഹനുമാനെ അനുഗ്രഹിക്കുന്നു 

ശ്രീ. കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻ വളരെ ഭംഗിയായി സീതയെ അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌ കുശനെയും ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ ലവനെയും അവതരിപ്പിച്ചു ഭംഗിയാക്കി. ഇളയവനിലാണല്ലോ കുസൃതി അധികം കാണേണ്ടത്. ഹനുമാനെ ബന്ധിച്ചതിൽ കുശനിൽ പഴിചുമത്തുന്നതൊക്കെ ലവൻ  ഭംഗിയാക്കി. ശതൃഘ്നനായി  രംഗത്തെത്തിയത്  ശ്രീ. കലാമണ്ഡലം വിശാഖ് ആയിരുന്നു. ഈ അടുത്തു കണ്ട മിക്ക കളിയരങ്ങുകളിലും ശ്രീ. വിശാഖിൻറെ സാന്നിധ്യം പ്രകടമായിരുന്നു. ശ്രീ. കലാമണ്ഡലം (ഓയൂർ) രതീശനായിരുന്നു ഹനുമാനെ അവതരിപ്പിച്ചത്. മിതത്വം നിറഞ്ഞ വളരെ ഭംഗിയായ അവതരണം കൊണ്ട് ഹനുമാൻ എന്ന കഥാപാത്രത്തെ  വളരെ ഹൃദ്യമാക്കി ശ്രീ. രതീശൻ. 

ശ്രീ. കോട്ടക്കൽ നാരായണനും ശ്രീ. ശ്രീരാഗവർമ്മയും സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. മാർഗി കൃഷ്ണകുമാർ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാഭാരതി രാജീവ് എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളി വിജയിപ്പിച്ചു.  അണിയറയിൽ ശ്രീ. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും, ഏവൂർ കണ്ണംപള്ളിൽ കളിയോഗവും അംഗങ്ങളും പ്രവർത്തിച്ചു.

 രാത്രി 11: 40 -നാണ്  കളി അവസാനിച്ചത്. കളിയുടെ അവസാനം   വരെ എല്ലാ ആസ്വാദകരും ഉണ്ടായിരുന്നു എന്നത് കളിയുടെ വൻ വിജയത്തിന്റെ സൂചനയായിരുന്നു.

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

കഥകളി ഗായകൻ ശ്രീ. വൈക്കം തങ്കപ്പൻ പിള്ള അനുസ്മരണം


ദക്ഷിണ കേരളത്തിൽ കഥകളി സംഗീതത്തിൽ ഒരു കാലഘട്ടത്തിൽ കളിയരങ്ങിന്റെ ഒഴിച്ചു കൂടാൻ വയ്യാത്ത ഘടകമായി ശ്രീ. ഇറവങ്കര ഉണ്ണിത്താൻ സഹോദരന്മാരുടെ പാട്ട് ഉജ്വലമായി നിലച്ചു നിന്നിരുന്നു. അടുത്ത കാലഘട്ടത്തിൽ  കഥകളി മേളത്തിന് ദക്ഷിണ കേരളത്തിൽ  ശ്രീ. വാരണാസി സഹോദരന്മാർ എങ്ങിനെയോ അങ്ങിനെ കഥകളി സംഗീതത്തിന് ശ്രീ. വൈക്കം സഹോദരന്മാരും പ്രസിദ്ധി നേടിയിരുന്നു. ശ്രീ. വൈക്കം തങ്കപ്പൻപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. വൈക്കം പുരുഷോത്തമൻ ചേട്ടനും ഒന്നിച്ചു പാടിയിട്ടുള്ള ധാരാളം അരങ്ങുകൾ സ്മരണയിൽ ഉണ്ട്, കൂടുതലും  ഹരിശ്ചന്ദ്രചരിതം കഥ .

എന്റെ വളരെ ചെറുപ്പകാലത്ത് ഒരിക്കൽ എന്റെ ഗ്രാമത്തിലുള്ള സിദ്ധാശ്രമത്തിൽ നടന്ന  ഹരിശ്ചന്ദ്രചരിതം കളിക്ക് പാടുവാൻ അദ്ദേഹം സഹോദരനുമായി രാവിലെ പത്തു മണിക്ക് എത്തി. കൊല്ലം ജില്ലയിലെ ഒരു കളികഴിഞ്ഞ് ഗുരു. ചെങ്ങന്നൂരും  ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനും ഒപ്പം  ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഒരു   'വീട് ' എന്ന് പറയുവാൻ പറ്റിയ ഒന്നില്ല. അച്ഛൻ വടക്കൻ പറവൂർ ഭാഗത്ത് ഒരു കളിക്ക് പോയിട്ട് മടങ്ങി എത്തിയിട്ടില്ല. ഈ നാലുപേരെ സീകരിച്ച് അവർക്ക് വിശ്രമിക്കുവാനുള്ള സൗകര്യം ഗൃഹത്തിൽ ഇല്ലായിരുന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞു ആസ്ബസ്റ്റോസ് ഷീറ്റിട്ട വരാന്തയിൽ  തങ്കപ്പൻ പിള്ള ചേട്ടനും  പുരുഷോത്തമൻ ചേട്ടനും സ്ഥാനം പിടിച്ചു. ആയിടെ പണികഴിപ്പിച്ച എരുത്തിലിന്റെ തിണ്ണയ്ക്ക് ഗുരു. ചെങ്ങന്നൂരും വൈക്കോൽ തുറുവിന്റെ നിഴൽ ലഭിക്കുന്ന ഭാഗത്ത് കട്ടിൽ നീക്കി നീക്കിയിട്ട് കൃഷ്ണൻ നായർ ആശാനും വിശ്രമിച്ചു. 
അച്ഛൻ എത്തിയപ്പോൾ മണി നാല്. തന്റെ ഗുരുനാഥനും, ഗുരുസമാനനും,   സഹപ്രവർത്തകരും എത്തിയപ്പോൾ, അവർക്ക് വിശ്രമിക്കാൻ നല്ലൊരിടം തന്റെ വസതിയിൽ ഇല്ലാത്തതിന്റെ ഖേദം അച്ഛന് ഉണ്ടായി. എല്ലാവരും ഉണരുമ്പോൾ ആഹാരം നൽകുക, ഞാൻ കളിസ്ഥലത്തേക്ക് പോയി എന്ന് അവരോടു പറയുക എന്ന് അമ്മയോട് പറഞ്ഞിട്ട് അച്ഛൻ പോയി. എല്ലാവരും ഉണർന്ന് കാപ്പികുടിയും കഴിഞ്ഞ് കളിസ്ഥലത്തേക്ക് യാത്രയായി. ഈ കളിയുടെ അടുത്തനാൾ തന്നെ എന്റെ അച്ഛൻ വീട്ടുപണിയുടെ തുടക്കം കുറിച്ചു. പിന്നീട് ശ്രീ. തങ്കപ്പൻ പിള്ളച്ചേട്ടനെ പിന്നീട് കണ്ടിട്ടുള്ള അവസരങ്ങളിൽ എല്ലാം അന്നത്തെ ഞങ്ങളുടെ വീട്ടിലെ ആഹാരത്തിന്റെ രുചിയെ പറ്റി പറയുമായിരുന്നു. 

                                           ശ്രീ. വൈക്കം തങ്കപ്പൻ പിള്ള 




 30-10-1923 -ന്  വൈക്കത്ത് വല്ലൂർ പിണക്കേഴത്തുവീട്ടിൽ മാധവിയമ്മയുടെയും തുതിക്കാട്ട് കോവിലകത്ത് ശ്രീ. ഗോദവർമ്മ തമ്പാന്റെയും പുത്രനായി ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ ജനിച്ചു. അച്ഛൻ നാടകം, ഹരികഥ, കഥകളി സംഗീതം എന്നിവയിൽ വിദഗ്ദനായിരുന്നു. പതിനാലാം വയസ്സിൽ  അച്ഛന്റെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രീ. തങ്കപ്പൻ പിള്ളചേട്ടൻ, ശ്രീ. ചേർത്തല വാസുദേവൻ ഭാഗവതർ, ശ്രീ. വൈക്കം ശിവരാമകൃഷ്ണയ്യർ എന്നിവരുടെ കീഴിൽ കർണ്ണാടക സംഗീതവും ശ്രീ. ചെമ്പിൽ (വൈക്കം) വേലപ്പൻ നായർ, ശ്രീ. തകഴി കുട്ടൻപിള്ള എന്നിവരുടെ കീഴിലും കഥകളി സംഗീതം അഭ്യസിച്ചു. തുടർന്ന് കോട്ടക്കൽ PSV നാട്യസംഘത്തിൽ   ശ്രീ. കോട്ടയ്ക്കൽ വാസു നെടുങ്ങാടിയുടെ കീഴിലും ശ്രീ. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ഗൃഹത്തിലും താമസിച്ച് അഭ്യസിച്ചു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ചുമതലയിൽ കീരിക്കാട്ടിൽ നടത്തിവന്ന സമസ്ത കേരള കഥകളി വിദ്യാലയത്തിൽ അദ്ദേഹം വളരെക്കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. എല്ലാ കഥകളും പാടി അവതരിപ്പിക്കുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശ്രീ. കളർകോട് നാരായണൻ നായർ അവർകൾ എഴുതിയ പല കഥകളും അദ്ദേഹം ചിട്ടപ്പെടുത്തി പാടി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ശ്രീ. മാലി മാധവൻ നായർ എഴുതിയ കർണ്ണശപഥം കഥ ആദ്യഅരങ്ങിൽ  പാടിയത് ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനാണ്.  2010-  നവംബര്‍ ഒന്‍പതിന് കുടമാളൂരിൽ ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി ചേട്ടന്റെ സപ്തതി ആഘോഷ വേളയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.   അവിടെ വെച്ച് ശ്രീ. തങ്കപ്പൻ പിള്ളചേട്ടനെ കാണുവാനും ധാരാളം സംസാരിക്കുവാനും അവസരം ലഭിച്ചിരുന്നു. 
ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ   സാധുശീലനായിരുന്നതിനാൽ പലരാലും കബളിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കഥ ശ്രീ. കലാമണ്ഡലം കേശവൻ അവർകൾ എഴുതിയ 'അരങ്ങിലെ കഥകൾ' എന്ന പുസ്തകത്തിൽ വായിച്ചത് എന്റെ ഓർമ്മയിലുണ്ട്.   വൈക്കം മഹാദേവർ ക്ഷേത്രത്തിലെ ഒരു ഉത്സവത്തിന്   നടന്ന കളിക്ക് പ്രസിദ്ധ കഥകളി ഗായകൻ ശ്രീ. ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അവർകളെയാണ്   ക്ഷണിച്ചിരുന്നത്. എന്നാൽ  കളി ആരംഭിക്കുന്നതിനു ഒരു ചില മണിക്കൂറുകൾക്ക് മുൻപ്  അദ്ദേഹം കളിക്ക് വരില്ല എന്ന് അറിയിച്ചു കൊണ്ടുള്ള ടെലെഗ്രാമാണ്‌  ലഭിച്ചത്. എന്തു ചെയ്യണം എന്നറിയാതെ ഉത്സവ കമ്മറ്റിക്കാർ വിഷമിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ശ്രീ. വൈക്കം തങ്കപ്പൻ പിള്ള ഭാഗവതർ ടവുണിലുള്ള കടയിൽ നിൽക്കുന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ കഥകളിയോഗം     മാനേജർ     ടവുണിലേക്കോടി. മാനേജരുടെ ക്ഷണം ആദ്യമൊക്കെ അദ്ദേഹം നിരസിച്ചെങ്കിലും ഒരു കളി മുടങ്ങരുത്‌ എന്ന സസുദ്ദേശത്തോടെ കളിക്കുകൂടി. കളി കഴിഞ്ഞപ്പോൾ കമ്മറ്റിക്കാർ കളിയോഗം മാനേജരെ വിളിച്ച് തങ്കപ്പൻ പിള്ളയ്ക്ക് എന്തു കൊടുക്കണം എന്ന് ചോദിച്ചു. 
'നമ്മുടെ കളി വിജയിപ്പിച്ചു തന്ന തങ്കപ്പൻ പിള്ളയ്ക്ക് അഞ്ഞൂറ് രൂപയെങ്കിലും നൽകണം' എന്ന് കളിയോഗം മാനേജർ കമ്മറ്റിക്കാരെ അറിയിച്ചു. കമ്മറ്റിക്കാർ നൽകിയ നാനൂറ്റി അൻപതു രൂപയിൽ നിന്നും നാനൂറുരൂപ എടുത്തു മാനേജർ തന്റെ കീശയിലാക്കിയ ശേഷം അൻപതു രൂപ ഒരു കവറിലിട്ട്‌  ഭാഗവതരുടെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു.  "ഒരു ചെറിയ തുകയേ ഇതിലുള്ളൂ. വീട്ടിൽ ചെന്നേ കവർ തുറക്കാവൂ, എന്നൊരു അപേക്ഷയും "പാട്ട് അസ്സലായീട്ടോ" എന്നൊരു അഭിനന്ദനവും. അദ്ദേഹം ഒരു സധുവായതു കൊണ്ടാണ് ഇങ്ങിനെ അദ്ധ്വാനിച്ച പണം മറ്റൊരാളാൽ  ചൂഷണം ചെയ്യപ്പെട്ടത്.  

                                   ശ്രീ. വൈക്കം സഹോദരന്മാർ
                               (ശ്രീ. വൈക്കം പുരുഷോത്തമൻ, ശ്രീ. വൈക്കം തങ്കപ്പൻപിള്ള)

 കലാദർപ്പണ പുരസ്കാരം, കൊല്ലം കഥകളി ക്ളബ് പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയ     ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ ഒരു തികഞ്ഞ സത്യസായീ ഭക്തനായിരുന്നു.  
ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ 07- 08 - 2014 -ന് ഇഹലോകവാസം വെടിഞ്ഞ വാർത്ത അറിഞ്ഞു. അദ്ദേഹത്തിൻറെ  സ്മരണയ്ക്കു മുൻപിൽ ഈ ഓർമ്മകൾ ഞാൻ അഞ്ജലിയായി സമർപ്പിക്കുന്നു.

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി.


ആഗസ്റ്റ്‌ -3 ന് ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ  വൈകിട്ട് ഏഴു മണിമുതൽ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുകയുണ്ടായി.  മധുരാപുരിയിലെ രാജാവായ ഉഗ്രസേനനെ കാരാഗൃഹത്തിൽ ബന്ധിതനാക്കിയശേഷം  പുത്രനായ  കംസൻ രാജാവായി. കംസൻറെ സഹോദരിയായ ദേവകിയുടെ വിവാഹശേഷം ഉണ്ടായ ഒരശരീരി അദ്ദേഹത്തെ ഭയപ്പെടുത്തി. ദേവകിയുടെ എട്ടാമത്തെ പുത്രൻ അദ്ദേഹത്തെ വധിക്കും എന്നതായിരുന്നു അശരീരി. 
ദേവകീ വസുദേവർ ദമ്പതികൾക്ക് ജനിച്ച ഏഴു കുട്ടികളെയും കംസൻ വധിച്ചു. എട്ടാമതും ദേവകി ഗർഭിണിയായപ്പോൾ ദമ്പതികളെ കംസൻ കാരാഗൃഹത്തിൽ അടച്ചു. അഷ്ടമിരോഹിണി നാളിൽ ദേവകി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണം എന്ന് അവർക്ക് മോഹം ഉണ്ടായപ്പോൾ കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കുകയും കാവൽ ഭടന്മാർ നിദ്രയിൽ മുഴുകുകയും ചെയ്തു. വസുദേവർ കുഞ്ഞിനേയും കൊണ്ട് വെളിയിലെത്തി. കരകവിഞ്ഞൊഴുകുന്ന കാളിന്ദീനദി വസുദേവർക്കായി വഴിയൊതുങ്ങി ആഴം കുറച്ചു. കനത്ത മഴയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ അനന്തൻ ഫണം നിവർത്തി പിന്നാലേ ഇഴഞ്ഞു നീങ്ങി. വസുദേവർ കുഞ്ഞുമായി അമ്പാടിയിലെ നന്ദഗോപരുടെ വസതിയിലെത്തി. നന്ദഗോപന്റെ പത്നി യശോദയുടെ സമീപം സ്വപുത്രനെ കിടത്തിയശേഷം യശോദയുടെ പെണ്‍കുട്ടിയെ എടുത്തു കൊണ്ട് കാരാഗൃഹത്തിൽ മടങ്ങിയെത്തി. കാരാഗൃഹത്തിന്റെ വാതിലുകൾ താനേ അടയുകയും ചെയ്തു. പെണ്‍കുട്ടി കരഞ്ഞപ്പോൾ കാവൽ ഭടന്മാർ ഉണർന്നു. അവർ കംസനെ വിവരം അറിയിച്ചു. കംസൻ എത്തി. പെണ്‍കുട്ടിയെ  വധിക്കാനായി കാലിൽ പിടിച്ച് ഉയർത്തിയപ്പോൾ കുട്ടി കംസൻറെ കയ്യിൽ നിന്നും വഴുതി ആകാശത്തേക്ക് ഉയർന്നു. "തവാന്തകൻ ഭൂമിയിൽ ജനിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് പെണ്‍കുട്ടി അപ്രത്യക്ഷയായി. 

അമ്പാടിയിൽ കൃഷ്ണൻ വളർന്നു വന്നു. ദൂതന്മാർ മുഖേന ഈ വൃത്താന്തം അറിഞ്ഞ കംസൻ, കൃഷ്ണനെ വധിക്കുവാൻ പൂതനയെന്ന രാക്ഷസിയെ നിയോഗിക്കുന്നു. കംസാജ്ഞ സ്വീകരിച്ചു കൊണ്ട് സുന്ദരിയായ ലളിതാരൂപം ധരിച്ച് അമ്പാടിയിൽ എത്തി. അത്ഭുതബാലനായ കൃഷ്ണനെ വാത്സല്യത്തോടെ ലളിത  സമീപിക്കുന്നു. പിഞ്ചു  കുഞ്ഞിനെ വധിക്കുവാൻ ആ രാക്ഷസിക്കു  ആദ്യം  മനസ്സു വന്നില്ല.  എന്നാൽ കുട്ടിയെ വധിക്കാതെ മടങ്ങിയാൽ കംസൻ തന്നെ വധിക്കും എന്നു മനസിലാക്കിയ ലളിത തന്റെ മുലകളിൽ വിഷം പുരട്ടിയ ശേഷം കുഞ്ഞിനു മുലപ്പാൽ നല്കുന്നു. കുട്ടി പൂതനയുടെ ജീവനെ ആ മുലകൾനുകർന്ന് അപഹരിക്കുന്നു. പൂതനയ്ക്ക് മോക്ഷം ലഭിക്കുന്നു. ഇതാണ് പൂതനാമോക്ഷം കഥയുടെ ഇതിവൃത്തം. 
 കംസൻറെ തിരനോക്കിനു ശേഷം  കംസസന്നിധിയിൽ നാരദ മഹർഷി എത്തുന്നതാണ് അവതരിപ്പിച്ച ആദ്യരംഗം. ദേവലോകത്തു നിന്നുമാണ് താൻ  വരുന്നതെന്നും മഹാവിഷ്ണു കംസാരിയായി ജനിക്കാമെന്ന് ഇന്ദ്രന് വാഗ്ദാനം ചെയ്തിട്ടുള്ള   വൃത്താന്തവും ശത്രു   ജനിച്ചിട്ടുണ്ട് എന്ന വിവരവും   നാരദൻ കംസനെ ഓർമ്മിപ്പിക്കുന്നു. ഞാൻ അങ്ങയോടു പറയുന്നതെല്ലാം  സത്യമാണെന്നും മന്ത്രി സത്തമന്മാരുമായി ആലോചിച്ച് വേണ്ടത് ചെയ്താലും എന്ന് ഉപദേശിച്ച് നാരദൻ മടങ്ങി.   ശത്രുവിനെ നശിപ്പിക്കുവാൻ എന്താണ് ചെയ്യുക. നാടിന്റെ നാനാഭാഗത്തും ദൂതന്മാരെ അയച്ച് നാട്ടിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും നശിപ്പിക്കണമെന്നും എത്രയും വേഗം  പൂതനയുടെ ഗൃഹത്തിലെത്തി അവളോട്‌    ഇവിടെ എത്തുവാൻ അറിയിക്കണമെന്നും ദൂതനോട് ആജ്ഞാപിക്കുന്നു. 

                ശ്രീ.ഏവൂർ മധു (മദ്ദളം), ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ  

                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ 



                                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ

                               കംസനും നാരദനും (നാരദൻ : ശ്രീ. കലാമണ്ഡലം അഖിൽ)

                                              കംസനും നാരദനും
                                           
 പൂതനയുടെ (പെണ്‍കരി) തിരനോക്കിനു ശേഷം ഒരുക്കം ആരംഭിച്ചു. കൈവിരലുകൾ കടക്കാത്ത വിധം ജട പിടിച്ച മുടികൾ എണ്ണപുരട്ടി ഓരോ മുടികളും ജടയിൽ നിന്നും വേർപെടുത്തി. തല ചൊറിഞ്ഞപ്പോൾ  കൈയ്യിൽ തടഞ്ഞ പേൻകൾ ഓരോന്നിനെയും കൊന്നു. മുടികൾ  കോതി ഒരുക്കി. ചെടിയിൽ നിന്നും പൂവ് ഇറുത്ത് തലയിൽ ചൂടി. ചന്ദനം ചാലിച്ച് പൊട്ടും തൊട്ടു.  വിളക്കിൽ നിന്നും കരിയെടുത്ത് കണ്ണെഴുതി. പൂക്കൾ രണ്ടു കാതിലും വെച്ചു. മുലകൾ ചലിക്കാത്ത വിധം ഭംഗിയായി കെട്ടിവെച്ചു. അങ്ങിനെ ഒരുക്കങ്ങൾക്ക് ശേഷം വിശ്രമിക്കുന്നു. 

                                     കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള 


                         കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള

                                              കരിപൂതന
  കംസന്റെ  ദൂതൻ തന്റെ ആവാസ സ്ഥലത്തേക്ക് വരുന്നത് പൂതന കാണുന്നതും ദൂതനോട് ആഗമന കാരണം       കാരണം തിരക്കുന്നതുമാണ് അടുത്ത  രംഗം.  കംസന്റെ സന്നിധിയിൽ പൂതനയെത്തുന്നതാണ് മൂന്നാം രംഗം. പൂതന തന്നെ ആനയിച്ചതിന്റെ കാരണം കംസനോട് തിരക്കുന്നു. തന്റെ ശതൃ ജനിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയുവാൻ സാധിച്ചു. അതുകൊണ്ട്   നാട്ടിൽ വളരുന്ന എല്ലാ കുട്ടികളെയും വധിക്കുവാനും  നന്ദഗൃഹത്തിൽ വളരുന്ന ശ്രീകൃഷ്ണനെ മുലയിൽ വിഷം പുരട്ടി, മുലപ്പാൽ കൊടുത്ത് വധിക്കുവാനും കംസൻ പൂതനയോട്  നിർദ്ദേശിക്കുന്നു. അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻ തയ്യാറാണെന്നും എത്ര കുട്ടികളെയും വധിക്കാൻ തയ്യാറാണെന്നും പൂതന അറിയിക്കുന്നു. കംസനോട് യാത്ര പറഞ്ഞ പൂതന അമ്പാടിയിലേക്ക് യാത്ര തിരിക്കുന്നു. യാത്ര തിരിക്കുമ്പോൾ ചില ദുർലക്ഷണങ്ങൾ ലളിതയ്ക്ക് അനുഭവപ്പെടുന്നു. അന്തരീക്ഷത്തിൽ കൂടി സഞ്ചരിച്ച്  പൂതന അമ്പാടിയിൽ എത്തി.  സിംഹം,  ആന,  പാമ്പ് തുടങ്ങിയ വന്യ ജീവികൾ സ്വാതന്ത്ര്യമായി വിഹരിക്കുന്നത്  കണ്ടു.    പശുവൃന്ദങ്ങൾ,   സ്ത്രീകൾ കുടവും തലയിൽ ചുമന്ന് പോകുന്നത്,  സ്ത്രീകൾ തൈർ കടഞ്ഞ് വെണ്ണയെടുക്കുന്നത്    ഗോപസ്ത്രീകളുടെ നൃത്തം തുടങ്ങിയ കാഴ്ചകൾ പൂതന കണ്ടു.    രാക്ഷസി  വേഷത്തോടെ അമ്പാടിയ്ക്കുള്ളിൽ   പ്രവേശിച്ചാൽ അവിടെയുള്ള ജനങ്ങൾ  തന്നെ ഓടിക്കുമെന്ന്  മനസിലാക്കി പൂതന സുന്ദരിയായ ഒരു ലളിതയുടെ വേഷം സ്വീകരിക്കുവാൻ തീരുമാനിക്കുന്നു.  

                                                           കംസനും കരിപൂതനയും 

നാലാം രംഗത്തിൽ പൂതന "കന്നൽ കണ്ണികൾ മൌലിരത്ന കലികാരൂപം ധരിച്ച്, പൊന്നിൻ മാലയുമണിഞ്ഞ് ആദരവോടെ ലളിത വേഷധാരിയായി പൂതന   അമ്പാടിയിൽ  പ്രവേശിച്ചു. അമ്പാടിയിലെ  കാഴ്ചകൾ ഓരോന്നും കണ്ടു രസിച്ച ശേഷം   നന്ദഗൃഹത്തിൽ പ്രവേശിച്ച ലളിത (കൃഷ്ണനെ) ഉണ്ണിക്കണ്ണനെ കണ്ടു. ഉണ്ണിക്കണ്ണന്റെ സുന്ദരമായ മേനി കണ്ട് കണ്ണുകൾ സായൂജ്യം അടഞ്ഞു. ഉണ്ണിയെ സ്നേഹപൂർവമെടുത്തു താലോലിച്ചു. എത്രയോ കുട്ടികളെ താൻ കണ്ടിരിക്കുന്നു, വധിച്ചിരിക്കുന്നു എന്നാൽ ഇത്രയും ശോഭയുള്ള ഒരു കുട്ടിയെ താൻ ഇതുവരെ കണ്ടിട്ടില്ല, ഈ കുട്ടിയെ വധിക്കുവാൻ എനിക്ക് മനസ്സ് വരുന്നില്ല, അതുകൊണ്ട് മടങ്ങുക തന്നെ എന്ന് ലളിത തീരുമാനിച്ച് മടങ്ങുവാൻ തയ്യാറായി.    "ഈ കുഞ്ഞിനെ വധിച്ചില്ല എങ്കിൽ ആ ദുഷ്ടനായ കംസൻ എന്നെ വധിക്കും" ഒരു പക്ഷേ ഈ കുഞ്ഞിനെ വധിക്കുന്നതിൽ കൂടി തനിക്ക്‌ ശാപമോക്ഷം ലഭിന്നെങ്കിൽ ലഭിക്കട്ടെ എന്ന് തീരുമാനിച്ച്   മടങ്ങി  വന്ന് സൂക്ഷിച്ചു വെച്ചിരുന്ന വിഷം മുലകളിൽ പുരട്ടിയ ശേഷം മുലപ്പാൽ ഉണ്ണിക്കണ്ണന് നല്കുന്നു.     സ്തനപാനത്തിലൂടെ ലളിതയുടെ ജീവൻ ഉണ്ണിക്കണ്ണൻ നുകർന്നു. മരണവെപ്രാളം കൊണ്ട് ലളിത വളഞ്ഞു. കുട്ടിയെ തൻറെ സ്തനം നുകരുന്നതിൽ  മാറ്റുവാൻ ലളിത പരമാവധി ശ്രമിച്ചു. ഒടുവിൽ ഭീകരരൂപിണിയായി പൂതന മാറി മരിക്കുകയും തുടർന്ന് ശാപമോക്ഷം ലഭിക്കുകയും ചെയ്യുന്നു. 

                                    ലളിത: ശ്രീ. സദനം വിജയൻ 

                                     ലളിത: ശ്രീ. സദനം വിജയൻ


                                    ലളിത: ശ്രീ. സദനം വിജയൻ
                                  
 ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനാണ് കംസനായി വേഷമിട്ടത്. പൂതനാമോക്ഷം കഥയിലെ കംസന്റെ വേഷം ചെയ്തുള്ള  ശീലം കുറവാണ് എങ്കിലും വളരെ ഭംഗിയായി അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീ. കലാമണ്ഡലം അഖിലാണ് നാരദനെ അവതരിപ്പിച്ചു വിജയിപ്പിച്ചത്. കഥകളി എന്ന കലാരൂപവുമായി ഒരു ബന്ധവുമില്ലാത്ത ഹൈറേഞ്ചാണ് അഖിലിന്റെ ജന്മസ്ഥലം. കഥകളി  കണ്ടു ശീലമോ, കഥകളി എന്താണെന്ന് അറിയാതെയുമാണ്‌ അദ്ദേഹം കഥകളി പഠിക്കാൻ കലാമണ്ഡലം കളരിയിൽ എത്തിയത്. ദക്ഷിണ കേരളത്തിലെ കലാകാരന്മാരും ആസ്വാദകരും ഈ യുവകലാകാരനെ കഥകളിയിൽ നിലനിർത്തും എന്നൊരു ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. പൂതനാമോക്ഷം കഥയിലെ നാരദന്റെ രംഗം അദ്ദേഹവും ആദ്യമായാണ് കൈകാര്യം ചെയ്യുന്നത്. കരിപൂതനയായി രംഗത്തെത്തിയത് ശ്രീ. ചാത്തന്നൂർ കൊച്ചു നാരായണപിള്ള അവർകളാണ്. അദ്ദേഹത്തിന് ഈ കഥയിലെ വേഷങ്ങൾ ചെയ്തു ശീലമുണ്ട് എന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്. കരി പൂതനയെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ.ആർ.എൽ.വി. രാധാകൃഷ്ണനെയാണ് ലളിതയുടെ വേഷത്തിനായി  ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന് എന്തോ അസൌകര്യം ഉണ്ടായത് കാരണം ശ്രീ. സദനം വിജയനാണ് ലളിതയുടെ വേഷമിട്ടത്. വേഷഭംഗി കൊണ്ടും ലാളിത്യം കൊണ്ടും വളരെ നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. "അമ്പാടി ഗുണം", സുകുമാര! നന്ദകുമാര! വരിക" എന്നീ പദാട്ടങ്ങളും  ലളിതയുടെ  അവതരണവും വളരെ ഹൃദ്യമായിരുന്നു. 

 ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. ഏവൂർ മധു എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകളാണ് ചുട്ടി കൈകാര്യം ചെയ്തത്. ശ്രീ. ഏവൂർ കണ്ണംപള്ളിൽ കളിയോഗത്തിന്റെ കോപ്പുകളും അണിയറ ശിൽപ്പികളും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.  

(പൂതനാമോക്ഷം കഥയിൽ കാരാഗൃഹത്തിൽ ബന്ധനസ്ഥനായ വസുദേവർ, ബന്ധന വിമുക്തനായി എട്ടാമത്തെ പുത്രനുമായി കാരാഗൃഹത്തിൽ നിന്നും വെളിയിൽ വരുന്നതും കടൽ കടന്ന് നന്ദഗൃഹത്തിൽ എത്തുന്നതും പെണ്‍കുട്ടിയുമായി കാരാഗൃഹത്തിൽ മടങ്ങിയെത്തുന്നതും പെണ്‍കുട്ടിയുടെ കരച്ചിൽ കേട്ട് ഭടന്മാർ വിവരം കംസനെ അറിയിക്കുന്നത് വരെ  ദണ്ഡകമായാണ് കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത്. "പത്മനാഭ! പരമപുരുഷ പാഹിമാം വിഭോ" എന്ന വസുദേവരുടെ സ്തുതിയും കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .) 

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

മാവേലിക്കരയിൽ അവതരിപ്പിച്ച സന്താനഗോപാലം കഥകളി


ആഗസ്റ്റ്‌ 3- ന് കൊല്ലം ജില്ലയിൽ നടത്തുന്ന ഒരു കുടുംബ  സംഗമത്തിന് പങ്കെടുക്കുവാനായി ഈ കഴിഞ്ഞ ജൂലായ്‌ 31-ന്  നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ ഒരു കഥകളിയെങ്കിലും കാണാൻ അവസരം ഉണ്ടാകും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. ഞാൻ നാട്ടിൽ എത്തിയ ശേഷം ശ്രീ. കണ്ടിയൂർ ഗോപൻ സാർ അവർകളെ ഫോണിൽ കൂടി   ബന്ധപ്പെട്ടപ്പോഴാണ് ആഗസ്റ്റ്‌ -2 ന് വൈകിട്ട് 7 മണിക്ക് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സന്താനഗോപാലം, അന്നേ ദിവസം വൈകിട്ട് 7 മണിക്ക്    ഹരിപ്പാട്‌ തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ കിരാതവും ആഗസ്റ്റ്‌ -3 ന് സമ്പൂർണ്ണ പൂതനാമോക്ഷവും, ആഗസ്റ്റ്‌ നാലിന് കായംകുളം, കണ്ണമംഗലം ക്ഷേത്രത്തിൽ കിരാതം കഥകളിയും ഉണ്ടെന്ന വിവരം അറിയുന്നത്. ആഗസ്റ്റ്‌ -3  ന് പുലർച്ചയിൽ കൊല്ലത്തിന് യാത്രയാകണം. അതുകൊണ്ട് ആഗസ്റ്റ്‌ -2 ന് രാത്രി പത്തുമണിവരെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സന്താനഗോപാലം കഥകളി കാണുക എന്ന് തീരുമാനിച്ചു. 

ആഗസ്റ്റ്‌ - 2 നു  വൈകിട്ട് മാവേലിക്കര ബസ് സ്റ്റാന്റിൽ നിന്നും ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ശ്രീ. കലാമണ്ഡലം സുരേന്ദ്രനെ കൂട്ടിനു ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു അണിയറയിൽ എത്തുമ്പോൾ   അവിടെ ഉണ്ടായിരുന്ന ശ്രീ. കലാമണ്ഡലം രാജീവൻ, ശ്രീ. ഫാക്റ്റ് ജയദേവവർമ്മ, ശ്രീ. കലാഭാരതി സുരേഷ് എന്നിവരുമായി സൗഹൃദസംഭാഷണം ചെയ്ത ശേഷം അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ശ്രീ. കലാമണ്ഡലം വിശാഖു് പുറപ്പാട് അവതരിപ്പിച്ചു.   മേളപ്പദം ഉണ്ടായില്ല. തുടർന്ന്  സന്താനഗോപാലം കഥ ആരംഭിച്ചു. 

                       ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് 

                                 പുറപ്പാട് : ശ്രീ. കലാമണ്ഡലം വിശാഖ് 

ആദ്യ രംഗത്തിൽ മഹാഭാരതയുദ്ധത്തിനു ശേഷം പാണ്ഡവർ രാജ്യം ഭരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഒരു നാൾ അർജുനൻ ദ്വാരകയിൽ എത്തി ശ്രീകൃഷ്ണനെ വണങ്ങുന്നതും  ശ്രീകൃഷ്ണൻ അർജുനനെ സസന്തോഷം സ്വീകരിക്കുകയും  തന്നോടൊപ്പം കുറച്ചു കാലം ദ്വാരകയിൽ താമസിക്കുവാൻ താൽപ്പര്യം അറിയിക്കുകയും ചെയ്യുന്നു.

 പണ്ട് യുദ്ധക്കളത്തിൽ സഹോദരന്മാരെയും ഗുരുനാഥന്മാരെയും എതിർത്ത് യുദ്ധം ചെയ്യാൻ വിഷമിച്ചു മനം തളർന്നപ്പോൾ  ശ്രീകൃഷ്ണൻ ധൈര്യവും ഉപദേശവും നൽകി പരിപാലിച്ചത് അർജുനൻ സ്മരിച്ചു. അങ്ങയെ ഇവിടെ വന്ന് കാണുവാൻ കുറച്ചു കാലമായി ആഗ്രഹിച്ചിരുന്നു  എങ്കിലും കാലതാമസം നേരിട്ടു. ഇപ്പോൾ ആ ആഗ്രഹം കൈവന്നു. കുറച്ചു കാലം അങ്ങയുടെ ആഗ്രഹപ്രകാരം ഞാൻ ദ്വാരകയിൽ താമസിക്കുവാൻ തീരുമാനിച്ചു എന്ന് അർജുനൻ ശ്രീകൃഷ്ണനെ അറിയിച്ചു. ദ്വാരകയിൽ ഒരു യാഗം നടത്തുന്ന വിവരം കൃഷ്ണൻ അർജുനനെ അറിയിക്കുന്നു. യാഗരക്ഷയുടെ ചുമതല വഹിക്കുവാൻ  അർജുനൻ സന്നദ്ധനായി.   ബലരാമനെ കണ്ടു വണങ്ങുവാൻ അർജുനൻ യാത്രയാകുന്നതോടെ ആദ്യരംഗം അവസാനിച്ചു. 

 ശ്രീകൃഷ്ണനും അർജുനനും (ശ്രീ. കലാമണ്ഡലം വിശാഖും ശ്രീ. കലാമണ്ഡലം രാജീവനും)
 
                     ശ്രീകൃഷ്ണനും  ബ്രാഹ്മണനും  (ബ്രാഹ്മണൻ: ശ്രീ. ഫാക്റ്റ് ജയദേവവർമ്മ)

അർജുനൻ ദ്വാരകയിൽ താമസിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു ദിവസം ഒരു ബ്രാഹ്മണൻ തനിക്കു ജനിച്ചു മരിച്ച ഒൻപതാമത്തെ കുട്ടിയുടെ മൃത ശരീരവുമായി യാദവസഭയിൽ എത്തി വിലപിക്കുന്നതാണ് രണ്ടാം രംഗം. യാദവസഭയിൽ അർജുനനൻ ഇല്ല എന്ന രീതിയിലുള്ള അവതരണമാണ് രംഗത്ത് കാഴ്ച വെച്ചത്. 
"കഷ്ടമിതു കാണ്മിനെന്റെ കറ്റക്കിടാവിതിഹ 
ദൃഷ്ടിമലച്ചേഷശേതേ; എട്ടു ബാലന്മാരീവണ്ണം 
പെട്ടുപോയിമമ മക്കൾ ദൃഷ്ട തര രാജദോഷാൽ ശിവശിവ!"
എന്ന ബ്രാഹ്മണന്റെ പദത്തിനാണ് അർജുനൻ രംഗത്ത് പ്രവേശിച്ചത്‌. ബ്രാഹ്മണന്റെ വിലാപം ശ്രദ്ധിക്കാത്ത ശ്രീകൃഷ്ണനെ ശ്രദ്ധിക്കുകയും പുത്ര ദുഖഭാരത്താൽ ബ്രാഹ്മണൻ   ശ്രീകൃഷ്ണനെ ഭൽസിക്കുമ്പോൾ അരുതേ!, അരുതേ! എന്ന് അർജുനൻ ബ്രാഹ്മണനോട് അപേക്ഷിക്കുകയും ചെയ്യുന്നു. ബ്രാഹ്മണനെ സ്വന്തനപ്പെടുത്തുവാൻ അർജുനൻ തയ്യാറാകുന്നതോടെ ശ്രീകൃഷ്ണനും യാദവവീരന്മാരും സഭ വിട്ടു പോകുന്നു. ഇത് കണ്ട അർജുനൻ ക്ഷത്രിയധർമ്മം പരിപാലിക്കുവാൻ   തയ്യാറായി,      ബ്രാഹ്മണന്റെ ഭാവി സന്താനങ്ങളെ സംരക്ഷിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു.  ഭഗവാൻ കൃഷ്ണൻ കയ്യൊഴിഞ്ഞ വിഷയം  അർജുനൻ സാധിച്ചു തരാമെന്ന് പറയുന്നത് അവിവേകമാണ് എന്ന് ഉറപ്പുള്ള ബ്രാഹ്മണൻ അർജുനനെ പരിഹസിക്കുന്നു. അർജുനൻ തന്റെ വിജയ കഥകളെല്ലാം ബ്രാഹ്മണനെ അറിയിക്കുന്നു. ഇന്ദ്രപുത്രനായ തന്റെ ശരകൂടാരത്തിനു മുൻപിൽ   ഭാവി സന്താനത്തിന് മരണഭയം ഉണ്ടാകും എന്ന ഭയം ലേശവും വേണ്ടെന്ന് ആശ്വസിപ്പിച്ചു. ഇനി അങ്ങയുടെ പത്നിക്ക് ഇനി ഗർഭം പൂർത്തിയാകുമ്പോൾ ഇവിടെ എത്തി എന്നെ അറിയിക്കുക. ഇനി മേലിൽ ജനിക്കുന്ന കുട്ടിയെ രക്ഷിച്ചു തരാൻ കഴിഞ്ഞില്ലാ എങ്കിൽ അഗ്നികുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്യുമെന്ന്  സത്യം ചെയ്യുകയും ചെയ്തു അർജുനൻ. അർജുനൻ ബ്രാഹ്മണനെ ആശ്വസിപ്പിച്ച് യാത്രയാക്കി. 

                               ശ്രീകൃഷ്ണൻ, അർജുനൻ, ബ്രാഹ്മണൻ 

"സ്വർഗ്ഗവാസികൾക്കും സുഖ വിതരണം ചെയ്യും 
ഫൽഗുന വീരനെ കേട്ടറിയുന്നില്ലയോ ഭവാൻ" എന്ന പദാട്ടം  സ്വർഗ്ഗത്തിൽ കടന്നു കൂടിയ അസുരന്മാരെ വധിച്ചത് സ്മരിച്ചു കൊണ്ടാണ് അവതരിപ്പിച്ചത്. ശരകൂടം നിർമ്മിച്ച്‌ ഖാണ്ഡവവനം അഗ്നിക്ക് ദഹിക്കാൻ നല്കിയതും ഗാന്ധീവം ലഭിച്ച കഥയും രംഗത്ത് അർജുനൻ അവതരിപ്പിച്ചു. 

 രണ്ടു സത്യം കഴിഞ്ഞ ശേഷം ഇനി ജനിക്കുന്ന ബ്രാഹ്മണപുത്രന്മാരെ രക്ഷിക്കാൻ സാധിച്ചില്ലാ എങ്കിൽ അഗ്നിയിൽ ചാടി ദേഹത്യാഗം ചെയ്യാമെന്ന് ഭഗവാൻ കൃഷ്ണന്റെ പദകമലം സ്മരിച്ച്   ഒരു സത്യം കൂടി ചെയ്യണം എന്ന്  ബ്രാഹ്മണൻ ആവശ്യപ്പെടുമ്പോൾ അർജുനൻ വിസമ്മതിക്കുകയും തുടർന്ന് ബ്രാഹ്മണൻ വിലപിച്ച് മടങ്ങുവാൻ തുടങ്ങുമ്പോൾ അർജുനൻ ബ്രാഹ്മണനെ തിരിച്ചു വിളിച്ചു സത്യം ചെയ്തു ബ്രാഹ്മണനെ തൃപ്തിപ്പെടുത്തുന്ന രീതിയാണ്‌ ഞാൻ അധികം കണ്ടു ശീലിച്ചിട്ടുള്ളത്. 
"ഇദ്ദേഹം ഒരു സാധാരണ ബ്രാഹ്മണനല്ല" എന്ന് സ്മരിച്ചു കൊണ്ട് മൂന്നാമത്തെ സത്യവും മടി കൂടാതെ ചെയ്തു കൊടുക്കുന്ന അർജുനനെയാണ് അവതരിപ്പിച്ചത്. 

                                      അർജുനനും ബ്രാഹ്മണനും

പുത്രശവവുമായി യാദവ സഭയിൽ എത്തിയ തന്റെ ദുഖത്തിന് പരിഹാരം ലഭിക്കുന്ന വാർത്ത ലഭിച്ചു എന്നും  ഭഗവാൻ കൃഷ്ണന്റെ സഹോദരീ ഭർത്താവായ അർജുനൻ ചെയ്ത സത്യവും  അർജുനനെ ആപത്ഘട്ടത്തിൽ ഭഗവാൻ ഉപേക്ഷിക്കുകയും ഇല്ലെന്ന വിശ്വാസവും ബ്രാഹ്മണൻ പത്നിയെ അറിയിക്കുന്നതാണ് മൂന്നാം രംഗം. (മൂന്നാം രംഗം അവസാനിക്കുമ്പോൾ സമയം പത്തു മണിയോട്‌ അടുത്തിരുന്നു.   ഇനിയും അമാന്തിച്ചാൽ വീട്ടിലെത്താനുള്ള യാത്രാ സൗകര്യം ഇല്ലാത്തതിനാൽ കളി മതിയാക്കി യാത്രയകേണ്ടി വന്നു.) 

                   ബ്രാഹ്മണപത്നിയും ബ്രാഹ്മണനും  (ബ്രാഹ്മണപത്നി: ശ്രീ. മധു വാരണാസി)
ശ്രീകൃഷ്ണനായി ശ്രീ. കലാമണ്ഡലം വിശാഖും അർജുനനായി ശ്രീ. കലാമണ്ഡലം രാജീവനും ബ്രാഹ്മണനായി ശ്രീ. ഫാക്റ്റ് ജയദേവ വർമ്മയും ബ്രാഹ്മണപത്നിയായി ശ്രീ. മധു, വാരണാസിയും രംഗത്തെത്തിയത്. 
 ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ, ശ്രീ. കലാഭാരതി സുമേഷ് എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ, ശ്രീ. വരനാട് (RLV) സുദേവവർമ്മ എന്നിവർ മദ്ദളവും   ശ്രീ. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും കൈകാര്യം ചെയ്തു.  കൊല്ലം, മയ്യനാട് നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.