പേജുകള്‍‌

2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം -2)


നിഴൽക്കുത്ത് ആട്ടക്കഥ എഴുതിയ കാലഘട്ടത്തിൽ കഥയ്ക്ക്‌ നല്ല പ്രചാരം  ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അരങ്ങുകളിൽ പ്രചാരം നിലച്ചു. കഥകളി ആചാര്യൻ ഗുരു. ചെങ്ങന്നൂരും കഥകളി ഭാഗവതർ ശ്രീ. തകഴി കുട്ടൻ പിള്ളയും നിഴൽക്കുത്തിനെ വീണ്ടും പ്രചാരത്തിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. ഗുരു. ചെങ്ങന്നൂർ ദുര്യോധനൻ   ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയുടെ   മലയൻ  ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ  മലയത്തിയുമായി പലയിടങ്ങളിലും നിഴൽക്കുത്ത് അവതരിപ്പിച്ചു. എന്നാൽ കഥകളി അരങ്ങിൽ പതിവില്ലാത്ത മന്ത്രവാദ രംഗം ഉദ്ദേശിച്ചത്ര ശോഭിക്കുന്നില്ല എന്ന ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. അക്കാലത്ത് ഉണ്ടായിരുന്ന പല നടന്മാരെയും കൊണ്ട് മാന്ത്രികവേഷം ചെയ്യിച്ചും ഉദ്ദേശിച്ചത്ര വിജയം നേടിയില്ല. 

  നിഴൽക്കുത്ത് കഥകളിക്ക് പ്രചാരം ഉണ്ടായിരുന്ന കാലത്ത് മാന്ത്രികവേഷം ചെയ്ത് ഫലിപ്പിച്ചിരുന്ന പ്രശസ്തനായ കഥകളി ആചാര്യൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകൾ  ഗുരു. ചെങ്ങന്നൂരിന്റെ സ്മരണയിൽ എത്തി. അദ്ദേഹം മാന്ത്രികനായി  രംഗത്ത് എത്തുമ്പോൾ മണ്ണെണ്ണ വായിലൊഴിച്ച് പന്തത്തിൽ ഊതുകയും മറ്റും ചെയ്ത് രംഗത്ത് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ശ്രീ.ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ കൊച്ചുമകനും തന്റെ പ്രിയ ശിഷ്യനുമായ ചെന്നിത്തല ചെല്ലപ്പൻ പിള്ളയെക്കൊണ്ട് മാന്ത്രിക വേഷം ചെയ്യിച്ചു പരീക്ഷിക്കുവാൻ ഗുരു. ചെങ്ങന്നൂർ തീരുമാനിച്ചു. വിവരം ചെല്ലപ്പൻ പിള്ളയെ ഗുരു. ചെങ്ങന്നൂർ അറിയിക്കുകയും ചെയ്തു. ചെന്നിത്തല സ്വദേശിയും വേലൻ സമുദായ അംഗവുമായിരുന്ന ശ്രീ. നാരായണപണിക്കൻ ചെയ്യുന്ന ചില മാന്ത്രീക വേലകൾ എല്ലാം ശ്രീ. ചെല്ലപ്പൻ പിള്ള ശ്രദ്ധിച്ചു കണ്ടു. മന്ത്രവാദത്തിന്റെ ഒരുക്കുകൾ, മന്ത്രവാദം തുടങ്ങുന്നതിനു മുൻപുള്ള ശംഖുകറക്കൽ, മാവിൻതൂപ്പും തീപ്പന്തവും മാറിനോട് ചേർത്തുവെച്ചു തുള്ളുൽ  തുടങ്ങിയ നാരായണ പണിക്കന്റെ വിദ്യകളെല്ലാം മനസിൽ ഉറപ്പിച്ചു കൊണ്ടും ഗുരു. ചെങ്ങന്നൂരിന്റെ അനുഗ്രഹാശിസ്സുകൾ നേടിക്കൊണ്ടും   ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ അരങ്ങേറി. മാന്ത്രികന്റെ അവതരണത്തിൽ പ്രതീക്ഷിച്ചതിലധികം വിജയം നേടുകയും ചെയ്തു. 

         നിഴൽക്കുത്ത് കഥകളിയെ കലാലോകത്തിനു മുൻപിൽ എത്തിച്ച കലാകാരന്മാർ. 

                                                മലയത്തി : ശ്രീ. മങ്കൊമ്പ് ആശാൻ 
                                                  മലയത്തി : ശ്രീമതി. ചവറ പാറുക്കുട്ടി 


ഈ കാലയളവിൽ നിഴൽക്കുത്ത് ആട്ടക്കഥയുടെ ഓരോ രംഗവും അതിന്റെ വിവരണങ്ങളും ഓരോ ദിവസം എന്ന രീതിയിൽ അക്കാലത്തെ പ്രസിദ്ധ ദിനപ്പത്രമായ മലയാളരാജ്യത്തിൽ പ്രസിദ്ധീകരിച്ചു. അവസാനരംഗം പ്രസിദ്ധീകരിച്ച ദിവസം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ നിഴൽക്കുത്ത് കഥകളിയുടെ അവതരണവും ഉണ്ടായി. കഥകളി മണ്ഡപം ജനംകൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ കളി ക്ഷേത്രാങ്കണത്തിലേക്ക് മാറ്റി. കളി വൻ വിജയമായപ്പോൾ തിരുവല്ലയിലെ മിക്ക വഴിപാട്ടു കളികൾക്കും, തുടർന്ന് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിലും നിഴൽക്കുത്തിന്റെ അവതരണത്തിന് പ്രചാരം ലഭിച്ചു. ശ്രീ. ഗുരു. ചെങ്ങന്നൂർ, ശ്രീ.ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ശ്രീ. മടവൂർ വാസുദേവൻ‌ നായർ എന്നിവരുടെ ദുര്യോധനൻ, പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. പള്ളിപ്പുറം ആശാൻ, ശ്രീ. പന്തളം കേരളവർമ്മ എന്നിവരുടെ മലയൻ, ശ്രീ. കുടമാളൂർ കരുണാകരൻ നായർ, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ മലയത്തി, ശ്രീ. ചമ്പക്കുളം പാച്ചുപിള്ള, ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി എന്നിവരുടെ ത്രിഗർത്തൻ ആദ്യകാലയളവിൽ ജനശ്രദ്ധ നേടിയിരുന്നു. മിക്ക കളിയരങ്ങുകളിലും മാന്ത്രികൻ ശ്രീ.  ചെല്ലപ്പൻ പിള്ള തന്നെ വേണം എന്ന നിർബ്ബന്ധം ആസ്വാദകർക്ക് ഉണ്ടായിരുന്നു.

                             മാന്ത്രികൻ (ചെന്നിത്തല ചെല്ലപ്പൻ പിള്ള)


 ദുര്യോധനനും (ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള) മാന്ത്രികനും (ചെന്നിത്തല ചെല്ലപ്പൻ പിള്ള)

 മന്ത്രവാദം എന്ന രംഗം കഥകളി രംഗത്ത് ഒരു പുതുമനേടിയ സന്ദർഭത്തിൽ ഈ രംഗത്തിലെ ഒരുക്കുകൾക്ക് ഒരു സഹായി എന്ന ഉദ്ദേശത്തിൽ പരികർമ്മി എന്നൊരു കഥാപാത്രത്തെ ഉൾപ്പെടുത്തി. ശ്രീ. ചെന്നിത്തല രാഘവൻപിള്ള എന്ന കഥകളി നടനെയാണ് ശ്രീ. ചെല്ലപ്പൻ പിള്ള ആദ്യമായി ഇതിന് പരീക്ഷിച്ചത്. ശ്രീ. രാഘവൻ പിള്ള ഫലിത പ്രിയനാകയാൽ രംഗത്ത് ഈ കഥാപാത്രത്തിനു സ്ഥാനം ഉണ്ടാവുകയും ചെയ്തു.   ശ്രീ.  ചെല്ലപ്പൻ പിള്ളയുടെ അസാന്നിദ്ധ്യത്തിൽ ശ്രീ. മുട്ടാർ ശിവരാമനും  ശ്രീ. പന്തളം കേരളവർമ്മയും, ശ്രീ. മടവൂർ ആശാനും, ശ്രീ. ചമ്പക്കുളവും    മാന്ത്രികനെ അവതരിപ്പിച്ചു വിജയിപ്പിച്ചിരുന്നു. 

നിഴൽക്കുത്ത് കഥകളിക്ക് സ്വാധീനമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പോരുവഴി മലനട ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുര്യോധനനാണ്. മാന്ത്രികവുമായി ബന്ധമുള്ള ഈ ക്ഷേത്രത്തിൽ മദ്യവും കോഴിയും നേർച്ചയായി ഭക്തർ സമർപ്പിക്കാറുണ്ട് . ഈ ക്ഷേത്രത്തിൽ നിഴൽക്കുത്ത് കഥകളി ഉത്സവത്തിന് അവതരിപ്പിക്കുക പതിവാണ്. ദുര്യോധനന്റെ സന്തോഷമായ കഥ എന്നതാണ് അവതരണത്തിന്റെ പ്രധാന അടിസ്ഥാനം. ദുര്യോധനവധം അവതരിപ്പിക്കില്ല എന്നതും പ്രത്യേകതയാണ്. 

1972-ൽ മാവേലിക്കര - കറ്റാനം     റോഡിലുള്ള ഭരണിക്കാവ് ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി. ചെങ്ങന്നൂർ ആശാന്റെ ശിഷ്യന്മാരാണ് പ്രധാനവേഷങ്ങൾ ചെയ്തത്. പ്രസ്തുത ക്ഷേത്രത്തിൽ പണ്ട് നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ചുവെന്നും ഏതോ കാരണവശാൽ കളി പൂർത്തിയാകാതെ മുടങ്ങിയെന്നും തന്മൂലം ക്ഷേത്രത്തിന്റെ പരിസരവാസികൾക്ക് ചില അനർത്ഥങ്ങൾ ഉണ്ടായി എന്നും ഈ ദോഷം മാറുവാൻ നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ച് മുഴുപ്പിക്കണം എന്നും ഒരു വിശ്വാസം ഉണ്ടായതിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട കഥകളിയാണ് അന്ന് നടത്തപ്പെട്ടത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചില വിശ്വാസികൾ   ഈ ക്ഷേത്രത്തിൽ കഥകളി നടത്തുന്നത് ദോഷമാണ് എന്ന് വിശ്വസിക്കുന്നുണ്ട്. അതിന്റെ കാരണം എന്താണ് എന്ന് അവർക്ക്‌ അറിയുകയുമില്ല.  ഞാൻ  2006 -ൽ narthaki.com എന്ന വെബ് സൈറ്റിൽ നിഴൽക്കുത്ത് കഥകളിയെ പറ്റി ഒരു article പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച   ഭരണിക്കാവ് സ്വദേശി ശ്രീ. സുനിൽ അവർകൾ എന്നോട്  ബന്ധപ്പെടുകയും അവരുടെ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുവാൻ പാടില്ല എന്ന് തെറ്റിധാരണയുടെ മർമ്മം മനസിലാക്കുകയും ചെയ്തിരുന്നു. 

കലാമണ്ഡലം ഉൾപ്പടെയുള്ള കഥകളി സ്ഥാപനങ്ങൾ ഈ കഥയെ തള്ളിപ്പറഞ്ഞിരുന്നു. പല പ്രസിദ്ധരായ കഥകളി ഗായകരും ഈ കഥ പാടില്ല എന്ന് വാശി പിടിച്ചിട്ടുണ്ട്. ദുര്യോധനൻ എന്ന കഥാപാത്രം അച്ഛനെകൊണ്ട് കള്ള സത്യം ചെയ്യുന്നുണ്ട് എന്നൊക്കെ പല പരാതികളും കഥയ്ക്ക്‌ എതിരായി പ്രചാരം ചെയ്തു വന്നിരുന്നു. കാലക്രമേണ ഉണ്ണായിവാര്യർ സ്മാരക കലാനിലയം,  കോട്ടയ്ക്കൽ,  കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളിലെ കലാകാരന്മാർ നിഴൽക്കുത്ത് കഥയിലെ വേഷങ്ങൾ ചെയ്തുതുടങ്ങി. കലാമണ്ഡലത്തിൽ തെക്കൻ കളരി ആരംഭിച്ച് വളരെ വർഷങ്ങൾ പിന്നിട്ടുവെങ്കിലും 2003-ലെ വള്ളത്തോൾ ജയന്തിക്കാണ് നിഴൽക്കുത്ത് കഥ അവിടെ അരങ്ങേറിയത്. 2005-ൽ ന്യൂഡൽഹിയിലെ ഇന്റർ നാഷണൽ കഥകളി സെൻററിൽ നിഴൽക്കുത്ത് അരങ്ങേറി. ശ്രീ. സദനം ബാലകൃഷ്ണൻ ദുര്യോധനനായും ശ്രീ. ആർ.എൽ.വി രാജേന്ദ്രൻ പിള്ള മലയാനായും ശ്രീ. തിരുവട്ടാർ ജഗദീശൻ മാന്ത്രികനായും രംഗത്തെത്തി കളി വിജയിപ്പിച്ചു. 2007-ലും 2008-ലും കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുക ഉണ്ടായി. 
ശ്രീ. ചിറക്കര മാധവൻ കുട്ടി , ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, ശ്രീ. തോന്നക്കൽ പീതംബരൻ,ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണ പിള്ള, ശ്രീ. ഓയൂർ രാമചന്ദ്രൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, ശ്രീമതി ചവറ പാറുക്കുട്ടി തുടങ്ങിയവർ നിഴൽക്കുത്തിലെ വേഷങ്ങൾ അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ള കലാകാരന്മാരാണ് എന്ന് പ്രത്യേകം സ്മരിക്കുന്നു. 

2007-ൽ കോട്ടയ്ക്കലിൽ പ്രസിദ്ധ കഥകളി ആചാര്യനായ ശ്രീ. കോട്ടക്കൽ ചന്ദ്രശേഖരവാര്യരുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുകയുണ്ടായി. തനിക്ക് ദക്ഷിണ കേരളം നൽകിയ കളിയരങ്ങുകളുടെ എണ്ണം നന്ദിപൂർവ്വം മനസ്സിൽ സ്മരിച്ച ശ്രീ. ചന്ദ്രശേഖരവാര്യർ പ്രസ്തുത ആഘോഷങ്ങളിൽ ഒരു ദിവസത്തെ കളിയിൽ ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. അന്ന് നിഴൽക്കുത്തും അവതരിപ്പിച്ചിരുന്നു. ശ്രീ. ഫാക്റ്റ് മോഹനന്റെ ദുര്യോധനൻ, ശ്രീ. തലവടി അരവിന്ദന്റെ ത്രിഗർത്തൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ മലയൻ, ശ്രീ. കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻറെ മലയത്തി, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയുടെ മാന്ത്രികനുമായി അവതരിപ്പിച്ച നിഴൽക്കുത്ത് കോട്ടയ്ക്കലിലെ ആസ്വാദകരുടെ മനം കവർന്നു. ഇതിൻ കാരണമായി 2008 -ലെ ഉത്സവക്കളിക്ക് നിഴൽക്കുത്ത് കഥകളി കാണണം എന്നുള്ള  ആസ്വാദകരുടെ താൽപ്പര്യ പ്രകാരം ആദ്യദിവസത്തെ കളിക്ക് തന്നെ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി.  

പണ്ടത്തെ കലാകാരന്മാർ നിഴൽക്കുത്ത് എങ്ങിനെ അവതരിപ്പിച്ചിരുന്നു എന്നതിന് അധാരമായുള്ളത് 1980 -കളിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച നിഴൽക്കുത്ത് കഥയിലെ ചില രംഗങ്ങൾ അടങ്ങിയ ഒരു വീഡിയോ മാത്രമാണ് ആധാരമായുള്ളത്. അതിന്റെ കോപ്പി മിക്ക കലാകാരന്മാരുടെ കൈവശവും ഉണ്ടാകാനാണ് സാധ്യത. ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള (ദുര്യോധനൻ), ശ്രീ.മങ്കൊമ്പ് ശിവശങ്കരപ്പിള്ള (മലയൻ), ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി (മലയത്തി), ശ്രീ. തലവടി അരവിന്ദൻ (ത്രിഗർത്തൻ), ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള (മാന്ത്രികൻ), ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ (സംഗീതം) ശ്രീ. ആയാംകുടി കുട്ടപ്പൻ മാരാർ (ചെണ്ട) എന്നീ കലാകാരന്മാരാണ് പങ്കെടുത്തിട്ടുള്ളത്. 


നിഴൽക്കുത്ത് കഥകളി ഇന്ന് തെക്കു മാത്രമല്ല കേരളത്തിന്റെ വടക്കൻ പ്രദേശത്തും അവതരിപ്പിക്കാറുണ്ട്. സ്ഥാപനങ്ങളിൽ കഥകളി അഭ്യസിച്ച മികച്ച കലാകാരന്മാരാണ് കഥ അവതരിപ്പിക്കുന്നത്‌. 'ലോകധർമ്മി'യായ നിഴൽക്കുത്ത് കഥകളി 'നാട്യധർമ്മി'കളായ കലാകാരന്മാരിൽ കൂടെ എന്നെന്നും ശോഭിക്കട്ടെ എന്ന് ആശംസിക്കാം. 

2014 ജൂലൈ 25, വെള്ളിയാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം-1)

ദക്ഷിണ കേരളത്തിൽ വളരെയധികം   പ്രചാരമുണ്ടായിരുന്ന ഒരു ആട്ടക്കഥയാണ് നിഴൽകുത്ത്. വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് എന്ന പ്രാകൃത ഗാനമാണ് കഥയ്ക്ക്‌ ആധാരം.   പണ്ട് കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ക്ഷുദ്രപ്രയോഗം, ആഭിചാര പ്രയോഗം എന്നിവകളിൽ  നിന്നും കുടുംബരക്ഷയ്ക്കായി വേലൻ സമുദായത്തിലെ അംഗങ്ങൾ മാസത്തിൽ ഒരിക്കൽ    സന്ധ്യാവേളയിൽ  ദക്ഷിണ കേരളത്തിലെ ഹിന്ദുഭവനങ്ങൾ സന്ദർശിക്കുകയും ആചാരപ്രകാരം നിലവിളക്കു കൊളുത്തി വെച്ച്   വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് പാടുകയും  ദക്ഷിണ സ്വീകരിച്ച്   മടങ്ങുകയും   പതിവായിരുന്നു. ഈ സംസ്കാരം കൊണ്ടാകാം ദക്ഷിണ കേരളത്തിൽ   ഈ കഥയ്ക്ക്  പ്രചാരം നിലനിന്നിരുന്നത്. 

11 -09 -1885 -ൽ കരുനാഗപ്പള്ളി, മരുതൂർകുളങ്ങര കണ്ണുംകുഴി വീട്ടിൽ  ജനിച്ച ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളാണ്  വേലഭാരതത്തിലെ  നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി നിഴൽക്കുത്ത് ആട്ടക്കഥ  രചിച്ചത്. പ്രശസ്ത  കഥകളി ആചാര്യനായിരുന്ന ശ്രീ. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ അവർകൾ സാധാരണ ജനങ്ങളെ കഥകളി അരങ്ങിലേക്ക് ആകർഷിക്കുവാൻ വേണ്ടി ഒരു   ആട്ടക്കഥ എഴുതണം എന്ന് ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളോട് ആവശ്യപ്പെട്ടു.    സംസ്കൃത പണ്ഡിതൻ,  കഥകളി വിമർശകൻ എന്നീ നിലയിൽ പ്രശസ്തനായിരുന്ന ശ്രീ. പന്നിശ്ശേരി, അക്കാലത്ത്  സാധാരണ ജനങ്ങളിൽ വളരെ സ്വാധീനമുണ്ടായിരുന്ന നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി ആട്ടക്കഥ രചിക്കുകയും ചെയ്തു.  നിഴൽക്കുത്ത്  ആട്ടക്കഥ മഹാകവി വള്ളത്തോൾ   സശ്രദ്ധം വായിക്കുകയും  ഒരു  പ്രാകൃത ഗീതത്തെ  കഥകളി ആവിഷ്കാരമാക്കിയ  ശ്രീ. പന്നിശ്ശേരിയെ അനുമോദിക്കുകയും ചെയ്തു.  
"തന്വികളണി മണി മാലികേ! വൃതം  ഇന്നവസാനിച്ചിതു ബാലികേ !.. എന്ന മലയന്റെ മലയത്തിയോടുള്ള പദം അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടതായി  ആട്ടകഥയുടെ പ്രസിദ്ധീകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിഴൽക്കുത്ത് ആട്ടക്കഥയിൽ 14 രംഗങ്ങൾ ഉണ്ടെങ്കിലും അവസാനത്തെ ഏഴു രംഗങ്ങൾക്ക് മാത്രമാണ് രംഗപ്രചാരം ലഭിച്ചത്.  പദങ്ങൾ  ലളിതവും സാധാരണ ജനങ്ങൾക്ക്‌   ഹൃദ്യമായ കഥയായതിനാലും ദക്ഷിണ  കേരളത്തിൽ നിഴൽക്കുത്ത് കഥകളിക്ക് നല്ല പ്രചാരം ലഭിച്ചു.

കൌരവരുടെ മാതുലനായ ശകുനിയുടെ നിർദ്ദേശപ്രകാരം പാണ്ഡവന്മാരെ "നിഴൽക്കുത്ത്" എന്ന മാന്ത്രിക പ്രയോഗത്തിലൂടെ വധിക്കുവാൻ  വേണ്ടി    വനവാസിയും മാന്ത്രികനുമായ ഭാരതമലയനെ   വരുത്തുവാനായി ദുര്യോധനൻ നിയോഗിച്ചയച്ച  ദൂതൻ, മലയനെ കണ്ടശേഷം കൊട്ടാരത്തിൽ മടങ്ങിയെത്തുന്നു. മാന്ത്രികൻ വ്രതത്തിലാണെന്നും വ്രതം കഴിഞ്ഞ് രണ്ടു  ദിവസങ്ങൾക്കുള്ളിൽ   കൊട്ടാരത്തിൽ എത്തുമെന്നും   ദൂതൻ ദുര്യോധനനെ അറിയിക്കുന്നു. സിംഹതുല്യനായ ത്രിഗർത്തന്റെ ഗൃഹത്തിൽ ചെന്ന് ത്രിഗർത്തനെ കണ്ടു എത്രയും വേഗം കൊട്ടാരത്തിലെത്തുവാൻ അറിയിക്കണം എന്ന് ദൂതന് ദുര്യോധനൻ നിർദ്ദേശം നൽകി യാത്രയാക്കുന്നതുമാണ് അവതരിപ്പിക്കുന്ന ആദ്യ രംഗം. 

                                             ദുര്യോധനൻ 

രണ്ടാം രംഗത്തിൽ ത്രിഗർത്തൻ ദുര്യോധനന്റെ കൊട്ടാരത്തിൽ  എത്തുന്നു. പാണ്ഡവരെ നശിപ്പിക്കുവാനെത്തുന്ന മാന്ത്രികന്റെ മന്ത്രശക്തി പരീക്ഷിക്കുവാനായി   കോട്ടവാതിലിൽ നിൽക്കണം എന്നും കോട്ടയ്ക്കുള്ളിലേക്ക് മാന്ത്രികനെ കടത്തിവിടരുതെന്നും ദുര്യോധനൻ ത്രിഗർത്തന് നിർദ്ദേശം നൽകുന്നു. ത്രിഗർത്തൻ കോട്ടയുടെ കാവൽ ചുമതല ഏറ്റെടുക്കുന്നു. 

മൂന്നാം രംഗത്തിൽ വൃതം കഴിഞ്ഞ് സ്വഗൃഹത്തിൽ മടങ്ങിയെത്തുന്ന മലയനെ പത്നിയായ മലയത്തിയും മകൻ മണികണ്ഠനും സ്വീകരിക്കുന്നു. താൻ ഉടനെ ദുര്യോധന മഹാരാജാവിനെ കാണാൻ യാത്രയാവുകയാണ് എന്ന് മലയൻ മലയത്തിയെ അറിയിക്കുന്നു. വൃതം കഴിഞ്ഞു വന്നയുടൻ മടങ്ങുന്നതിൽ പരിഭവിച്ചു കൊണ്ടാണ് എങ്കിലും മഹാരാജാവിന് സമർപ്പിക്കുവാൻ ആനക്കൊമ്പ്, തേൻ തുടങ്ങിയ കാഴ്ചവസ്തുക്കൾ മലയത്തി മലയനെ ഏൽപ്പിക്കുന്നു. മഹാരാജാവിനെ കണ്ടു മടങ്ങുമ്പോൾ തന്റെ ചെറുപ്പകാലത്ത് തനിക്ക് ആഹാരവും വസ്ത്രങ്ങളും  നൽകി സഹായിച്ചിട്ടുള്ള കുന്തീദേവിയെ കണ്ടു വണങ്ങി വരേണം എന്ന് മലയത്തി മലയനെ അറിയിക്കുന്നു. യാത്രാരംഭത്തിൽ ചില ദുർലക്ഷണങ്ങൾ മലയന് അനുഭവപ്പെടുന്നു.  

                                   മലയൻ, മലയത്തി, മണികണ്ഠൻ 

നാലാം രംഗത്തിൽ കോട്ടവാതുക്കൽ എത്തുന്ന മലയനെ ത്രിഗർത്തൻ തടയുന്നു. രാജാവിന്റെ ക്ഷണം അനുസരിച്ചാണ് താൻ എത്തിയതെന്നും തന്നെ കൊട്ടാരത്തിനുള്ളിലേക്ക് കടത്തി വിടണമെന്നും അപേക്ഷിച്ചും വഴങ്ങാത്ത ത്രിഗർത്തനെ തന്റെ മാന്ത്രിക ശക്തിയാൽ നിർവീര്യനാക്കുകയും പിന്നീട്  മോചിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ത്രിഗർത്തന്റെ അനുമതിയോടെ കോട്ടയ്ക്കുള്ളിൽ കടന്ന മലയൻ കൊട്ടാരത്തിലെ കാഴ്ചകൾ എല്ലാം കണ്ടപ്പോൾ തന്റെ വേഷം മാറി സുന്ദരരൂപം ധരിച്ച് രാജസവിധത്തിൽ എത്തുകതന്നെ എന്ന് തീരുമാനിക്കുന്നു.  

                                                           ത്രിഗർത്തനും മലയനും 

അഞ്ചാം രംഗത്തിൽ മാന്ത്രികൻ കൊട്ടാരത്തിൽ എത്തി കാഴ്ച വസ്തുക്കൾ സമർപ്പിച്ച്‌ ദുര്യോധനമഹാരാജാവിനെ വണങ്ങി. തന്നെ വരുത്തിയത് എന്തിനാണ് എന്ന് അന്വേഷിക്കുന്നു.   തന്റെ ശതൃക്കളായ പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലണം എന്ന രാജാവിന്റെ ആവശ്യം അറിഞ്ഞ് മാന്ത്രികൻ  വിഷമിക്കുന്നു. കൗരവരും പാണ്ഡവരും തനിക്ക് തമ്പുരാക്കന്മാരാണ് അതുകൊണ്ട് അവരെ വധിക്കുവാൻ തനിക്ക് സാധിക്കില്ല എന്ന് സങ്കടപൂർവം മാന്ത്രികൻ രാജാവിനെ ഉണർത്തിച്ചു. തുടർന്ന് പല കാരണങ്ങളും പറഞ്ഞ്   ഈ   ദുഷ്ക്കർമ്മം   ചെയ്യുന്നതിൽ   നിന്നും ഒഴിഞ്ഞു മാറുവാനുള്ള മാന്ത്രികന്റെ തന്ത്രശ്രമങ്ങളെല്ലാം  വിഫലമായി.    സ്തംഭനം, മോഹനം തുടങ്ങിയ മാന്ത്രിക പ്രയോഗങ്ങൾ മഹാരാജാവിൽ ഫലിക്കുകയും ഇല്ല, രാജാവിന്റെ ഇംഗിതം പൂർത്തീകരിക്കാതെ  കൊട്ടാരത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടുവാൻ സാധിക്കുകയില്ല എന്ന് മാന്ത്രികനു മനസിലായി. ഒടുവിൽ ജീവഭയം മൂലം പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലുവാനുള്ള മാന്ത്രികവേലകൾ ആരംഭിച്ചു. അഞ്ജനത്തിൽ പാണ്ഡവരെ ആവാഹിച്ചപ്പോൾ അവരോടൊപ്പം ശ്രീകൃഷ്ണന്റെ രൂപം കണ്ട മാന്ത്രികൻ അമ്പരന്നു. മാന്ത്രികവിധിപ്രകാരം അഞ്ജനത്തിൽ രക്തം അർപ്പിച്ച് ശ്രീകൃഷ്ണന്റെ രൂപം അഞ്ജനത്തിൽ നിന്നും ഒഴിവാക്കിയ ശേഷം മാന്ത്രികൻ പാണ്ഡവരെ നിഴൽക്കുത്തി വധിക്കുന്നു. സന്തോഷവാനായ ദുര്യോധനൻ മാന്ത്രികന് ധാരാളം സമ്മാനങ്ങൾ നല്കി യാത്രയാക്കുന്നു.  

                                      ദുര്യോധനനും മാന്ത്രികനും 

രാജകൊട്ടാരത്തിൽ നിന്നും സമ്മാനങ്ങളുമായി എത്തുന്ന മാന്ത്രികൻറെ മുഖത്തെ വിഷാദകാരണം എന്തെന്ന്  മലയത്തി അന്വേഷിക്കുന്നതാണ് ആറാം രംഗം.  സംഭാഷണ മദ്ധ്യേ പാണ്ഡവരെ വധിച്ച വാർത്ത  മലയത്തി മനസിലാക്കി.   അഞ്ചു കുഞ്ഞുങ്ങൾ നഷ്ടമായ കുന്തീദേവിയുടെ ദുഃഖത്തെ മനസ്സിൽ കണ്ട മലയത്തി, അതിനു കാരണക്കാരനായ   തന്റെ ഭർത്താവും  പുത്രദുഖം അറിയണം എന്ന് തീരുമാനിച്ചു കൊണ്ട്  സ്വപുത്രനെ ഓടിച്ചിട്ടു പിടിച്ച് മലയന്റെ കണ്‍മുൻപിൽ വെച്ചു തന്നെ വധിച്ചു. പുത്രവധം കണ്ട മലയനും  ബോധരഹിതനായി നിലംപതിച്ചു.  മലയത്തി പാണ്ഡവരുടെ വസതി ലക്ഷ്യമാക്കി ഓടി. 

ഏഴാം രംഗത്തിൽ പാണ്ഡവരുടെ മൃതശരീരങ്ങൾക്ക് മുൻപിലിരുന്നു വിലപിക്കുന്ന കുന്തീദേവിയുടെ സമീപം ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെടുന്നു. ശ്രീകൃഷ്ണൻ പുണ്യജലം പാണ്ഡവരുടെ മൃത ശരീരങ്ങളിൽ തളിച്ച്   ജീവൻ നല്കുന്നു. 

                                    ശ്രീകൃഷ്ണൻ, മലയത്തി, കുന്തി 

സ്വപുത്രൻറെ രക്തം പുരണ്ട കൈകളുമായി ഭ്രാന്തിയെ പോലെ മലയത്തി അവിടെ എത്തിച്ചേരുന്നു. മലയത്തിയുടെ ഭക്തിയിൽ അലിയുന്ന ശ്രീകൃഷ്ണൻ മലയൻ നിരപരാധിയാണെന്നും ദുര്യോധനനാണ് കുറ്റക്കാരനെന്നും നിന്റെ  മകനും ഭർത്താവും ജീവിക്കും എന്ന്   അറിയിച്ച്  മലയത്തിയെ ആശ്വസിപ്പിച്ചും അനുഗ്രഹിച്ചും യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു.                            (തുടരും)

2014 ജൂലൈ 8, ചൊവ്വാഴ്ച

മദം പിടിച്ച 'ആനയും' മദ്യപിച്ച 'ബകനും'.

ആനയ്ക്ക് മദം പിടിച്ചാൽ ഉണ്ടാകാവുന്ന അവസ്ഥ വളരെ ഭീകരമാണ്. ഉത്സവ കാലത്ത് ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്ന ആനയ്ക്ക് മദം പിടിച്ച് ആനക്കാരന്റെയോ കാണികളുടെയോ മരണത്തിനു ഇടയാക്കിയിട്ടുള്ള സംഭവങ്ങൾ ധാരാളം ഉണ്ട്. ഉത്സവത്തിന് എഴുന്നള്ളിച്ച ഒരു ആനയ്ക്ക് മദം പിടിക്കുകയും ആ ആനയുടെ മുകളിൽ ഇരുന്നു അലക്കിട്ട കുട പിടിച്ചിരുന്ന ഒരു പോറ്റി അത്ഭുതകരമാം വിധം രക്ഷപെട്ട ഒരു അനുഭവ കഥയുണ്ട്.

  ഈ സംഭവം 1990 - കളിലാണ് നടന്നത്. ആലപ്പുഴ ജില്ലയിൽ NH 47- നിലുള്ള ചേപ്പാട് നിന്നും ഒരു കിലോമീറ്റർ ദൂരമുള്ള വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്  അവിടെ എഴുന്നള്ളിച്ച ആനയ്ക്കാണ് മദം പിടിച്ചത്. ആനയ്ക്ക് മദം പിടിക്കുമ്പോൾ അലക്കിട്ട കുടയും പിടിച്ച് ഒരു പോറ്റി ആനയുടെ മുകളിൽ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ആനയ്ക്ക് മദമിളകിയത്. ആനയുടെ മാറ്റം ശ്രദ്ധിച്ചപ്പോൾ തന്നെ പോറ്റി കുട താഴേക്കെറിഞ്ഞിട്ട് ആനയുടെ കഴുത്തിൽ ബന്ധിച്ചിരുന്ന ചങ്ങിലയിൽ ഇരുകാലുകളും നുഴച്ചുകൊണ്ടും രണ്ടു കൈകൾ കൊണ്ട് ചങ്ങിലയിൽ ബലമായി പിടിച്ചു കൊണ്ടുമിരുന്നു.   ക്ഷേത്രത്തിന്റെ മുൻഭാഗത്തു നിന്നും ക്ഷേത്രപരിസരത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടി അലഞ്ഞ ആന കുറച്ചു സമയം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തു നിലയുറപ്പിച്ചു കൊണ്ട് തലയാട്ടിയും തുമ്പിക്കൈ  ഉയർത്തിയും ചിന്നം വിളിച്ചും മദപ്പാട് വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ആനയുടെ പരാക്രമങ്ങൾ അടക്കാൻ ശ്രമിക്കുന്ന ആനക്കാരനെ സമീപത്തേക്ക് അടുപ്പിക്കാതിരിക്കാനും ആന ശ്രമിച്ചു കൊണ്ടിരുന്നു. ഈ സമയമെല്ലാം ജീവൻ പണയത്തിലായ പോറ്റി ഭയത്തോടെയും ശ്രദ്ധയോടെയും ആനയുടെ മുകളിൽത്തന്നെ പിടിച്ചിരുന്നു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ അങ്ങുമിങ്ങുമായി നിന്നിരുന്ന ജനങ്ങൾ മദയാനയുടെ പുറത്തു നിന്നും പോറ്റിയുടെ രക്ഷയ്ക്ക് വേണ്ടി വെട്ടിക്കുളങ്ങരയമ്മയെ വിളിച്ച് ഉച്ചത്തിൽ പ്രാർത്ഥന ചെയ്തു കൊണ്ടിരുന്നു. ആകെ ഭയാനകമായിരുന്ന  അന്തരീക്ഷം പെട്ടെന്ന് ഒന്ന് ശാന്തമായി. അതുവരെ പരാക്രമം കാട്ടിയിരുന്ന ആന ഒരു നിമിഷം ശാന്തനായി, സമീപത്തു നിന്നിരുന്ന ഒരു തെങ്ങിലേക്ക് ചാരി നിന്നു. ഈ സമയം വളരെ ബുദ്ധിപൂർവ്വം ആനപ്പുറത്തിരുന്ന പോറ്റി തന്റെ കാലുകൾ ചങ്ങിലയിൽ നിന്നും സാവധാനം പുറത്തെടുത്ത ശേഷം കൈകൾ കൊണ്ട് തെങ്ങിൽ പിടിച്ചുകൊണ്ട് തെങ്ങിന്റെ മറുവശത്തേക്ക് ചാടി, ഓടി രക്ഷപെട്ടു. ഏതു നിമിഷവും ആപത്തു സംഭവിച്ചേക്കാം എന്ന ഭയത്തോടെ ചില മണിക്കൂറുകൾ കഴിച്ചു കൂട്ടിയ പോറ്റി വളരെ അത്ഭുതകരമായി ആ മദയാനയിൽ നിന്നും രക്ഷപെട്ട സംഭവം സ്മരണാർഹാമാണ്. 


എന്റെ ചെറുപ്പകാലത്ത്, 1966 - 1968 കാലഘട്ടങ്ങളിൽ നടന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ  എന്റെ ഓർമ്മയിൽ എത്തുന്നത്. ഇവിടെ മദം പിടിച്ചത് ബകനാണ്, അല്ല ബകനടനാണ്.      എന്റെ ഗ്രാമമായ ചെന്നിത്തലയിലുള്ള ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവമാണ് അൻപൊലി മഹോത്സവം. പ്രസ്തുത  കാലഘട്ടത്തിൽ നടന്ന ഒരു അൻപൊലി മഹോത്സവത്തിന് കഥകളി വേണം എന്ന് ഉത്സവ കമ്മറ്റി തീരുമാനിച്ചു. കഥ: നളചരിതം ഒന്നാം ദിവസം. സമീപ പ്രദേശത്തുള്ള പ്രഗത്ഭ കലാകാരന്മാരെയാണ് കളിക്ക് ക്ഷണിച്ചിരുന്നത്.   കഥയിലെ നാരദന്റെ വേഷം എന്റെ നാട്ടിലുണ്ടായിരുന്ന ഒരു  പ്രഗത്ഭനായ കഥകളി കലാകാരനാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹം ചുവന്ന താടി വേഷക്കരനാണ്.  തന്റെ ജന്മനാട്ടിൽ നടക്കുന്ന കഥകളിയിൽ ഒന്നാം ദിവസത്തെ നാരദവേഷത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനോട് അദ്ദേഹത്തിനു ഒട്ടും താൽപ്പര്യം ഉണ്ടായില്ല. അദ്ദേഹം തന്റെ സങ്കടം ഉത്സവ ക്കമ്മിറ്റിക്കാരെ  അറിയിക്കുകയും ഒന്നാം ദിവസം കഴിഞ്ഞ് ഒരു ബകവധം അവതരിപ്പിക്കണം എന്നൊരു നിർദ്ദേശവും വെച്ചു. കമ്മിറ്റി സമ്മതിച്ചാൽ നളൻ ചെയ്യുന്ന നടനെക്കൊണ്ട് ബകവധത്തിലെ ഭീമൻ ചെയ്യിക്കാൻ ഞാൻ സമ്മതിപ്പിച്ചുകൊള്ളാം എന്ന് നടൻ അറിയിക്കുകയും ചെയ്തു. 

കഥകളി കലാകാരന്മാരിൽ പലരും മദ്യം സേവിക്കുന്നവരാണ്. അവരെ സ്നേഹിക്കുന്ന പല ആസ്വാദകരും കലാകാരന്മാർക്ക് മദ്യം നല്കി സന്തോഷിപ്പിക്കുന്ന പതിവ് അക്കാലത്തും ഉണ്ടായിരുന്നു. നളചരിതം ഒന്നാം ദിവസത്തെ നളന്റെ വേഷം ചെയ്യുന്ന നടനെക്കൊണ്ട് ബകവധത്തിൽ ഭീമൻ കൂടി ചെയ്യിക്കുവാൻ   സമ്മതിപ്പിക്കുന്നതിന്  ബകനടൻ മനസിൽ ഉറപ്പിച്ചു വെച്ചിരുന്ന പദ്ദതിയും മറ്റൊന്നായിരുന്നില്ല. നളനടൻ കളിസ്ഥലത്ത് നേരത്തേ എത്തി. ബകനടൻ അദ്ദേഹത്തെ സമീപിച്ച് വിവരങ്ങൾ എല്ലാം അറിയിച്ചു.  നളൻ കഴിഞ്ഞ്  ബകവധത്തിൽ ഭീമൻ ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ബകനടൻ കരുതി വെച്ചിരുന്ന പാനിയവുമായി സമീപിച്ചപ്പോൾ ഇപ്പോൾ വേണ്ട, നളന്റെ ഭാഗം കഴിയട്ടെ അതിനു ശേഷമാകാം എന്ന് പറഞ്ഞ്  ഒഴിഞ്ഞുമാറുകയും ചെയ്തു.  

കളി തുടങ്ങി. മദ്യപാനം ഒരു പതിവാക്കിയിട്ടില്ലാത്ത ബകനടൻ  കരുതിയിരുന്ന മദ്യം അൽപ്പം അകത്താക്കിയ ശേഷമാണ് തേക്കാനിരുന്നത്. ഒന്നാം ദിവസം കഥയിലെ നളനും ഹംസവും തമ്മിലുള്ള രംഗം കഴിഞ്ഞു നളൻ അണിയറയിൽ എത്തി, കിരീടം അഴിച്ചു. ദമയന്തിയും തോഴിമാരും രംഗത്തേക്കും പോയി. ബകനടൻ, നളനടനെ പാനിയവുമായി സമീപിച്ചു. അദ്ദേഹം അത് സ്വീകരിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞു   
"ഇന്ന് തന്റെ ദിവസമാണ്.   എന്ത്, എത്ര  കഴിച്ചാലും മതിയാകാത്ത ഒരു കഥാപാത്രത്തെയാണ് താങ്കൾ അവതരിപ്പിക്കുവാൻ പോകുന്നത്, അതുകൊണ്ട് എനിക്ക് മതി, ബാക്കി താങ്കൾ ഉപയോഗിച്ചു കൊള്ളുക".  
ബകനടന്   അത്യധികം  സന്തോഷമായി.  ആവശ്യത്തിലധികം അകത്താക്കിയ ശേഷമാണ് അദ്ദേഹം വേഷമൊരുങ്ങുവാൻ ആരംഭിച്ചത്. അണിയറക്കാരോട്  വളരെ ശാന്തനായി പെരുമാറുന്ന നടൻ അന്ന് അൽപ്പം കടന്നുള്ള പെരുമാറ്റം ആയിരുന്നു എന്നാണ് പറയപ്പെട്ടത്.

ഒന്നാം ദിവസം കഥ അവസാനിച്ചു. മാതാവായ കുന്തിയുടെ നിർദ്ദേശ പ്രകാരം ബ്രാഹ്മണസവിധത്തിൽ ഭീമൻ എത്തി, ബകനുള്ള ഭക്ഷണങ്ങൾ ശകടത്തിലാക്കി ബകന്റെ താവളത്തിലേക്ക് യാത്രയാകുന്ന രംഗത്തോടെയാണ്  ബകവധം ആരംഭിച്ചത്. അടുത്ത രംഗം ബകനാണ്.   തിരനോട്ടവും തുടർന്ന് തന്റേടാട്ടം വരെ   വലിയ കുഴപ്പം ഇല്ലാതെ പോയി. വിശപ്പ് ആട്ടം ആരംഭിച്ചപ്പോഴേക്കും ഉള്ളിലാക്കിയ മദ്യത്തിന്റെ ലഹരി ആരോഗ്യവാനായ ബകനടന്റെ സിരകളിൽ പ്രവർത്തിച്ചു തുടങ്ങി. തന്റെ ഭക്ഷണവുമായി എത്തേണ്ടവൻ എത്താത്തതിനാൽ അക്ഷമനായി, വിശപ്പിന്റെ കഠിനം മൂലം    കോപാന്ധനായിരിക്കുകയാണ് ബകൻ. 
നടൻ അവതരിപ്പിക്കുന്ന ബകന്റെ വിശപ്പും കോപവും ഒപ്പം സിരകളിൽ പ്രവർത്തിക്കുന്ന മദ്യവും കൂടി ഒന്നു ചേർന്നപ്പോൾ എന്തോ ഒരു ആവേശത്തിൽ അരങ്ങിനു മുൻപിലിരുന്ന ഒരു വൃദ്ധനെ ബകനടൻ തൂക്കിയെടുത്ത്, ഒരു കുട്ടിയെയെന്നപോലെ   തന്റെ ഒക്കത്തു വെച്ച് മുറുക്കിപ്പിടിച്ചു കൊണ്ട് രംഗത്ത് അങ്ങോട്ടു മിങ്ങോട്ടും നടക്കുകയും നിന്നെ കടിച്ചു തിന്നും എന്നൊക്കെ ആംഗ്യവും കാട്ടിത്തുടങ്ങി. അപ്രതീക്ഷിതമായി സംഭവിച്ചത് എന്താണ് എന്നറിയാതെ ഭയന്ന് ബകനടന്റെ ബലിഷ്ടമായ കൈക്കുള്ളിൽ അമർന്നിരിക്കുകയാണ് ആ വൃദ്ധൻ. എന്നാൽ രംഗത്ത് ഇന്നുവരെ സംഭവിച്ചു കണ്ടിട്ടില്ലാത്ത ഈ പ്രവർത്തി കണ്ടു പൊട്ടിച്ചിരിക്കുകയാണ് അരങ്ങിലെ പിന്നണി കലാകാരന്മാരും കാണികളും.  മൂന്നു നാലു നിമിഷം ആ വൃദ്ധനെയും കൊണ്ട്   അരങ്ങിൽ കഴിച്ചു കൂട്ടിയ ശേഷം ബകൻ വൃദ്ധനെ താഴെ വെച്ചു. ഉടൻ തന്നെ   എങ്ങിനെയോ സംഭരിച്ച  ഒരു ശക്തിയോടെ പ്രാണരക്ഷയ്ക്കെന്ന പോലെ വൃദ്ധൻ അരങ്ങിൽ നിന്നും ഓടി ഇരുട്ടിൽ  മറഞ്ഞു. 
ഭീമൻ  ബകന്റെ മുൻപിലെത്തി.   താൻ കൊണ്ടുവന്ന ആഹാരം ബകന്റെ മുൻപിലിരുന്നു ഭക്ഷിക്കുവാൻ തുടങ്ങി. തുടർന്ന് ബകൻ  ഭീമസേനനുമായി  ഏറ്റുമുട്ടി. ഭീമൻ ബകനെ വധിക്കുന്നതോടെ കഥകളിയും അവസാനിച്ചു. 

അരങ്ങിൽ ബകൻ വൃദ്ധനെ തൂക്കിയ രസകരമായ കഥ നാട്ടിൽ പാട്ടായി. കുറച്ചു കാലത്തേക്ക് ബകൻ ചെയ്ത നടനെ കാണുമ്പോൾ, അദ്ദേഹത്തിൻറെ സ്നേഹിതരും നാട്ടുകാരും   ഈ സംഭവം പറഞ്ഞു രസിക്കാറുണ്ടായിരുന്നു. 

 ഇനി   ആ വൃദ്ധന്റെ അവസ്ഥ കൂടി അറിയണമല്ലോ? അദ്ദേഹം  ആരോഗ്യമുള്ള കാലഘട്ടത്തിൽ അറിയപ്പെടുന്ന ഒരു മോഷ്ടാവായിരുന്നു. അർദ്ധരാത്രിയിൽ സധൈര്യം സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്,  തന്റെ വാർദ്ധക്ക്യ കാലത്ത് (മുൻ കഥയിൽ മദയാനയുടെ മുകളിൽ പെട്ടു പോയ പോറ്റിയെ പോലെ) ഒരു ചുവന്ന താടി വേഷക്കാരന്റെ കയ്യിൽ അകപ്പെട്ടപ്പെട്ട സംഭവം ഭയവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വൃദ്ധന്റെ ഭവനവും കളി നടന്ന ക്ഷേത്രവും തമ്മിൽ ഒരു ഫർലോങ്ങ്‌ ദൂരമേയുള്ളൂ.  അടിക്കടി ക്ഷേത്ര പരിസരത്ത് എത്തുമായിരുന്ന ആ വൃദ്ധൻ  എന്തുകൊണ്ടോ   പിന്നീട് തന്റെ ജീവിതകാലം വരെ ആ ഭാഗത്തേക്ക് എത്തിയിട്ടില്ല എന്നതാണ് എടുത്തു പറയാനുള്ള അനുഭവം.

2014 ജൂൺ 23, തിങ്കളാഴ്‌ച

ഒരു കലാകാരന്റെ നർമ്മ പ്രകടനം

എന്റെ ഗ്രാമമായ ചെന്നിത്തലയിൽ പണ്ട് ഒരു കഥകളി വിദ്യാലയവും, കഥകളി യോഗവും ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാരും ഉണ്ടായിരുന്ന കാലം ഓർമ്മയിൽ ഉണ്ട്. ചെന്നിത്തലയിൽ വടയത്തു ശ്രീ. രാമവർമ്മ തിരുമുൽപ്പാട്‌ അവർകളുടെ ശിഷ്യനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ പേരിലായിരുന്നു പ്രസ്തുത കഥകളി വിദ്യാലയം.   മണ്മറഞ്ഞ കഥകളി കലാകാരന്മാരായ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ശ്രീ. ചെന്നിത്തല രാഘവൻ പിള്ള തുടങ്ങിയവർ   ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യന്മാരാണ്.  ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാൻ അവശനായപ്പോൾ മാങ്കുളവും ഓയൂരും ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാന്റെ കീഴിലും ഹരിപ്പാടും ചെന്നിത്തലയും ഗുരു. ചെങ്ങന്നൂരിന്റെ കീഴിലും കഥകളി അഭ്യാസം തുടർന്നു. 

                          ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാൻ 

ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യനായിരുന്നു   ചെന്നിത്തല, ചാലയിൽ ശ്രീ. ശങ്കരൻ പോറ്റി. ശ്രീ. ശങ്കരൻ പോറ്റിയുടെ ചുമതലയിൽ ചാലയിൽ കഥകളിയോഗം നിലനിന്നിരുന്നു.  ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാർ ചെന്നിത്തലയിൽ ഉണ്ടായിരുന്നു. അവരിൽ  പലരുടെയും പേരുകൾ എന്റെ ഓർമ്മയിൽ ഇല്ല. ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി കളിയോഗത്തിലെ പ്രധാന നടനും ശ്രീ. ചെന്നിത്തല കൊച്ചുപിള്ള അവർകൾ  കഥകളി പാട്ടും ശ്രീ. അരിയന്നൂർ നാരായണൻ നമ്പൂതിരി ചെണ്ടയും ശ്രീ.  നീലകണ്ഠൻ ആചാരി ചുട്ടിയും, ശ്രീ. കൊച്ചനുജൻ  അണിയറയും ചെയ്തു വന്നിരുന്നു. പുറപ്പാടും കുട്ടിത്തരം വേഷങ്ങൾ ശ്രീ. ചെന്നിത്തല ലക്ഷ്മണൻ അവർകളാണ് ചെയ്തിരുന്നത്. പുറപ്പാട് ചെയ്യാൻ പ്രാപ്തനാക്കിയാൽ  മറ്റു വേഷങ്ങൾ അരങ്ങിൽ നടന്മാർ ചെയ്യുന്നത് കണ്ടു പഠിക്കുക എന്നതാണ് അക്കാലത്ത് മിക്ക കളിയോഗത്തിലെ നടന്മാരുടെയും കഥകളി ശീലം. പ്രഹളാദൻ, ദൂതൻ, ഉത്തരൻ, നിഴൽക്കുത്തിൽ കൃഷ്ണൻ തുടങ്ങിയ  കുട്ടിത്തരം  വേഷങ്ങൾ ചെയ്യുമ്പോൾ രംഗത്ത് ആടേണ്ട പദങ്ങൾ വായിച്ചു മനസിലാക്കിയും സീനിയർ നടന്മാരോട് സംശയനിവർത്തി ചെയ്തുമാണ് പ്രവർത്തിച്ചു വന്നത്. ശ്രീ.  ചാലയിൽ പോറ്റിക്ക് അനാരോഗ്യം ബാധിച്ചപ്പോൾ, അതായത് 1960- കളുടെ അവസാന കാലഘട്ടത്തിൽ   അദ്ദേഹം   കളിയോഗം വിറ്റു. അതോടെ  ലക്ഷ്മണന്റെ കഥകളി ജീവിതവും അവസാനിച്ചു.    ഗുരു. ചെങ്ങന്നൂർ, ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചിറക്കര മാധവൻ കുട്ടി, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള  തുടങ്ങിയ കലാകാരന്മാരുമൊത്ത് വേഷങ്ങൾ ചെയ്തിട്ടുള്ളത്   സ്മരണയിൽ   സൂക്ഷിക്കുന്ന ശ്രീ. ലക്ഷ്മണൻ ഇപ്പോൾ അനാരോഗ്യവാനാണ്. അപ്രതീക്ഷിതമായാണ്  (2014) മെയ് മാസത്തിൽ ശ്രീ. ലക്ഷ്മണനെ ചെന്നിത്തല തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് കണ്ടു മുട്ടിയത്‌. 



                                                        ശ്രീ. ചെന്നിത്തല ലക്ഷ്മണൻ

ദക്ഷിണ കേരളത്തിൽ അറിയപ്പെട്ടിരുന്ന ചുവന്ന താടി വേഷക്കാരനായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ആശാന്റെ മകൾ സുകുമാരിയും ചാലാ കളിയോഗത്തിലെ അംഗമായിരുന്നു. ഹരിശ്ചന്ദ്രചരിതത്തിലെ ലോഹിതാക്ഷൻ, നിഴൽകുത്തിലെ മണികണ്ഠൻ, രുഗ്മാംഗദചരിതത്തിൽ മഹാവിഷ്ണു,  ധർമ്മാംഗദൻ, സന്ധ്യാവലി തുടങ്ങിയ വേഷങ്ങൾ ചെയ്തു കണ്ടിട്ടുണ്ട്. ഉദ്യോഗാർത്ഥം മുംബയ്ക്ക് പോയതോടെ കഥകളി ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. 

തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിന്റെ മുൻപിൽ കട നടത്തുന്ന ശ്രീ. ചെന്നിത്തല  ഭാസ്കരൻ പിള്ളയും കഥകളി അഭ്യസിച്ച വ്യക്തിയാണ്. ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വത്തിൽ ഗുരുകുല സമ്പ്രദായപ്രകാരം കഥകളി അഭ്യസിച്ച ശ്രീ. ഭാസ്കരൻ പിള്ളയുടെ അരങ്ങേറ്റം ചെന്നിത്തല സിദ്ധാശ്രമത്തിൽ വെച്ച് ഹരിശ്ചന്ദ്രചരിതത്തിൽ ദേവേന്ദ്രൻറെ വേഷത്തിലായിരുന്നു. ഹരിശ്ചന്ദ്രൻ  സത്യസന്ധനാണ് എന്ന് ഇന്ദ്രസഭയിൽ വസിഷ്ഠൻറെ പ്രസ്താവനയെ  രാജർഷിയായ വിശ്വാമിത്രൻ എതിർക്കുകയും ഇരുവരെയും സമാധാനിപ്പിക്കുവാൻ ഇന്ദ്രൻ ശ്രമിക്കുമ്പോൾ ഇടയിൽ നാരദൻ ഇടപെട്ട് പ്രശ്നം വലുതാക്കുകയും സഭവിട്ടു പോകാൻ തയ്യാറാകുന്ന വിശ്വാമിത്രനെ കൂട്ടിവന്ന് സഭ നടത്തുന്നതാണ്‌ രംഗം. ഗുരു. ചെങ്ങന്നൂരിന്റെ വസിഷ്ഠനും ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ വിശ്വാമിത്രനും ശ്രീ. മങ്കൊമ്പ് ആശാന്റെ നാരദനും ആയിരുന്നു അന്നത്തെ അരങ്ങിൽ.

ശ്രീ. ഭാസ്കരൻ പിള്ള പച്ച വേഷക്കാരനായി വളരെക്കാലം കഥകളി അരങ്ങിൽ പ്രവർത്തിച്ചു വന്നു. തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ട് കഥകളികളിൽ സ്ഥിരസാന്നിദ്ധ്യം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.   വേഷഭംഗിക്കുറവ്‌ അദ്ദേഹത്തിൻറെ കഥകളി ജീവിതത്തെ ബാധിച്ചപ്പോൾ   കഥകളി വിട്ട് ശ്രീ. അമ്പലപ്പുഴ രാമുണ്ണി ആശാന്റെ നേതൃത്വത്തിലുള്ള ബാലൈ ട്രൂപ്പിൽ പ്രവർത്തിച്ചു വന്നു. പിന്നീട്  കലാജീവിതം ഉപേക്ഷിക്കുകയായിരുന്നു.

ചെന്നിത്തലയിൽ കഥകളി അഭ്യസിച്ച് പ്രവർത്തിച്ചു വന്നിരുന്ന ഒരു നമ്പൂതിരിയെയും  ഓർമ്മയുണ്ട് (പേര് ചേർക്കുന്നില്ല).    ചാലയിൽ കഥകളി യോഗത്തിലെ കളികൾക്ക് കുചേലപത്നി, ബ്രാഹ്മണസ്ത്രീ നിഴൽകുത്തിലെ കുന്തി, നളചരിതം ഒന്നിലെ സഖി, സൌഗന്ധികത്തിൽ പാഞ്ചാലി, ദക്ഷയാഗത്തിൽ വേദവല്ലി    തുടങ്ങിയ സ്ത്രീവേഷങ്ങൾ അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.   ചാലയിൽ പോറ്റി കളിയോഗം വിറ്റപ്പോൾ  പല  ബാലൈ നൃത്ത സംഘങ്ങളിലെയും  പ്രധാന നർത്തകനായി അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നു.  ബാലൈയിൽ  ഹരിശ്ചന്ദ്രൻ, ദുഷ്യന്തൻ, കർണ്ണൻ തുടങ്ങിയ പ്രധാന വേഷങ്ങൾ ചെയ്തു കണ്ട അനുഭവം സ്മരിച്ചു കൊള്ളട്ടെ. ഉത്സവ സീസണ്‍ കഴിഞ്ഞാൽ വാച്ച് റിപ്പയറിങ്ങും, ക്ഷേത്രത്തിലെ ശാന്തിയും ചെയ്തു വന്നിരുന്ന തിരുമേനി അൽപ്പം മദ്യപിച്ചു കഴിഞ്ഞാൽ    ഒരു നർമ്മ   രാജനായി   മാറുമെന്നതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ അരങ്ങിലെ നർമ്മ പ്രകടനം കാണുവാൻ എനിക്ക് സാധിച്ചിട്ടിലലാ എങ്കിലും അരങ്ങിനു വെളിയിൽ അദ്ദേഹം ചെയ്ത ഒരു നർമ്മപ്രകടനം  കാണാൻ അവസരം ഉണ്ടായിട്ടുണ്ട്. പ്രസ്തുത അനുഭവം   വായനക്കാരിൽ  എത്തിക്കുക കൂടിയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. 

ഓച്ചിറ - മാന്നാർ റൂട്ടിൽ   "ആനന്ദാ മോട്ടോർസ് " എന്ന പേരിൽ ഒരു ബസ് സർവീസ് ഉണ്ടായിരുന്നു.  കായംകുളം,  മാവേലിക്കര വഴി ചെന്നിത്തലയിലെത്തിയാൽ, മെയിൻ റോഡ്‌ വിട്ട്  ഗ്രാമറോഡിൽ കൂടി തൃപ്പെരുംതുറ വഴിയാണ്  മാന്നാറിന് പോവുക.  ഈ ബസ്സ് അടിയ്ക്കടി ചില്ലറ അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  ഒരിക്കൽ മാന്നാറിൽ നിന്നും ഓച്ചിറയ്ക്ക് പോകും വഴിയിൽ  ഈ ബസ് ചെറുകോൽ ജംഗ്ഷനിലെ   വളവു തിരിയാതെ, നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്  ഇടിച്ച് കയറി ഉണ്ടായ  അപകടത്തിൽ ഒരു  വിദ്യാർത്ഥി മരണമടയുകയും മറ്റവർക്കു അംഗഭംഗം  സംഭവിക്കുകയും ചെയ്തു.    പ്രസ്തുത  അപകടം കഴിഞ്ഞ് ചില മാസങ്ങൾക്ക് ശേഷം ബസ്സിന്റെ അറ്റകുറ്റപ്പണികളും  തീർത്ത്‌ , പെയിന്റിംഗ് ചെയ്ത് ആദ്യ സർവീസ് തുടങ്ങിയ ദിവസമാണ് സന്ദർഭം. ചെന്നിത്തല (കല്ലുംമൂട്) ജംഗ്ഷഷനിൽ നിന്നുമുള്ള  ഗ്രാമറോഡിൽ  ചെന്നിത്തല മഹാത്മാഗേൾസ്‌ സ്ക്കൂളിലെയും ബോയിസ് സ്ക്കൂളിലെയും വിദ്യാർത്ഥികൾ,   അദ്ധ്യാപകർ  മറ്റു പൊതുജനങ്ങൾ എന്നിവരെക്കൊണ്ട്  തിരക്കേറിയ സമയം.   നമ്മുടെ കഥാനായകനായ കലാകാരൻ നമ്പൂതിരിയും (അൽപ്പം മദ്യ ലഹരിയിൽ)   സൈക്കിളിൽ ചെന്നിത്തല  ജംഗ്ഷന് സമീപത്ത് എത്തിയ സമയത്താണ് മെയിൻ റോഡ്‌ വിട്ട് ഗ്രാമറോഡിലേക്ക് പ്രസ്തുത ബസ് തിരിഞ്ഞത്. ബസ് കണ്ട ഉടൻ നമ്പൂതിരിയുടെ മനസ്സിൽ നർമ്മം വിരിഞ്ഞു. അദ്ദേഹം സൈക്കിളിൽ നിന്നും ചാടിയിറങ്ങി, സൈക്കിൾ റോഡിന്റെ ഒരു വശത്തേക്ക് തള്ളി വിട്ടിട്ട് അടുത്ത പുരയിടത്തിലേക്ക് ഓടിക്കയറിയ  ശേഷം ബസ്സിനെ നോക്കി   രണ്ടു കൈകളും കൂപ്പി സാഷ്ടാംഗം നമസ്കരിച്ചു. 

പ്രസ്തുത ബസ്,  റോഡ്‌ വിട്ട് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ  എത്തി  അപകടം വരുത്തിയ സംഭവത്തെ സ്മരിച്ചു കൊണ്ട് "എന്നെ ഇടിക്കല്ലേ"  എന്ന അപേക്ഷിക്കുന്നതു പോലെ   രക്ഷപെടുവാനെന്ന    രീതിയിൽ അടുത്ത പുരയിടത്തിലേക്ക് ഓടി ബസ്സിനെ നോക്കിക്കൊണ്ട്‌ നമ്പൂതിരി നമസ്കരിച്ചത് കണ്ട്    ബസ്സ് നിർത്തി ഡ്രൈവറും പൊട്ടിച്ചിരിച്ചു പോയി.  ഈ നർമ്മാവതരണം നേരിൽ കണ്ടവർക്കെല്ലാം  കുറച്ചു സമയത്തേക്ക് പൊട്ടിച്ചിരി   അടക്കാനായില്ല. 

2014 ജൂൺ 20, വെള്ളിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -4


14-05-2014-ന്  വൈകിട്ട് നാലര മണിയോടെ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണനും ശ്രീ. കലാഭാരതി ഹരികുമാറും ശ്രീ. കലാഭാരതി ജയശങ്കറും ഒന്നിച്ച് കാറിൽ ചെന്നിത്തലയിൽ എത്തി. ഞാനും അവരോടൊപ്പം മണ്ണൂർക്കാവിന് യാത്ര തിരിച്ചു. യാത്രയിൽ കഥകളി വിഷയങ്ങൾ തന്നെയായിരുന്നു ചർച്ച. കഥകളി യോഗത്തിന്റെയും, കഥകളി നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കഥകളി കലാകാരനായ ശ്രീ. കലാഭാരതി  ഹരികുമാർ അവർകളുടെ അനുഭവങ്ങൾ ഞങ്ങളുടെ യാത്രയിൽ   മധുരരസം പകർന്നു നല്കിക്കൊണ്ടിരുന്നു. കൃത്യം അഞ്ച് ഇരുപതിന്     ഞങ്ങൾ മണ്ണൂർക്കാവ് ദേവീ  ക്ഷേത്രത്തിൽ എത്തിച്ചേർന്നു. പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ.ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ മൂത്ത മകൻ ശ്രീ. ഗോപാലകൃഷ്ണൻ അവർകൾ കഥകളി കാണാൻ എത്തിയിരുന്നു. ഞങ്ങൾ പരസ്പരം സൗഹൃദം പുതുക്കിക്കൊണ്ട്  കളികാണാൻ ഞങ്ങൾ മുൻ നിരയിൽ സ്ഥാനം പിടിച്ചു.     (മണ്ണൂർക്കാവ് ദേവീ ക്ഷേത്രത്തിലെ വഴിപാട് കഥകളികളിൽ ഒരു കാലത്തെ ഓയൂർ ആശാന്റെ സ്ഥിര സാന്നിധ്യം സ്മരണാർഹമാണ്‌.) അഞ്ചരമണിക്ക് കളിക്ക് വിളക്ക് വെച്ച് പുറപ്പാടും തുടർന്ന് മേളപ്പദവും ആരംഭിച്ചു. ശ്രീ. കലാമണ്ഡലം ഹരികൃഷ്ണൻ, ഹരിശങ്കർ എന്നിവരാണ്‌ പുറപ്പാടിന് വേഷമിട്ടത്.  ശ്രീ. വേങ്ങേരി നാരായണനും ശ്രീ. തൃപ്പൂണിത്തുറ അർജുൻരാജ് എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.

                                                                            പുറപ്പാട്

                                                                            മേളപ്പദം

മേളപ്പദം കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം നളചരിതം മൂന്നാം ദിവസം കഥകളി ആരംഭിച്ചു. പുഷ്കരനുമായി ചൂതിൽ തോറ്റ്, രാജ്യം നഷ്ടപ്പെട്ട് പ്രിയ പത്നിയായ  ദമയന്തിയുമൊത്തു വനത്തിൽ എത്തി. ഉറങ്ങിക്കിടന്ന  ദമയന്തിയെ വനത്തിൽ ഉപേക്ഷിച്ച ശേഷം വനാന്തർഭാഗത്തെത്തിയ നളൻ, പ്രിയ പത്നിയെ ഉപേക്ഷിച്ച കുറ്റ ബോധത്തോടെ ലോകപാലന്മാരായ ഈശ്വരന്മാരെ വിളിച്ചു വിലപിക്കുന്ന രംഗം മുതൽ കാർക്കോടക ദംശനമേറ്റ്  വിരൂപിയായ നളൻ കാർക്കോടകന്റെ നിർദ്ദേശ പ്രകാരം കോസല രാജ്യത്തെത്തി ബാഹുകൻ എന്ന പേര് സ്വീകരിച്ച് ഋതുപർണ്ണ മഹാ രാജാവിന്റെ സേവകനായി വസിക്കുന്ന കാലഘട്ടത്തിൽ, നളനെ കാണാതെ വിഷമിച്ച ദമയന്തിയുടെ ദുഃഖം മനസിലാക്കിയ സുദേവ ബ്രാഹ്മണൻ, നളനെ കണ്ടുമുട്ടുവനുള്ള ഒരു ഉപായവുമായി ഋതുപർണ്ണസന്നിധിയിൽ എത്തി. സുദേവൻ  ദമയന്തിയുടെ രണ്ടാം സ്വയംവരം നാളെ നടക്കുന്നു എന്ന ഒരു വാർത്ത സഭയിൽ അറിയിച്ചത്  അനുസരിച്ച് ഋതുപർണ്ണൻ സ്വയംവരത്തിൽ പങ്കെടുക്കുവാൻ കുണ്ഡിനപുരിയിലേക്ക് ബാഹുകനെയും കൂട്ടി യാത്രയാകുന്നത് വരെയുള്ള രംഗങ്ങളാണ് അവതരിപ്പിച്ചത്. 

                                                               വെളുത്ത നളൻ

                                                                  കാർക്കോടകൻ
                                                        നളനും കാർക്കോടകനും

                                                 കാർക്കോടകനും ബാഹുകനും 

                                                      ബാഹുകനും  കാർക്കോടകനും

                                                                         ബാഹുകൻ 

                                                         ഋതുപർണ്ണനും ,ബാഹുകനും

                                                ബാഹുകൻ , ജീവലൻ, വാഷ്ണേ യൻ

                                                          ദമയന്തി , സുദേവൻ

                                                       ഋതുപർണ്ണനും സുദേവനും

                                                ബാഹുകൻ , ഋതുപർണ്ണൻ , സുദേവൻ 

                                                         ഋതുപർണ്ണൻ, ബാഹുകൻ

പ്രിയ പത്നിയെ ഘോരവനത്തിൽ ഉപേക്ഷിച്ച കുറ്റ ബോധത്തോടെ ലോകപാലന്മാരെ വിളിച്ചു വിലപിക്കുന്ന വെളുത്ത നളനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം ശ്രീകുമാർ ആയിരുന്നു. രണ്ടാം രംഗത്തിൽ ഘോര വനവും നാടും തമ്മിലുള്ള താരതമ്യങ്ങൾ ഓരോരോ തത്വ ചിന്തകളിലൂടെ നളൻ വീക്ഷിക്കുന്നു.  വനകാഴ്ച്ചകളിൽ (ഇളകിയാട്ടം) ഒരു കലമാനും, പേടമാനും അവരുടെ രണ്ടു മാൻ കുട്ടികളെയുമാണ്‌ നളൻ കണ്ടത്. ഈ അവസരത്തിൽ തന്റെ കുടുംബത്തെയും  കുഞ്ഞുങ്ങളെയും ഓർത്ത്‌ നളൻ വികാരാധീനനാകുന്ന അവതരണം വളരെ ഹൃദ്യമായിരുന്നു.

കാട്ടുതീയിൽ അകപ്പെട്ട്‌ രക്ഷയ്ക്കായി നളന്റെ പേരുവിളിച്ചു വിലപിക്കുകയും രക്ഷിച്ച നളനെ ദംശിക്കുകയും, നളന്റെ ഉള്ളിൽ കൂടിയിരിക്കുന്ന കലിയെ നശിപ്പിക്കനാണ് താൻ ദംശിച്ചതെന്ന് ആശ്വാസവാക്കരുളി, ബാഹുകനെന്ന പേര് സ്വീകരിച്ച് കോസലാധിപനായ ഋതുപർണ്ണന്റെ സേവകനായി കുറച്ചു കാലം ജീവിക്കുക എന്നും അധികം താമസിയാതെ ദമയന്തിയെ കണ്ടു മുട്ടി പണ്ടെന്ന പോലെ ജീവിക്കാൻ അവസരം ഉണ്ടാകും എന്ന് അനുഗ്രഹിച്ച് നഗ്നത മറയ്ക്കാനും ആവശ്യമുള്ള സമയത്ത് സ്വരൂപം വീണ്ടെടുക്കുവാനും രണ്ടു വസ്ത്രങ്ങൾ നൽകിയ കാർക്കോടകനെ    ശ്രീ. കലാമണ്ഡലം പ്രശാന്ത്  അവതരിപ്പിച്ചു.

കാർക്കോടക ദംശനത്താൽ വിരൂപനായ നളനെ (ബാഹുകൻ)  അവതരിപ്പിച്ചത് പ്രശസ്ത കഥകളി കലാകാരനായിരുന്ന ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ മകൻ ശ്രീ. കലാമണ്ഡലം  രതീശനായിരുന്നു.  കാർക്കോടകനിൽ നിന്നും പണ്ടെന്നപോലെ ദമയന്തിയുമൊത്ത് ജീവിക്കാൻ സാധിക്കും എന്നുള്ള കാർക്കോടകവാക്ക്യത്താൽ നല്ല ഒരു നാളയെ മനസ്സിൽ കണ്ട ബാഹുകൻ,   കോസല രാജ്യം ലക്ഷ്യമാക്കിയുള്ള വനയാത്രയിലെ കാഴ്ചകളിൽ അവതരിപ്പിച്ചത്  മാൻ പ്രസവമാണ്. കൂടുതൽ വിസ്തരിക്കാതെ ആശയം വളരെ ഭംഗിയായി അവതരിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രമിച്ചത്‌. 

കോസലാധിപനായ ഋതുപർണ്ണനെ ശ്രീ. കലാഭാരതി ഹരികുമാറാണ് അവതരിപ്പിച്ചു.   ശ്രീ. കലാമണ്ഡലം അരുണ്‍ ജീവലനെയും     ശ്രീ. കലാമണ്ഡലം അഖിൽ ആനന്ദ്   വാർഷ്ണേയനെയും  അവതരിപ്പിച്ചു. തന്റെ പ്രാണേശ്വരനായ നളൻ ഋതുപർണ്ണരാജധാനിയിലുണ്ടെന്നുള്ള സംശയത്താൽ തന്റെ നന്മയെ ആഗ്രഹിക്കുന്നവനും വിശ്വാസ യോഗ്യനുമായ സുദേവബ്രാഹ്മണനെ കോസലരാജ്യത്തേക്ക് അയയ്ക്കുന്ന ദമയന്തിയെ   ശ്രീ. മധു.വാരണാസി അവതരിപ്പിച്ചു. ദമയന്തിയെ ആശ്വസിപ്പിച്ചു കൊണ്ട് നൈഷധനെ കണ്ടെത്തുവാൻ ഉപകരിക്കുന്ന ഒരു കപട വാർത്ത ഋതുപർണ്ണരാജധാനിയിൽ അറിയിക്കുന്ന  (ദമയന്തിയുടെ രണ്ടാം സ്വയംവരമാണെന്നും   ഒരാളിന്റെ അഭാവം മൂലം സ്വയംവരം നാളെയാണ്‌   എന്നും)  സുദേവനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം രാജശേഖരനായിരുന്നു. മിതത്വമാർന്ന അവതരണമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 

ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി, ശ്രീ. വേങ്ങേരി നാരായണൻ, ശ്രീ. കലാമണ്ഡലം വിഷ്ണു, ശ്രീ. തൃപ്പൂണിത്തുറ അർജുൻരാജ്, ശ്രീ. സദനം സായികുമാർ എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തത്. ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകൾ ചുട്ടിയും ശ്രീ. തേവലക്കര രാജൻ പിള്ള, ശ്രീ. മുളങ്കാടകം രമേശൻ, ശ്രീ. പന്മന കെ. ജഗനാഥൻ എന്നിവർ അണിയറ കലാകാരന്മാരായി പ്രവർത്തിച്ച്‌ കളി ഗംഭീരമാക്കി. 
മയ്യനാട്, നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

കളി കഴിഞ്ഞ് ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. ഹരികുമാർ , ശ്രീ. ജയശങ്കർ എന്നിവരുമൊത്ത് മടങ്ങി.  എന്റെ ഔദ്യോഗിക ജീവിതം ഈ വർഷം അവസാനിക്കുന്നതിനാൽ അടുത്ത വർഷത്തെ  മണ്ണൂർക്കാവിലെ കഥകളി മഹോത്സവ കളികള്ക്കെല്ലാം പങ്കെടുക്കണം എന്ന ഉറച്ച തീരുമാനത്തോടെയാണ്‌ അവിടെ നിന്നും മടങ്ങിയത്.
*****************************************************************************************************************
സ്മരണാനുഭവം

പുറപ്പാടും മേളപ്പദവും കഴിഞ്ഞ് കളി തുടങ്ങുന്നതിന് മുൻപ് മണ്ണൂർക്കാവ് ക്ഷേത്രത്തിന്റെ സമീപമുള്ള ജങ്ക്ഷനിലെ ഒരു കടയിൽ  അത്യാവശ്യം വിശപ്പ് ശമിപ്പിക്കാനെത്തി. അവിടെ സാമാന്യം ഭേദപ്പെട്ട ഒരു ദോശയുടെ വില രണ്ടു രൂപ മാത്രം. രണ്ടു കൂട്ടം ചട്ടിണിയും.
 
ദോശ തിന്നു കൊണ്ടിരിക്കുമ്പോൾ കളിക്ക് പങ്കെടുക്കുന്ന നടന്മാരുടെ പേരുവിവരവും വേഷവിവരങ്ങളും അനൌണ്സ് ചെയ്യുവാൻ തുടങ്ങി. ബാഹുകൻ ശ്രീ. ഓയൂർ രതീശൻ എന്ന് അനൌണ്സ് ചെയ്തപ്പോൾ  ആ കടയിൽ നിന്നുകൊണ്ടിരുന്ന ഒരു വ്യക്തി ('ഓയൂർ' എന്ന പേര് കേട്ട ഉടൻ)   'ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, പന്തളം കേരളവർമ്മ' എന്നിങ്ങനെ മണ്‍ മറഞ്ഞ കലാകാരന്മാരുടെ പേര് പറഞ്ഞു.
ഞാൻ ഉടനെ ഈ പറഞ്ഞവരൊക്കെ ആരാണ് എന്ന് അദ്ദേഹത്തോട് ചോദിച്ചു. അവരൊക്കെ ഇവിടെ കഥകളിക്കു സ്ഥിരമായി എത്തിയിരുന്ന പഴയ കഥകളി കലാകാരന്മാർ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നീട് ഞാൻ അദ്ദേഹവുമായി പരിചയപ്പെട്ടു കൊണ്ട് കുറച്ചു സമയം സംസാരിച്ചു.  എന്റെ കഥകളി ബന്ധം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ വേറൊരു പഴയ   ആസ്വാദകനെ കൂട്ടി വന്ന് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പഴയ കലാകാരന്മാരെ സ്മരണയിൽ സൂക്ഷിക്കുന്ന ചിലരുരെങ്കിലും ഈ കാലഘട്ടത്തിൽ ഉണ്ടെന്ന ആശ്വാസത്തോടെയാണ് ഞാൻ അരങ്ങിനു മുൻപിൽ മടങ്ങിയെത്തിയത് .

2014 ജൂൺ 7, ശനിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -3


ഹരിശ്ചന്ദ്രചരിതം കഥയിലെ ആദ്യരംഗം ദേവസഭയാണ്. സഭയിൽ എത്തുന്ന വിശ്വാമിത്രൻ, വസിഷ്ഠൻ, നാരദൻ എന്നിവരെ ഇന്ദ്രൻ സ്വീകരിച്ചു. ഭൂമിയിൽ സത്യ ധർമ്മതൽപ്പരനായി  ആരാണുള്ളത്  എന്ന് ഇന്ദ്രൻ സഭയിൽ ഒരു ചോദ്യം ഉന്നയിച്ചു.  ഭൂമിയിൽ സത്യസന്ധനും ധർമ്മിഷ്ഠനുമായ മഹാരാജാവ് ഹരിശ്ചന്ദ്രനാണ്‌ എന്ന് വസിഷ്ഠൻ അറിയിച്ചു. വസിഷ്ഠമുനിയുടെ പ്രസ്താവന  വസിഷ്ഠനോട് പൂർവവൈരാഗ്യം പുലർത്തിവന്ന രാജർഷിയായ വിശ്വാമിത്രനെ ചൊടിപ്പിച്ചു.  ഇത്രയും  മുഴുത്ത ഒരു കള്ളൻ ഈ ത്രിലോകത്ത് വേറെയാരും ഇല്ലെന്നും നിന്ദ്യനും നീചനുമാണ്‌ ഹരിശ്ചന്ദ്രനെന്നും കൂടി വിശ്വാമിത്രൻ സഭയിൽ വാദിച്ചു. വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ വാഗ്വാദം മൂത്തു. കലഹ പ്രിയനായ നാരദൻ തന്റെ റോൾ ഭംഗിയാക്കിയപ്പോൾ വിശ്വാമിത്രൻ സഭവിട്ടു പോകാൻ ഒരുങ്ങി. ഇന്ദ്രൻ ഇരുവരെയും സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു.  ഹരിശ്ചന്ദ്രൻ അസത്യം ഉരച്ചാൽ മദ്യകുംഭവും ചുമന്നു കൊണ്ട് യാത്ര ചെയ്യുമെന്ന് വസിഷ്ഠൻ  ശപഥം ചെയ്തപ്പോൾ, "കണ്ടോ ശപഥം ചെയ്തൊരു ധീരത" എന്ന് നാരദൻ വസിഷ്ഠനെ അഭിനന്ദിച്ചു.  ഹരിശ്ചന്ദ്രൻ അസത്യം ചെയ്യുന്നവനാണ് എന്ന് ഞാൻ തെളിയിക്കുമെന്നും, അപ്രകാരം തന്നാൽ സാധിക്കാതെ വന്നാൽ താൻ ഇത്രകാലം തപം ചെയ്ത് ആർജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രന് നൽകുമെന്നും   വിശ്വാമിത്രനും സഭയിൽ പ്രസ്താവിച്ചു. തുടർന്ന് സഭ പിരിഞ്ഞതായി ഇന്ദ്രൻ അറിയിച്ചു. വിശ്വാമിത്രൻ ദേവസഭയിൽ നിന്നും മടങ്ങി.  ഹരിശ്ചന്ദ്രൻ അസത്യവാനും   അധർമ്മിയും എന്ന് തെളിയിക്കുന്നതിനുള്ള ഉപായങ്ങളെ പറ്റി ചിന്തിച്ചു. മഹർഷിയുടെ മനസ്സിൽ ഉദിച്ച മാർഗ്ഗങ്ങളുമായി ഹരിശ്ചന്ദ്രനെ കാണുവാനായി കോസല രാജധാനിയിലേക്ക് യാത്രയാകുവാൻ തീരുമാനിച്ചു.



ഇന്ദ്രൻ, വസിഷ്ഠൻ, വിശ്വാമിത്രൻ , നാരദൻ


                                              വസിഷ്ഠൻ, ഇന്ദ്രൻ, വിശ്വാമിത്രൻ, നാരദൻ

                                             വസിഷ്ഠൻ, ഇന്ദ്രൻ, വിശ്വാമിത്രൻ, നാരദൻ 
 
           ഹരിശ്ചന്ദ്രമഹാരാജാവിന്റെ സത്യസന്ധതയുടെ പേരിൽ   മഹർഷിമാർ ഏറ്റുമുട്ടുന്നു

           ഹരിശ്ചന്ദ്രമഹാരാജാവിന്റെ സത്യസന്ധതയുടെ പേരിൽ   മഹർഷിമാർ ഏറ്റുമുട്ടുന്നു

                     ദേവസഭയിൽ രണ്ടു മഹർഷിമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾക്ക് പിന്നിൽ
                     നാരദ മഹർഷിയുടെ ഏഷണിയാണ് എന്ന് വിശ്വാമിത്രൻ മനസിലാക്കുന്നു.

വിശ്വാമിത്രമഹർഷി കോസല രാജധാനിയിൽ എത്തുന്നതാണ് രണ്ടാം രംഗം.    ഹരിശ്ചന്ദ്രൻ മഹർഷിയെ സ്വീകരിച്ചു. ഒരു യാഗം നടത്തുവത്തിന് ധാരാളം ധനം വേണം എന്ന ഉദ്ദേശം മഹർഷി ഹരിശ്ചന്ദ്രമഹാരാജാവിനെ അറിയിച്ചു. എത്ര ധനം വേണമെങ്കിലും നല്കുവാൻ തയ്യാറാണ് എന്ന വിവരം രാജാവ് മഹർഷിക്ക് ഉറപ്പു നൽകി. ഒരു ആരോഗ്യവാനായ യുവാവ് (വീരൻ ) ഒരു ആനപ്പുറത്ത് നിന്നുകൊണ്ട് ഒരു കല്ല്‌ ചുഴറ്റി ഏറിഞ്ഞാൽ കല്ല്‌  എത്തും ഉയരത്തിൽ ധനമാണ് വേണ്ടത്‌ എന്ന് മഹർഷി അറിയിച്ചു. രാജാവ്  കൊട്ടാരത്തിലെ  ഭണ്ഡാരം തുറന്ന്   സൂക്ഷിച്ചിരിക്കുന്ന ധനം   മഹർഷിയെ കാട്ടി. മഹർഷി സംതൃപ്തനായി. ധനം തൽക്കാലം കൊട്ടാരത്തിലെ  ഭണ്ഡാരത്തിൽത്തന്നെ സൂക്ഷിക്കുവാനും  യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം ധനം സ്വീകരിച്ചു കൊള്ളാം എന്നും അറിയിച്ച് മഹർഷി യാത്രയായി. 

                                ഹരിശ്ചന്ദ്രൻ അസത്യവാനാണ് എന്ന് തെളിയിക്കുവാനുള്ള 
                                           ഉപായത്തെ വിശ്വാമിത്രൻ ആലോചിക്കുന്നു

                                     ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ എത്തുന്ന വിശ്വാമിത്രൻ 


വിശ്വാമിത്രൻ തന്റെ തപശക്തി ഉപയോഗിച്ച് വന്യ മൃഗങ്ങളെയും ക്ഷുദ്ര ജീവികളെയും സൃഷ്ടിച്ച് കോസലരാജ്യത്തിൽ ദാരിദ്ര്യവും പട്ടിണിയും സൃഷ്ടിക്കുവാൻ ശ്രമിച്ചു.   രാജാവിന്റെ    രാജ്യരക്ഷാ നടപടികളിൽ കൂടി മഹർഷിയുടെ  ഉപായങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ   രതി, വിരതി എന്ന രണ്ടു കന്യകകളെ സൃഷ്ടിച്ച് അവർക്ക് ലാസ്യ, വശ്യ നടനങ്ങൾ അഭ്യസിപ്പിച്ച് കോസലരാജ്യത്തേക്ക് അയച്ചു.   രാജാവിനെ വശീകരിച്ച് രാജഅടയാളമായ 'വെണ്‍കൊറ്റക്കുട' കൈക്കലാക്കുകയോ, രാജാവിന്റെ പട്ടമഹിഷിമാരാവുകയോ ചെയ്യണം എന്ന് നിർദ്ദേശിച്ച് രതി,വിരതികളെ മഹർഷി യാത്രയാക്കുന്നതാണ് മൂന്നാം രംഗം. 


                                                  വിശ്വാമിത്രൻ രതി വിരതികളുമൊത്ത്

                                   രതിവിരതികൾക്ക് നിർദ്ദേശം നൽകുന്ന വിശ്വാമിത്രൻ

രാജസന്നിധിയിലെത്തി നൃത്തമാടിയ  രതി, വിരതിമാർക്ക്   സമ്മാനങ്ങൾ നൽകുവാൻ ഹരിശ്ചന്ദ്രൻ, മന്ത്രിയായ സത്യകീർത്തിക്ക് നിർദ്ദേശം നല്കി. മഹാരാജാവിന്റെ 'വെണ്‍കൊറ്റക്കുട' ആവശ്യപ്പെട്ട രതി, വിരതിമാരെ രാജാവിന്റെ നിയോഗപ്രകാരം സത്യകീർത്തി അടിച്ച് ഓടിക്കുന്നതാണ് നാലാം രംഗം.
                                                
                               ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ നൃത്തമാടുന്ന രതി, വിരതിമാർ
                                                    
                                                                          
                                            സത്യകീർത്തി ,   ഹരിശ്ചന്ദ്രൻ, രതിവിരതിമാർ 
       
അടുത്ത രംഗത്തിൽ തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ രതി, വിരതിമാർ സങ്കടത്തോടെ വിശ്വാമിത്രനെ അറിയിക്കുകയും കോപാകുലനായ വിശ്വാമിത്രൻ കന്യകകളെയും കൂട്ടി കോസലരാജ്യത്തേക്ക് പുറപ്പെടുന്നു. 


ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ ഉണ്ടായ അനുഭവം രതി വിരതിമാർ വിശ്വാമിത്രനെ അറിയിക്കുന്നു.
 
ആറാം രംഗത്തിൽ രതിവിരതികളുമായി വിശ്വാമിത്രൻ ഹരിശ്ചന്ദ്രൻറെ കൊട്ടാരത്തിലെത്തി. തന്റെ കന്യകകളെ അപമാനിച്ചതിൽ ക്ഷുഭിതനായി എത്തിയ മഹർഷിയോട് രാജാവ് മാപ്പിരന്നുകൊണ്ട് നമസ്കരിച്ചു. കുപിതനായ മഹർഷി രാജാവിന്റെ തലയിൽ ചവിട്ടി. മുനിയുടെ പാദങ്ങൾ തന്റെ ശിരസിൽ പെട്ട് വേദനിച്ചോ എന്നാണ് രാജാവിന് ആശങ്ക ഉണ്ടായത്.  മഹർഷിയുടെ   തീഷ്ണമായ കോപം ശമിപ്പിക്കുവാൻ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണ് എന്ന് രാജാവ്‌ മഹർഷിയെ അറിയിച്ചു. ഈ  അവസരം ഉപയോഗിച്ച്  രാജ്യവും, വെണ്‍കൊറ്റക്കുടയും,  സ്വത്തുക്കളുമെല്ലാം, ഉടുവസ്ത്രങ്ങളും വരെ വിശ്വാമിത്രൻ കൈക്കലാക്കി. വിശ്വാമിത്രൻ കാലുകൊണ്ട്‌ ചവുട്ടിത്തേച്ചശേഷം നൽകിയ വസ്ത്രങ്ങളും ധരിച്ച് ഹരിശ്ചന്ദ്രനും, പത്നി ചന്ദ്രമതിയും, മകൻ ലോഹിതാക്ഷനും വനവാസത്തിനു യാത്ര തിരിക്കുമ്പോൾ തനിക്ക് മുൻപ് യാഗത്തിന് നൽകാമെന്നേറ്റ ധനം നൽകിയിട്ടു പോകാൻ വിശ്വാമിത്രൻ ആവശ്യപ്പെട്ടു. തന്റെ രാജ്യവും സമ്പത്തുമെല്ലാം അങ്ങയ്ക്ക് നൽകിയ ശേഷം എങ്ങിനെയാണ് എന്നാൽ ധനം നൽകാൻ സാധിക്കുക എന്ന ഹരിശ്ചന്ദ്രന്റെ മറുപടിക്ക് നിനക്ക് സത്യഭംഗം സംഭവിക്കും എന്ന താക്കീതാണ് മഹർഷി നൽകിയത്. മുൻപ് നൽകാമെന്നേറ്റ ധനം 48 നാളുകൾക്കുള്ളിൽ നൽകാം എന്നൊരു വ്യവസ്ഥയിൽ   ഹരിശ്ചന്ദ്രൻ വനത്തിലേക്ക് യാത്രയാകുമ്പോൾ, വ്യവസ്ഥ പ്രകാരമുള്ള  സ്വീകരിക്കാനായി ഒപ്പം   ശുക്രനെയും അയയ്ക്കുന്നു. ദുഖിതരായ ഹരിശ്ചന്ദ്രനും കുടുംബവും മന്ത്രിയായ സത്യകീർത്തിയും, ശുക്രനും ഒന്നിച്ചു വനത്തിലേക്ക് യാത്രയാകുന്നു. 
 

                      കോപാകുലനായ വിശ്വാമിത്രൻ, നമസ്കരിച്ച  ഹരിശ്ചന്ദ്രന്റെ ശിരസ്സിൽ ചവുട്ടി.
                                          പ്രയാസപ്പെട്ട് എഴുനേൽക്കുന്ന ഹരിശ്ചന്ദ്രൻ. 
 


                             രാജ്യവും സമ്പത്തുകളും വിശ്വാമിത്രന്റെ കാലടിയിൽ സമർപ്പിച്ച ശേഷം 
                                                               ഹരിശ്ചന്ദ്രനും കുടുംബവും 

 
             രാജ്യവും സമ്പത്തുകളുംകൈക്ക്ലാകിയ ശേഷം യാഗത്തിന് നൽകാമെന്നേറ്റ 
        ധനം ആവശ്യപ്പെടുന്ന വിശ്വാമിത്രനോട് നിസ്സഹായത അപേക്ഷിക്കുന്ന ഹരിശ്ചന്ദ്രൻ. 
 
 (ആറാം രംഗം കഴിഞ്ഞപ്പോൾ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ മടക്കയാത്രയ്ക്ക് തയ്യാറായി. അദ്ദേഹത്തോടൊപ്പം മടങ്ങുവാൻ ഞാനും തീരുമാനിച്ചു) 
 
വിശ്വാമിത്രനായി  ശ്രീ. കലാമണ്ഡലം രാമകൃഷ്ണൻ, വസിഷ്ഠനായി ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, നാരദനായി ശ്രീ. കലാമണ്ഡലം അനിൽകുമാർ, ഇന്ദ്രനായി ശ്രീ. കലാമണ്ഡലം അനന്തകൃഷ്ണൻ, ഹരിശ്ചന്ദ്രനായി ശ്രീ. കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ, രതി, ശുക്രൻ വേഷങ്ങൾ ശ്രീ. കലാഭാരതി വാസുദേവനും, വിരതിയായി ശ്രീ. കലാമണ്ഡലം അരുണും സത്യകീർത്തിയായി ശ്രീ. കലാമണ്ഡലം അനന്തുവും വേഷമിട്ടു രംഗങ്ങൾ വിജയിപ്പിച്ചു.   ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം വിനോദ്, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാഭാരതി മുരളി എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം രവീന്ദ്രൻ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളിയുടെ വിജയിപ്പിച്ചു. മയ്യനാട്, നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.  
 
ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും ശ്രീ. കലാമണ്ഡലം രാമകൃഷ്ണൻ അവർകളും മടക്കയാത്രയിൽ ഉണ്ടായിരുന്നു. യാത്രാ മദ്ധ്യേ അടുത്ത ദിവസത്തെ കളിക്ക് വരുന്നുണ്ടോ എന്ന് ശ്രീ. ഉണ്ണികൃഷ്ണൻ ചോദിച്ചു. വരുന്നുണ്ട് എങ്കിൽ നാളെ വൈകിട്ട് നാലരമണിക്ക് ചെന്നിത്തല മഹാത്മാഹൈസ്കൂൾ ജംഗഷനിൽ എത്തിയാൽ മതി ഒന്നിച്ചു പോകാം എന്ന് അദ്ദേഹം അറിയിച്ചു.