പേജുകള്‍‌

2011, മേയ് 4, ബുധനാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -3


    ഇന്ന് ഏകാദശി ദിവസമാണ്. രാജാവിന്റെ  വ്രതം മുടക്കാന്‍  പറ്റിയ സന്ദര്‍ഭം ഇന്നാണ് എന്ന് ഉറപ്പിച്ചു കൊണ്ട്   മോഹിനി കാമാശയോടെ   രുഗ്മാംഗദനെ പുണരുവാന്‍ ഉദ്യമിക്കയും രാജാവ്  തടയുകയും ചെയ്യുന്നതാണ് മൂന്നാം രംഗത്തിന്റെ തുടക്കം.
തനിക്കു കാമകേളികള്‍ ഒട്ടും തന്നെ തൃപ്തി വരുന്നില്ല എന്നും വ്രതം ഉപേക്ഷിച്ചു തന്നോടൊപ്പം സന്തോഷമായി രമിക്കണം എന്ന് ആവശ്യപ്പെടുന്ന മോഹിനിയെ  " ദിവ്യമായ ഇന്നത്തെ ഏകാദശി  വ്രതം കഴിഞ്ഞാല്‍ നിന്റെ ഇംഗിതങ്ങള്‍  എല്ലാം പൂര്‍ത്തി ചെയ്യാമെന്നും, ഇന്ന്  ഈശ്വര ചിന്തയല്ലാതെ മറ്റു ചിന്തകള്‍ പാടില്ല എന്നും, ആഹാരം വര്‍ജ്ജിക്കണം എന്നും രുഗ്മാംഗദന്‍ മോഹിനിയോട് പറയുന്നു.

പട്ടിണി കിടന്നാല്‍ ആരോഗ്യം നശിക്കും എന്നും കാമ 
തൃപ്തിയാണ് സുഖകരമായുള്ളത് എന്നും താന്‍ വ്രതം നോക്കില്ല  എന്നും, അങ്ങും വ്രതം ഉപേക്ഷിക്കണം എന്ന് മോഹിനി വാശി പിടിക്കുന്നു.

ഞാന്‍ രാജ്യവും സര്‍വ്വ സുഖങ്ങളും   സമ്പത്തുക്കളും ത്വജിക്കാന്‍  തയ്യാറാണെന്നും   ഏകാദശി വ്രതം അനുഷ്ടിക്കുവാന്‍ എന്നെ അനുവദിക്കണം എന്ന് രാജാവ് മോഹിനിയോടു അപേക്ഷിക്കുന്നു.

അല്ലയോ മഹാരാജാവേ! സത്യഭംഗം ചെയ്യുന്നത് യുക്തമാണോ? സത്യസന്ധന്‍ എന്ന കീര്‍ത്തി സമ്പാദിച്ച അങ്ങ് എന്നോട് അപ്രിയം ചെയ്യുകയില്ല എന്ന് സത്യം ചെയ്തത് മറന്നുവോ എന്ന് മോഹിനി ഓര്‍മ്മപ്പെടുത്തുന്നു.

എനിക്ക് നിന്നോട് ഒരു അപ്രിയവും ഇല്ല. നീ എന്നെ വ്രതം അനുഷ്ടിക്കുവാന്‍ അനുവദിച്ചാല്‍ മാത്രം മതി എന്ന രാജാവിന്റെ
അപേക്ഷ നിരസിച്ച മോഹിനി " അമ്മ തന്‍ മടയില്‍ വെച്ചു നിന്‍മകന്‍ ധര്‍മ്മാംഗദനെ ചെമ്മേ വാളാല്‍ വെട്ടാമെങ്കില്‍ ഇമ്മഹാവ്രതം നോറ്റാലും" എന്ന  ക്രൂര നിബന്ധന വെയ്ക്കുന്നു.

കഷ്ടം! ഇത്തരം ശാട്യങ്ങള്‍ ദുഷ്ടേ! നിനക്കുണ്ടാകുവാന്‍ എന്താണ് ഇവിടെ ഉണ്ടായത്. നിന്റെ നിഷ്ടുരങ്ങള്‍ ഉപേക്ഷിച്ചു നിന്റെ ആഗ്രഹം എന്താണെന്ന്  പറഞ്ഞാലും എന്ന രാജാവിന്റെ വാക്കിനു അച്ഛനും അമ്മയ്ക്കും കണ്ണില്‍ അശ്രു തെല്ലും വീണിടാതെ പുത്രഹത്യ   കൃത്യം ചെയ്‌താല്‍ വ്രതം അനുഷ്ടിക്കാം എന്നാണ് മോഹിനി അറിയിച്ചത്.

 എന്റെ ദൈവമേ! ഈ മോഹിനിക്ക് എന്താണ് എന്നിലിത്ര  ശത്രുത. അല്ലയോ (സ്നേഹാമൃതാത്മികെ)  മോഹിനി, നീ എന്നെ ചതിക്കല്ലേ എന്ന്  ദയാപൂര്‍വ്വം  അപേക്ഷിക്കുന്ന രാജാവിനോട്  പുത്രനെ വധിക്കാതെ വ്രതം അനുഷ്ടിച്ചാല്‍ അങ്ങേക്ക് സത്യഭംഗം സംഭവിക്കും എന്ന് (ബ്രഹ്മ നിര്‍ദ്ദേശം സ്മരിച്ചു കൊണ്ട് ) മോഹിനി ഓര്‍മ്മപ്പെടുത്തുന്നു.

മോഹിനിയുടെ വാക്കുകള്‍ കേട്ട് രുഗ്മാംഗദ രാജാവ് മോഹാലസ്യപ്പെട്ടു വീണു. ( മോഹിനി രാജാവിനെ വീശി. രാജാവിന് ബോധം തെളിഞ്ഞപ്പോള്‍ പഴയ മോഹിനിയായി നിലകൊണ്ടു.)  പിന്നീട് ബോധം തെളിഞ്ഞു മഹാവിഷ്ണുവിനെ വിളിച്ചു വിലപിച്ചു. 

അമ്മ സന്ധ്യാവലിയുമായി എത്തുന്ന ധര്‍മ്മാംഗദന്‍ പിതാവിനെ നമസ്കരിച്ച ശേഷം  അച്ഛന്‍ വിഷമിക്കരുത്. അങ്ങേക്ക് ശ്രേഷ്ഠന്മാരായ പുത്രന്മാര്‍  ഇനിയും ഉണ്ടാകും. സത്യഭംഗം ഒരിക്കലും  സംഭവിക്കരുത്. അച്ഛന്‍ അല്‍പ്പം പോലും വിഷമിക്കാതെ എന്നെ വധിച്ചു കൊള്ളുക എന്നു പറഞ്ഞ്, വാള്‍ പിതാവിനെ ഏല്‍പ്പിച്ച ശേഷം   സന്ധ്യാവലിയുടെ മടിയില്‍ തലവെച്ചു കിടന്നു.

കഷ്ടം! ഒരു പുത്രന്റെ മുഖം കാണണം എന്ന ആഗ്രഹത്തോടെ ഞാന്‍ ധാരാളം പൂജകള്‍, ഹോമങ്ങള്‍, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തു. ഒരു സല്‍പ്പുത്രനും ജനിച്ചു. മകനെ എടുത്തു താലോലിച്ചു. അവന്‍ വളര്‍ന്നു. ഇപ്പോള്‍ അവനു യവ്വനവും വന്നു. ഭാവിയില്‍ രാജാവായി വാഴിക്കേണ്ട അവനെ ഈ കൈകള്‍ കൊണ്ട് കഴുത്ത് അറക്കുക! അത് എങ്ങിനെ സാദ്ധ്യമാകും. ഞാന്‍  അഗ്നി സാക്ഷിയായി സ്വീകരിച്ച (സന്ധ്യാവലിയെ നോക്കി) പ്രിയ പത്നിയെയും  ( മകനെ നോക്കി) പൊന്നോമല്‍ പുത്രനെയും പറ്റി ചിന്തിക്കാതെ   ഈ മോഹിനിയെ വനത്തില്‍ നിന്നും കൂട്ടിവന്നതിനാല്‍  ഇപ്രകാരം അനിഷ്ടങ്ങള്‍  സംഭവിച്ചു എന്ന്  പുലമ്പുന്ന രുഗ്മാംഗദനെ  തന്നോടൊപ്പം ഇരുന്നു അല്‍പ്പം ആഹാരം കഴിച്ചാല്‍ മാത്രം മതി എന്ന്  മോഹിനി പറയുന്നു.

ധര്‍മ്മ സങ്കടത്തിലായ രാജാവ് രാജ്യവും സമ്പത്തുക്കളും  എല്ലാം നിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു ഞങ്ങള്‍ വനത്തിലേക്ക് പൊയ്ക്കൊള്ളാം, നീ ദയവു ചെയ്തു പിടിവാശി ഉപേക്ഷിച്ചാലും  എന്ന് മോഹിനിയോടു ആപേക്ഷിക്കുന്നു. മോഹിനി സാദ്ധ്യമല്ല എന്ന് ഉറപ്പിച്ചു പറയുന്നു. 

                          ( മോഹിനി,രുഗ്മാംഗദന്‍, ധര്‍മ്മാംഗദന്‍, സന്ധ്യാവലി) 

 (രാജാവ് മോഹിനിയെ നോക്കി)  നീ ഒരു സ്ത്രീ അല്ല. മോഹിനി രൂപം പൂണ്ട രാക്ഷസിയാണ്.  പത്തു മാസം ചുമന്നു  പ്രസവിച്ച ഒരു കുഞ്ഞിനെ മടയില്‍ കിടത്തി വധിക്കുവാന്‍ പറയുന്നത് അതുകൊണ്ടാണ്. 
( രാജാവ് മകനെ വെട്ടാന്‍  വാള്‍ ഓങ്ങി. വാള്‍ രാജാവിന്റെ കയ്യില്‍ നിന്നും താഴെ വീണു. ധര്‍മാംഗദന്‍ എഴുനേറ്റ് വാള്‍ പിതാവിനെ ഏല്‍പ്പിച്ചു വീണ്ടും മാതാവിന്റെ മടിയില്‍ കിടന്നു.)

(രാജാവ്) ഇല്ല. ഞാന്‍ ഈ ക്രൂര കൃത്യം ചെയ്യുക ഇല്ല. ഏകാദശി വ്രതം മുടക്കുകയും ഇല്ല. നീ എന്ത് ചെയ്യാന്‍ പോകുന്നു.

(മോഹിനി) ഞാന്‍ ഇവിടെ വിഷം കഴിച്ചു മരിക്കും.

(രാജാവ്  ചിന്തിക്കുന്നു) ഒരു സ്ത്രീ എന്റെ രാജ്യത്ത് ആത്മഹത്യ ചെയ്യുക, അതും ഞാന്‍ സത്യഭംഗം ചെയ്തതിന്റെ പേരില്‍. എന്റെ കുലത്തിന് ദുഷ്കീര്‍ത്തി സംഭവിച്ചു കൂടാ. വ്രതം മുടക്കുവാന്‍ പാടില്ല. വ്രതം പൂര്‍ത്തിയാകണം എങ്കില്‍ മകനെ വധിക്കണം. വിധിമതം അങ്ങിനെ എങ്കില്‍ അങ്ങിനെതന്നെ ആകട്ടെ. (വാള്‍ നോക്കി) എത്രയോ യുദ്ധങ്ങളില്‍ ശത്രുക്കളുടെ രക്തം കുടിച്ച വാളാണിത്. ഇന്നിതാ എന്റെ പ്രിയ പുത്രന്റെ രക്തം കുടിച്ചു വേണോ ദാഹം അടക്കുവാന്‍.   (മഹാവിഷ്ണുവിനെ സ്മരിച്ചു കൊണ്ട്) അങ്ങയുടെ പാദസേവ ചെയ്ത ഈ ഭക്തനെ രക്ഷിക്കൂ. എന്റെ മകനെ രക്ഷിക്കൂ.  പണ്ട് അങ്ങ്  നരസിംഹാവതാരം എടുത്തു ഭക്തനായ പ്രഹളാദനെ രക്ഷിച്ചതു പോലെ എന്റെ മകനെയും  രക്ഷിക്കൂ എന്ന് അപേക്ഷിച്ചു. (പിന്നീട് വാളെയും,  പുത്രനെയും , മോഹിനിയെയും  മാറി മാറി നോക്കി) ധൈര്യം സംഭരിച്ചു പുത്രനെ നോക്കി വെട്ടാന്‍ വാളോങ്ങി. ( രാജാവ് മകനെ വെട്ടാന്‍ വാള്‍ ഓങ്ങുമ്പോള്‍ ശുഭപ്രാപ്തിക്കായി  മോഹിനി പ്രാര്‍ത്ഥിക്കുന്നു)  മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു രാജാവിനെ തടഞ്ഞു.

ബാലനെ വധിക്കരുത്, നിനക്ക് കീര്‍ത്തിയും മുക്തിയും ലഭിച്ചിരിക്കുന്നു. നിന്റെ വ്രതം മുടക്കുവാന്‍ ബ്രഹ്മാവ് അയച്ചതാണ്‌ ഈ മോഹിനിയെ. ദ്വാദശി ദിവസം പകല്‍ ഉറങ്ങുന്നവരുടെ വ്രത ഫലത്തിന്‍ ആറില്‍ ഒരു പങ്ക്‌ മോഹിനിക്ക് ലഭിക്കും എന്ന് വിഷ്ണു അറിയിച്ച് മോഹിനിയെ യാത്രയാക്കി. മോഹിനി വിഷ്ണുവിനെയും രാജാവിനെയും മറ്റും വണങ്ങി യാത്രയായി.

പിന്നീട് ധര്‍മ്മാംഗദനെ അരികില്‍ വിളിച്ചു " നിന്നെ പോലെ ധന്യന്‍" ഈ ഭൂമിയില്‍ വേറെ ആരും ഇല്ലെന്നും വളരെക്കാലം സുഖമായി ജീവിക്കും എന്നും മരണശേഷം "എന്റെ സായൂജ്യം " (വിഷ്ണു ലോകം) നിനക്കും ലഭിക്കും എന്ന് വിഷ്ണു അറിയിക്കുന്നു. 

                            ( മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു പുത്രവധം  തടയുന്നു)


                             (വിഷ്ണു,രുഗ്മാംഗദന്‍, ധര്‍മ്മാംഗദന്‍, സന്ധ്യാവലി)

മഹാവിഷ്ണുവിന്റെ നിര്‍ദേശം അനുസരിച്ച് ധര്‍മ്മാംഗദനെ യുവ രാജാവായി അഭിഷേകം ചെയ്യിച്ചു അനുഗ്രഹിച്ച ശേഷം മഹാവിഷ്ണുവിനോടൊപ്പം രുഗ്മാംഗദനും സന്ധ്യാവലിയും
 വിഷ്ണുലോകത്തേക്ക് മറയുന്നു. 
 പത്മശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ രുഗ്മാംഗദനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ മോഹിനിയായും, ശ്രീ. കലാമണ്ഡലം വൈശാഖ് ധര്‍മ്മാംഗദനായും, ശ്രീ. കലാമണ്ഡലം അരുണ്‍ സന്ധ്യാവലിയായും, ശ്രീ. കലാനിലയം അരവിന്ദന്‍ വിഷ്ണുവായും രംഗത്തെത്തി വിജയിപ്പിച്ചു. 

ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാനിലയം രാജീവന്‍ , ശ്രീ. നെടുമ്പള്ളി രാംമോഹന്‍ എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. അശോകന്‍, ശ്രീകാന്ത് വര്‍മ്മ എന്നിവര്‍  ചെണ്ടയും ശ്രീ. കലാഭാരതി ജയന്‍, ശ്രീ.ഏവൂര്‍ മധു എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.

   ധര്‍മ്മാംഗദനെ യുവ രാജാവായി അഭിഷേകം ചെയ്യുന്ന സമയത്ത്  (എന്തോ അപാകതയാല്‍) വിഷ്ണു വേഷം കെട്ടിയ ബാല നടനോട് രംഗത്ത് വെച്ച് ( ഒരു കത്തി വേഷത്തിന്റെ അലര്‍ച്ച യോടെ) ദേക്ഷ്യം കാട്ടിയ ഗോപി ആശാന്റെ രീതി വളരെ അരോചകമായി തോന്നിയത് ഒഴിച്ചാല്‍ കഥകളി വിജയം ആയിരുന്നു എന്നതിന് സംശയം ഇല്ല.