പേജുകള്‍‌

2013 മേയ് 2, വ്യാഴാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -13

(തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി)

വിക്രമോർവ്വശീയം കഥയുടെ അവതരണത്തിനു വേണ്ടി  കഥാനായകനായ   പുരൂരവസ്സിന്റെ പുറപ്പാട് ഒഴിവാക്കിയാൽ  പത്തു  രംഗങ്ങളാണ് കഥകളിയിൽ ഉള്ളത്.
പുരൂരവസ്സിന്റെ  (പച്ച) കൊട്ടാരത്തിൽ  നാരദൻ  എത്തുന്നതും  നാരദനെ സ്വീകരിക്കുന്ന  പുരൂരവസ്സ് ദേവലോക വിശേഷങ്ങൾ ആരായുന്നതും നാരദനിൽ നിന്നും ഉർവ്വശിയെ പറ്റിയുള്ള  വിവരങ്ങൾ  അറിയുന്നതുമാണ് ആദ്യരംഗം. ഉർവ്വശിയെ പറ്റിയുള്ള പുരൂരവസ്സിന്റെ  മദന ചിന്തയാണ് രണ്ടാം രംഗം. മാതലി   പുരൂരവസ്സിന്റെ കൊട്ടാരത്തിൽ എത്തി ദേവേന്ദ്രന്റെ സന്ദേശം ഏൽപ്പിക്കുന്നതും  ഇന്ദ്രസന്ദേശം സ്വീകരിച്ച് പുരൂരവസ്സ്  തേരൊരുക്കി  ദേവലോകത്തേക്ക് യാത്രയാകുന്നതാണ് മൂന്നാം രംഗം
 നാലാം രംഗത്തിൽ നന്ദനോദ്യാനത്തിൽ തോഴിയുമൊത്ത് വിരഹിക്കുന്ന ഉർവ്വശിയുടെ ശോകകാരണം തോഴി ചോദിച്ചറിയുന്നു.  സുരലോകസുഖത്തിൽ ഉണ്ടായിട്ടുള്ള വിരക്തിയും കുടുംബം, സന്താനഭാഗ്യം എന്നിവയോടുള്ള താൽപ്പര്യവും  അതിന് ഭൂമിയിലെ ജീവിതമാണ് ഏറ്റവും ഉചിതം എന്നുള്ള  തന്റെ ചിന്തകൾ ഉർവ്വശി തോഴിയെ അറിയിക്കുന്നു.

                                                             നാരദനും പുരൂരവസ്സും

                                                         പുരൂരവസ്സിന്റെ മദനചിന്ത

                                                              പുരൂരവസ്സും മാതലിയും

                                                                   ഉർവ്വശിയും തോഴിയും 
  
കേശി (കത്തി), വജ്രദംഷ്ട്രൻ (ചുവന്ന താടി) എന്നീ അസുരന്മാരുടെ    തിരനോട്ടമാണ് അടുത്തത്‌.  അഞ്ചാം രംഗത്തിൽ അസുരരാജാവ്‌  കേശിയെ മന്ത്രി ജ്രദംഷ്ട്രൻ കണ്ടു വണങ്ങുന്നു.  ഭൂമിയിൽ നിന്നും വിക്രമൻ (പുരൂരവസ്സ്) ഇന്ദ്രലോകത്തിൽ എത്തി ഇന്ദ്രനോട് ചേർന്നുകൊണ്ട്  അസുരരെ എതിർത്തു പോരിടുന്നതിൽ  ക്രുദ്ധരായി ദേവലോകത്തേക്ക് യാത്രതിരിക്കുവാനും ധനങ്ങൾ   കൊള്ളയടിക്കുവാനും   ദേവസ്ത്രീകളെ അപഹരിക്കുവാനും തീരുമാനിച്ചു രണ്ടു മാർഗ്ഗങ്ങളിലായി സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കുന്നു. 

 സ്വർഗ്ഗത്തിലെത്തിയ കേശിയുടെ സ്വർഗ്ഗവർണ്ണനയും തുടർന്ന്  സ്വർഗ്ഗ സുന്ദരികളെ പ്രാപിക്കുന്നതു പറ്റിയുള്ള ചിന്തകളുമാണ് ആറാം രംഗത്തിൽ.   ഏഴാം രംഗത്തിൽ ഉദ്യാനത്തിൽ ഉർവ്വശിയെ കേശി സന്ധിച്ച്  പ്രണയാഭ്യർത്ഥന ചെയ്യുകയും  ഉർവ്വശി നിരസിക്കുകയും  വിക്രമനായ ഭൂമിയിലെ രാജാവായ പുരൂരവസ്സിനോടാണ്  തനിക്കു സ്നേഹമെന്നും സ്വർഗ്ഗലോകം നരകതുല്യമായി തോന്നുന്നുവെന്നും കേശിയെ  അറിയിക്കുന്നു. കുപിതനായ കേശി ബലാൽ ഉർവ്വശിയെ പ്രാപിക്കുന്നു
 അസുരന്മാരെ യുദ്ധത്തിൽ ജയിച്ചു മടങ്ങുന്ന വിക്രമൻ കേശിയുടെ അട്ടഹാസവും  ഉർവ്വശിയുടെ വിലാപവും കേട്ടെത്തി കേശിയെ വധിക്കുകയും ബോധരഹിതയായ ഉർവ്വശിയെ പരിചരിക്കുകയും ചെയ്യുന്നു ഇന്ദ്രനിയോഗാൽ അവിടെ എത്തുന്ന ചിത്രരഥനിൽ നിന്നും  ഉർവ്വശിയും വിക്രമനും പരസ്പരം അറിയുന്നു. ചിത്രരഥൻ ഉർവ്വശിയെ കൂട്ടി യാത്രയാകുന്നു. സ്വർഗ്ഗത്തിൽ കടന്നെത്തിയ  ജ്രദംഷ്ട്രൻ വിക്രമനെ  കണ്ടു ഭയന്നു  ശരണം പ്രാപിക്കുന്നു. 

                                                          കേശിയും വജ്രദംഷ്ട്രനും 

                                                           കേശിയും ഉർവ്വശിയും 

                                                  പുരൂരവസ്സും ചിത്രരഥനും ഉർവ്വശിയും 

                                                     പുരൂരവസ്സും  വജ്രദംഷ്ട്രനും. 

നന്ദനോദ്യാനത്തിൽ ഉർവ്വശിയുടെ സമീപം രാജഹംസമെത്തി ശോകകാരണം  ആരായുന്നു. തന്നെ രക്ഷിച്ച വിക്രമനിലുള്ള താൽപ്പര്യം ഹംസത്തെ അറിയിക്കുന്നു. ഇന്ദ്രനെ ജയിച്ചു തന്നെ മോചിപ്പിച്ച്  ഭൂമിയിലേക്ക്‌ കൂട്ടി പോകണം എന്ന  ഉർവ്വശിയുടെ   പുരൂരവസ്സിനുള്ള സന്ദേശവുമായി ഹംസം ഭൂമിയിലേക്ക്‌ പറന്നു പോകുന്നതാണ് എട്ടാം രംഗം. ഒൻപതാം രംഗത്തിൽ ഉർവ്വശിയെ പറ്റിയുള്ള ചിന്തയിൽ  അസ്വസ്ഥതനായ  വിക്രമന്റെ സമീപത്ത് രാജഹംസം എത്തി ഉർവ്വശിയുടെ സന്ദേശം നൽകുന്നു.

                                                                   രാജഹംസം 



ഉർവ്വശിയും രാജഹംസവും 

                                                             പുരൂരവസ്സും രാജഹംസവും 

പത്താം രംഗം :  വിക്രമൻ ദേവലോകത്തെത്തി ഇന്ദ്രനെ പോരിനുവിളിക്കുകയും ഇന്ദ്രനുമായി യുദ്ധം  ചെയ്യുകയും, പരാജയ ഭീതിയാൽ ഇന്ദ്രൻ വിക്രമനു നേരെ വജ്രായുധം പ്രയോഗിക്കുവാൻ മുതിരുന്നു.     മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്   ഇന്ദ്രനെ യുദ്ധത്തിൽ നിന്നും പിന്മാറുവാൻ ഉപദേശിക്കുന്നു. തുടർന്ന് ഇന്ദ്രൻ യുദ്ധം നിർത്തി വിഷ്ണുസ്തുതി ചെയ്തു. ദേവലോകത്ത് വെച്ച് ഉർവ്വശിയുടെയും വിക്രമന്റെയും സ്വയംവരം നടത്തുന്നു. വിഷ്ണുവും  ഇന്ദ്രനും വിക്രമനെയും ഉർവ്വശിയെയും ഭൂമിയിലേക്ക്‌ യാത്രയാക്കുന്നതോടെ രംഗം സമാപിക്കുന്നു.

                                                          പുരൂരവസ്സും  ഇന്ദ്രനും 

                                                പുരൂരവസ്സ്  മഹാവിഷ്ണു  ദേവേന്ദ്രൻ 





                                                         പുരൂരവസ്സും ഉർവ്വശിയും 

കഥയിലെ ശ്ലോകങ്ങൾ, ദണ്ഡകം, പദങ്ങൾ എല്ലാം വളരെ ലളിതവും ഹൃദ്യവുമാണ്‌. നാല് മുതൽ നാലര  മണിക്കൂറുകൾ  കൊണ്ട് അവതരിപ്പിച്ചു വിജയിപ്പിക്കാവുന്ന കഥയാണിത്.  ശ്രീ. ഫാക്റ്റ് പത്മനാഭൻ കഥാനായകനായ    പുരൂരവസ്സിനെയും ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ കഥാനായികയായ  ഉർവ്വശിയെയും വളരെ ഭംഗിയായി അവതരിപ്പിച്ചു.  ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ് നാരദൻ ചെയ്തത്. 


 വിക്രമധിക്ക്രുതാരതേ!............. എന്നു തുടങ്ങി   
 "ധീര നാരായണൻ തന്റെ ഘോരമാം തപസ്സിളക്കാൻ 
വാരനാരീ ജനം ചാരേ മാരനോടയച്ചിന്ദ്രൻ  
 നൃത്തവും ഗാനവുമൊത്തു വാദ്യവുമാർത്തുടൻ  പേർത്തും 
ചിത്തജാതൻ ശരമെയ്യാൻ ഓർത്തനേരം മുനീന്ദ്രനും 
മന്ദം മന്ദമുണർന്നിന്ദു മന്ദഹാസരസം തൂകി 
സുന്ദരമാമുരുവിൽ നിന്നിന്ദുതുല്ല്യ മുഖിയാളെ
ഇന്ദ്രനു സമ്മാനമേകാൻ സാന്ദ്രമോദം കൊടുത്തീശൻ  
ചന്ദ്രനു ചന്ദ്രിക പോലെ ചന്ദ്രമുഖിയാമാവൾ  കേൾ 
ചന്ദ്രവംശാംബുധി  ജാതചന്ദ്രനെ, നിനക്കു ചേരും." എന്ന നാരദന്റെ പദം വളരെ ഭംഗിയായും ഹൃദ്യമായും നാരദൻ അവതരിപ്പിച്ചു. 

   
ശ്രീ. ഫാക്റ്റ് മോഹനൻ   കേശിയെയും ശ്രീ. തലവടി അരവിന്ദജ്രദംഷ്ട്രനെയും അവതരിപ്പിച്ചു. സ്വർഗ്ഗത്തിൽ കടന്നു ഐരാവതത്തെയും ദേവസ്ത്രീകളുടെ ആഭരണങ്ങളും കവർച്ച  ചെയ്യാനുള്ള പദ്ദതികൾ, രാക്ഷസരുടെ പടയൊരുക്കം എന്നിവ  ഇവര വളരെ ഭംഗിയായി  അവതരിപ്പിച്ചു.  ശ്രീ. തിരുവഞ്ചൂർ സുഭാഷ് മാതലിയെയും, ശ്രീ. കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി തോഴിയെയും,  ശ്രീ. കലാമണ്ഡലം അരുണ്‍ ചിത്രരഥനെയും   ശ്രീ. കലാമണ്ഡലം ഉല്ലാസ് ഇന്ദ്രനെയും  ശ്രീ. കലാമണ്ഡലം വിഷ്ണു മഹാവിഷ്ണുവിനെയും   അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം രാജീവനാണ് രാജഹംസമായി വേഷമിട്ടത്. വളരെ ഭംഗിയായി അദ്ദേഹം വേഷം കൈകാര്യം ചെയ്തു. നളചരിതത്തിലെ ഹംസത്തെപോലെ ചിറകു കൊത്തി വൃത്തിയാക്കുന്നതും തീറ്റയുമെല്ലാം അവതരിപ്പിച്ചതിനോട്  എനിക്ക് യോജിപ്പ് തോന്നിയില്ല (കഥാകൃത്തിനോടും എന്റെ  ഈ അഭിപ്രായം സൂചിപ്പിച്ചിട്ടുണ്ട് ). 

ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം വിനോദ് , ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരി എന്നിവരാണ് കഥ  പാടിയത്. പങ്കെടുത്ത എല്ലാ കലാകാരന്മാരും അവരവരുടെ റോളുകൾ  ഭംഗിയായി ചെയ്ത് കളി വിജയിപ്പിച്ചു
                                                                  

(രണ്ടാമതായി അവതരിപ്പിച്ച  തോരണയുദ്ധം കഥയുടെ വിവരങ്ങൾ അടുത്ത പോസ്റ്റിൽ )

2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -12

 (തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി).
 വിക്രമോർവ്വശീയം കഥകളിയുടെ കഥാവിവരണം

ഭൂമിയെയും  സ്വർഗ്ഗത്തെയും പ്രേമം കൊണ്ട് കോർത്തിണക്കുന്ന മഹാകവി കാളിദാസന്റെ വിക്രമോർവ്വശീയം നാടകമാണ് ഈ    കഥയുടെ ആധാരം. കഥാനായകനായ പുരൂരവസ്സിന് കഥാനായിക  ഉർവ്വശിയെ പറ്റി കേട്ട് അറിയാം. കാളിദാസന്റെ ചില കഥാപാത്രങ്ങളെ ഒഴിവാക്കിയും രംഗപുഷ്ടിക്കായി  നളചരിതം കഥയിലെന്ന പോലെ നാരദനിൽ കൂടി അറിയുന്നതായും  പുരൂരവസ്സിനെയും ഉർവ്വശിയെയും ബന്ധിപ്പിക്കുന്നതിനു ഒരു രാജഹംസത്തെയും പ്രതിനായകനായ കേശിയുടെ കൂട്ടാളിയായി    വജ്രദംഷ്ടൻ എന്നൊരു കഥാപാത്രത്തെയും   കഥാകൃത്ത് കഥയിൽ ചേർത്തിരിക്കുന്നു. 

ചന്ദ്രവംശത്തിൽ ജനിച്ച  വിഖ്യാതനായ ഒരു ചക്രവർത്തിയാണ് പുരൂരവസ്സ് പുരൂരവസ്സ്    തന്റെ പരാക്രമബലം  കൊണ്ട് വിക്രമൻ എന്ന അപരനാമധേയവും നേടിയിരുന്നു. യവ്വന യുക്തനായ പുരൂരവസിന്റെ സമീപം ഒരു ദിവസം നാരദ മഹർഷി എത്തിച്ചേരുന്നു. അദ്ദേഹത്തെ സൽക്കരിച്ചിരുത്തിയ ശേഷം വിക്രമൻ നാരദനോട് ദേവലോക വിശേഷങ്ങൾ ആരായുന്നു. നാരയണ മഹർഷിയുടെ മകളായ "ഉർവ്വശി" എന്നു പേരുള്ള ദേവസുന്ദരി പുരൂരവസ്സിന്റെ ഭാര്യയാകുവാൻ യോഗ്യയാണെന്ന് നാരദൻ പറയുന്നു. നാരദന്റെ വാക്കു കേട്ടതു  മുതൽ വിക്രമൻ ഉർവ്വശിയിൽ അനുരക്തയാകുന്നു. ഒരു  ദിവസം  പുരൂരവസ്സ് ഉർവ്വശിയെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ദ്രദൂതനായ മാതലി അവിടെ എത്തി അസുരന്മാരോട് യുദ്ധം ചെയ്യുന്നതിന് ദേവലോകത്തേക്ക് ചെല്ലണം എന്നുള്ള ഇന്ദ്രസന്ദേശം അറിയിക്കുന്നു. പുരൂരവസ്സ്  സ്വന്തത്തേരിൽ ദേവലോകത്തേക്ക് യാത്രയാകുന്നു.  ദേവലോക സൌന്ദര്യങ്ങൾ ആസ്വദിച്ചും ഉർവ്വശിയെ ചിന്തിച്ചു കൊണ്ടും ഇന്ദ്രസമീപം പുരൂരവസ്സ് എത്തിച്ചേരുന്നു.

ഇന്ദ്രലൊകത്തുപോലും പാട്ടായിത്തീർന്ന വിക്രമന്റെ സൗന്ദര്യാദി- ഗുണഗണങ്ങൾ ശ്രവിച്ച് ഉർവ്വശിയും അദ്ദേഹത്തിൽ അനുരക്തയായിത്തീരുന്നു. വേശ്യാവൃത്തിയിലും സുരലോക സുഖങ്ങളിലും ഉർവ്വശിക്ക് ആസക്തിയില്ലാതാകുന്നു. ഒരു ദിവസം തോഴിയുമൊത്തു നന്ദനോദ്യാനത്തിൽ വിരഹിക്കുന്ന ഉർവ്വശി തന്റെ ദുഃഖം സഖിയോടു പറയുന്നു. ഇങ്ങിനെയിരിക്കെ ഒരു ദിവസം നന്ദനോദ്യാനത്തിൽ  ഉർവശി ഏകാകിനിയായി ഇരിക്കുമ്പോൾ  കേശി എന്ന അസുരനായകൻ ഉർവ്വശിയെ കണ്ട് പ്രണയാഭ്യർത്ഥന നടത്തുന്നു. പ്രണയാഭ്യർത്ഥന നിരസിച്ച    ഉർവ്വശിയെ  കേശി ബലാൽ കീഴ്പ്പെടുത്തുന്നു. 

അസുരന്മാമാരെ യുദ്ധത്തിൽ ജയിച്ച് ദേവേന്ദ്രനാൽ സമ്മാനിതനായി രഥത്തിൽ ഭൂമിയിലേക്ക്‌ യാത്ര തിരിക്കുന്ന  പുരൂരവസ്സ്, അസുരന്റെ അട്ടഹാസവും ഉർവ്വശിയുടെ വിലാപവും കേൾക്കുന്നു. ദൂരെ നിന്നുതന്നെ ശബ്ദവേദിയായ അമ്പയച്ച് കേശിയെ വധിക്കുന്നു. ബോധക്ഷയം സംഭവിച്ചു വീഴുന്ന ഉർവ്വശിയെ പുരൂരവസ്സ് പരിചരിച്ചുണർത്തുന്നു. പരസ്പരാനുരാഗം ഉണ്ടാകുന്നു. ആ സമയം ഉർവ്വശിയെ  രക്ഷിക്കാനായി ദേവേന്ദ്രൻ അയച്ച "ചിത്രരഥൻ" എന്ന ഗാന്ധർവ്വൻ അവിടെ എത്തുന്നു. ചിത്രരഥന്റെ വാക്കുകളിൽ   നിന്നും  ഇവർ  പരസ്പരം അറിയുന്നു.  ചിത്രരഥനോടൊപ്പം ഉർവ്വശിയെ പുരൂരവസ്സ് യാത്രയാക്കുന്നു.  

വിക്രമനെ (പുരൂരവസ്സ്) കണ്ടതു മുതൽ അത്യന്തം കാമപരവശയായ ഉർവ്വശി സുരലോക സുഖങ്ങൾ എല്ലാം വെടിഞ്ഞ്  ഏകാകിനിയായി കഴിഞ്ഞു കൂടുകയാണ്. ഒരു ദിവസം മാനസസരസ്സിനു സമീപം നന്ദനോദ്യാനത്തിൽ ഉർവ്വശി ചിന്താകുലയായിരിക്കുമ്പോൾ ഒരു രാജഹംസം പറന്നെത്തി. ദേവസുന്ദരികളെ നൃത്തം പഠിപ്പിക്കുവാൻ ഇന്ദ്രനാൽ   നിയോഗിക്കപ്പെട്ട ഹംസമാണ് താനെന്നും നിന്റെ  ദുഃഖ കാരണം താൻ അറിയുന്നുണ്ട് എന്നും അതിനു പ്രതിവിധി ചെയ്യാൻ താൻ തയ്യാറാണെന്നും ഉർവ്വശിയെ അറിയിക്കുന്നു. ദുഖിതയായ തന്നെ രക്ഷിക്കുവാൻ വിക്രമൻ ദേവലോകത്തു വന്ന് ഇന്ദ്രനെ ജയിച്ച് തന്നെ ഭൂമിയിലേക്ക്‌ കൊണ്ടു പോകണം എന്നുള്ള സന്ദേശം ഉർവ്വശി ഹംസത്തിന്റെ പക്കൽ കൊടുത്തയയ്ക്കുന്നു. 

ഉർവ്വശിയെ കണ്ടതുമുതൽ വിക്രമന്  രാജ്യഭാരത്തിൽ പോലും തീരെ താൽപ്പര്യമില്ലാതെ അതീവ ദുഖിതനായി. ഒരു ദിവസം ഏകാന്തനായി അദ്ദേഹം ഉദ്യാനത്തിലിരിക്കുമ്പോൾ ഹംസം അദ്ദേഹത്തെ സമീപിച്ച് ഉർവ്വശിയുടെ സന്ദേശം അറിയിക്കുന്നു. സന്തുഷ്ടനായെങ്കിലും പല പല ചിന്തകളോടെ സങ്കടത്തിലായ  വിക്രമൻ ദേവലോകത്തെത്തി ഇന്ദ്രനെ പോരിനു വിളിച്ചു. ഇന്ദ്രൻ വിക്രമനുമായി ഘോരയുദ്ധം ചെയ്തു. പരാജയ ഭീതിയാൽ വിക്രമന്റെ നേർക്ക്‌ വജ്ജ്രായുധം പ്രയോഗിക്കുവാൻ  ഇന്ദ്രൻ  മുതിർന്നപ്പോൾ മഹാവിഷ്ണു പ്രത്യക്ഷനായി യുദ്ധത്തിൽ  നിന്നും പിന്മാറാൻ ഇന്ദ്രനെ ഉപദേശിക്കുന്നു. വിഷ്ണുവിന്റെ വാക്കുകളിൽ ശാന്തനായ ഇന്ദ്രൻ യുദ്ധം നിർത്തി വിഷ്ണുവിനെ സ്തുതിച്ചു. ഇന്ദ്രന്റെ സമ്മതത്തോടെ ദേവലോകത്തു വെച്ച് ഉർവ്വശിയുടെ സ്വയംവരം ആർഭാടമായി നടത്തുന്നു. ഇന്ദ്രനും വിഷ്ണുവും വിക്രമനെയും ഉർവ്വശിയെയും ദേവലോകത്തേക്ക് യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു. 
 (രംഗങ്ങളുടെയും  വേഷങ്ങളുടെയും   വിവരങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും അടുത്ത പോസ്റ്റിൽ)